. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 2 March 2011

സൌദിയാണ് ദേശം, ശരിയത്താണ് നീതി.

 കമലിന്റെ പ്രസിദ്ധ ചലച്ചിത്രം പെരുമഴക്കാലത്തില്‍ സലീം കുമാറില്‍ നിന്ന് കൂടെക്കൂടെ ഉയരുന്ന ഈ ഡയലോഗ് കാഴ്ച്ചക്കാരില്‍ മിക്കപ്പോഴും ഭീതി ഉണര്‍ത്താന്‍ ഉതകുന്നതായിരുന്നു. സൌദിയെ കുറിച്ച് അത്രയൊന്നും അറിയാത്തവര്‍ക്ക് “ഇതെന്തു നീതി” എന്ന് മൂക്കില്‍ വിരല്‍ വച്ച് ചോദിക്കാന്‍ അവസരം കൊടുത്ത സംഭാഷണം. പക്ഷേ സൌദിയെ കുറിച്ച് അറിവുള്ള എന്നെ പോലെ ഒരു പ്രവാസിക്ക് അത് അത്ര വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നില്ല. 

ശരിയത്ത് ഒരു കാടന്‍ നീതിനിര്‍വ്വഹണമാണെന്ന് ജനാധിപത്യവാദികള്‍ മുറവിളികൂട്ടുമ്പോള്‍ അതിനോടനുബന്ധിച്ച് ശരിയ നിയമത്തിന്റെ തീവ്രത ഒരവസരത്തില്‍ നേരിട്ട് അനുഭവിക്കേണ്ടി വന്ന ഒരുവന്‍ എന്ന നിലയില്‍ അതിന്റെ കഠിനതയെ കുറിച്ച്  മറുവാക്ക് കുറിക്കാനില്ല. ലോകത്തില്‍ ഇന്നു നിലനില്‍ക്കുന്നതില്‍ ഏറ്റവും കഠിനമായ നീതിയും, നീതി നിര്‍വ്വഹണവുമാണ് ശരിയത്ത് എന്നതിന് തര്‍ക്കമില്ലതന്നെ. പക്ഷേ മറുപക്ഷം ചിന്തിച്ചാല്‍ അതിന്റെ കാടത്വം അംഗീകരിച്ചുകൊണ്ടു തന്നെ, കുറഞ്ഞ അളവില്‍ തെറ്റിദ്ധാരണകളാല്‍ ഈ നിയമം നിരപരാധികളില്‍ അതിന്റെ എല്ലാ തീവ്രതയിലും അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്നത് വിസ്മരിക്കതെ തന്നെ, ഇന്നിന്റെ മൃഗീയ മനസ്സുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും അര്‍ത്ഥവത്തായ ശിക്ഷാരീതികളാണ് അതെന്ന തിരിച്ചറിവ് നമ്മെ ശക്തമായി അത്തരം ഒരു നിയമം നടപ്പാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നു.

സമകാലീന ലോകത്തിന്റെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ, ന്യൂനപക്ഷ, വലത് ഇടത് മദ്ധ്യ തിവ്രവര്‍ഗ്ഗീയ ചിന്തകള്‍ തീര്‍ത്ത അരക്ഷിരാതാവസ്ഥ ഒരു വശത്ത്. മതവും, ജാതിയും മനുഷ്യത്വവും അതിന്റെ ദൈവീക അടിത്തറയും വിട്ട് വെറും പേരുകളിലേക്ക് ചുരുക്കപ്പെട്ട അരക്ഷിതാവസ്ഥ മറുവശത്ത്.  ചില ബുദ്ധിരാക്ഷസര്‍ ഈ അവസരങ്ങളെ മുതലെടുത്ത് തങ്ങളുടെ ചിന്താശേഷിയെ മാനുഷികമൂല്യങ്ങള്‍ക്കപ്പുറത്ത് പ്രായോഗികമല്ലാത്ത പ്രമാണങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും അടിയറവു വച്ച്  അളവുകോലില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നു. അവരുടെ വിണ്‍‌വാക്കുകളില്‍ അകപ്പെട്ടുപോയ  അത്രയൊന്നും വിദ്യാഭ്യസമില്ലാത്ത സാധാരണ പൌരന്മാര്‍ ‘ഇതുതന്നെ ശരി’ എന്ന മൌഡ്യതയില്‍ അവരുടെ പിണിയാളുകളായി മാറുന്നു. ഇത്തരം മൃഗീയ ക്രൌര്യ മനസ്സുകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എത്രയുണ്ടെന്ന് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നു  മാത്രം ദിനേന വരുന്ന വാര്‍ത്തകളില്‍ കൂടി ഒന്നു കണ്ണോടിച്ചാല്‍ മതിയാകും.  വാര്‍ത്തകളില്‍ നിറയുന്ന വ്യക്തികള്‍ക്ക് പിന്നില്‍ മേല്‍‌പറഞ്ഞപോലെ സംഘടനയുടെയോ, സംഘടനകളുടെയോ പിന്തുണയോ, പിന്‍‌ബലമോ ഇല്ലെന്ന് സമ്മതിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ അടുത്തിടയുണ്ടായ ചില മാറ്റങ്ങള്‍ അതിന്റെ പരിണതഫലങ്ങള്‍ ആണെന്നത് ഏവരും സമ്മതിക്കുന്ന  വിഷയം തന്നെ.

സമൂഹത്തെ കാര്‍ന്നു തിന്നുന്ന, ഏതാണ്ട് രണ്ടാം ഘട്ടം പിന്നിട്ട ചികിത്സ നല്‍കിയാല്‍ ഫലവത്താകും എന്ന് ഒരു പ്രതീക്ഷയുമില്ലാത്ത, സംഘടനാ പിന്‍‌ബലം ഉള്ളതും ഇല്ലാത്തതുമായ ഇത്തരം അര്‍ബുദബാധകളെ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ കൊണ്ട് കടിഞ്ഞാണിടാന്‍ കഴിയും എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അതിനെ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമായി മാത്രമേ കാണാന്‍ കഴിയൂ. ശരിയത്ത് പോലെ ശക്തമായ ഒരു നിയമവ്യവസ്ഥ ഇന്‍‌ഡ്യയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ അര്‍ബുദബാധ വിരല്‍ചൂണ്ടുന്നത്. നിയമ വാഴ്ചയിലും മാനുഷിക മൂല്യങ്ങള്‍ക്കും പരിഗണന കൊടുക്കുന്ന ഭൂരിപക്ഷം  വരുന്ന മനുഷ്യസ്നേഹികള്‍ ആഗ്രഹിക്കുന്നതും മനുഷ്യകുലത്തെ തന്നെ കാര്‍ന്നു തിന്നുന്ന ഈ അര്‍ബുദബാധയ്ക്കെതിരെ ശരിയത്ത് പോലെ ശക്തമായ റേഡിയേഷന്‍ തന്നെ ആവാം.

ശരിയത്തിന്റെ കഠിനത ചില നിരപരാധികളെ ക്രൂരമായി വേട്ടയാടിയിട്ടുണ്ട് എന്ന് നാം പത്രദ്വാരാ വായിച്ചറിഞ്ഞിട്ടുണ്ട്. ഇത് വായിക്കുന്ന ചിലര്‍ക്കെങ്കിലും അതിന്റെ കഠിനത നേരിട്ടോ, അനുഭവസ്ഥരില്‍ നിന്നോ അറിയാനും  കഴിഞ്ഞിട്ടുണ്ടാവും. പക്ഷേ എന്റെ കാഴ്ച്ചപ്പാടില്‍ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയില്‍ ഘോഷിക്കുന്ന “ ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്” എന്ന ആപ്തവാക്യത്തിലെ ജഡിലത ശരിയ നിയമത്തിന് ഇല്ല എന്നു തന്നെയാണ്. ആയിരം അപരാധികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം, അതില്‍ ഒരാള്‍ രക്ഷപെടുന്നതിനെ പോലും ന്യായീകരിക്കാന്‍ കഴിയില്ല.  എന്നാല്‍ ഒരു നിരപരാധി അറിയാതെ പെട്ടുപോയെങ്കില്‍ അത് ക്രൂരമായി എന്നു തുറന്നു സമ്മതിക്കുമ്പോള്‍ തന്നെ  ‘ദേ ഇതാണ് പ്രസ്തുത നിയമത്തിലെ പാളിച്ച’  എന്ന മുറവിളി അസ്ഥാനത്താണെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍. ഒരു നിരപരാധിക്ക് തെറ്റിദ്ധാരണയുടെ പുറത്ത് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നാലും  മറുവശത്തുള്ള ആയിരം അപരാധികള്‍ രക്ഷപെടരുത് എന്നു തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം. വായനക്കാര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം, സ്വാഗതം ചെയ്യുന്നു.

ഇതിനോടനുബന്ധിച്ച് എനിക്കുണ്ടായ ഒരനുഭവം പറയാം. രണ്ടായിരത്തിനാലില്‍ എന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി ക്യാമ്പില്‍ നടന്ന ഒരു സംഭവമാണത്. സൌദിയില്‍ പ്രത്യേകിച്ച് ജിദ്ദയില്‍ കഴിയുന്ന പ്രവാസികളോട് ഇന്‍‌ഡോനേഷ്യന്‍ യുവതികളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. അവരുടെ കുലത്തൊഴില്‍ ആണോ വേശ്യാവൃത്തി എന്ന് സംശയിച്ച് പോകുന്ന തരത്തിലാണ് ഓരോ ഇന്‍ഡോനേഷ്യന്‍ യുവതികളും പെരുമാറുക. അത്തരത്തില്‍ പെട്ട ഒരു യുവതി എന്റെ ക്യാമ്പിനു ഇടതുവശത്തുള്ള സൌദിയുടെ വീട്ടു വേലക്കാരിയായി ജോലി അനുഷ്ടിച്ചിരുന്നു. നാട്ടില്‍ നിന്ന് സര്‍വ്വസവും ഉപേക്ഷിച്ച് പ്രവാസിയാവാന്‍ വിധിച്ച നമ്മുടെ മലയാളി യുവാക്കളില്‍ പലരുടെയും ഇടക്കാലാശ്വാസം ഇത്തരം യുവതികളാന്നെതും പച്ചപരമാര്‍ത്ഥമാണ്. ഈയിടെ കണ്ട ഒരു സിനിമയില്‍ ‘നെല്ല് പത്തായത്തില്‍ ഉണ്ടെങ്കില്‍ എലി അങ്ങു മൂന്നാറില്‍ നിന്നും വരും’ എന്ന് സുരാജ് വെഞ്ഞാറുമ്മൂട് പറഞ്ഞ ഒരു ഡയലോഗ് അര്‍ത്ഥവത്താണെന്ന് തെളിയിക്കുന്ന തരത്തില്‍, മൂന്നരമീറ്ററില്‍ അധികം ഉയരമുള്ള സൌദി പൌരന്റെ വീട്ടുമതില്‍ അര്‍ദ്ധരാത്രിയില്‍ ചാടിക്കടന്ന് ക്യാമ്പ് നിവാസികളില്‍ ചിലര്‍ സമാശ്വാസം കണ്ടെത്താന്‍ തുടങ്ങിയ വിവരം വളരെ വൈകിയാണ് എന്റെ കാതുകളില്‍ എത്തിയത്. സംഭവത്തിന്റെ ഗൌരവം കണക്കിലെടുത്ത് പിറ്റേന്ന് പന്നിക്കെണിയും വച്ച് ഞാന്‍ കാതിരുന്നു. ആ കാത്തിരിപ്പിനൊടുവില്‍ ഒരുവന്‍ കെണിയില്‍ വീഴുക തന്നെ ചെയ്തു. പിറ്റേന്ന് തന്നെ മതില്‍ ചാടാന്‍ ഉപയോഗിക്കുന്നു എന്ന് കരുതുന്ന തൊണ്ടി സാധനങ്ങളായ ഏണികള്‍, കയര്‍ എന്നിവ കണ്ടെത്തി ഒരുപ്രത്യേക മുറിയില്‍ വച്ച് പൂട്ടുക മാത്രമല്ല, അപരാധിയെ എന്റെ വായിലെ തുപ്പല്‍ വറ്റി തീരും വരെ ഉപദേശിക്കാനും മറന്നില്ല. ‘സമസ്താപരാധങ്ങളും പൊറുത്ത് മാപ്പു തരേണമേ പ്രഭോ’ എന്ന മട്ടില്‍ കൈകള്‍ മുന്നോട്ടു പിണഞ്ഞു കെട്ടിയും ഇടക്ക് തലചൊറിഞ്ഞും വിധേയനായി ഉപദേശങ്ങള്‍ സ്വീകരിച്ച  ആശാന്‍ ഉപദേശത്തിനൊടുവില്‍ വിധേയന്‍ ‘ഇനി മേലില്‍ ആവര്‍ത്തിക്കില്ല് സാര്‍ മുകളില്‍ ഒന്നും അറിയിച്ചേക്കരുതെ’ എന്ന് സര്‍വ്വപരിത്യാഗി കൂടി ആയപ്പോള്‍ എന്റെ മനസ്സ് രക്തചൊരിച്ചിലില്ലാതെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഗാന്ധിജിയെ പോലെ പരിപാവനമായി മാറി.

ഒരു മാസത്തിനു ശേഷം എന്റെ കുടുഃബം ആദ്യമായി നാട്ടില്‍ നിന്ന് എത്തി. ഞാന്‍ ക്യാമ്പില്‍ നിന്ന് മാറി പുറത്ത് താമസമായി. പിന്നെ കമ്പനി തന്നെ മാറി സ്വന്തമായി ബിസിനെസ്സ് ആയി. പിന്നീട് ഒരിക്കല്‍ അറിഞ്ഞു ഇതേ കുറ്റത്തിന് ക്യാമ്പില്‍ നിന്ന് അഞ്ചു പേരെ പോലീസ് പിടിച്ചു എന്നും അതില്‍ ഒരാള്‍ തെറ്റു ചെയ്തു എന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ 75 ചാട്ടവാറടികള്‍ക്ക് വിധിച്ചു എന്നും. മതില്‍ ചാട്ടത്തിനിടെ സൌദി പൌരന്‍ കണ്ടെത്തുകയും, ഭവന ഭേദനത്തിന് കേസെടുക്കുകയും ചെയ്യുകയായിരുന്നു. ചാട്ടവാറടിക്ക് വിധേയനായ ആള്‍ ഞാന്‍ ഉപദേശിച്ച് നിര്‍വൃതി അടയിച്ചവനായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ തെറ്റു ചെയ്യാന്‍ തീരുമാനിച്ചവന്റെ മനശാസ്ത്രം നമ്മുക്ക് മനസ്സിലാക്കാം. 25 ചാട്ടവാറടികള്‍ വീതം മൂന്നു വെള്ളിയാഴ്ചകളായി 75 അടി പൂര്‍ത്തിയാക്കി കമ്പനി കൊടുത്ത ശിക്ഷയായ ടെര്‍മിനേഷനും പാസ്പോര്‍ട്ടില്‍ പേറി എന്നെ കാണാന്‍ അയാള്‍ വന്നു. മുന്നില്‍ നിന്നു പൊട്ടിക്കരഞ്ഞ അയാളോട് എനിക്ക് ഒരുവിധത്തിലുള്ള സഹതാപവും തോന്നിയില്ല എന്നു മാത്രമല്ല കടുത്ത ദേഷ്യത്തോടെയാണ് ഞാന്‍ പ്രതികരിച്ചത്. ഇന്ന് കോഴിക്കോട് അയാളുടെ വസതിക്കു മുന്നില്‍ ചെറിയ ഒരു പെട്ടിക്കടയും ഇട്ട് ഭാര്യയേയും, കുഞ്ഞുങ്ങളേയും മറ്റു കുടുഃബാങ്ങളേയും തന്നാലാവും വിധം സംരക്ഷിച്ച് കഴിയുന്നു. ശിക്ഷ തീര്‍ത്ത മാനസിക ആഘാതവും, അതിലറെ ശാരീരിക ആഘാതങ്ങളും അയാളിലെ ചെറുപ്പത്തെ വളരെപെട്ടെന്ന് കവര്‍ന്നു എങ്കിലും എല്ലാ പാപങ്ങളും ഏറ്റു പറഞ്ഞ് ഒരു പുതിയ മനുഷ്യനാവാന്‍ ശിക്ഷ അയാള്‍ക്ക് കാരണമായി.

മറുവശം ചിന്തിച്ച് നോക്കൂ. സൌമ്യ എന്ന പെണ്‍‌കുട്ടിയെ അകാരണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നരാധമന്‍ ഏതാണ്ട് ഒന്നരമാസത്തിനു ശേഷവും പോലീസിന്റെ അകമ്പടിയില്‍, മ്രിഷ്ടാന്ന ഭോജനവും ആയി കഴിയുകയാണ്. മുന്‍പ് ചെയ്ത പല ക്രൂരതകളിലും കിട്ടിയ ശിക്ഷകള്‍ പോലെ നാലൊ, അഞ്ചോ, അല്ലെങ്കില്‍ ഒരു ജീവപര്യന്തമോ കഴിഞ്ഞ് അവന്‍ പുറത്തിറങ്ങും. പിന്നെ സൌമ്യയുടെ മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കും.  അല്ലെങ്കില്‍ കീഴ്ക്കോടതികള്‍ വിധിച്ച വധശിക്ഷക്ക് മേല്‍ ഹര്‍ജികളുമായി മേല്‍ക്കോടതികളില്‍ എത്തി ഒടുവില്‍ രാഷ്ട്രപതിയുടെ ഒരു ദയാഹര്‍ജി. അവിടെ തീരുന്നു എല്ലാ സംഗതികളും. ഇനി കൈയ്യില്ലാത്തവനോട് സഹതാപം പൂണ്ട് ഏതെങ്കിലും “മുന്തിയ മനുഷ്യാവകാശ പ്രവര്‍ത്തന്റെ” വക വക്കീല്‍ സേവനം. അങ്ങനെ മാധ്യമങ്ങള്‍ക്ക്, മനുഷ്യാവകാശ മേലാളന്മാര്‍ക്ക്, സാമൂഹ്യ പ്രവര്‍ത്തക മേജര്‍ന്മാര്‍ക്ക്, എല്ലാത്തിനുമുപരി എന്തിനും എതിനു എതിരെ പല്ലുകടിച്ച് കടിച്ച് തേഞ്ഞ പല്ലുകളുള്ള കടലാസ് പുലികളായ പൊതുജനത്തിന് ആഘോഷിക്കാന്‍ കഴിയുന്ന ഒരു വിഷയം എന്നതിലുപരി നമ്മുടെ നിയമവ്യവസ്ഥകള്‍ക്ക് കാര്യപ്രാപ്തമായ എന്തു കൈകടത്തലുകള്‍ നടത്താന്‍ കഴിയുന്നുണ്ട്.

സൌമ്യയെ പ്രതീകാത്മകമായി പറഞ്ഞുവച്ചു എന്നു മാത്രം. നാം കണ്ടുമടുത്ത നിയമ നാടകങ്ങള്‍ മറ്റനവധിയല്ലേ. ഖജനാവ് കട്ടു മുടിക്കുന്നവര്‍, സുഖ ജീവിതത്തിനു പണം കണ്ടെത്താന്‍ കൊലപാതകം ആഘോഷപൂര്‍വ്വം ഏറ്റെടുക്കുന്നവര്‍, മത രാഷ്ട്രീയ തീവ്രവാദികള്‍, കുടുഃബ ജീവിതം മറന്ന് പരസ്ത്രീ/പുരുഷ ഗമനം ശീലമാക്കിയവര്‍, സ്ത്രീകളെ/കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍, മദ്യപാനികള്‍, ആള്‍ദൈവ വ്യവസായികള്‍‍, മതം കച്ചവടമാക്കിയവര്‍ എനിങ്ങനെയുള്ള സമൂഹ്യവിരുദ്ധരാല്‍  ബുദ്ധിമുട്ടുന്ന സാമാന്യജനതയ്ക്ക് എന്ത് നീതിയാണ് നമ്മുടെ നിയമവ്യവസ്ഥിതി നല്‍കിക്കൊണ്ടിരിക്കുന്നത്. ഒന്നും നല്‍കുന്നില്ല എന്നു മാത്രമല്ല, നിയമം പാലിക്കേണ്ടതും, നടപ്പാക്കേണ്ടതുമായ സര്‍ക്കാര്‍ സ്ഥാപനങ്ങളും അതിന്റെ തലതൊട്ടപ്പന്മാരും വരെ ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് കുടപിടിക്കുന്നു എന്ന അമ്പരപ്പിക്കുന്ന സത്യവും നമ്മെ പല്ലിളിച്ച് കാട്ടുന്നു.

ശരിയത്ത് നിയമം നമ്മുടെ സാമൂഹിക വ്യവസ്ഥിതികളുമായി എത്രമാത്രം താതാത്മ്യം പ്രാപിക്കും എന്ന് വ്യക്തമല്ല. എന്നാല്‍ അതിനെ വെറും ഒരു മതനിയമമായി മാത്രം കാണാതെ വേണ്ട തിരുത്തലുകളോടെ നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സമീപ സംഭവവികാസങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.