. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 12 August 2020

വെറുതെ ചില ചോദ്യങ്ങള്‍

പ്രധാന തലക്കെട്ടോടെ ദേശാഭിമാനിയിൽ വന്ന ഒരു വാർത്തയെ കുറിച്ച് ഇന്ന് നമ്മുക്ക് അൽപ്പം ചർച്ചയാവാം അല്ലേ. ചർച്ചക്ക് ഉപാേൽബലകമായി ദേശാഭിമാനിയിലെ പ്രസ്തുത വാർത്തയും ഇവിടെ ഫോട്ടോയായി പോസ്റ്റു ചെയ്യുന്നു. ഇത് പത്രത്തിൽ നിന്ന് നേരിട്ട് വായിക്കുന്ന ഇടത് ഇതര രാഷ്ട്രീയക്കാർ "ഓ ഇപ്പം ഉലത്തിക്കളയും" എന്ന ആത്മഗതം വിട്ട് അടുത്ത വാർത്തയിലേക്ക് പോകും, വായിക്കുന്ന ഇടതന്മാർ സർക്കാരിൻ്റെ ആർജ്ജവത്തെ മഹത്വവൽക്കരിച്ച് ഒരു പോസ്റ്റിട്ട് പിൻവലിയും. അത്ര നിസ്സാരമാണ് ഇരുകൂട്ടർക്കും ഈ വാർത്ത. എന്നാൽ സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുന്ന ഒരാൾക്ക് തീർച്ചയായും ഈ കേസിൻ്റെ മെറിറ്റിനെ കുറിച്ച് അൽപ്പം സംസാരിക്കാനുണ്ടാവും.

വി പി അൻവർ എം എൽ എ ക്ക് എതിരെ വധ ഗൂഡാലോചന നടത്തിയതിന് പ്രമുഖ നേതാവും ആര്യാടൻ മുഹമ്മദിൻ്റെ  മകനുമായ ആര്യാടൻ ഷൗക്കത്തിനെതിരെ കേസെടുത്തിരിക്കുന്നു. വധഗൂഡാലോചന അത്ര നിസ്സാരമായ കുറ്റകൃത്യമല്ല, അത് വധശ്രമത്തിലേക്കോ, കൊലപാതകത്തിലേക്കാേ എത്തിപ്പെട്ടാൽ ഉണ്ടാകുന്ന ഭീകരാവസ്ഥയേയും നിസ്സാരമായി കാണാൻ കഴിയില്ല. അതു കൊണ്ട് തന്നെ, ഏത് തരത്തിൽ ചിന്തിച്ചാലും വധ ഗൂഡാലോചന അപലപനീയം തന്നെ. പക്ഷേ ഗൂഡാലോചനകൾ പലതും കേസിലേക്ക് എത്തിപ്പെടുന്നതും, കേസെടുക്കുന്നതും, ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാകുമ്പോൾ അതിലെ നിജസ്ഥിതി മനസ്സിലാക്കാൻ എടുക്കുന്ന കാലമത്രയും പ്രതിസ്ഥാനത്ത് തുടരേണ്ട ബാധ്യതയിലാണ് ഇപ്പോൾ ഷൗക്കത്തിനും, ഇതിന് മുമ്പ് രാഷ്ടീയ ഇരകളായ പലർക്കും ഉണ്ടായിട്ടുള്ളത്. എന്തായാലും ദേശാഭിമാനി പറയുന്നത് പ്രകാരമാണങ്കിൽ, അൻവർ എം എൽ എ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വധഗൂഡാലോചന നടത്തിയതിന് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുക്കുകയും, വിശദമായ അന്വേഷണത്തിൽ, ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പൊലീസ് പിടികൂടുകയും ചെയ്തിരിക്കുന്നു. പക്ഷേ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മുൻപിൻ നോക്കാതെ എഫ് ഐ ആർ ഇടാനും, അന്വോഷിക്കാനും, പ്രതികളെ പിടിക്കാനും കാണിക്കുന്ന ആർജ്ജവം പലപ്പോഴും കാട്ടാത്ത സർക്കാരിൻ്റെ പോലീസ് ഇത്ര പെട്ടെന്ന് നടപടി ക്രമങ്ങളിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രണ്ട് ചോദ്യങ്ങൾ ഉണ്ട്. ഒന്ന്, സമാനസ്വഭാവമുള്ളതാേ, ഇതിലും പ്രമാദമായതോ ആയ എത്രയോ സംഭവങ്ങൾക്ക് നേരെ എന്തുകൊണ്ട് മൗനം? രണ്ട്, രാഷ്ട്രീയ പകപോക്കലുകൾക്ക് മാത്രം ഉപയോഗിക്കാനുള്ള ചട്ടുകങ്ങൾ മാത്രമായി  സിസ്റ്റത്തെ മാറ്റുന്ന രാഷ്ട്രീയ പാർട്ടികളുടെ തരംതാണ ഇത്തരം നടപടികൾ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

ഈ ചോദ്യങ്ങൾക്ക് നേരെ പുച്ഛമോ, മൗനമോ അല്ലങ്കിൽ എതിരഭിപ്രായമോ ആണങ്കിൽ അവിടെയും ചില ചോദ്യങ്ങൾ ബാക്കി കിടക്കുന്നു. എങ്കിൽ സ്വർണവേട്ട കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉണ്ടായിട്ടും പ്രതിപക്ഷത്തിൻ്റെ ആരോപണമേറ്റെടുത്ത് സംശുദ്ധി തെളിയിക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളങ്കൽ എന്തുകൊണ്ട് നിർബാധം വിലസി നടക്കുന്നു. ടി പി ചന്ദ്രശേഖരൻ്റെ വധ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം എന്തുകൊണ്ട് കാര്യക്ഷമമായി നടക്കുന്നില്ല. ഇതേ വി പി അൻവറിൻ്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ചും, നിയമ ലംഘനങ്ങളെ കുറിച്ചും ഉള്ള നിരവധി പരാതികൾ കോൾഡ് സ്റ്റോറേജിൽ ഇരിക്കുന്നു. എന്തിനേറെ പറയുന്നു പിന്നാമ്പുറ ധാരണയാണന്ന് ഊട്ടിയുറപ്പിക്കുന്ന രീതിയിൽ സോളാർ കേസുകൾ പോലും ശരിയാം വണ്ണം അന്വേഷിക്കാനോ, തുടർ നടപടിയിലേക്ക് പോകാനോ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇനി എണ്ണിപ്പറയാൻ നിരവധിയുണ്ടങ്കിലും അത് ഈ കുറിപ്പിനെ ദീർഘിപ്പിക്കും എന്നതിനാൽ പറയുന്നില്ല. വധശ്രമത്തെയോ അതിൻ്റെ പിന്നിലെ ഗൂഡാലോചനയേയോ ന്യായീകരിക്കുന്നില്ല. പക്ഷേ പരാതിക്കാരൻ എഴുതിക്കൊടുത്ത പേരുകൾ മറ്റ് അന്വേഷണങ്ങൾ കൂടാതെ ചേർക്കപ്പെടുകയും, അതിന്മേലുള്ള തിടുക്കപ്പെട്ടുള്ള നടപടിക്രമങ്ങളും, സർക്കാരിന് വേണ്ടപ്പെട്ട മറ്റു കേസുകളിൽ ഉണ്ടാവുന്നില്ല എന്ന ആശങ്ക ഉയർത്താതിരിക്കാൻ കഴിയുന്നില്ല. വീണ്ടും പറയുന്നു ഷൗക്കത്തിനെ ഒരു വിധത്തിലും വെള്ളപൂശാൻ ശ്രമിക്കുന്നില്ല. അയാൾ കുറ്റം ചെയ്തിട്ടുണ്ടന്ന് അസന്നിഗ്ദമായി തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ.

ഇതിന് താഴെ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് തിരസ്ക്കരിക്കപ്പെട്ടതും, പാർശ്വവൽക്കരിക്കപ്പെട്ടതുമായ കേസുകളുടെ ഭാണ്ഡം തുറക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നു. അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങൾ വന്നത് എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു, നിങ്ങളുടെ പക്ഷം ജനപക്ഷമാണന്ന വാദമുന്നയിച്ചായിരുന്നു. എവിടെ ആ ശരിയാക്കൽ?, എവിടെ ആ ജനപക്ഷം?