. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 24 January 2010

വിനോദിനി

ശ്രീയേട്ടാ ഒന്നു പതുക്കെ പറയൂ.... ആ വിനോദിനി ചേച്ചി കേള്‍ക്കും!

ഹ...ഹ എന്റെ കാന്താരീ ഞാന്‍ പറയുന്നത് അവളെങ്ങനെ കേള്‍ക്കാന്‍, നമ്മള്‍ സംസാരിക്കുന്നത് ടെലിഫോണിലൂടെയല്ലെ?

സുമ ചൂളി.... എങ്കിലും വിട്ടു കൊടുത്തില്ല.

അല്ല ശ്രീയേട്ടാ ഇതൊക്കെ പറയുമ്പോള്‍ എന്റെ മുഖത്ത് വരുന്ന ഭാവമാറ്റം എങ്ങനെ മറയ്ക്കാന്‍ കഴിയും?!

ഹ...ഹ....ശരി...ശരി ചമ്മിയതാരും കാണണ്ട, പെട്ടെന്നു പോയി മുഖം കഴുകിക്കോളൂ.... ഞാന്‍ പിന്നെ വിളിക്കാം....

ശ്രീകുമാര്‍ ഫോണ്‍ താഴെ വച്ച് തന്റെ പതിവ് ജോലികളില്‍ മുഴുകി.

നിരാശ തോന്നാതിരുന്നില്ല.....

വിവാഹാലോചന കഴിഞ്ഞ് വിവാഹം കാത്തിരിക്കുന്ന ‘യുവമിഥുനന്‍‘ അല്‍പ്പം കൊച്ചുവര്‍ത്തമാനം പറയാന്‍ ഭാവി വാമഭാഗത്തെ വിളിക്കുമ്പോള്‍ ശകുനം മുടക്കികളായി ഇത്തരം വിനോദിനിമാര്‍ കടന്നു വന്നാല്‍ ആര്‍ക്കും നിരാശ തോന്നാം.

ഹോ.... നാട്ടില്‍ ചെന്നു പെണ്ണ് കണ്ട് വിവാഹം കഴിക്കുന്നതായിരുന്നു ഭേദം! അതിനെവിടെ സമയം അറബി എണ്ണി ചുട്ടപ്പം പോലെ വര്‍ഷത്തില്‍ അനുവദിക്കുന്ന ഇരുപത് ദിവസം നാടന്‍ ഭക്ഷണം പോലും കഴിക്കാന്‍ തികയില്ല! പിന്നെയാ പെണ്ണുകാണല്‍!!

വിവാഹം കഴിക്കുന്നതിന് അമ്മ നിര്‍ബന്ധിച്ചപ്പോള്‍ “നിങ്ങള്‍ നല്ലൊരു പെണ്ണിനെ കണ്ടെത്തി ഉറപ്പിച്ചോളൂ” എന്ന പതിവു പല്ലവി ‍ആവര്‍ത്തിച്ചു.

ഒരു രക്ഷപെടീല്‍ തന്ത്രം എന്നതിലുപരി മറ്റൊന്നും ചിന്തിച്ചില്ല.

പക്ഷെ പിറ്റേ ആഴ്ച അമ്മയുടെ കത്തിനൊപ്പം മുഖശ്രീയുള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രവും കൂടി കണ്ടപ്പോളാണ് കളി കാര്യമായെന്ന തിരിച്ചറിവ് ഉണ്ടായത്.

മോനെ കണ്ടിട്ട് നല്ല കുട്ടിയാണെന്നു തോന്നുന്നു, അത്യാവശ്യം വിദ്യാഭ്യാസവും, കല്യാണ ശേഷം നീ കൊണ്ട് പോകുമെന്നു കൂടി പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ താല്‍പര്യവും.

അമ്മയുടെ കത്തില്‍ പെണ്‍കുട്ടിയെ കുറിച്ച് ചെറു വിവരണവും കൂടി ആയപ്പോള്‍ പച്ചക്കൊടി കാട്ടാതിരിക്കാന്‍ കഴിഞ്ഞില്ല.

ഡിസംബര്‍ ഒന്‍പത്. വിവാഹ നിശ്ചയ ദിവസം. അന്നാണ് സുമയോട് ആദ്യമായി സംസാരിച്ചത്.

“ഇന്നു ശ്രീയേട്ടന്‍ ഇവിടെയുണ്ടായിരുന്നു എങ്കില്‍ എന്നാഗ്രഹിച്ചു പോയി... ഇനി നീണ്ട ഏഴു മാസങ്ങള്‍ കാത്തിരിക്കേണ്ടെ?” അവളുടെ ആ വാക്കുകള്‍ ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു.

കത്തുകള്‍, മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ വിളികള്‍! വിവാഹത്തിനും വളരെ മുന്‍പെ ഭാര്യാഭര്‍ത്താക്കന്മാരായ പോലെ!

കണ്‍ചിമ്മി തുറന്നതു പോലെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഭൂമിയില്‍ ഗണനാത്മകമാല്ലാത്ത ഒന്ന് സമയം മാത്രമല്ലെ!!

നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് അടുത്താഴ്ച്ച നാട്ടിലേക്ക്!!! സുമയെ കാണുമ്പോള്‍?!

ശ്രീകുമാര്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.

വല്ലാത്ത ഒരു പിരി മുറുക്കം.....

ശ്രീകുമാര്‍ വീണ്ടും മൊബൈലിലെ കറുത്ത അക്കങ്ങളില്‍ തന്റെ വിരലുകള്‍ ഓടിച്ചു.

അങ്ങേതലക്കല്‍ പരുപരുത്ത ശബ്ദം. സുമയുടെ അച്ഛന്‍!!

ഭാവി മരുമകന്റെ പഞ്ചാരയടി അറിയണ്ട! ഒന്നും പറയാതെ ചുവപ്പില്‍ ഞെക്കി ഫോണ്‍ പോക്കറ്റില്‍ നിക്ഷേപിച്ചു.

വിനോദിനിയോട് ദേഷ്യം തോന്നി! ഫോണ്‍ വിളിയുടെ ആദ്യ നാള്‍ മുതല്‍ സ്ഥിരം കേള്‍ക്കുന്ന നാമം. എന്നും ശകുനം മുടക്കിയേ പോലെ!

അടുത്ത ദിവസത്തെ സംഭാഷണ മദ്ധ്യേ സുമയോട് തന്റെ നീരസം അറിയിക്കാനും ശ്രീകുമാര്‍ മറന്നില്ല.

‘ഹേയ് അങ്ങനെ പറയല്ലെ..... വിനോദിനി ചേച്ചിയെ കുറിച്ച് ശ്രീയേട്ടന്‍ അറിയുമ്പോള്‍ ഈ പറഞ്ഞതിന് പശ്ചാത്തപിക്കും‘.

ഹ...ഹ ഞാനങ്ങനെയൊന്നും പശ്ചാത്തപിക്കുന്നവനല്ല മോളെ..... നീ ആ വിനോദിനി അവിടെയെങ്ങാനും ഉണ്ടോ എന്നു നോക്കിയേ?

‘എന്തിനാ? ഹും അതങ്ങ് മനസില്‍ വച്ചാല്‍ മതി... ചേച്ചി ദേ ഇവിടെ നില്‍പ്പുണ്ട്‘.... സുമ ഒരു ചിരിയോടെ ഫോണ്‍ വച്ചു.

വെറും ഒരു ശബ്ദം പുറപ്പെടുവിക്കല്‍ ആണെങ്കിലും ഫോണിലൂടെ വരുന്ന ആ ചുംബനത്തിന്റെ ആ മാസ്മരികത!

പക്ഷെ വിനോദിനി എന്ന സത്വം അതിനും വിലങ്ങുതടിയായി.

വൈകുന്നേരം ക്യാമ്പില്‍ എത്തിയപ്പോള്‍ ശ്രീകുമാറിനെ എതിരേറ്റത് സഹമുറിയന്‍ രമേശിന്റെ പരിഹാസച്ചിരി ആയിരുന്നു.

എടാ.... ആ പൊട്ടിപ്പെണ്ണിന് ഒരു പണിയുമില്ലെ... കുത്തിയിരുന്ന് ഇതെല്ലാം വലിച്ചു വാരിയെഴുതാന്‍... അല്ലെങ്കില്‍ തന്നെ ഫോണ്‍ വിളിച്ച് ഇവിടെയുള്ളവരുടെ സ്വസ്ഥത നശിപ്പിച്ചു കൊണ്ടിരിക്കുവാ.... അതിനിടയിലാ അവടെ ഒരു നീണ്ട കഥ... ഇതിനെല്ലാം കൂടി ഒരു ഇടിവെട്ടു പണി ഞാന്‍ കണ്ടു വച്ചിട്ടുണ്ട്... നിന്റെ കല്യാണം ഒന്നു കഴിഞ്ഞോട്ടെ!

അവന്‍ ഒരു കത്ത് എടുത്തു നീട്ടി..

ശ്രീകുമാറിന്റെ മുഖം സന്തോഷത്താല്‍ തിളങ്ങി. ഫ്രെം അഡ്രസ്സില്‍... ലൌവിങ്ങ് സുമ

ഹും..ഹും.... എലി പുന്നെല്ലു കണ്ട പോലെ ചെറുക്കന്റെ മുഖം മാറിയതു കണ്ടില്ലെ!!!എടാ ഇത് കുറഞ്ഞത് അന്‍പത് പേജ് കാണും നീ പകുതി തന്നിട്ടു പോയാല്‍ ഞാന്‍ വായിച്ച് അര്‍ത്ഥം പറഞ്ഞു തരാം! ഭഗവത് ഗീതയല്ലെ.... നീ പയ്യനാ.... സംസ്കൃതം വായിച്ചു മനസിലാക്കുക പ്രയാസമാവും.

രമേശിന്റെ തമാശ ആസ്വദിക്കാനുള്ള മനസായിരുന്നില്ല.... ശ്രീകുമാര്‍ കത്തുമായി ടെറസിന്റെ മുകളിലേക്ക് നടന്നു.

സുമയുടെ പതിവു ശൈലിയിലുള്ള ഒരു കത്ത്... കല്യാണ നിശ്ചയം കഴിഞ്ഞ അന്നു മുതല്‍ എഴുതി എഴുതി ഇപ്പോള്‍ പെണ്ണിന് എന്തും എഴുതാമെന്ന നിലയിലായിരിക്കുന്നു.

താനും ഒട്ടും മോശമല്ലല്ലോ... ശ്രീകുമാര്‍ പരിസരം മറന്ന് ഉച്ചത്തില്‍ ചിരിച്ചു.

പൊടുന്നനവെ കണ്ണുകള്‍ കത്തിലെ ചില വരികളില്‍ ഉടക്കി.

ശ്രീയേട്ടാ... ഇനി വിനോദിനി ചേച്ചിയെ കുറിച്ച് പറയാം.... ഇതുവരെ നമ്മുടെ സന്തൊഷകരമായ നിമിഷങ്ങളിലേക്ക് അന്യരേ വലിച്ചിഴച്ച് നമ്മുടെ സന്തോഷം കളയണ്ടാ എന്നു വിചാരത്തില്‍ മാത്രമാണ് എഴുതാതിരുന്നത്.

ശ്രീയേട്ടന്‍ കൂടെ കൂടെ വിനോദിനി ചേച്ചിയെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ മനസു വേദനിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ എഴുതാമെന്നു വിചാരിച്ചത്. വിനോദിനി ചേച്ചി അടുത്തു നില്‍ക്കുമ്പോള്‍ ഫോണില്‍ കൂടെ ഒന്നും പറയാനും കഴിയാത്തതുകൊണ്ട് ഞാന്‍ ആകെ അസ്വസ്തയായിരുന്നു ശ്രീയേട്ടാ. നമ്മുടെ തൊട്ടടുത്ത് ഒഴുകുന്ന മണിമലയാറിനു കുറുകെ ഒരു പാലം പണിയുന്ന കാര്യം ഞാന്‍ ശ്രീയേട്ടനൊട് പറഞ്ഞിരുന്നല്ലോ. വിനോദിനി ചേച്ചി അതിനു മേല്‍നോട്ടം വഹിക്കുന്ന സൈറ്റ് ഓവര്‍സിയറാണന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ.

സ്വദേശം അമ്പലപ്പുഴ. പോയി വരാന്‍ സൌകര്യം ഇല്ലാത്തതിനാല്‍ പപ്പ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചു. പാവമാണ് ശ്രീയേട്ടാ അവര്‍... ശ്രീയേട്ടന്‍ അവരെ കുറ്റപ്പെടുത്തുമ്പോള്‍ എനിക്ക് ദേഷ്യമാ വരാറ്. അമ്മയും അച്ഛനുമില്ലാത്ത അനാഥ... വളരെ ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ട വിനോദിനി ചേച്ചി നാട്ടുകാരുടെ കടാക്ഷത്താലാണ് സിവില്‍ ഡിപ്ലോമാ പാസ്സായത്... 30 വയസ്സിനിടെ അനുഭവിച്ച ദുരിതങ്ങള്‍, കല്യാണം പോലും കഴിച്ചിട്ടില്ലാത്ത അവരാണ് ഇളയ രണ്ട് പെണ്‍കുട്ടികള്‍ക്ക് അത്താണി. ഇളയ കുട്ടികളെ വളരെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നു. അവരെ ഹോസ്റ്റലിലാക്കി, സങ്കടത്തോടെ എന്നാല്‍ സന്തോഷം അഭിനയിച്ച് കഴിയുകയാണ് ചേച്ചി... അതിലൊക്കെ ഉപരി ചേച്ചിക്ക് എന്തോ കാര്യമായ അസുഖം ഉണ്ട്, അതിലും അവര്‍ വളരെ അസ്വസ്തയാണ് ശ്രീയേട്ടാ.... ഇനിയെങ്കിലും ശ്രീയേട്ടന്‍ അവരെ ഒന്നും പറയരുതെ... എനിക്ക് സഹിക്കില്ല.

ശ്രീയേട്ടാ ഇനി ഞാന്‍ കത്തെഴുതുന്നില്ല... എന്റെ ശ്രീയേട്ടനെ നേരിട്ടു കാണാന്‍ പോകുവല്ലെ.... മാസങ്ങള്‍ വളരെ വേഗം നീക്കി തന്ന ദൈവത്തോട് ഒരാഴ്ച്ച വേഗം കടന്നു പോകണെ എന്നു അപേക്ഷിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. സ്നേഹപൂര്‍വ്വം ശ്രീയേട്ടന്റെ സുമ.

ശ്രീകുമാര്‍ നെടുവീര്‍പ്പോടെ കത്തു മടക്കി. സുഖവും സന്തോഷവും മാത്രം ആഗ്രഹിക്കുന്നിടത്തേക്ക് കയറി വരുന്ന എല്ലാത്തിനേയും അപശകുനങ്ങളായി കാണുന്നവരുടെ കൂട്ടത്തിലായല്ലോ ഞാനും.

എതോ വലിയ വീട്ടിലെ പെണ്‍കുട്ടി... സമയം കളയാന്‍ കണ്ടു പിടിച്ച ഒരു ജോലി... അങ്ങനെയൊക്കെയായിരുന്നു വിനോദിനി തന്റെ മനസ്സില്‍... ശ്ശെ മോശമായി പോയി.... തന്റെ കുറ്റപ്പെടുത്തലുകള്‍ അവര്‍ എന്നെകിലും കേട്ടിരിക്കുമോ?

അറിയാതെ കണ്ണു നിറഞ്ഞുവോ? എന്തിനു വേണ്ടി... ഒരിക്കലും പശ്ചാത്തപിക്കില്ല എന്നു പറഞ്ഞ തനിക്കെന്തു പറ്റി.

എന്താടാ അണ്ടി കളഞ്ഞ അണ്ണാനെ പോലെ... അവളു എന്തെങ്കിലും കടുപ്പിച്ചെഴുതിയോ?

രമേശ് അതിനോടൊപ്പം കൂട്ടി ചേര്‍ത്തു പറഞ്ഞ പച്ച തെറി കേട്ടില്ലെന്നു നടിച്ച് ശ്രീകുമാര്‍ ഇറങ്ങി നടന്നു.

അടുത്തുള്ള മലയാളി ബൂഫിയയില്‍ നിന്ന് ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴും ശ്രീകുമാര്‍ അസ്വസ്ഥനായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ സുമയെ വിളിക്കുമ്പോള്‍ പതിവില്ലാത്ത സ്വരം പതറിയിരുന്നു.

എന്താ ശ്രീയേട്ടാ... വല്ലാതെ പനിയോ, ജലദോഷമോ വല്ലതും പിടിച്ചോ?

വിനോദിനി ചേച്ചി അടുത്തുണ്ടോ?

ഇതെന്താ ശ്രീയേട്ടാ പതിവില്ലാതെ വിനോദിനി ചേച്ചി എന്നു വിളിച്ചത്....ഇല്ല വല്ലതും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞോളൂ.

അല്ല.... ചേച്ചിയെ ഒന്നു വിളിക്കൂ... എനിക്കൊന്നു സംസാരിക്കണം.

അതു ശരി... ഇതുവരെ വിനോദിനി ചേച്ചിയെ ഇഷ്ടമല്ല എന്നു പറഞ്ഞ ആള്‍ക്ക് എന്തു പറ്റി... എന്റെ കത്തു കിട്ടി അല്ലെ? സന്തോഷം... ഞാന്‍ പറഞ്ഞില്ലെ ശ്രീയേട്ടാ അറിയുമ്പോള്‍ വിഷമിക്കും എന്ന്.

ചേച്ചി അപ്പുറത്ത് എവിടെയോ ആണ്... ഞാന്‍ വിളിക്കട്ടെ ഒരു നിമിഷം ഹോള്‍ഡ് ചെയ്യണെ...

വിനോദിനി ചേച്ചി.... ഇതു ശ്രീകുമാര്‍... ചേച്ചി എന്നോട് ക്ഷമിക്കുമോ, ഇതു വരെ സംസാരിക്കാന്‍ ശ്രമിക്കാതിരുന്നതിന്. ശ്രീകുമാറിന്റെ ശബ്ദം വല്ലാതെ ആര്‍ദ്രമായിരുന്നു.

ഹേയ് അതിനെന്താ... വരുമ്പോള്‍ നമ്മള്‍ കാണുകയല്ലെ. എന്റെ സുമക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ഞാന്‍. ശ്രീകുമാറിനെ പോലെ സ്നേഹമുള്ള ഒരുവനെ കിട്ടിയ അവള്‍ ഭാഗ്യവതിയാണ്. ആ ഭാഗ്യം എന്നും നിലനിര്‍ത്താന്‍ ശ്രീകുമാറിനും കഴിയട്ടെ... അതിലുപരി എനിക്ക് ഒരു കൂടപ്പിറപ്പിനെ കിട്ടുകയല്ലെ... സുമ എന്നോട് പറയാറുണ്ട്... ശ്രീ എന്റെ മനസിലും ഒരു വലിയ സ്ഥാനം നേടി കഴിഞ്ഞു... ഞാനും കാണാന്‍ കാത്തിരിക്കുകയാണ്.

നീണ്ട നെടുവീര്‍പ്പു മാത്രമായിരുന്നു ശ്രീകുമാറിനു മറുപടിയായി നല്‍കാന്‍ കഴിഞ്ഞത്...

ശ്രീ.... എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട്... സുമയോടും അച്ഛനോടും പറഞ്ഞ് അനുവാദം വാങ്ങി കഴിഞ്ഞു ഇനി ശ്രീയുടെ അനുവാദം വേണം.....

പറയൂ ചേച്ചി.....

ശ്രീ സുമയുടെ കഴുത്തില്‍ ചര്‍ത്തുന്ന താലി പിന്നില്‍ നിന്ന് കെട്ടി ഉറപ്പിക്കാന്‍... ശ്രീയുടെ സഹോദരിയുടെ സ്ഥാനത്ത്.... എന്നെ..... എനിക്കറിയാം ശ്രീക്ക് കൂടപ്പിറപ്പുകള്‍ ഇല്ലെന്ന്.... അനുവദിക്കുമൊ?

എന്തിനെന്നറിയാതെ ശ്രീകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.... ഗദ്ഗദം കൊണ്ട് മുഴുപ്പിക്കാന്‍ കഴിയാതെ ഒരു മൂളലില്‍ ഒതുക്കി അവന്‍.....

നെടുമ്പാശേരിയില്‍ ഫ്ലൈറ്റിറങ്ങുമ്പോള്‍ ശ്രീകുമാറിനെ സ്വീകരിക്കാന്‍ അച്ഛനും അമ്മക്കും ഒപ്പം സുമയുടെ അച്ഛനും ഉണ്ടായിരുന്നു.

സുമയുടെ അച്ഛന്‍ വിഷാദവാനായി കാണപ്പെട്ടു..... ആദ്യമായി കാണുന്നതിന്റെ ആകാംഷയോ, സന്തോഷമൊ പങ്കിടാതെ “നമ്മുക്കൊരിടം വരെ കയറണം” എന്ന് അവ്യക്തമായി പിറുപിറുത്തു കൊണ്ട് അദ്ദേഹം കാറിന്റെ മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ചു.

അസ്വസ്ഥമായ മനസ്സിന്റെ ആകാംഷ അവസാനിപ്പിച്ച് കാര്‍ ചെന്നു നിന്നത് ഊര്‍ന്നു വീഴാറായ ഒരു കുടിലിനു മുന്നില്‍.... പുരുഷാരം.... പൊട്ടിക്കരച്ചില്‍.....

ഒന്നും മനസ്സിലാകാതെ ശ്രീകുമാര്‍ കുടിലിനകത്തേക്ക് പ്രവേശിച്ചു... അവിടെ ചാണകം മെഴുകിയ തറയില്‍ വെള്ളയില്‍ പൊതിഞ്ഞ ഒരു സ്ത്രീ രൂപം....

കണ്ണു തുറക്കൂ ചേച്ചീ.... ദേ ശ്രിയേട്ടന്‍ വന്നിരിക്കുന്നു.... കാണണണ്ടേ??!!! ... അതു തന്റെ സുമയുടെ ശബ്ദമല്ലെ..... ശ്രീകുമാര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.....

ശ്രീയേട്ടാ..... വിനോദിനി ചേച്ചിയെ വിളിക്കൂ... ശ്രീയേട്ടനെ കാണാന്‍ കൊതിയോടെ കാത്തിരിക്കുവാരുന്നു.... സുമയുടെ നിലവിളി അവിടെ പ്രകമ്പനം കൊണ്ടു....

ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു... പാവം ആരോടും പറഞ്ഞില്ല.... സുമയുടെ അച്ഛന്‍ ഗദ്ഗദത്തോടെ പറഞ്ഞു.....

പ്രിയ സഹോദരി.... നിനക്കു മുന്നില്‍ എന്റെ അശ്രുപൂക്കള്‍.....

ശ്രീകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... എന്തിനെന്നറിയാതെ....

Wednesday, 20 January 2010

സംഭവാമി യുഗേ യുഗേ!!

പണിക്കരേട്ടാ.... എഴുനേല്‍ക്കു... രണ്ട് ദിവസമായില്ലെ എന്തെങ്കിലും കഴിച്ചിട്ട്...

നിനക്കങ്ങനെ പറയാം സുധാകരാ.... എന്റെ മകള്‍ എന്നോട് കാണിച്ച നെറികേട് എങ്ങനെ സഹിക്കുമെടാ...

പണിക്കരേട്ടാ.... ഇന്നു ഏതു വീട്ടിലാ ഇതൊക്കെ നടക്കാത്തെ.... നൂറ്റാണ്ട് മാറിയില്ലെ.... ഇന്നത്തെ കുട്ടികള്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ട്.... നമ്മുടെ കാലം പോലെയാണോ?

സുധാകരാ.... നീ എന്താ ഈ പറഞ്ഞു വരുന്നത്.... കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്ക് വാശി പിടിച്ച് അതു വാങ്ങി കൊടുക്കാത്തപ്പോള്‍ കരയുന്നതു പോലെ വെറും നിസ്സാരമാണോ ഇത്?

ഒന്നാന്തരം നായര്‍ തറവാട്ടില്‍ ജനിച്ച എന്റെ മകള്‍ ഒരു നസ്രാണിക്കൊപ്പം!!!....

എല്ലാം നമ്മള്‍ സഹിച്ചേ പറ്റൂ പണിക്കരേട്ടാ.... എഴുനേല്‍റ്റു വന്നു വല്ലതും കഴിക്കൂ....

അവള്‍ക്ക് ഒരു കുട്ടി ജനിക്കുമ്പോഴേക്കും എല്ലാം കലങ്ങി തെളിയും.... അതുമല്ല ഇനി വരുന്ന നൂറ്റാണ്ടില്‍ ഈ ജാതിക്കും മതത്തിനും ഒക്കെ എന്താ പ്രസക്തി?

കാലത്തിനൊപ്പം നമ്മള്‍ കോലം മാറണം പണിക്കരേട്ടാ..... നമ്മുടെ മാറാല പിടിച്ച മനസ്സാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ക്ക് കാരണം.... വരൂ വല്ലതും കഴിക്കൂ.....

പണിക്കരുടെ മുന്നില്‍ നിവര്‍ത്തി വച്ച പാത്രത്തിലേക്ക് ചോറും കറികളും വിളമ്പുന്നതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു....

അങ്ങേ തലക്കല്‍ നിന്നും വാമഭാഗത്തിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം.... സുധാകരേട്ടാ പെട്ടെന്നിങ്ങോട്ട് ഒന്നു വരൂ.... വേഗം!!!

എന്താ...എന്താ പ്രശ്നം എന്ന് ചോദിച്ചത് മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേ തലക്കല്‍ ഫോണ്‍ വച്ചു..

പണിക്കരേട്ടാ.... വീട്ടില്‍ എന്തോ പ്രശ്നം... പിന്നെ കാണാം.... സുധാകരന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു....

മുറ്റം നിറയെ ആളുകള്‍, അവര്‍ പര‍സ്പരം പിറുപിറുക്കുന്നു‍... ഭാര്യയുടെ കരച്ചില്‍ അകത്ത് നിന്ന് കേള്‍ക്കാം.... സുധാകരന്‍ ഒറ്റക്കുതുപ്പിന് വീട്ടുനുള്ളില്‍ കടന്നു....

എന്താടീ എന്താ പറ്റിയേ? അയാളുടെ ശബ്ദവും നിലവിളിക്കൊപ്പം എത്തിയിരുന്നു.....

മറുപടി പറയാതെ ഭാര്യ എടുത്തു നീട്ടിയ ഒരു കത്തിലേക്ക് അയാളുടെ കണ്ണുകള്‍ പരതി....

“അച്ഛാ ഞാന്‍ താഴത്തു വീട്ടിലെ അബ്ദുള്‍ മജീദിനൊപ്പം പോകുന്നു.... ഞങ്ങളെ തിരക്കെണ്ട.... അച്ഛന്‍ എന്നോട് ക്ഷമിക്കണം”

പിന്നെ അയാളില്‍ നിന്ന് ഉയര്‍ന്ന നിലവിളി കണ്ടു നില്‍ക്കുന്നവരുടെ കരളലിയിക്കുന്നതായിരുന്നു...

“എന്റെ മോളെ എന്തിനാടീ അച്ഛനോട് ഈ ചതി ചെയ്തത്? നിനക്കു പോകണമെങ്കില്‍ സ്വന്തം ജാതിയിലുള്ള ഒരുത്തന്റെ കൂടെ പോകാമായിരുന്നില്ലെ.... അയ്യോ.....”

സുധാകരന്റെ നെഞ്ചത്തിടി പണിക്കരേട്ടനും കേള്‍ക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു.

Sunday, 17 January 2010

ഞാനും എന്റെ സൈക്കിളും (ഭാഗം 3)

സൈക്കിള്‍ റിം പോയതിന്റെ വിഷമം തീരുന്നതിനു മുന്‍പേ അത് സംഭവിച്ചു.

വീട്ടില്‍ ശ്രീമാന്‍ സൈക്കിള്‍ തന്നെ തന്റെ വിശ്വരൂപം പൂണ്ട് പ്രത്യക്ഷപ്പെട്ടു.

സൈക്കിള്‍ ദേവനെ കൊടും തപസ്സിനൊടുവില്‍ പ്രത്യക്ഷപ്പെടുത്തിയത് സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയായ എന്റെ ഒരേ ഒരു ജേഷ്ടനും!

സൈക്കിള്‍ ദേവന്‍ അവതരിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ടാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ദുഃര്‍ഗ്ഗാപ്പൂരില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ കല്‍ക്കട്ടയില്‍ നിന്നും എന്റെ അച്ഛന്‍ വാങ്ങിയ ബംഗാള്‍ സുന്ദരന്‍. കടിഞ്ഞൂല്‍ പുത്രന്റെ അഞ്ചു വര്‍ഷത്തെ നിരന്തര പ്രതിഷേധത്തിന്റെയും, സമരത്തിന്റെയും, പ്രാര്‍ത്ഥനകളുടെയും ഫലമായി കനിഞ്ഞനുഗ്രഹിച്ച ഒരു അത്യുഗ്രന്‍ ഹെര്‍ക്കുലീസ് പുലി.

ചെങ്ങന്നൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ പതിവിന് വിപരീതമായി അച്ഛനെ സ്വീകരിക്കാന്‍ എനികും അമ്മക്കും പുറമെ എന്റെ ജേഷ്ടനും കൂടി വന്നത് അച്ഛനോടുള്ള സ്നേഹം മൂത്തിട്ടൊന്നും ആയിരുന്നില്ല.

“ദേ നാളെ വാങ്ങിക്കാം.... ഈ വര്‍ഷത്തെ പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ വാങ്ങിക്കാം.... അങ്ങേലെ സറാമ്മയുടെ കടിഞ്ഞൂല്‍ പ്രസവം ഒന്നു കഴിയട്ടെ അതു കഴിഞ്ഞു വാങ്ങിക്കാം..... ഈ വര്‍ഷമല്ലെ നമ്മുടെ പാമ്പനക്കുളം വറ്റിക്കുന്നത്, അതൊന്നു വറ്റിക്കഴിയട്ടെ പിറ്റേന്ന് നിനക്ക് സൈക്കിള്‍ കിട്ടിയിരിക്കും” എന്നിങ്ങനെ സൈക്കിളു വാങ്ങലുമായി ബന്ധമില്ലാത്ത പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് പഠിത്തവും വീട്ടു കാര്യങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജേഷ്ടനെ നിര്‍ബന്ധിതനാക്കിയ അമ്മയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പറ്റിക്കല്‍ പ്രസ്ഥാനത്തിന് അച്ഛന്‍ നേരിട്ട് ഇടപെട്ട് വിരാമമിട്ടിരിക്കുന്നു എന്ന സൂചന ജേഷ്ടന് നേരത്തെ തന്നെ കിട്ടിയിരുന്നു.

സൈക്കിള്‍ റെയില്‍വെ പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ജേഷ്ടന്‍ തന്റെ സോമാലിയന്‍ മേനിയിലുള്ള പതിനാലേകാല്‍‍ വയസ്സ് പ്രായമായ മസിലുകള്‍ പെരുപ്പിച്ച് നാലുപാടും ഒന്നു നോക്കി. “നോക്കിനടെ ഞാന്‍ ഹെര്‍ക്കുലീസ് സൈക്കളുകളുടെയും മറ്റും ഓണറുകള്‍ ആയടെ”

വീട്ടില്‍ കൊണ്ടുവരും വരെ ഞാന്‍ ശ്വാസമടക്കി ഇരിക്കുകയായിരുന്നു. മഹാനായ ഹെര്‍ക്കുലീസിനെ ഒന്നു അടുത്തു കാണാന്‍.

പക്ഷെ ഇടുത്തീ പോലെ എന്റെ കാതുകളില്‍ ആ വാക്കുകള്‍ വന്നു വീണു.

എടാ സൈക്കിളില്‍ വല്ലതും തൊട്ടെന്നറിഞ്ഞാല്‍ നിന്റെ കൈ ഞാന്‍ തല്ലിയൊടിക്കും. ചേട്ടന്റെ ഉഗ്ര ശാസനം!

കൂട്ടുകാര്‍ക്ക് ഞാന്‍ ഒരു പുലിയാണെങ്കിലും ചേട്ടനു മുന്നില്‍ കടലാസ് പുലിയാണ്.. ചേട്ടന്‍ ഒന്നിരുത്തി നോക്കിയാല്‍ നിന്നിടം നനയും.... അത്ര പേടി!!! അതിനാല്‍ തന്നെ സൈക്കിളില്‍ തൊടാന്‍ പോയിട്ട് അതിനെ പത്ത് മീറ്റര്‍ അകലെ നിന്നു വീക്ഷിക്കാന്‍ പോലും എനിക്ക് പേടിയായി.

പിന്നെ സ്വയം ആശ്വസിച്ചു.... ചാക്കോ മാപ്പിളയുടെ ഹീറോയുടെ അത്ര വരില്ല ഈ സാധനം.... അതിന്റെ ഡൈനോമാ ലൈറ്റ് കത്തുന്നത് കാണാന്‍ എന്തു രസമാ.... ഇതിന്റെ ലൈറ്റ് കണ്ടില്ലെ... രണ്ട് ബാറ്ററിയിടുന്ന ചുവന്ന കളറുള്ള അത്രയൊന്നും പ്രകാശമില്ലാത്ത ഒരു ലൈറ്റ്... ശ്ശെ, ശ്ശെ.... എനിക്കിതില്‍ തൊടുക പോലും വേണ്ട... മുന്തിരിയുടെ പുളി!!!

എങ്കിലും പതിവായുള്ള ഒരു സൈക്കിള്‍ യാത്ര തരപ്പെട്ടു എന്നത് സന്തോഷം പകരുന്ന ഒന്നായി മാറി. എന്റെ ബാല്യകാല സുഹൃത്തും, സഹപാഠിയും, അയല്‍ക്കാരിയും സര്‍വ്വോപരി എന്റെ ബന്ധുവുമായ ബിന്ദുവും ഞാനും പരസ്പരം കൈകോര്‍ത്ത് റോഡിന്റെ അരികു ചേര്‍ന്നു താണ്ടിയിരുന്ന സ്കൂളിലേക്കുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും തിരിച്ചുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും എന്റെ ചേട്ടന്റെ സൈക്കിളിന്റെ മുന്നിലും പിമ്പിലേക്കും ആയി മാറി.....

ഞങ്ങളെ സ്കൂളിലാക്കി ചേട്ടന്‍ തൊട്ടടുത്ത ഹൈസ്കൂളിലേക്ക് പോകും, തിരികെ വരുമ്പോള്‍ ഞങ്ങളേയും കൂട്ടും... പക്ഷെ അധികനാള്‍ അതു നീണ്ടു നിന്നില്ല. ആ യാത്ര അവസാനിച്ചത് ഒരു ബുള്ളറ്റിന്റെ മുന്നില്‍.... ഒരിക്കല്‍ സ്കുളില്‍ നിന്നു എന്നെ ക്രോസ്‌ബാറില്‍ പിടിപ്പിച്ച ചെറു സീറ്റിലും, ബിന്ദുവിനെ പിറകിലെ കാര്യറിലും വച്ച് വളരെ ലാഘവത്തോടെ ചവിട്ടി വന്ന ചേട്ടന്റെ സൈക്കിളിലേക്ക് പൊടുന്നനവെ ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇടിച്ചു കയറി. ഭാഗ്യവശാല്‍ പരിക്കുകളോട് ഞങ്ങള്‍ മൂവരും രക്ഷപെട്ടു. പക്ഷെ ആ ദിവസം അമ്മയുടെ പ്രഖ്യാപനം വന്നു.

ഇനി മുതല്‍ നീയും ബിന്ദുവും പഴയ പോലെ ചേച്ചിയുടെ കൂടെ നടന്ന് സ്കൂളില്‍ പോയാല്‍ മതി.... വീണുണ്ടായ പരുക്കുകളേക്കാള്‍ എന്നെ വിഷമിപ്പിച്ചത് ആ പ്രഖ്യാപനമായിരുന്നു. ചേട്ടന്റെ സൈക്കിള്‍ യാത്രയും മുടങ്ങി. അങ്ങനെ മഹാനായ ഹെര്‍ക്കുലീസ് എന്റെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ ശ്വാസം പോലും കിട്ടാനില്ലാതെ വീര്‍പ്പുമുട്ടി തുടങ്ങി. ചേട്ടന് സൈക്കിളുമായി പരമാവധി കറങ്ങാന്‍ അനുമതി കിട്ടിയത് വീടിന്റെ മുറ്റത്തിനുള്ളില്‍ മാത്രം!

തുടരും......

Wednesday, 4 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 2)

സൈക്കിള്‍ സ്വപ്നം കണ്ട് നടന്ന് എന്റെ അക്കാലത്തെ പ്രധാന ഹീറോകള്‍ പറങ്കിയണ്ടിയും, പഴയ പേപ്പറും തൂക്കി വാങ്ങാന്‍ വരുന്ന ചാക്കോ മാപ്പിളയും, ഐസുകാരന്‍ “അളിയനും” ആയിരുന്നു.

ചക്കോ മാപ്പിള പറുങ്കിയണ്ടി തുക്കുന്നതിനിടയില്‍ കിട്ടുന്ന അല്‍പ്പ സമയം അദ്ധേഹത്തിന്റെ പഴയ ഹീറോ സൈക്കിളിനെ അടിമുടി ഒന്നു തഴുകി തലോടാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. ഡൈനോമാ ഇട്ട് പെഡല്‍ ചവുട്ടി ഹെഡ് ലൈറ്റ് കത്തുന്നത് കണ്ട് ആസ്വദിച്ചിരുന്നു. ബെല്ലിന്റെ മുകളില്‍ കൈ അമര്‍ത്തി ശബ്ദം അധികം പുറത്തു വരാത്ത വിധത്തില്‍ ബെല്ലടിക്കും. എന്റെ കളികള്‍ അധികം ആകുന്നു എന്നു കാണുമ്പോള്‍ ചാക്കോ മാപ്പിള സ്നേഹപൂര്‍വ്വം മുധരം കലര്‍ന്ന ശബ്ദത്തില്‍ ശാസിക്കും... “ മോന്‍ കുട്ടാ കുഴപ്പിക്കല്ലെ... ചക്കോമാപ്പിളയുടെ കഞ്ഞികുടി മുട്ടിക്കല്ലെ!!”

എല്ലാ ശനിയാഴ്ച്ചകളും ഞാറാഴ്ച്ചകളും വരുന്ന മറ്റൊരു ഹീറോയാണ് ഐസുകാരന്‍ അളിയന്‍. മോഹനന്‍ എന്നു പേരുള്ള അദ്ധേഹം ഞങ്ങള്‍ കുട്ടികളെ പേരു വിളിക്കാതെ “അളിയന്‍” എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ തിര്‍ച്ച് അദ്ധേഹത്തെയും “അളിയാ” എന്നായിരുന്നു വിളിക്കുക. അളിയന്റെ സൈക്കിള്‍ വലിയ പഴക്കം ഉള്ളതായിരുന്നില്ല. അളിയന്റെ സൈക്കിളിനുള്ള പ്രത്യേകത അതിന്റെ മിഡില്‍ ബാറില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പു കഷണം ആണ്. അതില്‍ മറ്റൊരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുട്ടി ശബ്ദമുണ്ടാക്കിയാണ് അളിയന്‍ ഐസ് വാങ്ങാനായി കുട്ടികളെ പ്രേരിപ്പിക്കുന്നത്. ചുവപ്പും, മഞ്ഞയും, പച്ചയും കളറുകള്‍ കലര്‍ത്തിയ ആ ഐസുകളുടെ രുചി ഇന്നും നാക്കിന്റെ തുമ്പില്‍ തത്തിക്കളിക്കുന്നു. ഐസുകള്‍ കഴിച്ചു കഴിഞ്ഞാല്‍ നാക്കില്‍ അവശേഷിക്കുന്ന കടുത്ത കളറുകള്‍ പരസ്പരം കാട്ടി അതിന്റെ മനോഹാരിത വിലയിരുത്തുന്നത് അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ഹരം തന്നെ ആയിരുന്നു.

അളിയന്റെ സൈക്കിള്‍ വരുമ്പോള്‍ ഇരുമ്പു ദണ്ഡ് ചോദിച്ചു വാങ്ങി മണിയില്‍ ഒന്നു മുട്ടി ശബ്ദം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോ ഒരു കുറവു പോലെയാണ്. കുട്ടിക്കാലത്ത് ശനിയും, ഞായറും വരാനായി കാത്തിരിക്കുന്നത് അളിയന്റെ രുചിയേറിയ ഐസ് കഴിക്കാനും പിന്നെ ഫ്രീ ആയി അനുവദിച്ച് കിട്ടുന്ന “മണിയടി” യും പ്രതീക്ഷിച്ചു മാത്രമായിരുന്നു. ശനിയാഴ്ച്ച് ആകുമ്പോഴേക്കും ഐസ് വാങ്ങാനുള്ള 10 പൈസ ആരെയെങ്കിലും മണിയടിച്ച് ഉണ്ടാക്കി വച്ചിരിക്കും, അതായിരുന്നു എന്റെ രീതി.

ചക്കോ മാപ്പിളക്കും, അളിയനും പുറമെ മീന്‍‌കാരന്‍ കരുണാകരന്‍ പുലയന്‍, അലുമിനിയം പാത്രം വില്‍കുന്ന തമിഴന്‍, സോപ്പ് വില്‍ക്കുന്ന മിലിട്ടറി വാസു എന്നിവരൊക്കെ സൈക്കിള്‍ യാത്രക്കാര്‍ ആയിരുന്നു എങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല, അതിനാല്‍ തന്നെ അവരൊന്നും ഞങ്ങളുടെ(എന്റെ) ഹീറോ ലിസ്റ്റില്‍ പെട്ടിരുന്നില്ല.

ഇന്ന് കാലം പുരോഗമിച്ചപ്പോള്‍ ഐസുകാരനും, പറുങ്കിയണ്ടി കച്ചവടക്കാരനും, മീന്‍‌കാരനും, അലുമിനിയം പാത്രം വില്‍പ്പനക്കാരനും, സോപ്പു വില്‍പ്പനകാരനും എല്ലാം സൈക്കിളുകള്‍ക്കൊപ്പം ഗ്രാമ വീഥികളില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഈ അടുത്ത കാലത്ത്‍ “എം 80” എന്ന ആധുനിക ശകഠത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഐസുകാരന്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതുപക്ഷെ ഞങ്ങളുടെ പ്രിയപ്പെട്ട അളിയനായിരുന്നില്ല. ചക്കോ മാപ്പിളയും, അളിയനും എല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ഐസിന്റെ പഴയകാല്‍ രുചി ഓര്‍ത്ത് വാങ്ങാന്‍ തുനിഞ്ഞ എന്നെ എന്റെ അമ്മ തടഞ്ഞു.

“എടാ ഇതൊന്നും വാങ്ങി കഴിക്കരുത്... എവിടുന്നൊക്കെയോ എടുക്കുന്ന ചീത്ത വെള്ളവും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളാ.... കഴിച്ചാല്‍ എന്തൊക്കെ അസുഖങ്ങള്‍ വരുമെന്ന് ആര്‍ക്കറിയാം!!?”

സത്യം പറഞ്ഞാന്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. പണ്ട് ഐസു കഴിക്കുമ്പോള്‍ അമ്മ ഒരിക്കല്‍ പോലും വിലക്കിയതായി ഓര്‍മ്മയില്ല. കാലത്തിന്റെ മാറ്റം... പഴയ തലമുറയിലെ ആള്‍ക്കാര്‍ക്ക് പോലും ചിന്തകളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അമ്മയുടെ വാക്കുകള്‍ അവഗണിച്ചും ഞാന്‍ ഒരു ഐസ് വാങ്ങി കഴിച്ചു. പക്ഷെ അത് എന്റെ പ്രിയപ്പെട്ട “അളിയന്‍” തന്നിരുന്ന ഐസിന്റെ രുചിയുടെ അടുത്തു പോലും എത്തുന്നതായിരുന്നില്ല.

ചാക്കോ മാപ്പിളയും, അളിയനും മാത്രമല്ല അവരുടെ ജീവിതോപാധി ആയിരുന്ന സൈക്കിളുകളും എന്റെ ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവ് പലപ്പോഴും സമ്മാനിക്കാറുണ്ട്.

(തുടരും)

Monday, 2 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 1)

സൈക്കിള്‍.....

ഈ ഇരുചക്രവാഹനം കൈകാര്യം ചെയ്യാത്ത ഒരു കേരളീയന്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്.

ഇന്ന് സൈക്കിള്‍ ബൈക്കുകകള്‍ക്കും പുത്തന്‍ തലമുറ വാഹനങ്ങള്‍ക്കും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നത് വിസ്മരിക്കുക പ്രയാസം.

ഒരുപക്ഷെ പുതു തലമുറക്ക് അന്യമായ സൈക്കിളിന്റെ ആ പ്രതാപകാലം എന്റെ ഓര്‍മ്മകളിലൂടെ ഒന്നു പുനര്‍ശ്രിഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

എന്റെ ഓര്‍മ്മയില്‍ കടന്നു വരുന്ന ആദ്യ സൈക്കിളിന് മൂന്നു ചക്രങ്ങള്‍ ഉണ്ടായിരുന്നു.

എനിക്ക് ഏഴ് വയസുള്ളപ്പോള്‍ ഒരിക്കല്‍ അച്ഛനമ്മമാരോടൊപ്പം എന്റെ ഒരു ബന്ധുവീട് സന്ദര്‍ശിക്കവെ അവിടെ കണ്ട മുച്ചക്രവാഹനം കണ്ട് വിസ്മയം പൂണ്ട് അതില്‍ കയറി, ആഗ്രഹം തീരാതെ അവിടെ നിന്ന് പോരുമ്പോള്‍ സൈക്കിളും കൂടി കൊണ്ടുപോകാം എന്നു നിലവിളിച്ച് ഒടുവില്‍ അച്ഛന് വടി എടുക്കേണ്ടി വന്നു.

പിന്നെ അച്ഛന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ഒരു പുതിയ മുച്ചക്ര സൈക്കിള്‍ എന്ന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ പയറ്റി നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.

എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂര്‍ ഠൌണില്‍ അമ്മക്കൊപ്പം പോകുമ്പോള്‍ സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന കടയുടെ അടുത്ത് എത്തുമ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ വലിച്ച് നിര്‍ത്തും. പിന്നെ അത് ചൂണ്ടിക്കാട്ടി ചിണുങ്ങാന്‍ തുടങ്ങും. നാരങ്ങാ മിഠായി അല്ലെങ്കില്‍ കുപ്പിയെ നിറമുള്ള, മധുരമുള്ള വെള്ളം എന്ന മോഹനവാഗ്ദാനം നടത്തി എന്റെ ശ്രദ്ധ തിരിച്ച് എന്റെ കൌശലക്കാരി അമ്മ അവിടെയും എന്നെ പരാജയപ്പെടുത്തി.

ക്രമേണ സൈക്കിള്‍ എന്ന മോഹം ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അല്ലെങ്കില്‍ അത് കിട്ടില്ല എന്ന് എനിക്ക് മനസ്സിലായതോടെ അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ എന്റെ ജേഷ്ടന്‍ കൊണ്ടുവന്നു തന്ന ഒരു സൈക്കിള്‍ റിമ്മാണ് എന്റെ രണ്ടാമത്തെ സൈക്കിള്‍ ഓര്‍മ്മ. അത്യാവശ്യം എല്ലാ കമ്പികളും ഉള്ള ഒന്ന്, കൂടാതെ നടുക്ക് ആക്സില്‍ ഫിറ്റ് ചെയ്യാന്‍ ഉള്ള ഇടവും എല്ലാം ഉള്‍പ്പെടുന്ന ഒരു സൈക്കിള്‍ റിം. ജേഷ്ടന്‍ തന്നെ ഒരു കമ്പി വളച്ച് ആക്സില്‍ ഹോളില്‍ ഇട്ടു തന്നു. പിന്നെ അത് ഉരുട്ടുന്ന വിധം കാണിച്ചു തന്നു.

ഭിക്ഷക്കാരന് ലോട്ടറി അടിച്ചതുപോലെ ആയിരുന്നു എന്റെ അവസ്ഥ. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം താരമായി മാറി. കാരണം അവരില്‍ പലരും ഉരുട്ടി നടക്കുന്നത് സൈക്കിള്‍ ടയറുകളാണ്. അതില്‍ നിന്നു വ്യത്യസ്ഥമായ ഒന്ന്. അതൊന്നു ഉരുട്ടാന്‍ ആഗ്രഹം പ്രകടിച്ചവരെ ഞാന്‍ നിഷ്കരുണം “നോ” പറഞ്ഞ് ഒഴിവാക്കി. രാവിലെ സ്കൂളില്‍ പോകുന്നതു വരെയും, വൈകുന്നേരം സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞും എന്റെ ശ്രദ്ധ സൈക്കിള്‍ റിം ഉരുട്ടുന്നതിലായി. ഇടക്ക് വന്ന ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസ്സിലായി എന്റെ നാലാം ക്ലാസ് തന്നെ സൈക്കിള്‍ റിമ്മിന് അടിയില്‍ പെട്ട് ചതഞ്ഞ് അരയുമെന്ന്.

ഒരു ദിവസം പൊടുന്നനെ എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായി. ഞാന്‍ നിലവിളിച്ചു. അമ്മ നിസംഗയായി പറഞ്ഞു... “ സുക്ഷിച്ച് വെക്കാന്‍ പഠിക്കണം.... ഇന്നലെ പാട്ട പെറുകുന്ന തമിഴന്മാര്‍ ഇതുവഴി നടക്കുന്നതു കണ്ടു.. അതുങ്ങളു വല്ലതും എടുത്തുകൊണ്ട് പോയതാവും”.... പലദിവസങ്ങളിലെ അന്വേഷണം എങ്ങും എത്തിയില്ല.... എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായ സത്യം ഞാന്‍ അംഗിക്കരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ എന്തോ ആവിശ്യത്തിന് എന്റെ വീട്ടിലെ മച്ചില്‍ കയറേണ്ടി വന്നു... അവിടെ എന്റെ സൈക്കിള്‍ റിമ്മിന്റെ തുരുമ്പെടുത്ത അസ്ഥികൂടം എനിക്ക് കാണാന്‍ കഴിഞ്ഞു.... അമ്മയെന്ന കള്ളിയെ കയ്യോട് പിടിച്ചതിന്റെ ആവേശത്തില്‍ അതുമായി മുന്നില്‍ ചെന്നപ്പോള്‍ മാതൃത്വത്തിന്റെ അവസരപരമായ ഇടപെടലുകളും അത് മൂലം ഒരു വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും വെറും ഒരു വരിയില്‍ ഒതുക്കി അമ്മ ഇങ്ങനെ പ്രതികരിച്ചു.

“അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”

(തുടരും)