എന്നില്‍ നിന്നും നിന്നിലേക്ക്‌.

>> Tuesday, 21 May 2013



പ്രിയേ.. ഞാന്‍ വിടപറഞ്ഞ
ഈവേളയില്‍ പോലും-
എന്‍റെ ഓര്‍മ്മകള്‍ നിനക്ക്
ദുഃഖസാഗരമാകരുത്.
നശ്വരമായ മനുഷ്യായുസിനെ
ഓര്‍ത്ത് വിലപിക്കാതെ-
പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
നീ സന്തോഷവതിയാകുക.
ആ സുന്ദര ഓര്‍മ്മകള്‍ നിന്‍റെ-
പാന്ഥാവിന്‍ തണലായി തീരട്ടെ.
നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും-
ഇനി നിന്‍റെതാവട്ടെ.
എന്നില്‍ നിന്ന് നീ കവര്‍ന്ന-
പ്രണയാദ്ര നിമിഷങ്ങള്‍
നിന്‍റെ ഭാവിയിലെ  ഉണര്‍വ്വായി മാറട്ടെ.

പ്രിയേ.... ഞാന്‍ നിന്നില്‍ നിന്നും-
എങ്ങനെ വിടപറയും...?
ഇന്നലെ എങ്ങനെ ആയിരുന്നോ-
അതിലും വളരെ അടുത്ത്
 പ്രഭാതത്തില്‍ വിരിഞ്ഞു-
പുഞ്ചിരിക്കുന്ന പനിനീര്‍ പുഷ്പമായി,
പ്രഭാത സമ്പുഷ്ടിയിലേക്കുണര്‍ന്നു-
യരുന്ന കതിരോനായി,
പകലിനെ പ്രശോഭിപ്പിക്കുന്ന-
കിളികളുടെ കളകളമായി,
ചക്രവാളത്തിന്‍റെ മദിപ്പിക്കുന്ന-
അരുണ വര്‍ണമായി,
വെണ്‍‌തിങ്കള്‍ കല തീര്‍ക്കും-
വെള്ളി വെളിച്ചമായി,
നിന്‍റെ അതിലോല വസ്ത്രങ്ങളെ-
തഴുക്കുന്ന നേര്‍ത്ത കാറ്റായി,
അതി ഗാഡ നിദ്രയിലെ തിളങ്ങുന്ന-
സ്വപ്ന നക്ഷത്രമായി,
മഴ മേഘങ്ങളില്‍ വിരിയുന്ന-
സപ്തവര്‍ണ പ്രപഞ്ചമായി,
മനസ്സില്‍ കുളിര്‍മഴ പൊഴിയും-
മഞ്ഞിന്‍ കണങ്ങളായി,
ബഹുവര്‍ണ പെരുമ തീര്‍ക്കും -
ചിത്ര ശലഭങ്ങളായി,
നിനക്ക് അന്യരായവരില്‍ പോലും-
വിരിയുന്ന പുഞ്ചിരിയായി,
കണ്ടുമറന്ന കുരുന്നുകളുടെ-
വാത്സല്യ ചുഃബനങ്ങളായി,
നിന്‍റെ തൊട്ടടുത്ത്, ഒരു-
നിറഞ്ഞ സാന്നിദ്ധ്യമായി,
ഒരു ചുടു നിശ്വാസത്തിന്‍റെ-
കുറഞ്ഞ അകലത്തില്‍.
നിനക്കൊപ്പം എന്നും
ഞാനുണ്ടാവും... മരണമില്ലാതെ!

Read more...

ആദ്യദിനം

>> Thursday, 18 April 2013

കോളേജില്‍ എത്തിയ ആദ്യ ദിനം..... ഏതോ സ്വപ്ന ലോകത്ത് എത്തപെട്ട ഞാന്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ അന്ധാളിച്ചു നിന്നു പോയി.

സ്ക്കുളില്‍ പഠനസമയത്ത് അദ്ധ്യാപകര്‍ തന്ന അത്ര വ്യക്തമല്ലാത്ത ഒരു ചിത്രം മാത്രമായിരുന്നു എനിക്ക് അതു വരെ കൊളേജ്.

എന്‍റെ അയല്‍പക്കത്തെ പ്രാധമിക അക്ഷര വിദ്ധ്യാഭ്യാസം പോലും ഇല്ലാത്ത സരസ്വതിയമ്മ പറയുന്നതു പോലെ “കോളേജില്‍ പഠിക്കുന്ന പിള്ളേരെല്ലാം പെഴയാ” എന്ന അതിപുരാതനമായ ഒരു സങ്കല്‍പ്പവും പേറിയാണ് കോളേജ് കാമ്പസ്സില്‍ കാല്‍ കുത്തിയത്.

കോളേജ് മുറ്റത്ത് അന്ധാളിച്ചു പന്തം കണ്ട പെരുച്ചാഴിയെ പോലെ വായും പൊളിച്ചു നിന്ന എന്‍റെ മുന്‍പിലേക്ക് കട്ടി മീശയും നീണ്ട കൃതാവും കാഴ്ച്ചയില്‍ ഘനഗംഭീരത തോന്നുന്ന ഒരാള്‍ വന്നു നിന്നു. നെടുനീളന്‍ ജുബ്ബയും വേഷ്ടിയും. അറിയാതെ ഭവ്യനായി!!!

എന്താടൊ ഇവിടെ. ഒട്ടും ഗൌരവം കുറക്കാതെ “ടി” യാന്റെ ചോദ്യം!

സാര്‍.... ഞാന്‍ പ്രീ ഡിഗ്രി പുതിയ ബാച്ചാണ്. ക്ലാസ്സ് ഏതാണെന്ന് അറിയില്ല!!

ഓഹോ. അത്രെയുള്ളു...?? എതാ ഗ്രൂപ്പ്??

ഫസ്റ്റ് ഗ്രൂപ്പ്.... ഞാന്‍ വിനയകുനന്യനായി വീണുപോകുമോ എന്ന സംശയത്തോടെ മൊഴിഞ്ഞു!

ശരി.... ഞാന്‍ ഇവിടുത്തെ സുവോളജി ലക്ചറര്‍ ആണ്.... എന്‍റെ കൂടെ വരൂ...ഘനഗംഭീരന്‍ മുന്നേ നടന്നു.... ഞാന്‍ സ്നേഹമുള്ള സിംഹത്തിന്‍റെ ഇഷ്ടമുള്ള മാന്‍പേടയെ പോലെ പിന്നാലെയും!

അഞ്ച് മിനിറ്റ് നടന്ന് കോളേജില്‍ നിന്നും വിട്ടു നില്‍ക്കുന്ന മറ്റൊരു ഒരു കെട്ടിടത്തിന്റെ വലിയ വിശാലമായ ഹാളില്‍ നിരത്തി ഇട്ടിരിക്കുന്ന ബഞ്ചുകള്‍ക്കിടയിലൊന്നില്‍ എന്നെ ഒറ്റ നോട്ടത്തില്‍ ‍ഇരുത്തി...

ഘനഗംഭീരന്‍ ഇങ്ങനെ മൊഴിഞ്ഞു!

ഇവിടിരുന്നോ കേട്ടോ.... ഇപ്പോള്‍ എല്ലാവരും വരും..... എന്നിട്ട് മിന്നല്‍ വേഗത്തില്‍ നടന്നു മറഞ്ഞു..

പൊതുവെ നാണം കുണുങ്ങിയായ ഞാന്‍ തല ഉയര്‍ത്തിയതെയില്ല!

ബഞ്ചുകള്‍ നിരത്തി ഇട്ടിട്ടുണ്ടെങ്കിലും അതില്‍ അങ്ങിങ്ങായി മാത്രം കുട്ടികള്‍!

ക്ലാസ്സ് തുടങ്ങുന്നതിന്‍റെ ആശങ്കക്കിടയില്‍ അധികം വീക്ഷ്ണത്തിനു നിന്നില്ല.

പ്രതീക്ഷയോടെ കാത്തിരുന്ന എന്‍റെ മുന്‍പിലെക്കു കള്ളിമുണ്ടുടുത്ത ഒരു കൃശഗാത്രന്‍ വന്നു നിന്നു.... നെഞ്ചത്ത് അങ്ങിങ്ങുള്ള “പൂട” മറക്കാനായി ഒരു ബനിയന്‍ ധരിച്ചിരിക്കുന്നു..... അത് എതോ കടയില്‍ നിന്നും 50% “കിഴിവില്‍“ കിട്ടിയതണൊ എന്നു സംശയം!! അതില്‍ അത്രയും കിഴിവുകള്‍ ഉണ്ടായിരുന്നു!!!

ശ്ശെടാ...പാപീ..... ഇങ്ങനെയാണൊ കോളേജ് അദ്ധ്യാപകന്മാര്‍ വേഷമിടുക! ഇതായിരിക്കും സര‍സ്വതിയമ്മ പറഞ്ഞത് കോളേജ് പൊളിയാണെന്ന്!

ആശ്ചര്യത്തോടെ ചിന്തിക്കാന്‍ സമയം തരാതെ ആശാന്‍ എന്നോട് ഒരു ചോദ്യം!

കാപ്പിയോ, ചായയോ???

എന്‍റെ ആശ്ചര്യം തീര്‍ന്നില്ല.... ഒന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു....

എന്താ!!!!!????

അല്ല കുടിക്കാന്‍ കാപ്പിയോ ചായയോ..... കടി ആയി ബോണ്ടാ, പരിപ്പുവട, ഉഴുന്നുവട, പഴം പൊരി....

എന്താ വേണ്ടത്??

ഞാന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു....

അലമാരിയില്‍ ആശാന്‍ വിവരിച്ച സാധനങ്ങള്‍ എന്നെ നോക്കി പല്ലിളിക്കുന്നു

അവര്‍ ഒന്നടക്കം അലമാരിയില്‍ ഇരുന്നു എന്നെ നോക്കി പരിഹസിക്കുന്നതായി എനിക്കു തോന്നി.....

അതിനുമുകളില്‍ “പുരാതനലിപിയില്‍” ചോക്കുകൊണ്ട് എഴുതിയിരിക്കുന്നു.... “കോളേജ് കാന്‍റീന്‍”

മറുവശത്ത് ഇരുന്ന കുട്ടികളെ പാളി നൊക്കി....

അവര്‍ ചുറ്റും കൂടി സൊറ പരഞ്ഞ് ചായ കുടിക്കുന്നു.....

“പണി കിട്ടീ”........ സ്വയം മനസ്സില്‍ പറഞ്ഞ് സമാധാനിച്ചു!!!

ചമ്മലു മാറ്റി പെട്ടെന്ന് യാധാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു നടന്നു...

രാവിലെ അമ്മ ഭദ്രമായി പോക്കറ്റി വച്ചു തന്ന 5 രൂപാ അവിടെ തന്നെയുണ്ടെന്ന ആത്മവിശ്വാസത്തില്‍ പറഞ്ഞു

ഒരു ചായ!

നിമിഷങ്ങള്‍ക്കകം ഇരിക്കുന്ന കെട്ടിടത്തെ കുലുക്കുന്ന ശബ്ദത്തില്‍ ചായ എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു!

ചൂടു ചായ വായിലേക്ക് കമഴ്ത്തി ഒരൊറ്റ ഓട്ടമായിരുന്നു കോളേജിലേക്ക്.....

അവിടെയും ഇവിടെയും കറങ്ങി തിരഞ്ഞു പിടിച്ച് ക്ലാസ്സിന്റെ വാതിലില്‍ എത്തിയപ്പോള്‍ അദ്ധ്യാപകന്‍റെ ഹാജര്‍ വിളി മുഴങ്ങുന്നുണ്ടായിരുന്നു.

അജിത്ത് ഗോപാലകൃഷ്ണന്‍!!!!????

ഞാന്‍ വാതലില്‍ നിന്നു കൈ പൊക്കി കാണിച്ചു

അദ്ധ്യാപകന്‍റെ പരിഹാസം നിറഞ്ഞ നോട്ടം കണ്ടില്ലെന്നു നടിച്ചു പക്ഷെ ഒപ്പം വന്ന കമന്റ് കേള്‍ക്കാതിരിക്കന്‍ കഴിഞ്ഞില്ല!

“ആദ്യദിവസം തന്നെ നീ ഇങ്ങനെയാണെങ്കില്‍  ഈ വരുന്ന 2 വര്‍ഷം എങ്ങനെ ആയിരിക്കും ??!!!“

ആ ചോദ്യം എന്‍റെ മനസ്സില്‍ തറച്ചു!

ഒരു “തറ” ആണെന്നു കാണിച്ചു കൊടുക്കേണ്ട ബാദ്ധ്യത എന്‍റെ മുകളില്‍ വന്നു വീണു.

പിന്നീട് എന്‍റെ കോളേജ് ജീവിതത്തില്‍ ഒന്നാകെ അതു തെളിയിച്ചുകൊണ്ടെയിരുന്നു!! അല്ലെങ്കില്‍ തെളിയിക്കാനായി പാടുപെട്ടു ഞാന്‍!!!!!

എന്നെ “ആക്കിയ“ മഹാന്‍ അന്നു സുവോളജിയില്‍ സെക്കണ്ട് ഇയര്‍ പഠിക്കുന്നവന്‍ ആയിരുന്നു... സീനിയര്‍ ആയതുകൊണ്ട് ഒന്നും പറയാനും ചെയ്യാനും കഴിയാത്തതിനാല്‍ പിന്നീടുള്ള കാലം അവനെ കാണുമ്പോള്‍ പല്ലു ഞറുമ്മി, ഞറുമ്മി എന്‍റെ പല്ലു തേഞ്ഞതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല എന്നും ഈ അവസരത്തില്‍ കുറിക്കട്ടെ!

Read more...

കോഴിയും മൂലവും

>> Wednesday, 17 April 2013

പ്രമുഖ മതപ്രഭാഷകന്‍...

ശാന്തനു.... 

വേദിയില്‍ അത്ര ശാന്തനല്ല.... അന്യമതസ്ഥര്‍ പോലും കോരിത്തരിച്ച് പോകുന്ന സംഭാഷണ ശൈലി.... പക്ഷെ ഈയിടെയായി സമയം അത്ര ശരിയല്ല.... കേള്‍വിക്കാര്‍ കയ്യടിക്കുന്നില്ല.... വാക്കുകള്‍ അനര്‍ഗളമായി ഒഴുകി വരുന്നില്ല... മതം നന്നാക്കാന്‍ നടക്കുന്നതിനിടയില്‍ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന കൈമടക്കിന്‍റെ അളവില്‍ കാതലായ കുറവ്‌.... ചിലപ്പോഴൊക്കെ കാര്യം കഴിയുമ്പോള്‍ സംഘാടകര്‍ ഒരു കാരണവുമില്ലാതെ ഒഴിവാക്കി വിടുന്നു.... മതത്തിന്‍റെ പേരിലായതിനാല്‍ തര്‍ക്കിക്കാനുള്ള അവസരവും ഇല്ല.... പറഞ്ഞു പരിപോഷിച്ച ദൈവങ്ങളും, വിമര്‍ശിച്ച് ഓടിച്ച ദൈവങ്ങളും ഒന്നിച്ച് സംഘടിച്ച് പണി തന്ന ഒരു പ്രതീതി.... ചുരുക്കത്തില്‍ കഞ്ഞികുടി മുട്ടാന്‍ വളരെയധികം സാധ്യതകള്‍.....

സുഹൃത്തുക്കള്‍ പല്ലുകൊഴിഞ്ഞ സിംഹത്തിനു കൊടുക്കുന്ന അത്ര വിലപോലും തരുന്നില്ല.... പോത്തും കള്ളും പ്രസംഗത്തില്‍ "ഹറാം" ആണെങ്കിലും, കൂടി ഇരുന്നു തിന്നതിന്‍റെയും കുടിച്ചതിന്‍റെയും നന്ദി പോലും ഇല്ലാത്ത ദുഷ്ടാത്മാക്കള്‍.... അറ്റംപറ്റും വരെ കാത്തിരുന്നാല്‍ ഭാര്യ മറ്റൊരു അറ്റം തേടി പോകുമെന്ന് വ്യംഗ്യമായി സൂചനകൂടി ആയപ്പോള്‍ അയാള്‍ക്ക് തന്‍റെ സമയത്തില്‍ ഒരു സംശയം സ്വാഭാവികം.... സമയം നന്നാക്കാന്‍ പറ്റിയ ആള്‍ ജ്യോല്‍സ്യന്‍ അല്ലാതെ മറ്റാര്....

സ്നേഹിതരോടും, ബന്ധുക്കളോടും, എന്തിന് ചെറു പരിചിതരോടും വരെ അന്വേഷണം നീണ്ടു.... പക്ഷെ നല്ലൊരു ജ്യോത്സ്യനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.... ഇനി കണ്ടെത്തിയവരോട് സ്വന്തം പേര്‍ വെളിപ്പെടുത്തിയപ്പോള്‍ "വേദിയിലെ സിംഹത്തിനു പ്രശ്നമോ" എന്ന മറുചോദ്യം നേരിടേണ്ടി വന്നതിനാല്‍ അവതരിപ്പിക്കാന്‍ തന്നെ ഭയപ്പെട്ടു.... തന്‍റെ പ്രശ്നങ്ങള്‍ മളോര്‍ അറിഞ്ഞാല്‍ ഉള്ള വേദികള്‍ കൂടി നഷ്ടപ്പെടുമോ എന്ന ഭയപ്പാടില്‍ നില്‍ക്കവെയാണ് പത്രത്തില്‍ കണ്ട ഒരു പരസ്യത്തില്‍ ശാന്തനുവിന്‍റെ കണ്ണുകള്‍ ഉടക്കിയത്....

ഋഷി മഹാരാജാ യോഗാനന്ദ തിരുവടികള്‍....  നിങ്ങളുടെ എല്ലാ  പ്രശ്നങ്ങള്‍ക്കും പരിഹാരം.... പേരോ സ്ഥലമോ വെളിപ്പെടുത്തെണ്ടതില്ല...

ലഡ്ഡു പൊട്ടാന്‍ ഒന്നിലേറെ കാരണങ്ങള്‍.... പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിക്കാന്‍ ഒട്ടും അമാന്തിച്ചില്ല.... 

ഓം നമോനാരായണായ..... ഘനഘംഭീര ശബ്ദം.....

ആമുഖമില്ലാതെ ഋഷി കാര്യത്തിലേക്ക് കടന്നു......

അറിയാവുന്ന  ഒരു ശ്ലോകം ചൊല്ലൂ.... ഋഷിയുടെ ആവിശ്യം ന്യായം.....

ഉള്ളില്‍ ചിരി പൊട്ടി.... തന്നോട് ശ്ലോകം ചൊല്ലാന്‍....!!!

മതപ്രഭാഷണം ഒരു തട്ടിക്കൂട്ട് പരിപാടി ആണെന്നും, അതില്‍ പറയുന്നവ ചുമ്മാ വായില്‍ വരുന്നത് കോതക്ക്‌ പാട്ടായി തട്ടി വിടുന്നതാണെന്നും അതിന്‍റെ പ്രധാന അജണ്ട തന്‍റെ മതത്തെ പരിപോഷിപ്പിക്കുന്നതിലും അധികം അന്യമതങ്ങളെ താറടിക്കല്‍ ആണെന്ന് ഈ പഹയന്‍ ഋഷിക്ക് അറിയില്ലന്നു തോന്നുന്നു... ശ്ലോകം പഠിക്കുന്ന സമയം കൊണ്ട് നാല് ദ്വയാര്‍ത്ഥവും, മൂന്നു ചീത്തയും പഠിച്ചാല്‍ വേദിയില്‍ തന്നെ  കേള്‍ക്കുന്നവര്‍ക്കും പറയുന്ന തനിക്കും ഒരു ചെറു കൊരിത്തരിപ്പ്‌!!!! അതിനാല്‍ തന്നെ ആവിശ്യം കേട്ടില്ല എന്ന മട്ടില്‍ അവഗണിച്ചു.....

അപ്പുറം അല്‍പ്പ നിമിഷം കാത്തു..... പിന്നെ തുടര്‍ന്നു.....

താങ്കളുടെ നാള്‍ പറയൂ.....

ശാന്തനു ഒരു നിമിഷം ശങ്കിച്ചു പിന്നെ അര്‍ത്ഥമനസ്സോടെ പതിയെ മൊഴിഞ്ഞു....

"മൂലം"

ഋഷിക്ക് വീണ്ടും മൌനം....

ഒഹ്.... മൂലം...!!! മൂലം പ്രശ്നമാണ്..... കോഴി കഴിക്കാറുണ്ടോ....?

പൊടുന്നനവേ ഉള്ള ചോദ്യം ശാന്തനുവിനെ ഒന്ന് അങ്കലാപ്പിലാക്കി.... പ്രഭാഷണത്തില്‍ അഹിംസയും പച്ചക്കറിസവും പ്രചരിപ്പിക്കുന്ന താന്‍ പോത്തും, പശുവും കോഴിയും കള്ളും എല്ലാം അകത്താക്കുമെന്ന് നാലാള്‍ അറിഞ്ഞാല്‍ ഉള്ള ഭവിഷ്യത്ത്‌!!! ഒഹ് മറന്നു.... ഈ സംസാരിക്കുന്നത് ശാന്തനു ആണെന്ന് അങ്ങേത്തലക്കല്‍ അറിയില്ലല്ലോ...!!! ആരും അറിഞ്ഞില്ലെങ്കില്‍ വ്യാഭിചാരമോ, വഞ്ചനയോ ഒരു കുറ്റമല്ലല്ലോ..!!!

"കഴിക്കും.... നന്നായി കഴിക്കും.... പൊരിച്ച കൊഴിയാ കൂടുതല്‍ ഇഷ്ടം....." കൂട്ടില്‍ കിടക്കുന്ന ലക്ഷണമൊത്ത പൂവനെ ഓര്‍ത്തപ്പോള്‍ വായില്‍ നിറഞ്ഞ വെള്ളം തൊണ്ട നിറയെ കുടിച്ചിറക്കി....

അങ്ങേ തലക്കല്‍ ദീര്‍ഘനിശ്വാസം.....

"അതാണ്  പ്രശ്നം..... കോഴി കഴിച്ചാല്‍ മൂലത്തിനു പ്രശ്നമാ....."

അറിയാതെ ഒന്ന് ഞെട്ടി... എന്‍റെ അമ്മോ ഋഷി വെറും ഋഷിയല്ല.... അപാര ഞ്ജാനദൃഷ്ടി തന്നെ...

ചൂണ്ടു വിരല്‍ അറിയാതെ താഴേക്ക്‌ ചലിച്ചു.... ഋഷി പറഞ്ഞയിടം ഒന്ന് ഉഴിഞ്ഞ് എടുത്തു.... അനന്തരം വിരല്‍ തിരിച്ചെടുത്ത് ഭംഗി ആസ്വദിച്ചു.... 

"ശരിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂലക്കുരുവിന്‍റെ അസ്കിത നന്നായിട്ടുണ്ട്.... അങ്ങേക്ക്‌ അത് മനസ്സിലായതില്‍ അത്ഭുതം... അതീന്ദ്ര ഞ്ജാനം തന്നെ...." ചൂണ്ടുവിരല്‍ വീണ്ടും താഴേക്ക്‌ ചലിച്ചു.....

അങ്ങേ തലയ്ക്കല്‍ എന്തൊക്കെയോ വീണുടയുന്ന ശബ്ദം.... ഋഷി തെറി പറയുന്നുണ്ടോ.... ഹേയ് ഇല്ല.... ഇനി അഥവാ ഉണ്ടങ്കില്‍ തന്നെ അത് തന്നെ ആയിരിക്കില്ല.... അല്ലെങ്കിലും ഇത്രയും ഞ്ജാനമുള്ള ഋഷി തെറി പറയുമോ....

വീണ്ടും നിശബ്ദത.... ദേഷ്യം കടിച്ചിറക്കിയ മട്ടിലുള്ള സംഭാഷണ രീതി.....

"മഹാനുഭാവന്‍.... ഞാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ നാളാണ്... അവയവം  അല്ല....."

ശാന്തനു മുഖത്ത് തികട്ടിയ ചമ്മല്‍ കൈ വച്ച് ഉഴിഞ്ഞ് ഇല്ലാതാക്കി....

"പക്ഷെ എന്‍റെ നാളും കോഴിയും തമ്മില്‍ എന്ത് ബന്ധം...?"

അങ്ങേ തലയ്ക്കല്‍ ദേഷ്യം മാറിയ ദീര്‍ഘനിശ്വാസം.....

"നിങ്ങളുടെ നാളിന്‍റെ പക്ഷി കോഴിയാണ്.... കോഴിയെ നിങ്ങള്‍ ആരാധിക്കണം... അതിനെ തിന്നുന്നത് പാപമാണ്"

ശാന്തനു  ഉദ്യോഗത്തോടെ ചോദിച്ചു.... " എന്ന് വച്ചാല്‍...?"

ഋഷിക്ക് ക്ഷമ നശിച്ചുവോ എന്നൊരു സംശയം.....

"സുഹൃത്തെ.... നമ്മുടെ വിശ്വാസം അനുസരിച്ച് എല്ലാ നാളുകാര്‍ക്കും ഒരു  പക്ഷിയുണ്ട്.... മൂലം നാളുകാര്‍ക്ക് കോഴിയാണ് പക്ഷി...!!!"

ശാന്തനുവില്‍ ഒരു ചെറു പുഞ്ചിരി നിറഞ്ഞു.... പിന്നെ പൊടുന്നനവേ ഫോണ്‍ താഴെ വച്ചു..... പിന്നീട് ഒരു പൊട്ടിച്ചിരിയായി മാറി.....

യുറേക്കാ.... ശാസ്ത്രവും മതവും തമ്മിലുള്ള ഒരു ബന്ധം കൂടി വെളിച്ചത്ത് വന്നിരിക്കുന്നു.... അടുത്ത പ്രസംഗത്തില്‍ ഇത് വച്ച് ഞാന്‍ ഒരു കാച്ചു കാച്ചും....

"കോഴി മൂലത്തിനു പ്രശ്നമാണെന്ന് നമ്മുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്!!!! നമ്മുടെ മതത്തിലെ അത് പറഞ്ഞിട്ടുള്ളൂ..!!!! മറ്റുള്ള മതത്തില്‍ കോഴിയും ഇല്ല മൂലവും ഇല്ല.....!!!!!

മുന്‍പില്‍ ഉപവിഷ്ടരായ പുരുഷാരത്തിന്‍റെ കയ്യടി ആസ്വദിക്കാന്‍ ശാന്തനു കണ്ണുകള്‍ ഇറുകെ അടച്ചു......

Read more...

എന്നിട്ടും പിതാവേ....

>> Tuesday, 16 April 2013


Read more...

ബഹുമാനം ഇന്നിന്റെ കിട്ടാക്കനി.....?

>> Thursday, 7 April 2011

തലക്കെട്ടിനെ സാധൂകരിക്കാന്‍ എന്തിന് പൂനം പാണ്ഡേയെ കൂട്ടുപിടിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. വായന കഴിഞ്ഞ് വിഷയത്തെ സാമാന്യവല്‍ക്കരിച്ചു എന്ന വിമര്‍ശനവും നിങ്ങള്‍ ഉന്നയിച്ചേക്കാം. വളരെ യാദൃശ്ചികമായി ഐ ബി എം ചാനലില്‍ ക്രിക്കറ്റ് ഫൈനലിനോട് അനുബന്ധിച്ച് പൂനം പാണ്ഡേ നടത്തിയ അഭിമുഖം കാണാനിടയായത്. നഗ്നതാ പ്രദര്‍ശനം വിഷയമായതിനാല്‍ ഏതൊരു കപടസദാചാരവാദിയേയും പോലെ ഞാനും മറ്റാരും കാണില്ല എന്ന് ഉറപ്പു വരുത്തി എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ലിങ്കില്‍ വിരലമര്‍ത്തി. വാചാലയായി സംസാരിക്കുന്ന ഇരുപത് വയസ്സുകാരിയുടെ ചടുലമായ ഉത്തരങ്ങള്‍ക്കിടയില്‍ സാധാരണ ചോദ്യത്തിന് അവള്‍ നല്‍കിയ അസാധാരണ ഉത്തരത്തില്‍ എന്റെ മനസ്സൊന്നുടക്കി.

ചോദ്യം:- താങ്കള്‍ നടത്തുന്നത് പബ്ലിസിറ്റീ സ്റ്റണ്ടല്ലേ. ഉത്തരം :- ഒരിക്കലുമല്ല. ഞാന്‍ ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യപ്പെടുന്ന വിലയുള്ള മോഡലാണ്. അല്ലെങ്കില്‍ തന്നെ ഇത് ഞങ്ങള്‍ ന്യൂ ജനറേഷന്റെ നിലപാടുകളാണ്.

ദൈവമേ, ഇതാ‍ണോ ഇപ്പോള്‍ നമ്മുടെ ന്യൂജനറേഷന്റെ കാഴ്ചപ്പാടുകള്‍! അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മുന്നില്‍ മറക്കേണ്ടവയെ പ്രദര്‍ശിപ്പിക്കല്‍ ന്യൂജനറേഷന്‍ നിലപാടുകളോ? ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുകയും ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുന്ന നമ്മുടെ ഭാരത സംസ്കാരം പിന്തുടരാന്‍, നമ്മുടെ കുടുഃബ വ്യവസ്ഥിതിയിലെ കെട്ടുറപ്പ് കണ്ട് അതിനെ കുറിച്ചു പഠിക്കാനും അത് അവരുടെ സംസ്കാരത്തിലേക്ക് പകര്‍ത്താനും ശ്രമിക്കുന്ന വിദേശികള്‍ക്ക് മുന്‍പില്‍ നമ്മുടെ പുതുതലമുറയ്ക്ക് അവതരിപ്പിക്കാനുള്ള പെരുമകേട്ട സംസ്കാരം ഇത്തരം തുണിയുരിയല്‍ സംസ്കാരമോ?

പൂനത്തിന്റെ പ്രസ്ഥാവനയെ ആമുഖമായി പറഞ്ഞു വച്ചു എങ്കിലും മൊത്തത്തില്‍ നമ്മുടെ ഇന്നത്തെ തലമുറയുടെ നിലപാടുകളിലേക്ക് ഒരു ഓട്ട പ്രദിക്ഷിണം നടത്തിയാല്‍ പൂനത്തിന്റെ നിലപാടുകളില്‍ അത്രയൊന്നും അത്ഭുതം തോന്നുകയും ഇല്ല.

എന്റെ ഗ്രാമത്തില്‍ നടന്ന ഒരു സംഭവത്തെ ഞാന്‍ ഇതിനോട് ചേര്‍ത്തു വയ്ക്കട്ടെ. ദീര്‍ഘമായ അവധിയെടുക്കാന്‍ എന്റെ ജോലിയുടെ പ്രത്യേകതകള്‍ എന്നെ സമ്മതിക്കാറില്ല. വീണുകിട്ടിയ ഇടവേള മുതലാക്കി പത്തു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ എന്നെ വരവേല്‍റ്റത് ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്തയായിരുന്നു. എന്റെ, അല്ല ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രിയപ്പെട്ട നിലത്തെഴുത്താശാന്‍ നാരായണപ്പിള്ള ആശാന്റെ ദേഹവിയോഗമായിരുന്നു ആ വാര്‍ത്ത.

നാരായണപിള്ള ആശാന്‍ നാലു തലമുറയുടെ ആശാനായിരുന്നു. ഇന്നു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വിരചിക്കുന്ന പ്രമുഖരായ പലരേയും ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച് അക്ഷര ലോകത്ത് എത്തിച്ചവന്‍. തന്റെ നൂറ്റിപ്പത്താം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ എഴുപത്തിയഞ്ച് പിന്നിട്ട എന്റെ അമ്മ മുതല്‍ പത്തു വയസ്സുള്ള എന്റെ ജേഷ്ടന്റെ മകള്‍ വരെ ഉണ്ടെന്നു പറയുമ്പോള്‍ നാരായണപിള്ള ആശാന്റെ എന്റെ ഗ്രാമത്തിലെ വ്യക്തി പ്രഭാവം ഏവര്‍ക്കും മനസ്സിലാക്കാം.

മരണ വീട്ടില്‍ ഞാന്‍ എത്തുമ്പോള്‍ എനിക്കു മുന്‍പ് അവിടെ എത്തിയ പുരുഷാരം അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനയോടെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വൃദ്ധര്‍ അതി ബാദ്ധ്യതയായ നമ്മുടെ പുതു സംസ്കാരത്തില്‍, നൂറ്റിപ്പത്ത് വയസ്സ് പിന്നിട്ട നാരാ‍യണപിള്ള ആശാന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ  ബന്ധുക്കള്‍ എന്ന് അവകാശപ്പെടാന്‍ കൂടി കഴിയാത്ത സാധാരണക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നത് അദ്ദേഹത്തിനു നല്‍കുന്ന അംഗീകാരം അല്ലെങ്കില്‍ പിന്നെ എന്ത്? മരണവീട്ടില്‍ കാണുന്ന പതിവു സൊറപറച്ചിലുകളും എട്ടുകൂട്ടി മുറുക്കും ഒന്നും അവിടെയെങ്ങും കണ്ടില്ല. തികച്ചും നിശ്ചലമായ അന്തരീക്ഷത്തില്‍ ചെറു തേങ്ങലുകള്‍ മാത്രം അവശേഷിച്ചു. മുറിക്കുള്ളില്‍ കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ കാല്‍ചുവട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകിയതും അദ്ദേഹത്തിന്റെ മരവിച്ച കാലുകളില്‍ തൊട്ടു വന്ദിച്ചതും ഞാന്‍ അവസാനം നിര്‍വ്വഹിച്ച ഗുരുപൂജയായി കരുതുന്നു.

പൊടുന്നനെ അത്ര അകലയല്ലാതെ കേട്ട ചെറു ആരവം എന്റെ ശ്രദ്ധയെ തിരിച്ചത്. എന്റെ മാത്രമല്ല അവിടെ കൂടി നീന്നവരുടെ എല്ലാം മുഖം ക്രമേണ അസ്വസ്ഥമാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആശാന്റെ മൃതദേഹം ദഹിപ്പിക്കാനായി തയ്യാറാക്കുന്ന കുഴിക്ക് അരികില്‍ നിന്നായിരുന്നു ആ അപസ്വരങ്ങള്‍. ഒരു പറ്റം ചെറുപ്പക്കാര്‍. ഗ്രാമത്തിലെ ഉന്നത കുടുഃബത്തിലെ പ്രതിനിധി മുതല്‍ അവിടെ ഹാജര്‍ ആണ്. അവരും നാരായണപിള്ള ആശാന്റെ ശിഷ്യഗണങ്ങള്‍ തന്നെ. അവര്‍ ആഘോഷിക്കുകയാണ്. പലതരം തമാശകള്‍ വിളമ്പുന്നു. ആശാന്റെ പഠിപ്പിക്കുന്ന രീതി ഒരാള്‍ അനുകരിക്കുന്നു. മറ്റുള്ളവര്‍ അത് ആസ്വദിച്ച് ഉറക്കെ ചിരിക്കുന്നു. ഒരു പുരുഷാരം അത് ശ്രദ്ധിക്കുന്നുണ്ട് അവരില്‍ തന്റെ അച്ഛനോ അമ്മയോ പോലും ഉണ്ട് എന്ന കരുതല്‍ പോലും ഇല്ലാതെ, ഒരു മരണം നടന്ന വീടെന്ന ചിന്തയില്ലാതെ,  സര്‍വ്വോപരി തങ്ങളെ അക്ഷരത്തിന്റെ തിരുമുറ്റത്തേക്ക് കയ്‌പിടിച്ചുയര്‍ത്തിയ ഒരു തിരുദേഹമാണ് മൃതമായി കിടക്കുന്നതെന്ന ചെറു പരിഗണന നല്‍കാതെ അവര്‍ നടത്തുന്ന നാടകം അക്ഷരാര്‍ത്ഥത്തില്‍ പുതുതലമുറയുടെ സംസ്കാരത്തിന്റെ, അവര്‍ അന്യര്‍ക്കു കൊടുക്കുന്ന ബഹുമാനത്തിന്റെ നേര്‍ക്കാഴ്ചയായി.

ഇന്നത്തെ ചെറുപ്പമെല്ലാം മോശവും പഴയ തലമുറ മികവുറ്റതും എന്ന വാദമൊന്നുമില്ല. പഠിപ്പിച്ച മാഷുമാരെ അനുകരിക്കലും കളിയാക്കലും അവര്‍ക്ക് ഇരട്ടപ്പേരുകള്‍ സമ്മാനിക്കലും അത് പരസ്പരം പറഞ്ഞ് ആസ്വദിക്കലും ഒക്കെയും നമ്മളിലും ഉണ്ടായിരുന്നു എന്നത് പരമ സത്യം തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് അവര്‍ക്ക് കൊടുക്കേണ്ട ബഹുമാന ആ‍ദരവുകള്‍ ആവശ്യമായിടത്ത് നല്‍കിയിരുന്നു. ഒപ്പം അവരോടുള്ള ബഹുമാനം അല്‍പ്പം ഭയം എല്ലാം തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്ന്  കുട്ടികളെ പിന്തിരിപ്പിച്ചിരുന്നു. ഇന്ന് മാതാപിതാക്കളും അദ്ധ്യാപകരും സുഹൃത്തുക്കള്‍ ആകണം എന്ന് വിദഗ്ദമതം. സുഹൃത്തുക്കളെ നമ്മള്‍ എന്തിനു ബഹുമാനിക്കണം എന്ന അധമചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുത്തതിന് നമ്മള്‍ ആരെ പഴിപറയും?


വാല്‍ക്കഷ്ണം - അയല്‍‌വക്കക്കാര്‍ ചില്ലറ പ്രശ്നങ്ങള്‍ നടക്കുന്നു. ഒരു വശത്ത് പ്രായമായ ഒരു മനുഷ്യന്‍ സമാധാനമായി സംസാരിക്കുന്നു. മറുവശത്ത് ഒരു ചെറുപ്പക്കാരന്‍ പ്രായമായ ആ‍ളെന്ന പരിഗണന കൊടുക്കാതെ അസഭ്യവര്‍ഷം.

പ്രായമുള്ള ആള്‍:‌- മോനേ എനിക്ക് നിന്റെ അച്ഛന്റെ പ്രായമില്ലേടാ, എന്നോട് കുറെ കൂടി മാന്യമായി സംസാരിക്കാം....

ചെറുപ്പക്കാരന്‍ :-- ലോകത്ത് ജനിക്കുന്നവര്‍ക്ക് എല്ലാം കൂടി ഒറ്റദിവസം ജനിക്കാ‍ന്‍ കഴിയുമോ കിളവാ. നിങ്ങള്‍ നേരത്തെ ജനിച്ചത് എന്റെ കുറ്റമോ?

Read more...

  © Blogger template Webnolia by Ourblogtemplates.com 2009

Back to TOP