. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 1 July 2015

പ്രണയ പ്രതീക്ഷകള്‍


 

അദൃശ്യമായൊരു കരാംഗുലിയെന്നുടെ
മാനസകിന്നരം തൊട്ടുണര്‍ത്തി.
മൂകരാഗങ്ങളുതിര്‍ത്തൊരാ വീണയില്‍
അനുരാഗഗീതങ്ങള്‍ പിറവികൊണ്ടു.
ആരിവളെന്നുടെ പാഴ്മരക്കൊമ്പില്‍
നല്ലൂഞ്ഞാലുകെട്ടിയിന്നുല്ലസിപ്പൂ.
ആളൊഴിഞ്ഞെന്നുടെ പൂരപ്പറമ്പിലിന്നാ-
യിരം പൂത്തിരിയായ് നിറഞ്ഞൂ.

 



കാതങ്ങളെത്രയോ അകലെനിന്നവളുടെ
കിളിമൊഴിയാദ്യമായ്‌ കാതിലെത്തി.
നിറമേഘപാളിയില്‍ തട്ടിപ്രതിധ്വനി
ച്ചൊരുകുഞ്ഞുതെന്നലായ്‌ മെല്ലെമെല്ലെ.
“കാത്തിരിക്കുന്നു നിന്‍ പ്രാണനാം പ്രേയസി
കാണുവാന്‍ മിഴികള്‍ തുളുമ്പിനില്‍പ്പൂ.
നീയാകും വണ്ടിനായ്‌, വിരിയുവാനെന്മനം
ഒരു കുഞ്ഞുമുകുളമായ്‌ കാത്തിരിപ്പൂ”.




ഹൃദയമാമാഭേരി ശ്രുതിമീട്ടിമൂളവേ
സങ്കല്‍പ്പമാം തേരിലെറിഞാനും
സപ്താശ്വബന്ധിതമായൊരാ തേരിലായ്‌
എന്‍സഖി വാമാഭാഗേയിരുന്നു.
സൂര്യനെ വെല്ലുന്ന തേജസ്സ്പെയ്യും നിന്‍
മോഹനഭംഗി ഞാന്‍ നോക്കി നില്‍ക്കെ.
തെന്നല്‍ കടംകൊണ്ട മാസ്മരഗന്ധമെന്‍
സിരകളെ ഉര്‍വിഷ്ടലഹരിയാക്കി.



ഹാ പ്രിയ പ്രേയസി നീയതിമോഹനം
ശതകോടി മഴവില്ലുദിച്ചു നില്‍പ്പൂ.
കനിവിന്‍റെ നൂറുനൂറുറവകള്‍ പെയ്യുന്ന
കരിനീലമിഴിയില്‍ ഞാന്‍ പ്രതിബിംബിച്ചു.
പുലര്‍കാല സരസ്സിലെ മിഴികൂമ്പുമാമ്പലായ്‌
നാസിക സ്വേദമുതിര്‍ത്തുനിന്നു.
അരുണിമ തീര്‍ത്തു നിന്‍ ചൊടിയിണ-
യെന്നിലേക്കലിവോടെ മധുപാത്രമിറ്റിവച്ചു.



 



സൌരഭ്യമൂറുന്ന കാര്‍ക്കൂന്തല്‍ കെട്ടിലേ-
ക്കെന്നുടെ ആനനമാഴ്ത്തിവെക്കേ
മണിനാദമൂറുന്ന ചിരിതൂകി നീയെന്‍റെ
ഹൃദയത്തിന്‍ താളത്തെ ത്വരിതമാക്കി.
പരിരംഭണത്തിന്‍റെ മാസ്മരവേളയില്‍
ഞാന്‍ സ്വയം എല്ലാം മറന്നു നില്‍ക്കെ
കാതരയായവള്‍ എന്‍ കാതില്‍ മന്ത്രിച്ചു
“കാത്തിരിക്കുന്നു ഞാന്‍ വരിക വേഗം”.






സങ്കല്‍പ്പമായിരുന്നെല്ലാമെന്നാകിലും
എന്‍മനം ഉര്‍വ്വോടെ കാത്തിരിപ്പൂ
ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി
പോല - ലിയുവാനെന്മനം കാത്തിരിപ്പൂ



Monday 23 March 2015

തലാഖ്


അവന്‍ ഒരു കുറ്റവാളിയെ പോലെ എന്റെ മുന്നില്‍ നിന്നു..... 

“എന്താ മുസ്തഫാ.....? ഇതുവരെ വന്നത് എന്തിനാണെന്ന്‍ പറഞ്ഞില്ല...!” അവന്‍ മുഖമുയര്‍ത്തി എന്തെങ്കിലും സംസാരിക്കും എന്ന ധാരണ അസ്ഥാനത്തായപ്പോള്‍ ഞാന്‍ തുടക്കമിട്ടു.....

തുടച്ച് മാറ്റാന്‍ ശ്രമിച്ച അവന്റെ കൈകളെ കബളിപ്പിച്ച് കൊണ്ട് രണ്ടു തുള്ളി കണ്ണീര്‍ തറയില്‍ വീണുടഞ്ഞു.....

“എന്താ നിന്റെ പ്രശ്നം.....? പറഞ്ഞാല്‍ അല്ലെ മനസ്സിലാകൂ....!” എഴുന്നെല്‍റ്റ് ചെന്ന് അവനെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് അടുത്തുള്ള കസേരയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി.....

“സാര്‍ ഇച്ചു നാട്ടുക്ക് പോണം....” ചെറിയ കുട്ടികള്‍ എങ്ങലടിക്കുമ്പോള്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടും പോലെ അത് പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറിയിരുന്നു.....

“നീ പോയിവന്നിട്ട് ആറുമാസം പോലും ആയില്ലല്ലോ...... ഇതെന്താ ഇത്ര പെട്ടെന്ന് വീണ്ടും പോകണം എന്നൊരു തോന്നല്‍......? എനിക്ക് ആ അപേക്ഷ അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല.......

“അന്ന് പോയത് പെണ്ണെട്ടാനാണ് സാറേ....” അവന്‍ ശബ്ദത്തിലെ ഇടര്‍ച്ചമാറ്റി പറഞ്ഞു.....
“ഓഹ്..... ഇപ്പോള്‍ മനസ്സിലായി..... ഭാര്യയെ പിരിഞ്ഞതിന്റെ വിഷമം അല്ലെ.....?” ചെറുചിരിയുടെ മേമ്പൊടി ചേര്‍ത്ത് ഞാന്‍ അവനെ ഒളികണ്ണിട്ടു.....

“അല്ല സാര്‍...... മൊയിചൊല്ലാന്‍......” അവന്‍ തല ഉയര്‍ത്തി എന്റെ മുഖത്തേക്ക് നിസംഗതയോടെ നോക്കി പറഞ്ഞു......

“മൊഴി ചൊല്ലാനോ.....? നിനക്ക് പറയാന്‍ നാണം ആകുന്നില്ലേ മുസ്തഫാ.....” എന്റെ ശബ്ദം ഞാന്‍ അറിയാതെ കനത്ത് പോയിരുന്നു......

അവന്‍ ഞാടുക്കത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പിന്നിലേക്ക് വലിഞ്ഞു..... “ വേറെ ഒരു വജ്ജും ഇല്ല സാര്‍.... അബടെ പ്പേം മ്മേം സമ്മയിച്ചൂല്ല......”

“അവര്‍ സമ്മതിക്കേണ്ട...... നീ ഒരു ആണല്ലേ...... നിന്റെ ഭാര്യക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി ആയവള്‍ അല്ലെ...... നിങ്ങള്‍ക്ക് രണ്ടാള്‍ക്കും സമ്മതമാണെങ്കില്‍ ഉമ്മാനും ഉപ്പാനും എന്തിനാ....?” എനിക്ക് രോഷം അടക്കാന്‍ കഴിഞ്ഞില്ല.....

മുസ്തഫയുടെ മറുപടിക്ക് വേണ്ടി ഞാന്‍ കാത്തു..... അത് കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും അവനോടു ചോദിച്ചു..... “നിന്റെ ഭാര്യ എന്ത് ചെയ്യുന്നു.....?”

“ഇസ്കൂളിലാ.....” അവന്‍ മടിച്ച് മടിച്ച് മറുപടി പറഞ്ഞു....

“ഒരു സ്കൂള്‍ ടീച്ചര്‍ക്ക് സ്വന്തം കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നോ....?” എന്റെ ആശ്ചര്യം ഉച്ചാവസ്ഥയില്‍ എത്തി.....

“ടീച്ചറല്ല സാര്‍.... അബള്‍ പഠിച്ചാ..... പത്താം ക്ലാസ്സില്.....” അവന്‍ അപ്പോഴും മുഖം ഉയര്‍ത്തിയിരുന്നില്ല......

എന്റെ രോഷത്തിനു മേല്‍ വീണ മൌനം പെറ്റുപെരുകി......

Thursday 12 March 2015

സംശയം


"അച്ചന്റെ പഴയ ആ സ്വീറ്റ് മണം ഇപ്പോള്‍ ഇല്ല..... അതെന്താ അച്ഛാ....!!!?" മകള്‍ എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു..

"മോള്‍ വളര്‍ന്നു വരുവല്ലേ.... അച്ഛന്റെ മാധുര്യവും മണവും എല്ലാം കുറഞ്ഞ് വരുന്നതായി തോന്നും.."

എന്ന് വച്ചാല്‍.....?" അവള്‍ക്ക് സംശയം മാറിയില്ല..

എന്ന് വച്ചാല്‍ അച്ഛനു അപ്പൂപ്പന്റെ മണം ഇതേപോലെ കുറഞ്ഞ് കുറഞ്ഞ് വന്നു പിന്നീട് എപ്പോഴോ അത് ദുര്‍ഗന്ധം ആയി മാറി..... മോള്‍ക്കും പിന്നീട് അച്ഛനെ നാറുന്നതായി തോന്നും..... കാലചക്രം അങ്ങനെ തിരിയുകയല്ലേ....!!!!

"മനസ്സിലായില്ല......" അവളുടെ സംശയം....!!!

മനസ്സിലാകണമെങ്കില്‍ അച്ഛന്‍ മരിച്ച് മണ്ണടിയണം..... അപ്പോള്‍ നിനക്ക് അച്ഛന്റെ സുഗന്ധത്തെ ഓര്‍ത്ത് ഒരു കവിത എഴുതാം.....

"ഈ അച്ഛന്‍ എന്തൊക്കെയാ അമ്മെ ഈ പറയുന്നത്...." അവള്‍ അമ്മയുടെ അടുത്തേക്ക് നീങ്ങി അടുത്ത സംശയവുമായി.......

Tuesday 6 January 2015

ലജ്ജാവതി അഥവാ മുഖ് മാഫി.

സൗദി അറേബ്യയിലെ മരവിച്ചു കീറിയ സുപ്രഭാതത്തില്‍ തണുപ്പിനെ തെറി പറഞ്ഞുകൊണ്ടാണ് രാവിലെ എഴുന്നേല്‍റ്റത്....
ഭാര്യ പകര്‍ന്നു വച്ച ചൂട് ചായ ആരോടോ കലിപ്പ് തീര്‍ക്കാന്‍ എന്നപോലെ വായിലേക്ക് ഒഴിച്ചു കതകും വലിച്ചടച്ച് ഇറങ്ങി നടന്നു.....

വണ്ടിയുടെ കിലോമീറ്റര്‍ സൂചി പതിനായിരം കടന്നിട്ട് ദിവസം അഞ്ചായി......

കഴിഞ്ഞ ദിവസം എത്താന്‍ താമസിച്ചു അതിനാല്‍ ഇന്ന് സര്‍വ്വീസ് ചെയ്തു തരാന്‍ കഴിയില്ല എന്ന് പറഞ്ഞ ഫിലിപ്പീനിയെ മനസ്സില്‍ ധ്യാനിച്ച് വീണ്ടും സഹസ്രനാമതെറി ഉരുവിട്ടു.....
സര്‍വ്വീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമാധാനം.... മൂട്ടില്‍ വെയിലടിച്ചാല്‍ "എന്താ ചന്ദ്രന്‍ ഉദിച്ചോ" എന്ന് ചോദിക്കുന്ന സൗദി ജനത ഉണര്‍ന്ന് എഴുനെല്‍റ്റ് വരാന്‍ ഏതാണ്ട് ഉച്ച ഉച്ചര ഉച്ചെമുക്കാല്‍ ഒക്കെ ആകുമെന്നതിനാല്‍ സ്ഥലത്ത് ഫിലിപ്പീനിയും ഞാനും എന്‍റെയും അവന്‍റെയും സുപ്രഭാതത്തിലെ നീളന്‍ നിഴലും മാത്രം....
ഇന്ത ഹിയര്‍ ഇന്തസാര്‍...!!! (നീ അവിടെയെങ്ങാനും പോയിരുന്നോ)അടുത്തുള്ള കസേര ചൂണ്ടിക്കാട്ടി ഫിലിപ്പീനി സ്വതസിദ്ധമായ ശൈലിയില്‍ അറബിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി മൊഴിഞ്ഞു.....

റിസപ്ഷനിലെ കീറിയ കസേരയില്‍ നിന്ന് പുറത്തേക്ക് ചാടിയ സ്പോഞ്ച് നുള്ളി അപ്പൂപ്പന്താടി പറത്തി കളിക്കുന്നതിനിടെയാണ് പുറത്ത് നിന്ന് അസാധാരണമായ ഒരു ഗാനത്തിന്‍റെ ഈരടികള്‍ എന്‍റെ കാതുകളില്‍ ഇമ്പമഴകൊരിച്ചോരിയിച്ചത്......
ആരോ മധുര സ്വരത്തില്‍ പാടുകയാണ്..... ശബ്ദ സൌകുമാര്യം കൊണ്ടും താളലയം കൊണ്ടും അതീവഹൃദയം......

ലജ്ജാവതിയെ നിന്‍റെ കള്ളകടക്കണ്ണില്‍.......!!!

ഒരുലക്ഷം പ്രാവശ്യം കേട്ട പാട്ടായതുകൊണ്ട് വലിയ ശ്രദ്ധകൊടുത്തില്ല..... പക്ഷെ വരികള്‍ക്കിടയിലെ അക്ഷരസ്പുടതയില്‍ സംശയം തോന്നിയ ഞാന്‍ അതീവ ആകാംഷയില്‍ പാട്ടിന്‍റെ ഉറവിടത്തിലേക്ക് കണ്ണുകള്‍ പായിച്ച് കസേരയില്‍ അമര്‍ന്നിരുന്നു.....

ആ സ്വരം അടുത്ത് വന്നു.... കതക് തുറന്ന് അകത്തേക്ക് വന്ന ആളെ കണ്ടപ്പോള്‍ കയ്യിലിരിക്കുന്ന സ്പോഞ്ചിന്‍ കഷണങ്ങള്‍ വലിച്ചെറിഞ്ഞു ഞാന്‍ ചാടി എഴുന്നേല്‍റ്റു.....
ആറടി നീളത്തില്‍ വട്ടുസോഡാ കണ്ണടയും വച്ച് ഒരു കിടുക്കന്‍ സൗദി.....

എന്‍റെ രോമകൂപങ്ങള്‍ രോമാഞ്ചം കൊണ്ട് എഴുനെല്‍റ്റ് നിന്ന് ലജ്ജാവതിയെ പാടി ബ്രേക്ക് ഡാന്‍സ് കളിച്ചു കൊണ്ടിരിക്കവേ എന്നെ കണ്ട മധുരസ്വരന്‍ ഒരു ചോദ്യം....

ഇന്ത ഹിന്ദി..? (എടൊ കൂവേ താന്‍ ഇന്ത്യക്കാരന്‍ ആണോ)

ഞാന്‍ രോമത്തെ കൂടുതല്‍ ഉച്ചാവസ്ഥയില്‍ നൃത്തം കളിപ്പിച്ചു കൊണ്ട് ഉത്തരം കൊടുത്തു...

ഐവ...! (അതെ അളിയാ)

അപ്പോള്‍ സന്തോഷവാനായ അളിയന്‍ എന്‍റെ തോളില്‍ കൈയ്യിട്ടു കൊണ്ട് അടുത്ത ചോദ്യം....

ഇന്ത കേരള ....? (അളിയാ അപ്പോള്‍ നീ കേരളീളീളീളീയന്‍ ആണോ)

ഇപ്പോള്‍ ഞാന്‍ അഭിമാനപൂരിതപുളകിതനായി അല്‍പ്പം ഉച്ചത്തില്‍ പറഞ്ഞു.....

ഐവ ഐവ ഐവ....!!!! (അക്കായി നിര്‍ത്തിയത് ഭാഗ്യം....)

ദേ കിടക്കുന്നു അളിയന്‍റെ അടുത്ത ചോദ്യം.....

ഇന്ത അറഫ് യേശുദാസ്..... (പയലേ നിനക്ക് യേശുദാസിനെ അറിയുമോ)

എന്‍റെ നൃത്തമാടി നിന്ന രോമങ്ങള്‍ സലാം പറഞ്ഞു നൃത്തം നിര്‍ത്തി എന്‍റെ നേരെ രൂക്ഷമായ ഒരു നോട്ടം.....

അതെ നോട്ടം ഞാന്‍ സൗദി പയലിന്‍റെ നേരെയും എറിഞ്ഞു....!

അവന്‍ കാര്യം അറിയാതെ വീണ്ടും ചോദിച്ചു....

ഇന്ത അറഫ് യേശുദാസ്....?

എനിക്ക് സത്യത്തില്‍ അപ്പോള്‍ അവനോടല്ല കലിപ്പ് തോന്നിയത്.... അവനെ ഇത്രയും കാര്യങ്ങള്‍ പഠിപ്പിച്ച് വിട്ട ആ മലയാളി മഹാനോടാണ്....

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ജനിച്ച് വീഴുന്ന കുഞ്ഞ് മുതല്‍ കുഴീലേക്ക് കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍ വരെ കേള്‍ക്കുകയും കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മഹാസത്യത്തെ അറിയുമോ എന്ന വികലമായ ചോദ്യം ചോദിപ്പിക്കാതെ, ഈ സൌദിയെ കൊണ്ട് യേശുദാസിന്‍റെ പാട്ടിനെകുറിച്ച്, അദ്ദേഹത്തിന്‍റെ ജീവിത രീതിയെകുറിച്ച് ഒക്കെ മറ്റുള്ളവരോട് സംസാരിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു വിവരണം അവനെ ഇത്രയും കാര്യങ്ങള്‍ പഠിപ്പിച്ച ആ മലയാളിക്ക് കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോയി.....

എന്‍റെ തുറിച്ച് നോട്ടത്തിനിടയില്‍ അവന്‍ വീണ്ടും ചോദിച്ചു.....

സദീക്ക് ഇന്ത അറഫ് അല്ല മാ അറഫ്...? (എടെ നിനക്ക് അറിയുമോ ഇല്ലെന്നു പറഞ്ഞിട്ട് സ്ഥലം കാലിയാക്കെടെ)

ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.....

ല...ല.... ല... സദീക്ക് .... (അല്ല... അല്ല...അല്ല...............)

പറയാന്‍ ശ്രമിച്ചത് യേശുദാസ് ആനയാണ് കുതിരയാണ് എന്നൊക്കെയാണ്.... പക്ഷെ അതിനു പറയാന്‍ എനിക്ക് അറബി അറിഞ്ഞിട്ടു വേണ്ടേ...!!!!

മുഖ് മാഫി!!!!.... ഇന്ത മാഫി മാലും യേശുദാസ്... സാ...? (നിനക്ക് യേശുദാസിനെ അറിയില്ല അല്ലേടാ പൊട്ടാ....) എന്‍റെ ലാ...ലാ....ലാ ക്ക് അത്രയും പ്രയോജനം ഉണ്ടായി.....

ലജ്ജാവതി അങ്ങനെ എന്നെ വിട്ടു അകന്നു സമീപത്തുള്ള മൂത്രപ്പുരയില്‍ അഭയം പ്രാപിച്ചു.......!!! അവിടെ "ഒന്നിനോപ്പം" ലജ്ജാവതി വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു.....