. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 9 November 2018

അവസാനത്തെ പ്രണയലേഖനം.

അട്ടപ്പാടി ഊരിലെ മൂപ്പന്‍റെ മകന്‍ എന്ന് സുഹൃത്തുക്കള്‍ എന്നെ കളിയാക്കിയിരുന്നു (അട്ടപ്പാടിയിലെ മൂപ്പന്‍ മോശമാണോ, അവര്‍ക്ക് സൌന്ദര്യമില്ലേ, ഞാന്‍ സവര്‍ണ ഫാസിസ്റ്റണ് എന്നൊന്നും പറഞ്ഞു എന്നെ ഒരു പിന്തിരിപ്പന്‍ ആക്കരുതെ)....

നീ ഏതു പട്ടിക്കാടിലെ (അങ്ങനെ ഒരു സ്ഥലം ഉണ്ട് അവിടം മോശവുമല്ല) എന്ന് ചിലര്‍ പദംപറഞ്ഞിരുന്നു.....

കാരണം മനസ്സിലായല്ലോ.... എന്‍റെ വഴിഞ്ഞൊഴുകുന്ന അല്ലെങ്കില്‍ ഒഴുകിയിരുന്ന സൌന്ദര്യം ആയിരുന്നു ഈ പറച്ചിലുകള്‍ക്ക് എല്ലാം പിന്നില്‍.....

എന്നിട്ടും പ്രണയം ഒരു മരീചികയാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.... 

എത്രയോ നല്ല പ്രണയങ്ങള്‍ക്ക് വഴിയോരുക്കാമായിരുന്നു പക്ഷെ എന്തുകൊണ്ടോ തോന്നിയില്ല.... എത്ര പ്രണയങ്ങള്‍ ആത്മവിശ്വാസം ഇല്ലായ്കയാല്‍ തട്ടിക്കളഞ്ഞിരിക്കുന്നു....

പക്ഷെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതി റെക്കോര്‍ഡ് ശ്രിഷ്ടിച്ചിട്ടുണ്ട്.....

അതില്‍ രസകരമായ ഒരു പ്രണയലേഖന പരമ്പര പങ്കുവയ്ക്കാം...

ഓഫീസിലെ എന്‍റെ സമപ്രായക്കാരനു ഒരു നമ്പര്‍ തെറ്റി വിളിയില്‍ ഒരു പ്രണയം ഒത്തു....

തിരുവനന്തപുരത്തുകാരന്‍ 0471 അടിക്കുന്നതിനു പകരം അബദ്ധത്തില്‍ അടിച്ചത് 0479.. ചെന്നെത്തിയതോ ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ തോട്ടപുഴശ്ശെരിയിലും....

പ്രണയം അതിന്‍റെ ഉച്ചസ്ഥായിലേക്ക് കടക്കുമ്പോള്‍ പ്രണയ ലേഖനങ്ങള്‍ നാട്ടില്‍ നിന്നും വന്നു തുടങ്ങി..... സുഹൃത്ത് അയച്ച മറുപടിക്ക് അടുത്ത് നാട്ടില്‍ നിന്ന് വന്ന മറുപടിയില്‍ ഏറ്റവും അവസാനം ഇങ്ങനെ ഒരു കുറിപ്പ്.... ചേട്ടന്‍ ഫോണിലൂടെ ഉള്ള അത്ര റൊമാന്റിക്ക് അല്ല കത്തില്‍.....

കാമുകന് ആധിയേറി.... എങ്ങനെ കൂടുതല്‍ പ്രണയാദ്രം ആവാം എന്ന ചോദ്യത്തിന് അവസാനം നറുക്ക് എനിക്ക് വീണു.....

നാടും നാട്ടാരും അവള്‍ പഠിക്കുന്ന കോളേജും എല്ലാം വ്യക്തമായി അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ എന്‍റെ പ്രണയ ലേഖനങ്ങള്‍ അവളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവളുടെ മറുപടികളിലൂടെ വ്യക്തമായിരുന്നു.... ആഴ്ചയില്‍ രണ്ടോ അതില്‍ അധികമോ.....

അങ്ങനെ ഏതാണ്ട് രണ്ടു വര്‍ഷം കഴിയാറാകുന്നു..... കാമുകന്‍ നാട്ടിലേക്ക് പോകാനായി തയ്യാറാകുന്നു... അകലെ കാമുകി കാമുകന് വേണ്ടി തയ്യാറായി കഴിഞ്ഞു....

കണ്ടുമുട്ടേണ്ട സ്ഥലം, കാണുന്ന രീതി എല്ലാം ഫോണിലൂടെയും അതിലേറെ തീവ്രമായി പ്രണയ ലേഖനങ്ങളിലൂടെയും കൈമാറ്റപ്പെട്ടു....

ഏതാണ്ട് പോകാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ഞാന്‍ കാമുകനോട് ചോദിച്ചു.... പോയിട്ട് എന്നാണ് നിങ്ങടെ കല്യാണം....? വീട്ടുകാര് സമ്മതിക്കുമോ...? അതോ ഒളിച്ചോടാന്‍ ആണോ പദ്ധതി.... ? എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കണം.... എന്‍റെ സുഹൃത്തുക്കള്‍ ഉണ്ട് അവിടെ നിന്നെ സഹായിക്കും....!!!

എന്നെ അമ്പരപ്പിക്കുന്ന മറുപടി ആയിരുന്നു അവനില്‍ നിന്ന് വന്നത്..." ഓ പിന്നെ കല്യാണം.... കിട്ടുന്ന അത്രയും അവസരം മുതലാക്കുക, സ്ഥലം വിടുക....!!!

രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ഒരു കത്ത് കൂടി എഴുതി.... അവനോടു അനുവാദം ചോദിക്കാതെ.... "പ്രിയപ്പെട്ട കുട്ടീ.... ഞാന്‍ അജിത്ത്.... ഞാന്‍ ആയിരുന്നു കുട്ടിക്ക് ഈ കണ്ട കത്തുകള്‍ എല്ലാം എന്‍റെ സുഹൃത്തിന്‍റെ ആവിശ്യപ്രകാരം എഴുതിയത്.... കുട്ടിയെ അങ്ങനെ ചതിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.... എന്നാല്‍ ഞാന്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വലിയ ചതി കുട്ടിയെ കാത്തിരിക്കുന്നു, എന്നെ വിശ്വാസം ഉണ്ടങ്കില്‍ രക്ഷപെടുക...." ശേഷം എനിക്കും സുഹൃത്തിനും ഇടയില്‍ നടന്ന സംഭാഷണത്തിന്‍റെ ചിലഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തു....

എന്‍റെ എക്കാലത്തെയും പ്രണയലേഖനങ്ങളുടെ ജനുസ്സിലെ അവസാന പ്രണയലേഖനം ആയിരുന്നു അത്.... യദാര്‍ത്ഥത്തില്‍ ഒരു വ്യക്തിയോട് പ്രണയം തോന്നി എഴുതിയ ഒന്ന്....

രണ്ടു മാസത്തിനു ശേഷം ഒരു ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്‍റെ നിരാശ നിഴലിക്കുന്ന മുഖവുമായി എന്‍റെ സുഹൃത്ത് മുന്നില്‍ നില്‍ക്കുമ്പോളും ഞാന്‍ എനിക്ക് വേണ്ടി എഴുതിയ ആ പ്രണയലേഖനത്തിന്‍റെ നിര്‍വൃതിയില്‍ ആയിരുന്നു...