. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 10 August 2009

ലക്ഷ്മിയമ്മ

ലക്ഷ്മിയമ്മ!

പേരിനു ചേരുന്ന ഒരു മുഖമൊന്നുമല്ല ലക്ഷ്മിയമ്മക്ക്.

എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ ഇന്നു ഞാന്‍ കാണും വരെ ലക്ഷമിയമ്മക്ക് ഒരേ മുഖം.

മുറുക്കി ചുവപ്പിച്ച കറുത്തിരുണ്ട പല്ലുകളില്‍ ഒരെണ്ണം പോലും കൊഴിഞ്ഞു പോയിട്ടില്ല.

മുഖത്തെ ചുളുവുകളുടെ എണ്ണത്തില്‍ കുറവില്ല.

കണ്ണുകളിലെ നിഷകളങ്കതക്കും പ്രസരിപ്പിനും മങ്ങലെറ്റിട്ടില്ല.

എന്തിന് ലക്ഷ്മിയമ്മ ഉടുക്കാറുള്ള മുഷിഞ്ഞു നാറിയ മുണ്ടു പോലും കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാറിയിട്ടുണ്ടോ എന്നു സംശയിക്ക തക്ക വിധത്തില്‍ മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ പഴമയുടെ പ്രതീകമായി ലക്ഷ്മിയമ്മ!

എന്റെ അമ്മയേക്കാള്‍ പത്ത് വയസിനെങ്കിലും പ്രായത്തില്‍ മുതിര്‍ന്ന ലക്ഷ്മിയമ്മ അമ്മയെ “കുഞ്ഞമ്മേ“ എന്നായിരുന്നു വിളിക്കുക.

എന്തിനാ ലക്ഷ്മിയമ്മെ എന്നെ അങ്ങനെ വിളിക്കുന്നെ, എന്നെ പേരു ചൊല്ലി വിളിച്ചാല്‍ പോരെ എന്ന് അമ്മ പലതവണ വിലപിക്കുന്നത് കേട്ടിട്ടുണ്ട്.

അപ്പോളെല്ലാം ലക്ഷ്മിയമ്മ അച്ചില്‍ വാര്‍ത്തെടുത്ത പോലെയുള്ള സ്ഥിരം മറുപടി പറയും.

“എന്റെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ കൊച്ചു മോടെ മോളായ “കുഞ്ഞമ്മ” യെ ഞാന്‍ പേരു ചൊല്ലി വിളിക്കാനോ...ശിവ! ശിവ! ഗുരുത്വദോഷം പറയല്ലെ കുഞ്ഞമ്മെ... ഹല്ല പിന്നെ!

അതിനെ എതിര്‍ക്കാന്‍ പോയാല്‍ ഒരുവായില്‍ ഓരായിരം “കുഞ്ഞമ്മെ” വിളി ഒന്നിച്ചു കേള്‍ക്കേണ്ടി വരുമല്ലോ എന്നു ഭയന്ന് അമ്മ പിന്നെ അത് കേട്ടില്ലെന്നു ഭാവിക്കലായി!

എന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായ ലക്ഷ്മിയമ്മക്ക് ഒരു ചെറിയ അസുഖമുണ്ട്.

മോഷണം എന്ന അസുഖം!

ലക്ഷ്മിയമ്മ മോഷ്ടിക്കുന്നത് സ്വര്‍ണവും രക്നവും വൈരങ്ങളുമൊന്നുമല്ല.

മുറ്റത്തു കിടക്കുന്ന ഒരു “കൊട്ടത്തേങ്ങ”... അല്ലെങ്കില്‍ ഒരു വിറകിന്റെ കഷ്ണം, അതുമല്ലെങ്കില്‍ എന്റെ അച്ഛന്റെ മുറുക്കാന്‍ പാത്രത്തില്‍ നിന്നും പുകയിലയുടെ മരം!

പക്ഷെ അമ്മ വഴക്കുണ്ടാക്കും.

എന്തിനാ ലക്ഷ്മിയമ്മെ ഇങ്ങനെ കട്ടെടുക്കുന്നെ, നിസാര സാധനങ്ങള്‍ അല്ലെ, ചോദിച്ചാല്‍ തരില്ലെ?

മുഖം തേന്‍ കൂടു പോലെയാക്കി ഇറങ്ങി പോയാല്‍ പിന്നെ ഒരാഴച്ചത്തേക്ക് വീട്ടിലേക്ക് കയറില്ല.

പിന്നെ ഒരു ദിവസം ലക്ഷ്മിയമ്മയുടെ ചിലമ്പിച്ച ശബ്ദം കേള്‍ക്കാം.

കുഞ്ഞമ്മോ കഞ്ഞി ഊറ്റിയ വെള്ളം ഇരുപ്പുണ്ടോ? സ്വല്പം പുളിശേരിയുമൊഴിച്ച് ഇങ്ങെടുത്തെ... വല്ലാത്ത അന്തര്‍ദാഹം!

അമ്മ പുഞ്ചിരിക്കും. “എവിടാരുന്നു ഇത്രയും ദിവസം?”

“എന്റെ കുഞ്ഞമ്മെ ഞാന്‍ ആറന്മുള അമ്പലത്തില്‍ വരെ പോയി അവിടെ അങ്ങു കുത്തിയിരുന്നു. ഭഗവാന്‍ പറഞ്ഞു പോകെണ്ടാന്ന്. അതു കേള്‍ക്കാതെ ഇങ്ങു പോരാനൊക്കുമോ...ഹല്ല പിന്നെ!”

പിന്നെ എന്താ ഇപ്പോള്‍ ഇങ്ങു പോന്നെ...?

“ഹല്ല കുഞ്ഞമ്മെ നമ്മളൊക്കെ തറവാടി നായന്മാരല്ലെ... വല്ലവനും വച്ചു വെളമ്പുന്നത് നമ്മളു തിന്നുമോ?” വിശപ്പു സഹിക്കാന്‍ വയ്യഞ്ഞപ്പോള്‍ ഇങ്ങു പോന്നു... ഹല്ല പിന്നെ!”

ഗ്രാമത്തിലെ ആദ്യ ടെലിവിഷന്റെ വരവ് മനസറിഞ്ഞ് ആഘോഷിച്ചത് ലക്ഷ്മിയമ്മയായിരുന്നു.

ടെലിവിഷനില്‍ ആദ്യമായി കണ്ട ഫുട്ബോള്‍ മാച്ചിനു മുന്നില്‍ അന്തം വിട്ടിരിക്കുന്ന ലക്ഷ്മിയമ്മയോട് വീട്ടുകാരന്‍ ചോദിച്ചു.

“എന്താ ലക്ഷ്മിയമ്മെ പന്തുകളി ഇഷ്ടപ്പെട്ടോ?”

“പന്തുകളിയൊക്കെ കൊള്ളാം മോനെ... പഷേഷേഷേ.... ഇവന്മാരെങ്ങനെയാ മോനെ ഇതിനകത്തു കയറിയെ?”

അന്തം വിട്ടു നില്‍ക്കുന്ന വീട്ടുകാരന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ലക്ഷമിയമ്മ പോകും..

ലക്ഷ്മിയമ്മയുടെ സംശയങ്ങള്‍ സംശയങ്ങളായി തന്നെ തുടരും....

ഉത്തരം കിട്ടാത്തവയ്ക്ക് ഡഫനിഷന്‍ ലക്ഷ്മിയമ്മ തന്നെ കണ്ടെത്തും.

എന്നിട്ട് അത് നാലാള്‍ കൂടുന്നിടത്ത് അവതരിപ്പിക്കും.

ആ സമയത്ത് പൊക്രാനില്‍ അണു പരീക്ഷണം നടത്തിയ ശേഷം അതിന്റെ ശാസ്ത്രഞ്ജന്മാര്‍ക്കുണ്ടായ തലയെടുപ്പായിരിക്കും ലക്ഷ്മിയമ്മക്ക്!

“സ്റ്റേഫ്രീ“യുടെ പരസ്യം കണ്ട ലക്ഷ്മിയമ്മക്ക് സംശയം മുളപൊക്കി!

എന്താ മോനെയത്?

അടുത്തിരുന്നു റ്റെലിവിഷന്‍ കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരനോട് ലക്ഷ്മിയമ്മയുടെ ചോദ്യം.!

പയ്യന് ഉത്തരം മുട്ടി നില്‍ക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ ആത്മഗതം!

ഇവനൊന്നും ഇതു പോലും അറിഞ്ഞു കൂടാ...

“എടാ പൊട്ടന്‍ കുണാപ്പാ അത് മോഡേണ്‍ ബ്രഡിന്റെ പടമല്ലെ കാണിച്ചെ?” പയ്യന്റെ തലക്കിട്ടൊരു കൊട്ടും കൊടുക്കാന്‍ മറന്നില്ല.

പോലമരം തീറ്റിക്കൊപ്പം ബീഡിവലിയും ശീലമാണ് ലക്ഷ്മിയമ്മക്ക്!!

പക്ഷെ അതു ആരും കാണാതെ ഒളിച്ചിരുന്നാണെന്നു മാത്രം.

ഒരിക്കല്‍ ഇതു കണ്ട എന്റെ ജേഷ്ടനോട് ലക്ഷ്മിയമ്മയുടെ ഒരു അപേക്ഷ.

“മോനെ ആരോടും പറയല്ലെ... അമ്മാവന്മാരൊക്കെ അറിഞ്ഞാല്‍ എന്നെ കൊന്നു തിന്നു കളയും.... മോന് ഇച്ചേയി പത്ത് പൈസക്ക് റസ്ക് വാങ്ങിത്തരാം കേട്ടോ”

ഗ്രാമത്തിലെ പ്രായമായവരെല്ലാം ലക്ഷ്മിയമ്മയുടെ അമ്മാവന്മാരും, അമ്മായി മാരും കുഞ്ഞമ്മമാരും, വലിയച്ഛന്മാരുമൊക്കെയാണ്.

എങ്ങനെ എന്നു ചോദിച്ചാല്‍ ലക്ഷ്മിയമ്മ ആദ്യം പിടിക്കുക അമ്മൂമ്മയുടെ അമ്മൂമ്മയയോ, അല്ലെങ്കില്‍ അപ്പൂപ്പന്റെ അപ്പൂപ്പനെയോ ഒക്കെയാവാം!

തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ എടാ, ചെറുക്കാ, മോനെ എന്നൊക്കെ ആവും സംബോധന!

അതിനും ലക്ഷ്മിയമ്മ ഒരു ബന്ധത്തെ കൂട്ടു പിടിക്കും!

ചുരുക്കം പറഞ്ഞാന്‍ ഗ്രാ‍മം ലക്ഷ്മിയമ്മയുടെ വീടാണ്, ഗ്രമവാസികള്‍ ബന്ധുക്കളും.

മരണം വിവാഹം ഇതിലൊന്നും പ്രത്യേക ക്ഷണപത്രമില്ലെങ്കിലും ലക്ഷ്മിയമ്മ ഹാജര്‍!

മരണവീട്ടില്‍ കരയാനും, വിവാഹ വീട്ടില്‍ ഉത്സഹത്തോടെ ഓടി നടന്ന് ബന്ധുക്കളെ സ്വീകരിക്കാനും ലക്ഷ്മിയമ്മയുണ്ടാവും.

ലക്ഷ്മിയമ്മയുടെ പ്രവര്‍ത്തികളില്‍ ആര്‍ക്കും ഒരു നീരസവും ഉണ്ടാവാറില്ല.

സംഭാവനകള്‍ സ്വീകരിക്കാറില്ല... എന്നാല്‍ സ്വീകരിച്ചാലോ അത് അഞ്ചു രൂപയില്‍ കൂടുതല്‍ ആകരുതെന്ന് നിര്‍ബന്ധവും ഉണ്ട്.

വായനയോ, എഴുത്തോ അറിയാത്ത ലക്ഷ്മിയമ്മ സംഭാവന നല്‍കുന്നവരോട് ചോദിക്കും.....

“എത്രയാടാ കൊച്ചെ ഈ പൈസ?”

അത് പത്തു രൂപയാണ് ലക്ഷ്മിയമ്മെ..

“പോടാ നീ ഇതു കൊണ്ടു പോയി നിന്റെ തന്തക്ക് കൊണ്ടു ക്കൊട്... അവന്‍ പത്ത് രൂപയും പൊക്കി പിടിച്ചു കൊണ്ടു വന്നിരിക്കുന്നു ലക്ഷ്മിയമ്മയെ അങ്ങു സുഖിപ്പിക്കാന്‍”

സംഭാവന്‍ കൊടുക്കാന്‍ മുതിര്‍ന്നവന്‍ ചൂളും.

ഇനി അഞ്ചു രൂപയെ ഉള്ളുവെങ്കിലോ.... സന്തോഷത്തോടെ വാ‍ങ്ങി മടിശീലയില്‍ തിരുകും.

പിന്നെ പോകുന്നിടമെല്ലാം സംഭാവന കൊടുത്തവനെ പുകഴ്ത്തി രണ്ട് വാക്കു പറയാനും ലക്ഷ്മിയമ്മ മറക്കില്ല.

“എടീ അമ്മിണീ നീ അറിഞ്ഞില്ലെ നമ്മുടെ തേക്കേലെ വാസുപിള്ളെടെ മോനില്ലെ... അവന്‍ എനിക്ക് അന്ന്ചു രൂപാ തന്നെടീ”

അങ്ങനെ ഗ്രാമ നിഷ്കളന്ന്കതയുടെ പ്രതീകമായ ലക്ഷ്മിയമ്മ നൂറു വയസു പിന്നിട്ടും ആരോഗ്യവതിയായി പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കുകയാണ് ഇപ്പോഴും.

ഗ്രാമത്തിന്റെ നൈര്‍മ്മല്യം മനസില്‍ സൂക്ഷിക്കുന്ന എനിക്ക് അഭിമാനത്തോടെ ഓര്‍ക്കാന്‍ പറ്റിയ എന്റെ ഗ്രാമവാസിയായി!