. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 7 June 2010

മതം എന്നാല്‍......?

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഉച്ചയുറക്കത്തിനിടയില്‍ എന്റെ ആറ് വയസ്സുകാരി മകള്‍ ഞെട്ടി ഉണര്‍ന്ന് അലറി.....

അവളെ കരവലയത്തിലാക്കി കിടന്നുറങ്ങുകയായിരുന്ന ഞാനും ഞെട്ടിയുണര്‍ന്നു......

മകളെ കുലുക്കി ബോധതലത്തിലെക്ക് കൊണ്ടുവന്ന് ഞാന്‍ തമാശ രൂപത്തില്‍ ചോദിച്ചു....

“എന്തു പറ്റി?”

ഉറക്കത്തിന്റെ ആലസ്യത്തിലും അവള്‍ പറഞ്ഞു....

“അച്ഛാ...ഞാനൊരു സ്വപ്നം കണ്ടു..... അതില്‍ ഞാനും എന്റെ ചങ്ങാതിമാരായ ജോസഫും, പൊന്മണിയും ഉണ്ടായിരുന്നു.... ഞങ്ങള്‍ ഒളിച്ചു കളിക്കുകയായിരുന്നു..... പൊന്മണി എവിടെയോ ഒളിച്ചു.... അത് ഞാന്‍ ജോസഫിനോട് പറയുകയായിരുന്നു”

അവളുടെ ആലസ്യം നിറഞ്ഞ കൊഞ്ചിക്കുഴയിലിനുപരി എന്റെ മനസ്സുടക്കി നിന്നത് അവള്‍ ഉറക്കത്തില്‍ പറഞ്ഞ ആ വാചകങ്ങാളില്‍ ആയിരുന്നു.....

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഇതെ വാചകം ഞാന്‍ മറ്റെവിടെയോ കേട്ടിട്ടുണ്ടോ?

മനസ്സ് കിലോമീറ്റര്‍ സഞ്ചരിച്ച് എത്തി നിന്നത് മംഗലാപുരത്തിനടുത്തുള്ള സുള്ളിയ എന്ന ചെറുപട്ടണത്തിലാണ്....

അവിടെയാണ് ഞാന്‍ എന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന് വിരാമമിട്ടത്.

അവിടെ നിന്നാണ് ജീവിതം എന്ന പ്രാരബ്ദത്തിന്റെ തീച്ചൂളയിലേക്ക് ഞാന്‍ ‍എടുത്തെറിയപ്പെട്ടത്.

1992 ഡിസംബര്‍ 6.... ഭാരതമാതാവ് സ്വന്തം മക്കളാല്‍ പച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട ദിവസം....

തലേന്ന് തന്നെ പത്രധ്വാരാ അറിയാന്‍ കഴിഞ്ഞിരുന്നു അയോധ്യയില്‍ സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, അതിനാല്‍ സൂക്ഷീച്ചിരിക്കണമെന്നും....

മുസ്ലീം, ഹിന്ദു ഭൂരിപക്ഷം ഏതാണ്ട് ഒരേ അനുപാതത്തിലുള്ള സുള്ളീയ അതിനു മുന്‍പു നടന്ന ഒരു രഥയാത്രയുടെ ഭാഗമായി പൂര്‍ണമായും കത്തി നശിച്ചിരുന്നു.....

അതിനു ശേഷം ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും, സഹവര്‍ത്തിത്തവും ഊട്ടിയുറപ്പിക്കാന്‍ സാംസ്കാരിക നായകന്മാരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ അളവു വരെ സഹായിച്ചിരുന്നു.....

മുന്‍ അനുഭവം പാഠമായുള്ള സുള്ളിയയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കരുടെ പ്രതിനിധി എന്ന നിലയില്‍ തട്ടുകടക്കാരന്‍ രമേട്ടന്‍ ഞങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒരുപദേശം തരാന്‍ മറന്നില്ല....

“സൂക്ഷിക്കണം.... കഴിയുമെങ്കില്‍ ഇന്നു തന്നെ നിങ്ങള്‍ വീടുകളിലേക്ക് തിരിച്ചു പോകണം”

പക്ഷെ സംഭവത്തിന്റെ ഗൌരവം അത്രയൊന്നും മനസ്സിലാവാതിരുന്ന ഞങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ചോരത്തിളപ്പ് ആ ഉപദേശം സ്വീകരിക്കാതിരിക്കാന്‍ കൂടുതല്‍ കരുത്തും നല്‍കി....

ഡിസംബര്‍ ആറിന്റെ പ്രഭാതം ശാന്തമായാണ് അനുഭവപ്പെട്ടത്.... പോലീസ് വാഹനത്തില്‍ നിന്നു വരുന്ന കന്നടയിലുള്ള അറിയിപ്പുകള്‍ മാത്രം ഇടക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു.....

നൂറ്റിനാലപത്തിനാല് എന്ന വകുപ്പ് പ്രാബല്യത്തില്‍ വരുത്തി എന്ന് ആരോ പറഞ്ഞറിഞ്ഞു....

റോഡുകള്‍ വിജനമായിരുന്നു........ വാഹനങ്ങള്‍ നിരത്തിലില്ല.....

ഉച്ചയോടെ ചില ആരവങ്ങളും, കലപിലകളും പല സ്ഥലങ്ങളില്‍ നിന്നു മുഴങ്ങുന്നത് ചെവിയോരത്താല്‍ കേള്‍ക്കാമായിരുന്നു.....

ഇടക്ക് കേട്ട വേടി ഒച്ച അതുവരെ ഉണ്ടായിരുന്ന ഞങ്ങളുടെ ധൈര്യം ചോര്‍ത്തിക്കളഞ്ഞു........

ഞങ്ങള്‍ ഹോസ്റ്റലിലെ ചെങ്ങാതിമാര്‍ എല്ലാം കൂടി ഒരു മുറിയില്‍ ഒത്തുകൂടി......

ആ ചെറുപട്ടണത്തിന്റെ ഒത്ത നടുക്കണ് ഞങ്ങളുടെ ഹോസ്റ്റല്‍ എന്നതും, പോലീസ് സ്റ്റേഷന്‍ തൊട്ടടുത്താണെന്നതും ഞങ്ങളെ തെല്ലൊന്നു ആശ്വാസം കൊള്ളിച്ചു.......

പക്ഷെ അവിടെ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു.... കഴിവതും വേഗം ഇവിടം വിടണം!!

പോലീസിന്റെ സഹായം തേടാം ...കൂട്ടത്തില്‍ സീനിയര്‍ ആയ ജോ പറഞ്ഞു......

ഒടുവില്‍ ആ തീരുമാനം ആരു നടപ്പാക്കുമെന്ന് ചോദ്യത്തിന് ജോ തന്നെ ഉത്തരം നലകി....

“ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോകാം... സംസാരിക്കാം...”

ജോയ്ക്കൊപ്പം ഞാനും പോലീസ് സ്റ്റേഷനില്‍ എത്തി....

ഞങ്ങള്‍ ആഗമനോദ്ദേശം അറിയിച്ചു.....

പോലീസുകാര്‍ ജാഗരൂഗരായിരുന്നു.... കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ കയറി ചെന്നാല്‍ ഉണ്ടാകാവുന്ന പരിഹാസവും, അനാവശ്യ തുറിച്ചു നോട്ടവും അവിടെയുണ്ടായില്ല....

അവര്‍ ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചു.... ഒരു മണിക്കൂറിനുള്ളില്‍ വേണ്ടത് ചെയ്യാമെന്ന ഉറപ്പ് കിട്ടി.....

പോലീസ് സ്റ്റേഷന് പുറത്തിറങ്ങിയ ഞങ്ങളെ നേരിട്ടത് വടിവാളും കഠാരകളുമായി ഒരുപറ്റം ചെറുപ്പക്കാര്‍....

ഒരുനിമിഷം കൊണ്ട് അവര്‍ ഞങ്ങളെ വളഞ്ഞു....

“എന്താ പേര്?” കൂട്ടത്തില്‍ നേതാവേന്നു തോന്നിക്കുന്നവന്‍ കന്നട കലര്‍പ്പുള്ള മലയാളത്തില്‍ ചോദിച്ചു....

പരിസരബോധം വീണ ഞാന്‍ പെട്ടെന്നു പറഞ്ഞു..... “അജിത്ത് ഗോപാലകൃഷ്ണന്‍”

സാധാരണയായി പേരിനോട് ചേര്‍ത്ത് അച്ഛന്റെ പേര്‍ പറയാറില്ലാത്ത ഞാന്‍ നേതാവിന്റെ തിരുനെറ്റിയിലെ ചുവപ്പന്‍ പൊട്ടുകണ്ട് അറിയാതെ പറഞ്ഞു പോയതാണ്.....

ഇരുത്തി ഒരു മൂളു മൂളിക്കൊണ്ട് നേതാവ് ജോയുടെ നേരെ തിരിഞ്ഞു.....

“നിന്റെ??”

“മൂര്‍ത്തി” ...... ജോക്കു മുന്നെ ഞാന്‍ നെടുവീര്‍പ്പിട്ടു....

നേതാവ് അണികള്‍ക്ക് നേരെ തിരിഞ്ഞ് .... “ഇതു നമ്മുടെ ആള്‍ക്കാരാണ് വിട്ടേക്കൂ”

അനുസരണാശീലമുള്ള അണികള്‍ നേതാവിനെ അനുസരിച്ചു.....

ഞങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ചുടു ചോര മണക്കുന്ന വടിവാളുകള്‍ തഴ്ത്തപ്പെട്ടു.....

“നല്ലതു സംഭവിക്കാനായി ജീവനോടെയിരിക്കുന്ന അച്ഛനെ ഒന്നു കൊന്നാലും കുഴപ്പമില്ലടെ“ എന്ന തിരുവന്തപുരത്തുകാരന്‍ സുബാഷിന്റെ വാക്കുകള്‍ ഞാന്‍ ഒരു നിമിഷം ഓര്‍ത്തു......

നെടുവരയന്‍ “പൊട്ടന്‍” പോകുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരുപദേശം തരാന്‍ മറന്നില്ല.....

ഇവിടെയെങ്ങും നില്‍ക്കെണ്ട “മറ്റവന്മാര്‍” വന്നാല്‍ കഴുത്തിനു മുകളില്‍ തല കാണില്ല......

വര്‍ഗ്ഗീയത എന്ന വിഷം എന്താണെന്ന് നേരിട്ട് അറിയാന്‍ കഴിഞ്ഞത് അന്നാണ്.....

അത് തല്‍ക്ഷണം ഒരാനയെ കൊല്ലാന്‍ കഴിയുന്ന രാജവെമ്പാലയേക്കാള്‍ എത്രയോ വലുതാണെന്ന് തിരിച്ചറിവുണ്ടാക്കാന്‍ എന്നെ സഹായിച്ചു....

ഹോസ്റ്റലില്‍ എത്തി..... ഏതാണ്ട് 30 മിനിറ്റിനുള്ളില്‍ പോലീസ് വാന്‍ ഞങ്ങളുടെ ഹോസ്റ്റലിനു മുന്നില്‍ വന്നു നിന്നു.....

അപ്പോഴേക്കും ഞങ്ങള്‍ ഹോസ്റ്റല്‍ വാസികള്‍ അറുപത് പേരും തയ്യാറായിരുന്നു.....

മുന്നില്‍ ഒരു പൊലീസ് ജീപ്പിന്റെ അകമ്പടിയോടെ ഞങ്ങളെയും കുത്തിനിറച്ച് ആ വാന്‍ യാത്ര തുടങ്ങി.....

കത്തുന്ന കടകളും, പായുന്ന പോലീസ് ജീപ്പുകളും, കിട്ടിയ സമയം മുതലാക്കാന്‍ തീരുമാനിച്ച് തുറന്നിട്ട കടകളില്‍ കൊള്ള നടത്തുന്ന സാമൂഹ്യവിരുദ്ധര്‍!

മുസ്ലീം ഭൂരിപക്ഷം എന്നും , ഹിന്ദു ഭൂരിപക്ഷം എന്നും വേര്‍തിരിച്ച് ആക്രമിക്കപ്പെട്ടു.....

പോലീസ് വാന്‍ തൊട്ടടുത്ത പട്ടണമായ പുത്തൂരിലെത്തി അവിടുത്തെ മീറ്റര്‍ ഗേജ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു....

പിന്നെ പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു” ഇവിടെ നിന്ന് മംഗലാപുരത്തേക്ക് ട്രെയിന്‍ കിട്ടും...“

മിറ്റര്‍ ഗേജ് ട്രെയിനിനു ടിക്കറ്റെടുത്തു...

ട്രെയിന്‍ നീങ്ങി ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യത്തെ കല്ല് വീണു..... പിന്നെ തുരുതുരെ ഏറുകള്‍ വന്നുകൊണ്ടെയിരുന്നു....

സൈഡ് ഷട്ടറുകള്‍ വലിച്ചു താഴ്ത്തി ഞങ്ങള്‍ നിശബ്ദരായിരുന്നു.......

ട്രെയിന്‍ മംഗലാപുരത്തെത്തി.... കുറെനേരം കാത്തിരുന്നിട്ടും അപ്പോള്‍ തെക്കോട്ടെക്ക് പുറപ്പെടുന്ന ട്രെയിനുകള്‍ ഒന്നുമില്ല എന്ന അറിയിപ്പാണ് കിട്ടിയത്....

ഇനി ബസ്സ് തന്നെ ശരണം......

എല്ലാവരും കൂടി ബസ്സ് സ്റ്റേഷനിലേക്ക് നടന്നു..... അവിടെ നിന്നും മംഗലാപുരം ഭാഗത്തുള്ള മറ്റു കോളേജുകളില്‍ നിന്നുള്ള ഒരു പറ്റം വിദ്ധ്യാര്‍ത്ഥികളെ കൂടി ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി......

ഭാഗ്യമെന്നു പറയട്ടെ ആ കാല്‍നട യാത്രയില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല.....

സമയം ഇരുട്ടി തുടങ്ങിയിരുന്നു.....

വളരെ നേരത്തെ കാത്തിരിപ്പിനു ശേഷം മംഗലാപുരത്തുനിന്നും, കാസര്‍ഗോഡേക്ക് ഒരു ബസ്സ് കിട്ടി.... ഞങ്ങളില്‍ ഒരുപറ്റം വിദ്ധ്യാര്‍ത്ഥികള്‍ അതില്‍ കയറിപറ്റി.....

രാത്രി ഒന്‍പതു മണിക്കാണ് കാസര്‍ഗോഡ് ബസ്സിറങ്ങിയത്....

ഇനി എങ്ങോട്ട് എന്നറിയാ‍തെ ഞങ്ങള്‍ പരതി.....

തീര്‍ത്തും വിജനമായ ബസ്സ് സ്റ്റാന്‍ഡ്.....

ഞങ്ങള്‍ വന്ന ബസ്സ് ഒഴിച്ചാല്‍ മറ്റു രണ്ട് ബസ്സുകള്‍ മാത്രം....

അതില്‍ പക്ഷെ ഒരാളെയും കാണാനില്ല.....

ബസ്സ് കാത്തു നില്‍ക്കാം....

ബസ് സ്റ്റാന്‍ഡിലെ ചെറിയ കൂരയിലെക്ക് നീങ്ങി നിന്ന ഞങ്ങളുടെ കാലുകള്‍ എന്തോ തണുത്ത ദ്രാവകത്തില്‍ ചവിട്ടിയത് തിരിച്ചറിഞ്ഞു.....

അര‍ണ്ട വെളിച്ചത്തില്‍ മിന്നായം പോലെ അതു കണ്ട് ഞങ്ങള്‍ ഞെട്ടി......

ഒരാള്‍ മരിച്ച് കിടക്കുന്നു.... തലയില്‍ നിന്നും രക്തം വാര്‍ന്ന് പരിസരമാകെ പടര്‍ന്നു കിടക്കുന്നു.....

ഞാന്‍ പറഞ്ഞു “നമ്മുക്കിവിടെ നിന്ന് സ്ഥലം വിടാം അല്ലെങ്കില്‍ നാളെ ഇതിന്റെ പാപം നമ്മുടെ തലയില്‍ കെട്ടി വെക്കപെട്ടേക്കാം“!

ഞങ്ങള്‍ റോഡിലേക്കിറങ്ങി......

പെട്ടെന്ന് ഒരാരവം അടുത്തു വന്നു...... ഒരുകൂട്ടം ചെറുപ്പക്കാരുടെ നടുവില്‍ ഞങ്ങള്‍ മറ്റൊരുകൂട്ടം ചെറുപ്പക്കാര്‍....

അവര്‍ സായുധര്‍...ഞങ്ങള്‍ നിരായുധര്‍.....

ഈത്തവണയും സഘത്തലവന്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ ചോദിച്ചു.....

ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മഹേഷിനാണ് ആദ്യ ചോദ്യം നേരിടേണ്ടി വന്നത്.....

അരണ്ട വെളിച്ചത്തില്‍ അവര്‍ കാവിപ്പേരാണോ, പച്ചപ്പേരാണോ ആവിശ്യപ്പെടുന്നതെന്ന് അറിയാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല....

“മഹേഷ്” പേരു പറഞ്ഞതും മുഖമടച്ച് അടി വീണു.....

ഞങ്ങള്‍ ചിതറിയോടി.......

പിന്നില്‍ വീശിയ വടിവാളിന്റെ അഗ്രത്ത് കൊള്ളാന്‍ ആളില്ലാതെ സീല്‍ക്കാര ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.....

എന്നോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു.....

ഞങ്ങള്‍ വഴിയരികില്‍ കണ്ട പുതുതായി പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് ഓടി കയറി......

കുറ്റാകുറ്റിരുട്ട്.....

പുറകെ ഓടി വന്നവര്‍ അവിടമാകെ പരതി.....

ഞങ്ങള്‍ നാലു പേരും പരസ്പരം കെട്ടിപ്പിടിച്ച് ശ്വാസമടക്കി നിന്നു....

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഞെട്ടലോടെയാണ് ആ വാക്കുകള്‍ ഞങ്ങള്‍ കേട്ടത്......

ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ജോസഫ്??

ഒരു ആശയ സംഘട്ടത്തിനു പറ്റിയ സമയം അല്ലായിരുന്നു.....

എങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു......

പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം പലവഴികളില്‍ കറങ്ങി ഞങ്ങള്‍ വീട്ടിലെത്തി.....

മരണപ്പെട്ടവന്‍ പുനര്‍ജിവിച്ച് ചെന്ന മട്ടില്‍ എനിക്ക് വീട്ടില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിചത്....

ഒന്നര മാസത്തിനു ശേഷം തിരിച്ചത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് സാമൂഹ്യ വിര്‍ദ്ധര്‍ തകര്‍ത്തെറിഞ്ഞ സുള്ളീയ പട്ടണമായിരുന്നു.....

ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട രാമേട്ടനേയും അവര്‍ വെറുതെ വിട്ടില്ല.....

അച്ഛാ എന്തിനാ സങ്കടപ്പെടുന്നത്?!

മകളുടെ ആലിംഗനത്തില്‍ മനസ്സ് വളരെ പെട്ടെന്ന് തിരികെ എത്തി...

പൊന്നുമണിയെ ഓര്‍ത്തിട്ടാ...?? അച്ഛന്‍ സങ്കടപ്പെടുന്നത്? അവള്‍ക്ക് ആശ്ചര്യം.... അവള്‍ അടുത്ത മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നില്ലെ.....

“അല്ല മോളെ ജോസഫിനെ ഓര്‍ത്തിട്ട് .... കാപാലികരായ അനേകായിരം ജോസഫുമാരെ ഓര്‍ത്തിട്ട്”

അത്ഭുതത്തില്‍ നോക്കി നില്‍ക്കുന്ന മകളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ച് ഞാന്‍ എഴുനെല്‍റ്റു!