. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday 5 June 2010

രാമന്റെ വാള്‍!

എന്റെ ഗ്രാമ ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്.... രണ്ട് ദിവസം മാത്രം ആയുര്‍ഃദൈര്‍ഘ്യമുള്ള ഉത്സവം ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് ത്രിശൂര്‍പൂരത്തിനു തുല്യമാണ്... ഗ്രാമത്തില്‍ അന്നു ജനിച്ചു വീണ കുട്ടി വരെ ഈ രണ്ട് ദിവസം സെക്കന്റുകള്‍ പോലും കളയാതെ അമ്പലമുറ്റത്തെ ചരലുകള്‍ എണ്ണാന്‍ അവിടെ കാണും.

മീനമാസത്തിലെ ഉത്രം ആണ് പ്രധാന ഉത്സവം. അന്ന് രാത്രിയിലെ പുരാണ ബാലെയാണ് അന്നും ഇന്നും ഞങ്ങളുടെ ക്ഷേത്രത്തിലെ ക്ലൈമാക്സ്.

മലമോടിയില്‍ താമസിക്കുന്ന കിട്ടനാശാന്‍ മുതല്‍ തോട്ടു വക്കത്തു താമസിക്കുന്ന സാവിത്രി അമ്മ വരെ ബാലെ പ്രേമികളാ‍ണ്.

അന്നേ ദിവസം പരിസരത്തുള്ള ഏതെങ്കിലും കള്ളന്മാര്‍ കളവ് ലേലത്തിനെടുത്താല്‍ പോലും ബാലേ തീരുന്ന നാലുമണിക്കൂര്‍ മതിയാകും ഏതാണ്ട് അന്‍പത് ശതമാനം വീടുകള്‍ കവറു ചെയ്യാന്‍!

1988 ലെ ഒരു രാത്രി.... വെളുത്ത വാവായതിനാല്‍ പൂര്‍ണ ചന്ദ്രന്‍ പകല്‍ പോലെ വെളിച്ചം പരത്തി വിലസി
നില്‍ക്കുന്നു....

ഉത്സവത്തിന്റെ ക്ലൈമാക്സായ ബാലെ ദിനമാണ് അന്ന്.

ഞാന്‍ ഗ്രാമത്തിനു പുറത്തുള്ള എം എച്ച് എസ് പുത്തങ്കാവ് എന്ന വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാര്‍ച്ച് മാസം ആയതിനാലും ലാസ്റ്റ് ടേം പരീക്ഷ ഉത്സവത്തിനിടക്ക് നടക്കുന്നതിനാലും ആ പരീക്ഷാ ഫലം അടുത്ത വര്‍ഷത്തെ എസ് എസ് എല്‍ സി ബുക്കില്‍ വെണ്ടക്ക വെലുപ്പത്തില്‍ വരുമെന്ന് അമ്മക്കറിയാവുന്നതിനാലും പകല്‍ നടന്ന പല ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാഞ്ഞില്ല, അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. അതിന്റെ പാപ ഭാരവും പേറിയാണ് അമ്മക്കൊപ്പം ഞാനും ബാലേക്ക് അന്നേ ദിവസം വന്നത്.

സീതാപഹരണം. കോട്ടയത്തെ ഒരു പ്രമുഖ ബാലേ ട്രൂപ്പായ “ചെല്ലപ്പന്‍, ഭാവാനി” ടീമിന്റെ ബാലേയാണ്...

രാമരാവണ യുദ്ധത്തിനിടക്ക് രാമന്‍ രാവണനെ വധിക്കാനായി വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരുന്നതിനെ ശീല്‍ക്കാര ശബ്ദത്തിനിടയില്‍ എന്റെ പൂറത്ത് ഒരു തലോടല്‍....

അമ്പലമുറ്റത്തെ പ്രകാശത്തില്‍ പാറി നടക്കുന്ന ജീവികളില്‍ ഏതെങ്കിലും ഒന്ന് എന്റെ പുറം താല്‍ക്കാലിക ഇരിപ്പിടമാക്കിയതാണെന്ന് തെറ്റിദ്ധരിച്ച് ആദ്യം കൈകൊണ്ട് ഒന്നു തട്ടി നോക്കി....

അടുത്ത നിമിഷം തലോടലിനൊപ്പം “എടാ” എന്ന അടക്കി പിടിച്ച ശബ്ദവും.

തിരിഞ്ഞു നോക്കി.... “ അനിയന്‍” ... ചൂണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്തു വച്ച് മിണ്ടരുതെന്ന ആഗ്യം!!

“ വാ... വാ...” ഇത്രയും ശബ്ദം കുറച്ച് ആ അട്ടഹാസങ്ങള്‍ക്കിടയില്‍ വിളിക്കാന്‍ കഴിയില്ല....!!!!

“എന്താ...?” അടുത്തിരിക്കുന്ന അമ്മയേയും ബന്ധുക്കളില്‍ ചിലരേയും മാറി നോക്കി ഞാന്‍ ചോദിച്ചു....

അനിയനു ദേഷ്യം കയറി.... കഴുത മുക്രയിടും പോലെ ഒരു ശബ്ദം ഉണ്ടാക്കി... എന്നിട്ട് ആംഗ്യത്തില്‍ ഒരു ചോദ്യവും... “വരുന്നുണ്ടോ അതോ ഞാന്‍ പോട്ടോ...?”

എന്നിലെ ആകാംഷയും, അനിയന്റെ ദേഷ്യവും അമ്മയുടെ കണ്ണു വെട്ടിച്ച് എന്നെ അനിയന്റെ അടുത്ത് എത്തിച്ചു എന്നതാണ് സത്യം!

മൈക്കിന്റെ ശബ്ദം കുറഞ്ഞിടത്ത് എത്തിയപ്പോള്‍ ഞാന്‍ അനിയനോട് ചോദിച്ചു “ എന്താടാ വിഷയം..?”

തിരിഞ്ഞു നിന്ന് ചുണ്ടൊന്ന് വക്രിച്ച് ഒരു ശ്രിഗാര ഭാവം വരുത്തി ഒറ്റക്കണ്ണിറുക്കി അനിയന്റെ പ്രതികരണം..” നീ ബാ... അതൊക്കെ പിന്നാലെ മനസ്സിലാകും..”

അനിയന്‍ തെളിച്ച വഴിയിലൂടെ ഇരുട്ടിന്റെ മറയും പറ്റി ഞങ്ങള്‍ എത്തിയത് എന്റെ സഹപാഠിയും, സുഹൃത്തുമായ ജയന്റെ വീട്ടു മുറ്റത്ത്....

“എന്താടാ അനിയാ...?” എന്നിലെ ആകാംഷ അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല...

“നീ ബാടേ... എല്ലാം മനസ്സിലാക്കി തരാം”

പൂമുഖത്തേക്ക് കടന്നപ്പോള്‍ സഹപാഠികളും, സമപ്രായക്കാരുമായ ഒരു ഡസന്‍ ആള്‍ക്കാര്‍ വേറെയും....

“ഹാ എത്തിയോ.... നിന്നേയും നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍.....” ജയന്‍ കണ്ടപ്പോള്‍ തന്നെ ഉത്ഘണ്ട അറിയിച്ചു.

“അതെങ്ങനാ പത്തുപതിനാലു വയസ്സായെന്ന വല്ല വിചാരവും ഉണ്ടോ ഇവന്.... അമ്മയുടെ അടുത്തു നിന്നു മാറുമോ ‍.... പൊക്കാന്‍ കുറച്ചു ബുദ്ധി മുട്ടി” അനിയന്റെ മറുപടി.

“എന്നാല്‍ തുടങ്ങാം..” ഗ്രാമത്തിലെ ഏക ഡയനോരാ ബ്ലാക്ക് & വൈറ്റ് ടി വിയുടെ ഉടമസ്ഥന്റെ എല്ലാ ജാഡയും തലയിലേറ്റി ഉത്സവം പ്രമാണിച്ച് വാടകക്കെടുത്ത വീഡിയോ പ്ലയറും കക്ഷത്തില്‍ വച്ച് ജയന്‍ പ്രത്യക്ഷപ്പെട്ടു.

ഞാനൊഴികെ എല്ലാവരും എന്തോ വലിയ കാര്യം കാണാനെന്ന നിലയില്‍ ടി വി യുടെ ഏറ്റവും മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു.

പുതിയ ഏതോ സിനിമ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ ഞട്ടിച്ചുകൊണ്ടും, അനിയനുള്‍പ്പെടുന്ന മാര്‍ജ്ജാരന്മാരെ ആനന്ദ ലബ്ദിയില്‍ ആറാടിച്ചു കൊണ്ടും, ബ്ലാക്ക് & വൈറ്റ് സ്ക്രീനില്‍ വെള്ളതൊലിയുള്ള നീല ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.

അക്കാലത്ത് കറി വച്ച ചിക്കന്‍ പോലും അടുത്തിരുന്ന് മറ്റുള്ളവര്‍ കഴിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കുമായിരുന്ന എനിക്ക് സായിപ്പിന്റെ ആദ്യപാപത്തിലെ ആദ്യ ഐറ്റം കണ്ടപ്പോള്‍ അതുവരെ അടക്കി വച്ചിരുമ്മ ആകാംഷയേയും കവര്‍ന്ന് അന്ന് ഉച്ചക്കുണ്ട 28 കൂട്ടിയുള്ള സദ്യയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ മുന്നിലിരിക്കുന്ന മാര്‍ജ്ജാരന്മാരുടെ തലയിലേക്ക് തന്നെ പ്രവഹിപ്പിച്ചു.

ഒരു തവണയല്ല... പലതവണ.... പിന്നെ വെട്ടിയിട്ട ചക്ക പോലെ എങ്ങും തൊടാതെ മൂക്കും കുത്തി നിലത്തേക്ക്.

പിറ്റേന്ന് ആശുപത്രിയില്‍ കടുത്ത പനിക്കൊപ്പം പിച്ചും പേയും പുലമ്പുന്ന എന്റെ അടുത്ത് നില്‍ക്കുന്ന അനിയനോട് എന്റെ അമ്മയുടെ ചോദ്യം....

“അല്ല അനിയാ ഇന്നലെ ഞങ്ങളുടെ ഒപ്പം ഇരുന്ന ഇവനെങ്ങനാ അമ്പലക്കുളക്കരയില്‍ എത്തിയത്...?”

“അത് അമ്മേ ഞങ്ങള്‍ അല്‍പ്പം കപ്പലണ്ടി വാങ്ങിക്കാന്‍ പോയതല്ലേ!!!”

“അതു ശരി.... അപ്പോള്‍ ഇവനെങ്ങനാ ഇങ്ങനെ ബോധം കെട്ടത്..?”

“അതമ്മേ ഇവന് ധൈര്യം തീരെ കുറവാണന്ന് അറിയില്ലേ..... രാമന്‍ ഉറയില്‍ നിന്ന് വാളൂരുന്നതു കേട്ടു ഞെട്ടിയതാ..!!”

പാവം എന്റെ അമ്മ!!!