. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 8 March 2022

ഞാന്‍ പേര്‍ഷ്യക്കാരനായ കഥ

ഗ്രാമത്തില് ഒരു സുമുഖന്‍ വന്നു ചേര്‍ന്നു. ഉറ്റ ചങ്ങാതി ഓമനക്കുട്ടന്‍ അമ്മയുടെ ചികിത്സാര്‍ത്ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ വരാന്തയില്‍ വച്ചു പരിചയപ്പെട്ടതാണത്രേ ടീയാനെ. ആല്‍ത്തറയിലെ കൌമാര സഭയുലെ ഓമനക്കുട്ടന്‍ വക പൊടിപ്പും തൊങ്ങലിലും, പലരില്‍ ഒരാളായി ഞാനും പ്രസ്തുത സുമുഖനെ കാണാന്‍ പോയി.

ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാലിന്മേല്‍ കാല്‍കയറ്റി ഉപവിഷ്ടനായ സുമുഖനെ അന്വേഷണ കുതുകികളായ ഞങ്ങള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ ഓമനക്കുട്ടന്‍ ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തി.

ഇത് പ്രഭാകരേട്ടന്‍. വര്‍ക്കല സ്വദേശിയാണ്. ഇവിടെ നമ്മള്‍ നാട്ടുകാര്‍ക്ക് ഒരു വലിയ കാര്യം ചെയ്തു തരാനും, നമ്മുടെ ഗ്രാമത്തെ ആകെ രക്ഷപെടുത്താനും ആണ് ഇദ്ദേഹം വന്നിട്ടുള്ളത്. സ്വാഗത പ്രസംഗകന്‍റെ ഭാവത്തില്‍ ഓമനക്കുട്ടന്‍ എല്ലാവരെയും ഒന്നു ഇരുത്തി നോക്കി.

പ്രഭാകരന്‍ അവറുകള്‍ ചെറു പ്രഭാഷണത്തിനു തുടക്കമിടുന്ന സമയം, എന്‍റെ ശ്രദ്ധ ഓമനക്കുട്ടന്‍റെ അടുക്കളയിലെ ചില്ല് ഭരണിയില്‍ വിരാചിക്കുന്ന ഉണ്ണിയപ്പത്തില്‍ ഉടക്കി അവിടേക്ക് ആകര്‍ഷിച്ചു പോയി. കര്‍മ്മം തീര്‍ത്ത് തിരികെ എത്തുമ്പോള്‍ പ്രഭാഷണവും കഴിഞ്ഞു പൂരപ്പറമ്പ് ഒഴിഞ്ഞു കഴിഞ്ഞിരുന്നു.

ഞാന്‍ സുമുഖനെ നോക്കി വളരെ വിനിയാന്വീതനായി പാല്‍പുഞ്ചിരി പൊഴിച്ചു. എന്‍റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞുകൊണ്ട് പ്രഭാകരന്‍ അവറുകള്‍ ഓമനക്കുട്ടനോട് ഒരു അസ്ത്രം എയ്തു. "ഞാന്‍ മുന്നേ പറഞ്ഞ കാര്യത്തിന് ഇയാള് പറ്റില്ല കേട്ടോ". ഞാന്‍ കാര്യം അറിയാതെ പ്രഭാകരന്‍ അവറുകളേയും ഓമനക്കുട്ടനേയും അങ്കലാപ്പോടെ മാറി മാറി നോക്കി.

ഓമനക്കുട്ടന്‍ കാര്യം വിശദീകരിച്ചു. "പ്രഭാകരേട്ടന് പട്ടാള ക്യാമ്പുമായി നല്ല പിടിയാ. നമ്മുടെ നാട്ടില്‍ നിന്നു കുറേപ്പേരെ പട്ടാളത്തില്‍ കെറ്റാമെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്. ഗ്രാമത്തിനു തന്നിലൂടെ വരുന്ന സൌഭാഗ്യവും അതിലൂടെ തനിക്കു കിട്ടുന്ന പ്രശസ്തിയും ഓര്‍ത്താവണം, ഓമനക്കുട്ടന്‍ ഒന്നു വിബ്രിമ്ചിതനായി. ബാലയിലെ രാജാപ്പാര്‍ട്ടിനെ പോലെ പ്രഭാകരന്‍ അവറുകള്‍ ഒന്നു മുരണ്ടു തന്‍റെ ഗര്‍വ്വ്‌ അറിയിച്ചു.

ഇരുപതിന്‍റെ നെറുകയില്‍ ഒരു ജോലി സ്വപ്നം കണ്ട് തുടങ്ങിയ ഞാന്‍ പെട്ടെന്ന് നിരാശനായി

"അതെന്നാ എന്നെ എടുത്താല്‍"

പട്ടാളത്തിലേക്ക് ആളെ എടുക്കും, പക്ഷെ നിങ്ങളെ എടുക്കൂല്ല. പ്രഭാകരന്‍ അവറുകള്‍ ചെറു പുഞ്ചിരിയോടെ ആവര്‍ത്തിച്ചു.

"അതെന്നാ പ്രഭാകരേട്ടാ..." ചങ്ങായിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഷര്‍ട്ടിന്‍റെ കോളര്‍ വലിച്ചിട്ട് സുമുഖന്‍ പറഞ്ഞു..

"ഇയാള്‍ക്ക് മുന്നില്‍ ഒരു പല്ലില്ല" ചിറിയും കടന്ന്‍ വെളിയില്‍ തള്ളി നില്‍ക്കുന്ന എന്‍റെ കോന്ത്രപ്പല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന പാതി ഒടിഞ്ഞ കറുത്ത പല്ലിനേ ചൂണ്ടി സുമുഖന്‍.

ഉള്ളിലേക്ക് അടിച്ചു കയറിയ നിരാശയെ മറയ്ക്കാന്‍, ഉള്ളം കൈകൊണ്ടു വായ പൊത്തി കോന്ത്രപല്ലിനു മുന്നില്‍ ഒരു വിരല്‍ വേലി തീര്‍ത്ത്‌ ഞാന്‍, അഞ്ചാം ക്ലാസിലെ കള്ളനും പോലീസും കളിക്കിടെ കുതികാല് വച്ചു വീഴ്ത്തി എന്‍റെ പല്ല് ഇളക്കിയ ജോസിനെ, ആ നിമിഷത്തില്‍ തികട്ടി വന്ന നാടന്‍ തെറികള്‍ മതിയാവോളം വിളിച്ച് വീട്ടിലേക്ക് നടന്നു.

ഞാന്‍ ഒഴികെ ഗ്രാമത്തിലെ പതിനെട്ടു തികഞ്ഞ എല്ലാവരെയും പട്ടാളക്കാരന്‍ ആക്കാം എന്ന തീരുമാനത്തില്‍ ചങ്ങാതിയും സുമുഖനും വീട് വീടാന്തരം കയറി ഇറങ്ങി ക്യാന്വാസിംഗ് ആരംഭിച്ചു. ഇടവഴിയില്‍ കാണുമ്പോഴെല്ലാം എനിക്കുണ്ടായ ദൌര്‍ഭാഗ്യത്തില്‍ ഓമനക്കുട്ടനും പ്രഭാകരന്‍ അവറുകളും നിരാശ അറിയിച്ചുകൊണ്ടെയിരുന്നു.

എന്‍റെ നിരാശ അനുദിനം വര്‍ദ്ധിച്ച്, അത് ഒടുവില്‍ ഊണുമുറിയും, കിടപ്പുമുറിയും അതിനിടയിലുള്ള ഇടനാഴിയിലേക്കും ചുരുങ്ങി തീര്‍ന്നു. സത്യത്തില്‍ റിക്രൂട്ട്മെന്റിന് തയ്യാറായി നില്‍ക്കുന്ന അഭിനവ പട്ടാളക്കാരെ അഭിമുഖീകരിക്കാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല.

'നാപ്ടോള്‍ പരസ്യം പോലെ ആകെ മൊത്തം ടോട്ടല്‍ മുപ്പതിനായിരം രൂപാ രൊക്കം കൊടുത്താല്‍ ഒരു പട്ടാളക്കാരനാകാം. എന്തെങ്കിലും കാരണത്താല്‍ പട്ടാളക്കാരനായില്ല എങ്കിലോ, അടുത്ത സെക്കന്‍റില്‍ കൊടുത്ത പണം തിരികെ ലഭിക്കും.

ഗ്രാമം ഒന്നാകെ പരിശീലനക്കളരിയായി മാറി. എന്‍റെ അഭാവം ചര്‍ച്ച ചെയ്യപ്പെട്ടു. പലരും പദം പറഞ്ഞു,. രണ്ടാം ക്ലാസ്സില്‍ വച്ച് നാരങ്ങാ മിഠായി കൊടുക്കാത്തതിന്‍റെ കൊതിക്കെറുവുള്ള സാബു മോന്‍ "ദൈവശിക്ഷ" എന്ന് വിധിയെഴുതി. ഗ്രാമത്തിലെ BBC ദേവകിയമ്മ "എന്നാലും ആ കൊച്ചനു മാത്രം ഇതൊന്നും വിധിച്ചിട്ടില്ലല്ലോ" എന്ന് പരിതപിച്ചു.

ഏക്‌ ദോ ഏക്‌ ശബ്ദ വീചികളില്‍ ഗ്രാമ വീഥികള്‍ വിറകൊണ്ടു. എന്‍റെ വീട് കടന്നു പോകുമ്പോള്‍ ചില പോങ്ങന്മാര്‍ പരമാവധി ഉച്ചത്തില്‍ മാര്‍ച്ച് ചെയ്ത് എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.

ദേവകിയമ്മ വളരെ രഹസ്യമായി എന്‍റെ അമ്മയോട് പറയുന്നത് കേട്ടു. "എന്‍റെ രായമ്മേ നീ അറിഞ്ഞോ. ആ അദ്ദ്യെത്തിന്‍റെ ഇളെമ്മടെ മോടെ കെട്ടിയോന്റെ അളിയനാണ് പോലും നമ്മുടെ വല്യ പട്ടാളത്തിന്‍റെ മാനേശര്‍" നമ്മടെ അജിക്ക്പ പല്ലില്ലാത്തതൊന്നും കാര്യമാക്കാതെ, നീയൊന്നു പോയി പറ, അവനെക്കൂടി പട്ടാളത്തിലെടുക്കാന്‍..."

"ഗേറ്റില് ചെന്ന് നിന്നാല് മതീന്ന പറയുന്നത്. പ്രഭാകരദ്ടെഹത്തിന്‍റെ അളിയന്‍ മാനേശര് വലിച്ച് പട്ടാളത്തിലിടും പോലും, പിള്ളേര്‍ക്ക് പേടി പോകാന്‍ വേണ്ടീട്ട് മാത്രമാണ് പോലും ഈ ഏക്‌ ദോ തീന്‍ കളിപ്പിക്കുന്നേ."

അമ്മ താടിക്കു കൈ വച്ചു അത്ഭുതത്തോടെ പറഞ്ഞു... "എങ്കിലും എന്‍റെ ദേവകിച്ചേയി, ഈ പ്രഭാകരദ്ദ്യേം വല്ലാത്തൊരു മനുഷ്യന്‍ തന്നെ"

എന്തായാലും ദേവകിയമ്മയുടെ വാക്ക് കേട്ട്, പഞ്ചായത്ത് മെമ്പര്‍ മാമന്‍ വഴി വളരെ രഹസ്യമായി അമ്മ എനിക്ക് വേണ്ടി ഒന്നു ശ്രമിച്ചു എങ്കിലും "പല്ലില്ലാത്തവനെ പട്ടാളത്തിലെടുക്കാന്‍ വകുപ്പില്ല" എന്ന് നിഷ്കരുണം പറഞ്ഞ് മാമനെ ഒഴിവാക്കി വിട്ടു എന്ന് കൊണ്ടത്തോട്ടിലെ വേലു പറഞ്ഞു ഞാന്‍ അറിഞ്ഞിരുന്നു.

അമ്മ അങ്ങനെ ശ്രമിച്ചു എന്നതിന് നേരിട്ട് തെളിവുകള്‍ ഒന്നും ഇല്ല എങ്കിലും "നീ ആ ഓമനക്കുട്ടന്‍റെ അടുക്കളയും നിരങ്ങി നടന്നോടാ" എന്ന അസമയത്തെ രോഷപ്രകടനത്തിന് പിന്നില്‍ പരാജയപ്പെട്ട രായമ്മയുടെ ധാര്‍മ്മികരോഷം അണപോട്ടിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്തെ പങ്ങോട്ടെ റിക്രൂട്ട്മെന്റ് കേന്ദ്രത്തിലെക്ക് പോകാന്‍, ചെങ്ങന്നൂരെ സെഞ്ച്വറി ട്രാവല്‍സിന്റെ രണ്ടു വീഡിയോ കോച്ചുകള്‍ സ്പെഷ്യല്‍ റേറ്റില്‍ ബുക്ക് ചെയ്തത്, അതിന്റെ മുതലാളിയുടെ ഉറ്റ സ്നേഹിതനും കരയോഗം പ്രസിഡണ്ടുമായ ചാവക്കാട്ടെ അനിരുദ്ധന്‍ ചേട്ടനാണന്നു പറഞ്ഞതും വേലു തന്നെ ആയിരുന്നു.. "സിനിമ കണ്ടു തിരുവനതപുരം വരെ പോകാന്‍ നിനക്ക് യോഗമില്ലാതായി പോയല്ലോടാ ചെക്കാ" എന്ന് കൂട്ടത്തില്‍ വേലു കളിയാക്കുകയും ചെയ്തു.

എന്‍റെ നെഞ്ചില്‍ തീ കോരിയിട്ടു, ഗ്രാമത്തില്‍ എങ്ങും ഉത്സവപ്രതീതി തീര്‍ത്ത് അങ്ങനെ ആ ദിവസം വന്നെത്തി. റിക്രൂട്ട്മെന്റിന് ചെറുപ്പക്കാര്‍ ഒന്നടങ്കം അതിരാവിലെ തന്നെ തയ്യാറായി. വെളിച്ചം കടക്കാത്ത മുറിയിലേക്കുള്ള രണ്ടു വാതിലുകളും കൊട്ടിയടച്ച് ഇരുളിന്‍റെ ഏകാന്തയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തി.

ഉറ്റ സ്നേഹിതരായ കൊറ്റാനത്തെ അജുവും, വലിയകോലായിലെ അനിയും ഓമനക്കുട്ടനും എല്ലാം ഒന്നിച്ചിരുന്ന് വന്ദനം സിനിമ കണ്ട് മോഹന്‍ലാലിനൊപ്പം പാട്ടും പാടി തിരുവനന്തപുരത്തേക്കുള്ള യാത്ര. ഒന്‍പതാം ക്ലാസ്സിലെ എസ്കര്‍ഷന് പോയപ്പോള്‍ വീഡിയോ കോച്ചിലെ പതുപതുത്ത സീറ്റില്‍ ഇരുന്ന് ഒരു വടക്കന്‍ വീരഗാഥ കണ്ടതിന്‍റെ സുഖമുള്ള ഓര്‍മ്മകള്‍, പാങ്ങോട്ടെ പട്ടാള ക്യാമ്പില്‍ അജുവും അനിയും ഒമനക്കുട്ടനും, പീച്ചേ മുട്ട്, ബായെ മുട്ട് താളത്തില്‍ വിളിച്ചു കാലുകള്‍ ഉയര്‍ത്തി ചവിട്ടുന്നതിന്റെ അലയൊലികള്‍. നെഞ്ചളവ് കുറവെങ്കിലും "പ്രഭാകരണ്ണന്‍റെ ആളല്ലിയോ കടത്തി വിട്ടില്ലങ്കില്‍ നമ്മുടെ തൊപ്പി തെറിക്കും" എന്ന് പേടിയോടെ പിറുപിറുക്കുന്ന മേജര്‍ ജനറല്‍ റാംസിംഗിന്‍റെ കപ്പടാ മീശക്കുള്ളിലെ ദൈന്യത നിറഞ്ഞ മുഖം. ആദ്യ ശമ്പളം വാങ്ങി സന്തോഷ ലെടുവുമായി കാണാന്‍ വരുന്ന അനിയുടെ "നിന്‍റെ പല്ലില്ലാത്തിടത്ത് ലടു ഉടക്കുമോടെ" എന്ന പരിഹാസം. ആദ്യകാല ടെലിവിഷന്‍ സംപ്രേഷണം പോലെ കാഴ്ചകളും അവ മങ്ങുമ്പോള്‍ നെടുവീര്‍പ്പുകളുമായി തെളിഞ്ഞും മങ്ങിയും എന്‍റെ ചിന്തകള്‍ കാടു കയറി.

"എന്‍റെ ദേവകിച്ചേയി... അവന് പല്ലുണ്ടാരുന്നേല്‍ ഞാന്‍ വിടുമോ?" അല്ലേലും എന്‍റെ മോനെ പട്ടാളത്തില്‍ വിട്ടു ചൈനക്കാരുടെ വെടികൊണ്ടു ചാവാന്‍ ഞാന്‍ സമ്മതിക്കൂല്ല. അവനെ ഞങ്ങള് പേര്‍ഷ്യക്ക് വിടും. അല്ലേലും എനിക്കറിയാമാരുന്നു ആ പ്രവാകരന്‍ അലവലാതിയാനെന്നു... തെണ്ടി, ചതിയന്‍... ഭൂ....

അമ്മയുടെ ശബ്ദത്തിലെ സന്തോഷ ശല്ക്കങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കതക് തുറന്ന് പുറത്തു ചാടി. ശോകമാണ് ദേവകിയമ്മ, അമ്മയാവട്ടെ കടുത്ത സന്തോഷവതിയും. എന്നെ കണ്ടതെ അമ്മ ഒരു ഉള്‍പ്പുളകത്തോടെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഒരു പ്രഖ്യാപനം. "പട്ടാളം പ്രവാകാരന്‍ മുങ്ങിയെടാ" അപ്പോഴും ദേവകിയമ്മയില്‍ നിസംഗതയായിരുന്നു ഭാവം.

തീര്‍ത്തും വിജനമായ മണ്‍പാതയിലൂടെ ഓരം ചേര്‍ന്നു ഞാന്‍ നടക്കുകയാണ്. അല്പം അകലെ അമ്പല ജംഗ്ഷനില്‍ രണ്ടു വീഡിയോ കോച്ച് ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.

എതിര്‍ ദിശയില്‍ വന്ന വേലു ഒരു നിമിഷം എന്നെ കണ്ട് ഒന്നു പരുങ്ങി. "അല്ലെങ്കിലും നീ പേര്‍ഷ്യെ പോകാന്‍ ഇരിക്കുവല്ലേ, നിനക്ക് എന്തിനാ ഈ പട്ടാളം". അത്രയും പറഞ്ഞ വേലുവിനെ പിന്നെ അവിടെയെങ്ങും കണ്ടില്ല.

ഓമനക്കുട്ടന്‍ ബോംബയില്‍ പോയതാണ് പോലും, അജു അമ്മാവന്‍റെ വീട്ടില്‍ വിരുന്നിനു പോയി. അനിയാവട്ടെ ഇലക്ട്രീഷ്യന്‍ പഠിക്കാന്‍ മാഗ്ലൂരും പോയി. അനിരുദ്ദന്‍ ചേട്ടന് വീഡിയോ കൊച്ചിന്റെ വാടക ഇമ്മിണി ചിലവായതായി പറഞ്ഞു കേള്‍ക്കുന്നു.

"എന്നെ കുതികാല്‍ വച്ചു വീഴ്ത്താന്‍ മനോബലം ആര്‍ജ്ജിച്ച ജോസിനും, ജോസിന്‍റെ മനോനിലക്ക് അനുസരിച്ച് ശരിയാം വണ്ണം പ്രവര്‍ത്തിച്ച പെരും കാലിനും നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് ഉപചാരപൂര്‍വ്വം പേര്‍ഷ്യക്കാരന്‍ അജി ...

10 comments:

  1. വളരെ നന്നായിട്ടുണ്ട്, വളരെ ചെറിയ കഥയിൽ എത്ര കഥാപാത്രങ്ങൾ .. എന്റെ ജീവിതാനുഭവവുമായി കുറെ സാമ്യം ഉള്ളത് കൊണ്ട് എന്നെ കുറെ പിന്നിലേക്ക് കൊണ്ട് പോയി... പാങ്ങോട് ക്യാമ്പ് , ൈകക്കൂ...etc. പിന്നെ. ആ പയ്യൻ തന്നെയാണോ ഈ അജിത് ? 😀

    ReplyDelete
    Replies
    1. പകുതി കാര്യവും, പകുതി തലയിൽ ഉദിച്ചതും ചേർത്ത് വച്ച് പ്രയോഗിച്ചതാണ്... വായനയ്ക്ക് നണ്ട്രി...

      Delete
  2. ശരിക്കും താങ്കൾക്ക് മുൻവശത്തുള്ളത് വെപ്പുപല്ലാണോ?😁

    ReplyDelete
    Replies
    1. അതേല്ലോ.... മുൻവശത്തെ ഒരു പല്ല് പോയതാണ്...

      Delete
  3. നല്ല രസകരമായ ഗൃഹാതുരത്വത്തിന്റെ ഓർമകൾ സമ്മാനിച്ചു ഒരെഴുത്ത്. നാട്ടിൻപുറത്തിന്റെ നന്മകളും പ്രവാസത്തിനുളള നിയോഗിച്ച ആ പല്ലിനും നന്ദി പറഞ്ഞപ്പോഴാണ് കഥയ്ക്ക് പൂര്‍ണത വന്നത്. ഇനിയും ധാരാളം എഴുതണം. ഹാസ്യം അജിത്തിന് നന്നായി വഴങ്ങും.

    ReplyDelete
    Replies
    1. Thank you so much.... ഒരു പുസ്തകമാണ് എൻ്റെ സ്വപ്നം

      Delete
  4. കൊള്ളാല്ലോ.. മുകേഷിന്റെ ഏതോ സിനിമയിൽ ഗൾഫിലേയ്ക്ക് ആളെ വിടാനായി ക്യാൻവാസ് ചെയ്യുന്നത് ഓർത്ത് പോയി.

    ReplyDelete