. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 2 March 2009

രാധികേ.... അതു നീയോ???

ഇതു നടക്കുന്നത് 2001 ല്‍ ആണ്. ക്രിത്യമായി പറഞ്ഞാല്‍ 2001 ലെ റംസാന്‍ നൊയമ്പ് അവസാനിച്ച് പെരുന്നാള്‍ തുടങ്ങുന്ന ആ ദിവസം.

അന്നു ഞാന്‍ റിയാദില്‍ ഹിമാ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്നു....

സൈറ്റ് എഞ്ചിനീയര്‍ ആയതുകൊണ്ട് ധാരാളം ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അവധി ദിവസങ്ങള്‍ ആസ്വദിക്കാനോ, ബന്ധുക്കളെയോ, സുഹ്രുത്തുക്കളെയോ കാണുവാനൊ അവസരങ്ങള്‍ കിട്ടുന്നത് വളരെ ചുരുക്കം!!!!

ജോലിത്തിരക്കിനിടയില്‍ വീണു കിട്ടിയ പെരുന്നാള്‍ അവധി ദമാമില്‍ ഉള്ള എന്റെ ചേച്ചിക്കും കുടുഃബത്തിനും ഒപ്പം ആസ്വദിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അതൊരു വെള്ളിയാഴ്ച്ച ആയിരുന്നു. പെരുന്നാള്‍ അവധിയും, വെള്ളിയാഴ്ച്ചയും ഒന്നിച്ചു വന്നതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല്ലാതെ കാലത്തു തന്നെ യാത്രതിരിക്കാമല്ലൊ എന്ന ആലോചനയില്‍ തലേന്നു തന്നെ, പുറപെടാനുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കി വച്ചിരുന്നു.

അന്ന് എനിക്ക് കമ്പനി വാഹന സൌകര്യം അനുവദിച്ചിരുന്നില്ല.... സൈറ്റില്‍ പോയിരുന്നതു പോലും കമ്പനി അനുവദിക്കുന്ന മറ്റു സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു....

അതിനാല്‍ തലേന്നു വ്യാഴാഴ്ച്ച സാപ് കോ ( ഇവിടുത്തെ സര്‍ക്കാര്‍ ബസ്സ് സര്‍വ്വീസിന്റെ പേര്‍ അങ്ങനെയാണ് ) ബസ്സ് സ്റ്റേഷനില്‍ പോയി ദമ്മാമിലേക്ക് ഒരു ടിക്കറ്റ് ബുക്കു ചെയ്യാന്‍ ഞാന്‍ മറന്നില്ല!!!!

വെള്ളിയാഴ്ച്ച രാവിലെ10 മണിക്കാണ് ബസ്സിന്റെ സമയം. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് തിരികേ വന്നപ്പോള്‍ എന്റെ കമ്പനിയിലെ റിസപ്ഷനിസ്റ്റ് ശ്രീ: മുരളി എന്നൊട് പറഞ്ഞു

“ അജിത്തെ ദമ്മാമില്‍ പോകാന്‍ ആയിരുന്നു എങ്കില്‍ എന്തിനാ ബസ്സിനു പോകുന്നത് ബൈജുവും, അല്‍ഫോണ്‍സും കൂടി കാര്‍ റെന്റിന് എടുത്തു പോകുന്നുണ്ടല്ലോ. തനിക്കും അതില്‍ പൊയ്ക്കൂടെ” എന്ന്

ഞാന്‍ ആലോചിച്ചപ്പോല്‍ സംഗതി ശരിയാണ് ഒത്താല്‍ 135 റിയാല്‍ ( റിയാദ്, ദമ്മാം ബസ്സ് ചാര്‍ജ്ജ് ) ലാഭിക്കുകയും ചെയ്യാം കഥകള്‍ പറഞ്ഞ് പോകുകയും ചെയ്യാം!!!

ഉടന്‍ തന്നെ ഞാന്‍ സാപ് കൊ സ്റ്റാന്റില്‍ തിരിച്ചു പോയി ടിക്കറ്റ് ക്യാന്‍സല്‍ ആക്കാന്‍ ശ്രമിച്ചു എങ്കിലും അവിടെ നിന്നു കിട്ടിയ മറുപടി എന്നെ നിരാശനാക്കുന്നതായിരുന്നു.

അവര്‍ പറഞ്ഞത് ടിക്കറ്റ് ക്യാന്‍സല്‍ ആക്കണമെങ്കില്‍ സാപ് കോയുടെ ഹേഡ് ഒഫ്ഫീസ്സില്‍ പോകണമെന്നും, പെരുന്നാള്‍ അവധി ആയതിനാല്‍ അവധി കഴിഞ്ഞെ അവിടം പ്രവര്‍ത്തിക്കൂ എന്നുമാണ്!!!! അവരുടെ മറുപടി എന്നെ നിരാശനക്കിയെങ്കിലും ചങ്ങാതിമാരുമൊത്ത് കളിച്ചു ചിരിച്ചു പോകാമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ ബസ്സ് യാത്ര, കാര്‍ യാത്രയാക്കി മാറ്റി!!!!!

വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കു തന്നെ പുറപ്പെട്ടു. കാര്‍ ഡ്രൈവ് ചെയ്യുന്നത് ബൈജു ആയിരുന്നു. മുന്‍സീറ്റില്‍ അല്‍ഫോണ്‍സും സ്ഥാനം പിടിച്ചു.

ഞാന്‍ കാറിന്റെ പുറകു സീറ്റില്‍ വലത്തു വശത്തായി ചേര്‍ന്നിരുന്ന് നഗരക്കാഴ്ച്ചകള്‍ ആസ്വദിച്ചിരിക്കുകയാണ്.

കാര്‍ ഏതാണ്ട് 130 കിലോമീറ്റര്‍ സ്പീഡില്‍ ആദ്യ ട്രാക്കില്‍ കൂടി പായുകയാണ്

അല്‍ഫോണ്‍സിന്റെ തമാശയും പൊട്ടിച്ചിരിയും മുഴങ്ങുന്നതിനിടയിലും കാരണമില്ലാത്ത എന്തോ ഒന്നു എന്നെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു!!!!

റിയാദ് നഗരം പിന്നിട്ട് കാര്‍ മുന്‍പോട്ട് പാഞ്ഞുകൊണ്ടിരുന്നു.... നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിലേക്ക് നിര്‍ജ്ജീവമായി കണ്ണും നട്ടിരുന്ന എന്നേ ചിരിപ്പിക്കാന്‍ അല്‍ഫോണ്‍സ് തെറി കലര്‍ന്ന തമാശകള്‍ ത്രിശൂര്‍ ഭാഷയില്‍ തട്ടി വിട്ടുകൊണ്ടെയിരുന്നു.

പക്ഷെ ഞാന്‍ അതിനൊന്നും ചെവി കൊടുക്കുന്നുണ്ടായിരുന്നില്ല.

റിയാദ് നഗരം പിന്നിട്ട് 100 കിലോമീറ്ററിലധികം ആയി കാണില്ല.....

എന്നെ പിറകില്‍ നിന്നാരോ വിളിക്കുന്നതായി ഒരു ഉള്‍വിളി.... അതൊരു സ്ത്രീ ശബ്ദമായിരുന്നു.

ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി!!!!

ഒരു പഴയ ജി. എം. സി എനിക്കു നേരെ പാഞ്ഞു വരുന്നു. അതിന്റെ മുന്‍ വശം ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൊറോളാ കാറിനു അടുത്തെത്തിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് ഒരു ഉള്‍ക്കിടലത്തോടെ ഞാന്‍ ഇരുന്ന വലത്തു വശത്തു നിന്നും തെന്നി ഇടത്തുവശത്തെക്ക് മാറിയതും വലിയ ഒരു ഹുങ്കാരവത്തോടെ ആ ജി. എം സി ഞാനിരുന്ന വശം തകര്‍ത്തുതും ഒരു നിമിഷത്തില്‍ സംഭവിച്ചു!!!!!

കാറിനെ മുഴുവനായും റോഡിന്റെ ഡിവൈഡറില്‍ ചേര്‍ത്ത് വച്ചു ഇടിച്ചു തകര്‍ത്തിരുന്നു.... എന്തോ ഒന്നു സംഭവിച്ചു... എന്താണെന്ന് ഒരു നിമിഷത്തെക്ക് മനസ്സിലായില്ല!!!!

ഞാന്‍ എന്നെ തന്നെ പരിശോധിച്ചു.... ഒരു പോറലു പോലും ഇല്ല!!!! അല്‍ഫോണ്‍സിനെയും, ബൈജുവിനേയും വിളിച്ചു ഒരു അനക്കവും ഇല്ല!!!! ഞാന്‍ നിലവിളിച്ചു, ഡോര്‍ തുറക്കാന്‍ നോക്കി.... ഒരു രക്ഷയും ഇല്ല!!!!

അപ്പോഴെക്കും അവിടം ജനസാഗരമായി!!!!

ഒരാള്‍ ഞാനിരുന്ന ഡോറിന്റെ ഗ്ലാസ്സ് പോട്ടിച്ചു എന്നെ വലിച്ചു പുറത്തിട്ടു. പിന്നെ അല്‍ഫോണ്‍സിനെയും, ബിജുവിനേയും.

ഞാന്‍ വിചാരിച്ചതു അവര്‍ രണ്ടും മരിച്ചിരിക്കാം എന്നാണ്.... പക്ഷെ ബോധക്ഷയം മാത്രമേ സംഭവിച്ചുള്ളൂ.....

ബൈജുവിന്റെ മുന്‍ നിരയിലുള്ള 8 പല്ലുകള്‍ പോയി , അല്‍ഫോണ്‍സിന്റെ ഒരു കാലും ഒരു കയ്യും ഒടിയുകയുണ്ടായി.....

ഒരു പരുക്കും ഇല്ലാതെ നില്‍ക്കുന്ന എന്റെ അടുത്ത് ഒരു ടാക്സി ഡ്രൈവര്‍ വന്നു കിശലം ചോദിച്ചു... അയാള്‍ക്കറിയില്ലായിരുന്നു ഞാന്‍ ആ വാഹനത്തിലെ യാത്രക്കാരനായിരുന്നു എന്ന്.

അയാള്‍ ആത്മഗതം പറഞ്ഞതു കേട്ടു ഞാന്‍ ശരിക്കും ഞെട്ടി. “ആ വലത്തു വശത്ത് ആരെങ്കിലും ഇരുന്നിരുന്നു എങ്കില്‍ അയാള്‍ ----------!!!!!”

ദൈവമെ എന്ന് പ്രാര്‍ഥനയോടെ നില്‍ക്കുമ്പോള്‍ എന്റെ മൊബൈലിലേക്കു വീട്ടില്‍ നിന്നും ഒരു കോള്‍ !!!!!

മറുവശത്ത് എന്റെ അനിന്തിരവന്‍ ആയിരുന്നു......

“അമ്മാവാ” അവന്റെ ശബ്ദം പതറിയിരിക്കുന്നതായി എനിക്കു തോന്നി!!!

അപകടത്തിന്റെ തീവ്രതയില്‍ നിന്നിരുന്ന എന്റെ ശബ്ദം കരച്ചിലിനു വക്കത്തോളം എത്തി.

നിലവിളി പോലെ ഞാന്‍ ചോദിച്ചു “എന്താ മോനെ”

അമ്മാവാ നമ്മുടെ കരുവറ്റായിലുള്ള അപ്പൂപ്പന്റെ മകള്‍ രാധിക അല്പം മുന്‍പ് മരണമടഞ്ഞു!!!! ഒരു അപകടമരണമായിരുന്നു. അവര്‍ യാത്ര ചെയ്തിരുന്ന സ്കൂട്ടറില്‍ ഒരു ലോറി വന്നിടിക്കുകയായിരുന്നു. അവന്‍ അങ്ങനെ പറഞ്ഞുകൊണ്ടെയിരുന്നു... പിന്നെ ഞാന്‍ ഒന്നും കേട്ടില്ല. ഒരു അബോധാവസ്ഥയിലേക്ക്!!!!!!

ഉണരുമ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു...... മണിക്കൂറുകള്‍ അബോധാവസ്ഥയില്‍ !!!!!

എന്നെ വിളിച്ചത് രാധിക തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവളുടെ ആത്മാവ് അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നതിനു മുന്‍പ് കണ്ട ഒരു ദുരന്തത്തില്‍ നിന്നും എന്നെ അവള്‍ രക്ഷിക്കുകയായിരുന്നോ???

ഞങ്ങളുടെ കാറിനെ ഇടിച്ച ജി. എം. സി യുടെ മുന്‍ വശത്തെ ടയര്‍ പൊട്ടിയതാണ് അപകടത്തിനു കാരണം!!!!

എന്റെ ചങ്ങാതിമാര്‍ പറയുന്നു ടയര്‍ പൊട്ടിയ ശബ്ദമാണ് എനിക്ക് സ്ത്രീ ശബ്ദമായി അനുഭവപ്പെട്ടതെന്ന്.
പക്ഷെ ഈ രണ്ട് അപകടങ്ങള്‍ രണ്ട് ധ്രുവങ്ങളില്‍ ഏതാണ്ട് ഒരെ സമയത്ത്!!!!! വിശ്വസിക്കാന്‍ കഴിയുന്നില്ല!!!!!

ഞങ്ങളെ ഇടിച്ച ജി. എം. സി നടു റോഡില്‍ മറിയുകയും നിമിഷത്തില്‍ തീ പിടിക്കുകയും അതില്‍ ഉണ്ടായിരുന്ന 2 അറബികള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു!!!!!

ഉത്തരം കിട്ടാത്ത പല സമസ്യകളില്‍ ഒന്ന്.... ഇന്നും എന്റെ മനസ്സിനെ അലട്ടുന്ന ഒന്ന്.... നിങ്ങളുമായി പങ്കു വച്ചു എന്നു മാത്രം!!!!!