. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 9 November 2018

അവസാനത്തെ പ്രണയലേഖനം.

അട്ടപ്പാടി ഊരിലെ മൂപ്പന്‍റെ മകന്‍ എന്ന് സുഹൃത്തുക്കള്‍ എന്നെ കളിയാക്കിയിരുന്നു (അട്ടപ്പാടിയിലെ മൂപ്പന്‍ മോശമാണോ, അവര്‍ക്ക് സൌന്ദര്യമില്ലേ, ഞാന്‍ സവര്‍ണ ഫാസിസ്റ്റണ് എന്നൊന്നും പറഞ്ഞു എന്നെ ഒരു പിന്തിരിപ്പന്‍ ആക്കരുതെ)....

നീ ഏതു പട്ടിക്കാടിലെ (അങ്ങനെ ഒരു സ്ഥലം ഉണ്ട് അവിടം മോശവുമല്ല) എന്ന് ചിലര്‍ പദംപറഞ്ഞിരുന്നു.....

കാരണം മനസ്സിലായല്ലോ.... എന്‍റെ വഴിഞ്ഞൊഴുകുന്ന അല്ലെങ്കില്‍ ഒഴുകിയിരുന്ന സൌന്ദര്യം ആയിരുന്നു ഈ പറച്ചിലുകള്‍ക്ക് എല്ലാം പിന്നില്‍.....

എന്നിട്ടും പ്രണയം ഒരു മരീചികയാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.... 

എത്രയോ നല്ല പ്രണയങ്ങള്‍ക്ക് വഴിയോരുക്കാമായിരുന്നു പക്ഷെ എന്തുകൊണ്ടോ തോന്നിയില്ല.... എത്ര പ്രണയങ്ങള്‍ ആത്മവിശ്വാസം ഇല്ലായ്കയാല്‍ തട്ടിക്കളഞ്ഞിരിക്കുന്നു....

പക്ഷെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതി റെക്കോര്‍ഡ് ശ്രിഷ്ടിച്ചിട്ടുണ്ട്.....

അതില്‍ രസകരമായ ഒരു പ്രണയലേഖന പരമ്പര പങ്കുവയ്ക്കാം...

ഓഫീസിലെ എന്‍റെ സമപ്രായക്കാരനു ഒരു നമ്പര്‍ തെറ്റി വിളിയില്‍ ഒരു പ്രണയം ഒത്തു....

തിരുവനന്തപുരത്തുകാരന്‍ 0471 അടിക്കുന്നതിനു പകരം അബദ്ധത്തില്‍ അടിച്ചത് 0479.. ചെന്നെത്തിയതോ ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ തോട്ടപുഴശ്ശെരിയിലും....

പ്രണയം അതിന്‍റെ ഉച്ചസ്ഥായിലേക്ക് കടക്കുമ്പോള്‍ പ്രണയ ലേഖനങ്ങള്‍ നാട്ടില്‍ നിന്നും വന്നു തുടങ്ങി..... സുഹൃത്ത് അയച്ച മറുപടിക്ക് അടുത്ത് നാട്ടില്‍ നിന്ന് വന്ന മറുപടിയില്‍ ഏറ്റവും അവസാനം ഇങ്ങനെ ഒരു കുറിപ്പ്.... ചേട്ടന്‍ ഫോണിലൂടെ ഉള്ള അത്ര റൊമാന്റിക്ക് അല്ല കത്തില്‍.....

കാമുകന് ആധിയേറി.... എങ്ങനെ കൂടുതല്‍ പ്രണയാദ്രം ആവാം എന്ന ചോദ്യത്തിന് അവസാനം നറുക്ക് എനിക്ക് വീണു.....

നാടും നാട്ടാരും അവള്‍ പഠിക്കുന്ന കോളേജും എല്ലാം വ്യക്തമായി അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ എന്‍റെ പ്രണയ ലേഖനങ്ങള്‍ അവളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവളുടെ മറുപടികളിലൂടെ വ്യക്തമായിരുന്നു.... ആഴ്ചയില്‍ രണ്ടോ അതില്‍ അധികമോ.....

അങ്ങനെ ഏതാണ്ട് രണ്ടു വര്‍ഷം കഴിയാറാകുന്നു..... കാമുകന്‍ നാട്ടിലേക്ക് പോകാനായി തയ്യാറാകുന്നു... അകലെ കാമുകി കാമുകന് വേണ്ടി തയ്യാറായി കഴിഞ്ഞു....

കണ്ടുമുട്ടേണ്ട സ്ഥലം, കാണുന്ന രീതി എല്ലാം ഫോണിലൂടെയും അതിലേറെ തീവ്രമായി പ്രണയ ലേഖനങ്ങളിലൂടെയും കൈമാറ്റപ്പെട്ടു....

ഏതാണ്ട് പോകാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ഞാന്‍ കാമുകനോട് ചോദിച്ചു.... പോയിട്ട് എന്നാണ് നിങ്ങടെ കല്യാണം....? വീട്ടുകാര് സമ്മതിക്കുമോ...? അതോ ഒളിച്ചോടാന്‍ ആണോ പദ്ധതി.... ? എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കണം.... എന്‍റെ സുഹൃത്തുക്കള്‍ ഉണ്ട് അവിടെ നിന്നെ സഹായിക്കും....!!!

എന്നെ അമ്പരപ്പിക്കുന്ന മറുപടി ആയിരുന്നു അവനില്‍ നിന്ന് വന്നത്..." ഓ പിന്നെ കല്യാണം.... കിട്ടുന്ന അത്രയും അവസരം മുതലാക്കുക, സ്ഥലം വിടുക....!!!

രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ഒരു കത്ത് കൂടി എഴുതി.... അവനോടു അനുവാദം ചോദിക്കാതെ.... "പ്രിയപ്പെട്ട കുട്ടീ.... ഞാന്‍ അജിത്ത്.... ഞാന്‍ ആയിരുന്നു കുട്ടിക്ക് ഈ കണ്ട കത്തുകള്‍ എല്ലാം എന്‍റെ സുഹൃത്തിന്‍റെ ആവിശ്യപ്രകാരം എഴുതിയത്.... കുട്ടിയെ അങ്ങനെ ചതിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.... എന്നാല്‍ ഞാന്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വലിയ ചതി കുട്ടിയെ കാത്തിരിക്കുന്നു, എന്നെ വിശ്വാസം ഉണ്ടങ്കില്‍ രക്ഷപെടുക...." ശേഷം എനിക്കും സുഹൃത്തിനും ഇടയില്‍ നടന്ന സംഭാഷണത്തിന്‍റെ ചിലഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തു....

എന്‍റെ എക്കാലത്തെയും പ്രണയലേഖനങ്ങളുടെ ജനുസ്സിലെ അവസാന പ്രണയലേഖനം ആയിരുന്നു അത്.... യദാര്‍ത്ഥത്തില്‍ ഒരു വ്യക്തിയോട് പ്രണയം തോന്നി എഴുതിയ ഒന്ന്....

രണ്ടു മാസത്തിനു ശേഷം ഒരു ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്‍റെ നിരാശ നിഴലിക്കുന്ന മുഖവുമായി എന്‍റെ സുഹൃത്ത് മുന്നില്‍ നില്‍ക്കുമ്പോളും ഞാന്‍ എനിക്ക് വേണ്ടി എഴുതിയ ആ പ്രണയലേഖനത്തിന്‍റെ നിര്‍വൃതിയില്‍ ആയിരുന്നു...

Saturday 29 September 2018

ശബരിമലയിലെ പുനർവിചിന്തനങ്ങൾ.

ശബരിമലയിലെപെൺപ്രവേശനവുമായി ബന്ധപ്പെട്ട് മറ്റു ചിലതും കൂടി എനിക്ക് പറയാനുണ്ട്. നാൽപ്പത്തി ഒന്നു ദിവസത്തെ കഠിന വ്രതത്തെ സംബന്ധിച്ച് പറഞ്ഞാൽ,  നാൽപ്പത്തി ഒന്ന് എന്ന ആ മാന്ത്രിക വ്രത ദിവസങ്ങൾ  ഇപ്പാേൾ കടലാസിൽ മാത്രം ഒതുങ്ങുന്നു. ഏറിയപങ്കു ഭക്തരും, പ്രത്യേകിച്ച് മലയാളികളിൽ ബഹുഭൂരിപക്ഷവും ഏഴ് ദിവസവും, പതിനാല് ദിവസവും ഏറിയാൽ ഇരുപത്തി ഒന്ന് ദിവസമോ വ്രതമെടുത്താണ് ഇന്നത്തെ ശബരിമല ദർശനം. ഇത് അയ്യപ്പനോ കോടതിയോ പറഞ്ഞിട്ടല്ല, അവരോരുടെ സൗകര്യാർത്ഥം ഓരോരുത്തരും അങ്ങ് തീരുമാനിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. വ്രതശുദ്ധിയോടെ പശുവിനെ കറന്ന്, ആ പാൽ തൈരാക്കി, അതിൽ നിന്നും വെണ്ണയെടുത്ത് ഉരുക്കി നെയ്യാക്കി അതു വച്ച് നെയ്ത്തേങ്ങാ നിറയ്ക്കണം എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് ഒരു കുപ്പി മിൽമ നെയ്യിൽ തീരുന്ന പത്ത് മിനിറ്റ് സംഗതിയാണ് നെയ്തേങ്ങാ നിറയ്ക്കൽ. ഇതൊക്കെ ശബരിമലയുടെ ആചാരാനുഷ്ടാനങ്ങളിൽ വന്ന കാതലായ മാറ്റങ്ങൾ ആണന്ന് ചൂണ്ടിക്കാട്ടി എന്ന് മാത്രം. എന്റെ ഓർമ്മയിലുള്ള, കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഉണ്ടായ ഇനിയും ധാരാളം മാറ്റങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും, പക്ഷേ അതിലേക്ക് കടക്കുന്നില്ല.

പണ്ട് മണ്ഡലകാലം 41 ദിവസം വ്രതവും അനുഷ്ടിച്ച്‌ അതിനു ശേഷം മകരവിളക്ക് സമയത്ത് മാത്രമാണ് ശബരിമലയിൽ പോയിരുന്നത്. മറ്റാെരു ക്ഷേത്ര ദർശനത്തിനും പോകുന്നതിന് വിപരീതമായി ശരണം വിളി എന്ന ചടങ്ങ് നടത്തി, മുതിർന്നവർക്ക് ദക്ഷിണയും കൊടുത്ത ശേഷമായിരുന്നു അക്കാലത്ത് ദർശനത്തിന് പോയിരുന്നത്. ദക്ഷിണ കൊടുക്കുന്നത് തന്നെ തിരിച്ചു വരാൻ കഴിയില്ല എന്ന ചിന്തയിലും ജീവിതത്തിന്റെ അവസാന യാത്ര എന്ന സങ്കൽപ്പത്തിലുമാണ്. ആനയും, പുലിയും, കടുവയും നിറഞ്ഞ ദുഷ്കരമായ കാനനപാത താണ്ടി പോകുന്നവരിൽ പ്രകൃതിയുടേയും അതിന്റെ വന്യതയേയും നേരിട്ട് തിരികെ എത്തുന്നത് അപൂർവ്വമായിരുന്നു. അതും പോക്കും പിന്നെ ഭാഗ്യത്തിന് തിരിച്ച് വന്നാൽ അതും ചേർത്ത് മാസങ്ങളുടെ യാത്ര ആയിരുന്നു. 

ഇന്ന് പതിനെട്ടാം പടിയുടെ താഴെ വരെ എത്താൻ ഏതാനും മണിക്കൂറുകൾ മതി. പമ്പ വരെ അത്യാധുനിക സൗകര്യമുള്ള വാഹനങ്ങൾ, പമ്പ മുതൽ കാനനപാത കോൺക്രീറ്റ് ചെയ്ത് കിടുക്കനാക്കിയിരിക്കുന്നു. സമീപ ഭാവിയിൽ തന്നെ വാഹനങ്ങൾ ശബരിമലയിൽ എത്തും എന്ന് ഉറപ്പ് (ഇപ്പോൾ തന്നെ ശബരിമലയിലേക്കുള്ള സാധനങ്ങൾ സ്വാമി അയ്യപ്പൻ റോഡ് എന്ന ഒരു പുതിയ റോഡ് വെട്ടി അതിലൂടെ ട്രക്കിലാണ് കൊണ്ടു പോകുന്നത് ). ഇപ്പാേൾ തന്നെ പാത ചവിട്ടിക്കയറാൻ വയ്യാത്തവർക്ക് മനുഷ്യൻ ചുമക്കുന്ന ട്രോളി സൗകര്യം ലഭ്യമാണ്, പ്രായമായവരെക്കാൾ ചെറുപ്പക്കാരാണ് ആ വളരെയധികം ക്യാഷ് ചിലവാകുന്ന ആ സൗകര്യം ഉപയോഗിക്കുന്നത്. ഇപ്പോൾ ശബരിമലയിൽ പോകുന്ന സാധാരണ ആണുങ്ങൾ തന്നെ തിരക്ക് ഒന്നും ഇല്ലങ്കിൽ പമ്പയിൽ നിന്ന് നാല് മണിക്കൂർ കൊണ്ട് ശബരിമലയിൽ പോയി തിരികെ എത്തും. പിന്നെ തിരിച്ച് വണ്ടിയിൽ വരുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ കയറിയാണ് പ്രാധമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നത്. ഇന്ന് സ്ത്രീകൾ ഒരു സാധാരണ യാത്രയിൽ പോലും പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് എന്നിരിക്കെ ഈ അത്യാധുനിക ഘട്ടത്തിൽ ശബരിമലയിലേക്ക് മാത്രം സ്ത്രീ എന്തിന് നിഷേധിക്കപ്പെടണം.   

ശബരിമലയുടെ ഭൂമി ശാസ്ത്രപരവും ഘടനാപരവുമായ പ്രത്യേകതയാണ് പഴമക്കാർ അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാൻ കാരണം എന്നാണ് എന്റെ കാഴ്ചപ്പാട്, അല്ലാതെ അതിന് അതിന്റെ ആചാരങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന് തോന്നുന്നില്ല. അല്ലങ്കിൽ തന്നെ അൻപത്തിയഞ്ച് വയസ്സുള്ള മാസമുറയുള്ള സ്ത്രീയും അറുപത് വയസ്സുള്ള മാസമുറയില്ലാത്ത സ്ത്രീയും തമ്മിൽ ജീവ ശാസ്ത്രപരമായി എന്ത് വ്യത്യാസമാണ് ഉള്ളത്. 12 വയസ്സുള്ള ഒരു കുട്ടിയും 15 വയസ്സുള്ള ഒരു കുട്ടിയും തമ്മിൽ മനശാസ്ത്രപരമായി എന്ത് വ്യത്യാസമാണുള്ളത്. ആയിരക്കണക്കിന് ബ്രഹ്മചാരികളായ സന്യാസിമാർ സാധാരണ ജനങ്ങളുമായി അടുത്തിടപഴകി ജീവിക്കുന്ന നാട്ടിൽ അയ്യപ്പന് മാത്രം സ്ത്രീയിൽ നിന്ന് സംരക്ഷണം എന്തിനാണ്. ഇത്തരം അനാവശ്യമായ കടുംപിടുത്തങ്ങളും നിഷ്കർഷകളും കൊണ്ട് ഗുണമൊന്നും ഉണ്ടായതായി എവിടെയും കാണുന്നില്ല.

Monday 24 September 2018

കോപ്പിയടി എന്ന ഉത്കൃഷ്ട കല

കാലം 1987. ഞാന്‍ എട്ടാം ക്ലാസ്സില്‍. പൊടിമീശ ഒക്കെ വരാന്‍ തുടങ്ങിയിരിക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിയാതെ കാണുന്നതെന്തും ചെയ്യാനും അനുകരിക്കാനും തോന്നുന്ന പ്രായം....

എട്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷ തുടങ്ങി. എക്സാം റൂം ഹെഡ്മാസ്റ്റര്‍ ഓഫീസിന്റെ തൊട്ടുപിറകിലാണ്. ഹെഡ്മാസ്റ്റര്‍ക്ക് ആ റൂമില്‍ നിന്ന് നേരിട്ട് ഞങ്ങള്‍ ഇരിക്കുന്നിടത്തെക്ക് കടക്കാന്‍ വാതില്‍ ഉണ്ട്. ആദ്യ ദിവസം മലയാളം. ബഞ്ചിന്റെ നടുക്ക് ഒരു പത്താംക്ലാസ് ചേട്ടനും രണ്ടു അറ്റങ്ങളിലായി ഞങ്ങള്‍ എട്ടാം ക്ലാസുകാരും. അങ്ങനെ ആയിരുന്നു പരീക്ഷ എഴുത്തിന്റെ സംവിധാനം.... 

യു പി സ്കൂളിന്റെ അറിവില്ലായ്മയില്‍ നിന്നുള്ള ഹൈസ്കൂളിലെക്കുള്ള പറിച്ച് നടീലില്‍ സ്വതവേ ഏതോ ലോകം വെട്ടിപ്പിടിച്ച മനോഭാവത്തില്‍ ആണ് ഞാനും മിക്കവാറും എന്റെ എല്ലാ സുഹൃത്തുക്കളും. മലയാളം പരീക്ഷക്കിടയില്‍ ഞാന്‍ അത്ഭുതത്തോടെ ആ സംഗതി കണ്ടു. എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്ന പത്താംക്ലാസ് ചേട്ടന്‍ നിക്കറിന്റെ പോക്കറ്റിലേക്ക് കൈകടത്തി ഒരു കുഞ്ഞു പേപ്പര്‍ എടുക്കുന്നു, അതില്‍ കുത്തിക്കുറിച്ചിരിക്കുന്ന കുഞ്ഞുകുഞ്ഞു അക്ഷരങ്ങളിലേക്ക് സൂക്ഷ്മമായി നോക്കി അത് പരീക്ഷാപേപ്പറിലെക്ക്  പകര്‍ത്തുന്നു. ഇടക്കിടെ പരിസരങ്ങളെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അല്‍പ്പം അഹന്തയോടെ തൊട്ടടുത്തുള്ള ഞങ്ങള്‍ കുഞ്ഞു പിള്ളേരെ നോക്കുന്നു. വീണ്ടും എഴുതുന്നു.... 

ആദ്യം സംഗതി മനസ്സിലായില്ല. പിന്നെ സംഗതി കോപ്പിയടി എന്ന ഉത്കൃഷ്ട കലയാണെന്ന് മനസ്സിലായപ്പോള്‍ ആ ചേട്ടനോട് അളവറ്റ ആദരവും ബഹുമാനവും കൊണ്ട് മനസ്സ് നിറഞ്ഞു. പരീക്ഷ കഴിഞ്ഞപ്പോള്‍ പോയി ചേട്ടനെ കണ്ടു കോപ്പിയടിയുടെ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതല്‍ അറിയുകയും മനപ്പാഠം ആക്കുകയും ചെയ്തു.....

പിറ്റേന്ന് ഇംഗ്ലീഷ് പരീക്ഷ. അന്ന് ആ ചേട്ടന്‍ തന്റെ ബ്ലേഡ് പരുവമായ ഹവായ് ചെരുപ്പില്‍ ആയിരുന്നു തന്റെ ഉദാത്തമായ കലാപരീക്ഷണം നടത്തിയത്. കോപ്പിയടിച്ചേ ഉറക്കം വരൂ എന്ന ഘട്ടത്തില്‍ എന്നെ എത്തിച്ചു ആ കാഴ്ച....

പിറ്റേന്ന്  ഹിന്ദി പരീക്ഷയാണ്. വൈകുന്നേരം വീട്ടില്‍ പോയിരുന്ന് ഗണപതിക്ക് വച്ച് ഞാനും കലാപരിപാടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. ഒരു തുണ്ട് പേപ്പര്‍ എടുത്തു. എന്താണ് എഴുതേണ്ടത്? കോപ്പിയടി എന്നത് എനിക്ക് മറ്റ് കുട്ടികളുടെ മുന്നില്‍ അഹന്ത കാണിക്കാനുള്ള, ധൈര്യം പ്രകടിപ്പിക്കാന്‍ മാത്രമുള്ള ഒരു കലയാണെന്ന് തിരിച്ചറിവില്‍ എനിക്ക് ഏറ്റം അറിയാവുന്ന ഒരു ഹിന്ദി പദ്യം തന്നെ കുത്തി കുറിച്ചു.....

മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍ ചൌടീ സീട്ട് ലഗായി..... 

രാവിലെ തന്നെ ക്ലാസ്സില്‍ എത്തി, എന്റെ വീരഗാഥ അടുത്ത കൂട്ടുകാരെ ഒക്കെയും കാണിച്ചു, വിവരിച്ചു. ചിലര്‍ തോളില്‍ തട്ടി എന്റെ ധൈര്യത്തെ അഭിനന്ദിച്ചു, ഭീരുക്കള്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു....

പരീക്ഷ തുടങ്ങി... അതുവരെ ഉള്ള ധൈര്യം ഒന്നും ഇപ്പോള്‍ എനിക്കില്ല, എങ്കിലും അഭിമാനം കാത്ത് സൂക്ഷിക്കേണ്ടത് കടമയാണല്ലോ!!! ചോദ്യപേപ്പറില്‍ പരതി. പദ്യം ചോദിച്ചിട്ടുണ്ട് 18 ആമത്തെ ചോദ്യം. പത്താം ചോദ്യത്തില്‍ എത്തിയപ്പോള്‍ ഞാന്‍ നിക്കറിന് ഇടയില്‍ ഒളിപ്പിച്ച തുണ്ട് പേപ്പര്‍ എടുത്ത് ഡെസ്കിന്റെ ചെറു വിടവിലേക്ക് തിരുകി.... 

ആ കൃത്യം കഴിയുകയും ഹെഡ്മാസ്റ്റര്‍ വാതില്‍ തുറന്നു ക്ലാസിലേക്ക് പ്രവേശിച്ചു. എല്ലാവരും എഴുന്നേല്‍റ്റ് ഒറ്റ സ്വരത്തില്‍ "ഗുഡ് മോര്‍ണിംഗ് സാര്‍" പറഞ്ഞു. അദ്ദേഹം കൈ ഉയര്‍ത്തി എല്ലാവരോടും ഇരിക്കാന്‍ ആഗ്യം കാട്ടി. എല്ലാവരും ഇരുന്നു. ഞാന്‍ ഒഴികെ!!!!

ഹെഡ്മാസ്റ്റര്‍ എന്റെ അരികിലേക്ക് വന്നു. എന്നെ വിയര്‍ത്ത് ഒലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തോളില്‍ തട്ടിയിട്ടു പറഞ്ഞു "എന്താ പ്രശ്നം....? ഇരിക്കൂ...."

ഒരു യന്ത്ര മനുഷ്യന്‍ ചെയ്യും പോലെ ഡിസ്ക്കിലെ വിടവില്‍ ഒളിപ്പിച്ച ചെറിയ തുണ്ട് പേപ്പര്‍ എടുത്ത് അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് തുറന്നു നോക്കി, പിന്നെ എന്റെ പരീക്ഷാ പേപ്പര്‍ എടുത്ത് നോക്കി. പിന്നെ അദ്ദേഹം തന്നെ എന്റെ പേപ്പറും എല്ലാം എടുത്ത് മുന്നില്‍ നടന്നു. ഞാന്‍ കീ കൊടുത്ത ഒരു പാവയെ പോലെ പിറകെയും.

ഓഫീസില്‍ ചെന്ന് ഹെഡ്മാസ്റ്റര്‍ തന്റെ കസേര ചൂണ്ടിയിട്ട് പറഞ്ഞു "ഇതില്‍ ഇരുന്ന് എഴുതിക്കൊള്ളൂ". അതികഠിനമായ അപകര്‍ഷതാ ബോധത്തോടെ ആ വലിയ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ കസേരയില്‍ ഇരുന്ന് ഞാന്‍ ഹിന്ദി പരീക്ഷ എഴുതി തീര്‍ത്തു. അവിടെ വരുന്ന അധ്യാപകരും വരാന്തയില്‍ കൂടി നില്‍ക്കുന്ന വിദ്ധ്യാര്‍ത്ഥികളും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... 

എന്റെ ആദ്യത്തെയും അവസാനത്തെയും കോപ്പിയടി, കോപ്പിയടിക്കാതെ അവിടെ പര്യവസാനിച്ചു

--------------------------------

പട്ടി എന്ന് വിളിച്ചതിന് തിരുവനന്തപുരത്ത് ഒരു വിദ്ധ്യാര്‍ത്ഥിനിയേ പട്ടിക്കൂട്ടില്‍ മൂന്നു മണിക്കൂര്‍ പട്ടിയോടൊപ്പം അടച്ചിട്ടു എന്ന് ഒരു വാര്‍ത്ത വന്നിരുന്നു. അങ്ങനെ എങ്കില്‍ ഞാന്‍ കാണിച്ച കുസൃതികള്‍ക്ക്, വിളിച്ച പദപ്രയോഗങ്ങള്‍ക്ക് എന്റെ അദ്ധ്യാപകര്‍ എന്നെ എവിടെയൊക്കെ അടക്കേണ്ടി വരുമായിരുന്നു ദൈവമേ....!!!

Friday 17 August 2018

ദുരന്തമുണ്ടാകുമ്പോഴെങ്കിലും.



ഒരൊറ്റ മതം - ഹിന്ദുവില്ല, മുസൽമാനില്ല, ക്രിസ്ത്യാനിയില്ല, പാഴ്സിയില്ല....

ഒരൊറ്റ ജാതി - ബ്രാഹ്മണനില്ല, പുലയനില്ല, സുന്നിയില്ല, യാക്കോബയില്ല.....

ഒരൊറ്റ ദൈവം - അള്ളാഹുവില്ല, ക്രിസ്തുവില്ല, ബുദ്ധനില്ല, ശിവനില്ല....

ഒരൊറ്റ ആരാധനാലയം - അമ്പലമില്ല, പള്ളിയില്ല, മസ്ജിദില്ല, സേവാഭവനമില്ല...

ഒരൊറ്റ പുരോഹിതൻ - പൂജാരിയില്ല, ഉസ്താദില്ല,  പള്ളീലച്ചനില്ല, ആൾദൈവങ്ങളില്ല....

ഒരൊറ്റ സങ്കീർത്തനം - നിസ്കാരമില്ല, ഭജനയില്ല, കുർബാനയില്ല, കുമ്പസാരമില്ല.....

ഒരൊറ്റ നാമം - മത്തായി ഇല്ല, മുഹമ്മദില്ല, മുകുന്ദനില്ല, മുജീബില്ല....

ഒരൊറ്റ പ്രായം - ശൈശവമില്ല, കൗമാരമില്ല, യൗവ്വനമില്ല, വാർദ്ധക്യമില്ല....

ഒരൊറ്റ നിറം - കറുപ്പില്ല, വെളുപ്പില്ല, തവിട്ടില്ല, ചുവപ്പില്ല.....

ഒരൊറ്റ ലിംഗം - സ്ത്രീയില്ല, പുരുഷനില്ല, മൂന്നാം ലിംഗമില്ല, നാലാം ലിംഗമില്ല....

ഒരൊറ്റ വർഗ്ഗം - കുബേരനില്ല, കുചേലനില്ല, പണ്ഠിതനില്ല, പാമരനില്ല...

ഒരൊറ്റ ദേശം - ആലുവയില്ല, ആറന്മുളയില്ല, ആലപ്പുഴയില്ല, അംഗമാലിയില്ല....

ഒരൊറ്റ വാസസ്ഥലം - ഒറ്റ നിലയില്ല, ഇരട്ട നിലയില്ല, വൻ സൗധമില്ല, വള്ളിക്കുടിലില്ല.....

ഒരൊറ്റ രാഷ്ട്രീയം - കമ്യൂണിസ്റ്റ് ഇല്ല, ബി ജെ പി ഇല്ല, കോൺഗ്രസ്സില്ല, ലീഗില്ല....

ഒരൊറ്റ പക്ഷം - ഇടത് പക്ഷമില്ല, വലതു പക്ഷമില്ല, ന്യൂനപക്ഷമില്ല, ഭൂരിപക്ഷമില്ല....

ഒരൊറ്റ വാദം - തീവ്രവാദമില്ല, ദേശീയവാദമില്ല, അസ്ഥിത്വ വാദമില്ല, പുരോഗമന വാദമില്ല....

ഒരൊറ്റ നീതി - പീഡനമില്ല, പ്രീണനമില്ല, സ്വജാതിയില്ല, വിജാതിയില്ല...

ഒരൊറ്റ മനുഷ്യൻ - അച്ഛൻ ഇല്ല, അമ്മയില്ല, സഹോദരിയില്ല, സഹാേദരനില്ല....

അതെ..... പ്രകൃതി, പ്രകൃതി, പ്രകൃതി, പിന്നെയും പ്രകൃതി മാത്രം...

Sunday 10 June 2018

ഇനിയൊരു ജന്മമുണ്ടങ്കിൽ.....


അടുത്ത ജന്മത്തിൽ എനിക്കൊരു പെണ്ണായി ജനിക്കണം...

ജനിച്ചു വീഴുമ്പോൾ ചുറ്റുമുള്ളവരിൽ ഉണ്ടാകുന്ന നിസംഗത നേരിട്ടറിയണം..

'ദൈവം സഹായിച്ചാൽ അടുത്തത് ഒരു ആണായിരിക്കുമെടീ' എന്ന് അയൽവക്കത്തെ പൊങ്ങച്ച ചേച്ചിമാർ അമ്മയെ അശ്വസിപ്പിക്കുന്നത്  കേൾക്കണം.

'നീ പെണ്ണാണ് കാലടുപ്പിച്ചിരിക്കടീ' എന്ന ശാസന അറ്റം കൂർത്ത നഖം കയറിയ നീറ്റലായി വലത്തേ തോളിൽ അണമുറിയാതെ പേറണം...

"നീ വല്യ കുട്ടിയായി ഇനി ആൺകുട്ട്യോളുടെ കൂടെയൊന്നും കൂട്ടുകൂടാൻ പാടില്ല" എന്ന മുത്തശ്ശി മൊഴി നിസംഗതയോടെ കേട്ടിരിക്കണം..

അച്ഛന്റെ വിയർപ്പ് മണവും, സ്നേഹമുത്തങ്ങളും ഒരു തീണ്ടാപ്പാട് അകലെയാകുന്നത് സന്തോഷത്തോടെ മനസ്സിലാക്കണം...

തീണ്ടാരിയായി വീടിന്റെ വടക്കേ മൂലയിലെ മുറിയിൽ ഒരു കീറപ്പായയിൽ ക്ഷുദ്രജീവികളോട് മല്ലടിച്ച് ഉറങ്ങുന്നതിന്റെ സുഖമൊന്ന് അനുഭവിക്കണം...

നിതംബവും മാറും അളക്കുന്ന കണ്ണുകളിലെ കാമവും വെറിയും നേരിട്ട് അനുഭവിച്ച് പ്രതികരിക്കാത്ത തല കുമ്പിട്ട് നടക്കുന്ന ഉത്തമ വനിതയാവണം....

ബസ്സിലെ, ബീച്ചിലെ, സിനിമാ കൊട്ടകയിലെ കാമകണ്ണുകളുടെ ആർത്തി പൂണ്ട തോണ്ടലുകളെ നിസംഗതയാടെ ഉൾക്കൊണ്ട് പരാതിയും പരിഭവും ഇല്ലാത്ത ഒരു നല്ല പെണ്ണ് സർട്ടിഫിക്കറ്റിന്റെ ഉടമയാവണം..

പൊതു ഇടങ്ങളിൽ വെറും പെണ്ണെന്ന് ചാപ്പ കുത്തി മാറ്റി നിർത്തലിന്റെ സുഖവും സന്തോഷവും  അനുഭവിച്ചറിയണം...

"അവൻ പഠിച്ചോട്ടെ, നീ വല്ലയിടത്തും കയറി ചെല്ലേണ്ടവളല്ലേ നിനക്ക് ഇത്രയും പഠിത്തം മതി" എന്ന പക്ഷം തിരിക്കൽ ശിരസ്സാ വഹിച്ച് ഒരു അടുക്കളപ്പുഴുവായി ജീവിച്ച് കാട്ടണം...

മനസ്സിൽ മൊട്ടിട്ട പ്രണയം പറഞ്ഞാൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന മാനനഷ്ടമോർത്ത് മുറി അടച്ചിരുന്ന് തല തുടയ്ക്കുള്ളിൽ അമർത്തി വിതുമ്പി കരയണം....

സ്ത്രീതന്നെ ധനമെന്ന പൊതുഇട ഘോര പ്രാസംഗികന്റെ പെണ്ണുകാണൽ ചടങ്ങിലെ ആർത്തി ചോദ്യങ്ങളോട് ആരാധനയോടെ പ്രതികരിക്കുന്ന ബന്ധുക്കളുടെ കൂടെ നിന്ന് കൈയ്യടിക്കണം..

മനസ്സിൽ വച്ചാരാധിച്ച വിഗ്രഹത്തെ ഉടച്ച്, ഉറ്റവർ ചൂണ്ടിക്കാട്ടിയ കളിമൺ പ്രതിമയ്ക്ക് മുന്നിൽ തലകുനിച്ച് അവരുടെ മാനം കാത്ത്  നീതിമതി ആവണം..

ആ രാത്രിയിൽ പുരുഷ വന്യതയ്ക്ക് ചുവട്ടിൽ ആദ്യ വേദനയുടെ ഒരു ഭാവവും കാട്ടാതെ അവന്റെ സങ്കൽപ്പ നായികയായി അഭിനയിച്ച് തകർക്കണം....

കിടക്കയിലും പുറത്തും അവനാണ് നായകൻ എന്ന് തിരിച്ചറിഞ്ഞ് അവൻ പറയുന്ന എന്തും അനുസരിച്ചും അംഗീകരിച്ചും ഒരു ആഫ്രിക്കൻ അടിമ അനുഭവിക്കുന്ന സന്തോഷം അനുഭവിച്ചറിയണം....

ഉപ്പു കുറഞ്ഞതും, മുളകു കൂടിയതും പറഞ്ഞുള്ള അവന്റെ കൈക്കരുത്തിനെ, സ്നേഹത്തലോടുകളായി ഏറ്റെടുത്ത് അടുക്കള മൂലയിലയിലെ കൂറകൾക്ക് സന്തോഷത്തോടെ കൂട്ടാകണം....

വയറ്റിനുള്ളിൽ  ഗർഭചുമട് കൊണ്ടു നടക്കുമ്പോഴും, അവന്റെ കഷ്ടപ്പാടുകളെ, ജോലിയിലെ ആത്മാർത്ഥതയെ കുറിച്ചുള്ള വാചാലതകൾ കൗതുകത്തോടെ കേട്ടിരിക്കണം...

"നിനക്ക് ഈ വീട്ടിൽ എന്താണ് ഇത്ര പണി" എന്ന ഗർവ്വേറിയ ചോദ്യശരങ്ങൾ, മുഖത്തെ വിയർപ്പു കണങ്ങളെ എന്നപോല്‍ സാരിത്തുമ്പാൽ അമർത്തി തൂത്ത് കളഞ്ഞ് "എനിക്കിവിടെ പരമസുഖം" എന്ന് പറയാൻ പഠിക്കണം....

തുടയെല്ലുകൾ തകർക്കുന്ന വേദന തീർത്ത് മകൻ പുറത്തു വരുമ്പോൾ എന്നിലെ വേദനയേക്കാൾ അവന്റെ കീറ്റലിൽ ആശങ്കപ്പെട്ട് മാറോട് ചേർത്ത് സ്നേഹപ്പാൽ ചുരത്തണം....

മകന്റെ ഗുണങ്ങളെ എല്ലാം അച്ഛന്റെ കഴിവുകളായും, ദോഷങ്ങളെ എല്ലാം അമ്മയുടെ കഴിവുകേടുകളായും ചിത്രീകരിക്കുമ്പോള്‍ അത് കേട്ട് തലകുലുക്കി ഒരു പരാതിയും പറയാത്ത ഉത്തമ കുടുംബിനി ആവണം....

മകന്റെയും മരുമകളുടെയും കുത്തുവാക്കുകള്‍ സന്തോഷത്തോടെ നഞ്ചിലേറ്റി അവരുടെ താളത്തിനു ഒത്തു നൃത്തം ചവിട്ടുന്ന നന്ദിയുള്ള ഒരു നാടന്‍ പട്ടിയാവണം....

പിന്നെ സുഗന്ധം പേറുന്ന വൃദ്ധ സദനത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതത്തില്‍ പറയാന്‍ മറന്നു പോയ എല്ലാ തമാശകളും സഹമുറിയരോട്‌ പകര്‍ന്ന്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കണം.....

ഒടുവില്‍ ആരോ തീര്‍ത്ത ചാണക വറളിയുടെ പട്ടടയില്‍ ചൂടറിയാതെ നീറി നീറി വെന്തു തീരണം....