. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 27 January 2011

അവസ്ഥാന്തരങ്ങള്‍


കൂകൂകൂകൂകൂയ്...... ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി.

“ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന്‍ കണ്ണിനു മുകളില്‍ കൈ വട്ടം വച്ച് ഇരുളിനെ വകഞ്ഞു മാറ്റാന്‍ ശ്രമിച്ചു....

“അമ്പ്രാ ഏനാ... കിട്ടന്‍....” തന്റെ കയ്യിലിരുന്ന ജ്വലിക്കുന്ന ചൂട്ടു കറ്റ(1) ഉയര്‍ത്തി പിടിച്ച് കിട്ടന്‍ പുലയന്‍ തന്റെ മുഖം വ്യക്തമാക്കി....

“എന്താടാ നട്ടപ്പാതിരാത്രിക്ക്‍...?“ അരുതാത്തതെന്തോ സംഭവിച്ചു എന്ന വ്യാകുലതയില്‍ അച്ഛന്‍....

“ഒന്നൂല്ലാമ്പ്രാ..... മഴ പൊയ്ത് ശ്ശി ഊത്ത തള്ളുണ്ട്(2).... വെട്ടാനിറങ്ങിയതാ(3)....?” കിട്ടന്‍ തന്റെ കയ്യിലിരിക്കുന്ന പൂണിയും(4) കൊലപ്പല്ലിയും(5) ഉയര്‍ത്തി കാട്ടി....... “അമ്പ്രാന്‍ വരുന്നോ ആവോ..?”

“തള്ളല്‍ ഒരുപാടുണ്ടോ കിട്ടാ...? വന്നാല്‍ വല്ല ഗുണവും ഉണ്ടോവോ...?” അച്ഛന്‍ പെട്ടെന്ന് ആവേശവാനായി.

“അമ്പ്രാ... ഏന്‍ തൂമ്പിന്റെ(6) ആടെ ദേയിപ്പം പോയിന്നതാ.... എമ്പാടുണ്ട്(7).... അയികം ആരും ആടെ ഇല്ലാനും..” കിട്ടന്റെ വിവരണം അച്ഛനെ മത്തു പിടിപ്പിച്ചു.

“കൊലപ്പല്ലി എടുത്തു വരാം.... നീ അവിടെ നിന്നേ” അച്ഛന്‍ എരുത്തിലിന്റെ(8) മുറിയെ ലക്ഷ്യമാക്കി നടന്നു.

“എന്തിനാ കിട്ടാ ഇപ്പം പിള്ളാരുടെ അച്ഛനെ വിളിച്ചേ...? അസുഖം ഉള്ള ആളാണെന്ന് നിനക്കറിഞ്ഞൂടെ..?” അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ ശബ്ദം കനത്തു....

“അല്ലമ്പ്രാട്ടീ.... അമ്പ്രാന് കൊളമീന്‍ പെരുത്തിഷ്ടംന്ന് ഏനറിയാം...” കിട്ടന്‍ കൂടുതല്‍ വിനയാന്വീതനായി.

“ലക്ഷ്മിയേ മീന്‍ കൊണ്ടുവന്ന് കറി വച്ചിട്ട് കഴിക്കാംട്ടോ! ചീനി(9) ഉണ്ടെങ്കില്‍ കുഴച്ചു വേവിച്ചു വെക്ക്.....

“ഉവ്വ്..... ദാ ഇപ്പം ഉണ്ടാക്കാം...” അമ്മയുടെ സ്വരം നേര്‍ത്തു....

“സുധാകരോ ഉറങ്ങല്ലേട്ടോ, അച്ഛന്‍ ഇപ്പം വരാം...” കിട്ടന്റെ ചൂട്ടു കറ്റ തീര്‍ത്ത വഴിയിലൂടെ അച്ഛന്‍ ഇറങ്ങി നടന്നു......

“നീലിപ്പെണ്ണേ......നീലിപ്പെണ്ണേ.... നീയേങ്ങോട്ടെ..?
വയലില്‍ കൊയ്ത്തിനു പോകുകയാണേ കൊച്ചമ്പ്രാനെ!
അങ്ങേതിലെ കാളിപ്പെണ്ണും പോകുന്നുണ്ടെ....
ആ കൂട്ടത്തില്‍ ഞാനും പോണു കൊച്ചമ്പ്രാനെ...”

അകലെ കൊയ്ത്തു പാട്ടിന്റെ അലയൊലികള്‍! അതിനു ചെവിയോര്‍ത്ത് ഉമ്മരപ്പടിയില്‍(10) അമ്മ...... ഇരുട്ടിലേക്ക് പ്രതീക്ഷയുടെ കണ്ണും നട്ട്....!

ഇടത്തു കയ്യാല്‍ മുടിയിലൂടെ ഒഴുകുന്ന വിരലുകളുടെ സുഖശീതളയില്‍, വലം കയ്യാല്‍ കൊയ്ത്തുപാട്ടിന്റെ ഈരടികളുടെ ചുവടു പിടിച്ച് തന്റെ തുടയില്‍ തീര്‍ക്കുന്ന താളത്തിന്റെ ആലസ്യതയില്‍, അമ്മയുടെ മടിയില്‍ തലവെച്ച് താനും!

“സുധേ വീണ്ടും സ്വപ്നലോകത്ത് എത്തിയോ? അല്ലെങ്കിലും ചില സമയത്ത് നാടന്‍ ഭക്ഷണം വേണമെന്ന് വാശിപിടിക്കും...ഇതൊന്നും വച്ചു ശീലമില്ലാത്ത ഞാന്‍ എങ്ങനെയെങ്കിലും ഉണ്ടാക്കി വയ്ക്കുമ്പോള്‍ ആവശ്യമില്ലാത്ത ചിന്തകളും” പ്രിയയുടെ ഉച്ചത്തിലുള്ള ശാസന സുധാകരനെ ചിന്തയില്‍ നിന്ന് യാദാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവന്നു....

“മഴയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്, കുട്ടികളെ സ്കൂളില്‍ നിന്ന് നേരത്തെ എടുക്കുന്നതാവും ബുദ്ധി.... കഴിഞ്ഞ വര്‍ഷത്തെ മഴ ഓര്‍മ്മയുണ്ടാവുമല്ലോ അല്ലേ....?”

ജിദ്ദയെന്ന മഹാനഗരത്തില്‍ ആയിരത്തിനടുത്ത് ജീവന്‍ പൊലിച്ച മഴയുടെ നടുക്കുന്ന ഓര്‍മ്മകള്‍ സുധാകരനെ പെട്ടെന്ന് ജാഗരൂഗനാക്കി....


“പോകുമ്പോള്‍ കൈയ്യും മുഖവും നന്നായി കഴികിയിട്ടു പോകണേ, രാഹുലിന് മീനിന്റെ ഉളുമ്പു മണം ഇഷ്ടല്ലാന്ന് അറിയാല്ലോ, അവന്‍ വല്ല ചീത്തയും പറയും” ബഡ്‌റൂമിലേക്ക് നടക്കുന്നതിനിടയില്‍ പ്രിയയുടെ ഓര്‍മ്മപ്പെടുത്തല്‍......


“സുധാ ആ പ്ലേറ്റും കൂടി കഴുകി വച്ചോളൂ, അല്ലെങ്കില്‍ പിള്ളേരു വന്നു കഴിഞ്ഞാല്‍ ഡേര്‍ട്ടി സ്മെല്‍ എന്നു പറഞ്ഞ് ഒന്നും കഴിക്കില്ല, ഞാന്‍ ഒന്നുറങ്ങുകയാണ്, തിരിച്ചു വന്നാലും എന്നെ ശല്യപ്പെടുത്തരുതേ....” പ്രിയ ബ്ലാങ്കറ്റിന്റെ അടിയിലേക്ക് ചുരുണ്ടു......

“മരുഭൂമി മരണഭൂമിയാക്കും ഈ നശിച്ച മഴ” പ്രിയയുടെ പിറുപിറുക്കല്‍  എ സിയുടെ സുഖശീതളയിലേക്ക് അമര്‍ന്നില്ലാതായി.....

തീന്മേശയില്‍ പകുതി കഴിച്ച് തുറന്നു വച്ചിരിക്കുന്ന ചിക്കന്‍ ബ്രോസ്റ്റിന്റെ പരിഹാസച്ചിരി കണ്ടില്ല എന്നു നടിച്ച് സുധാകരന്‍ പാത്രങ്ങള്‍ ഒന്നൊന്നായി കഴുകി വച്ചു, പിന്നെ കൈയ്യും മുഖവും ലിക്യുഡ് സോപ്പിന്റെ സൌമ്യസുഗന്ധത്തിന് വഴിമാറ്റി....

സ്കൂളില്‍ നിന്ന് രാഹുലിനേയും, രാധികയേയും എടുക്കുമ്പോള്‍ ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു....

“ഡാഡി പ്ലീസ് പ്ലേ  എ ഗുഡ് സോങ്ങ് ഫോര്‍ മീ...”

രാഹുലിന്റെ ഇച്ഛക്കനുസരിച്ച് ഒരു ഗാനം കാറിലെ സ്റ്റീരിയോയില്‍ മുഴങ്ങി തുടങ്ങി....

ഹേ ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ ,
തട പോട യാറും ഇല്ലൈ ,
വിളയാടുവോമാ ഉള്ളെ വില്ലാളാ........

കുളിര്‍മ്മ തീര്‍ത്ത് ആദ്യ മഴത്തുള്ളി കാറിന്റെ ഘനമേറിയ ചില്ലും കടന്ന് സുധാകരന്റെ അസ്വസ്ഥമായ മനസ്സിലേക്ക് ആഴ്ന്നിറങ്ങി......

പുതുമഴയുടെ സുഗന്ധം..... അമ്മയുടെ മുടിയിഴയിലുള്ള സ്നേഹ തലോടല്‍.....

അച്ഛന്റെ സ്നേഹമുറ്റിയ ശാസന..... “സുധാകരാ മഴയത്ത് ഇറങ്ങി നനയരുത് ട്ടോ..! പനി പിടിച്ചാല്‍ വൈദ്യന്റെ അടുത്തു കൊണ്ടുപോകും, കൈക്കുന്ന കഷായം കുടിപ്പിക്കും....!”

“ഡാഡീ കുഡ് യു പ്ലീസ് ക്ലോസ് ദ വിന്റോ.... എനിക്കീ മഴയുടെ ഡേര്‍ട്ടി സ്മെല്‍ ഒട്ടും ഇഷ്ടമല്ല.....” രാഹുലിന്റെ ശാസന.....
കാറിന്റെ ഡാഷില്‍ ചില്ലിട്ടു ഉറപ്പിച്ചിരിക്കുന്ന ചെറിയ ചിത്രത്തിലേക്ക് കണ്ണുകള്‍ പാറി..... ജീവനുള്ള നാലു കണ്ണുകള്‍.... തന്റെ അമ്മയും അച്ഛനും നിര്‍ന്നിമേഷരായി തന്നെയും നോക്കി!!!

അവരുടെ മുഖത്ത് പരിഹാസം....? ഇല്ല ഒരിക്കലുമുണ്ടാവില്ല, അവരുടെ പ്രിയപ്പെട്ട സുധാകരനെ അവര്‍ക്ക് എങ്ങനെ പരിഹസിക്കാനാവും......

ഗിയര്‍ ചെയ്ഞ്ചു ചെയ്ത് ആക്സിലേറ്ററിലേക്ക് ഒന്നുകൂടി കാലുകള്‍ അമര്‍ത്തി........

മഴ കനക്കുന്നതിനു മുന്‍പ് വീട്ടിലെത്തണം.......
*****************************************************
  1.  ചൂട്ടുകറ്റ - പണ്ട് ഇന്നത്തെ പോലെ ടോര്‍ച്ചും മറ്റു സൌകര്യങ്ങളും ഇല്ലായിരുന്ന കാലത്ത് ഉണങ്ങിയ തെങ്ങോലകള്‍ കൂട്ടി കെട്ടി കത്തിച്ചായിരുന്നു ആളുകള്‍ രാത്രി കാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇതിനെയാണ് ചൂട്ടുകറ്റ എന്നു വിളിക്കുന്നത്.
  2. ഊത്ത തള്ളല്‍ - ആദ്യ മഴ പെയ്യുമ്പോള്‍ ചെറു കുളങ്ങളില്‍ നിന്ന് വെള്ളം പ്രത്യേക ഓവുകള്‍ വഴി പുറത്തു വരും, അതിനോടൊപ്പം കുളത്തില്‍ ഉള്ള മീനുകളും. ഇതാണ് ഊത്ത തള്ളല്‍. ഊത്ത - മീന്‍
  3. വെട്ടുക - കുളത്തില്‍ നിന്ന് ഒഴുക്കിനൊപ്പം പുറത്തേക്കിറങ്ങുന്ന മീനുകളെ ഒരു പ്രത്യേക ഉപകരണം ഉപയൊഗിച്ച് വെട്ടി മുറിവേല്‍പ്പിച്ചാണ് പിടിക്കുക.
  4. പൂണി - കയര്‍ വരിഞ്ഞ് കുടത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു പാത്രം.ഇതിന് കയര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മൂടിയും ഉണ്ടാവും, പിടിക്കുന്ന മീനുകളെ സൂക്ഷിക്കാനാണ് ഇതുപയോഗിക്കുക. പകുതി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന രീതിയില്‍ അരയില്‍ കയര്‍ കെട്ടി സൂക്ഷിക്കും. കയര്‍ ഉപയോഗിച്ചുള്ള പാത്രമായതിനാല്‍ വെള്ളത്തില്‍ നിന്ന് പൊക്കിയാല്‍ വെള്ളം വാര്‍ന്നു പോകുകയും ചെയ്യും. പിടിക്കുന്ന മീനുകള്‍ കറിക്കത്തിയുടെ അടുത്തെത്തും വരെ ജീവനോടെ വളര്‍ന്ന വെള്ളത്തിന്റെ തന്നെ കഴിയണമെന്ന കരുതലിലാണ് ഇത് വെള്ളത്തില്‍ മുക്കിയിടുന്നത്.
  5. കൊലപ്പല്ലി - ഇതും വളരെ കൌതുകമുണര്‍ത്തുന്ന ഒരു നിര്‍മ്മിതിയാണ്. ഒരു പക്ഷേ മദ്ധ്യതിരുവിതാകൂറില്‍ മാത്രമാവാം ഇതു കാണുക. ചെത്തി മിനുക്കിയ കവുങ്ങിന്റെ ചെറിയ ഒരു തടിയുടെ ഒരറ്റത്ത് നിരത്തി വച്ച ഒരറ്റം കൂര്‍പ്പിച്ച കുടക്കമ്പികള്‍ കയറിനാല്‍ കെട്ടി വരിഞ്ഞെടുക്കുമ്പോള്‍ “കൊലപ്പല്ലി” ആയി. ഒഴുക്കില്‍ പുറത്തേക്കിറങ്ങി വരുന്ന മീനുകളെ പതിയിരുന്ന് വെട്ടുമ്പോള്‍ ഈ കമ്പികള്‍ മീനിന്റെ ശരീരത്തിലേക്ക് തുളച്ചു കയറുകയും കമ്പിയില്‍ കുടുങ്ങുകയും ചെയ്യും. പിന്നെ അവയെ പൂണിയിലേക്ക് മാറ്റും.
  6. തൂമ്പ് - കുളങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സമീപത്തുള്ള പാടങ്ങളിലേക്ക് വറവു സമയത്ത് വെള്ളം എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ്. വെള്ളം കുളത്തില്‍ നിന്ന് പാടത്തിലേക്ക് വെള്ളം എത്തിക്കാന്‍ ഒരു പ്രത്യേക സ്ഥലം ഉണ്ടാവും.പഴയകാലത്ത് ആ പ്രത്യേക ഭാഗത്ത് ചക്രമോ, അല്ലെങ്കില്‍ വെള്ളം തേകാന്‍ ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങളോ ഉപയോഗിക്കും. കുളങ്ങളില്‍ കാണുന്ന ഈ പ്രത്യേക ഭാഗത്തെ “തൂമ്പ്” എന്നു വിളിക്കപ്പെടുന്നു. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുകയും തൂമ്പുകള്‍ വഴി വെള്ളം പുറത്തേക്ക് സ്വാഭാവികമായി ഒഴുകുകയും ചെയ്യും. മീനുകള്‍ പുറത്തു ചാടുന്നതും ഈ തൂമ്പുകള്‍ വഴി തന്നെ.
  7. എമ്പാടുണ്ട് - വളരെ അധികമുണ്ട് എന്നതിന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഭാഷ.
  8. എരുത്തില്‍ - പശു തൊഴുത്തിന് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേരാണ് എരുത്തില്‍. പണ്ടു കാലത്തെ എരുത്തിലുകള്‍ക്ക് വീട്ടിലെ കിടപ്പു മുറികളെ ഓര്‍മ്മിപ്പിക്കുന്ന വലുപ്പത്തില്‍ ഒരു സൈഡ് മുറി ഉണ്ടായിരുന്നു. കാര്‍ഷിക വിളകളും, കാര്‍ഷിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് ഈ മുറിയിലായിരുന്നു.
  9. ചീനി - കപ്പ, പൂള , മരച്ചീനി എന്നിങ്ങനെ വ്യത്യസ്ഥ പേരുകളില്‍ അറിയപ്പെടുന്നതിന്റെ മദ്ധ്യതിരുവിതാംകൂറിലെ പേര്‍.
  10. ഉമ്മരപ്പടി- പ്രധാന വാതിലിന്റെ ചുവടിന് പറയപ്പെട്ടിരുന്ന പേര്‍. വൈകുന്നേരങ്ങളില്‍ വീട്ടുകാര്‍ ചേര്‍ന്നിരുന്നു സൊറ പറയാറുള്ള ഈ സ്ഥലം ഇന്നില്ല എന്നു മാത്രമല്ല സൊറപറച്ചില്‍ തന്നെ ഇന്ന് അന്യമായിരിക്കുന്നു.

70 comments:

  1. മനസ്സിനെ പലപ്പോഴും പിടിച്ചുലക്കാറുള്ള ആ നല്ല കാലങ്ങളുടെ ഓര്‍മ്മകള്‍, ഭാവനയില്‍ സമം ചേര്‍ത്ത്.....!

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു ഈ കഥ പറച്ചില്‍.ജിദ്ദയിലെ മഴ ഓര്‍മകളെ തൊട്ടുണര്‍ത്തി അല്ലെ..
    കുട്ടികള്‍ പറഞ്ഞപോലെ ജിദ്ദയിലെ മഴക്ക് ഡേട്ടി സ്മെല്‍ തന്നെയായിരിക്കും.

    കഥയില്‍ ഉപയോഗിച്ച ചില പേരുകള്‍ പരിചിതങ്ങളാണെങ്കില്‍ ചിലതൊന്നും കേട്ടിട്ടുപോലുമില്ല.
    നല്ലൊരു വായന ഒരുക്കി ത്തന്നതിനു അഭിനന്ദനങ്ങള്‍..

    ഒരു നാടന്‍ ചമ്മന്തിയുണ്ട്..വന്ന് നോക്കൂ..മീന്‍ കിട്ടിയില്ലെങ്കില്‍ അത് കൊണ്ട് അട്ജെസ്റ്റ്‌ ചെയ്യാലോ..

    ReplyDelete
  3. ഞാനും പണ്ട് ഇഷ്ടം പോലെ മീന്‍ നാട്ടില്‍ വീശി പിടിച്ചിട്ടുണ്ട് .
    ഇപ്പോള്‍ പോയാലും
    മീന്‍ പിടിക്കാന്‍ പോകും .. എല്ലാം ഓര്‍മ്മിപ്പിച്ചു ..

    സൌദിയില്‍ നല്ല മഴയാണ് എന്ന്‌ കേട്ടു ..എന്നാലും മഴ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടോ ? അത്
    വെറുതെ കഥക്ക് വേണ്ടി ചെര്‍ത്തതാകും അല്ലേ :) ഇവിടെ കുന്നോളം കിടക്കുന്ന മഞ്ഞിന്റെ പുറത്ത്
    കയറാന്‍ പിള്ളാര്‍ക്ക് കൊതിയാണ് .. ഞാന്‍ വിടില്ല എന്ന്‌ മാത്രം .. കഥ ഇഷ്ടപ്പെട്ടു !

    ReplyDelete
  4. അജിത്
    നിങ്ങള്‍ എഴുത്തില്‍ ഒരു പാട് മുന്നോട്ടു പോയിരിക്കുന്നു. വളരെ ഹൃദയസ്പര്‍ശിയായി കഥയെഴുതുന്നു നിങ്ങളിപ്പോള്‍. തന്റെ രചനകളില്‍ എന്നും ഓര്‍മ്മ നില്‍ക്കുന്ന ഒന്നു.

    അഭിനന്ദനങ്ങള്‍!!!

    -സുല്‍

    ReplyDelete
  5. നന്നായിരിക്കുന്നു മാഷേ,
    ആദ്യ ഭാഗം ഭാസ്കരപട്ടേലരെ ഓർമ്മിപ്പിച്ചു..

    ReplyDelete
  6. ജിദ്ദയില്‍ പെയ്ത മഴയില്‍ കുരുത്ത നാടിന്റെ മണമുള്ള കഥ ഇഷ്ടപ്പെട്ടു ..ഓര്‍മകളെ പിന്നിലേക്ക്‌ പായിച്ചു ..കഥയിലെ ആ അമ്മ അനുസരണയുടെയും സ്നേഹത്തിന്റെയും തെളിമ പകര്‍ന്നു ..ജിദ്ദയിലെ ആ ഭാര്യ അനുസരിപ്പിക്കലിന്റെ നാഗരിക ജാഡ പുതച്ചു മൂടിയാണ് ഉറങ്ങുന്നത് ..

    ReplyDelete
  7. ഓർമ്മകൾ നന്നായിരിക്കുന്നു.

    ReplyDelete
  8. വളരെ നന്നായിരിക്കുന്നു കഥ

    ആശംസകള്‍

    ReplyDelete
  9. ഓര്‍മകള്‍ കോര്‍ത്ത്‌ ഒരു കഥ
    ഇഷ്ടായി

    ReplyDelete
  10. വിത്യസ്തമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു...
    വായിച്ചു, ഒരുപാട് ഇഷ്ടപ്പെട്ടു..ഉള്ളില്‍ എവിടെയോ തട്ടുകയും ചെയ്തു...
    ആശംസകള്‍..

    ReplyDelete
  11. അജിത് ,മധ്യ തിരുവിതാംകൂറിന്‍റ സംഭാഷണ ശൈലിയിലെ ഓര്‍മ്മ പുതുക്കുന്ന കഥ.കൊള്ളാം.പക്ഷെ കുറെ സംശയങ്ങള്‍.ഓര്മ്മ...രാത്രിയില്‍ തമ്പ്രാനും അടിയാനും കൂടി മീന്‍ പിടിയ്ക്കാന്‍ പോകുന്നതായിട്ട്.
    വഴിയില്‍ വെച്ച്

    “നീലിപ്പെണ്ണേ......നീലിപ്പെണ്ണേ.... നീയേങ്ങോട്ടെ..?
    വയലില്‍ കൊയ്ത്തിനു പോകുകയാണേ കൊച്ചമ്പ്രാനെ!
    അങ്ങേതിലെ കാളിപ്പെണ്ണും പോകുന്നുണ്ടെ....
    ആ കൂട്ടത്തില്‍ ഞാനും പോണു കൊച്ചമ്പ്രാനെ.
    ഇവരെ കാണുന്നു. എന്നാല്‍ കൊയ്ത് രാത്രിയില്‍
    നടക്കുന്നുണ്ടോ.ഞങ്ങള്ക്ക് രാത്രിയില്‍ പണ്ട് മെതിച്ചു തന്നിട്ടുണ്ട്.

    ReplyDelete
    Replies
    1. ചേച്ചി.... നടീൽ, കൊയ്ത്ത്, മെതി ഇതിനെല്ലാം പാട്ടുകൾ പാടുക പതിവാണ്.... അതിനെ എല്ലാം കൂടി ചേർത്ത് കൊയ്ത്ത് പാട്ട് എന്നാണ് പറയുക

      Delete
  12. വായിച്ചു തുടങ്ങിയത് പെരുത്ത് സന്തോഷത്തോടെ ആയിരുന്നു. കാരണം,പഴയ ആ കാലഘട്ടത്തിലേക്കൊരു ജാലകം തുറന്നിടുകയായിരുന്നല്ലൊ താങ്കൽ,ഇത്തരം ഒരു കഥ വായിച്ചിട്ട് എത്ര നാളായി എന്നതായിരുന്നു അത്.എന്നാലും കഥ വായിച്ചു തീർന്നപ്പോൾ കഥയോട് കൂടുതൽ ഇഷ്ടം തോന്നി. ജനറേഷൻ ഗ്യാപ്പ് ശെരിക്കും വെളിപ്പെട്ടു.
    നല്ല കഥ.

    ReplyDelete
  13. കുസുമത്തിന്റെ സംശയം എനിക്കും ഉണ്ടായി...ഒരു സ്ഥലകാല വിഭ്രമം ...തോന്നിയതാകും അല്ലേ?
    ഒരു പ്രവാസിയുടെ മനോവിഷമങ്ങള്‍ കഥയില്‍ തെളിഞ്ഞു കണ്ടു...ഓര്‍മ്മയില്‍ തുടങ്ങിയ ആദ്യഭാഗം ഗംഭീരമായി ...
    അവസാനം പെട്ടെന്നായത് പോലെ തോന്നി.അല്പം കൂടി വായിക്കാനുള്ള ആവേശമുണ്ടായിരുന്നു... രചനയില്‍ നല്ല പക്വത വന്നു കൊണ്ടിരിക്കുന്നു.ഇനിയും എഴുതുക ആശംസകള്‍...

    ReplyDelete
  14. പ്രവാസിയുടെ ഗ്രിഹാതുരത്വം, പറഞ്ഞു പഴകിയ ആശയമെങ്കിലും പലര്‍ക്കും അനുഭവവേദ്യ മായിരിക്കാന്‍ സാധ്യതയില്ലാത്ത ഒരു പഴയ ആവേശത്തെ മടുപ്പിക്കാത്ത വിധത്തില്‍ അവതരിപ്പിച്ചു......സസ്നേഹം

    ReplyDelete
  15. hi Ajith

    Nalla ormakal... Ayavirkan sugamundu... nammude kuttikalku nasthapedunnathe.. Varum thalamurake... anyamayathe... avare alla kuttam parayandiyathe.. avarku vendi nammude poorvikar sookshichu vachathe nammal nasippichu.. utharavadikal poornamayum ee thalamura..

    nannayittunde.. i really enjoyed..

    ReplyDelete
  16. പുതുമഴയിൽ കഥയും ഊത്ത പോലെയിങ്ങു പോരുന്നു.
    ഇന്ന് തമ്പ്രാനും അടിയനും എവിടെ ? ഈ ഒരു സ്നേഹ ബന്ധത്തെ കൊന്നു കൊലവിളിച്ചില്ലേ ?

    ReplyDelete
  17. Good Story.A cross section of a routine life of a Gulf "malayalee" Family.

    ReplyDelete
  18. പണ്ടൊക്കെ ഒരു മഴ ഭൂമിയില്‍ വീഴാന്‍ കാത്തു നില്കുമായിരുന്നു ..ആ ആദ്യ മഴ ഭൂമിയെ പുല്കുമ്പോള്‍ ഉള്ള ആ മണം..മണ്ണിന്റെ മണം"അതിന്റെ ആ രസം ഇപ്പോഴത്തെ ഫ്ലാറ്റുകളില്‍ ചുരുണ്ട് കൂടി മഴ ആസ്വടിക്കുന്നവര്‍ക്ക് കിട്ടില്ലാ..എന്തേ?..വളരെ നന്നായി നീര്‍വിളാകന്‍..

    ReplyDelete
  19. സത്യത്തില്‍ മഴ ആസ്വദിക്കാന്‍ കഴിയാത്തവര്‍ മലയാളികളിലുമുണ്ടോ!!!!നല്ല അവതരണം....ആര്ക്കൊക്കെ ഇഷ്ടമല്ലെങ്കിലും നമുക്കു മഴ ആസ്വദിക്കാം...

    ReplyDelete
  20. ഇന്നത്തെ മഴ കാണുമ്പോള്‍ അതിവിടെ കാണുമ്പോള്‍ അതിലൂടെ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്ന ഒരു നൊമ്പരം കൂടി പിടിച്ചു വലിക്കുന്നു. ഒരു മഴകൊണ്ട് ഇവിടം ഒരു ദുരന്തമാകുംപോള്‍ പണ്ട് ഊത്തയെ പിടിക്കാന്‍ മഴ കാത്തിരിക്കുന്ന മനസ്സ്‌..എത്ര അന്തരം
    ഇഷ്ടപ്പെട്ടു അജിത്‌.

    ReplyDelete
  21. നന്നായിട്ടുണ്ട് അജിത്‌ ......നല്ല ഒതുക്കത്തോടെ ഭാഷ ഉപയോഗിച്ചിരിക്കുന്നു.

    ReplyDelete
  22. നന്നായിരിക്കുന്നു

    ReplyDelete
  23. “ഡാഡീ കുഡ് യു പ്ലീസ് ക്ലോസ് ദ വിന്റോ.... എനിക്കീ മഴയുടെ ഡേര്‍ട്ടി സ്മെല്‍ ഒട്ടും ഇഷ്ടമല്ല.....” രാഹുലിന്റെ ശാസന.....

    എനിക്കേറ്റവും വിഷമം ആയത് ഇത് കേട്ടിട്ടാ ....കഷ്ടം ......

    ഒരുപാട് ഓര്‍മകളിലൂടെ ഊളിയിട്ടിറങ്ങി ...
    ആശംസകള്‍ ..........

    ReplyDelete
  24. കഥ നന്നായിരിക്കുന്നു.... ആശംസകൾ...

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. Kusumathinte samsayam eniykkum undaayie. sraddiykkuka .veendum ezhuthanam.

    Govindankutty.M.V.
    Doha QAtar

    ReplyDelete
  27. ഇത്തരം ഓര്‍മ്മകള്‍ നമ്മുടെ ഭാഗ്യമാണ്.നമ്മുടെ കുഞ്ഞുങ്ങള്‍ അറിയാതെ പോകുന്നു.പൂവിനെ ,കാറ്റിനെ,പൂമ്പാറ്റയെ എല്ലാം...വില കൊടുത്തു വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ എത്ര വില കുറഞ്ഞവയാണ് .ഇത്തരം ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും മുന്‍പില്‍...

    ReplyDelete
  28. 'ഹൈജീനിക്ക്‌' അല്ലാത്ത 'ഡേര്‍ട്ടി എന്‍വയര്‍മെന്റില്‍' ജീവിക്കാന്‍ ഇന്നത്തെ തലമുറയ്ക്കൊന്നും ആലോചിക്കാനേ പറ്റില്ല... ഒന്നാലോചിച്ചാല്‍ നമ്മുടെയൊക്കെ പ്രതിരോധശക്തിയുടെ രഹസ്യം ഇതൊന്നും നോക്കാതെ കാടും മലയും കയറി നടന്നിരുന്ന ആ ചെറുപ്പകാലമല്ലേ...? അവസ്ഥാന്തരങ്ങള്‍ നന്നായി... ആശംസകള്‍...

    ReplyDelete
  29. കമന്റ് ഇട്ട് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..... കൊയ്ഥു പാട്ടിനെ കുറിച് കുസുമം ചേച്ചിയും ലീലചേച്ചിയും ജി കെയും സംശയം പ്രകടിപ്പിച്ചതിനാല്‍ അതിനൊരു വിശദീകരണം.... കഥയില്‍ അകലെ നിന്ന് എന്ന് പ്രത്യേകം എടുത്തു പറയുന്നതിനാല്‍ കിട്ടനല്ല അതു പാടുന്നത് എന്ന് വ്യക്തമാണല്ലോ.... കൊയ്ത്തു പാട്ടുകള്‍ കൊയ്യുമ്പോള്‍ മാത്രം പാടുന്ന പാട്ടല്ല.. കൊയ്ത കറ്റകള്‍ മെതിക്കുമ്പോഴും അതേ പാട്ടുകള്‍ തന്നെ പാടും.... പകല്‍ കൊയ്തെടുത്ത കറ്റകള്‍ രാത്രിയാണ് സാധാരണയായി പാടാറ്.... മഴ പെയ്ത് തുടങ്ങിയെങ്കില്‍ കറ്റകള്‍ അടുത്തുള്ള നിരപ്പായ പറമ്പിലേക്ക് മാറ്റി മെതി തുടങ്ങും... ആ സമയത്താണ് കൊയ്ത്തു സമയത്തേക്കാള്‍ കൂടുതല്‍ കൊയ്ത്തു പാട്ടുകള്‍ പാടുക.... ഉരക്കം വരാതിരിക്കാനുള്ള ഒറ്റമൂലിയാണ് ഈ പാട്ടുകള്‍.... ഒരാആള്‍ പാടുകയും സംഘാങ്ങള്‍ അത് ഏറ്റു പാടുകയും ചെയ്യും....

    ReplyDelete
  30. ജിദ്ദയില്‍ ഇപ്പോള്‍ നല്ല മഴയാണല്ലേ.. നന്നായി എഴുതിയുട്ടുണ്ട്. നല്ല ഫീല്‍ കിട്ടുന്നു.

    ReplyDelete
  31. അജിത്, കഥയിലെ തലമുറകളുടെ മാറ്റം, വീടിന്റെ അകത്തെ പരസ്പരബന്ധത്തിന്റെ അന്തരം, ഭാര്യയും ഭർത്താവും തമ്മിലുള്ള വിധേയത്വങ്ങളുടെ മാറ്റം, മഴ, വെയിൽ, പ്രകൃതി, അതിന്റെ മണങ്ങൾ അങ്ങനെയങ്ങനെ എല്ലാം മാറുന്നു. ഇത് ഒരു താരതമ്യത്തിന്റെ സ്വഭാവവുമുണ്ട്.

    ഓരോ കാലത്തും ജീവിതത്തിന്റെ രസങ്ങൾ ഓരോന്നായിരുന്നു.

    ഹാ, വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ എന്നൊക്കെ വൈലോപ്പിള്ളി ചോദിച്ചതിനെ ഒന്നു തിരിച്ചിട്ടാൽ കാലം എല്ല്ലാറ്റിനെയും മാറ്റിപ്പണിതിരിക്കുന്നു.

    നഗരങ്ങൾ ഗ്രാമങ്ങളെ വളഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇതൊക്കെയല്ലാതെ മറ്റെന്ത്?

    പിന്നെ കഥയിലെ മദ്ധ്യതിരുവിതാംകൂറിലെ നാട്ടുഭാഷയും അതിന്റെ അടിക്കുറിപ്പും നന്നായി.

    അതിനപ്പുറം കഥയ്ക്ക് പുതുമ തോന്നിയില്ല. ഒരു ആശയം പ്രക്ഷേപിക്കാൻ കരുതിക്കൂട്ടിയുണ്ടാക്കിയ ക്രാഫ്റ്റ് ആണ്. എല്ലാം വിപരീത പദം എഴുതുക എന്ന പഴയ മലയാളം ചോദ്യപ്പേപ്പറിലെ ഒരു രീതി. ഭാര്യയും ഭർത്താവും തമ്മിലുള്ള ഇടപാടുകൾ പോലും.

    സ്വാഭാവികത കഥയിൽ തീരെ നഷ്ടമായി.

    ഈ വിഷയത്തെത്തന്നെ താരതമ്യമില്ലാതെ മറ്റൊരു തരത്തിൽ എഴുതാമായിരുന്നു. കാറൊടിക്കുമ്പോൾ മക്കളോടൊത്ത് അവരുടെ നിർദ്ദേശങ്ങൾ കേൾക്കുമ്പോൾ ഇടയ്ക്കിടെ അയാൾ ഓർമ്മയിലേക്ക് ചാഞ്ഞാൽ മതി. അതിനാവും കൂടുതൽ ഒഴുക്ക്. കിട്ടിയ വിഷയത്തെ അമിതാവേശത്തിൽ എഴുതിത്താഴ്ത്തി എന്ന് ഞാൻ പറയും. വിമർശനത്തെ പോസിറ്റീവ് ആയി എടുക്കുമല്ലോ

    ReplyDelete
  32. കയ്യടക്കത്തോടെ എഴുതിയ കഥ ബോധിച്ചു. നന്നായി നീർവിളാകൻ.

    ReplyDelete
  33. നല്ല കഥ അജിതേട്ടാ ..നാട്ട് വരമ്പുകള്‍ മനസ്സിലെക്ക് ഓടീയെത്തി . (രാഹൂല്‍ ഒരു പ്രതീകം മാത്രം അല്ലെ.. ഹ ഹ ഹാ‍ാ)

    ReplyDelete
  34. അടുത്ത തലമുറയ്ക്ക് ഇത്തരം കഥകള്‍ കെട്ടുകഥകള്‍ മാത്രമായിരിക്കും.
    അതിനാല്‍ നമുക്ക് മനസ്സില്‍ ഓര്‍മ്മിച്ചുവക്കാന്‍ ചില കാര്യങ്ങള്‍...
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  35. ജിദ്ദയില്‍ മഴ പെയ്തപ്പോള്‍ ഗൃഹാതുരത തുടികൊട്ടിയുണര്‍ന്നു ല്ലേ... തലമുറകളിലെ താല്‍പര്യങ്ങളിലെ അവസ്ഥാന്തരങ്ങള്‍ നന്നായി എഴുതി.മധ്യതിരുവിതാംകൂര്‍ ഭാഷാപ്രയോഗങ്ങള്‍ നന്നായിട്ടുണ്ട്.(ഭര്‍തൃഭവനത്തിലെത്തിയ ആദ്യകാലങ്ങളില്‍ ഈ ഭാഷ, അല്പം ബുദ്ധിമുട്ടിച്ചിട്ടുണ്ട്).

    ReplyDelete
  36. നന്നായിരിക്കുന്നു,
    ഭാവുകങ്ങൾ.

    ReplyDelete
  37. നന്നായി പറഞ്ഞിരിക്കുന്നു.
    പുതുമഴയുടെ മണം നല്ല രസാ...
    പൊടിപാറുന്ന മണ്ണില്‍ വീഴുന്ന മഴത്തുള്ളിയുടെ മണം നല്ല രസാ

    മണ്ണും മഴയും നല്ല ത്രില്ലാണ്.

    പുതുതലമുറക്കും മഴ ഇഷ്ട്ടാ
    ഇഷ്ട്ടപ്പെടാത്തവരേയും കണ്ടേക്കാം

    ReplyDelete
  38. നല്ല നാട്ടുഭാഷ. ഒരു ചെങ്ങന്നൂർകാരൻ

    ReplyDelete
  39. നീർവിളാകൻ എഴുതിയ ചിലകഥകൾ വായിച്ചിട്ടുണ്ട്.ബ്ലോഗ് സന്ദർശിക്കുന്നത് ആദ്യമായിട്ടാ..
    കഥ ഇഷ്ടമായി.

    ReplyDelete
  40. എന്റെ ചെറുപ്പത്തില്‍ പിതാവ് നല്ലൊരു മീന്‍ പിടുത്തത്തില്‍ താല്പര്യമുള്ള ആളായിരുന്നു.ഉച്ചയ്കത്തെ ഊണിനു നല്ല കറിയില്ലെങ്കില്‍ മൂപ്പര്‍ ഉടനെ പാടത്തേക്കിറങ്ങും “ഊത്തു കുഴല്‍” എന്നൊരു ഉപകരണവും കൊണ്ട്. അതില്‍ ഒരു തരം കൂര്‍ത്ത ഉളിയുണ്ടാവും. അതിലൂടെ ഊതി കണ്ണന്‍(വരാല്‍) എന്ന മത്സ്യത്തെ കുളങ്ങളില്‍ നിന്നു പിടിച്ചു കൊണ്ടു വരും , എന്നിട്ടാ കറി കൂട്ടിയേ ഊണ്‍ കഴിക്കുമായിരുന്നുള്ളൂ. കുറെ ഞാന്‍ നേരില്‍ കണ്ടതും കുറെ ഉമ്മ പറഞ്ഞു തന്നതും!. എന്റെ പതിനഞ്ചാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. എന്റെയൊരു പഴയ പോസ്റ്റില്‍ അദ്ദേഹത്തിന്റെ മീന്‍ പിടുത്തം പരാമര്‍ശിക്കുന്നുണ്ട്.

    ReplyDelete
  41. http://groups.google.com/group/malayalam-blogers-group?hl=en%3Fhl%3Den

    ബ്ലോഗിങ്ങ് രംഗത്തുള്ളവര്‍ക്കു മാത്രമായി കോമണ്‍ മേയിലിങ്ങ് സംവിധാനം ഉദ്ദേശിച്ച് ഒരു ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നു.... എല്ലാ ബ്ലോഗേഴ്സിനേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു

    ReplyDelete
  42. അജിത്തിന്റെ കഥക്ക് ചില്ലറ നോവിന്റെയും ,നൊമ്പരത്തിന്റെയും യേറെഗൃഹാതുരത്വം സ്പർശമുണ്ടങ്കിലും അതുപൊലെ ഒരുപാടു കുറ്റങ്ങളും കാണാം.നാടും സൌദിയും കൂട്ടികലർത്തി കഥപറഞ്ഞപോൾ വന്ന പോരായിമയായി അതിനെ കാണുന്നു .

    ഈ ഭാഗം ഒന്നു ശ്രദ്ധിച്ചേ ...
    “മരുഭൂമി മരണഭൂമിയാക്കും ഈ നശിച്ച മഴ” പ്രിയയുടെ പിറുപിറുക്കല്‍ എ സിയുടെ സുഖശീതളയിലേക്ക് അമര്‍ന്നില്ലാതായി.“

    സൌദിയിൽ ഇപ്പോൾ തണുപ്പ് കാലമാണു അല്ലേ?
    ജിദ്ദയിൽ ഈ മഴപെയ്യുന്നസമയത്തും നല്ല ചൂടായിരുന്നൊ? കൊടും വേനലിൽ അല്ലല്ലൊ മഴപെയ്തത് ?
    എ സിയുടെ സുഖശീതളയിലേക്ക് അമരാൻ ...?
    ഞാൻ ഇങ്ങനെ തുറന്നു എഴുതുന്നതു നമ്മുടെ വ്യക്തിബന്ധത്തെ ബാധിക്കരുതു .ഒരു വായനക്കാരന്റെ അന്വേഷണം മാത്രമായി കാണണം .

    ReplyDelete
  43. @ പാവപ്പെട്ടവന്‍....ഞാന് കഥയെഴുതുമ്പോള് അത് മനസ്സില് നിന്ന് അറിയാതെ വരുന്നത് പകര്ത്തുന്നതാണ്…. ജിദ്ദയിലെ മഴ അവിചാരിത മഴകളാണ്….. കടുത്ത ചൂട് ഉള്ളപ്പോള് തന്നെ സംഭവിക്കുന്ന ഒന്ന്….. ഈ സമയ്ത്തു (പൊതുവെ ചൂട് അല്പ്പം കുറഞ്ഞു നില്ക്കുന്ന എ സമയത്തു പോലും) എന്റെ മക്കള് എ സി ഇട്ട് ബ്ലാങ്കറ്റിനകത്താണ് ഉറക്കം….. അതാണ് മനസ്സില് അപ്പോള് വന്നത്….. ജിദ്ദയില് കടുത്ത തണുപ്പില്ല എന്നും ഓര്ക്കുക…. ചൂടിനെ ഇഷ്ടപ്പെടാത്തവര്ക്ക് വര്ഷം മുഴുവന് എ സി ഉപയോഗികേണ്ട് കാലാവ്സ്ഥയാണ് ഇവിടെ……. അതിനാല് തന്നെ എഴുതിയത് അബദ്ധത്തില് എഴുതിയതല്ല!!!!

    തുറന്നെഴുത്താണ് സൌഹൃദത്തിന്റെ ലക്ഷണം…….. അങനെ തന്നെ വേണം…..!!!!

    വിമര്‍ശനവും, പ്രോത്സാഹനവും തന്ന് പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....

    ReplyDelete
  44. പിന്നെ കഥയിലെ മദ്ധ്യതിരുവിതാംകൂറിലെ നാട്ടുഭാഷയും അതിന്റെ അടിക്കുറിപ്പും നന്നായി.

    അതിനപ്പുറം കഥയ്ക്ക് പുതുമ തോന്നിയില്ല. ഒരു ആശയം പ്രക്ഷേപിക്കാൻ കരുതിക്കൂട്ടിയുണ്ടാക്കിയ ക്രാഫ്റ്റ് ആണ്. എല്ലാം വിപരീത പദം എഴുതുക എന്ന പഴയ മലയാളം ചോദ്യപ്പേപ്പറിലെ ഒരു രീതി. ഭാര്യയും ഭർത്താവും തമ്മിലുള്ള ഇടപാടുകൾ പോലും.

    സ്വാഭാവികത കഥയിൽ തീരെ നഷ്ടമായി.


    @ സുരേഷ്..... വീമര്‍ശനങ്ങളെ തീര്‍ച്ചയായും പൊസിറ്റീവായി മാത്രമേ എടുക്കുന്നുള്ളു... അതിനാല്‍ വിമര്‍ശനത്തില്‍ കണ്ട ഒന്നിനെ ഞാന്‍ എതിര്‍ക്കുകയും ചെയ്യുന്നത്..... സ്വാഭാവികമായി വരാതെ ഒന്നും ഞാന്‍ എഴുതാ‍റില്ല... അങ്ങനെ എഴുതിയിരുന്നെങ്കില്‍ 2006 മുതല്‍ ഈ രംഗത്തുള്ള ഞാന്‍ മറ്റു പലരേയും പോലെ ആയിരം പോസ്റ്റുകളുടെ ഉടമ ആയേനേം.... കഥയില്‍ പോരായ്മകള്‍ ധാരാളമുണ്ടെന്ന് എനിക്കറിയാം.... അവ ചൂണ്ടിക്കാട്ടിയതിന് നന്ദി..

    ReplyDelete
  45. രണ്ടു കാലങ്ങളെ ദേശങ്ങളെ പരസ്പരം ഇടകലര്‍ത്തിയുള്ള കഥാരചന എനിക്കിഷ്ടമായി.

    ഇത്തരം നാട്ടുഭാഷാ പ്രയോഗങ്ങളും, കുളവും വയലുമൊക്കെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നത് ഒരു വ്യസന സത്യമാണല്ലേ?!

    ReplyDelete
  46. അജിത്‌ സ്നേഹ മതം ഞാന്‍ മുമ്പ് വായിച്ചിരുന്നു.ഇപ്പൊ മണിയന്റെ
    കഥയും avasthaantharavum വായിച്ചു.ഇത്ര മനോഹരമായ ഒരു ഗ്രാമത്തില്‍
    ജനിക്കാന്‍ ഭാഗ്യം കിട്ടിയ അജിത്തിന് ദൈവം ഇത്രയും നല്ല മനസ്സും ഇത്രയും നല്ല എഴുത്തും തന്നില്ലെങ്കില്‍ അല്ലെ അദ്ഭുതം ഉള്ളൂ...
    ആശംസകള്‍..പുതിയ പോസ്റ്റ്‌ ഒന്ന് മെയില്‍ അയച്ചാല്‍ ഉപകാരം.സമയം കിട്ടാറില്ല എല്ലാം നോക്കാന്‍ .ഇപ്പോള്‍ buzz വഴി ഒന്ന്
    പെട്ടെന്ന് വന്നതാണ്...

    ReplyDelete
  47. “ഡാഡീ കുഡ് യു പ്ലീസ് ക്ലോസ് ദ വിന്റോ.... എനിക്കീ മഴയുടെ ഡേര്‍ട്ടി സ്മെല്‍ ഒട്ടും ഇഷ്ടമല്ല.....”


    നന്നായി അജിത്ത് ബായി.....
    ഒരുപാട് ഇഷ്ടായി.

    ReplyDelete
  48. നാട്ടിലെ മഴ അനുഭവങ്ങള്‍ വളരെ ഹൃദയം ആണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ ജിദ്ദയിലെ മഴ - എനിക്ക് നടുക്കം ഉണ്ടാക്കുന്നതാണ്. ഓഫീസില്‍ നിന്നും റൂമിലേക്ക്‌ പോയ ഞാന്‍ മഴ വെള്ള ത്തിന്‍റെ കുത്തൊഴുക്കില്‍ പെടുകയും എന്‍റെ മൊബൈല്‍ ഫോണ്‍ നഷ്ടപെടുകയും ചെയ്തു. അഞ്ചു മണിക്കൂറിനു ശേഷം ഒരു വിധം റൂമില്‍ എത്തിയപ്പോള്‍ ആകെ തണുത്തു വിറച്ചിരുന്നു.

    ReplyDelete
  49. വളരെ നന്നായി ........ബോറടിപ്പിച്ചില്ല .....ഭാവുകങ്ങള്‍ ......

    ReplyDelete
  50. വളരെ നന്നായി ........ബോറടിപ്പിച്ചില്ല .....ഭാവുകങ്ങള്‍ ......

    ReplyDelete
  51. കഥ ഇഷ്ടപ്പെട്ടു! നന്നായി എഴുതി!
    ഭാവുകങ്ങള്‍!!

    ReplyDelete
  52. ആ പഴയ നാട്ടുപാട്ടിൽ നിന്ന് ഡാഡി മമ്മി വീട്ടിൽ ഇല്ലൈ പാട്ടിലേക്കുള്ള പരിണാമം... അത് ശ്രദ്ധേയമാണ്.

    ReplyDelete
  53. നാടന്‍ ഭാഷാ ശൈലികൊണ്ട് അതി മനോഹരമാക്കി ..കഥ അവതരിപ്പിച്ച രീതിയും ഇഷ്ടപ്പെട്ടു

    ReplyDelete
  54. ബാല്യകാലത്തിന്റെ ഒര്‍മ്മയുടെ ഒരു ചെറിയ ചീള്.
    നല്ല കൈത്തഴക്കം പ്രദര്‍ശിപ്പിക്കുന്നുണ്ട് നറേഷനില്‍.

    കഥ അവസാനിപ്പിക്കുന്നിടത്ത് ചെറിയ ചില ഗമ്മിക്കൊക്കെ ആവാമായിരുന്നു. മറ്റൊന്ന് ഇത്തരം ഓര്‍മ്മകളും നൊസ്റ്റാല്‍ജീയകളും കുറേയൊക്കെ ക്ലീഷെ ആയി മാറുന്നുമുണ്ട്.

    ഒരു കാര്യം ഉറപ്പ്. നിര്‍വിളാകന്റെ കഥപറയുന്ന രീതി ഏറെ ആകര്‍ഷകമാണ്.
    സുഖകരമായ ഒരു വായനാനുഭവം. ഇത് തന്നെ ഒരു വലിയ നേട്ടമല്ലേ...!!
    ആശംസകള്‍

    ReplyDelete
  55. അജിത്തിന്റെ കഥകള്‍ ആസ്വദിക്കാനുള്ളതാണ്.......
    ആസ്വദിക്കാന്‍ മാത്രം ശ്രമിക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം
    അഭിപ്രായം പറയാന്‍ ഞാന്‍ അത്രത്തോളം എത്തീട്ടില്ല ..............

    ReplyDelete
  56. അജിത്തിന്റെ കഥകള്‍ ആസ്വദിക്കാനുള്ളതാണ്.......
    ആസ്വദിക്കാന്‍ മാത്രം ശ്രമിക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം
    അഭിപ്രായം പറയാന്‍ ഞാന്‍ അത്രത്തോളം എത്തീട്ടില്ല ..............

    ReplyDelete
  57. രണ്ടു തലമുറകളുടെ ഇഷ്ടാനിഷ്ടങ്ങളുടെ അന്തരങ്ങള്‍. മഴയും, മീന്‍പിടിത്തവും, കൃഷിയുമൊക്കെ പഴയ തലമുറയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആവേശവും ആനന്തവും ആയിരുന്നെങ്കില്‍ പുത്തന്‍ തലമുറ കമ്പ്യൂട്ടര്‍ ഗൈമുകളിലും ഇന്റര്‍നെറ്റിലും ചാറ്റിങ്ങിലും ചുറ്റിത്തിരിഞ്ഞു പ്രകൃതിയെ അറിയാതെ വളരുന്നു. നീര്‍വിളാകന്റെ തൂലിക ഈ കാഴ്ചപ്പാടിനെ വിഷയമാക്കിയപ്പോള്‍ നല്ലൊരു കഥ വായിക്കാനായി. കഥാകാരന് അഭിനന്ദനം.

    ReplyDelete
  58. നല്ലകഥ ഒപ്പം ദേശ വെത്യാസത്തിന്റെ കുറെ വാകുകളും മനസിലാക്കാന്‍ കയിഞ്ഞു

    ReplyDelete
  59. ഓര്‍മ്മകള്‍ മരിക്കുമോ... :)

    ReplyDelete
  60. രണ്ട് തലമുറകൾ തമ്മിലുള്ള സംഘർഷം... ജനറേഷൻ ഗാപ്പ് എന്നൊക്കെ പറയാമായിരിക്കും..... അതു നമ്മുടെ ജീവിത രീതി തന്നെ മാറ്റി മറിച്ചിരിക്കുന്നു.

    ആശംസകൾ

    ReplyDelete
  61. ഉം...
    ഊത്ത മീനിനു നല്ലരുചിയാണെന്നൊക്കെ എന്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
    ഒറ്റാലുമായി മീന്‍ പിടിക്കാന്‍ പോകുന്ന കഥകള്‍.
    പുതു മഴയുടെ ഗന്ധം..എന്റെ ഒരു കഥയിലും ഞാന്‍ ചേര്‍ത്തിട്ടുണ്ട്.എനിക്ക് അത്രക്ക ഇഷ്ടമാണത്.

    ആശംസകള്‍

    ReplyDelete
  62. ജിദ്ദയിലെ മഴക്ക് ഡേട്ടി സ്മെല്‍ തന്നെയായിരിക്കും

    ReplyDelete
  63. എനിക്കീ മഴയുടെ ഡേര്‍ട്ടി സ്മെല്‍ ഒട്ടും ഇഷ്ടമല്ല.

    അതാണ്‌ അതിന്റെ ഗുട്ടന്സ് .. മനസ്സിലായില്ലേ ചേട്ടാ ..?

    ReplyDelete