. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 27 January 2011

അവസ്ഥാന്തരങ്ങള്‍


കൂകൂകൂകൂകൂയ്...... ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി.

“ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന്‍ കണ്ണിനു മുകളില്‍ കൈ വട്ടം വച്ച് ഇരുളിനെ വകഞ്ഞു മാറ്റാന്‍ ശ്രമിച്ചു....

“അമ്പ്രാ ഏനാ... കിട്ടന്‍....” തന്റെ കയ്യിലിരുന്ന ജ്വലിക്കുന്ന ചൂട്ടു കറ്റ(1) ഉയര്‍ത്തി പിടിച്ച് കിട്ടന്‍ പുലയന്‍ തന്റെ മുഖം വ്യക്തമാക്കി....

“എന്താടാ നട്ടപ്പാതിരാത്രിക്ക്‍...?“ അരുതാത്തതെന്തോ സംഭവിച്ചു എന്ന വ്യാകുലതയില്‍ അച്ഛന്‍....

“ഒന്നൂല്ലാമ്പ്രാ..... മഴ പൊയ്ത് ശ്ശി ഊത്ത തള്ളുണ്ട്(2).... വെട്ടാനിറങ്ങിയതാ(3)....?” കിട്ടന്‍ തന്റെ കയ്യിലിരിക്കുന്ന പൂണിയും(4) കൊലപ്പല്ലിയും(5) ഉയര്‍ത്തി കാട്ടി....... “അമ്പ്രാന്‍ വരുന്നോ ആവോ..?”

“തള്ളല്‍ ഒരുപാടുണ്ടോ കിട്ടാ...? വന്നാല്‍ വല്ല ഗുണവും ഉണ്ടോവോ...?” അച്ഛന്‍ പെട്ടെന്ന് ആവേശവാനായി.

“അമ്പ്രാ... ഏന്‍ തൂമ്പിന്റെ(6) ആടെ ദേയിപ്പം പോയിന്നതാ.... എമ്പാടുണ്ട്(7).... അയികം ആരും ആടെ ഇല്ലാനും..” കിട്ടന്റെ വിവരണം അച്ഛനെ മത്തു പിടിപ്പിച്ചു.

“കൊലപ്പല്ലി എടുത്തു വരാം.... നീ അവിടെ നിന്നേ” അച്ഛന്‍ എരുത്തിലിന്റെ(8) മുറിയെ ലക്ഷ്യമാക്കി നടന്നു.

“എന്തിനാ കിട്ടാ ഇപ്പം പിള്ളാരുടെ അച്ഛനെ വിളിച്ചേ...? അസുഖം ഉള്ള ആളാണെന്ന് നിനക്കറിഞ്ഞൂടെ..?” അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ ശബ്ദം കനത്തു....

“അല്ലമ്പ്രാട്ടീ.... അമ്പ്രാന് കൊളമീന്‍ പെരുത്തിഷ്ടംന്ന് ഏനറിയാം...” കിട്ടന്‍ കൂടുതല്‍ വിനയാന്വീതനായി.

“ലക്ഷ്മിയേ മീന്‍ കൊണ്ടുവന്ന് കറി വച്ചിട്ട് കഴിക്കാംട്ടോ! ചീനി(9) ഉണ്ടെങ്കില്‍ കുഴച്ചു വേവിച്ചു വെക്ക്.....

“ഉവ്വ്..... ദാ ഇപ്പം ഉണ്ടാക്കാം...” അമ്മയുടെ സ്വരം നേര്‍ത്തു....

“സുധാകരോ ഉറങ്ങല്ലേട്ടോ, അച്ഛന്‍ ഇപ്പം വരാം...” കിട്ടന്റെ ചൂട്ടു കറ്റ തീര്‍ത്ത വഴിയിലൂടെ അച്ഛന്‍ ഇറങ്ങി നടന്നു......

“നീലിപ്പെണ്ണേ......നീലിപ്പെണ്ണേ.... നീയേങ്ങോട്ടെ..?
വയലില്‍ കൊയ്ത്തിനു പോകുകയാണേ കൊച്ചമ്പ്രാനെ!
അങ്ങേതിലെ കാളിപ്പെണ്ണും പോകുന്നുണ്ടെ....
ആ കൂട്ടത്തില്‍ ഞാനും പോണു കൊച്ചമ്പ്രാനെ...”

അകലെ കൊയ്ത്തു പാട്ടിന്റെ അലയൊലികള്‍! അതിനു ചെവിയോര്‍ത്ത് ഉമ്മരപ്പടിയില്‍(10) അമ്മ...... ഇരുട്ടിലേക്ക് പ്രതീക്ഷയുടെ കണ്ണും നട്ട്....!

ഇടത്തു കയ്യാല്‍ മുടിയിലൂടെ ഒഴുകുന്ന വിരലുകളുടെ സുഖശീതളയില്‍, വലം കയ്യാല്‍ കൊയ്ത്തുപാട്ടിന്റെ ഈരടികളുടെ ചുവടു പിടിച്ച് തന്റെ തുടയില്‍ തീര്‍ക്കുന്ന താളത്തിന്റെ ആലസ്യതയില്‍, അമ്മയുടെ മടിയില്‍ തലവെച്ച് താനും!

“സുധേ വീണ്ടും സ്വപ്നലോകത്ത് എത്തിയോ? അല്ലെങ്കിലും ചില സമയത്ത് നാടന്‍ ഭക്ഷണം വേണമെന്ന് വാശിപിടിക്കും...ഇതൊന്നും വച്ചു ശീലമില്ലാത്ത ഞാന്‍ എങ്ങനെയെങ്കിലും ഉണ്ടാക്കി വയ്ക്കുമ്പോള്‍ ആവശ്യമില്ലാത്ത ചിന്തകളും” പ്രിയയുടെ ഉച്ചത്തിലുള്ള ശാസന സുധാകരനെ ചിന്തയില്‍ നിന്ന് യാദാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവന്നു....

“മഴയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്, കുട്ടികളെ സ്കൂളില്‍ നിന്ന് നേരത്തെ എടുക്കുന്നതാവും ബുദ്ധി.... കഴിഞ്ഞ വര്‍ഷത്തെ മഴ ഓര്‍മ്മയുണ്ടാവുമല്ലോ അല്ലേ....?”

ജിദ്ദയെന്ന മഹാനഗരത്തില്‍ ആയിരത്തിനടുത്ത് ജീവന്‍ പൊലിച്ച മഴയുടെ നടുക്കുന്ന ഓര്‍മ്മകള്‍ സുധാകരനെ പെട്ടെന്ന് ജാഗരൂഗനാക്കി....


“പോകുമ്പോള്‍ കൈയ്യും മുഖവും നന്നായി കഴികിയിട്ടു പോകണേ, രാഹുലിന് മീനിന്റെ ഉളുമ്പു മണം ഇഷ്ടല്ലാന്ന് അറിയാല്ലോ, അവന്‍ വല്ല ചീത്തയും പറയും” ബഡ്‌റൂമിലേക്ക് നടക്കുന്നതിനിടയില്‍ പ്രിയയുടെ ഓര്‍മ്മപ്പെടുത്തല്‍......


“സുധാ ആ പ്ലേറ്റും കൂടി കഴുകി വച്ചോളൂ, അല്ലെങ്കില്‍ പിള്ളേരു വന്നു കഴിഞ്ഞാല്‍ ഡേര്‍ട്ടി സ്മെല്‍ എന്നു പറഞ്ഞ് ഒന്നും കഴിക്കില്ല, ഞാന്‍ ഒന്നുറങ്ങുകയാണ്, തിരിച്ചു വന്നാലും എന്നെ ശല്യപ്പെടുത്തരുതേ....” പ്രിയ ബ്ലാങ്കറ്റിന്റെ അടിയിലേക്ക് ചുരുണ്ടു......

“മരുഭൂമി മരണഭൂമിയാക്കും ഈ നശിച്ച മഴ” പ്രിയയുടെ പിറുപിറുക്കല്‍  എ സിയുടെ സുഖശീതളയിലേക്ക് അമര്‍ന്നില്ലാതായി.....

തീന്മേശയില്‍ പകുതി കഴിച്ച് തുറന്നു വച്ചിരിക്കുന്ന ചിക്കന്‍ ബ്രോസ്റ്റിന്റെ പരിഹാസച്ചിരി കണ്ടില്ല എന്നു നടിച്ച് സുധാകരന്‍ പാത്രങ്ങള്‍ ഒന്നൊന്നായി കഴുകി വച്ചു, പിന്നെ കൈയ്യും മുഖവും ലിക്യുഡ് സോപ്പിന്റെ സൌമ്യസുഗന്ധത്തിന് വഴിമാറ്റി....

സ്കൂളില്‍ നിന്ന് രാഹുലിനേയും, രാധികയേയും എടുക്കുമ്പോള്‍ ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു....

“ഡാഡി പ്ലീസ് പ്ലേ  എ ഗുഡ് സോങ്ങ് ഫോര്‍ മീ...”

രാഹുലിന്റെ ഇച്ഛക്കനുസരിച്ച് ഒരു ഗാനം കാറിലെ സ്റ്റീരിയോയില്‍ മുഴങ്ങി തുടങ്ങി....

ഹേ ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ ,
തട പോട യാറും ഇല്ലൈ ,
വിളയാടുവോമാ ഉള്ളെ വില്ലാളാ........

കുളിര്‍മ്മ തീര്‍ത്ത് ആദ്യ മഴത്തുള്ളി കാറിന്റെ ഘനമേറിയ ചില്ലും കടന്ന് സുധാകരന്റെ അസ്വസ്ഥമായ മനസ്സിലേക്ക് ആഴ്ന്നിറങ്ങി......

പുതുമഴയുടെ സുഗന്ധം..... അമ്മയുടെ മുടിയിഴയിലുള്ള സ്നേഹ തലോടല്‍.....

അച്ഛന്റെ സ്നേഹമുറ്റിയ ശാസന..... “സുധാകരാ മഴയത്ത് ഇറങ്ങി നനയരുത് ട്ടോ..! പനി പിടിച്ചാല്‍ വൈദ്യന്റെ അടുത്തു കൊണ്ടുപോകും, കൈക്കുന്ന കഷായം കുടിപ്പിക്കും....!”

“ഡാഡീ കുഡ് യു പ്ലീസ് ക്ലോസ് ദ വിന്റോ.... എനിക്കീ മഴയുടെ ഡേര്‍ട്ടി സ്മെല്‍ ഒട്ടും ഇഷ്ടമല്ല.....” രാഹുലിന്റെ ശാസന.....
കാറിന്റെ ഡാഷില്‍ ചില്ലിട്ടു ഉറപ്പിച്ചിരിക്കുന്ന ചെറിയ ചിത്രത്തിലേക്ക് കണ്ണുകള്‍ പാറി..... ജീവനുള്ള നാലു കണ്ണുകള്‍.... തന്റെ അമ്മയും അച്ഛനും നിര്‍ന്നിമേഷരായി തന്നെയും നോക്കി!!!

അവരുടെ മുഖത്ത് പരിഹാസം....? ഇല്ല ഒരിക്കലുമുണ്ടാവില്ല, അവരുടെ പ്രിയപ്പെട്ട സുധാകരനെ അവര്‍ക്ക് എങ്ങനെ പരിഹസിക്കാനാവും......

ഗിയര്‍ ചെയ്ഞ്ചു ചെയ്ത് ആക്സിലേറ്ററിലേക്ക് ഒന്നുകൂടി കാലുകള്‍ അമര്‍ത്തി........

മഴ കനക്കുന്നതിനു മുന്‍പ് വീട്ടിലെത്തണം.......
*****************************************************
  1.  ചൂട്ടുകറ്റ - പണ്ട് ഇന്നത്തെ പോലെ ടോര്‍ച്ചും മറ്റു സൌകര്യങ്ങളും ഇല്ലായിരുന്ന കാലത്ത് ഉണങ്ങിയ തെങ്ങോലകള്‍ കൂട്ടി കെട്ടി കത്തിച്ചായിരുന്നു ആളുകള്‍ രാത്രി കാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇതിനെയാണ് ചൂട്ടുകറ്റ എന്നു വിളിക്കുന്നത്.
  2. ഊത്ത തള്ളല്‍ - ആദ്യ മഴ പെയ്യുമ്പോള്‍ ചെറു കുളങ്ങളില്‍ നിന്ന് വെള്ളം പ്രത്യേക ഓവുകള്‍ വഴി പുറത്തു വരും, അതിനോടൊപ്പം കുളത്തില്‍ ഉള്ള മീനുകളും. ഇതാണ് ഊത്ത തള്ളല്‍. ഊത്ത - മീന്‍
  3. വെട്ടുക - കുളത്തില്‍ നിന്ന് ഒഴുക്കിനൊപ്പം പുറത്തേക്കിറങ്ങുന്ന മീനുകളെ ഒരു പ്രത്യേക ഉപകരണം ഉപയൊഗിച്ച് വെട്ടി മുറിവേല്‍പ്പിച്ചാണ് പിടിക്കുക.
  4. പൂണി - കയര്‍ വരിഞ്ഞ് കുടത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു പാത്രം.ഇതിന് കയര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മൂടിയും ഉണ്ടാവും, പിടിക്കുന്ന മീനുകളെ സൂക്ഷിക്കാനാണ് ഇതുപയോഗിക്കുക. പകുതി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന രീതിയില്‍ അരയില്‍ കയര്‍ കെട്ടി സൂക്ഷിക്കും. കയര്‍ ഉപയോഗിച്ചുള്ള പാത്രമായതിനാല്‍ വെള്ളത്തില്‍ നിന്ന് പൊക്കിയാല്‍ വെള്ളം വാര്‍ന്നു പോകുകയും ചെയ്യും. പിടിക്കുന്ന മീനുകള്‍ കറിക്കത്തിയുടെ അടുത്തെത്തും വരെ ജീവനോടെ വളര്‍ന്ന വെള്ളത്തിന്റെ തന്നെ കഴിയണമെന്ന കരുതലിലാണ് ഇത് വെള്ളത്തില്‍ മുക്കിയിടുന്നത്.
  5. കൊലപ്പല്ലി - ഇതും വളരെ കൌതുകമുണര്‍ത്തുന്ന ഒരു നിര്‍മ്മിതിയാണ്. ഒരു പക്ഷേ മദ്ധ്യതിരുവിതാകൂറില്‍ മാത്രമാവാം ഇതു കാണുക. ചെത്തി മിനുക്കിയ കവുങ്ങിന്റെ ചെറിയ ഒരു തടിയുടെ ഒരറ്റത്ത് നിരത്തി വച്ച ഒരറ്റം കൂര്‍പ്പിച്ച കുടക്കമ്പികള്‍ കയറിനാല്‍ കെട്ടി വരിഞ്ഞെടുക്കുമ്പോള്‍ “കൊലപ്പല്ലി” ആയി. ഒഴുക്കില്‍ പുറത്തേക്കിറങ്ങി വരുന്ന മീനുകളെ പതിയിരുന്ന് വെട്ടുമ്പോള്‍ ഈ കമ്പികള്‍ മീനിന്റെ ശരീരത്തിലേക്ക് തുളച്ചു കയറുകയും കമ്പിയില്‍ കുടുങ്ങുകയും ചെയ്യും. പിന്നെ അവയെ പൂണിയിലേക്ക് മാറ്റും.
  6. തൂമ്പ് - കുളങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സമീപത്തുള്ള പാടങ്ങളിലേക്ക് വറവു സമയത്ത് വെള്ളം എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ്. വെള്ളം കുളത്തില്‍ നിന്ന് പാടത്തിലേക്ക് വെള്ളം എത്തിക്കാന്‍ ഒരു പ്രത്യേക സ്ഥലം ഉണ്ടാവും.പഴയകാലത്ത് ആ പ്രത്യേക ഭാഗത്ത് ചക്രമോ, അല്ലെങ്കില്‍ വെള്ളം തേകാന്‍ ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങളോ ഉപയോഗിക്കും. കുളങ്ങളില്‍ കാണുന്ന ഈ പ്രത്യേക ഭാഗത്തെ “തൂമ്പ്” എന്നു വിളിക്കപ്പെടുന്നു. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുകയും തൂമ്പുകള്‍ വഴി വെള്ളം പുറത്തേക്ക് സ്വാഭാവികമായി ഒഴുകുകയും ചെയ്യും. മീനുകള്‍ പുറത്തു ചാടുന്നതും ഈ തൂമ്പുകള്‍ വഴി തന്നെ.
  7. എമ്പാടുണ്ട് - വളരെ അധികമുണ്ട് എന്നതിന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഭാഷ.
  8. എരുത്തില്‍ - പശു തൊഴുത്തിന് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേരാണ് എരുത്തില്‍. പണ്ടു കാലത്തെ എരുത്തിലുകള്‍ക്ക് വീട്ടിലെ കിടപ്പു മുറികളെ ഓര്‍മ്മിപ്പിക്കുന്ന വലുപ്പത്തില്‍ ഒരു സൈഡ് മുറി ഉണ്ടായിരുന്നു. കാര്‍ഷിക വിളകളും, കാര്‍ഷിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് ഈ മുറിയിലായിരുന്നു.
  9. ചീനി - കപ്പ, പൂള , മരച്ചീനി എന്നിങ്ങനെ വ്യത്യസ്ഥ പേരുകളില്‍ അറിയപ്പെടുന്നതിന്റെ മദ്ധ്യതിരുവിതാംകൂറിലെ പേര്‍.
  10. ഉമ്മരപ്പടി- പ്രധാന വാതിലിന്റെ ചുവടിന് പറയപ്പെട്ടിരുന്ന പേര്‍. വൈകുന്നേരങ്ങളില്‍ വീട്ടുകാര്‍ ചേര്‍ന്നിരുന്നു സൊറ പറയാറുള്ള ഈ സ്ഥലം ഇന്നില്ല എന്നു മാത്രമല്ല സൊറപറച്ചില്‍ തന്നെ ഇന്ന് അന്യമായിരിക്കുന്നു.