. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 26 April 2009

ഞെക്കിയാല്‍ പൊട്ടും!

രംഗം ഒന്ന്

പ്രസിദ്ധമായ ചെങ്ങന്നൂര്‍ റേയില്‍‌വേ സ്റ്റേഷന്‍.....

തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസ്സ് ഏതാനും നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നു.

വെടിവച്ചാന്‍ കോവിലിലെ പതിവ് വെടിവഴിപാട് അനൌണ്‍സ്മെന്‍റ്

ഭാര്‍ഗ്ഗവന്‍ പിള്ള, മൂലം നക്ഷത്രം..... ചെറിയ വെടി 25 വലിയ വെടി 30.

പണം കൊടുക്കുമ്പോള്‍ വഴിപാട് കഴിച്ചവന്‍റെ മൂലത്തില്‍ ഒരു വെള്ളിടി വെട്ടുന്നതൊഴിച്ചാല്‍ എത്ര പൊട്ടി എന്ന് വഴിപാട് കഴിച്ച പിള്ളക്കും, വെടി വിട്ടവനും എന്തിന് പൊട്ടിയ വെടിക്കു പോലും അറിയില്ല.

ഇന്‍ഡ്യന്‍ റെയില്‍‌വേയും, വെടിവച്ചാന്‍ കോവിലും ഏതാണ്ട് ഒരേ ജനുസ്സില്‍ പെടുത്താവുന്നതു കൊണ്ട് ടിക്കറ്റ് എടുത്ത് യാത്രക്ക് തയ്യാറായി നില്‍ക്കുന്നവരില്‍ പ്രത്യേകിച്ച് ഒരു ഭാവ വത്യാസവും ഉണ്ടാക്കിയില്ല.

പൊട്ടിയാലായി, ഇല്ലെങ്കിലായി!!!

വെടിവച്ചാന്‍ കോവിലില്‍ ഇതുവരെ വെടി വഴിപാട് നടത്തിയിട്ടില്ലാത്തതിനാലും, കയ്യിലിരിക്കുന്ന ടിക്കറ്റ് വെറും ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ഇടികൊള്ളാനായി കരുതിക്കൂട്ടി റെയില്‍‌വെ തന്നതാണെന്ന ബോധം ഉള്ളതുകൊണ്ടും ഞാന്‍ പ്ലാറ്റ് ഫോമിലിന്‍റെ ഡേയിഞ്ചര്‍ സോണിലേക്ക് നീങ്ങി നിന്നു.

ചേട്ടാ ചാകണമെങ്കില്‍ ഒരു ഉറുമ്പിന്‍ കൂട്ടിയില്‍ കയ്യിട്ടാല്‍ പോരെ എന്തിനാ ട്രേയിന്‍.....

മംഗലാപുരത്തെ സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ചുള്ളന്‍റെ ചെക്കന്‍റെ കമന്‍റ് കേട്ട് അടുത്തു നിന്ന പരാശ്രയമില്ലാതെ നടക്കാന്‍ പോലും ശേഷിയില്ലാത്ത അപ്പൂപ്പന്‍ എന്നെ നോക്കി ഇങ്ങനെ പ്രതികരിച്ചു.

“മോനെ അല്പ നിമിഷം എന്നു പറഞ്ഞാല്‍ രണ്ടു മണിക്കൂറാ നമ്മുടെ റെയില്‍‌വേയുടെ കണക്ക് മോന്‍ അവിടെ നിന്നോ ഒന്നും സംഭവിക്കില്ല....”

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക!!!?? വെറുതെ....!!! ഇന്നത്തെ ചെറുപ്പക്കാര്‍ പറയുന്നതു പോലെ ആ നെല്ലിക്കായ്ക്ക് അത്ര വലിയ മധുരം ഇല്ലെന്ന് എനിക്കും മനസ്സിലായി....

അപ്പൂപ്പന്‍റെ നിഗമനങ്ങള്‍ അമ്പേ പരാജയം ആണെന്ന് വിളിച്ചറിയിച്ചുകൊണ്ട് മലബാര്‍ “എക്സ്പ്രസ്സ്” ഒച്ചിന്‍റെ വഗത്തില്‍ സ്റ്റേഷനെ കുലുക്കി വന്നു നിന്നു.

ചെമ്മരിയാടിന്‍റെ കാറല്‍ പോലെ “ക്യാപ്പിയേയ്” വിളികളും “ച്യായയേയ്” വിളികളും!

ഇണചേരാന്‍ കഴിയാതെ നിരാശനായ കണ്ടന്‍ പൂച്ചയുടെ സ്വരമാധുരിയോടെ “മീല്‍‌സ്” വിളികള്‍!

ഒറ്റാലില്‍ കുടുങ്ങിയ ബ്രാലിനെ പോലെ ഞാന്‍ ഊളിയിട്ട് ട്രേയിനുള്ളില്‍ കടന്നു...

കുതിച്ചു വാതിലിന്ന് അരികിലുള്ള ആദ്യ ക്യാബിനില്‍ തന്നെ ഇടിച്ചു കയറി....

നാലുപേര്‍ ഇരിക്കുന്ന സീറ്റിന്‍റെ നടുവിലേക്ക് പ്രതിഷ്ടിച്ച് ഒന്നു കുലുക്കി! അതവിടെ ഉറപ്പിച്ചു!

പരിസര വാസികള്‍ അല്പം നീരസം പ്രകടിപ്പിച്ചു എങ്കിലും മൈന്‍‌ഡാന്‍ പോയില്ല.....

ട്രേയിന്‍ ഒന്നു മുരണ്ട് കുലുങ്ങി നീങ്ങാന്‍ തുടങ്ങി!

ഞാനും ഒപ്പം കുലുങ്ങി!

രംഗം രണ്ട്

അര്‍ദ്ധനിദ്രയിലാരുന്ന എന്നെ ഉണര്‍ത്തിയത് ശാരദേ എന്ന വിളി!!

നീ ഇങ്ങു പോരടീ...ഇവിടെ ധാരാളം സ്ഥലം ഊണ്ട്....

ചങ്ങനാശ്ശേരി സ്റ്റേഷന്‍!

തട്ടമിട്ട് മുടി മറച്ച ഒരു മലപ്പുറം താത്ത തന്‍റെ ചങ്ങാതിയെ ഉപവിഷ്ടയാക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നു...

കഷ്ടി 4 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അഞ്ചാമതായി താത്ത വന്നിരുന്ന് നിറച്ചു കഴിഞ്ഞിരിക്കുന്നു....

ഇനി ഒരാള്‍ ഇരുന്നാല്‍ അതു കവിഞ്ഞൊഴുകുമെന്നു സ്പഷ്ടം..... എങ്കിലും താത്ത തന്‍റെ ചങ്ങാതി ശാരദയെ കുലുക്കി കൊള്ളിച്ചു!!

പ്രതീക്ഷിച്ചത് സംഭവിച്ചു.... കവിഞ്ഞ് ഒഴുകുക തന്നെ ചെയ്തു!

ഒരറ്റത്തിരുന്ന നവദമ്പതികളില്‍ മന്മദന്‍ ആ ഒഴുക്കില്‍ പെട്ട് താഴെ വീണു.... കൂടുതല്‍ ഒഴുകുന്നതിനു മുന്‍പെ രതീ ദേവി അദ്ധേഹത്തെ കടന്നു പിടിച്ച് ഒരു ചന്തി വയ്ക്കനുള്ള സ്ഥലം തീറെഴുതി!!

തന്‍റെ പ്രിയതമനെ ഒഴുക്കി കളഞ്ഞ ശാരദയേയും, താത്തയെയും രതീ ദേവി ഉഴിഞ്ഞൊന്നു നോക്കിയെങ്കിലും ആ സമയം ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ എന്ന ഭാവത്തില്‍ അവര്‍ അകലെ നക്ഷത്രം എണ്ണുകയായിരുന്നു!

അതുവരെ നിര്‍വികാരനായിരുന്ന ഞാന്‍ ആ ക്യാബിനിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി!

എന്‍റെ നേരെ എതിരെയുള്ള സീറ്റില്‍ ഇപ്പോള്‍ ആറു പേര്‍!

ജനലിനോട് ചേര്‍ന്ന് അന്‍പത് വയസ്സിനു മേല്‍ പ്രായമുള്ള ഒരു ചുള്ളന്‍!! ഇട്ടിരിക്കുന്ന ടീ ഷര്‍ട്ടില്‍ നിന്നും മനുഷ്യന്‍റെ ഏറ്റവും വീതി കൂടിയ മസ്സിലുകളില്‍ ഒന്നായ ഊളവയര്‍ വെളിയില്‍ ചാടാന്‍ ഊഴം കാത്ത് നില്‍ക്കുന്നു...

പഴുതാര മീശക്കുമേല്‍ പഴയ ഹേമമാലിനി മോഡല്‍ കൂളിങ് ഗ്ലാസ്സ് ഫിറ്റ് ചെയ്ത് താന്‍ അര്‍ദ്ധരാത്രി പോയിട്ട് പട്ടാപ്പകല്‍ പോലും കുടപിടിക്കാത്തവനാണെന്ന് വ്യക്തമാക്കുന്നു ടീയാന്‍!

തൊട്ടടുത്തായി പഴയ വട്ടു സോഡാകുപ്പിയുടെ മൂട് ഒരു ഫ്രയിമില്‍ ഫിറ്റ് ചെയ്ത് അതും മുഖത്ത് വച്ച് മറ്റൊരുവന്‍... പ്രായം പക്ഷെ മധുര പതിനേഴ്.....

ഞാന്‍ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതുകൊണ്ടാവാം ഉന്തിയ പല്ലുകള്‍ കാട്ടി മനോഹരമായ ഒരു ചിരി സമ്മാനിച്ചു....

കുട്ടിച്ചാത്തന്‍ സിനിമയിലെ ത്രീഡീ കണ്ണട മുഖത്തു വച്ചവനെ പോലെ ഞാന്‍ പുറകിലേക്ക് തല വെട്ടിച്ചു..... സോഡാ കണ്ണടയിലൂടെ അയാളുടെ കണ്ണുകള്‍ എന്‍റെ തൊട്ടടുത്ത് വന്നു നില്‍ക്കുന്നതായി തോന്നി....

അടുത്തത് നമ്മുടെ കഥാനായിക ശാരദ.... 40 വയസ് കഴിഞ്ഞതിന്‍റെ നിരാശയൊന്നും മുഖത്തില്ല!... ഉഷാ ഉതുപ്പിനെ തോല്‍പ്പിക്കുന്ന വട്ട പൊട്ടും, ആടയാഭരണങ്ങളും.... ഉടുത്തിരിക്കുന്ന കടും പച്ച സാരിയിലൂടെ ബാല്യവും, കൌമാരവും എന്തിന് യവ്വനം വരെ പകുതിയില്‍ കൂടുതല്‍ വെളിയില്‍ ചാടി നില്‍ക്കുന്നു!!

125 സെന്റീമീറ്റര്‍ വീതിയുള്ള തന്‍റെ അരക്കെട്ട് ഇപ്പോള്‍ പൂര്‍ണമായും സീറ്റില്‍ കടത്തി ഒരു മയക്കത്തിനുള്ള കോപ്പുകൂട്ടുകയാണ് ഡിയര്‍ ശാരദേച്ചി!!

അടുത്ത് വര്‍ണിക്കാന്‍ കഴിയാത്തരീതിയില്‍ മുടി തൊട്ട് പാദം വരെ കറുത്ത പര്‍ദ എന്തിന് കയ്യുറയും, കാലുറയും വരെ ധരിച്ച് കാണികളെ നിരാശപ്പെടുത്തി താത്ത....

അതിനും അപ്പുറത്ത് മന്മദനും, രതീ ദേവിയും.... വീണ്ടും ഒരു ഒഴുക്കില്‍ തന്‍റെ പ്രിയപ്പെട്ടവന്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ അരക്കെട്ടില്‍ കയ്യ് ചുറ്റി മുറുക്കി പിടിച്ച് മയങ്ങുകയാണ് രതി....

മന്മദനാവട്ടെ ചന്തി ഇടക്കിടെ തെന്നി പോകുന്നതിന്‍റെയും ഉറക്കം നഷ്ടപ്പെട്ടതിന്‍റെയും നിരാശയിലും....

എങ്കിലും ചുറ്റിപ്പിടുത്തത്തിന്‍റെ ആലസ്യത്തില്‍ രതീദേവിക്ക് ഇടക്കിടെ ആരും കാണാതെ ചില തലോടലുകള്‍ സമ്മാനിക്കാനും മറക്കുന്നില്ല!

എന്‍റെ തൊട്ടപ്പുറത്ത് ജനലിനോട് ചേര്‍ന്നിരുന്ന് ഒരുവന്‍ മൊബൈലില്‍ ചെറുകെ പിറുപിറുക്കുന്നുണ്ട്!... മണിക്കൂറുകളായി വ്യായാ‍മം തുടങ്ങിയിട്ട്!

ഭാര്യയെ വീട്ടില്‍ ഉറക്കി കിടത്തി പഴയ കാമദേവന്‍ ബാലെയിലെ മദാലസയാമം തേടി പോകുകയാണ് ടീയാന്‍ എന്ന് വ്യക്തമാക്കുന്ന മന്മദരാസാ ഗാനാലാപനം അപ്പുറത്തെ തലക്കല്‍ നിന്നും അത്ര വ്യക്തമല്ലാതെ കേള്‍ക്കാം!

ഇനി എനിക്കും അപ്പുറത്ത്, മംഗലാപുരത്തെ പരാശ്രയ കോളേജുകാര്‍ രണ്ട് കൌമാരകര്‍.... തങ്ങളുടെ മൊബൈല്‍ സെറ്റുകളില്‍ എഫ് എം ജോക്കികളുമായി സല്ലാപത്തില്‍!

പഴയ യുവതുര്‍ക്കിയും, ഇപ്പോള്‍ കവിതയെ മറന്ന് സീരിയലിന്‍റെ മായാ പ്രപഞ്ചത്തില്‍ അകപ്പെട്ടു നാട്ടുകാരെ നട്ടം തിരിക്കുന്നവനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയും വായിച്ച് നീട്ടിയ മുടിയും ജഡപിടിച്ച താടിയുമായി ഒരു ബുജി അതിനും അപ്പുറത്ത്!

ഇതിനെല്ലാം ഉപരി നില്‍പ്പന്മാരായും കിടപ്പന്മാരായും എണ്ണിയാല്‍ ഒടുങ്ങാത്ത പുരുഷാരം വേറെ!

പിന്നെ തലങ്ങും വിലങ്ങും കുറുകെയും ഒരു ഡസന്‍ കാലുകള്‍ മുകളിലത്തെ ബര്‍ത്തില്‍ നിന്നും താഴേക്ക്!!

ചുരുക്കം പറഞ്ഞാല്‍ പാവങ്ങളെ പറ്റിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പണിത ലക്ഷം വീട് കോളണിയിലെ കുടിലുകള്‍ പോലെ അടുക്കി വച്ചിരിക്കുന്ന പുരുഷാരത്തിനിടയില്‍ ശ്വാസം എടുക്കാന്‍ ഒരു ഗ്യാപ്പ് തപ്പി ഞാന്‍ വിഷണ്ണനായി!

ട്രേയിന്‍ വീണ്ടും ചലിച്ചു തുടങ്ങി....

മന്മദരാസായ്യ്ക്ക് ചെവികൊടുക്കാതെ ഞാന്‍ വീണ്ടും മയക്കത്തിലേക്ക്!

രംഗം മൂന്ന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരടുത്ത ബന്ധുവിന്‍റെ വിവാഹ ചടങ്ങുകള്‍ ഗംഭീരമായി നടക്കുന്നു.

വകയില്‍ ഒരു അനിന്ദ്രവനായ കല്യാണചെറുക്കന്‍ മാമനായ എനിക്ക് ദക്ഷിണ തന്നിട്ട് കാലില്‍ തൊട്ടു വന്ദിച്ചു!

“ദീര്‍ഘസുമംഗലന്‍ ഭവ” ദക്ഷിണ കിട്ടിയ വെറ്റിലയുടെ തളിര്‍ നുള്ളി തലയി വച്ച് അനുഗ്രഹിച്ചു!

ഇതെന്താടാ നീ കുളിച്ചില്ലെ?? തലമുടിയെല്ലാം ഒരുമാതിരി “ചപ്രിച്ച്” കിടക്കുന്നല്ലോ?

“ഇല്ല ചേട്ടാ ഇന്നു രാവിലെ കുളിച്ചതാ.....”

അസ്വഭാവികമായ മറുപടി കേട്ട് ഞാന്‍ ഞെട്ടി.... സ്വപ്നമായിരുന്നു....

ട്രെയിനില്‍ തന്നെ.....

എന്‍റെ പാദാരവിന്തങ്ങളില്‍ തൊട്ട് നമസ്കരിക്കുകയാണ് വട്ടു സോഡാ!

പെട്ടെന്ന് കാല്‍ വലിച്ചു!

“എന്താ...എന്താ....” സ്വല്പം പേടിയോടെ അവനോട് ചോദിച്ചു!

“ചേട്ടാ ഞാന്‍ അറിയാതെ ഒന്നു ചവിട്ടി.... ചേട്ടന്‍ എന്നെക്കാള്‍ മുതിര്‍ന്നതല്ലെ? പാപം കിട്ടണ്ട”

“ഹും ശരി...ശരി....” സ്വപ്നത്തിലെ അനിന്ദ്രവന്‍റെ തലയില്‍ വച്ച കൈ ഞാനൊന്നും അറിഞ്ഞില്ലെ എന്ന ഭാവത്തില്‍ പിന്‍‌വലിച്ചു!

“സുഖമാണല്ലോ ചേട്ടാ....” അസ്വഭാവികമായ ചോദ്യം!

“അതേല്ലൊ.....” ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി സുഖവിവരം ചോദിച്ചാല്‍ ബിന്‍ലാദനും, ബുഷിനും എന്തിന് അജിത്തിനു വരെ ഒരേ വികാരമായിരിക്കുമല്ലോ?

അതിര്‍ത്തി ലംഘിച്ചു വന്ന കൂത്തിപട്ടിക്കു നേരെ സ്ഥലത്തെ പ്രധാന നായ പയ്യന്‍സ് മുരളും പോലെ ഒരു മുരളലില്‍ എന്‍റെ പ്രതിഷേധം അറിയിച്ച് വീണ്ടും കണ്ണടക്കാന്‍ തുടങ്ങുമ്പോഴാണ് മറ്റൊരു അസ്വഭാവികതയില്‍ എന്‍റെ കണ്ണുടക്കിയത്!!

കയ്യിലിരിക്കുന്ന വലിയ വീതിക്കൂടിയ പ്ലാസ്റ്റിക്ക് കവര്‍ ഹര്‍ത്താലിനിടയില്‍ ഏറുകൊള്ളാതിരിക്കാന്‍ വേണ്ടി നമ്മുടെ പോലീസ് ഏമാന്മാര്‍ പിടിക്കുന്ന മുറിച്ച ചൂരല്‍ കസേര പോലെ നെഞ്ചും കടന്ന് മുഖത്തിന്‍റെ ഏതാണ്ട് പകുതി വരെയും മറച്ച് സോഡാകുപ്പി എന്തോ വലിയ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്...

ഇപ്പോള്‍ ടീയാന്‍റെ മുഖം കണ്ടാല്‍ എവറസ്റ്റ് കീഴടക്കുന്ന പ്രതീതി.....

വണ്ടി എവറ്സ്റ്റോളം പോന്ന ഒരു കുന്ന് കയറുന്നതു കൊണ്ടാവാം ഇടക്കിടെ തന്‍റെ ടൈറ്റ് പാന്റ്സിന്‍റെ സെന്‍റെര്‍ പോയിന്റില്‍ കയ്യമര്‍ത്തി ഗിയര്‍ മാറ്റാന്‍ ടീയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും അത് എത്രത്തോളം വിജയപ്രദമാണെന്ന് പറഞ്ഞറിയിക്കുക പ്രയാസം!

പ്ലാസ്റ്റിക്ക് കവറിലൂടെ അദ്ധേഹത്തിന്‍റെ രണ്ടാം ഹസ്തം എവിടെയോ ഡ്രൈവ് ചെയ്യുന്നുണ്ട് എന്നു വ്യക്തം...!

ഞാന്‍ ഊഹിച്ചതു പോലെ അത് നമ്മുടെ ശാരദേച്ചിയുടെ സെവന്റി എം.എം മേനിയിലായിരുന്നു.....

തന്നെ മറ്റൊരാള്‍ സ്ലൈറ്റായി ഡ്രൈവ് ചെയ്യുന്ന വിവരം ശാരദേച്ചി പോയിട്ട് ശാരദേച്ചിയുടെ തടിച്ചുരുണ്ട ശരീരം പോലും അറിയുന്നുമില്ല....അതിനു തെളിവായി ഹിപ്പോപൊട്ടാമസിന്‍റെ എന്ന പോലെ തുറന്നിരിക്കുന്ന വായും, അതില്‍ നിന്നും മുല്ലപ്പെരിയാര്‍ ഡാമിലെ എന്ന പോലെ ശക്തമായ ലീക്കും!

ഡാമില്‍ നിന്ന് ലീക്ക് ചെയ്യുന്ന വെള്ളം എല്ലാം പഞ്ചാമൃതം പോലെ തന്‍റെ സ്വന്തം ചുമലില്‍ ഏറ്റുവാങ്ങുകയാണ് സോഡാകുപ്പി......!!!

പിന്നെ തന്‍റെ വണ്ടിയുടെ ഗിയര്‍ ഫിഫ്ത്തില്‍ നിന്നും ഫോര്‍ത്തിലേക്ക് ഡൌണ്‍ ചേയ്ത് എന്‍റെ മുഖത്തേക്ക് ഒന്നു ഊളിയിട്ടു!

“ചേട്ടന്‍ ജിദ്ദയിലാണോ ജോലി ചെയ്യുന്നത്” എന്റെ കയ്യിലിരിക്കുന്ന “ സിറ്റി പ്ലാസ,ജിദ്ദ” പ്രിന്റ് ചെയ്ത കവറില്‍ നോക്കി ഒരു കുശലം!

“അതെല്ലോ...”

“ഏതു കമ്പനിയിലാ ചേട്ടാ.....”

“ഞാന്‍ ഒരു പടക്ക കമ്പനിയിലാ......”

“പടക്ക കമ്പനിയോ... ജിദ്ദയിലോ” അവന്‍റെ കണ്ണുകള്‍ സോഡാഗ്ലാസും കഴിഞ്ഞ് ഞാനിരിക്കുന്ന സീറ്റില്‍ വന്ന് ഇടിച്ചു നിന്നു.

“കമ്പനിയുടെ പേരെന്താ ചേട്ടാ.....”

“ഞെക്കിയാല്‍ പൊട്ടും......” എന്‍റെ മറുപടി കേട്ട് ടീയാന്‍ ഞെട്ടി.....

“അങ്ങനെയൊരു കമ്പനി പേരോ??”

“ഹും.... അതെ...ഇതൊരു മലയാളി നടത്തുന്ന കമ്പനിയാ ഇഷ്ടാ.... കമ്പനി പ്രോഡക്ടിനു ചേരുന്ന പേരു വേണ്ടെ..... അതാണ് ഇങ്ങനെയൊരു പേര്‍!!”

അവന്‍ സംശയത്തോടെ എന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി......

ഞാന്‍ പാവം ക്രൂരന്‍... എന്നെ എന്തിനാ ഇങ്ങനെ സംശയിക്കുന്നത് എന്ന മുഖഭാവത്തിലും!

പിന്നെ നീണ്ട മൌനം..... ഞാന്‍ നോക്കുന്നില്ല എന്നുറപ്പുവരുത്തി വട്ടുസോഡാ ഗിയര്‍ ഫോര്‍ത്തില്‍ നിന്നും തേഡിലേക്ക് നൈസായി ഷിഫ്റ്റ് ചെയ്തു!!

ഇപ്പോള്‍ ഡ്രൈവിങ്ങ് ഹാന്‍ഡ് താഴെ നിന്നും കുറച്ചുകൂടി മുകളിലേക്ക് കയറി.... ശാരദേച്ചി ഒന്നു ഞരങ്ങി..... സോഡകുപ്പി ഞാനൊന്നും അറിഞ്ഞില്ലെ രാമനാരായണാ എന്ന മട്ടില്‍ നിദ്രയിലേക്ക് കൂപ്പുകുത്തി!

പിന്നെ ശാര‍ദേച്ചിയുടെ ഞരക്കം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും ഒളികണ്ണിട്ട് എന്നെ ഒന്നു നോക്കി!

കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് തിരിച്ചറിഞ്ഞ ടീയാന്‍ വീണ്ടും കുശലം എറിഞ്ഞു!

“എവിടെ പോകുന്നു ചേട്ടാ.....?”

ഗുരുവായൂരില്‍ വരെ പോകുന്നു അനിയാ.....

“എന്താ വിശേഷിച്ച്....?”

ഒരു കല്യാണത്തിന് പങ്കെടുക്കാന്‍ പോകുകയാണിഷ്ടാ.....

“ഗുരുവായൂര്‍ ക്ഷേത്രത്തിലാണോ ചേട്ടാ.....?”

അല്ലനിയാ ഇതു അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിലാ.....

“ഏത് ഓഡിറ്റോറിയം......??”

“ഞെക്കിയാല്‍ പൊട്ടും”

“ഹേ.... അങ്ങനെ ഒരു ഒഡിറ്റോറിയമോ?? ഞാന്‍ കേട്ടിട്ടില്ലല്ലോ! അതെവിടെ?”

തന്നെ ഇയാള്‍ മനപ്പൂര്‍വ്വം കളിയാക്കുകയാണോ എന്ന സംശയം അവന്‍റെ ഉള്ളില്‍ ഉണ്ടായി എന്ന് അവന്‍റെ തത്തച്ചുണ്ടന്‍ പുരികത്തില്‍ നിന്നും പിടികിട്ടി!

“അതു കിഴക്കെനടയില്‍ ഈ അടുത്തു തുടങ്ങിതാ ഇഷ്ടാ..... എന്‍റെ സൌദിയിലെ കമ്പനി മുതലാളിയുടെത് തന്നെയാണ്..... അതല്ലെ കമ്പനിയുടെ അതെ പേര്‍ ഈ ഓഡിറ്റോറിയത്തിനും ഇട്ടത്!”

സോഡാകുപ്പി എന്നെ അടിമുടി ഒന്നു നോക്കി.... കൊട്ടേഷന്‍ സംഘത്തിനിടയില്‍ പെട്ടവനെ പോലെ ഞാന്‍ വിരണ്ടു! പിന്നെ ഒന്നും അറിയാത്തവനെ പോലെ ഉറക്കം നടിച്ചു!

ഗിയര്‍ ഡൌണ്‍ ചെയ്ത് സെക്കന്റില്‍ ആക്കി കയറ്റത്തിന്‍റെ അടുത്ത ഘട്ടം കടക്കുകയായിരുന്നു സോഡാകുപ്പി അപ്പോള്‍!

സെക്കന്റില്‍ വീണിട്ടും യഥാര്‍ത്ഥ ലക്ഷ്യം എത്തിയില്ല എന്നു മനസ്സിലാക്കിയ ടീയാന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല... അടുത്ത ഗിയറും ഡൌണ്‍ ചെയ്ത് കയറ്റത്തിന്റെ മുകളില്‍ എത്തി ഒന്നും നോക്കാതെ ഡ്രൈവിങ്ങിന്‍റെ പാരമ്യതയിലേക്ക് എത്തി!

പിന്നെ ഗിയറിടണോ, കുന്നു കയറണോ, ഡ്രൈവ് ചെയ്യണോ എന്തെന്നറിയാതെ ഒരു പരക്കം പാച്ചില്‍... എല്ലാം തകര്‍ക്കുന്ന മട്ടില്‍....!!! നിയന്ത്രണം വിട്ട മട്ടില്‍......!!

ആ വണ്ടി ഉടനെ എവിടെയെങ്കിലും ഇടിച്ചു നില്‍ക്കും.... ഞാന്‍ മനസ്സില്‍ പറഞ്ഞു!

ഹേമമാലിനി നിദ്രയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.....!!!!

മന്മദരാസ ബാലെ നിര്‍ത്തി ജാഗരൂഗനായി.....!!!

ചുള്ളിക്കാടിനെ വിറകു പുരയില്‍ ഉപേഷിച്ച് ബുജി ജോറായിരുന്നു...!!!!

ജോക്കികളോട് അതിലും വലിയ ഒരു ജോക്ക് ഉടനെ തന്നെ ഇവിടെ സംഭവിക്കാന്‍ പോകുന്നു എന്ന് നിശബ്ദ പ്രഖ്യാപനം നടത്തി സ്വശ്രയന്മാര്‍ പരസ്പരം നോക്കി....!!

താത്ത “എന്തെ ശാരദ ഉണരുന്നില്ലാ....എന്നിട്ടും, എന്നിട്ടും ഉണരുന്നീല്ലാ‍.....“ എന്നു നീട്ടി മനസ്സില്‍ പാടി സോഡാകുപ്പി അറിയാതെ ശാരദേച്ചിയെ തോണ്ടി ഉണര്‍ത്താന്‍ ശ്രമം തുടങ്ങി....!!!!

മന്മദനും രതിയും അടുത്ത് വരാനിരിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടാനെന്ന വ്യാജേന പരസ്പരം കെട്ടിപ്പിടിച്ചു....!!!!

അതുവരെ നിദ്രയിലായിരുന്ന ശാരദേച്ചി ഞെട്ടിയുണര്‍ന്നു....

മുല്ലപ്പെരിയാറിലെ ലീക്ക് വലതുകയ്യാല്‍ തുടച്ചു......

പിന്നെ ആ നനഞ്ഞ കയ്യാല്‍ അടുത്തു ചൂടായിരിക്കുന്ന അമിട്ടിനു തീ കൊടുത്തു.....

കയ്യുടെ നനവും കൂടി ചേര്‍ന്നപ്പോള്‍ ഗുണ്ടിന് അസ്വാഭാവികമായ ശബ്ദം....!!!

വല്ലാത്ത ഒരു പൊട്ടല്‍...... ശാരദേച്ചി കണ്ണൂര്‍ കാരിയാവാം.....!!!

അത്ര കിടുക്കന്‍ ഒരു പൊട്ടല്‍.... അതും ഇടത്തെ ചെകിട്ടില്‍ തന്നെ!!

തെറിച്ച സോഡാകുപ്പി കൊണ്ട് ഹേമമാലിനിയുടെ മസ്സില്‍ തരിച്ചു! ശ്‌ശ്‌ശ് എന്ന ശബ്ദം വെളിയില്‍ വന്നു!!!

ഒരു നിമിഷം നിശബ്ദത...!!! ബാര്‍ബര്‍ ഷോപ്പില്‍ കട്ടിങ്ങിനും ഷേവിങ്ങിനും ചെന്ന ഒരാളുടെ മുടി കട്ടു ചെയ്ത ശേഷവും, ഷേവിങ്ങ് തുടങ്ങുന്നതിനു മുന്‍പേയും ഉണ്ടാവുന്ന ഒരു പ്രത്യേക നിശബ്ദതയില്ലെ?? അതന്നെ!!!

ശാരദേച്ചി ഇത്രയും വലിയ ഒരു ഗുണ്ട് പൊട്ടിച്ചിട്ട് “ഞാന്‍ കണ്ണൂര്‍ കാരിയല്ലടെ ഇറാക്കുകാരിയാണെടെ” എന്ന മുഖഭാവത്തില്‍ അടുത്ത “മുല്ലപ്പെരിയാര്‍“ താത്തയുടെ തട്ടത്തിലാവട്ടെ എന്നു തീരുമാനിച്ച് അവിടേക്കു ചാഞ്ഞു!!!

അവധിക്കു വിട്ട മന്മദ രാസ വീണ്ടും തുടങ്ങി, ജോക്കികള്‍ വീണ്ടും ചിലച്ചു, ബുജി വിറകു പുരയില്‍ നിന്നും ചുള്ളിക്കമ്പ് വീണ്ടും എടുത്തു, മന്മദനും രതിയും അരക്കെട്ടില്‍ പിടി മുറുക്കി.... എല്ലാം പഴയതു പോലെ!!

“ഇതെന്തിര് ഈ പയലുകള്‍ക്കൊന്നും ഗുണ്ടു പൊട്ടിയതിന്‍റെ കാരണങ്ങലും മറ്റും അറിയണ്ടടെ??” റസലിങ്ങ് റിങ്ങില്‍ അടികിട്ടി വീണ ഹോഗന്‍റെ മുഖഭാവത്തില്‍ സോഡാകുപ്പി എല്ലാവരിലേക്കും കടക്കണ്ണേറിഞ്ഞു!!

എല്ലാം നിശബ്ദം, ശാന്തം!! മലബാര്‍ എക്സ്പ്രസ്സിന്റെ ഞരക്കവും ,മൂളലും മാത്രം ബാക്കി....

മുഖത്ത് നിന്ന് തെറിച്ചു പോയ സോഡാകുപ്പി തപ്പിയെടുത്ത് കണ്ണില്‍ ഫിറ്റ് ചെയ്യുന്നതിനിടയില്‍ എന്നെ ഒന്നു കൂടി ഒളികണ്ണിട്ടു.....

“ഞെക്കിയാല്‍ പൊട്ടും” ഞാന്‍ അവനു മാത്രം കേള്‍ക്കാവും ശബ്ദത്തില്‍ പറഞ്ഞു!

ഇത്രയും ദയനീയമായ ഒരു നോട്ടം ജീവിതത്തില്‍ ആദ്യമായി ഞാന്‍ ദര്‍ശിക്കുകയായിരുന്നു അപ്പോള്‍!

Sunday 19 April 2009

നിശാഗന്ധി

നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.

നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഹരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.

സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര പടച്ചുവിടാറുള്ള ഇവള്‍ക്കിതെന്തു പറ്റി?

പെട്ടെന്നു തന്നെ മറുപടി എഴുതി.....

എടീ സംഗീ.... നീ എവിടുന്നാ ഇപ്പോള്‍ കായംകുളത്തുനിന്നോ അതൊ?

യുവര്‍ ബ്രദര്‍

ഹരി.

കൂടുതല്‍ ഒന്നും എഴുതണ്ട.... അവള്‍ക്ക് തിരിച്ച് അതെ നാണയത്തില്‍ മറുപടി കൊടുക്കാം.... അവളും പഠിക്കട്ടെ.....

പരിചയപെട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ ആയിട്ടും, ആണൊരുത്തന്‍ തുണയായി വന്നിട്ടും ഈ പെണ്ണിനു മാറ്റമില്ലല്ലോ ദൈവമെ?

ഹരിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.....

രണ്ടായിരത്തിഒന്ന് ഡിസംബറിലെ ഒരു രാത്രിയില്‍ തന്റെ അമ്മയുടെ ഒരു ഫോണ്‍ കോളാണ് അതിനു നിമിത്തമായത്.

നാട്ടു വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും കയ്മാറുന്നതിന്നിടയില്‍ തികച്ചും യാദൃശ്ചികമായി അമ്മയുടെ കമന്റ്!

“എടാ വയസ്സ് പത്തിരുപത്തെട്ടായി, ഇനി കല്യാണമൊക്കെ കഴിക്കാം”

ഇരുപത്തെട്ടായി എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി.

അതുവരെ അമ്മയുടെ ഇള്ളാ കുട്ടിയായിട്ടായിരുന്നു താന്‍ തന്നെ സങ്കല്‍പ്പിച്ചിരുന്നത്.

അമ്മ തുടര്‍ന്നു....

“പണ്ടത്തെപ്പോലെയല്ലല്ലോ നിങ്ങള്‍ക്ക് നിങ്ങളുടേതായ ആഗ്രഹങ്ങളും മറ്റും ഇല്ലെ? ആദ്യം സ്വയം ഒരു പെണ്ണിനെ കണ്ടു പിടിക്കാന്‍ നോക്കൂ.... നിനക്കു കഴിയില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ നോക്കാം..... ഇനി നിന്റെ മനസില്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പറയാനും മടിക്കെണ്ട... നമ്മുക്ക് നോക്കാം”

കഴിഞ്ഞ മൂന്നര വര്‍ഷമായി നാട്ടില്‍ പോകാത്തതിനെ ഒരു പക്ഷെ അമ്മ ഈ വിധത്തിലാവുമോ തെറ്റിദ്ധരിച്ചിരിക്കുന്നത്?

പ്രാരാബ്ദ ചൂടിനേക്കാള്‍ വലുതായിരുന്നില്ല തനിക്ക് മരുഭൂമി!

ദാരിദ്രത്തിന്റെ ചുഴിയില്‍ കിടന്നുഴലുന്ന കുടുഃബത്തെ കരകയറ്റാന്‍ കച്ചിത്തുരുമ്പ് നീട്ടി തന്നത് അജയേട്ടനായിരുന്നു...... ഒരു അകന്ന ബന്ധു.

റിയാദില്‍ മരുവിനോട് പടവെട്ടുമ്പോള്‍ തന്റെ മനസ്സില്‍ പക്ഷെ കുടുഃബത്തിന്റെ പ്രാരാബ്ദം മാത്രമായിരുന്നില്ല. സ്വന്തം ഗ്രാമത്തില്‍ അല്പം നിലയും വിലയും ഉണ്ടാക്കിയെടുക്കണം എന്ന വ്യാമോഹവും.

മോഹങ്ങള്‍ പലതും വ്യാമോഹങ്ങള്‍ക്ക് വഴിമാറുക പതിവാണല്ലോ.

കഴിഞ്ഞ മൂന്നര വര്‍ഷമായി തന്നെ നാട്ടിലേക്ക് വരാന്‍ പ്രേരിപ്പിക്കാത്തത് തന്റെ വ്യാമോഹങ്ങളാണെന്ന് അമ്മയോടെങ്ങനെ പറയും.... പറഞ്ഞാല്‍ തന്നെ അമ്മ വിശ്വസിക്കുമെന്നും തോന്നുന്നില്ല.

അതിനാല്‍ മൌനം വിദ്വാനു ഭൂഷണമാക്കി.

വീട്ടുകാര്യവും, നാട്ടുകാര്യവും സംസാരിച്ച് അവസാനിപ്പിക്കുന്നതിനിടയില്‍ അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു.

“എടാ ഞാന്‍ പറഞ്ഞത് മറക്കണ്ട... ക്രിഷ്ണന്‍ കണിയാന്‍ നോക്കിയപ്പോള്‍ പറഞ്ഞത് നിനക്കിപ്പൊള്‍ മംഗല്യ ഭാഗ്യമുണ്ടായില്ലെങ്കില്‍ പിന്നെ മുപ്പത്തിയേഴു കഴിഞ്ഞേ ഉള്ളെന്നാ....”

നിസ്സംഗത നിറഞ്ഞ ഒരു മൂളലില്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

പിറ്റേന്ന് അജയെട്ടനോട് കാര്യം പറഞ്ഞു.

പ്രതിവിധി വളരെ പെട്ടെന്നായിരുന്നു.

“എടാ നൂറായിരം മെട്രിമോണിയല്‍ സൈറ്റുകള്‍ ഉള്ളപ്പോള്‍ നീ എന്തിനു ബേജാറാവണം” നാളെതന്നെ പ്രൊഫൈല്‍ അപ് ലോഡ് ചെയ്യു.... നോക്കാമല്ലോ നിനക്കു മംഗല്യ ഭാഗ്യമുണ്ടാവുമോ എന്ന്”

“അല്ല അജയേട്ടാ ഈ ഓണ്‍ലൈന്‍ വിവാഹങ്ങള്‍ ഒക്കെ അത്ര സക്സസ് ആകുമോ,”

“അതിനു നീ പെണ്ണുകാണാതെയാണോ കല്യാണം കഴിക്കാന്‍ പോകുന്നത്? ബ്രോക്കര്‍ ആലോചിച്ചാലും, ഓണ്‍ലൈന്‍ വഴി ആയാലും നമ്മള്‍ പെണ്ണുകാണും, ഇഷ്ടപ്പെട്ടാല്‍ വിവാഹം നടക്കും”

അജയേട്ടനു വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

അന്നു തന്നെ നിര്‍ബദ്ധപൂര്‍വ്വം തന്നെ കൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കിപ്പിച്ചിട്ടാണ് അജയെട്ടന്‍ മടങ്ങിയത്.

പ്രൊഫൈല്‍ പോസ്റ്റ് ചെയ്തത് തനിക്ക് കിട്ടിയ മറുപടി മെയിലുകളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒന്ന്....

“ഭാര്യ ആകാനായിരുന്നു ക്ഷണം പക്ഷെ ഞാന്‍ ഒരു സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നു.... സ്വീകരിക്കുമോ?“

സ്നേഹപൂര്‍വ്വം

സംഗീത.

ഏതൊരു ചെറുപ്പക്കാരനും തോന്നുന്ന ആവേശം!

ഒരു പെണ്‍കുട്ടി സുഹൃത്താകാന്‍ ആഗ്രഹിക്കുക, അതും ഇങ്ങോട്ടേക്ക് സുഹൃത് ബന്ധം ആവശ്യപ്പെടുക!

മറുപടി എഴുതുവാന്‍ ഒട്ടും അമാന്തിച്ചില്ല.

“തീര്‍ച്ചയായും സംഗീത..... ഞാന്‍ എന്നും താങ്കളുടെ ഉത്തമ സുഹൃത്തായിരിക്കും”

എത്ര പെട്ടെന്നാണ് അവള്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത്.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ദുബായ് ശാഖയുടെ തലപ്പത്തിരിക്കുന്ന സമ്പന്നനായ അച്ഛന്‍....

ജനിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ.... ഇപ്പോള്‍ ബാംഗ്ലൂരില്‍ മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നു...... ഇളയവരായി രണ്ട് സഹോദരങ്ങള്‍.

ദുബായില്‍ ജനിച്ചു വളര്‍ന്നു എങ്കിലും മലയാളത്തെയും, മലയാണ്മയേയും സ്നേഹിക്കുന്നവള്‍!

ഒരിക്കല്‍ അവളോട് ചോദിച്ചു.

“എന്താണ് നിന്നെ എന്നിലേക്ക് ആകര്‍ഷിച്ചത്?“

നിശബ്ദമായ ഏതാനും നിമിഷങ്ങള്‍.....

“എന്റെ മരിച്ചു പോയ മുതിര്‍ന്ന സഹോദരന്‍..... അവന്റെയും പേര്‍ ഹരി എന്നായിരുന്നു....അവന്‍ കാഴ്ച്ചക്കും ഏതാണ്ട് നിന്നെ പോലെ തന്നെ..... ഞാന്‍ നിന്നെ അങ്ങനെ കാണട്ടെ ഹരീ”

നിരാശയല്ല സന്തോഷമാണ് തോന്നിയത്.... തനിക്കും ഒരു സഹോദരി അതും അഞ്ജാത ലോകത്ത്......

പിന്നെ സംഗിയുടെ മെയിലുകള്‍ക്കു ചുവട്ടില്‍ “സ്നേഹപൂര്‍വ്വം നിന്റെ കുഞ്ഞു പെങ്ങള്‍” എന്ന വരികള്‍ സ്ഥാനം പിടിച്ചു....

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു....

“എടാ നിനക്കെന്റെ അച്ഛനേയും, അമ്മയേയും സഹോദരങ്ങളേയും പരിചയപ്പെടെണ്ടെ?”

അവളെക്കാള്‍ ആവേശമായിരുന്നു അവരുടെ കുടുഃബത്തിന്.....

അവരുടെ സ്നേഹോഷ്മളമായ ഇടപെടീലുകളില്‍ നിന്നു തന്നെ മനസ്സിലാവും തന്നെ ഏതു രീതിയിലാണ് അവള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്.....

പിന്നെ ഒരിക്കല്‍ അമ്മ തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ താന്‍ താലി ചാര്‍ത്തൂമ്പോള്‍ അവള്‍ക്കു പിറകില്‍ കതിര്‍മണ്ഡപത്തില്‍ തന്റെ നേര്‍ പെങ്ങള്‍ക്കൊപ്പം സംഗീതയും ഉണ്ടായിരുന്നു എന്നുള്ളത് കാലത്തിന്റെ കളി!!

എവിടെ വച്ചോ പരിചയപ്പെട്ട മുഖമില്ലാത്ത എന്റെ പെങ്ങള്‍ക്ക് മനോഹരമായ ഒരു മുഖം ദര്‍ശിച്ച ദിനവും അന്നായിരുന്നു.

അവള്‍ സമ്മാനിച്ച നിലവിളക്ക് തന്റെ മനസ്സില്‍ പ്രതിഷ്ടിച്ച് അതില്‍ ഒരു തിരി കൊളുത്തി അണയാതെ ഇന്നും താന്‍ സൂക്ഷിക്കുന്നു!

വാമഭാഗത്തിന്റെ വിശ്വസനീയയായ ചങ്ങാതിയായി അവള്‍!

തന്റെ അമ്മയ്ക്ക് ‘എനിക്കു പിറന്നില്ലല്ലോ‘ എന്നു പേര്‍ത്തും, പേര്‍ത്തും പരിതപിക്കാന്‍ ഒരു നിറ സാന്നിദ്ധ്യം ആയി അവള്‍!

തനിക്ക് ഇരട്ടകുട്ടികള്‍ പിറന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവളായിരുന്നോ......

എടാ എന്റെ അവകാശമാണ് അവരുടെ പേരുകള്‍..... അതു ഞാന്‍ കണ്ടെത്തും..... നീ സ്വീകരിക്കണം....

താന്‍ അനുവാദം ഒരു മൂളലില്‍ ഒതുക്കി.....

അവളുടെ സന്തോഷം ഉത്തും‌ഗതയില്‍ എത്തിയോ?

അര്‍ത്ഥവത്തായ പേരുകള്‍..... നിഷേധിക്കാന്‍ കഴിഞ്ഞില്ല!

എന്റെ കുട്ടികള്‍ക്ക് അവള്‍ അപ്പച്ചി (അച്ഛന്‍ പെങ്ങള്‍) യായി!

നീണ്ട മൌനം..... ഫോണ്‍കോളുകള്‍ ഇല്ല, മെസ്സേജുകള്‍ ഇല്ല!!!

കാരണം അന്വേഷിച്ച തനിക്ക് അവളില്‍ നിന്നു കിട്ടിയത് തണുത്ത പ്രതികരണം!

തന്റെ സംഗിയുടെ നിഴല്‍!

പിന്നെ തന്റെ നിര്‍ബന്ദത്തിനു മുന്നില്‍ മുട്ടു മടക്കി....

“എടാ എനിക്കൊരു ഇഷ്ടം..... നീ എന്നെ സഹായിക്കുമോ?”

“ഹ...ഹ ഇഷ്ടമോ? അതും നിനക്ക്?”

തന്റെ പ്രതികരണം അവളെ തെല്ലോന്നുമല്ല വേദനിപ്പിച്ചത്....

അടക്കിയ തേങ്ങലായിരുന്നു മറുപടി.....

“സംഗീ നീ കരയുന്നോ?” വിഷമമല്ല, അത്ഭുതം!!!

എന്തിനേയും ചിരിച്ചുകൊണ്ടു നേരിടുന്നവള്‍, താന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്ന റോള്‍ മോഡല്‍!!!

“എന്താ എനിക്ക് ചങ്കും, കരളും ഒന്നുമില്ലെ? കരയാതിരിക്കാന്‍?”

ചോദ്യം ഹൃദയത്തില്‍ തറച്ചു.....

“എന്താടീ മോളെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം”

തന്റെ ഉറച്ച വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ഹൃദയം തുറന്നു....

“ശ്രീജേഷ് ...... ദുബായില്‍ ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ എഞ്ചിനീയര്‍..... നിന്നെ പോലെ ഓണ്‍ലൈന്‍ പരിചയം.... ഞങ്ങള്‍ അടുത്തു പോയെടാ.... പിരിയാന്‍ കഴിയില്ല..... നീ സഹായിക്കുമോ?”

ഏതു പെണ്ണിനും ഏതു നിമിഷത്തിലും സംഭവിക്കാവുന്ന പിഴവ്.... തന്റെ അനിയത്തികുട്ടിക്കും?

“എടീ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഒരിക്കലും ശ്വാശ്വതമല്ല..... നീ അതിന് പിറകെ പോകരുത്”

“ഇല്ലടാ ഇതു അതുപോലെയല്ല.... ശ്രീജേഷ് നല്ലവനാണ്”

പ്രേമത്തില്‍ കാലിടറി വീണ പെണ്‍കുട്ടികള്‍ പുലമ്പാറുള്ള പതിവു പല്ലവി!!

അതില്‍ കഴമ്പു തോന്നിയില്ല......

പക്ഷെ ഒന്നു മനസ്സിലായി ഇത് പിന്മാറ്റമില്ലാത്ത ഒരു ബന്ധമായി കലാശിച്ചിരിക്കുന്നു....

“സംഗീ.... എനിക്ക് ഈ രക്തത്തില്‍ പങ്കില്ല.... നീ അച്ഛന്റെ സമ്മതം വാങ്ങൂ....”

“എടാ എന്റെ കല്യാണം ഉറപ്പിച്ചു.... കായംകുളം കീരിക്കാട് ക്ഷേത്രത്തില്‍.... നീ സുമയേയും, കുഞ്ഞുങ്ങളേയും കൂട്ടി തീര്‍ച്ചയായും വരണം”

നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സുപ്രഭാതം ഉണര്‍ത്തിയത് സംഗീതയുടെ ഫോണ്‍കോള്‍....

തന്റെ പെങ്ങള്‍ മംഗല്യവതിയാവുന്നത് കണ്ട് മനസ്സു നിറഞ്ഞു.....

തിരക്കിനിടയില്‍ ശ്രീജേഷിനെ പരിചയപ്പെടുത്താന്‍ സംഗീതക്കോ, സ്വയം പരിചയപ്പെടാന്‍ തനിക്കോ സാധിച്ചില്ല!

സാരമില്ല ദിനങ്ങള്‍ ഇനി എത്രകിടക്കുന്നു..... ദൂരെ നിന്നു കൈ ഉയര്‍ത്തി വിട പറയുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു....

നീണ്ട മൂന്നുമാസങ്ങള്‍ക്കു ശേഷം ഇന്ന് അവളുടെ ഒരു മെയില്‍ ‍!!!

“നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.“

സന്തോഷം..... തന്റെ സംഗിയെ, കുഞ്ഞിപെങ്ങളെ മാറ്റൊട്ടും കുറയാതെ തിരിച്ചു കിട്ടിയല്ലോ!!!

മെസ്സേജ് അലേര്‍ട്ട് “യു ഹാവ് എ മെസ്സേജ് ഫ്രം സംഗീത”

ഇത്ര പെട്ടെന്ന്...?? സംഗീ യു ആര്‍ ഗ്രേറ്റ്...

“പ്രിയ ഹരീ.... ഞാന്‍ സംഗീതയുടെ ഭര്‍ത്താവ്.... ശ്രീജേഷ്..... താങ്കള്‍ സംഗീതക്ക് അയച്ച ആദ്യ മെസ്സേജു മുതല്‍ കുറച്ചു മുന്‍പയച്ചതു വരെ കാണുകയുണ്ടായി..... എനിക്കതില്‍ അത്ര വലിയ തീവ്രത ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.... ഇനി അഥവാ അത്തരം തീവ്രത ഉണ്ടെങ്കില്‍ തന്നെ ഓണ്‍ലൈന്‍ ബന്ധങ്ങളിലെ ചതിയും, കുഴിയും തിരിച്ചറിയാന്‍ കഴിവുള്ള ഒരാള്‍ എന്ന നിലയിലും, അവളുടെ ഭര്‍ത്താവെന്ന നിലയിലും അത്തരം ഒരു ബന്ധത്തിന് പച്ചക്കൊടി കാട്ടാന്‍ എനിക്കു സാധിക്കില്ല എന്നറിയിക്കട്ടെ.... നിങ്ങള്‍ ഇതുവരെ സംഗീതക്ക് നല്‍കിയ എല്ലാ സപ്പോര്‍ട്ടുകള്‍ക്കും നന്ദി.... ഇതിനൊരു മറുപടി ആഗ്രഹിക്കുന്നുമില്ല

സ്നേഹപൂര്‍വ്വം ശ്രീജേഷ്.”

നിശാഗന്ധി നീ എത്ര ധന്യ...... നിശാഗന്ധി നീ എത്ര ധന്യ.....

ഓ എന്‍ വി യുടെ കവിത അകലെ എവിടെയോ നിന്നു ഒഴുകി എത്തുന്നുണ്ടായിരുന്നു....