. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 30 May 2010

അഹം ബ്രഹ്മാസ്മി.

അമ്മേ..... മഹാമായേ.... ശരണം....

ദര്‍ശന പുണ്യത്തിന് ഊഴം കാത്തുനിന്ന ഭക്തന്റെ മുന്നില്‍ ആ കണ്ണുകള്‍ ഒരു മിന്നല്‍പിണര്‍ പോലെ തുറന്നടഞ്ഞു...

സ്വാമിനി സരസ്വതീ ചൈതന്യ

സിംഹാസന തുല്യമായ ഇരിപ്പിടത്തില്‍ സ്വാത്വിക ഭാവത്തില്‍ വിരാചിച്ചിരുന്ന സന്യാസിനീ ശ്രേഷ്ട പിന്നെ പുരികമുയര്‍ത്തി തന്റെ തൊട്ടടുത്തുനിന്ന ശിഷ്യര്‍ക്ക് ആഞ്ജ നല്‍കി...

കൃശഗാത്രന്റെ അരികിലേക്ക് നടന്നടുത്ത തൂവെള്ള വസ്ത്രധാരി അയാള്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ പറഞ്ഞു...

“നാരായണ..... മാഹനുഭാവന്‍.... മാഹാമായയെ ദര്‍ശിക്കുവാന്‍ ചില ആചാരാനുഷ്ടാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ.... ആശ്രമ മര്യാദകള്‍ ലംഘിക്കാതെ അമ്മയുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിച്ചാലും....”

എനിക്ക് മുന്‍പ് ദര്‍ശിച്ചവര്‍ക്ക് അങ്ങനെ ഒരു പ്രത്യേക ആരാധനരീതി നിഷ്കര്‍ഷിച്ച് കണ്ടില്ല.... പിന്നെ ഈയുള്ളവനു മാത്രമായി എന്തെങ്കിലും പ്രത്യേകത??!!!... ആഗതന്‍ ശങ്കിച്ചു....

“നാരായണ“.....അതെ മഹാനുഭാവന്‍.... ലക്ഷങ്ങളില്‍ ഒരുവനു കിട്ടുന്ന മഹാഭാഗ്യം.... മുഞ്ജന്മ സുകൃതമാവാം.... മഹാമായ താങ്കളെ അത്രയധികം ഇഷ്ടപ്പെടുന്നുണ്ടാവാം...... പാദങ്ങള്‍ ഉപേക്ഷിച്ച് മുട്ടില്‍ ആ കാണുന്ന ദൂരം താണ്ടി അരികില്‍ ചെന്ന് ദര്‍ശന ഭാഗ്യം നേടിയാലും... മഹാമായയുടെ പാദാരവിന്ദങ്ങളിലഭിഷേകം ചെയ്തെടുത്ത ജലം തീര്‍ത്ഥമായി പാനം ചെയ്താലും....

ഒരു നിമിഷം ശങ്കിച്ചു നിന്ന ആഗതനെ അഞ്ജാരൂപത്തില്‍ നോക്കി സന്യാസിനീ ശിഷ്യന്‍ വീണ്ടും പറഞ്ഞു.......

“നാരായണ”..മഹാനുഭാവന്‍ ആചാരങ്ങള്‍ വേഗം അവസാനിപ്പിച്ച് പിന്‍‌വാങ്ങുക.... അങ്ങയെ പോലെ പതിനായിരങ്ങള്‍ ദര്‍ശനപുണ്യത്തിനായി കാത്തു നിക്കുന്നത് അങ്ങ് കാണുന്നില്ലെ?

തീര്‍ത്ഥം പാനം ചെയ്ത് നിവര്‍ന്ന ആഗതനെ ആശ്ലേഷിച്ച് സന്യാസിനി അയാളുടെ കാതില്‍ ഇങ്ങനെ മൊഴിഞ്ഞു.....

“ വരിക എനിക്കു പിന്‍‌പേ നീ”

അറിഞ്ഞു കേട്ടവരില്‍ നിന്നും മനസ്സിലാക്കിയതനുസരിച്ച് കാതില്‍ “നാരായണ” എന്ന ദൈവനാമം പ്രതീക്ഷിച്ചിരുന്ന ആഗതനിലെ ഞെട്ടലും ആശ്ചര്യവും കാര്യമാക്കാതെ സിംഹാസം വിട്ട് സന്യാസിനി എഴുനേല്‍റ്റു....

പിന്നെ കാത്തു നില്‍ക്കുന്ന പതിനായിരങ്ങളെ നിര്‍ദ്ധാക്ഷണ്യം പിന്നില്‍ ഉപേക്ഷിച്ച് കൊട്ടാര സദൃശ്യമായ ബഹുനില ആശ്രമ സമുച്ചയത്തിലേക്ക് നടന്നു... പിറകെ ആശങ്കപേറിയ മനസ്സുമായി ആഗതനും....

കാര്യം മനസ്സിലാവാതെ ആഗതനെ തടയാന്‍ ശ്രമിച്ച ശിഷ്യന്മാരെ ക്രൂദ്ധമായ നോട്ടം എറിഞ്ഞ് സന്യാസിനി തടഞ്ഞു...”നാരായണ”

പഴയകാല കൊട്ടാര അന്തപ്പുരങ്ങള്‍ക്ക് പകരം വെക്കാവുന്ന മുറിയിലേക്ക് പ്രവേശിച്ച സന്യാസിനി, മുറിയുടെ ഒത്ത നടുവില്‍ കൊത്തുപണികളാല്‍ തീര്‍ത്ത സപ്രമഞ്ച സിംഹാസനത്തില്‍ അനന്തശയനത്തിലേക്ക് അമരുന്നതിനിടയില്‍ അവരുടെ മുഖത്ത് നേരത്തെ കണ്ട സ്വാത്വിക ഭാവത്തിന്റെ സ്ഥാനത്ത് മറ്റെന്തെകിലും വികാരം!?

അറിയില്ല... പക്ഷെ ആഗതന്റെ മുഖത്തെ ആശ്ചര്യഭാവത്തിന് പ്രഭാവം പലമടങ്ങ് വര്‍ദ്ധിപ്പിച്ചു സന്യാസിനി....

ത്രിവിക്രമാ..... നിനക്ക് സുഖം തന്നെയല്ലെ....

ആഗതന്റെ ആശ്ചര്യം ഭയത്തിന് വഴിമാറി.... പിന്നെ സ്വയം ആശ്വസിച്ചു..... സന്യാസിനിയുടെ ദിവ്യഞ്ജാനത്തില്‍ ഭയഭക്തി ബഹുമാനവും ഒപ്പം ആരാധനയും തോന്നി.....

അമ്മേ മഹാമായെ..... അങ്ങയുടെഅതീന്ദ്രഞ്ജാനത്തില്‍ അടിയന്‍ അത്ഭുതപരവശനായിരിക്കുന്നു..... അനുഗ്രഹിച്ചാലും.... ആഗതന്‍ സാഷ്ടാംഗ പ്രണാം നടത്തി.... കണ്ണുനീര്‍ തൂകി....

“ഹ...ഹ...ഹ.....അതീന്ദ്രഞ്ജാനമോ..... ത്രിവിക്രമന്‍ എന്ന ചേലക്കരക്കാരനെ മനസ്സിലാക്കാന്‍ അതിന്റെ ആവശ്യമുണ്ടോ...?” ദിക്കു പിളര്‍ക്കുന്ന ചിരിയില്‍ ആഗതന്‍ നടുങ്ങി.....

“ആട്ടെ..... എന്താണാവോ ബോധിപ്പിക്കാനുള്ള ആവലാതി....”

മഹാമായെ.... അടിയന്‍ ജീവിത പാന്ഥാവില്‍ ഏകനായിരിക്കുന്നു... ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു....

അതേയോ..... അപ്പോള്‍ തൃവിക്രമന്‍ ഒറ്റപ്പെടലിന്റെ വേദന ഇപ്പോള്‍ അനുഭവിക്കുന്നു അല്ലെ....?

അടിയന്‍..... ഭാര്യ നിര്‍ദ്ദാക്ഷണ്യം കഴുത്തിന് പിടിച്ച് പുറംതള്ളി.... മക്കള്‍ മുഖത്ത് കാറിതുപ്പി....

“എന്താണ് തൃവിക്രമാ കുടുഃബം അപ്രകാരം പെരുമാറാന്‍ കാരണം.....?

അറിയില്ല മഹാമായേ... സത്യമായും അറിയില്ല.....”

ഇപ്പോള്‍ കഴിയുന്നത്...?

തെരുവിലാണ് മഹാമായെ..... അന്യര്‍ വിളമ്പിയേക്കാവുന്ന അപ്പത്തിന്റെ രുചിയും പ്രതീക്ഷിച്ച്....!”

ഹും.... നാം എല്ലാം മനസ്സിലാക്കുന്നു തൃവിക്രമന്‍.... ഒരു കാരണവുമില്ലാതെ ഒരാളെ ആട്ടി പുറത്താക്കുമോ? ഒരിക്കലുമില്ല..... അമ്മയോട് ഒന്നും ഒളിക്കാന്‍ ശ്രമിക്കേണ്ട....

മഹാമായേ..... അടിയന് ഒരു അബദ്ധം സംഭവിച്ചു..... അടിയന്‍ ഇന്ന് പശ്ചാത്താപ വിവശനാണ്....

“ ഹ...ഹ...ഹ” പുറത്ത് നില്‍ക്കുന്ന ശിഷ്യ ഗണങ്ങളിലും, ഒരു പക്ഷേ അതിനപ്പുറവും നില്‍ക്കുന്ന പതിനായിരങ്ങളിലും ആ ചിരിയുടെ അലയൊലികള്‍ എത്തിയേക്കാമെങ്കിലും സന്യാസിനിക്ക് നിയന്ത്രിക്കാനായില്ല.

“സ്വന്തം മകളുടെ നേര്‍ക്ക് കാമവെറി എറിഞ്ഞിട്ട് പശ്ചാത്താപ വിവശനാകുന്നു തൃവിക്രമന്‍ അല്ലേ.... തൂ...” സന്യാസിനി ഒരു നിമിഷം പരിസരം മറന്നുവോ?

ആഗതന്റെ ഭയത്തോടെ ചുറ്റും വീക്ഷിച്ചു

“ അമ്മേ അടിയനോട് ക്ഷമിക്കൂ.... ഒരു ദുര്‍ബല നിമിഷത്തില്‍, ചങ്ങാതിമാര്‍ വിളമ്പിയ മദ്യ ലഹരിയില്‍ അങ്ങനെ സംഭവിച്ചു പൊയി മഹാമായെ.... പൊറുക്കണേ....”

ആഗതന്‍ വീണ്ടും സന്യാസീ ശ്രേഷ്ടയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പണം ചെയ്തു.

“എഴുനേല്‍ക്കൂ തൃവിക്രമാ.... പക്ഷേ നിനക്കിത് ആദ്യമായി സംഭവിക്കുന്നതല്ലല്ലോ.... പലപ്പോഴും പശ്ചാത്തപിച്ച നീ വീണ്ടും ആവര്‍ത്തിക്കുകയല്ലേ...?”

മുട്ടില്‍ കുത്തിയിരുന്ന ആഗതന്‍ ആശ്ചര്യത്തില്‍ സന്യാസിനിയുടെ മുഖത്തേക്ക് വീണ്ടും നോക്കി....

“നിനക്ക് ഒരു സഹോദരി ഉണ്ടായിരുന്നില്ലേ തൃവിക്രമന്‍... അമ്മിണി എന്നു പേരുള്ള ഒരു പാവം പെണ്ണ്...... അവള്‍ ഇന്ന് എവിടെയാണ്...?”

“അറിയില്ല”.....ഞെട്ടലില്‍ നിന്ന് കരകയറിയ ആഗതന്‍ നിര്‍വ്വികാരതയോടെ പ്രതികരിച്ചു.

“ഹ...ഹ... എങ്ങനെ അറിയാന്‍..... അവള്‍ക്ക് ഒരു ജോലി കിട്ടി യാത്ര അയക്കാന്‍ പൊന്നാങ്ങളയോടൊപ്പം പറഞ്ഞയക്കുമ്പോള്‍ മാതാപിതാക്കള്‍ പോലും ആ ചതി മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... അല്ലേ തൃവിക്രമാ!!”

“മഹാമായേ...... തെറ്റുപറ്റി...ക്ഷമിക്കൂ“...... ആഗതന്റെ ശബ്ദം നേര്‍ത്തു വന്നു.

“എന്തായിരുന്നു തൃവിക്രമാ തെറ്റ്.... കൂടപ്പിറപ്പാണെന്ന് മറന്ന് നീ അവളെ അനുഭവിച്ചതോ, അതോ കിട്ടിയ ചില്ലി കാശിനു അവളെ വിറ്റതോ...?”

സന്യാസിനിയുടെ സ്വാത്വിക ഭാവം വികാരവിക്ഷോഭങ്ങള്‍ക്ക് അടിയറവു പറയുന്നോ?

“തിരികെ വന്ന് കൂടെപിറപ്പിന്റെ മരണവിവരം അറിയിക്കുമ്പോള്‍ തെല്ലും കുറ്റബോധം തോന്നാത്തിടത്ത് ഇന്നെങ്ങനെ നീ പശ്ചാത്തപിക്കും തൃവിക്രമാ..?”

“ജീവിതത്തിന്റെ ഈ സായാഹ്ന വേളയില്‍ പശ്ചാത്താപ വിവശനായി അവിടുത്തെ മുന്നില്‍ എത്തി നില്‍ക്കുന്ന അടിയന് അഭയം തന്നാലും മഹാമായേ.... മറ്റൊന്നും ഈയുള്ളവനു വേണ്ട..”

“തീര്‍ച്ചയായും വത്സാ..... ഇന്നലെ നിന്റെ മകളും ഭാര്യയും ഇവിടെ വന്നിരുന്നു.... ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാല്‍ വെയ്ക്കാന്‍ തുടങ്ങിയ നിന്റെ മകളും എന്നില്‍ നിന്ന് അഭയവും, സംരക്ഷണവും മാത്രമാണ് ആവശ്യപ്പെട്ടത്..!”

അനന്തരം തന്റെ കൈകള്‍ ഉയര്‍ത്തി സ്വാമിനി ശിഷ്യഗണങ്ങളില്‍ ഒരുവനെ ക്ഷണിച്ചു. തൂവെള്ള വസ്ത്രധാരിയായ ഒരു അജാനുബാഹു ഉള്ളിലേക്ക് കയറിവന്നു.

“നാരായണ.... എന്റെ ഈ മകന്‍ എന്നില്‍ നിന്ന് അഭയം ആവശ്യപ്പെടുന്നു...നല്‍കിയാലും!”

കടന്നു വന്ന തൂവെള്ള വസ്ത്രധാരിയുടെ കൈകള്‍ തൃവിക്രമന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.....

“എനിക്ക് നിന്റെ മകള്‍ക്ക് അഭയം നല്‍കണം സരസ്വതീ ചൈതന്യ എന്ന സ്വാമിനിയുടെ സ്ഥാനത്ത് നിന്നല്ല, മറിച്ച് അമ്മിണി എന്ന അവളുടെ അമ്മായിയുടെ സ്ഥാനത്ത് നിന്ന്...” സ്വാമിനി മെല്ലെ തൃവിക്രമന്റെ കാതില്‍ മൊഴിഞ്ഞു.

തൃവിക്രമന്റെ ദൃഷ്ടികള്‍ അപ്പോഴും സ്വാമിനിയുടെ സ്വാത്വികഭാവം വീണ്ടെടുത്ത കണ്ണുകളില്‍ തന്നെ ആയിരുന്നു.... ചലനമില്ലാതെ!

Friday 28 May 2010

മീനത്തിലെ മഴ.


നഗരവ്യാഭിചാരങ്ങളില്‍ ഭാഗഭാക്കാകാത്ത ഗ്രാമഗന്ധം. ഒറ്റയടിപ്പാത അനന്തതയിലെ ഒരു ചെറു ബിന്ദുവില്‍ അവസാനിച്ച പോലെ.

ജീവിതവീഥിയില്‍ എന്നും ഏകാകിയായ ദേവന്‍ ചരട് പൊട്ടി ലക്ഷ്യമില്ലാതെ പായുന്ന തന്‍റെ മനസ്സെന്ന പായ്ക്കപ്പലിനെ താല്‍ക്കാലികമായെങ്കിലും യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത തീരത്തേക്ക് മെല്ലെ അടുപ്പിച്ചു.

ഉത്തരങ്ങള്‍ തേടിയുള്ള ദേവന്‍റെ നെടുവീര്‍പ്പിന് മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്‍റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പിന് ശോകതയുടെ ആര്‍ദ്രത.

ഈ ഒരു പകല്‍ ഇരുണ്ടു വെളുക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ തന്‍റെ മനസാക്ഷിയുടെ മൂകമരണം സംഭവിക്കുകയാണ്. ഇനി ഈ ഗ്രാമമാതാവിന്‍റെ മടിയില്‍ ഒരു പുനര്‍ജനിയാകണമെങ്കില്‍ പ്രവാസമെന്ന തിരുഗര്‍ഭത്തില്‍ ഒരു ചെറുകണമായി നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്.

കുപ്പായക്കീശയുടെ വിശാലതയും കടന്ന് പുറത്തേക്ക് ഉന്തിയിരിക്കുന്ന പാസ്പോര്‍ട്ടിനുള്ളില്‍ നിന്നും ടിക്കറ്റ് സൂക്ഷിച്ചിരിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ ബഹുവര്‍ണ കവര്‍ ഞാന്‍ നിന്‍റെ നാളെകളുടെ നിറം കെടുത്താന്‍ പോകുന്നെയ്എന്നുച്ചത്തില്‍ പരിഹസിക്കുന്നുണ്ടോ?

കവര്‍ വലിച്ചെടുത്ത് ദേവന്‍ ഒരിക്കല്‍ കൂടി അതിലൂടെ ഊളിയിട്ടു. കൃത്യമായി പറഞ്ഞാല്‍ നാളെ വൈകുന്നേരം അഞ്ചുമണിക്ക് തനിക്ക് അമ്മയും, അമ്മുവും, ഈ ഒറ്റയടി പാതയും തോടും, തൊടികളും എല്ലാം എല്ലാം നഷ്ടസ്വര്‍ഗങ്ങളുടെ കനേഷുമാരിയിലെ അവസാന കോളത്തില്‍ സ്ഥാനം പിടിക്കും.

ദിനങ്ങളുടെ ഗതിവേഗം അളക്കാന്‍ മനസ്സോളം നല്ലൊരു ഘടികാരം ഇല്ല എന്ന് അമ്മ എപ്പോഴും പറയാറുള്ളത് എത്ര ശരിയാണ്. അവിടെ പ്രവാസ ജീവിതത്തില്‍  ദിനങ്ങള്‍ എണ്ണിയാല്‍ തീരാത്ത തിരമാലകള്‍ പോലെ ഒരു മഹാസമസ്യ ആകുമ്പോള്‍, ഇവിടെ മണ്ണിന്‍റെ ഗന്ധത്തില്‍ ഒരു മിന്നല്‍‌പിണര്‍ പോലെ മിന്നിമായുന്ന ഒന്നായി മാറ്റപ്പെടുന്ന മഹാത്ഭുതം.

നാലുമാസത്തെ അവധി അപേക്ഷ നാല്‍പ്പത് ദിവസമായി ചുരുക്കിയത്തിനു കാരണത്തിനായി വാചാലനായ മുതലാളിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, തന്‍റെതല്ലാത്ത കാരണത്താല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു തടവുപുള്ളി ആരാച്ചാരോട്  ജീവനായി അപേക്ഷിക്കുന്ന മനസ്സിക അവസ്ഥയില്‍ ആയിരുന്നു.

ദേവന്‍.... ഞാന്‍ നാട്ടില്‍ പോയാല്‍ നില്‍ക്കുന്നത് നാലോ അഞ്ചോ ദിവസമാണ്. ഭാര്യാപുത്ര പരാധീനതകളും ഒന്നും ഇല്ലാത്ത തനിക്കെന്തിനാടോ ഈ നാലു മാസം?”

ഉള്ളില്‍ നിന്നും ഒരു ആന്തലോടെ തികട്ടിയ മറുചോദ്യം നിസ്സംഗമായ ഒരു ചിരിയുടെ മൂടുപടം കൊണ്ട് തടുത്തുനിര്‍ത്തി. അനര്‍ത്ഥമായ ചോദ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മാര്‍ക്കിട്ട് നാല്‍പ്പത് വീണ്ടും വെട്ടിചുരുക്കി നാല് ആകാതിരിക്കാന്‍ മൌനം തന്നെയാണ് നല്ലത്. അത്തരം അനേകം ചോദ്യങ്ങളുടെ പരിണിതഫലമാണ് അര്‍ഹമായ നാല് മാസത്തില്‍ നിന്നും നാല്‍പ്പത് ദിനങ്ങളിലെക്കുള്ള തിരിച്ചോഴുക്ക്.

മാസത്തില്‍ പലതവണ നാട്ടില്‍ പോകുന്ന മുതലാളിയേയും രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍് പോകുന്ന തന്നെയും ഏതു നുകത്തില്‍ കെട്ടിയാലും ഉഴല്‍ നടക്കില്ല എന്നു അദ്ദേഹത്തിനും തനിക്കും അറിയാം.... എന്നിട്ടും!

ഭാര്യയും, കുട്ടികളും മാത്രമാണോ പരാധീനതകള്‍. അല്ലെങ്കില്‍ അവ മാത്രമാണോ സൌഭാഗ്യങ്ങള്‍...? അറിയില്ല.... അമ്മുവിന്‍റെ പഠിപ്പ്, അവളുടെ വിവാഹം, സ്വപ്നങ്ങളില്‍ മാത്രം വിരാജിക്കുന്ന കുഞ്ഞ് വീട്, അങ്ങനെ തനിക്കും എത്രയോ പരാധീനതകള്‍ നിരത്താനുണ്ടാവും....? ഗ്രാമത്തിന്‍റെ നിഷ്കളങ്കത, അമ്മയുടെ സ്നേഹ ശാസനകള്‍, അമ്മുവിന്‍റെ കുസൃതികള്‍ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സൌഭാഗ്യങ്ങള്‍ വേറെ ഇല്ലേ..?

മീ‍നവരള്‍ച്ചയിലെ ജീവവേഴാമ്പലുകള്‍ക്ക് അനുഗ്രഹമായി  തലേന്ന് പെയ്ത മഴ. പുതുവര്‍ഷ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്ക് ഒരുപക്ഷേ ജീവിതമേ ആസ്വദിക്കാന്‍ കഴിയില്ല എന്നാണ് കവിമനസ്സുകള്‍ പറയാറ്. ഇലകളും പുല്‍ച്ചെടികളും പോലും പുതുജലകുളിര്‍മ്മയുടെ ആലസ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുമ്പോള്‍ ഒരുപക്ഷെ താന്‍ മാത്രമാവാം നാളയെ കുറിച്ചോര്‍ത്ത് വേവലാതികളുമായി....

ദേവാ.... നാളെ ജ്ജ് പൂവാണല്ലെ.... ആട്ടുംകൂട്ടങ്ങളേയും തെളിച്ചുവന്ന ബീവാത്തുമ്മയുടെ ചിലമ്പിച്ച സ്വരം ദേവനെ ഒരു നിമിഷം ചിന്തയില്‍ നിന്നുണര്‍ത്തി.

അതെ ഉമ്മാ.... നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് യാത്ര.തന്‍റെ നെടുവീര്‍പ്പുകള്‍ ആടുകളുടെ ചലപിലകള്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്ന് ഇല്ലാതായത് ദേവന് ഒരു അനുഗ്രഹം പോലെ തോന്നി.

മോനെ ചെന്നിട്ട് ഇജ്ജ് ഞമ്മടെ നിശാറിന്‍റെ കാര്യം കൂടി ഒന്നു നോക്കണെ..... പൊരേല് വലിയ കഷ്ടപ്പാടാ മോനെ....

ഉവ്വ് ഉമ്മാ..... നോക്കാം..നിഷ്കളങ്ക ഗ്രാമീണതയുടെ ദൈന്യതപേറുന്ന വൃദ്ധയോട് മറ്റെന്തു പറഞ്ഞ് സമാധാനിപ്പിക്കാന്‍.....

ബ്ബേ..ബ്ബേകൂട്ടത്തില്‍ ഒരു കുഞ്ഞാട് മറ്റുള്ളവയെ പിന്തള്ളി മുന്നിലേക്ക് കടക്കാനുള്ള ശ്രമം... ദേവന്‍റെ ചിന്തകളെ ഉദ്ദീപിപ്പിച്ചു കൊണ്ട് ആന്‍റെണിയുടെ മുഖം കടന്നുവന്നു. മുതിര്‍ന്ന ആടുകളെ വകഞ്ഞു മാറ്റി മുന്നേറാന്‍ ശ്രമിക്കുന്ന ആ കുഞ്ഞാടിന് ആന്‍റെണിയുടെ മുഖഛായയോ?

മലയാളി സ്പടികജാറിലെ ഒരുകൂട്ടം ഞണ്ടുകള്‍ ആണെന്ന ഇതരഭാഷക്കാരുടെ പരിഹസിക്കുന്നതിന് ഉപോത്ബലകമായ ഒരു പേര്‍.

ദേവാ.... നമ്മള്‍ ഉറ്റവരേയും ഉടവരേയും ഉപേക്ഷിച്ച് ഇവിടെ വരുമ്പോള്‍ നമ്മുടെ ലക്ഷ്യം പണം മാത്രമായിരിക്കണം”. ഒരേ വിമാനത്തില്‍ മരുഭൂമിയുടെ മരവിപ്പില്‍ വന്നിറങ്ങിയതിന്‍റെ രണ്ടാം നാള്‍ ആന്റണിയുടെ പ്രസ്ഥാവന.

തന്‍റെ ലക്ഷ്യങ്ങളുടെ ശുഭപര്യവസാനം കാതങ്ങള്‍ക്കിപ്പുറത്ത് നിന്ന് അകക്കണ്ണിലൂടെ കുറിച്ചിട്ട് അതിനു വേണ്ടി കുശാഗ്രബുദ്ധിയുടെ നൂല്‍പ്പാലത്തിലൂടെ സാഹസികയാത്ര നടത്താന്‍ മടിയില്ലാത്തവന്‍.... !

ദേവാ എന്‍റെ വിശാലമായ ലക്ഷ്യപൂര്‍ത്തീകരണത്തില്‍ നീ എന്‍റെ ഉറ്റസതീര്‍ത്ഥ്യന്‍ ആയിരിക്കും”... വിദ്യാഭ്യാസത്തില്‍, വീക്ഷണത്തില്‍, വിഷയഗ്രാഹ്യത്തില്‍ ഒക്കെയും തന്നെക്കാള്‍ ഉപരി മറ്റുപലരേക്കാളും എന്തുകൊണ്ടും ഒരുപടി പിന്നിലാണെങ്കിലും അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മാനേജര്‍ പദവിയുടെ കറങ്ങുന്ന കസേരയില്‍ ഇരുപ്പുറപ്പിച്ചപ്പോള്‍ ആന്‍റെണിയുടെ വാഗ്ദാനം.

ഒന്നും വേണ്ട ആന്‍റെണീ.... നീ നിന്‍റെ മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യപ്രാപ്തിയില്‍ എത്തൂ.... എന്‍റെ സ്വപ്നങ്ങള്‍ എന്നും പരിമിതങ്ങള്‍ അല്ലെ..സ്ഥാനക്കയറ്റത്തിനു പിന്നിലേ ചരടുവലിയില്‍ മുതലാളിയുടെ നേര്‍പകുതിയും ഉള്‍പ്പെടുന്നു എന്നത് പതം പറച്ചിലുകള്‍ക്കുപരി ഒരു സത്യമാണെന്ന തിരിച്ചറിവാണ് തന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

നോണ്‍ സെന്‍സ്... എങ്ങനെയാണ് ഒരു കാബിനില്‍ പ്രവേശിക്കുക എന്നു തനിക്കറിയില്ലേ?” പിന്നീടൊരിക്കല്‍ ആന്‍റെണിയുടെ രോഷത്തിന് മാഡത്തിന്‍റെ പുഞ്ചിരികൂടി കൂട്ടായപ്പോള്‍ ദേവന്‍ എന്ന സാധാരണ ചങ്ങാതിയില്‍ നിന്നും ദേവദാസ മേനോന്‍ എന്ന അസാധാരണ കീഴ്‌ജീവനക്കാരനിലേക്കുള്ള ദൂരം എത്രയോ ചെറുതാണെന്ന് തിരിച്ചറിഞ്ഞു.

കൂയ്..... എടാ ദേവാ നാളെ എപ്പോഴാടാ പോകുന്നേ..? ഞാനും കൂടി എയര്‍പോര്‍ട്ടില്‍ വരണോ..?”

നാളെ വൈകുന്നേരമാടാ....ചിന്തയില്‍ നിന്ന് ഉണര്‍ന്ന് ദേവന്‍ പ്രതികരിച്ചു.

എടാ ഇന്ന് എന്‍റെ പൊന്നുമ്മയുടെ പിറന്നാളാ.... നല്ല അരിപ്പത്തിരിയും മട്ടന്‍ കറിയും ഉണ്ട്.... കഴിച്ചിട്ടു പോടാ

കളിക്കൂട്ടുകാരന്‍ സുള്‍ഫി വീടിന്‍റെ ഉമ്മറത്ത്, ഉമ്മയുടെ തോളില്‍ കയ്യിട്ട് തന്നിലേക്കടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചു.

വേണ്ടാടാ...കവലയില്‍ നിന്ന് ഒരു ചായയും കടിയും കഴിച്ചതേയുള്ളു

അത് നിന്‍റെ കടയപ്പമല്ല..... നാളെമുതല്‍ നിനക്ക് ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍ പറ്റിയ സാധനമാ.... വാ കഴിച്ചിട്ടു പോകാംസുള്‍ഫിയുടേയും ഉമ്മയുടേയും മാറിമാറിയുള്ള സ്നേഹനിര്‍ബന്ധം.

എങ്ങനെയുണ്ടടാ എന്‍റെ ഉമ്മയുടെ കൈപുണ്യം? ഭക്ഷണത്തിനിടെ സുള്‍ഫിയുടെ കുശലം കൂട്ടിക്കൊണ്ടുപോയത് നിഷ്കളങ്കമായ മറ്റൊരു ചിരിയിലേക്കാണ്....

വോ നിങ്ങളൊക്കെ എന്തിര്? വലിയ മേനോന്മാരല്ലെ? നമ്മുടെ കൈകൊണ്ട് വച്ചതു കഴിക്കുമോ എന്തോ?”

പ്രവാസത്താല്‍ തരിശിട്ട തിളങ്ങുന്ന തലയും, മഞ്ഞിച്ച ജീവസ്സുവറ്റിയ കണ്ണുകളും, പ്രാരാബ്ദഭാരത്താല്‍ മരവിച്ച ഇടത്തേ കാലും.... അച്ചായന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാത്തപ്പന്‍ എന്ന അന്‍പത്തഞ്ച് വയസ്സുകാരനായ കമ്പനിയുടെ ആസ്ഥാന കുശിനിക്കാരന്‍.

എങ്ങനെയുണ്ട് ദേവാ കോഴിക്കറി?” ഉണങ്ങിയ ഗോതമ്പ് കുപ്പൂസുകള്‍ക്ക് ഇടയില്‍ ചെറു അരുവികള്‍ തീര്‍ക്കുന്ന കറികളുടെ രുചി തിരക്കി എത്തുന്ന അച്ചായന്‍റെ ചോദ്യമാണ് കഴിച്ചത് കോഴിയോ, മറ്റെന്തെങ്കിലുമോ എന്നു തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം!

വളരെ നന്നായിട്ടുണ്ട് അച്ചായാ!ജീവനില്ലാത്ത കണ്ണുകളില്‍ മിന്നിമറയുന്ന ചിരിതിളക്കം കാണാനായിട്ടു മാത്രം പറയുന്ന തന്‍റെ സ്ഥിരം പല്ലവി.

ഹ...ഹ... ദേവാ നീ മാത്രമേ ഇതു പറയൂ... അതിന്‍റെ ഗുണവും കാണുന്നുണ്ട് നിന്‍റെ ശരീരത്തില്‍”... ഹസനിക്കയുടെ പരിഹാസം ഇടക്കിടെ കേള്‍ക്കുമ്പോള്‍ അച്ചായന്‍ പ്രതികരിക്കും.

വേണമെങ്കില്‍ ഞണ്ണിയിട്ട് എഴുനേറ്റു പോടേ പയലേ..! നാളെ മുതല്‍ നിനക്കു ഞാന്‍ പീലി വച്ചു വിളമ്പാം!!

പത്തിരി ഒന്നുകൂടി ഇടട്ടെ മോനേഉമ്മയുടെ ശബ്ദം ദേവനെ വീണ്ടും ചിന്തകളില്‍ നിന്നു തിരികെ വിളിച്ചു.

മതി ഉമ്മാ...ധാരാളംകൈകഴുകുന്നതിനിടയില്‍ സുള്‍ഫി ഡ്രസ്സ് ചെയ്തു.

ഞാനും അത്രേടം വരെ പോയിട്ടു വരട്ടെ ഉമ്മാ.തന്‍റെ മുപ്പതാം വയസ്സിലും സുള്‍ഫിയുടെ ജീവിതചര്യയില്‍ അത്ഭുതം തോന്നി. നീണ്ട പ്രവാസജീവിതത്തിന്‍റെ ബാക്കിപത്രമായി ഉപ്പ നല്‍കിയ മരണത്തിന്‍റെ മാറാപ്പും പേറി ഉമ്മക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മകന്‍ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

ഏയ്‌ ദേവന്‍..... നിനക്കു നാളെ ലഗേജിനു കൂടുതല്‍ കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നല്ലോപരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന അച്ചാറുകളുടേയും, വറവിന്‍റെയും സമ്മിശ്ര നിറഞ്ഞ ചിരിയോടെ ശ്വസിച്ച് സുള്‍ഫി....

നാടിന്‍റെ നറുമണവും സ്വാദും ആസ്വദിക്കാനായി അവിടെ പ്രതീക്ഷാ നിര്‍ഭരമായ എത്രെയെത്ര കാത്തിരിപ്പുകള്‍. അവരുടെ പ്രതീക്ഷകള്‍ക്ക് പകരംവെയ്ക്കാന്‍ ഇത് മതിയാവില്ല എങ്കില്‍ പോലും എന്‍റെതായ ഒരു ചെറു തലോടല്‍ദേവന്‍റെ ചുടു നിശ്വാസത്തെ മറികടന്ന് കുളിര്‍മ്മയുള്ള ഒരു കാറ്റ്.....

മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നു തോന്നുന്നു..എതിരെ വന്ന നാരായണേട്ടന്‍ പറയുന്നതിനു മുന്‍പ് തന്നെ മഴ വീണിരുന്നു. കനത്ത മഴ..... പെരുമഴ..... വേനല്‍ മഴ..

നിന്‍റെ കീശയാകെ നനഞ്ഞിരിക്കുന്നല്ലോ...?” ഉമ്മറപ്പടിയിലേക്ക് കയറുമ്പോള്‍ സുള്‍ഫി ചൂണ്ടിക്കാട്ടി.

ആസകലം കുതിര്‍ന്ന കുപ്പായ കീശയില്‍ നിന്ന് ടിക്കറ്റും പാസ്പോര്‍ട്ടും വലിച്ചെടുക്കുമ്പോള്‍ അതിന്‍റെ പലഭാഗങ്ങളും അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....

ദേവാ..... എന്താ മോനേ... ഇതൊക്കെ ശ്രദ്ധിക്കേണ്ടെ?” ഇനി എന്താ ചെയ്ക.....അമ്മയുടെ പരിദേവനം രസിക്കാത്തത് എന്നപോലെ മിന്നലിനൊപ്പം വന്ന ഒരു ഇടി ആ ശബ്ദത്തെ അലിയിച്ചു കളഞ്ഞു.

ദേവന്‍ തിരികെ മഴയിലേക്കിറങ്ങി ചിരിയോടെ ഓടിയിറങ്ങി.... ആ പുഞ്ചിരി ഉള്‍ക്കൊണ്ട് മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു.....

അമ്മയുടേയും, അമ്മുവിന്‍റെയും മുഖത്ത് അപ്പോള്‍ കണ്ടത് ചിതറി തെറിച്ച മഴത്തുള്ളികള്‍ തന്നെയോ?

Thursday 13 May 2010

മാടനും മാദേവനും.

 “അയ്യോ..... ഈ അപരാധികളെന്നെ കൊല്ലുന്നെ..... ഓടി വായോ”

“നാട്ടുകാരെ ഇതുകാണാനാരുമില്ലിയോ.... ഓടിവായോ......”

സാധാരണഗതിയില്‍ നാട്ടുമ്പുറങ്ങളില്‍ സന്ധ്യാ സമയത്ത് ഇത്തരം ഓരിയിടലുകള്‍ പതിവാണ്.

അന്തിവാറ്റടിച്ച് കൂരയണയുന്ന നാല്‍ക്കാലികള്‍ വാമഭാഗത്തിന്‍റെ മുതുകില്‍ പെരുമ്പറ തിര്‍ക്കുന്നതിന്‍റെ ആഫ്റ്റര്‍ ഇഫക്ടായതിനാല്‍ ആരും ഇത്തരം നിലവിളികള്‍ ശ്രദ്ധിക്കാറില്ല.

ആരെങ്കിലും ഇടപെട്ട് ഉപദേശിച്ചാല്‍ ഉപദേശകന് കരയിലുള്ള പ്രമാണിത്തരം അനുസരിച്ചിരിക്കും വാദ്യോപകരണ പ്രകൃയാകാരിയുടെ പ്രതികരണം.

കരപ്രമാണിമാരില്‍ ആരെങ്കിലും ആണ് ഉപദേശകനെങ്കില്‍ തലയില്‍ റൌഡിത്തതിന്‍റെ സിമ്പലായി, തുമ്പു പിറകിലേക്ക് വലിച്ചിട്ടു കെട്ടിയ മീന്‍‌വലക്ക് തുല്യമായ തന്‍റെ മള്‍ട്ടി കളര്‍ തോര്‍ത്തെടുത്ത് അരയില്‍ കെട്ടി, കുലുക്കാന്‍ കഴിയാത്ത തല അല്‍പ്പം ബലം പ്രയോഗിച്ച് കുലുക്കി “ഉവ്വ് തമ്പ്രാ‍” എന്ന് മൂളി തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കും.

പക്ഷെ പിറ്റേന്ന് പൂര്‍വ്വാധികം ഭംഗിയായി ചെണ്ടകൊട്ടും പടയണിയും വേണമെങ്കില്‍ മേമ്പൊടിക്ക് ഒരു കൊടുങ്ങല്ലൂര്‍ ഭരണിയും കൂടി നടത്തിയെ അവന്‍ കലിയടക്കൂ.

ഇനി പറയുന്നവന്‍ അത്ര പ്രമാണിയല്ലെങ്കില്‍ “നീ പോടാ പുല്ലെ ഞാന്‍ നിന്‍റെ പെണ്ണുമ്പിള്ളയുടെ പുറത്തല്ലല്ലോ” ഇടിച്ചത്....ഞാന്‍ സ്ത്രീധനം വാങ്ങിച്ചു കെട്ടിയ മുതലാ...ഇതിനെ ഇടിക്കാന്‍ എനിക്കല്ലാതെ വേറെ ഒരു പട്ടിക്കും അവകാശമില്ലെടാ” എന്നും പറഞ്ഞ് തുടങ്ങുന്ന കേരള സ്പെഷ്യല്‍ ഡിഷിലേക്ക് ഡിക്ഷ്ണറിയില്‍ കാണാത്ത അതിമനോഹരമായ ഒന്നു രണ്ട് വാക്കുകളുടെ മസാലയും കൂട്ടി ചേര്‍ത്തിളക്കി പറയാന്‍ ചെല്ലുന്നവന്‍റെ മരിച്ചു പോയ അപ്പൂപ്പനും, അമ്മൂമ്മക്കും വരെ വിളമ്പിക്കളയും.

ഇനി മൂന്നാമത് ഒരു വിഭാഗം ഉപദേശികള്‍ ഉണ്ട് ... ഈ കൂട്ടര്‍ മാന്‍ പവറിലും മസില്‍ പവറിലും വിശ്വസിക്കുന്നവരാണ്.... കേറി ചെന്നു രണ്ട് പൊട്ടിക്കുന്നവര്‍.... എന്നിട്ട് ഒരു ഡയലോഗും കാച്ചും... “പെണ്ണുങ്ങളുടെ അടുത്താണോടാ തെണ്ടീ സാമര്‍ത്ഥ്യം കാണിക്കുന്നെ, നിനക്ക് ----(ഇവിടം നിങ്ങള്‍ക്കു വേണ്ട രീതിയില്‍ പൂരിപ്പിച്ചോളുക) ഉറപ്പുണ്ടെങ്കില്‍ വാടാ എന്നെ ഒന്നു അടിച്ചു നോക്കടാ”.

ഇത്തരക്കാരെ നേരിടുന്നത് ചെണ്ടകൊട്ടുകാരന്‍റെ ഇന്‍സ്ട്രമെന്റുകള്‍ ആണ്....

“നീ പോടാ എരപ്പെ, എന്‍റെ ചേട്ടന്‍ എന്നെ അടിക്കും, ഇടിക്കും പിന്നെ അങ്ങേര്‍ക്ക് തോന്നുന്നതൊക്കെ ചെയ്യും,നീയാരാടാ ഞങ്ങടെ കുടുഃബ കാര്യങ്ങളില്‍ ഇടപെടാന്‍... കാര്യമൊക്കെ ശരിയാ എന്‍റെ ചേട്ടന്‍റെ മേല്‍ ഇനി നിന്‍റെ കൈ വീണാല്‍ അടുപ്പില്‍ വിറകു കൊള്ളി ഇരുപ്പുണ്ട്...കത്തിക്കും ഞാന്‍” ഡയലോഗ് പ്രസന്‍റെഷനൊപ്പം മുടിയഴിച്ച് ഒരു തുമ്പി തുള്ളലും!....വന്നവന്‍ സ്ഥലം കലിയാക്കും.

ഇത്തരം നാടകങ്ങള്‍ നേരിടാന്‍ കരുത്തില്ലാത്തതിനാല്‍ അല്‍പ്പം മാന്യത ബാക്കിയുള്ളവര്‍ സധാരണയായി നിലവിളികള്‍ക്ക് ചെവികൊടുക്കാറില്ല.

പക്ഷെ ഇത് അത്തരം ഒരു നിലവിളി ആയിരുന്നില്ല.

ഒന്നാമത് ആണ്‍ ശബ്ദം.... പിന്നെ പട്ടാപ്പകലും!.

കൌതുകം അടക്കാനാകാതെ നിലവിളിയുടെ പ്രഭാവ കേന്ദ്രം നോക്കി നാട്ടുകാര്‍ക്കൊപ്പം ഞാനും ഓടി.

ഓട്ടം അവസാനിച്ചത് പേരുകേട്ട പൊന്നുംതോട്ടം തറവാടിന്‍റെ മുറ്റത്തും.

തറവാട്ടു മുറ്റം നാട്ടുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അതിന്‍റെ നടുവില്‍ തറവാട്ടമ്മ സാക്ഷാല്‍ വിശാലാക്ഷിയമ്മ നാട്ടുകാരെ സാക്ഷി നിര്‍ത്തി ദേവീ മാഹാത്മ്യം സീരിയലിലെ ദാരുകാസുര വധം ആടുന്നു. സപ്പോര്‍ട്ടിങ്ങ് റോളുമായി വിശാലാക്ഷിയമ്മയുടെ മൂത്ത സഹോദരി കമലാക്ഷിയമ്മയും.

വിശാലാക്ഷിയമ്മയുടെ കയ്യില്‍ നാട്ടില്‍ കിട്ടുന്ന ഏറ്റവും ഉറപ്പുള്ള കാശാവ് മരത്തിന്‍റെ തായ്‌തടിയില്‍ തന്നെ തീര്‍ത്ത മൂന്നടി നീളമുള്ള ഒരു പത്തലുണ്ട്. കമലാക്ഷിയമ്മയുടെ കയ്യില്‍ ഒരു ഓലമടലും.

മുടി അഴിച്ചിട്ട്, നെറുകയില്‍ ചൂടിയ സിന്ദൂരം മുഖത്തുകൂടി ഒലിപ്പിച്ച്, കയ്യില്‍ പത്തലുമായി നില്‍ക്കുന്ന വിശാലാക്ഷിയമ്മയെ കണ്ടാല്‍ ഏതോ സീരിയല്‍ ദേവി ഷൂട്ടിങ്ങും കഴിഞ്ഞ് തറവാട്ടു മുറ്റത്ത് നേരിട്ടവതരിച്ചതാണോ എന്നു തോന്നിപ്പോകും.

അടുത്ത് അര്‍ദ്ധബോധാവസ്ഥയില്‍ തറവാട്ട് പ്രമാണിയായ, മാദേവന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിശാലാക്ഷിയമ്മയുടെയും, കമലാക്ഷിയമ്മയുടേയും കോമണ്‍ ഭര്‍ത്താവായ മഹാദേവന്‍ എന്ന ആറടി അറുപത്തഞ്ച് ഇഞ്ചുകാരന്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടപ്പുണ്ട്.

മാദേവന്‍ ചേട്ടന്‍റെ പുറത്ത് വിശാലാക്ഷിയമ്മയുടെ കയ്യിലിരിക്കുന്ന പത്തലിന്‍റെയും, സെക്കന്‍റെ വാമഭാഗത്തിന്‍റെ കയ്യിലിരിക്കുന്ന ഓലമടലിന്‍റെയും കളര്‍ സിറോക്സ് കോപ്പികള്‍ കാണാം...ഒന്നല്ല എണ്ണിയാല്‍ ഒടുങ്ങാത്തത്ര!

രംഗത്ത് ഭക്തിപരവശനായി തൊഴുകൈയ്യുമായി നില്‍ക്കുന്ന മാധവിയമ്മൂമ്മയോട് ഞാന്‍ കാര്യം തിരക്കി....

“എന്താ അമ്മൂമ്മെ ഇവിടെ പഞ്ചഗുസ്തി മത്സരം വല്ലതും അരങ്ങേറിയോ?’

“അയ്യോ പതുക്കെ പറ ചെക്കാ.... ദൈവദോഷം പറയല്ലെ.... നമ്മുടെ വിശാലാക്ഷിക്കും, കമലാക്ഷിക്കും ദേവിയുടെ ബാധ കേറി.... ദേ കണ്ടില്ലെ മാദേവനെ അടിച്ചിട്ടിരിക്കുന്നത്.....”

തുള്ളിയുറയുന്ന വിശാല്‍ - കമലാക്ഷി മാരെ നോക്കി മാധവിയമ്മൂമ്മ “ അമ്മേ നാരായണാ, ദേവീ നാരായണ” മന്ത്രം ഉരുവിടുന്നത് കണ്ടപ്പോളാണ് സംഗതിയുടെ സീരിയല്‍നെസ്സ് എനിക്ക് പുടികിട്ടിയത്.

“ദേവിക്കു വെള്ളം വേണം... വെള്ളം.....” ഉച്ച വെയിലത്ത് സീരിയല്‍ നടത്തിയാല്‍ ദേവിക്കല്ല, അതിലും വലിയ ബാധക്കും ദാഹിക്കും എന്ന സിമ്പിള്‍ ലോജിക്ക് മനസിലാക്കിയ ഭക്തരില്‍ ഒരാള്‍ ഒരു കൂജ നിറയെ വെള്ളവുമായി രംഗപ്രവേശം ചെയ്തു.

കരയുന്ന കുഞ്ഞിനേ വെള്ളം കിട്ടൂ എന്ന ആപ്തവാക്ക്യം അറിയാവുന്ന സബ്സിഡറി ദേവിയായ ഓലമടല്‍ ദേവതയും ഉടന്‍ തന്നെ തന്‍റെ ആവശ്യം അറിയിച്ചു...

“ദേവിക്കും വെള്ളം വേണം”

ഒരു കൂജ വെള്ളം ഷെയര്‍ ചെയ്തു കുടിച്ച ദേവിമാര്‍ മാദേവന്‍ ചേട്ടന്‍റെ നടും പുറത്ത് അവശേഷിക്കുന്ന ചില ഭാഗങ്ങള്‍ നോക്കി അഞ്ചാറ് സിറോക്സ് കോപ്പി കൂടി തീര്‍ത്ത് ഉള്ള ബോധം കൂടി തല്ലി ക്കെടുത്തിയ ശേഷം തുള്ളല്‍ വീണ്ടും തുടര്‍ന്നു....

കൂട്ടത്തില്‍ “ഉം.ഉം..ഉം” എന്ന അത്രയൊന്നും ആയാസമില്ലാത്ത ശബ്ദവും.....

ദേവിയാണെങ്കിലും സ്വന്തം തടിയില്‍ ഒരു കണ്ണു വേണമല്ലോ..... ഇനി കൂടുതല്‍ തുള്ളിയാല്‍ നാളെ മാദേവന്‍ ചേട്ടനെ കൊണ്ട് കാലു തിരുമ്മിപ്പിക്കാന്‍ എക്സ്ട്രാ ഒരു തുള്ളല്‍ കൂടി വേണ്ടിവരും എന്ന തിരിച്ചറിവാവാം, വിശാലാക്ഷിയമ്മ കൂടി നിന്ന ആരോഗ്യമുള്ള സ്ത്രീ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറി സ്വന്തം ബോധവും ഉപേക്ഷിച്ചു കളഞ്ഞു....

ബോധം പോകുമ്പോള്‍ കല്ലും മണ്ണും നിറഞ്ഞ നിലത്തു വീണ് തന്‍റെ സെവന്റി എം എം ബോഡിയിലെ സന്തൂര്‍ ചര്‍മ്മത്തിന് ഒരു ഉടവും തട്ടാതിരിക്കാന്‍ അതി ബുദ്ധിമതിയായ ദേവിയുടെ ഒരു ചിന്ന മുന്‍‌കരുതല്‍!

കാശാവു ദേവി വീണു കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ ഒറ്റക്കു പെര്‍ഫോം ചെയ്യാനുള്ള ചമ്മല്‍ ആയിരിക്കണം, ഓലമടല്‍ ദേവി ചില സിനിമകളില്‍ മാള കാണിക്കും പോലെ ജിങ്കു ജിക്ക കളിയോടെ അടുക്കള ഭാഗത്തേക്ക് തുള്ളിയുറഞ്ഞു പോയി അവിടെ നിവര്‍ത്തിയിട്ടിരിക്കുന്ന പഴയ കയറു കട്ടിലിലേക്ക് തന്നെ സേഫായി വീഴുകയും ചെയ്തു.

എല്ലാം ശാന്തം..... ഭക്ത ജനങ്ങള്‍ഉടെ “ അമ്മേ നാരായണ” വിളികള്‍ മാത്രം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.

രണ്ട് മിനിറ്റ് കഴിഞ്ഞ് ആരുടേയും ഒരു സമ്മര്‍ദ്ധവും ഇല്ലാതെ ബോധം തിരിച്ചെടുത്ത ദേവി വിശാലാക്ഷി മുന്‍‌കൂര്‍ തയ്യാറാക്കി വച്ച നാടകത്തിന്‍റെ അവസാന രംഗങ്ങളിലേക്ക് കടന്നു.....

ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് അന്ധാളിച്ച് നോക്കി കൊണ്ട് ഒറ്റ ചോദ്യം “ ഞാന്‍ എവിടെയാ? എന്താ ഇവിടെ നടന്നത്?”

കേട്ടു നിന്ന മാധവിയമ്മൂമ്മ ഭക്തിപരവശയായി പതിനാറു വയസ്സുകാരിയെ ഓര്‍മ്മിപ്പിക്കുമ്മ ശബ്ദ സൌകുമാര്യത്തില്‍ ഒരൊറ്റ വിളി... “ദേവീ എല്ലാം അവിടുത്തെ മഹാമായ”

ഈ തുള്ളല്‍ കഥയുടെ തുടര്‍ച്ചയായി മാദേവന്‍ ചേട്ടന്‍ പിന്നീട് രണ്ടു ദിവസം തൊട്ടടുത്ത മള്‍ട്ടിസ്റ്റാര്‍ ഹോസ്പിറ്റലിലെ ഐ സി യു വില്‍ സുഖവാസത്തിലായിരുന്നു.
********************************************************************************************************************************
ഒരു കൊല്ലം മുന്‍പ് നടന്ന ഈ കഥ ഞാനിവിടെ പറയുമ്പോള്‍ പോലും നിങ്ങള്‍ ഫ്ലാഷ് ബാക്ക് അന്വേഷിക്കും എന്ന് എനിക്കറിയാം..... എന്നാല്‍ ദേ പിടിച്ചോ ഫ്ലാഷ് ബാക്ക്.....

മാദേവന്‍ ചേട്ടന്‍ ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ നെല്ലിക്കല്‍ ഗ്രാമത്തിന്‍റെ പ്രോഡക്ടാണ്..... പഠിക്കാന്‍ മിടുക്കനായതു കൊണ്ട് എട്ടാം ക്ലാസില്‍ നാലു വട്ടം ഒരേ ബഞ്ചില്‍ ഇരിക്കേണ്ടി വന്ന സാഹചര്യത്തില്‍ അച്ഛന്‍ പറഞ്ഞു പോലും “ഒന്നിനും കൊള്ളില്ലെങ്കില്‍ നിനക്കു പോയി പട്ടാളത്തിലെങ്കിലും ചേരരുതോ”“ എന്ന്

അന്നുവരെ അച്ഛനെ അനുസരിച്ചു ശീലമില്ലാത്ത മാദേവന്‍ ചേട്ടന്‍ പട്ടാളം എന്ന് കേട്ട മാത്രയില്‍ കവലയില്‍ നിന്ന് ഓട്ടോറിക്ഷാ പിടിച്ച് ഡറാഡൂണില്‍ ചെന്നിറങ്ങി.

തന്‍റെ നെഞ്ചിന്‍റെ വിശാലതയും, തോളിന്‍റെ കരുത്തും കാരണം ഡറാഡൂണില്‍ എത്തി രണ്ടാം ദിവസം മാദേദേവന്‍ ചേട്ടന്‍ ഇന്‍ഡ്യന്‍ പട്ടാളത്തില്‍ ഇന്‍!

ഒന്നാം അവധിക്കാലത്തു തന്നെ ഒറ്റ മകന് ഇടതു വശത്ത് നിര്‍ത്താന്‍ പറ്റിയ സ്ത്രീ രക്നങ്ങളേയും അന്വേഷിച്ച് അലഞ്ഞു നടന്ന മാദേവന്‍ ചേട്ടന്‍റെ അച്ഛന്‍റെ യത്ര അവസാനിച്ചത് പൊന്നും തോട്ടം തറവാട്ടിലെ സ്വീകരണ മുറിയിലായിരുന്നു.

പക്ഷെ പെണ്ണുകാണാന്‍ ചെന്ന മാദേവന്‍ ചേട്ടനെ ആകര്‍ഷിച്ചത് തറവാട്ടു മഹിമയോ, കിട്ടാന്‍ പോകുന്ന സ്ത്രീധനത്തിന്‍റെ കണക്കോ ആയിരുന്നില്ല.

അക്ഷരാര്‍ത്ഥത്തില്‍ പുരയും, അതിന്‍റെ വാതിലുകളും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന വിശാലാക്ഷി മാഡത്തേക്കാള്‍ മാദേവന്‍ ചേട്ടന്‍റെ കണ്ണിലുടക്കിയത് കണക്ഷന്‍ എറര്‍ കാരണം സിം ബ്ലൊക്കായി പിന്നെ സര്‍വ്വീസ് തന്നെ കട്ട് ചെയ്ത് വീട്ടില്‍ ഒറ്റത്തടിയായി നില്‍ക്കുന്ന സ്ലിം ബ്യൂട്ടി കമലാക്ഷി മാഡത്തിലായിരുന്നു.

കല്യാണം ഭംഗിയായി പര്യവസാനിച്ചു.... മാസങ്ങള്‍ കടന്നു പോകവേ തന്‍റെ സ്വതസിദ്ധമായ കഴിവുകള്‍ കൊണ്ട് മാദേവന്‍ ചേട്ടന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആരെയൊക്കയോ കണ്ട് കമാലാക്ഷിയമ്മയുടെ അടുത്തു നിന്ന് മറ്റൊരു ലൈഫ് ലോങ്ങ് പോസ്റ്റ് പെയിഡ് സംഘടിപ്പിക്കുകയും ചെയ്തു.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നു പറഞ്ഞത് കുഞ്ഞുണ്ണി മാഷോ മറ്റോ ആണെന്ന് തോന്നുന്നു.... ആരു പറഞ്ഞാലും മാദേവന്‍ ചേട്ടന്‍റെ കണക്ഷന്‍ വിത്ത് കമലാക്ഷിയമ്മ വിശാലാഷിയമ്മ ഒരു ദിനം കയ്യോടെ പിടികൂടി.

എന്തിനേറെ പറയുന്നു.... കൂലംകഷമായ സമാധാന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മാദേവന്‍ ചേട്ടന്‍ വിശാലാഷി, കമലാക്ഷി സഹോദരിമാരുടെ ഒഫീഷ്യല്‍ ഫര്‍ത്താവായി അവരോധിക്കപ്പെട്ടു... അവധി ദിനത്തില്‍ പകുതി ദിവസം വിശാലാക്ഷിയമ്മക്കും, ബാക്കി പകുതി കമലാക്ഷിയമ്മക്കുമായി പകുത്തു നല്‍കപ്പെട്ടു.

ഇമ്മിണി വലിയ ആ ദാമ്പത്യവല്ലരിയില്‍ വിശാല്‍- കമലാക്ഷിയമ്മമാര്‍ പെറ്റു കൂട്ടിയത് എന്തിനും പോകുന്ന തടിമിടുക്കന്മാരായ പന്ത്രണ്ട് ആണ്‍കുട്ടികളെ.... അതില്‍ പോലും രണ്ടു പേരേയും മാദേവന്‍ ചേട്ടന്‍ നിരാശപ്പെടുത്തിയില്ല എന്നു ചുരുക്കം... ആറ് : ആറ് എന്ന റേഷ്യോയില്‍ രണ്ടു ഭാര്യമാരേയും കൊണ്ട് മത്സരിപ്പിച്ചു മാദേവന്‍ ചേട്ടന്‍!

പട്ടാളത്തില്‍ നിന്നു സലാം പറഞ്ഞ് ദ്വിഭാര്യമാരുടെ ഏകഭര്‍ത്താവായി പൊന്നുംതോട്ടം തറവാട്ടിലേക്ക് കാലെടുത്തു കുത്തിയപ്പോള്‍ തുടങ്ങിയതാണ് ദേവിയുടെ കോപം.... കന്നിമൂലക്ക് സ്ഥിതി ചെയ്യുന്ന തറവാട്ടു ദേവിമാര്‍ക്ക് മാദേവന്‍ ചേട്ടന്‍റെ പട്ടാള ചിട്ടകള്‍ സഹിക്കുന്നില്ല പോലും... നേരത്തെ ആയിരുന്നെങ്കില്‍ ഇടക്കിടെ അവധിക്കു മാത്രം വന്നിരുന്ന മാദേവന്‍ ചേട്ടന്‍റെ പട്ടാള ചിട്ടകള്‍ ദേവിമാരെ അത്ര കാര്യമായി ബാധിച്ചിരുന്നില്ല.

മുന്‍പ് സൂര്യന്‍റെ ചൂട് എവിടെയൊക്കയോ അടിക്കും വരെ കിടന്നുറങ്ങിയിരുന്ന, തോന്നുമ്പോള്‍ ഭക്ഷണം കഴിച്ചിരുന്ന, തറവാട്ട് ദേവിമാര്‍ക്ക്, രാവിലെ ഉണരണം, കൃത്യസമയത്ത് ഭക്ഷണം വിളമ്പണം, ഉറങ്ങുന്നത് കൃത്യ സമയത്തായിരിക്കണം എന്നിങ്ങനെ കര്‍ക്കശ നിയമങ്ങള്‍ വരുകയും അതു പാലിക്കാതെ വരുമ്പോള്‍ കിട്ടുന്ന മോശമല്ലാത്ത താഡനങ്ങളും കൂടി ആയപ്പോള്‍ എങ്ങനെയാണ് മാദേവന്‍ ചേട്ടന്റെ നേരെ കോപം വരാതിരിക്കുക?

ദേവിമാര്‍ പരസ്പരം ആലോചിച്ച് തീരുമാനമെടുത്തു.... എല്ലാ ആഴ്ച്ചയിലും ഒരു ദേവീമാഹാത്മ്യം സീരിയല്‍!!!
*******************************************************************************************************************
ആ മെഗാസീരിയലിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത എപ്പിസോഡുകളിലെ ഇതുവരെ നമ്പര്‍ ഇട്ടിട്ടില്ലാത്ത ഒരു എപ്പിസോഡാണ് നമ്മള്‍ ആദ്യം കണ്ടത്! അതൊരു തുടര്‍ച്ചയായി....ആദ്യമൊക്കെ ദേവീമാഹാത്മ്യം വളരെ കൌതുകത്തോടെ കണ്ടു നിന്ന നാട്ടുകാര്‍ പിന്നെ കഥയില്‍ ഒരു പുതുമയില്ല എന്ന തിരിച്ചറിവില്‍ ശ്രദ്ധിക്കാതായി!

ഇന്നു സീരിയലിന്‍റെ ആയിരത്തില്‍ പരം എപ്പിസോഡില്‍ ഒന്നും ഇല്ലാത്ത ഒരു പുതുമ ഇന്ന് വന്നിരിക്കുന്നതിനാലാണ് എന്നോടൊപ്പം ഈ കാണുന്ന നാട്ടുകാര്‍ എല്ലാം പൊന്നുംതോട്ടം തറവാട്ടില്‍ വീണ്ടും ഒത്തുകൂടിയിരിക്കുന്നത്....

മാദേവന്‍ ചേട്ടനില്‍ മാടന്‍റെ ബാധ കയറിയിരിക്കുന്നു.....കമലാക്ഷിയമ്മ കന്നിമൂലയില്‍ തളര്‍ന്നു കിടക്കുന്നു... വിശാലാക്ഷിയമ്മ തന്‍റെ എടുത്താല്‍ പൊങ്ങാത്ത ബോഡിയും വഹിച്ചു കൊണ്ട് തറവാടിനു ചുറ്റും ഓട്ടത്തിലാണ്.... പിറകെ മാദേവന്‍ ചേട്ടനും... പത്തലുകളുടെ പിന്‍ബലം ഇല്ലാതെ സ്വന്തം കൈകള്‍കൊണ്ടാണ് മാടന്‍റെ അലക്ക്!!!

എപ്പിസോഡ് തുടരട്ടെ അല്ലെ?.... നമ്മുക്ക് നല്ല കാഴ്ച്ചക്കാരായി ഈ തറവാട്ട് മുറ്റത്ത് തന്നെ നില്‍ക്കാം!!!