. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday 14 September 2013

ചുവന്ന കലകള്‍.

"അച്ഛാ ഇന്ന് വരുമ്പോഴെങ്കിലും ഗ്ലാസ് പെയിന്‍റ് വാങ്ങി വരണം. നല്ല ചുവന്ന നിറമുള്ള പെയിന്‍റ്. ബാക്കി എല്ലാ നിറങ്ങളും എന്‍റെ കയ്യില്‍ ഉണ്ട്" 

മകളുടെ വാക്കുകളില്‍ നിറഞ്ഞ പരിഭവത്തിനു പകരമായി കവിളിലെ ഒരു സ്നേഹതലോടല്‍

"എത്ര ദിവസമായി കുട്ടി ഇതുതന്നെ പറയുന്നു രാജേട്ടാ... ഒന്ന് വാങ്ങി കൊടുത്ത് കൂടെ" ഭാര്യയുടെ സ്നേഹശ്വാസനക്ക് ചെറുപുഞ്ചിരി തലയാട്ടല്‍ പരിഗണന.

പതിവ്‌ പോലെ ഓഫീസ്‌ വിട്ടു ആള്‍ക്കൂട്ടത്തിന്‍റെ ഇടയിലൂടെ ഊളിയിട്ട് ബസ്സില്‍ കയറിപറ്റുമ്പോള്‍ ചെറുതെങ്കിലും പൊന്നോമന മകളുടെ, പരിഭവം നിറഞ്ഞ ആവശ്യം സാധിച്ചതിന്‍റെ  നിറവില്‍ ആയിരുന്നു അയാളുടെ മനസ്സ്‌.

ഇന്ന് എന്തായാലും അത് വാങ്ങിയത്‌ നന്നായി, അല്ലെങ്കില്‍  വീടണയുമ്പോള്‍ അവളില്‍ നിന്ന് പതിവായി കിട്ടുന്ന ആ സ്നേഹചുംബന തിരിവെട്ടം പരിഭവ കൊടുങ്കാറ്റിനു മുന്നില്‍ അണഞ്ഞുപോകുമായിരുന്നു.

ഓഫീസ്‌, വീട് യാത്രദുരിത മരണപാച്ചിലുകല്‍ക്കൊടുവില്‍ വീണുകിട്ടുന്ന മൃതസഞ്ജീവനിയാണ് മകളുടെ ആ മൃദുചുംബനം. അതിന് പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നില്ല.

ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തിരക്കേറിയ ബസ്സിലെ കോണുകള്‍ പരതി. പഴകിതുരുമ്പിച്ച കമ്പിയില്‍ പിടിമുറുക്കാന്‍ കയ്യില്‍ ഇരിക്കുന്ന ബാഗ് എങ്കിലും ഒരാളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആശ്വാസം. 

വൃഥാവായ പരതലുകള്‍ക്കൊടുവില്‍, ഏതൊരാള്‍ക്കും ആദ്യദര്‍ശനത്തില്‍ തന്നെ വാല്‍സല്യം ജനിപ്പിക്കുന്ന മുഖകാന്തിയുള്ള അവളിലേക്ക്‌ കണ്ണുകള്‍ പാറിയത് യാദ്രിശ്ചികമായിരുന്നില്ല. അയാള്‍ നില്‍ക്കുന്നതിന്‍റെ തൊട്ടടുത്ത സീറ്റില്‍.

അവളുടെ  മിഴികള്‍ക്ക് പിന്നിലെ മൃദുസൗന്ദര്യത്തിലേക്ക് അയാള്‍ തന്‍റെ മകളെ ഒരു നിമിഷം ചേര്‍ത്ത്‌ വച്ചു.

"അച്ഛാ.... എന്‍റെ ചുവന്ന പെയിന്‍റ്"  പൊടുന്നനവേ അയാളുടെ കാതുകളിലേക്ക് ആ പരിഭവമൃദുമൊഴി വീണ്ടും ഒഴുകിഎത്തി.

കയ്യിലുള്ള പ്ലാസ്റ്റിക്ക് ബാഗിലെ ചെറുപൊതിയില്‍ പിടിമുറുക്കിയ അയാളുടെ ശ്രദ്ധ വീണ്ടും അവളിലേക്ക്‌ പായിച്ചപ്പോള്‍ ജീവന്‍ തുടിച്ച് നില്‍ക്കുന്ന അവളുടെ നയനങ്ങള്‍ പക്ഷെ ഭീതിയോ അല്ലെങ്കില്‍ നിര്‍വ്വചിക്കാന്‍ ആവാത്ത മറ്റെന്തൊക്കെയോ വികാരങ്ങളാല്‍ അസ്വസ്ഥമായി കാണപ്പെട്ടു.

കോരി എടുത്ത്‌ ഉമ്മവയ്ക്കാന്‍ തോന്നുന്ന മുഖശ്രീയുള്ള അവളില്‍ നിന്ന് അയാളിലേക്ക്‌ നീണ്ട മിഴിവാക്കുകള്‍ക്ക് അര്‍ഥം തേടുന്ന തിരക്കിലായിരുന്നു അപ്പോള്‍ അയാള്‍.

വാല്‍സല്യനിധിയായ ഒരു കൂലീന ഖദര്‍ധാരിയുടെ മടിയില്‍ ആയിരുന്നു അവള്‍. ഖദര്‍ധാരി ഒരു വാല്‍സല്യ ചുംബനത്തോടെ അവളെ തന്‍റെ മടിയിലേക്ക് ഒന്നുകൂടി ചേര്‍ത്ത്‌ ഇരുത്തുമ്പോള്‍ അയാള്‍ക്ക് നേരെ തന്‍റെ  മകുടമാന്യതയുടെ പുഞ്ചിരിയില്‍ നിന്ന്  അല്‍പ്പം എടുത്ത്‌ വിളമ്പാന്‍ അദ്ദേഹം മറന്നില്ല. 

"മോളുടെ പേരെന്താ...?" വാല്‍സല്യത്തോടെ അവളുടെ കവിളില്‍ തലോടി അയാള്‍ ചോദിച്ചു.

ഓരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവളുടെ ഗദ്ഗദം നിറഞ്ഞ മറുപടി അയാളെ തേടിയെത്തി. " ആരതി"

"ഒഹ് നല്ല പേരാണല്ലോ" അയാള്‍ അവളുടെ മുടികളിലൂടെ വിരലോടിച്ചു.

"അങ്കിളിനും മോളെ പോലെ ഒരു പൊന്നുമോള്‍ വീട്ടിലുണ്ട്" അവള്‍ക്ക് ചെറുസന്തോഷം സമ്മാനിക്കാന്‍ എന്നവണ്ണം അയാള്‍ അവളുടെ കാതില്‍ മൊഴിഞ്ഞു.

പക്ഷെ അവള്‍ക്ക് അത് വലിയ സന്തോഷം സമ്മാനിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ അസ്വസ്ഥയായി കാണപ്പെടുകയും ചെയ്തു.

"അമ്മ എവിടെ....? വന്നില്ല അല്ലെ!" ഖദര്‍ ധാരിയെ നോക്കി അവളോടായി അയാള്‍ ചോദിച്ചു. "മോള്‍ക്ക്‌ പനിയാണോ.." ഉത്തരം കിട്ടാതായപ്പോള്‍ അവളുടെ അസ്വസ്ഥതയുടെ അര്‍ഥം കണ്ടെത്തിയ മട്ടില്‍ മൂര്‍ദ്ധാവില്‍ തലോടി ഒരു ചെറുചിരിയോടെ അയാള്‍ സ്വയം പിന്മാറി.

ഏതാനും  നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആരതിയില്‍ നിന്നും ഭയം നിറഞ്ഞപതിഞ്ഞ വാക്കുകള്‍ ആശങ്കകളോടെ പുറത്തുവന്നു.

"അമ്മയും അച്ഛനും പിറകില്‍ നില്‍പ്പുണ്ട്" അവളുടെ വിറയാര്‍ന്ന വിരലുകള്‍ പിറകിലേക്ക്‌ ചൂണ്ടി.

"അപ്പോള്‍  ഇദ്ദേഹം...?" ഖദര്‍ധാരിയുടെ നേര്‍ക്ക് നോട്ടം എറിഞ്ഞ് അയാള്‍ അവളോട്‌ ചോദിച്ചു.

"കൊച്ചു കുട്ടിയല്ലേ നിര്‍ത്തി ക്ഷീണിപ്പിക്കുന്നത് ശരിയല്ലല്ലോ.... അതുകൊണ്ട് ഞാന്‍ ഇവിടെ ഇരുത്തിയതാണ്" മറുപടി ഖദര്‍ധാരിയില്‍ നിന്നുമാണ് ഉണ്ടായത്‌.

പൊടുന്നനവേ ആരതിയുടെ കണ്ണുകള്‍ നിറയുകയും അതില്‍ നിന്ന് ചില തുള്ളികള്‍ അയാളുടെ പാദങ്ങളില്‍ വീണ് ചിതറുകയും ചെയ്തു.

"മോള്‍ എന്തിനാണ് കരയുന്നത് അമ്മയും അച്ഛനും ഇവിടെ തന്നെ ഉണ്ടല്ലോ... അങ്കിള്‍ അങ്ങോട്ടേക്ക് കൊണ്ടുപോകട്ടെ..."വൃണിതഹൃദയങ്ങള്‍ക്ക് വേണ്ടി  അസ്വസ്തമാകാറുള്ള അയാളുടെ മനസ്സ്‌ അവളുടെ ചുടുബാഷ്പങ്ങള്‍ക്ക് മുന്നില്‍ അലിഞ്ഞു തീര്‍ന്നു.

ആരതിയെ എടുക്കാനായി കൈകള്‍ നീട്ടുമ്പോഴാണ്,  ഖദര്‍ധാരിയുടെ തൂവെള്ള വസ്ത്രത്തില്‍ പരക്കുന്ന ചുവന്ന പാടുകളില്‍ അയാളുടെ ശ്രദ്ധ ഉടക്കിയത്.

അയാള്‍ ഒരു നിമിഷം ആശങ്കയോടെ അതിലേറെ കുറ്റബോധത്തോടെ തന്‍റെ കയ്യിലിരുന്ന ചുവന്ന പെയിന്റിന്‍റെ കുപ്പി പരിശോധിച്ചു.

ഇല്ല തന്‍റെ കയ്യിലെ പെയിന്‍റ് കുപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല.. പിന്നെ എവിടുന്ന് ഈ ചുവന്ന നിറം...?

അയാള്‍ പരിഭ്രമത്തോടെ ഖദര്‍ധാരിയിലേക്ക് നോട്ടം എറിഞ്ഞു.... ഖദര്‍ധാരി ഒരു നിമിഷം പതറിയോ...?

ആരതിയുടെ  ഗദ്ഗദം തേങ്ങലായി പരിണമിച്ചപ്പോള്‍ അയാള്‍ രണ്ടും കല്‍പ്പിച്ച് ഖദര്‍ധാരിയില്‍ നിന്നും അവളെ  വാരിയെടുത്തു.

ഒരു നിമിഷം ഞെട്ടലോടെയാണ് അയാള്‍ ആ കാഴ്ച വീക്ഷിച്ചത്‌.. കയ്യില്‍ പൊന്നുമകള്‍ക്കായി സൂക്ഷിച്ചിരുന്ന ചുവന്ന പെയിന്‍റ് അയാളുടെ കാല്‍ക്കല്‍ വീണുടഞ്ഞു.

കണ്ടു നിന്നവര്‍ സ്ഥബ്ദരായ നിമിഷം... അയാള്‍ അവളെ വാരിയെടുത്ത്ചുംബനപെരുമഴ തീര്‍ത്തു.... "എന്‍റെ മോളെ.... കണ്മുന്നില്‍ നീ ഈ വേദന അനുഭവിക്കുകയായിരുന്നോ..." അയാളുടെ തേങ്ങല്‍ മനസാക്ഷി മരവിച്ച സമൂഹത്തോടുള്ള ചോദ്യമായിരുന്നുവോ...?

പിറകില്‍ അസ്വസ്ഥരായ യാത്രികര്‍ ഖദര്‍ധാരിയെ താഡനമഴയില്‍ കുതിര്‍ക്കുമ്പോള്‍ അലറി വിളിക്കുന്ന ആരതിയുടെ മാതാപിതാക്കള്‍ക്ക്‌ മുന്നിലൂടെ അയാള്‍ അവളെയും എടുത്ത്‌ തൊട്ടടുത്ത ആശുപത്രിയിലേക്ക്‌ പായുകയായിരുന്നു...

അയാളുടെ പാദങ്ങള്‍ അപ്പോള്‍ ചുട്ടുപൊള്ളുന്ന കറുത്ത ടാറിട്ട വഴിയില്‍  ചുവന്ന പെയിന്റിന്‍റെ കലകള്‍ അനസ്യൂതം തീര്‍ത്തുകൊണ്ടേയിരുന്നു.....
*********************************************************************************
 ഒരു നേരനുഭവത്തില്‍ നിന്നും ഉടലെടുത്ത കഥ.

Tuesday 21 May 2013

എന്നില്‍ നിന്നും നിന്നിലേക്ക്‌.



പ്രിയേ.. ഞാന്‍ വിടപറഞ്ഞ
ഈ വേളയില്‍ പോലും-
എന്‍റെ ഓര്‍മ്മകള്‍ നിനക്ക്
ദുഃഖസാഗരമാകരുത്.
നശ്വരമായ മനുഷ്യായുസിനെ
ഓര്‍ത്ത് വിലപിക്കാതെ-
പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
നീ സന്തോഷവതിയാകുക.
ആ സുന്ദര ഓര്‍മ്മകള്‍ നിന്‍റെ-
പന്ഥാവിന്‍ തണലായി തീരട്ടെ.
നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും-
ഇനി നിന്‍റെതാവട്ടെ.
എന്നില്‍ നിന്ന് നീ കവര്‍ന്ന-
പ്രണയാര്‍ദ്ര നിമിഷങ്ങള്‍
നിന്‍റെ ഭാവിയിലെ  ഉണര്‍വ്വായി മാറട്ടെ.

പ്രിയേ.... ഞാന്‍ നിന്നില്‍ നിന്നും-
എങ്ങനെ വിടപറയും...?
ഇന്നലെ എങ്ങനെ ആയിരുന്നോ-
അതിലും വളരെ അടുത്ത്
 പ്രഭാതത്തില്‍ വിരിഞ്ഞു-
പുഞ്ചിരിക്കുന്ന പനിനീര്‍ പുഷ്പമായി,
പ്രഭാത സമ്പുഷ്ടിയിലേക്കുണര്‍ന്നു-
യരുന്ന കതിരോനായി,
പകലിനെ പ്രശോഭിപ്പിക്കുന്ന-
കിളികളുടെ കളകളമായി,
ചക്രവാളത്തിന്‍റെ മദിപ്പിക്കുന്ന-
അരുണ വര്‍ണമായി,
വെണ്‍‌തിങ്കള്‍ കല തീര്‍ക്കും-
വെള്ളി വെളിച്ചമായി,
നിന്‍റെ അതിലോല വസ്ത്രങ്ങളെ-
തഴുക്കുന്ന നേര്‍ത്ത കാറ്റായി,
അതി ഗാഡ നിദ്രയിലെ തിളങ്ങുന്ന-
സ്വപ്ന നക്ഷത്രമായി,
മഴ മേഘങ്ങളില്‍ വിരിയുന്ന-
സപ്തവര്‍ണ പ്രപഞ്ചമായി,
മനസ്സില്‍ കുളിര്‍മഴ പൊഴിയും-
മഞ്ഞിന്‍ കണങ്ങളായി,
ബഹുവര്‍ണ പെരുമ തീര്‍ക്കും -
ചിത്ര ശലഭങ്ങളായി,
നിനക്ക് അന്യരായവരില്‍ പോലും-
വിരിയുന്ന പുഞ്ചിരിയായി,
കണ്ടുമറന്ന കുരുന്നുകളുടെ-
വാത്സല്യ ചുഃബനങ്ങളായി,
നിന്‍റെ തൊട്ടടുത്ത്, ഒരു-
നിറഞ്ഞ സാന്നിദ്ധ്യമായി,
ഒരു ചുടു നിശ്വാസത്തിന്‍റെ-
കുറഞ്ഞ അകലത്തില്‍.
നിനക്കൊപ്പം എന്നും
ഞാനുണ്ടാവും... മരണമില്ലാതെ!

Monday 20 May 2013

സ്ത്രീ - മറ്റൊരു മുഖം


നാരികള്‍ - നാരദര്‍, നരലോകത്തിന്നു-
നാശം വിതയ്ക്കുന്ന ഏഷണി യന്ത്രങ്ങള്‍!
കണ്ണീര്‍കണങ്ങള്‍ക്ക് പിന്നിലായ് രൌദ്രമാം-
കാളീമുഖങ്ങള്‍ ഒളിപ്പിച്ച ഭദ്രകള്‍!
മധുരമന്ദസ്മേര വദന വിഷം ചേര്‍ത്തു-
മധുകണമരചന്നു വിളമ്പുന്ന കുടിലകള്‍!
അന്യസമ്പത്തിങ്കല്‍ ആഗ്രഹം പൂണ്ടതിന്ന -
ല്ലലുണ്ടാക്കുന്ന പൊങ്ങച്ച സഞ്ചികള്‍!
ചാരെ ശയിക്കുന്ന പതിയേതുമറിയാതെ -
ചാരിത്ര്യം അന്യര്‍ക്കു കപ്പം കൊടുക്കുന്നോള്‍!
ഇരുളിന്‍റെ മറവിലായ് ഇലയനങ്ങാതെ കാത്തി-
രകളെ തേടുന്ന കാമപ്പിശാചുകള്‍!
ഭരണയന്ത്രത്തിന്‍റെ ഭാഗഥേയത്തിനായ്
ഭഗവാനു പോലും വില പറയുന്നവള്‍!
കാര്യ സാദ്ധ്യത്തിനായ് കടക്കണെറിഞ്ഞിട്ടു
കാരണമില്ലാതെ പഴി പറയുന്നവള്‍!
നാരികള്‍ - നാരദര്‍ നരലോകത്തിന്നു -
നാശം വിതക്കുന്ന ഭീകര രൂപികള്‍!

 വാല്‍ക്കഷണം:- മുന്‍പ് എഴുതിയ ഈ കവിതയ്ക്ക് സമകാലീന സംഭവങ്ങള്‍ ഈടും പാവും കുറിക്കുന്നു.... എന്‍റെ അമ്മയും, പെങ്ങളും, ഭാര്യയും മകളും അടങ്ങുന്ന സ്ത്രീ സമൂഹമേ എന്നോട് ക്ഷമിച്ചാലും.

Wednesday 17 April 2013

കോഴിയും മൂലവും

 പ്രമുഖ മതപ്രഭാഷകന്‍...

ശാന്തനു.... 

വേദിയില്‍ അത്ര ശാന്തനല്ല. അന്യമതസ്ഥര്‍ പോലും വികാരവിക്ഷോഭരാകുന്ന വാക്ചാരുത.

പക്ഷെ ഈയിടെയായി അന്യന്യസാധാരണമായ ഒരു വിലയിടിയല്‍. ശ്രോതാക്കളുടെ ആരവങ്ങളില്‍ തുലോം കുറവ്. എന്തുകൊണ്ടോ വാക്കുകള്‍ അനര്‍ഗളമായി ഒഴുകി വരുന്നില്ല. മതം പുഷ്ടിപ്പിക്കലിനിടയില്‍ പിന്നാമ്പുറത്ത് നിന്ന് വീണുകിട്ടുന്ന കൈമടക്കിന്‍റെ അളവില്‍ കാതലായ കുറവ്‌. ചിലപ്പോഴൊക്കെ കാര്യം കഴിയുമ്പോള്‍ സംഘാടകര്‍ അകാരണമായി ഒഴിവാക്കുന്നു. കിട്ടുന്നതെന്തോ അത് ബ്ലൌസിനുള്ളില്‍ തിരുകി വൈഷമ്യത്തോടെ കിടക്കയൊഴിയേണ്ടി വരുന്ന അഭിസാരികയുടെ അവസ്ഥ. മതത്തിന്‍റെ പേരിലായതിനാല്‍ തര്‍ക്കിക്കാനുള്ള അവസരവും ഇല്ല. പറഞ്ഞു പരിപോഷിച്ച ദൈവങ്ങളും, വിമര്‍ശിച്ച് വധിച്ച ദൈവങ്ങളും എന്തിനു ചെകുത്താന്മാര്‍ പോലും നിലവില്‍ കൂടെയില്ല. ചുരുക്കത്തില്‍ കഞ്ഞികുടി മുട്ടിയ പരിതാപകത.

അശ്വമേധം എന്ന് പുകഴ്ത്തിയ സതീര്‍ത്ഥ്യര്‍ പല്ലുകൊഴിഞ്ഞ സിംഹത്തിനു കൊടുക്കുന്ന അത്ര വിലപോലും ഇപ്പോള്‍ തരുന്നില്ല. പോത്തും കള്ളും "ഹറാം" ആണെങ്കിലും, മൃഷ്ടാന്നം തിന്നുമുടിച്ചതിന്‍റെ നന്ദി പോലും ഇല്ലാത്ത ദുഷ്ടാത്മാക്കള്‍. അറ്റംപറ്റും വരെ കാത്തിരുന്നാല്‍ ഭാര്യ മറ്റൊരു അറ്റം തേടി പോകുമെന്ന് വ്യംഗ്യമായി സൂചനകൂടി ആയപ്പോള്‍ അയാള്‍ക്ക് തന്‍റെ സമയത്തില്‍ അല്‍പ്പം അസ്വാഭാവികത തോന്നിയത് സ്വാഭാവികം. കൂലംകഷമായ ചിന്തകള്‍ക്ക് ഒടുവില്‍ സമയം നന്നാക്കാനായി ഒരു ജ്യോത്സ്യനെ സമീപിക്കാനായിരുന്നു അയാളുടെ തീരുമാനം.

ബന്ധുമിത്രാദികളോടും, പരിചിതരോടും വരെ അന്വേഷണം നീണ്ടു. പക്ഷെ നല്ലൊരു ജ്യോത്സ്യനെ കണ്ടെത്തുക എന്നത് ഭഗീരഥയജ്ഞമായി. ഇനി കണ്ടെത്തിയവരോട് സ്വന്തം പേര്‍ വെളിപ്പെടുത്തിയപ്പോള്‍ "വേദിയിലെ കേസരിക്ക് സമയപ്രശ്നമോ" എന്ന മറുചോദ്യം നേരിടേണ്ടി വന്നതിനാല്‍ അവതരിപ്പിക്കാന്‍ തന്നെ ഭയപ്പെട്ടു. തന്‍റെ പ്രശ്നങ്ങള്‍ മളോര്‍ അറിഞ്ഞാല്‍ അല്‍പ വേദികള്‍ കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ വിരചിക്കവേയാണ് പത്രപരസ്യത്തില്‍ ശാന്തനുവിന്‍റെ കണ്ണുകള്‍ ഉടക്കിയത്.

ഋഷി മഹാരാജാ യോഗാനന്ദ തിരുവടികള്‍. മക്കളുടെ എല്ലാ  അരക്ഷിരാവസ്ഥള്‍ക്കും ഉത്തമ പരിഹാരം. നേരിട്ട് വരേണ്ടതില്ല, ഫോണിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുന്നു. 'ഉപഭോക്താക്കള്‍' പേരോ സ്ഥലമോ വെളിപ്പെടുത്തെണ്ടതില്ല. ലഡ്ഡു പൊട്ടാന്‍ ഒന്നിലേറെ കാരണങ്ങള്‍. പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിക്കാന്‍ ഒട്ടും അമാന്തിച്ചില്ല.

നീണ്ട ഡയല്‍ ടോണുകള്‍ക്കൊടുവില്‍ ഘനഘംഭീര ശബ്ദം..... "ഓം നമോനാരായണായ"

മുഖവരയേതും ഇല്ലാതെ ഋഷി തന്‍റെ ചടങ്ങിലേക്ക് കടന്നു......

"അറിയാവുന്ന  ഒരു ശ്ലോകം ചൊല്ലൂ".... ഋഷിയുടെ ആവിശ്യം ന്യായം.....

തികട്ടിവന്ന ചിരി ഉള്ളില്‍ ഒതുക്കി.... "തന്നോട് ശ്ലോകം ചൊല്ലാന്‍....!!!"

മതപ്രഭാഷണം എന്നാല്‍ ഒരു "അന്നവിചാരം മുന്നവിചാരം" ചടങ്ങ് മാത്രമാണെന്നും, ചര്‍മ്മകൂര്‍മ്മതയാണ് പ്രഭാഷണചാരുതയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് എന്നും.  വിഷയങ്ങള്‍ വെറും വാക്ചാരുതിയുടെ ഒരു നിര്‍ഗളത ആണെന്നും, അവയ്ക്ക് മതവുമായോ മതഗ്രന്ഥങ്ങളുമായോ പുലബന്ധം പോലും ഇല്ല എന്നും, അതിന്‍റെ പ്രധാന അജണ്ട സ്വമതത്തെ പരിപോഷിപ്പിക്കുന്നതിലും അധികം അന്യമതങ്ങളെ ഇകഴ്ത്തല്‍ ആണെന്നും ഈ  ഋഷിക്ക് അറിയില്ലന്നു തോന്നുന്നു. ശ്ലോകം പഠിക്കുന്ന സമയം കൊണ്ട് ചില ദ്വയാര്‍ത്ഥങ്ങളും, ഒന്ന് രണ്ടു ആന്തരാര്‍ത്ഥങ്ങളും പഠിച്ചാല്‍ ശ്രോതാക്കള്‍ക്കും വിളമ്പുന്ന തനിക്കും ഒരു ചെറു കൊരിത്തരിപ്പ്‌!!!!

അതിനാല്‍ തന്നെ ആവിശ്യം കേട്ടില്ല എന്ന മട്ടില്‍ അവഗണിച്ചു.

അപ്പുറം അല്‍പ്പ നിമിഷം കാത്തു. പിന്നെ ആവിശ്യപ്പെട്ടതില്‍ വലിയ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കിയാവണം ഋഷി തുടര്‍ന്നു.....

"താങ്കളുടെ നാള്‍ പറയൂ".....

ശാന്തനു ഒരു നിമിഷം ശങ്കിച്ചു പിന്നെ അര്‍ത്ഥമനസ്സോടെ പതിയെ മൊഴിഞ്ഞു....

"മൂലം"

ഋഷിക്ക് വീണ്ടും മൌനം....

"ഒഹ്.... മൂലം...!!! മൂലം പ്രശ്നമാണ്..... കോഴി കഴിക്കാറുണ്ടോ....?"

പൊടുന്നനവേ വന്ന ചോദ്യം ശാന്തനുവിനെ അങ്കലാപ്പിലാക്കി. പ്രഭാഷണത്തില്‍ അഹിംസയും പച്ചക്കറിസവും പ്രചരിപ്പിക്കുന്ന താന്‍ പോത്തും, പശുവും കോഴിയും കള്ളും എല്ലാം അകത്താക്കുമെന്ന് നാലാള്‍ അറിഞ്ഞാല്‍ ഉള്ള ഭവിഷ്യത്ത്‌!!! ഒഹ് മറന്നു. ഈ സംസാരിക്കുന്നത് ശാന്തനു ആണെന്ന് അപ്പുറത്തെ മഹാനുഭാവന് അറിയില്ലല്ലോ!!! അയല്‍വക്കം അറിയാതെയുള്ള വ്യാഭിചാരമോ, വഞ്ചനയോ ഒരു കുറ്റമല്ലല്ലോ!!!

"കഴിക്കും.... നന്നായി കഴിക്കും.... പൊരിച്ച കൊഴിയാ കൂടുതല്‍ ഇഷ്ടം." കൂട്ടില്‍ കിടക്കുന്ന ലക്ഷണമൊത്ത പൂവനെ ഓര്‍ത്തപ്പോള്‍ വായില്‍ നിറഞ്ഞ വെള്ളം തൊണ്ട നിറയെ കുടിച്ചിറക്കി.

അങ്ങേ തലക്കല്‍ ഋഷിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം.....

"അതാണ്  പ്രശ്നം..... കോഴി കഴിച്ചാല്‍ മൂലത്തിനു പ്രശ്നമാ....."

ഞെട്ടി... എന്‍റെ അമ്മോ ഋഷി വെറും ഋഷിയല്ല.... അത്യപൂര്‍വ്വ ഞ്ജാനദൃഷ്ടി തന്നെ...

ചൂണ്ടു വിരല്‍ അറിയാതെ താഴേക്ക്‌ ചലിച്ചു....

"ശരിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂലക്കുരുവിന്‍റെ അസ്കിത നന്നായിട്ടുണ്ട്.... അങ്ങേക്ക്‌ അത് മനസ്സിലായതില്‍ അത്ഭുതം... അതീന്ദ്ര ഞ്ജാനം തന്നെ...."ശാന്തനു അത്യാകാംഷയുടെ എവറസ്റ്റില്‍ എത്തി.
അങ്ങേ തലയ്ക്കല്‍ എന്തൊക്കെയോ വീണുടയുന്ന ശബ്ദം.... ഋഷി തെറി പറയുന്നുണ്ടോ.... ഹേയ് ഇല്ല.... ഇനി അഥവാ ഉണ്ടങ്കില്‍ തന്നെ അത് തന്നെ ആയിരിക്കില്ല.... അല്ലെങ്കിലും ഇത്രയും ഞ്ജാനമുള്ള ഋഷി തെറി പറയുമോ....

വീണ്ടും നിശബ്ദത.... കോപം വിഴുങ്ങിയ  മട്ടിലുള്ള സംഭാഷണ രീതി.....

"മഹാനുഭാവന്‍.... ഞാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ നാളാണ്... അവയവം  അല്ല....."

ശാന്തനു മുഖത്ത് തികട്ടിയ ചമ്മല്‍ കൈ വച്ച് ഉഴിഞ്ഞ് ഇല്ലാതാക്കി....

"പക്ഷെ എന്‍റെ നാളും കോഴിയും തമ്മില്‍ എന്ത് ബന്ധം...?"

അങ്ങേ തലയ്ക്കല്‍ ദേഷ്യം മാറിയ ദീര്‍ഘനിശ്വാസം.....

"നിങ്ങളുടെ നാളിന്‍റെ പക്ഷി കോഴിയാണ്.... കോഴിയെ നിങ്ങള്‍ ആരാധിക്കണം... അതിനെ ഭക്ഷിന്നത് പാപമാണ്... അതുകൊണ്ടാണ് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഗതികേടുകള്‍.."

ശാന്തനു  ഉദ്യോഗത്തോടെ ചോദിച്ചു.... " മനസ്സിലായില്ല...?"

ഋഷിക്ക് ക്ഷമ നശിച്ചുവോ എന്നൊരു സംശയം.....

"സുഹൃത്തെ.... നമ്മുടെ വിശ്വാസം അനുസരിച്ച് എല്ലാ നാളുകാര്‍ക്കും ഒരു  പക്ഷിയുണ്ട്.... മൂലം നാളുകാര്‍ക്ക് കോഴിയാണ് പക്ഷി...!!!"

ശാന്തനുവില്‍ ഒരു ചെറു പുഞ്ചിരി നിറഞ്ഞു.... പിന്നെ പൊടുന്നനവേ ഫോണ്‍ താഴെ വച്ചു..... പിന്നീട് ഒരു പൊട്ടിച്ചിരിയായി മാറി.....

യുറേക്കാ.... ശാസ്ത്രവും മതവും തമ്മിലുള്ള ഒരു ബന്ധം കൂടി വെളിച്ചത്ത് വന്നിരിക്കുന്നു.... അടുത്ത പ്രസംഗത്തില്‍ ഇതുതന്നെ വജ്രായുധം...

"കോഴി മൂലത്തിനു പ്രശ്നമാണെന്ന് നമ്മുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്!!!! നമ്മുടെ മതത്തിലെ അത് പറഞ്ഞിട്ടുള്ളൂ..!!!! മറ്റുള്ള മതത്തില്‍ കോഴിയും ഇല്ല മൂലവും ഇല്ല.....!!!!!"

ഉച്ചത്തില്‍ അട്ടഹസിച്ച് കൊണ്ട് മുന്‍പില്‍ ഉപവിഷ്ടരായ പുരുഷാരത്തിന്‍റെ കയ്യടി ആസ്വദിക്കാന്‍ ശാന്തനു കണ്ണുകള്‍ ഇറുകെ അടച്ചു......

Tuesday 16 April 2013

എന്നിട്ടും പിതാവേ....




നീ എന്‍റെ കുരുന്നു പാദങ്ങള്‍ക്ക് 
എന്നും ബലമായിരുന്നു.

നിന്‍റെ കൈകളാല്‍ എന്‍റെ
കണ്ണുനീര്‍ ബാഷ്പീകരിക്കപ്പെട്ടു.

നിന്‍റെ പ്രവര്‍ത്തികള്‍ നിന്നെ 
അനുകരിക്കാന്‍ എനിക്ക് പ്രചോദനമേകി.

നീയെന്ന ദൈവത്താല്‍ എന്നിലെ
പിശാച് നിര്‍വ്വീര്യമായി.

നിന്‍റെ അറിവായിരുന്നു എന്‍റെ
ആദ്യത്തെ അത്ഭുതം.

നിന്‍റെ കവിളിലെ സ്വേദ കണങ്ങള്‍
ആയിരുന്നു എന്‍റെ ആദ്യ രുചി.

നീയായിരുന്നു എന്‍റെ ജീവിതത്തിലെ
നിത്യ ഹരിത നായകന്‍.

നീയാകും വടവൃക്ഷ ചുവട്ടില്‍
ഞാന്‍ സുരക്ഷിതയായിരുന്നു.

നിന്നെ ഞാന്‍ കണ്ടത് അനുകമ്പയുടെ
അവസാന വാക്കായി ആയിരുന്നു.

നീയെന്നെ പഠിപ്പിച്ചത് ആത്മാര്‍തമായി
സ്നേഹിക്കാന്‍ മാത്രമായിരുന്നു.

എന്നിട്ടും പിതാവേ.....

എന്നിലെ സ്ത്രീത്വത്തെ ബഹുമാനിക്കാനും
അംഗീകരിക്കാനും നീയെന്തേ മറന്നു.