. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 8 May 2023

ന്യൂജന്‍ സിനിമ - പാചകവിധി

ഹോളിവുഡ്, കൊറിയ, ജപ്പാന്‍, ഇറ്റലി, ബ്രസ്സില്‍ ഇത്യാദി സിനിമാ മേഖലകള്‍ തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്

പഴയകാല ഇന്ത്യന്‍ സിനിമകളുടെ കാതലായ ഭാഗം - കാല്‍ കപ്പ്‌

പലവിധ മിനിക്കഥകള്‍ കൂട്ടിക്കുഴച്ഛത് - കാല്‍ കപ്പ്.

നിക്കറിനടിയില്‍ ചുരുട്ടി മടക്കി വച്ച് പഴകിയ തൊണ്ണൂറുകളിലെ തുണ്ട് കഥകള്‍- മുക്കാല്‍ കപ്പ് (അത് കിട്ടിയില്ലെങ്കില്‍ മുത്തിച്ചിപ്പി - രണ്ടു കപ്പ്‌)

താടി വളര്‍ത്താത്ത ബുജി സംവിധായകന്‍ - രണ്ടു ടേബിള്‍‍ സ്പൂണ്‍ (താടി വളര്‍ത്തിയതാണങ്കില്‍ പേരിനു വിതറിയാല്‍ മതിയാകും).

"സ്വാമി" ഭക്തമൂത്ത ഉണക്കകമ്പന്‍ യുവ നടന്‍- 4 എണ്ണം. (ഭക്തരല്ലാത്തവ തിരഞ്ഞെടുത്താല്‍ മണവും ഗുണവും കുറവായിരിക്കും)

മസാല ഒട്ടും തേക്കാതെ വെയിലത്ത് വച്ചുണക്കിയ  പച്ച തെറിയത്തി  യുവ നടി - അര കപ്പ്‌.


മൂത്ത് മുഴുത്ത തെറിയന്‍ പടു കിഴവര്‍ - ആവിശ്യത്തിന്.

പഴയകാല മനോഹര ഗാനങ്ങളെ ഡപ്പാംകൂത്ത് ചേര്‍ത്ത് അപരാധിച്ചത് - നാലെണ്ണം.

പാചകം ചെയ്യുന്ന വിധം

ചട്ടി അടുപ്പത്ത് വച്ച് ആദ്യത്തെ നാല് ചേരുവകകള്‍ നന്നായി ഇളക്കി യോജിപ്പിക്കുക. 

പിന്നീട് "സ്വാമിയന്‍" നായകന്മാരെ' പാന്‍റും ഷര്‍ട്ടും ഊരി അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. 

ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍ വെയിലത്ത് വച്ച് ഉണക്കിയയെടുത്ത യുവനടിയെ ചേര്‍ത്ത് നായകനുമായി നന്നായി ഇഴുകിചേര്‍ത്തു ഇളക്കുക. 

ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്‍ക്കാം. വെന്തു കഴിയുമ്പോള്‍ ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍ മുതുക്കന്‍സ് അത്യാവശ്യം.

ആദ്യം ചേര്‍ത്ത തുണ്ട് കഥയുടെ സുഗന്ധം ഇപ്പോള്‍ പരിസരത്തെല്ലാം പറന്നു തുടങ്ങിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഈ സമയത്ത് അല്‍പ്പം കൂടി ചേര്‍ത്ത് കൊടുക്കാം. കാരണം ഇതാണ് പിന്നീട് നിങ്ങളുടെ വിഭവത്തിന് സുഗന്ധം പരത്താന്‍ പോകുന്ന പ്രധാന ഘടകം.

ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി ഡപ്പാംകൂത്ത് ചേര്‍ത്ത് ഇളക്കി അപരാധിച്ച പഴയ ഗാനശകലങ്ങള്‍ തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. 

ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്‍ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.

നിങ്ങളുടെ വിഭവം വെന്തോ എന്ന് അറിയാനായി പരിസരത്ത് നില്‍ക്കുന്ന പൌരപ്രമുഖര്‍ക്ക് അല്‍പ്പം വിളമ്പി അഭിപ്രായം അറിയുക. അവരുടെ അഭിപ്രായത്തില്‍ വേവ് കുറവാണങ്കില്‍ വിഷമിക്കണ്ട, അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്നുകൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വച്ചാണ് വെന്തെടക്കുന്നതെങ്കില്‍ കിടിലന്‍ എന്നും ന്യൂജെന്‍ എന്നും ഉള്ള രണ്ട് കടുകട്ടി മസാല അടുത്തുള്ള സാംസ്കാരിക നായക കടയില്‍ നിന്നും വാങ്ങി വിതറി കൊടുക്കുക. ഇത് നിങ്ങളുടെ വിഭവത്തിന് രുചി കൂടാനുള്ള അജിനോമോട്ടോ ആണെന്ന് മറക്കരുത്.

Friday 6 May 2022

ദുര്‍ഗന്ധം പരത്തുന്നവര്‍

ചില ഉത്തരാധുനിക കവികള്‍ക്ക് ഒരു ചിന്തയുണ്ട്, ആരും ശത്രുക്കളോട് പോലും പറയാന്‍ അറയ്ക്കുന്ന നാല് തെറിയും, ഒരു നൂറ്റാണ്ടിനും മുനെയുള്ള മദ്യപാനികളായ ചില ബസ്റ്റാന്റ്, നാൽക്കവല പൂവാലന്മാര്‍ സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കുന്ന അവയവ പ്രയോഗവും വിസര്‍ജ്ജിച്ചാല് അവര്‍ ഇന്‍റെലക്ച്വല്‍ ആകുമെന്ന്.

ഇത്തരം ഒരു എഴുത്തിനെ ചോദ്യം ചെയ്തപ്പോൾ എന്റെ പ്രിയപ്പെട്ട ഒരു ഉത്തരാധുനികന്‍ എന്നെ ഒന്നു ഇകഴ്ത്തി താഴ്ത്തിക്കളയാം എന്ന ചിന്തയിൽ മറുപടി പറഞ്ഞത് ഇങ്ങനെ. "നിങ്ങള്‍ ഷക്കീല പടങ്ങളെ തള്ളി പറയുകയും രാത്രി കാലങ്ങളില്‍ അതുകണ്ട് ആസ്വദിക്കുകയും ചെയ്യുന്നവനും ആണെന്ന്". ഷക്കീല ചേച്ചിയെ ഞാൻ ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ചേച്ചിയുടെ പുഷ്ക്കല കാലത്തെ പടങ്ങള്‍ നന്നായി കണ്ടു ആസ്വദിച്ചിട്ടും ഉണ്ട്. അത് രാത്രി അല്ലങ്കിൽ അമ്മയും പെങ്ങന്മാരും മക്കളും മറ്റ് വീട്ടുകാരും ചുറ്റുമില്ല എന്ന് ഉറപ്പിച്ചിട്ടു തന്നെയാണ് കാണുന്നതും. കാരണം അവയൊന്നും എനിക്ക് കുടുംബവുമായി ഒത്തിരുന്നു കാണാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളവ തന്നെയാണ്. പക്ഷെ യുവകവിയുമായുള്ള എന്‍റെ സംസാരത്തിൽ എന്നെ ഏറെ രസിപ്പിച്ചത് അദ്ദേഹം അറിയാതെ തന്നെ സ്വയം അദ്ദേഹത്തിന്‍റെ കൃതികളെ ഷക്കീല പടങ്ങളോട് ചേര്‍ത്ത് വയ്ക്കുകയായിരുന്നു എന്നതാണ്. പ്രിയ കവേ.... തീര്‍ച്ചയായും താങ്കളുടെ രചനകള്‍ അര്‍ദ്ധരാത്രി വായനയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കാം എന്ന്‍ ഉറപ്പു തരുന്നു.. താങ്കളുടെ കവിതകൾ പകൽ വെളിച്ചത്തിൽ വായിക്കണമെങ്കിൽ അത് സത്യജിത്ത് റായ് ശ്രേണിയിൽ ഒന്നും വേണമെന്നില്ല, മിനിമം പ്രിയദർശനെങ്കിലും...?

വിമര്‍ശനം ആശയങ്ങളോട് ആകുമ്പോള്‍ തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം. അല്ലാതെ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന നിലയില്‍ ആവരുത് എന്ന് പ്രിയ കവികളോട് ഓർമ്മിപ്പിക്കുന്നു. മറ്റൊരു അത്യാധുനിക ബുദ്ധിജീവിയുമായി ഈ വിഷയത്തിൽ ആശയപരമായ സംവേദനത്തിന് മുതിർന്നപ്പോൾ ഒരു വാക്കും അതിന് മറുപടി പറയാതെ എന്‍റെ വിഷയാധിഷ്ഠ വിമർശനത്തിന് മറുപടിയായി അദ്ദേഹത്തിന് പരാമർശിക്കാനുണ്ടായിരുന്നത് എന്‍റെ മുൻകാല എഴുത്തുകളെ ചൂണ്ടിക്കാട്ടിയായിരുന്നു. "ഇയാള്‍ കുടുംബത്തിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത് ലൈക്ക് വാങ്ങിക്കൊണ്ടിരുന്ന ആളല്ലേ. പണ്ട് ഇയാളെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിന്ന് പുറത്താക്കിയതിന് പ്രശ്നമുണ്ടാക്കിയവൻ അല്ലേ, നിങ്ങളിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു" എന്നൊക്കെയാണ്.

മറ്റു ചില അത്യാധുനിക കവികളോട് ചോദിക്കുമ്പോള്‍ മറു ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കാൻ ശ്രമിക്കും "സാധാരണക്കാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രയാസം" എന്നാണ് തിരികെയുള്ള ചോദ്യം. മുഴുക്കുടിയന്മാർ അല്ലാതെ, പെണ്ണുങ്ങളുടെ അവയവങ്ങളെ പച്ചക്ക് ഇങ്ങനെ വഴിവക്കിലോ വീട്ടിലോ ഒരു സാധാരണക്കാരനും പറയുന്നത് ഞാള്‍ കേട്ടിട്ടില്ല. ഇനി ഇത്തരം ഗവികള്‍ സാധാരണ ഭാഷയായി അത്തരം വാക്കുകള്‍ ആണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റൊരു പ്രത്യേകത എന്തെന്നു വച്ചാൽ, ഇത്തരക്കാര്‍ക്ക് സ്ത്രീകളുടെ അവയവങ്ങളോടാണ് കൂടുതല്‍ പ്രതിപത്തിയും. അതിനെ പറ്റി ചോദിച്ചാല്‍ ഉടന്‍ മറുപടി വരും "നിങ്ങള്‍ എന്ന കപട സദാചാര വാദിയുടെ കണ്ണുകള്‍ക്കാണ് കുഴപ്പം, ഞങ്ങളുടെ എഴുത്ത് തികച്ചും പ്രതീകാത്മാകമാണ്, നിങ്ങള്‍ ജപിക്കുന്ന സന്ധ്യാനാമത്തില്‍ വരെ അശ്ലീലമാണ്, അത് വരേണ്യ വര്‍ഗ്ഗത്തിന്‍റെ സംസ്കൃതം ആയതുകൊണ്ടാണോ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നത്" അങ്ങനെ ചോദിക്കുന്നവരെ ചാടില്‍ കയറ്റുന്ന ഉത്തരങ്ങള്‍.
അവര്‍ കരുതുന്നത് അവരുടെ ഈ അധോവായുവിനു മുല്ലപ്പൂഗന്ധം ആണെന്ന്. പക്ഷെ പരിസരത്ത് നില്ക്കുന്നവര്‍ക്ക് അറിയാം അതിന്‍റെ യഥാര്‍ത്ഥ ഗന്ധം.

Friday 15 April 2022

അത്യാധുനിക കാലത്തെ ധര്‍മ്മപുരാണം.

കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ദൈവന്ജര്‍ എന്ന് കേട്ടിട്ടുണ്ട്. ഇന്ന് നമ്മെ ഭരിക്കുന്നവരുമായി ഒരു സാമ്യവുമില്ലാത്ത കൃതി.

ഒ വി വിജയന്‍റെ ധർമ്മപുരാണത്തിൽ ഇങ്ങനെ പറയുന്നു.

പ്രജാപതിയ്ക്ക് തൂറാൻ മുട്ടി. രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനർഘ നിർഗ്ഗളം ബഹിർഗമിച്ചു. പുറത്തേക്ക് വമിച്ച ദുർഗ്ഗന്ധത്താൽ ദർബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്‍റെയും മനം പുരട്ടി.

പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ്ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല. ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു.

കൊട്ടാരം ദർബാറിന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു. പ്രജാപതി കീഴ്ശ്വാസം വിട്ടു. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം.അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ.

നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി.ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി.

സ്തുതിപാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീക്ഷ്ണത കൂടി കൂടി വന്നു.

പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികൾ ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു. എതിർക്കുന്നവരെ കണ്ടെത്താൻ ഭാഗവതർ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളിൽ നഗരവീഥികളിൽ ജനപഥങ്ങളിൽ പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവർ ഭേദ്യം ചെയ്തു. സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മണ്ടൻ പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു. രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി. പുഴുത്ത് നാറി.

അപ്പോഴും രാജ കിങ്കരൻമാരും രാജഭക്തൻമാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതി ഭക്തർ അയൽനാടുകളിൽ ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി....

ആർപ്പ് വിളിച്ചു. പ്രജാപതി നീണാൾ വാഴട്ടെ...

ധർമ്മ പുരാണം ; ഭാരതഖണ്ഡം

Tuesday 5 April 2022

കമ്യൂണിസം അഥവാ ഫാസിസം.

എന്താണ് ഫാസിസം. ആരാണ് ഫാസിസ്റ്റ്. ഹിറ്റ്ലർ മുതൽ മോഡി വരെയും, IS മുതൽ RSS വരെയും ആ പരമോന്നത ബഹുമതിയിൽ വിലസുമ്പോൾ നമ്മൾ അടിവരയിടുന്നു "അതെ... ഫാസിസം എന്ന ചുവന്ന കളളിയിൽ പെടേണ്ടവർ തന്നെയാണ് ഇവർ" എന്ന്. പക്ഷേ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ഒരു വിഷയമായി നിലനിൽക്കുന്നത് എന്തുകൊണ്ട് ജന്മം കൊണ്ട് ഫാസിസത്തിൽ അടിയുറച്ചു വിശ്വസിക്കുകയും കർമ്മം കൊണ്ട് അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസത്തെ ഇന്ത്യയിൽ, വിശിഷ്ട്യാ കേരളത്തിൽ ഫാസിസത്തോട് ചേർത്ത് നിർത്തുന്നില്ല എന്നതാണ്. പാർട്ടി ജന്മമെടുത്ത അന്നു മുതൽ ഈ കാലയളവിനുള്ളിൽ, ഇന്ത്യയിൽ ആകമാനം അവരുടെ ഇരുതല മൂർച്ചയുള്ള ഫാസിസ്റ്റ് കത്തിക്ക് ഇരയാവർ ഒരു പക്ഷേ ഒരു നിയോജക മണ്ഡലത്തിലെ ജനസംഖ്യയുടെ അത്രയുമെങ്കിലും ഉണ്ടാവും എന്ന് സുനിശ്ചയം.

ഗുണമേന്മയിലോ രൂപത്തിലാേ ഭാവത്തിലോ ലോകത്തിലെ ഏത് കാറുകളുടേയും പിന്നാമ്പുറത്തേക്ക് തള്ളപ്പെടാൻ സാധ്യതയുള്ള അംബാസിഡർ കാറുകളോട് കേരളത്തിലെ ജനതയ്ക്ക് എന്തുകൊണ്ട് ഇത്ര താൽപ്പര്യം എന്ന് പഠിക്കാൻ ഒരു കാലത്ത് ബ്രിട്ടനിലെ പ്രമുഖ യൂണിവേഴ്സിറ്റി റിസേർച്ച് സബ്ജക്ട് തന്നെ ഉണ്ടാക്കി എന്ന് വായിച്ചിട്ടുണ്ട്. ഇതേ ജനുസ്സിൽ പഠനവിഷയമാക്കണ്ട മറ്റൊരു വിഷയമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, പ്രത്യേകിച്ച് അവയോടുള്ള കേരള ജനതയുടെ വിധേയത്വവും. വടക്കുനിന്ന് പാഞ്ഞു വരുന്ന ഹിന്ദുത്വ ഫാസിസത്തെ നേരിടാനുള്ള പ്രതിരോധ കവചമായി കേരളത്തിലെ "ഭൂരിപക്ഷ" ന്യൂനപക്ഷങ്ങൾ ഈ പ്രസ്ഥാനത്തെ നിലനിർത്തുന്നതാവാം ഒരു കാരണം അല്ലങ്കിൽ, എതിർപ്പിൽ ഉണ്ടായേക്കാവുന്ന കയ്യൂക്ക് ഫാസിസത്തിൻ്റെ തിക്തത അനുഭവിക്കേണ്ടി വരുമെന്ന അകാരണമായ ഭയവുമാവാം. എന്ത് തന്നെ ആയാലും ജോസഫ് സാറിൻ്റെ കൈയ്യുടെ അത്ര പോലും വില ടി പി യുടെ തലയ്ക്ക് ഇടാത്തതിലെ ആശ്ചര്യം പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. ക്രൂരമായി കൊന്നുതള്ളിയ ശേഷം പോലും ഷുക്കൂറിൻ്റെയും, ടി പിയുടേയും അതുപോലെ കമ്യൂണിസ്റ്റ് ഫാസിസത്തിന് ഇരയായ ആയിരക്കണക്കിന് കുടുംബങ്ങളോട് വീണ്ടും അവര്‍ നടത്തുന്ന കൊലവിളികളെ പറ്റി, കാര്യമാത്ര പ്രസക്തമായ ചർച്ചകൾ പോലും ചെയ്യുന്നില്ല എന്ന അത്ഭുതത്തോട് സമരസപ്പെടാൻ കഴിയുന്നില്ല.

Tuesday 8 March 2022

ഞാന്‍ പേര്‍ഷ്യക്കാരനായ കഥ

ഗ്രാമത്തില് ഒരു സുമുഖന്‍ വന്നു ചേര്‍ന്നു. ഉറ്റ ചങ്ങാതി ഓമനക്കുട്ടന്‍ അമ്മയുടെ ചികിത്സാര്‍ത്ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ വരാന്തയില്‍ വച്ചു പരിചയപ്പെട്ടതാണത്രേ ടീയാനെ. ആല്‍ത്തറയിലെ കൌമാര സഭയുലെ ഓമനക്കുട്ടന്‍ വക പൊടിപ്പും തൊങ്ങലിലും, പലരില്‍ ഒരാളായി ഞാനും പ്രസ്തുത സുമുഖനെ കാണാന്‍ പോയി.

ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാലിന്മേല്‍ കാല്‍കയറ്റി ഉപവിഷ്ടനായ സുമുഖനെ അന്വേഷണ കുതുകികളായ ഞങ്ങള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ ഓമനക്കുട്ടന്‍ ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തി.

ഇത് പ്രഭാകരേട്ടന്‍. വര്‍ക്കല സ്വദേശിയാണ്. ഇവിടെ നമ്മള്‍ നാട്ടുകാര്‍ക്ക് ഒരു വലിയ കാര്യം ചെയ്തു തരാനും, നമ്മുടെ ഗ്രാമത്തെ ആകെ രക്ഷപെടുത്താനും ആണ് ഇദ്ദേഹം വന്നിട്ടുള്ളത്. സ്വാഗത പ്രസംഗകന്‍റെ ഭാവത്തില്‍ ഓമനക്കുട്ടന്‍ എല്ലാവരെയും ഒന്നു ഇരുത്തി നോക്കി.

പ്രഭാകരന്‍ അവറുകള്‍ ചെറു പ്രഭാഷണത്തിനു തുടക്കമിടുന്ന സമയം, എന്‍റെ ശ്രദ്ധ ഓമനക്കുട്ടന്‍റെ അടുക്കളയിലെ ചില്ല് ഭരണിയില്‍ വിരാചിക്കുന്ന ഉണ്ണിയപ്പത്തില്‍ ഉടക്കി അവിടേക്ക് ആകര്‍ഷിച്ചു പോയി. കര്‍മ്മം തീര്‍ത്ത് തിരികെ എത്തുമ്പോള്‍ പ്രഭാഷണവും കഴിഞ്ഞു പൂരപ്പറമ്പ് ഒഴിഞ്ഞു കഴിഞ്ഞിരുന്നു.

ഞാന്‍ സുമുഖനെ നോക്കി വളരെ വിനിയാന്വീതനായി പാല്‍പുഞ്ചിരി പൊഴിച്ചു. എന്‍റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞുകൊണ്ട് പ്രഭാകരന്‍ അവറുകള്‍ ഓമനക്കുട്ടനോട് ഒരു അസ്ത്രം എയ്തു. "ഞാന്‍ മുന്നേ പറഞ്ഞ കാര്യത്തിന് ഇയാള് പറ്റില്ല കേട്ടോ". ഞാന്‍ കാര്യം അറിയാതെ പ്രഭാകരന്‍ അവറുകളേയും ഓമനക്കുട്ടനേയും അങ്കലാപ്പോടെ മാറി മാറി നോക്കി.

ഓമനക്കുട്ടന്‍ കാര്യം വിശദീകരിച്ചു. "പ്രഭാകരേട്ടന് പട്ടാള ക്യാമ്പുമായി നല്ല പിടിയാ. നമ്മുടെ നാട്ടില്‍ നിന്നു കുറേപ്പേരെ പട്ടാളത്തില്‍ കെറ്റാമെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്. ഗ്രാമത്തിനു തന്നിലൂടെ വരുന്ന സൌഭാഗ്യവും അതിലൂടെ തനിക്കു കിട്ടുന്ന പ്രശസ്തിയും ഓര്‍ത്താവണം, ഓമനക്കുട്ടന്‍ ഒന്നു വിബ്രിമ്ചിതനായി. ബാലയിലെ രാജാപ്പാര്‍ട്ടിനെ പോലെ പ്രഭാകരന്‍ അവറുകള്‍ ഒന്നു മുരണ്ടു തന്‍റെ ഗര്‍വ്വ്‌ അറിയിച്ചു.

ഇരുപതിന്‍റെ നെറുകയില്‍ ഒരു ജോലി സ്വപ്നം കണ്ട് തുടങ്ങിയ ഞാന്‍ പെട്ടെന്ന് നിരാശനായി

"അതെന്നാ എന്നെ എടുത്താല്‍"

പട്ടാളത്തിലേക്ക് ആളെ എടുക്കും, പക്ഷെ നിങ്ങളെ എടുക്കൂല്ല. പ്രഭാകരന്‍ അവറുകള്‍ ചെറു പുഞ്ചിരിയോടെ ആവര്‍ത്തിച്ചു.

"അതെന്നാ പ്രഭാകരേട്ടാ..." ചങ്ങായിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഷര്‍ട്ടിന്‍റെ കോളര്‍ വലിച്ചിട്ട് സുമുഖന്‍ പറഞ്ഞു..

"ഇയാള്‍ക്ക് മുന്നില്‍ ഒരു പല്ലില്ല" ചിറിയും കടന്ന്‍ വെളിയില്‍ തള്ളി നില്‍ക്കുന്ന എന്‍റെ കോന്ത്രപ്പല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന പാതി ഒടിഞ്ഞ കറുത്ത പല്ലിനേ ചൂണ്ടി സുമുഖന്‍.

ഉള്ളിലേക്ക് അടിച്ചു കയറിയ നിരാശയെ മറയ്ക്കാന്‍, ഉള്ളം കൈകൊണ്ടു വായ പൊത്തി കോന്ത്രപല്ലിനു മുന്നില്‍ ഒരു വിരല്‍ വേലി തീര്‍ത്ത്‌ ഞാന്‍, അഞ്ചാം ക്ലാസിലെ കള്ളനും പോലീസും കളിക്കിടെ കുതികാല് വച്ചു വീഴ്ത്തി എന്‍റെ പല്ല് ഇളക്കിയ ജോസിനെ, ആ നിമിഷത്തില്‍ തികട്ടി വന്ന നാടന്‍ തെറികള്‍ മതിയാവോളം വിളിച്ച് വീട്ടിലേക്ക് നടന്നു.

ഞാന്‍ ഒഴികെ ഗ്രാമത്തിലെ പതിനെട്ടു തികഞ്ഞ എല്ലാവരെയും പട്ടാളക്കാരന്‍ ആക്കാം എന്ന തീരുമാനത്തില്‍ ചങ്ങാതിയും സുമുഖനും വീട് വീടാന്തരം കയറി ഇറങ്ങി ക്യാന്വാസിംഗ് ആരംഭിച്ചു. ഇടവഴിയില്‍ കാണുമ്പോഴെല്ലാം എനിക്കുണ്ടായ ദൌര്‍ഭാഗ്യത്തില്‍ ഓമനക്കുട്ടനും പ്രഭാകരന്‍ അവറുകളും നിരാശ അറിയിച്ചുകൊണ്ടെയിരുന്നു.

എന്‍റെ നിരാശ അനുദിനം വര്‍ദ്ധിച്ച്, അത് ഒടുവില്‍ ഊണുമുറിയും, കിടപ്പുമുറിയും അതിനിടയിലുള്ള ഇടനാഴിയിലേക്കും ചുരുങ്ങി തീര്‍ന്നു. സത്യത്തില്‍ റിക്രൂട്ട്മെന്റിന് തയ്യാറായി നില്‍ക്കുന്ന അഭിനവ പട്ടാളക്കാരെ അഭിമുഖീകരിക്കാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല.

'നാപ്ടോള്‍ പരസ്യം പോലെ ആകെ മൊത്തം ടോട്ടല്‍ മുപ്പതിനായിരം രൂപാ രൊക്കം കൊടുത്താല്‍ ഒരു പട്ടാളക്കാരനാകാം. എന്തെങ്കിലും കാരണത്താല്‍ പട്ടാളക്കാരനായില്ല എങ്കിലോ, അടുത്ത സെക്കന്‍റില്‍ കൊടുത്ത പണം തിരികെ ലഭിക്കും.

ഗ്രാമം ഒന്നാകെ പരിശീലനക്കളരിയായി മാറി. എന്‍റെ അഭാവം ചര്‍ച്ച ചെയ്യപ്പെട്ടു. പലരും പദം പറഞ്ഞു,. രണ്ടാം ക്ലാസ്സില്‍ വച്ച് നാരങ്ങാ മിഠായി കൊടുക്കാത്തതിന്‍റെ കൊതിക്കെറുവുള്ള സാബു മോന്‍ "ദൈവശിക്ഷ" എന്ന് വിധിയെഴുതി. ഗ്രാമത്തിലെ BBC ദേവകിയമ്മ "എന്നാലും ആ കൊച്ചനു മാത്രം ഇതൊന്നും വിധിച്ചിട്ടില്ലല്ലോ" എന്ന് പരിതപിച്ചു.

ഏക്‌ ദോ ഏക്‌ ശബ്ദ വീചികളില്‍ ഗ്രാമ വീഥികള്‍ വിറകൊണ്ടു. എന്‍റെ വീട് കടന്നു പോകുമ്പോള്‍ ചില പോങ്ങന്മാര്‍ പരമാവധി ഉച്ചത്തില്‍ മാര്‍ച്ച് ചെയ്ത് എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.

ദേവകിയമ്മ വളരെ രഹസ്യമായി എന്‍റെ അമ്മയോട് പറയുന്നത് കേട്ടു. "എന്‍റെ രായമ്മേ നീ അറിഞ്ഞോ. ആ അദ്ദ്യെത്തിന്‍റെ ഇളെമ്മടെ മോടെ കെട്ടിയോന്റെ അളിയനാണ് പോലും നമ്മുടെ വല്യ പട്ടാളത്തിന്‍റെ മാനേശര്‍" നമ്മടെ അജിക്ക്പ പല്ലില്ലാത്തതൊന്നും കാര്യമാക്കാതെ, നീയൊന്നു പോയി പറ, അവനെക്കൂടി പട്ടാളത്തിലെടുക്കാന്‍..."

"ഗേറ്റില് ചെന്ന് നിന്നാല് മതീന്ന പറയുന്നത്. പ്രഭാകരദ്ടെഹത്തിന്‍റെ അളിയന്‍ മാനേശര് വലിച്ച് പട്ടാളത്തിലിടും പോലും, പിള്ളേര്‍ക്ക് പേടി പോകാന്‍ വേണ്ടീട്ട് മാത്രമാണ് പോലും ഈ ഏക്‌ ദോ തീന്‍ കളിപ്പിക്കുന്നേ."

അമ്മ താടിക്കു കൈ വച്ചു അത്ഭുതത്തോടെ പറഞ്ഞു... "എങ്കിലും എന്‍റെ ദേവകിച്ചേയി, ഈ പ്രഭാകരദ്ദ്യേം വല്ലാത്തൊരു മനുഷ്യന്‍ തന്നെ"

എന്തായാലും ദേവകിയമ്മയുടെ വാക്ക് കേട്ട്, പഞ്ചായത്ത് മെമ്പര്‍ മാമന്‍ വഴി വളരെ രഹസ്യമായി അമ്മ എനിക്ക് വേണ്ടി ഒന്നു ശ്രമിച്ചു എങ്കിലും "പല്ലില്ലാത്തവനെ പട്ടാളത്തിലെടുക്കാന്‍ വകുപ്പില്ല" എന്ന് നിഷ്കരുണം പറഞ്ഞ് മാമനെ ഒഴിവാക്കി വിട്ടു എന്ന് കൊണ്ടത്തോട്ടിലെ വേലു പറഞ്ഞു ഞാന്‍ അറിഞ്ഞിരുന്നു.

അമ്മ അങ്ങനെ ശ്രമിച്ചു എന്നതിന് നേരിട്ട് തെളിവുകള്‍ ഒന്നും ഇല്ല എങ്കിലും "നീ ആ ഓമനക്കുട്ടന്‍റെ അടുക്കളയും നിരങ്ങി നടന്നോടാ" എന്ന അസമയത്തെ രോഷപ്രകടനത്തിന് പിന്നില്‍ പരാജയപ്പെട്ട രായമ്മയുടെ ധാര്‍മ്മികരോഷം അണപോട്ടിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്തെ പങ്ങോട്ടെ റിക്രൂട്ട്മെന്റ് കേന്ദ്രത്തിലെക്ക് പോകാന്‍, ചെങ്ങന്നൂരെ സെഞ്ച്വറി ട്രാവല്‍സിന്റെ രണ്ടു വീഡിയോ കോച്ചുകള്‍ സ്പെഷ്യല്‍ റേറ്റില്‍ ബുക്ക് ചെയ്തത്, അതിന്റെ മുതലാളിയുടെ ഉറ്റ സ്നേഹിതനും കരയോഗം പ്രസിഡണ്ടുമായ ചാവക്കാട്ടെ അനിരുദ്ധന്‍ ചേട്ടനാണന്നു പറഞ്ഞതും വേലു തന്നെ ആയിരുന്നു.. "സിനിമ കണ്ടു തിരുവനതപുരം വരെ പോകാന്‍ നിനക്ക് യോഗമില്ലാതായി പോയല്ലോടാ ചെക്കാ" എന്ന് കൂട്ടത്തില്‍ വേലു കളിയാക്കുകയും ചെയ്തു.

എന്‍റെ നെഞ്ചില്‍ തീ കോരിയിട്ടു, ഗ്രാമത്തില്‍ എങ്ങും ഉത്സവപ്രതീതി തീര്‍ത്ത് അങ്ങനെ ആ ദിവസം വന്നെത്തി. റിക്രൂട്ട്മെന്റിന് ചെറുപ്പക്കാര്‍ ഒന്നടങ്കം അതിരാവിലെ തന്നെ തയ്യാറായി. വെളിച്ചം കടക്കാത്ത മുറിയിലേക്കുള്ള രണ്ടു വാതിലുകളും കൊട്ടിയടച്ച് ഇരുളിന്‍റെ ഏകാന്തയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തി.

ഉറ്റ സ്നേഹിതരായ കൊറ്റാനത്തെ അജുവും, വലിയകോലായിലെ അനിയും ഓമനക്കുട്ടനും എല്ലാം ഒന്നിച്ചിരുന്ന് വന്ദനം സിനിമ കണ്ട് മോഹന്‍ലാലിനൊപ്പം പാട്ടും പാടി തിരുവനന്തപുരത്തേക്കുള്ള യാത്ര. ഒന്‍പതാം ക്ലാസ്സിലെ എസ്കര്‍ഷന് പോയപ്പോള്‍ വീഡിയോ കോച്ചിലെ പതുപതുത്ത സീറ്റില്‍ ഇരുന്ന് ഒരു വടക്കന്‍ വീരഗാഥ കണ്ടതിന്‍റെ സുഖമുള്ള ഓര്‍മ്മകള്‍, പാങ്ങോട്ടെ പട്ടാള ക്യാമ്പില്‍ അജുവും അനിയും ഒമനക്കുട്ടനും, പീച്ചേ മുട്ട്, ബായെ മുട്ട് താളത്തില്‍ വിളിച്ചു കാലുകള്‍ ഉയര്‍ത്തി ചവിട്ടുന്നതിന്റെ അലയൊലികള്‍. നെഞ്ചളവ് കുറവെങ്കിലും "പ്രഭാകരണ്ണന്‍റെ ആളല്ലിയോ കടത്തി വിട്ടില്ലങ്കില്‍ നമ്മുടെ തൊപ്പി തെറിക്കും" എന്ന് പേടിയോടെ പിറുപിറുക്കുന്ന മേജര്‍ ജനറല്‍ റാംസിംഗിന്‍റെ കപ്പടാ മീശക്കുള്ളിലെ ദൈന്യത നിറഞ്ഞ മുഖം. ആദ്യ ശമ്പളം വാങ്ങി സന്തോഷ ലെടുവുമായി കാണാന്‍ വരുന്ന അനിയുടെ "നിന്‍റെ പല്ലില്ലാത്തിടത്ത് ലടു ഉടക്കുമോടെ" എന്ന പരിഹാസം. ആദ്യകാല ടെലിവിഷന്‍ സംപ്രേഷണം പോലെ കാഴ്ചകളും അവ മങ്ങുമ്പോള്‍ നെടുവീര്‍പ്പുകളുമായി തെളിഞ്ഞും മങ്ങിയും എന്‍റെ ചിന്തകള്‍ കാടു കയറി.

"എന്‍റെ ദേവകിച്ചേയി... അവന് പല്ലുണ്ടാരുന്നേല്‍ ഞാന്‍ വിടുമോ?" അല്ലേലും എന്‍റെ മോനെ പട്ടാളത്തില്‍ വിട്ടു ചൈനക്കാരുടെ വെടികൊണ്ടു ചാവാന്‍ ഞാന്‍ സമ്മതിക്കൂല്ല. അവനെ ഞങ്ങള് പേര്‍ഷ്യക്ക് വിടും. അല്ലേലും എനിക്കറിയാമാരുന്നു ആ പ്രവാകരന്‍ അലവലാതിയാനെന്നു... തെണ്ടി, ചതിയന്‍... ഭൂ....

അമ്മയുടെ ശബ്ദത്തിലെ സന്തോഷ ശല്ക്കങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കതക് തുറന്ന് പുറത്തു ചാടി. ശോകമാണ് ദേവകിയമ്മ, അമ്മയാവട്ടെ കടുത്ത സന്തോഷവതിയും. എന്നെ കണ്ടതെ അമ്മ ഒരു ഉള്‍പ്പുളകത്തോടെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഒരു പ്രഖ്യാപനം. "പട്ടാളം പ്രവാകാരന്‍ മുങ്ങിയെടാ" അപ്പോഴും ദേവകിയമ്മയില്‍ നിസംഗതയായിരുന്നു ഭാവം.

തീര്‍ത്തും വിജനമായ മണ്‍പാതയിലൂടെ ഓരം ചേര്‍ന്നു ഞാന്‍ നടക്കുകയാണ്. അല്പം അകലെ അമ്പല ജംഗ്ഷനില്‍ രണ്ടു വീഡിയോ കോച്ച് ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.

എതിര്‍ ദിശയില്‍ വന്ന വേലു ഒരു നിമിഷം എന്നെ കണ്ട് ഒന്നു പരുങ്ങി. "അല്ലെങ്കിലും നീ പേര്‍ഷ്യെ പോകാന്‍ ഇരിക്കുവല്ലേ, നിനക്ക് എന്തിനാ ഈ പട്ടാളം". അത്രയും പറഞ്ഞ വേലുവിനെ പിന്നെ അവിടെയെങ്ങും കണ്ടില്ല.

ഓമനക്കുട്ടന്‍ ബോംബയില്‍ പോയതാണ് പോലും, അജു അമ്മാവന്‍റെ വീട്ടില്‍ വിരുന്നിനു പോയി. അനിയാവട്ടെ ഇലക്ട്രീഷ്യന്‍ പഠിക്കാന്‍ മാഗ്ലൂരും പോയി. അനിരുദ്ദന്‍ ചേട്ടന് വീഡിയോ കൊച്ചിന്റെ വാടക ഇമ്മിണി ചിലവായതായി പറഞ്ഞു കേള്‍ക്കുന്നു.

"എന്നെ കുതികാല്‍ വച്ചു വീഴ്ത്താന്‍ മനോബലം ആര്‍ജ്ജിച്ച ജോസിനും, ജോസിന്‍റെ മനോനിലക്ക് അനുസരിച്ച് ശരിയാം വണ്ണം പ്രവര്‍ത്തിച്ച പെരും കാലിനും നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് ഉപചാരപൂര്‍വ്വം പേര്‍ഷ്യക്കാരന്‍ അജി ...