. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 7 April 2011

ബഹുമാനം ഇന്നിന്റെ കിട്ടാക്കനി.....?

തലക്കെട്ടിനെ സാധൂകരിക്കാന്‍ എന്തിന് പൂനം പാണ്ഡേയെ കൂട്ടുപിടിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. വായന കഴിഞ്ഞ് വിഷയത്തെ സാമാന്യവല്‍ക്കരിച്ചു എന്ന വിമര്‍ശനവും നിങ്ങള്‍ ഉന്നയിച്ചേക്കാം. വളരെ യാദൃശ്ചികമായി ഐ ബി എം ചാനലില്‍ ക്രിക്കറ്റ് ഫൈനലിനോട് അനുബന്ധിച്ച് പൂനം പാണ്ഡേ നടത്തിയ അഭിമുഖം കാണാനിടയായത്. നഗ്നതാ പ്രദര്‍ശനം വിഷയമായതിനാല്‍ ഏതൊരു കപടസദാചാരവാദിയേയും പോലെ ഞാനും മറ്റാരും കാണില്ല എന്ന് ഉറപ്പു വരുത്തി എന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ലിങ്കില്‍ വിരലമര്‍ത്തി. വാചാലയായി സംസാരിക്കുന്ന ഇരുപത് വയസ്സുകാരിയുടെ ചടുലമായ ഉത്തരങ്ങള്‍ക്കിടയില്‍ സാധാരണ ചോദ്യത്തിന് അവള്‍ നല്‍കിയ അസാധാരണ ഉത്തരത്തില്‍ എന്റെ മനസ്സൊന്നുടക്കി.

ചോദ്യം:- താങ്കള്‍ നടത്തുന്നത് പബ്ലിസിറ്റീ സ്റ്റണ്ടല്ലേ. ഉത്തരം :- ഒരിക്കലുമല്ല. ഞാന്‍ ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യപ്പെടുന്ന വിലയുള്ള മോഡലാണ്. അല്ലെങ്കില്‍ തന്നെ ഇത് ഞങ്ങള്‍ ന്യൂ ജനറേഷന്റെ നിലപാടുകളാണ്.

ദൈവമേ, ഇതാ‍ണോ ഇപ്പോള്‍ നമ്മുടെ ന്യൂജനറേഷന്റെ കാഴ്ചപ്പാടുകള്‍! അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മുന്നില്‍ മറക്കേണ്ടവയെ പ്രദര്‍ശിപ്പിക്കല്‍ ന്യൂജനറേഷന്‍ നിലപാടുകളോ? ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുകയും ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുന്ന നമ്മുടെ ഭാരത സംസ്കാരം പിന്തുടരാന്‍, നമ്മുടെ കുടുഃബ വ്യവസ്ഥിതിയിലെ കെട്ടുറപ്പ് കണ്ട് അതിനെ കുറിച്ചു പഠിക്കാനും അത് അവരുടെ സംസ്കാരത്തിലേക്ക് പകര്‍ത്താനും ശ്രമിക്കുന്ന വിദേശികള്‍ക്ക് മുന്‍പില്‍ നമ്മുടെ പുതുതലമുറയ്ക്ക് അവതരിപ്പിക്കാനുള്ള പെരുമകേട്ട സംസ്കാരം ഇത്തരം തുണിയുരിയല്‍ സംസ്കാരമോ?

പൂനത്തിന്റെ പ്രസ്ഥാവനയെ ആമുഖമായി പറഞ്ഞു വച്ചു എങ്കിലും മൊത്തത്തില്‍ നമ്മുടെ ഇന്നത്തെ തലമുറയുടെ നിലപാടുകളിലേക്ക് ഒരു ഓട്ട പ്രദിക്ഷിണം നടത്തിയാല്‍ പൂനത്തിന്റെ നിലപാടുകളില്‍ അത്രയൊന്നും അത്ഭുതം തോന്നുകയും ഇല്ല.

എന്റെ ഗ്രാമത്തില്‍ നടന്ന ഒരു സംഭവത്തെ ഞാന്‍ ഇതിനോട് ചേര്‍ത്തു വയ്ക്കട്ടെ. ദീര്‍ഘമായ അവധിയെടുക്കാന്‍ എന്റെ ജോലിയുടെ പ്രത്യേകതകള്‍ എന്നെ സമ്മതിക്കാറില്ല. വീണുകിട്ടിയ ഇടവേള മുതലാക്കി പത്തു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ എന്നെ വരവേല്‍റ്റത് ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്തയായിരുന്നു. എന്റെ, അല്ല ഞങ്ങളുടെ ഗ്രാമത്തിന്റെ പ്രിയപ്പെട്ട നിലത്തെഴുത്താശാന്‍ നാരായണപ്പിള്ള ആശാന്റെ ദേഹവിയോഗമായിരുന്നു ആ വാര്‍ത്ത.

നാരായണപിള്ള ആശാന്‍ നാലു തലമുറയുടെ ആശാനായിരുന്നു. ഇന്നു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വിരചിക്കുന്ന പ്രമുഖരായ പലരേയും ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച് അക്ഷര ലോകത്ത് എത്തിച്ചവന്‍. തന്റെ നൂറ്റിപ്പത്താം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ എഴുപത്തിയഞ്ച് പിന്നിട്ട എന്റെ അമ്മ മുതല്‍ പത്തു വയസ്സുള്ള എന്റെ ജേഷ്ടന്റെ മകള്‍ വരെ ഉണ്ടെന്നു പറയുമ്പോള്‍ നാരായണപിള്ള ആശാന്റെ എന്റെ ഗ്രാമത്തിലെ വ്യക്തി പ്രഭാവം ഏവര്‍ക്കും മനസ്സിലാക്കാം.

മരണ വീട്ടില്‍ ഞാന്‍ എത്തുമ്പോള്‍ എനിക്കു മുന്‍പ് അവിടെ എത്തിയ പുരുഷാരം അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനയോടെ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. വൃദ്ധര്‍ അതി ബാദ്ധ്യതയായ നമ്മുടെ പുതു സംസ്കാരത്തില്‍, നൂറ്റിപ്പത്ത് വയസ്സ് പിന്നിട്ട നാരാ‍യണപിള്ള ആശാന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ  ബന്ധുക്കള്‍ എന്ന് അവകാശപ്പെടാന്‍ കൂടി കഴിയാത്ത സാധാരണക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നത് അദ്ദേഹത്തിനു നല്‍കുന്ന അംഗീകാരം അല്ലെങ്കില്‍ പിന്നെ എന്ത്? മരണവീട്ടില്‍ കാണുന്ന പതിവു സൊറപറച്ചിലുകളും എട്ടുകൂട്ടി മുറുക്കും ഒന്നും അവിടെയെങ്ങും കണ്ടില്ല. തികച്ചും നിശ്ചലമായ അന്തരീക്ഷത്തില്‍ ചെറു തേങ്ങലുകള്‍ മാത്രം അവശേഷിച്ചു. മുറിക്കുള്ളില്‍ കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ കാല്‍ചുവട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകിയതും അദ്ദേഹത്തിന്റെ മരവിച്ച കാലുകളില്‍ തൊട്ടു വന്ദിച്ചതും ഞാന്‍ അവസാനം നിര്‍വ്വഹിച്ച ഗുരുപൂജയായി കരുതുന്നു.

പൊടുന്നനെ അത്ര അകലയല്ലാതെ കേട്ട ചെറു ആരവം എന്റെ ശ്രദ്ധയെ തിരിച്ചത്. എന്റെ മാത്രമല്ല അവിടെ കൂടി നീന്നവരുടെ എല്ലാം മുഖം ക്രമേണ അസ്വസ്ഥമാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആശാന്റെ മൃതദേഹം ദഹിപ്പിക്കാനായി തയ്യാറാക്കുന്ന കുഴിക്ക് അരികില്‍ നിന്നായിരുന്നു ആ അപസ്വരങ്ങള്‍. ഒരു പറ്റം ചെറുപ്പക്കാര്‍. ഗ്രാമത്തിലെ ഉന്നത കുടുഃബത്തിലെ പ്രതിനിധി മുതല്‍ അവിടെ ഹാജര്‍ ആണ്. അവരും നാരായണപിള്ള ആശാന്റെ ശിഷ്യഗണങ്ങള്‍ തന്നെ. അവര്‍ ആഘോഷിക്കുകയാണ്. പലതരം തമാശകള്‍ വിളമ്പുന്നു. ആശാന്റെ പഠിപ്പിക്കുന്ന രീതി ഒരാള്‍ അനുകരിക്കുന്നു. മറ്റുള്ളവര്‍ അത് ആസ്വദിച്ച് ഉറക്കെ ചിരിക്കുന്നു. ഒരു പുരുഷാരം അത് ശ്രദ്ധിക്കുന്നുണ്ട് അവരില്‍ തന്റെ അച്ഛനോ അമ്മയോ പോലും ഉണ്ട് എന്ന കരുതല്‍ പോലും ഇല്ലാതെ, ഒരു മരണം നടന്ന വീടെന്ന ചിന്തയില്ലാതെ,  സര്‍വ്വോപരി തങ്ങളെ അക്ഷരത്തിന്റെ തിരുമുറ്റത്തേക്ക് കയ്‌പിടിച്ചുയര്‍ത്തിയ ഒരു തിരുദേഹമാണ് മൃതമായി കിടക്കുന്നതെന്ന ചെറു പരിഗണന നല്‍കാതെ അവര്‍ നടത്തുന്ന നാടകം അക്ഷരാര്‍ത്ഥത്തില്‍ പുതുതലമുറയുടെ സംസ്കാരത്തിന്റെ, അവര്‍ അന്യര്‍ക്കു കൊടുക്കുന്ന ബഹുമാനത്തിന്റെ നേര്‍ക്കാഴ്ചയായി.

ഇന്നത്തെ ചെറുപ്പമെല്ലാം മോശവും പഴയ തലമുറ മികവുറ്റതും എന്ന വാദമൊന്നുമില്ല. പഠിപ്പിച്ച മാഷുമാരെ അനുകരിക്കലും കളിയാക്കലും അവര്‍ക്ക് ഇരട്ടപ്പേരുകള്‍ സമ്മാനിക്കലും അത് പരസ്പരം പറഞ്ഞ് ആസ്വദിക്കലും ഒക്കെയും നമ്മളിലും ഉണ്ടായിരുന്നു എന്നത് പരമ സത്യം തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് അവര്‍ക്ക് കൊടുക്കേണ്ട ബഹുമാന ആ‍ദരവുകള്‍ ആവശ്യമായിടത്ത് നല്‍കിയിരുന്നു. ഒപ്പം അവരോടുള്ള ബഹുമാനം അല്‍പ്പം ഭയം എല്ലാം തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്ന്  കുട്ടികളെ പിന്തിരിപ്പിച്ചിരുന്നു. ഇന്ന് മാതാപിതാക്കളും അദ്ധ്യാപകരും സുഹൃത്തുക്കള്‍ ആകണം എന്ന് വിദഗ്ദമതം. സുഹൃത്തുക്കളെ നമ്മള്‍ എന്തിനു ബഹുമാനിക്കണം എന്ന അധമചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുത്തതിന് നമ്മള്‍ ആരെ പഴിപറയും?


വാല്‍ക്കഷ്ണം - അയല്‍‌വക്കക്കാര്‍ ചില്ലറ പ്രശ്നങ്ങള്‍ നടക്കുന്നു. ഒരു വശത്ത് പ്രായമായ ഒരു മനുഷ്യന്‍ സമാധാനമായി സംസാരിക്കുന്നു. മറുവശത്ത് ഒരു ചെറുപ്പക്കാരന്‍ പ്രായമായ ആ‍ളെന്ന പരിഗണന കൊടുക്കാതെ അസഭ്യവര്‍ഷം.

പ്രായമുള്ള ആള്‍:‌- മോനേ എനിക്ക് നിന്റെ അച്ഛന്റെ പ്രായമില്ലേടാ, എന്നോട് കുറെ കൂടി മാന്യമായി സംസാരിക്കാം....

ചെറുപ്പക്കാരന്‍ :-- ലോകത്ത് ജനിക്കുന്നവര്‍ക്ക് എല്ലാം കൂടി ഒറ്റദിവസം ജനിക്കാ‍ന്‍ കഴിയുമോ കിളവാ. നിങ്ങള്‍ നേരത്തെ ജനിച്ചത് എന്റെ കുറ്റമോ?