. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 4 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 2)

സൈക്കിള്‍ സ്വപ്നം കണ്ട് നടന്ന് എന്റെ അക്കാലത്തെ പ്രധാന ഹീറോകള്‍ പറങ്കിയണ്ടിയും, പഴയ പേപ്പറും തൂക്കി വാങ്ങാന്‍ വരുന്ന ചാക്കോ മാപ്പിളയും, ഐസുകാരന്‍ “അളിയനും” ആയിരുന്നു.

ചക്കോ മാപ്പിള പറുങ്കിയണ്ടി തുക്കുന്നതിനിടയില്‍ കിട്ടുന്ന അല്‍പ്പ സമയം അദ്ധേഹത്തിന്റെ പഴയ ഹീറോ സൈക്കിളിനെ അടിമുടി ഒന്നു തഴുകി തലോടാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. ഡൈനോമാ ഇട്ട് പെഡല്‍ ചവുട്ടി ഹെഡ് ലൈറ്റ് കത്തുന്നത് കണ്ട് ആസ്വദിച്ചിരുന്നു. ബെല്ലിന്റെ മുകളില്‍ കൈ അമര്‍ത്തി ശബ്ദം അധികം പുറത്തു വരാത്ത വിധത്തില്‍ ബെല്ലടിക്കും. എന്റെ കളികള്‍ അധികം ആകുന്നു എന്നു കാണുമ്പോള്‍ ചാക്കോ മാപ്പിള സ്നേഹപൂര്‍വ്വം മുധരം കലര്‍ന്ന ശബ്ദത്തില്‍ ശാസിക്കും... “ മോന്‍ കുട്ടാ കുഴപ്പിക്കല്ലെ... ചക്കോമാപ്പിളയുടെ കഞ്ഞികുടി മുട്ടിക്കല്ലെ!!”

എല്ലാ ശനിയാഴ്ച്ചകളും ഞാറാഴ്ച്ചകളും വരുന്ന മറ്റൊരു ഹീറോയാണ് ഐസുകാരന്‍ അളിയന്‍. മോഹനന്‍ എന്നു പേരുള്ള അദ്ധേഹം ഞങ്ങള്‍ കുട്ടികളെ പേരു വിളിക്കാതെ “അളിയന്‍” എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ തിര്‍ച്ച് അദ്ധേഹത്തെയും “അളിയാ” എന്നായിരുന്നു വിളിക്കുക. അളിയന്റെ സൈക്കിള്‍ വലിയ പഴക്കം ഉള്ളതായിരുന്നില്ല. അളിയന്റെ സൈക്കിളിനുള്ള പ്രത്യേകത അതിന്റെ മിഡില്‍ ബാറില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പു കഷണം ആണ്. അതില്‍ മറ്റൊരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുട്ടി ശബ്ദമുണ്ടാക്കിയാണ് അളിയന്‍ ഐസ് വാങ്ങാനായി കുട്ടികളെ പ്രേരിപ്പിക്കുന്നത്. ചുവപ്പും, മഞ്ഞയും, പച്ചയും കളറുകള്‍ കലര്‍ത്തിയ ആ ഐസുകളുടെ രുചി ഇന്നും നാക്കിന്റെ തുമ്പില്‍ തത്തിക്കളിക്കുന്നു. ഐസുകള്‍ കഴിച്ചു കഴിഞ്ഞാല്‍ നാക്കില്‍ അവശേഷിക്കുന്ന കടുത്ത കളറുകള്‍ പരസ്പരം കാട്ടി അതിന്റെ മനോഹാരിത വിലയിരുത്തുന്നത് അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ഹരം തന്നെ ആയിരുന്നു.

അളിയന്റെ സൈക്കിള്‍ വരുമ്പോള്‍ ഇരുമ്പു ദണ്ഡ് ചോദിച്ചു വാങ്ങി മണിയില്‍ ഒന്നു മുട്ടി ശബ്ദം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോ ഒരു കുറവു പോലെയാണ്. കുട്ടിക്കാലത്ത് ശനിയും, ഞായറും വരാനായി കാത്തിരിക്കുന്നത് അളിയന്റെ രുചിയേറിയ ഐസ് കഴിക്കാനും പിന്നെ ഫ്രീ ആയി അനുവദിച്ച് കിട്ടുന്ന “മണിയടി” യും പ്രതീക്ഷിച്ചു മാത്രമായിരുന്നു. ശനിയാഴ്ച്ച് ആകുമ്പോഴേക്കും ഐസ് വാങ്ങാനുള്ള 10 പൈസ ആരെയെങ്കിലും മണിയടിച്ച് ഉണ്ടാക്കി വച്ചിരിക്കും, അതായിരുന്നു എന്റെ രീതി.

ചക്കോ മാപ്പിളക്കും, അളിയനും പുറമെ മീന്‍‌കാരന്‍ കരുണാകരന്‍ പുലയന്‍, അലുമിനിയം പാത്രം വില്‍കുന്ന തമിഴന്‍, സോപ്പ് വില്‍ക്കുന്ന മിലിട്ടറി വാസു എന്നിവരൊക്കെ സൈക്കിള്‍ യാത്രക്കാര്‍ ആയിരുന്നു എങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല, അതിനാല്‍ തന്നെ അവരൊന്നും ഞങ്ങളുടെ(എന്റെ) ഹീറോ ലിസ്റ്റില്‍ പെട്ടിരുന്നില്ല.

ഇന്ന് കാലം പുരോഗമിച്ചപ്പോള്‍ ഐസുകാരനും, പറുങ്കിയണ്ടി കച്ചവടക്കാരനും, മീന്‍‌കാരനും, അലുമിനിയം പാത്രം വില്‍പ്പനക്കാരനും, സോപ്പു വില്‍പ്പനകാരനും എല്ലാം സൈക്കിളുകള്‍ക്കൊപ്പം ഗ്രാമ വീഥികളില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഈ അടുത്ത കാലത്ത്‍ “എം 80” എന്ന ആധുനിക ശകഠത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഐസുകാരന്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതുപക്ഷെ ഞങ്ങളുടെ പ്രിയപ്പെട്ട അളിയനായിരുന്നില്ല. ചക്കോ മാപ്പിളയും, അളിയനും എല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ഐസിന്റെ പഴയകാല്‍ രുചി ഓര്‍ത്ത് വാങ്ങാന്‍ തുനിഞ്ഞ എന്നെ എന്റെ അമ്മ തടഞ്ഞു.

“എടാ ഇതൊന്നും വാങ്ങി കഴിക്കരുത്... എവിടുന്നൊക്കെയോ എടുക്കുന്ന ചീത്ത വെള്ളവും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളാ.... കഴിച്ചാല്‍ എന്തൊക്കെ അസുഖങ്ങള്‍ വരുമെന്ന് ആര്‍ക്കറിയാം!!?”

സത്യം പറഞ്ഞാന്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. പണ്ട് ഐസു കഴിക്കുമ്പോള്‍ അമ്മ ഒരിക്കല്‍ പോലും വിലക്കിയതായി ഓര്‍മ്മയില്ല. കാലത്തിന്റെ മാറ്റം... പഴയ തലമുറയിലെ ആള്‍ക്കാര്‍ക്ക് പോലും ചിന്തകളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അമ്മയുടെ വാക്കുകള്‍ അവഗണിച്ചും ഞാന്‍ ഒരു ഐസ് വാങ്ങി കഴിച്ചു. പക്ഷെ അത് എന്റെ പ്രിയപ്പെട്ട “അളിയന്‍” തന്നിരുന്ന ഐസിന്റെ രുചിയുടെ അടുത്തു പോലും എത്തുന്നതായിരുന്നില്ല.

ചാക്കോ മാപ്പിളയും, അളിയനും മാത്രമല്ല അവരുടെ ജീവിതോപാധി ആയിരുന്ന സൈക്കിളുകളും എന്റെ ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവ് പലപ്പോഴും സമ്മാനിക്കാറുണ്ട്.

(തുടരും)

Monday 2 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 1)

സൈക്കിള്‍.....

ഈ ഇരുചക്രവാഹനം കൈകാര്യം ചെയ്യാത്ത ഒരു കേരളീയന്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്.

ഇന്ന് സൈക്കിള്‍ ബൈക്കുകകള്‍ക്കും പുത്തന്‍ തലമുറ വാഹനങ്ങള്‍ക്കും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നത് വിസ്മരിക്കുക പ്രയാസം.

ഒരുപക്ഷെ പുതു തലമുറക്ക് അന്യമായ സൈക്കിളിന്റെ ആ പ്രതാപകാലം എന്റെ ഓര്‍മ്മകളിലൂടെ ഒന്നു പുനര്‍ശ്രിഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

എന്റെ ഓര്‍മ്മയില്‍ കടന്നു വരുന്ന ആദ്യ സൈക്കിളിന് മൂന്നു ചക്രങ്ങള്‍ ഉണ്ടായിരുന്നു.

എനിക്ക് ഏഴ് വയസുള്ളപ്പോള്‍ ഒരിക്കല്‍ അച്ഛനമ്മമാരോടൊപ്പം എന്റെ ഒരു ബന്ധുവീട് സന്ദര്‍ശിക്കവെ അവിടെ കണ്ട മുച്ചക്രവാഹനം കണ്ട് വിസ്മയം പൂണ്ട് അതില്‍ കയറി, ആഗ്രഹം തീരാതെ അവിടെ നിന്ന് പോരുമ്പോള്‍ സൈക്കിളും കൂടി കൊണ്ടുപോകാം എന്നു നിലവിളിച്ച് ഒടുവില്‍ അച്ഛന് വടി എടുക്കേണ്ടി വന്നു.

പിന്നെ അച്ഛന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ഒരു പുതിയ മുച്ചക്ര സൈക്കിള്‍ എന്ന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ പയറ്റി നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.

എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂര്‍ ഠൌണില്‍ അമ്മക്കൊപ്പം പോകുമ്പോള്‍ സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന കടയുടെ അടുത്ത് എത്തുമ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ വലിച്ച് നിര്‍ത്തും. പിന്നെ അത് ചൂണ്ടിക്കാട്ടി ചിണുങ്ങാന്‍ തുടങ്ങും. നാരങ്ങാ മിഠായി അല്ലെങ്കില്‍ കുപ്പിയെ നിറമുള്ള, മധുരമുള്ള വെള്ളം എന്ന മോഹനവാഗ്ദാനം നടത്തി എന്റെ ശ്രദ്ധ തിരിച്ച് എന്റെ കൌശലക്കാരി അമ്മ അവിടെയും എന്നെ പരാജയപ്പെടുത്തി.

ക്രമേണ സൈക്കിള്‍ എന്ന മോഹം ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അല്ലെങ്കില്‍ അത് കിട്ടില്ല എന്ന് എനിക്ക് മനസ്സിലായതോടെ അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ എന്റെ ജേഷ്ടന്‍ കൊണ്ടുവന്നു തന്ന ഒരു സൈക്കിള്‍ റിമ്മാണ് എന്റെ രണ്ടാമത്തെ സൈക്കിള്‍ ഓര്‍മ്മ. അത്യാവശ്യം എല്ലാ കമ്പികളും ഉള്ള ഒന്ന്, കൂടാതെ നടുക്ക് ആക്സില്‍ ഫിറ്റ് ചെയ്യാന്‍ ഉള്ള ഇടവും എല്ലാം ഉള്‍പ്പെടുന്ന ഒരു സൈക്കിള്‍ റിം. ജേഷ്ടന്‍ തന്നെ ഒരു കമ്പി വളച്ച് ആക്സില്‍ ഹോളില്‍ ഇട്ടു തന്നു. പിന്നെ അത് ഉരുട്ടുന്ന വിധം കാണിച്ചു തന്നു.

ഭിക്ഷക്കാരന് ലോട്ടറി അടിച്ചതുപോലെ ആയിരുന്നു എന്റെ അവസ്ഥ. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം താരമായി മാറി. കാരണം അവരില്‍ പലരും ഉരുട്ടി നടക്കുന്നത് സൈക്കിള്‍ ടയറുകളാണ്. അതില്‍ നിന്നു വ്യത്യസ്ഥമായ ഒന്ന്. അതൊന്നു ഉരുട്ടാന്‍ ആഗ്രഹം പ്രകടിച്ചവരെ ഞാന്‍ നിഷ്കരുണം “നോ” പറഞ്ഞ് ഒഴിവാക്കി. രാവിലെ സ്കൂളില്‍ പോകുന്നതു വരെയും, വൈകുന്നേരം സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞും എന്റെ ശ്രദ്ധ സൈക്കിള്‍ റിം ഉരുട്ടുന്നതിലായി. ഇടക്ക് വന്ന ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസ്സിലായി എന്റെ നാലാം ക്ലാസ് തന്നെ സൈക്കിള്‍ റിമ്മിന് അടിയില്‍ പെട്ട് ചതഞ്ഞ് അരയുമെന്ന്.

ഒരു ദിവസം പൊടുന്നനെ എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായി. ഞാന്‍ നിലവിളിച്ചു. അമ്മ നിസംഗയായി പറഞ്ഞു... “ സുക്ഷിച്ച് വെക്കാന്‍ പഠിക്കണം.... ഇന്നലെ പാട്ട പെറുകുന്ന തമിഴന്മാര്‍ ഇതുവഴി നടക്കുന്നതു കണ്ടു.. അതുങ്ങളു വല്ലതും എടുത്തുകൊണ്ട് പോയതാവും”.... പലദിവസങ്ങളിലെ അന്വേഷണം എങ്ങും എത്തിയില്ല.... എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായ സത്യം ഞാന്‍ അംഗിക്കരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ എന്തോ ആവിശ്യത്തിന് എന്റെ വീട്ടിലെ മച്ചില്‍ കയറേണ്ടി വന്നു... അവിടെ എന്റെ സൈക്കിള്‍ റിമ്മിന്റെ തുരുമ്പെടുത്ത അസ്ഥികൂടം എനിക്ക് കാണാന്‍ കഴിഞ്ഞു.... അമ്മയെന്ന കള്ളിയെ കയ്യോട് പിടിച്ചതിന്റെ ആവേശത്തില്‍ അതുമായി മുന്നില്‍ ചെന്നപ്പോള്‍ മാതൃത്വത്തിന്റെ അവസരപരമായ ഇടപെടലുകളും അത് മൂലം ഒരു വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും വെറും ഒരു വരിയില്‍ ഒതുക്കി അമ്മ ഇങ്ങനെ പ്രതികരിച്ചു.

“അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”

(തുടരും)