. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 2 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 1)

സൈക്കിള്‍.....

ഈ ഇരുചക്രവാഹനം കൈകാര്യം ചെയ്യാത്ത ഒരു കേരളീയന്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്.

ഇന്ന് സൈക്കിള്‍ ബൈക്കുകകള്‍ക്കും പുത്തന്‍ തലമുറ വാഹനങ്ങള്‍ക്കും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നത് വിസ്മരിക്കുക പ്രയാസം.

ഒരുപക്ഷെ പുതു തലമുറക്ക് അന്യമായ സൈക്കിളിന്റെ ആ പ്രതാപകാലം എന്റെ ഓര്‍മ്മകളിലൂടെ ഒന്നു പുനര്‍ശ്രിഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

എന്റെ ഓര്‍മ്മയില്‍ കടന്നു വരുന്ന ആദ്യ സൈക്കിളിന് മൂന്നു ചക്രങ്ങള്‍ ഉണ്ടായിരുന്നു.

എനിക്ക് ഏഴ് വയസുള്ളപ്പോള്‍ ഒരിക്കല്‍ അച്ഛനമ്മമാരോടൊപ്പം എന്റെ ഒരു ബന്ധുവീട് സന്ദര്‍ശിക്കവെ അവിടെ കണ്ട മുച്ചക്രവാഹനം കണ്ട് വിസ്മയം പൂണ്ട് അതില്‍ കയറി, ആഗ്രഹം തീരാതെ അവിടെ നിന്ന് പോരുമ്പോള്‍ സൈക്കിളും കൂടി കൊണ്ടുപോകാം എന്നു നിലവിളിച്ച് ഒടുവില്‍ അച്ഛന് വടി എടുക്കേണ്ടി വന്നു.

പിന്നെ അച്ഛന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ഒരു പുതിയ മുച്ചക്ര സൈക്കിള്‍ എന്ന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ പയറ്റി നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.

എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂര്‍ ഠൌണില്‍ അമ്മക്കൊപ്പം പോകുമ്പോള്‍ സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന കടയുടെ അടുത്ത് എത്തുമ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ വലിച്ച് നിര്‍ത്തും. പിന്നെ അത് ചൂണ്ടിക്കാട്ടി ചിണുങ്ങാന്‍ തുടങ്ങും. നാരങ്ങാ മിഠായി അല്ലെങ്കില്‍ കുപ്പിയെ നിറമുള്ള, മധുരമുള്ള വെള്ളം എന്ന മോഹനവാഗ്ദാനം നടത്തി എന്റെ ശ്രദ്ധ തിരിച്ച് എന്റെ കൌശലക്കാരി അമ്മ അവിടെയും എന്നെ പരാജയപ്പെടുത്തി.

ക്രമേണ സൈക്കിള്‍ എന്ന മോഹം ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അല്ലെങ്കില്‍ അത് കിട്ടില്ല എന്ന് എനിക്ക് മനസ്സിലായതോടെ അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ എന്റെ ജേഷ്ടന്‍ കൊണ്ടുവന്നു തന്ന ഒരു സൈക്കിള്‍ റിമ്മാണ് എന്റെ രണ്ടാമത്തെ സൈക്കിള്‍ ഓര്‍മ്മ. അത്യാവശ്യം എല്ലാ കമ്പികളും ഉള്ള ഒന്ന്, കൂടാതെ നടുക്ക് ആക്സില്‍ ഫിറ്റ് ചെയ്യാന്‍ ഉള്ള ഇടവും എല്ലാം ഉള്‍പ്പെടുന്ന ഒരു സൈക്കിള്‍ റിം. ജേഷ്ടന്‍ തന്നെ ഒരു കമ്പി വളച്ച് ആക്സില്‍ ഹോളില്‍ ഇട്ടു തന്നു. പിന്നെ അത് ഉരുട്ടുന്ന വിധം കാണിച്ചു തന്നു.

ഭിക്ഷക്കാരന് ലോട്ടറി അടിച്ചതുപോലെ ആയിരുന്നു എന്റെ അവസ്ഥ. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം താരമായി മാറി. കാരണം അവരില്‍ പലരും ഉരുട്ടി നടക്കുന്നത് സൈക്കിള്‍ ടയറുകളാണ്. അതില്‍ നിന്നു വ്യത്യസ്ഥമായ ഒന്ന്. അതൊന്നു ഉരുട്ടാന്‍ ആഗ്രഹം പ്രകടിച്ചവരെ ഞാന്‍ നിഷ്കരുണം “നോ” പറഞ്ഞ് ഒഴിവാക്കി. രാവിലെ സ്കൂളില്‍ പോകുന്നതു വരെയും, വൈകുന്നേരം സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞും എന്റെ ശ്രദ്ധ സൈക്കിള്‍ റിം ഉരുട്ടുന്നതിലായി. ഇടക്ക് വന്ന ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസ്സിലായി എന്റെ നാലാം ക്ലാസ് തന്നെ സൈക്കിള്‍ റിമ്മിന് അടിയില്‍ പെട്ട് ചതഞ്ഞ് അരയുമെന്ന്.

ഒരു ദിവസം പൊടുന്നനെ എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായി. ഞാന്‍ നിലവിളിച്ചു. അമ്മ നിസംഗയായി പറഞ്ഞു... “ സുക്ഷിച്ച് വെക്കാന്‍ പഠിക്കണം.... ഇന്നലെ പാട്ട പെറുകുന്ന തമിഴന്മാര്‍ ഇതുവഴി നടക്കുന്നതു കണ്ടു.. അതുങ്ങളു വല്ലതും എടുത്തുകൊണ്ട് പോയതാവും”.... പലദിവസങ്ങളിലെ അന്വേഷണം എങ്ങും എത്തിയില്ല.... എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായ സത്യം ഞാന്‍ അംഗിക്കരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ എന്തോ ആവിശ്യത്തിന് എന്റെ വീട്ടിലെ മച്ചില്‍ കയറേണ്ടി വന്നു... അവിടെ എന്റെ സൈക്കിള്‍ റിമ്മിന്റെ തുരുമ്പെടുത്ത അസ്ഥികൂടം എനിക്ക് കാണാന്‍ കഴിഞ്ഞു.... അമ്മയെന്ന കള്ളിയെ കയ്യോട് പിടിച്ചതിന്റെ ആവേശത്തില്‍ അതുമായി മുന്നില്‍ ചെന്നപ്പോള്‍ മാതൃത്വത്തിന്റെ അവസരപരമായ ഇടപെടലുകളും അത് മൂലം ഒരു വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും വെറും ഒരു വരിയില്‍ ഒതുക്കി അമ്മ ഇങ്ങനെ പ്രതികരിച്ചു.

“അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”

(തുടരും)

31 comments:

  1. ചില സൈക്കിള്‍ അനുഭവങ്ങള്‍.

    ReplyDelete
  2. സൈക്കിള്‍ ഓര്‍മ്മയില്ലത്തവര്‍ ആരാണ്? ഞാന്‍ പകുതി എഴുതി വച്ചിരിക്കുന്ന ഒരു പോസ്റ്റാണ് എന്റെ സൈക്കിള്‍ ഓര്‍മ്മകള്‍ പണ്ട് സുമയുടെ ബ്ലോഗില്‍ അവരുടെ സൈക്കിള്‍ ഓര്‍മ്മകള്‍ വായിച്ചിരുന്നു. കഴിഞ്ഞ ദിവസം മനോരമയിലും വായിച്ചു. ബാക്കി കൂടി എഴുതി പോസ്റ്റ് ചെയ്യൂ.

    ReplyDelete
  3. “അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”
    Kottittalum Cycle odikkam ketto.. ! Iniyum urulatte.. Kaathirikkunnu.!

    ( Moshamennu orikkalum parayaruthu onnineyum. Ithu theerchayayum nalla srishtti thanne. Abhimmanapporvvam parayam. Mangalashamsakal...! )

    ReplyDelete
  4. സൈക്കിൾ ആയിരുന്നു വാസ്തവത്തിൽ ഒരു ജനതയുടെ ആത്മാവിഷ്കാരം.എന്റെ നാടിന്റെ ഒരു മുക്കും മൂലയും പോലും മൂൻപ് എന്റെ ഹെർക്കുലീസ് സഞ്ചരിക്കാതെയുണ്ടായിരുന്നില്ല.കയറ്റത്തിൽ ഉറങ്ങിയുള്ള തൾലലും.ഇറക്കത്തിൽ ബ്രേക്ക് തൊടാത്ത വേഗവുമായി നീളുന്ന യാത്രയുടെ സ്വഭാവഘടന തന്നെ മറവിയിലേക്കാഴുന്നു.
    പോസ്റ്റ് വായിച്ചൂട്ടോ.

    ReplyDelete
  5. കോട്ടും സൂട്ടും ഊരി മാറ്റി, കൈലി ഉടുത്ത് സൈക്കിള്‍ സവാരി നടത്തൂ..പാടത്ത്..വരമ്പിലൂടെ..നീര്‍ വിളാകത്തെ നാട്ടുവഴികളിലൂടെ..

    ReplyDelete
  6. നീര്‍വിളാകന്‍,
    പോസ്റ്റ് ഇഷ്ടായി....സൈക്കിൾ കഥ തുടരൂ..

    ഓടോ: അടച്ചിട്ട് വളർത്തിയ കൌമാരമാ എന്റേത്. സ്കൂൾ കഴിഞ്ഞാൽ വീട് അതിനപ്പുറം ഒരു ലോകം എനിക്ക് അന്യമായിരുന്നു. അത് കൊണ്ട് എന്താ സംഭവിച്ചെ സൈക്കിൾ ചവിട്ടി പഠിക്കേണ്ട പ്രായത്തിൽ അതിനു കഴിഞ്ഞില്ല. പിന്നീട് അതിനൊട്ട് കഴിഞ്ഞുമില്ല, ഇപ്പോ ടൂ വീലർ ഓടിക്കാനും അറിയില്ല, സൈക്കിൾ ബാലൻസ് ഇല്ലാത്തത് അതിനു തടസ്സവുമായി! ഈ പോസ്റ്റ് വായിച്ചപ്പോൾ നിയന്ത്രണങ്ങളുടെ കൂട്ടിനകത്തായ എന്റെ കൌമാരത്തെ ഞാനോർമ്മിക്കുന്നു.

    ReplyDelete
  7. സൈക്കിൾ എന്റെ ബാല്യകാലസ്വപ്നങ്ങളിൽ ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത കഥാപാത്രമാണ്. സൈക്കിൾ ഓടിക്കാനും പഠിച്ചില്ല.
    പക്ഷേ എതാണ്ടു സമാനമായ അനുഭവങ്ങളായിരിക്കും എന്റെ അനിയനോടു ചോദിച്ചാൽ പറയുക! സൈക്കിളിനു വേണ്ടി അവൻ നടത്തിയിട്ടുള്ള സത്യഗ്രഹങ്ങൾക്കും നിരാഹാരസമരങ്ങൾക്കും കണക്കില്ല. അമ്മയിൽ നിന്ന് കിട്ടിയിട്ടുള്ള തല്ലുകൾക്കും...

    ReplyDelete
  8. ഓര്‍മ്മകള്‍ പെയ്യുകയ്യാണ് അല്ലെ... ഇനീം വരാം.... എഴുതുക...സ്നേഹപൂര്‍വ്വം മുള്ളൂക്കാരന്‍...

    ReplyDelete
  9. സൈക്കിള്‍ സ്വന്തമായി ഓടിച്ചിട്ടില്ലെങ്കിലും എനിക്കും ഉണ്ട് ഒരു സൈക്കിള്‍ പ്രശ്നം. എന്റെ ഭീകരനായ അമ്മാവന് ഒരു ഇരുചക്ര സൈക്കിള്‍ ഉണ്ട്. അത്നോക്കാനല്ലാതെ ഒന്ന് തൊടാന്‍ അനുവാദമില്ല. ഒരു ദിവസം അമ്മാവനില്ലാത്ത സമയം താക്കോലെടുത്ത് അത് തുറന്നു. പിന്നെ അത് പൂട്ടാനും താക്കോലെടുക്കാനും കഴിയാതെ കുഴപ്പമായി. എനിക്ക് കിട്ടുന്ന അടി ഓര്‍ത്ത് അമ്മ കരയുന്നു. അന്ന് രാത്രി ജീവിതത്തില്‍ ആദ്യമായി എട്ട് മണിക്ക് അമ്മാവന്‍ വരുന്നതിനു മുന്‍പെ ഞാന്‍ ഉറങ്ങി. പിന്നെ സൈക്കിളിന് എന്ത് സംഭിവിച്ചു എന്ന് ഞാന്‍ ചോദിച്ചില്ല. അന്നത്തെ പേടി അമ്മാവന്‍ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്ക് മാറിയിട്ടില്ല. ഓര്‍മ്മകള്‍ മനോഹരമായിരിക്കുന്നു. ആ ഓര്‍മ്മകള്‍ കോട്ടും സൂട്ടും ഇടാന്‍ മാത്രമല്ല, സ്വന്തം ബ്ലോഗില്‍ പോസ്റ്റാനും സഹചര്യം ഒരുക്കി.

    ReplyDelete
  10. നന്നായിരിക്കുന്നു ,
    അജിതേട്ടന്‍ പറഞ്ഞപോലെ സൈക്ലിനെ പറ്റിയുള്ള ഓര്‍മ്മകള്‍ ഒരു പക്ഷെ ഒരിക്കലും മറക്കാന്‍ പറ്റില്ല.............ഇതു കാരണം അമ്മയുടെ കയ്യില്‍ നിന്നും എത്ര തല്ലു കൊണ്ടിരിക്കുന്നു എന്നതിന് കണക്കില്ല

    ReplyDelete
  11. “അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”
    മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക ലെ..

    ഇഷ്ടായി....
    എനിക്കും ഉന്ടായിരുന്നു പന്ടൊരു സൈക്കിള്‍ ടയര്‍ ഉരുട്ടി കളിക്കാന്‍.....
    മുചക്രനും ഒന്നു ഉണ്ടായിരുന്നെ,എന്നാലും....

    (തുടരും)
    തുടരട്ടങ്ങനെ തുടരട്ടെ....

    ReplyDelete
  12. എഴാം ക്ലാസ്സ് കഴിഞ്ഞ വലിയവധിക്കാണ് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കണം എന്ന സ്വപ്നം പൂവണിഞ്ഞത്. അച്ഛന്റെ കാലുപിടിച്ച് സമ്മതം വാങ്ങി ഒരു ദിവസം അച്ഛന്‍ തന്നെ പഠിപ്പിച്ചു 15 മിനിട്ട് കഴിഞ്ഞ് ഞാന്‍ അച്ഛന്‍ പിറകില്‍ ഉണ്ടെന്ന ധൈര്യത്തില്‍ ചവുട്ടി ഒരു വളവ് ചെന്ന് ഒന്നു തിരിഞ്ഞു നോക്കി അച്ചന്‍ കൂടെ ഇല്ല അതോടെ ബാലന്‍സ് പോയി കൂടെ കാല്‍ കൈ മുട്ടുകളിലെ തൊലിയും വേദന ഒന്നും പുറത്ത് കാണിച്ചില്ല.ആ അവധി കഴിഞ്ഞപ്പോള്‍ സൈക്കിള്‍ കിട്ടിയാല്‍ ലോകം ചുറ്റാം എന്നുള്ള ഉറപ്പായി. ഇതോക്കെ ആണേങ്കിലും സൈക്കിളില്‍ ഇരുന്നു ചുറ്റും നോക്കി ആസ്വദിച്ച് ഉള്ള ആ സവാരിയുടെ സുഖം അത് മറ്റൊന്നിനുമില്ല...

    എന്നിട്ട് ബാക്കി പറയൂ അജിത് ..:)

    ReplyDelete
  13. ബൈജു മാഷ് പറഞ്ഞതു തന്നെ ഞാനും പറയുന്നു...

    കൊള്ളാം ഓര്‍മ്മകള്‍

    ReplyDelete
  14. നീര്‍വിളാകാ

    കൊഴിഞ്ഞുപോയ ഓര്‍മകളെ തിരികെനല്‍കിയതിനു നന്ദി!
    ഒരു സൈക്കിളിനെ വല്ലാതെ പ്രേമിച്ച കാലമുണ്ടായിരുന്നു!അതിലൊരു ഹോര്‍ണ് ഘടിപ്പിച്ച്
    അങ്ങിനെ കറങ്ങുമ്പോള്‍ അതാ മറ്റൊരാഗ്രഹം,അതില്‍
    ഒരു ഫോണ്‍ ഘടിപ്പിക്കണമെന്ന്!അന്നു മൊബൈല്‍
    ഫോണ്‍ സങ്കല്പത്തിലും,ചിത്രത്തിലുമില്ല!(1969 ല്‍)
    അതുകൊണ്ട് ഒരു പഴയഫോണ്‍ ഹാന്‍റില്‍ബാറില്‍ ഫിറ്റ്
    ചെയ്തു സായൂജ്യം കൊണ്ടുവെന്നറിയുമ്പോള്‍,ഇതു
    വായിക്കുന്നവര്‍ ദയവായി ഊറിച്ചിരിക്കരുതെന്നൊരപേക്ഷ!ചിരിച്ചേ അടങ്ങൂ
    എന്നാണെങ്കില്‍,ആരെങ്കിലുമൊക്കെ സൈക്കിളില്‍
    നിന്നും സടകുടാ വീഴുന്നതും കാത്തിരിക്കുക!
    അതിനിപ്പോള്‍ സൈക്കിളില്ലല്ലോ..

    ReplyDelete
  15. ഈ സൈക്കിള്‍ ഓര്‍മ്മ ഇഷ്ടപ്പെട്ടു.എന്റെ മുന്നൂറാം പോസ്റ്റും ഒരു സൈക്കിള്‍ കഥ ആയിരുന്നു.
    ചാണക്യാ....ടു വീലര്‍ ഓടിക്കാനും അറിയില്ല,അതുകൊണ്ട് ആരും പെണ്ണുകെട്ടിച്ചും തരുന്നില്ല എന്ന് കൂടി ഇല്ലേ?

    ReplyDelete
  16. “അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”


    ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ലാ സുഹൃത്തേ, മനസ്സില്‍ നന്മയില്ലേ അത് കൊണ്ട് നമ്മള്‍ക്ക് ഇത് ഓര്‍ക്കാന്‍ സാധിക്കുന്നെ, പോസ്റ്റ്‌ മനോഹരം

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. അരീക്കോടൻ മാഷെ,
    ആക്കരുത് :):):):)

    ReplyDelete
  19. സൈകിള്‍ എനിക്കും ചില നല്ല ഓര്‍മകള്‍ തരുന്നു. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് താഴെ വീണ പഴുത്താമാങ്ങക്ക് വേണ്ടി മത്സരിചോടിയപ്പോള്‍ കാലില്‍ കമ്മ്യുണിസ്റ്റ്‌ അപ്പയുടെ ഒരു കുറ്റി തുളച്ചു കയറി, ഒരു വശത്തുനിന്നു മറു വശത്തേക്ക്‌. നടക്കാന്‍ പറ്റാതായ എന്നെ ദിവസവും സ്കൂളിലേക്കും തിരിച്ചും കൊണ്ടുപോയിരുന്നത് അന്ന് സ്വന്തമായി സൈക്കിള്‍ ഉണ്ടായിരുന്ന എന്റെ കൂട്ടുകാരനായിരുന്നു. കയറ്റത്തിലും മറ്റു ദുര്‍ഘടമായ വഴികളിലും എന്നെ പിന്നില്‍ ഇരുത്തി അവന്‍ ഇറങ്ങി തള്ളുമായിരുന്നു‌. ഒരാഴ്ചക്കാലം എന്നെ അവന്‍ അങ്ങനെ കൊണ്ടുപോയി. എന്റെ സുഹൃത്ത്‌, ഞങ്ങള്‍ സ്നേഹത്തോടെ കായി എന്ന് വിളിച്ചിരുന്ന ഖാദര്‍, അവനിപ്പോള്‍ UAE-യില്‍ എവിടെയോ‌ ഉണ്ട pharmacist ആയി.
    അവന്‍ ഇത് വായിച്ചിരുന്നെങ്കില്‍ ...

    ReplyDelete
  20. എന്റെ കുട്ടിക്കാല ഓര്‍മ്മകളിലും ഉണ്ട് ഒരു സൈക്കിള്‍ ... എപ്പോഴെങ്കിലും പോസ്റ്റ്‌ ആക്കണം...

    ReplyDelete
  21. കുട്ടികാലത്ത് വാടകയ്ക്ക് അര സൈക്കിള്‍ എടുത്തി ചവിട്ടുമാരുന്നു ....അതിന്റെ വാടക ഒപ്പിക്കാന്‍ പെടുന്ന പാടു ...പറങ്കി അണ്ടി സീസന്‍ ആയാല്‍ പിന്നെ പേടിക്കണ്ട ... അത് പെറുക്കി വിറ്റു കാശ്‌ ഉണ്ടാക്കാം ...പിന്നെ 10 പാസ്സായപ്പോള്‍ ഒരു സൈക്കിള്‍ കിട്ടി ....നല്ല കഥ മാഷേ ...തുടരുക സൈക്കിള്‍ പുരാണം ...

    ReplyDelete
  22. “അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”
    ഹ ഹ ഹ അതെ അതെ..,
    അല്ലെങ്കിൽ ഇപ്പൊ റിമ്മും ഉരുട്ടി നടന്നേനേ.. ഭൂതത്താനെ എന്റെ ഓർമ്മകളെ കോപ്പി അടിക്കരുതേ..പ്ലീസ്‌..!
    എന്റെ ഓർമ്മകളുടെ സീസണിൽ പറങ്കി അണ്ടികളല്ല നല്ല പഴുത്ത അടയ്ക്കകളാണ്‌. നീരേട്ടാ ഈ അനുഭവം ഒട്ടുമിക്ക നാട്ടിൻപുറത്തുകാരനും ഉണ്ട്‌. ഓർമ്മിപ്പിച്ചതിന്‌ നന്ദി...!

    ReplyDelete
  23. സൈക്കിള്‍ ഉരുളട്ടെ ഓര്‍മ്മയുടെ
    നാട്ടുവഴികളില്‍..
    ആശംസകള്‍..

    ReplyDelete
  24. ഹ ഹ പണിക്കര്‍ മാഷേ പറങ്കി അണ്ടി പറക്കാന്‍ കൂടി സമ്മതിക്കില്ലാന്നു വച്ചാല്‍ ....കഷ്ടം ഉണ്ട് ട്ടോ

    ReplyDelete
  25. അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു


    എനിക്കു സങ്കടം വരുന്നു......

    ReplyDelete
  26. Dear neervalakan,
    ചക്രങ്ങളിലുടെയുള്ള ബാല്യം ,എന്നും ഓര്‍മകളില്‍ കറങ്ങുന്ന മധുര നിമിഷങ്ങള്‍ .....
    വളരെ നന്നായിട്ടുണ്ട് , പ്രത്യേകിച്ച് അമ്മ തന്ന ഓര്‍മ്മകള്‍.
    good work boss,keep going.........

    ReplyDelete
  27. cycle oru sambavamaayirunnu alle..ethra orakalaanu aa wheeline chutti karangunnath..go on

    ReplyDelete
  28. “അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു“. നല്ല എഴുത്ത്. ഒരു കിട്ടാതെ പോയ മഞ്ഞ സൈക്കിളിന്റെ കഥ പറയാനിരുന്നതാണ് ഞാൻ. ഇപ്പോൾ ആ കഥയും കിട്ടാതെ പോകുന്നു. തുടരുക. ആശംസകൾ!

    ReplyDelete