. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 27 December 2010

സ്നേഹമതം.


സ്നേഹമതം....!

അങ്ങനെയൊരു മതമോ...?

ഹിന്ദു, കൃസ്ത്യന്‍, മുസ്ലീം, ബുദ്ധന്‍, ജൈനന്‍, പാഴ്സി എന്നിങ്ങനെ കാക്കത്തൊള്ളായിരം മതങ്ങളുടെ പെരുങ്കളിയാട്ടത്തിനിടെ ഇത്തരം ഒരു മതത്തെ കുറിച്ച് കേട്ടു കേഴ്വി പോലും ഉണ്ടായിട്ടില്ല....!

ഒരു പക്ഷേ എന്റെ ഈ രചനയുടെ അവസാനം നിങ്ങള്‍ക്ക് തോന്നിയേക്കാം അങ്ങനെയൊന്നുണ്ട് എന്ന്, അല്ലെങ്കില്‍ ഇനിയും അങ്ങനെ ഒന്നു സ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കാം....

ഒരു മാസമോളമായി, വിട്ടുമാറാത്ത പനിയുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കും, ഡോക്ടറന്മാരില്‍ നിന്ന് ഡോക്ടന്മാരിലേക്കും ഞാന്‍ പറന്നു നടക്കുന്നു. പലര്‍ക്കും പല അഭിപ്രായങ്ങള്‍, വിശകലനങ്ങള്‍, വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍.... പക്ഷേ പനിക്കു മാത്രം ശമനമില്ല.....

ഇന്നലെ വൈകുന്നേരം പുതുതായി ഒരു ഡോക്ടറെ കൂടി കാണാന്‍ ഊഴം കാത്തിരിക്കുമ്പോഴാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് നാസറിന്റെ ഫോണ്‍ കോള്‍....

(നാസറിനെ കുറിച്ച് അല്‍പ്പം :-നാസര്‍ പാക്കിസ്ഥാനിയാണ്.... പാക്കിസ്ഥാനിലെ കറാച്ചിക്കടുത്തുള്ള ഒരു കുഗ്രാമവാസി. ഭാര്യ 4 ആണ്‍കുട്ടികള്‍ (അതില്‍ രണ്ടു കുട്ടികളും മന്ധബുദ്ധികള്‍)... ഇവിടെ ഒരു അലൂമിനിയം/ഗ്ലാസ്/സ്റ്റേന്‍ലെസ്സ് സ്റ്റീല്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നു...  നമ്മള്‍ മലായാളികള്‍ “പച്ച” എന്ന് അല്‍പ്പം പുശ്ചത്തോടെ വിളിക്കുന്ന, ദേശീയ വസ്ത്രമായ പൈജാമയും കുര്‍ത്തയും ധരിച്ച് ഗള്‍ഫിലെ തെരുവോരങ്ങളില്‍ കാണപ്പെടുന്ന സാധാരണക്കാരായ പാക്കിസ്ഥാനികളില്‍ ഒരാള്‍, അതിനപ്പുറം നാസറിന് ഒരു വിവരണം നല്‍കാന്‍ അവനില്‍ ഒന്നുമില്ല.....)

നാസറിന്റെ കോള്‍ വളരെ ആകസ്മികമായിട്ടാണ് എനിക്കു വന്നത്..... “അജിത്ത് ഭയ്യാ നീ എവിടെയാണ്...?”

“ഞാന്‍ ആശുപത്രിയിലാണ്” ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടി കൊടുത്തു.....

പക്ഷേ നാസര്‍ എന്റെ അത്തരം മറുപടിയില്‍ തൃപ്തനാകുന്നവനല്ല എന്ന് എനിക്ക് നന്നായി അറിയാം....!

“ഏതാശുപത്രിയില്‍.... ഞാനിപ്പോള്‍ വരാം....” നാസര്‍ തന്റെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതും, ബല്‍റ്റ് ധരിക്കായ്കയാല്‍ ഉണ്ടാകുന്ന ബീപ്പ് ശബ്ദവും അയാള്‍ പുറപ്പെട്ടു കഴിഞ്ഞു എന്നതിന് സൂചന നല്‍കി...
“നാസര്‍ ഭയ്യാ വരേണ്ടതില്ല... ഇവിടെ ഞാന്‍ എല്ലാം കഴിഞ്ഞ് ആശുപത്രിക്ക് വെളിയിലിറങ്ങി, ഇനി ഞാന്‍ വീട്ടില്‍ പോയി അല്‍പ്പം വിശ്രമിക്കാം...!” ഡോക്ടറെ കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും അന്‍പത് കിലോമീറ്ററിലധികം ഓടി ജിദ്ദയിലെ എയര്‍പ്പോര്‍ട്ടിനടുത്തുള്ള സനയായില്‍ നിന്നും ഷെറഫിയായിലുള്ള ആശുപത്രി വരെ അതും വാഹന ബാഹുല്യത്തിന്റെ തിക്തത അനുഭവിക്കുന്ന വൈകുന്നേരങ്ങളില്‍ നാസറിനെ ഒരു സുഹൃത്തെന്ന നിലയില്‍ വിഷമിപ്പിക്കേണ്ട എന്നു കരുതി ഒരു കള്ളം പറയുകയായിരുന്നു...

ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ട്രിപ്പ് ഇട്ട് ഒരു മണിക്കൂറോളം കിടക്കേണ്ടി വന്നു.... പിന്നെ അവിടെ നിന്ന് ഇറങ്ങി പലയിടങ്ങളില്‍ കറങ്ങി തിരികെ വീട്ടില്‍ എത്തിയത് അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞിരുന്നു.... താഴെ ഫ്ലാറ്റിന്റെ ഗേറ്റില്‍ തന്റെ കറുത്ത ടയോട്ട പിക്കപ്പ് പാര്‍ക്ക് ചെയ്ത് അതിനു വെളിയില്‍ നാസര്‍ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു....

തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ നാസര്‍ എന്നോട് ചോദിച്ചു.. “ ഭയ്യാ എന്നോട് കള്ളം പറഞ്ഞു അല്ലേ...? ഞാന്‍ എട്ടു മണി മുതല്‍ ഇവിടെ കാത്ത് നില്‍ക്കുന്നു.... ഭയ്യായുടെ വണ്ടി കാണാഞ്ഞതിനാല്‍ ഞാന്‍ വീട്ടിലേക്ക് കയറിയില്ല... ഞാന്‍ ചെന്ന് അന്വേഷിക്കുമ്പോള്‍ മറ്റു വല്ലതും തെറ്റിദ്ധരിച്ച് ഭാഭിജീ പേടിച്ചാലോ....”

എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി.... വാക്കുകള്‍ പുറത്തേക്ക് വന്നില്ല... അതുമനസ്സിലാക്കിയ നാസര്‍ എന്നെ ഒന്നു പുണര്‍ന്നുകൊണ്ട്.... “ഭയ്യാ എന്തായാലും കുഴപ്പമൊന്നുമില്ലല്ലോ.... ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഒരാശങ്ക, അതാണ് ഇവിടെ കാത്തു നിന്നത്... ഏതാശുപത്രി ആണെന്ന് ചോദിക്കാന്‍ മറന്നു, അല്ലെങ്കില്‍ അവിടേക്ക് വരുമായിരുന്നു...”

“എങ്കില്‍ ഞാന്‍ പോകുന്നു അജിത്ത് ഭയ്യാ.... നാളെ കാണാം..” എന്റെ മൌനം കുറ്റബോധത്തില്‍ നിന്നുളവായതാണെന്ന് കണ്ണുകളിലെ ദയനീയതയില്‍ നിന്നും മനസ്സിലാക്കിയിട്ടാവണം, അവനിലേക്ക് അരിച്ചു കയറിയ അസ്വസ്ഥത ഞാനാല്‍ തിരിച്ചറിയപ്പെടാതിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി വിജയിക്കാതെ വന്നപ്പോള്‍ പെട്ടെന്ന് യാത്ര പറഞ്ഞ് തന്റെ കറുത്ത പിക്കപ്പ് വേഗത്തില്‍ ഓടിച്ച് അകന്നു പോയി....

എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.... പലപ്പോഴും എന്നിലേക്ക് ഞാന്‍ എയ്തുകൂട്ടിയ ചോദ്യ ശരങ്ങള്‍ മതിയാവാതെ ഇന്നലെ ഒന്നുകൂടി ഉറക്കെ ഞാന്‍ ചോദിച്ചു....

ഈ മനുഷ്യന്‍ എനിക്കാരാണ്.....? ചോദ്യങ്ങള്‍ ഒരിക്കലും ലക്ഷ്യത്തില്‍ എത്തിയില്ല എന്നുമാത്രമല്ല,  പ്രതിദ്ധ്വനികളായി അത് എന്നിലേക്ക് തന്നെ തിരിച്ചു വന്നുകൊണ്ടിരുന്നു... ഉത്തരം കിട്ടാത്ത സമസ്യകളില്‍ ഒന്ന്.....

സമാന മനസ്കര്‍ അതിവേഗം അടുക്കും എന്നാണല്ലോ വിദഗ്ദമതം...! ഞാനും നാസറും തമ്മില്‍ എന്തൊക്കെ സാമാനതകള്‍ ഉണ്ട്.....?

ഞാനൊരു ഇന്‍ഡ്യക്കാരനും നാസര്‍, ഇന്ത്യക്കാരനെ കണ്ടാല്‍ അല്‍പ്പം പുശ്ചത്തോടെ ചിറികോട്ടി ചിരിക്കാന്‍ മറക്കാത്ത (തിരിച്ചും) പാക്കിസ്ഥാനികളുടെ ഒരു പ്രതിനിധിയും ആണെന്ന സമാനത....!?

ഞാനൊരു ഹിന്ദുവും, നാസര്‍ കറകളഞ്ഞ ഒരു ഭക്ത മുസ്ലീമും.... ഹിന്ദുവും മുസ്ലീമും പരസ്പരം കൊന്നു വിശപ്പു തീര്‍ക്കാനായി ദൈവത്താല്‍ സ്രിഷ്ടിക്കപ്പെട്ടവരാണെന്ന അധമവിചാരം നിലനില്‍ക്കുന്ന ഇന്നിന്റെ ലോകത്തെ വിവിധ ധ്രുവങ്ങളുടെ പ്രതിനിധികള്‍ എന്ന സമാനത...!?

ഞാന്‍ വിക്കിയും വിഴുങ്ങിയും ഉറുദു പറയുന്ന ഒരുവനും, നാസര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മലയാളം കേട്ടിട്ടു പോലും ഇല്ലാത്ത ഒരാളും ആണെന്ന സമാനത....?

ഇതില്‍ ഏതു സമാനതയാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്...!? അറിയില്ല.... പക്ഷേ നാസറിന്റെ സ്നേഹം സമാനതകളില്ലാത്തതായിരുന്നു.... അനുഭവിക്കുന്തോറും തീവ്രത ഏറി വരുന്ന തികച്ചും വ്യത്യസ്ഥമായ ഒന്ന്....

രണ്ടായിരത്തിന്റെ തുടക്കത്തില്‍ വളരെ യാദൃശ്ചികമായിട്ടാണ് നാസറിനെ ഞാന്‍ പരിചയപ്പെടുന്നത്... അന്ന് ജിദ്ദയിലെ എന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു പ്രോജക്ടിലേക്ക് ഏതാണ്ട് മുന്നോറോളം അലൂമിനിയം ഡോറുകള്‍ നിര്‍മ്മിച്ചു നല്കാന്‍ പ്രാപ്തമായ ഒരു വര്‍ക്ക്ഷോപ്പ് / കമ്പനി തിരക്കി സനയയിലൂടെ കറങ്ങുമ്പോള്‍ വാളരെ യാദൃശ്ചികമായി ഒരു പുതുപുത്തന്‍ ബോര്‍ഡ് ശ്രദ്ധയില്‍ പെടുകയായിരുന്നു....

“അല്‍ ദഹ്‌ലവി അലൂമിനിയം..” അതിലെ ഇംഗീഷ് അക്ഷരങ്ങളാണ് എന്നെ അവിടേക്ക് ആകര്‍ഷിച്ചത് (സാധാരണ ഗതിയില്‍ സനയയില്‍ ഇംഗ്ലീഷ് ബോര്‍ഡുകള്‍ വളരെ കുറവാണ്)
നാസറിനെ പോലെ ശാരീരിക വലിപ്പമുള്ള മനുഷ്യന് കഷ്ടിച്ചിരിക്കാനുള്ള സ്ഥലം പോലും ഉണ്ടോ എന്നു സംശയിക്കുന്ന തരത്തിലുള്ള ഒരു ചെറിയ വര്‍ക്ക്ഷോപ്പ്.....

ആവശ്യം പറഞ്ഞപ്പോള്‍ വളരെ ആവേശത്തോടെ പ്രതികരണം... രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വലിയ അലുമിനിയം കമ്പനികളെ തോല്‍പ്പിക്കുന്ന വിധത്തില്‍ ഗുണനിലവാരമുള്ള രണ്ട് സാമ്പിള്‍ ഡോറുകള്‍ റെഡി...!

ഞങ്ങള്‍ തമ്മിലുള്ള ബന്ധം മുറുകാന്‍ പ്രധാന കാരണം നാസറിന്റെ കൃത്യനിഷ്ടതയായിരുന്നു.... ബാങ്ക് വിളിച്ചാല്‍ മറ്റെന്തും മാറ്റി വച്ച് പള്ളിയങ്കണത്തില്‍ ഹാജരാകുന്ന നാസര്‍ അതേ കൃത്യനിഷ്ടത തന്റെ എല്ലാ പ്രവര്‍ത്തികളിലും പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു....

രണ്ടായിരത്തി അഞ്ചില്‍ ഞാന്‍ കമ്പനി ജോലി മടുത്തു എന്നും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ നാസറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ...” അജിത്ത് ഭയ്യാ എന്റെ വര്‍ക്ക് ഷോപ്പ് എടുത്തോളൂ.... താങ്കള്‍ നിശ്ചയിക്കുന്ന ശമ്പളത്തില്‍ താങ്കളുടെ ജോലിക്കാരനായി ഞാനിവിടെ നിന്നുകൊള്ളാം..”

ആത്മാര്‍ത്ഥമായ ആ ഓഫര്‍ ഞാന്‍ അടിമുടി നിരസിച്ചപ്പോള്‍ നാസര്‍ എതിര്‍ത്തില്ല... പക്ഷേ കൃത്യം നാലു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ അത്ഭുതത്തില്‍ ആഴ്ത്തിക്കൊണ്ട് നാസറിന്റെ ഫോണ്‍ കോള്‍ വന്നു... “ അജിത്ത് ഭയ്യാ വിസ തയ്യാര്‍..”

വിസയുമായി നാട്ടില്‍ എത്തിയ എനിക്ക് നാട്ടില്‍ സൌദി എമ്പസിയില്‍ നിന്ന് അതുമായി ബന്ധിപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി സ്പോണ്‍സറെ നേരിട്ട് മുംബയില്‍ അയച്ച് അതിനു പരിഹാരം കണ്ടെത്തി നാസര്‍ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി...

ഞാന്‍ നാട്ടില്‍ നിന്നും ജിദ്ദയില്‍ ഇറങ്ങുന്ന ദിവസം. എന്തിനും ഏതിനും സാസര്‍ എന്ന പാവപ്പെട്ടവനെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ എന്ന ചിന്തയില്‍ എന്റെ അടുത്ത മലയാളി കുടുഃബ സുഹൃത്ത് സുകുമാരനെ നേരത്തെ വിവരമറിയിച്ചിരുന്നു.... ജിദ്ദ എയര്‍പോര്‍ട്ടില്‍ ക്ലിയറന്‍സ് എല്ലാം കഴിഞ്ഞ് പുറത്ത് കടക്കുമ്പോള്‍ സുകുമാരന്‍  സുഹൃത്തിന്റെ ചിരിക്കുന്ന മുഖം പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് നിരാശയായിരുന്നു.... അവിടെ ആരും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ഒരു പക്ഷേ റോഡിലെ വാഹനക്കുരുക്കില്‍ അകപ്പെട്ട് എത്തിപ്പെടാന്‍ താമസിച്ചതാണെന്ന് കരുതി മൊബൈലിലേക്ക് വിളിച്ച എനിക്ക് നിരാശ സമ്മാനിച്ചു കൊണ്ട് “ഹാ അജീ നീ വന്നോ.... ഞാന്‍ വരണോ, നിനക്കു പോകേണ്ടിടത്തോട്ട് ഒരു ടാക്സി പിടിച്ച് പൊയ്ക്കൂടേ..?” എന്ന നിസംഗമായ മറുപടിയിലൂടെ സുകുമാരന്‍ ബുദ്ധിമാനായ മലയാളിയുടെ അതിലും ബുദ്ധിപൂര്‍വ്വമായ ഒരു സന്ദേശം കൈമാറി..... “നീ എന്നെ കണ്ട് എന്തെങ്കിലും വേവിക്കാന്‍ വെള്ളം തിളപ്പിക്കുന്നു എങ്കില്‍ അതങ്ങു വാങ്ങിയേരെ” എന്ന സന്ദേശം...

വിഷണ്ണനായി ഇനി എന്ത് എന്ന ചിന്തയില്‍ നിന്ന എന്റെ മനസ്സിലേക്ക് കുളിര്‍ക്കാറ്റ് പോലെ ഒരു ആശ്ലേഷം... അതു നാസര്‍ ആയിരുന്നു... “അജിത്ത് ഭയ്യാ പറഞ്ഞില്ലെങ്കിലും നിങ്ങള്‍ ഇന്നാണ് വരുന്നതെന്ന് എനിക്കറിയാമായിരുന്നു... ഞാന്‍ താമസിച്ചുവോ..?”
ദൈവത്തിന്റെ അദൃശ്യകരങ്ങള്‍, അല്ലെങ്കില്‍ ആ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ദിവസം അതായിരുന്നു.... വെറും കയ്യോടെ ഇറങ്ങിയ സുഹൃത്ത് തനിക്കൊരു ബാദ്ധ്യതയാകുമോ എന്ന ചിന്തയില്‍ എയര്‍പൊര്‍ട്ടില്‍ പോലും വരാന്‍ കൂട്ടാക്കാഞ്ഞ എന്റെ മലയാളി സുഹൃത്തെവിടെ...? നാസര്‍ എന്ന സാധാരണ പാക്കിസ്ഥാനി എവിടെ...?

എന്റെ പെട്ടിയും തൂക്കി മുന്നില്‍ നടന്ന നാസര്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല നിനക്ക് എവിടെയാ പോകേണ്ടതെന്ന്.... കറുത്ത പിക്കപ്പ് നാസറിന്റെ നിറം മങ്ങിയ ഫ്ലാറ്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഒന്നും മനസ്സിലാകാത്തവനെ പോലെ പുരികം വളച്ച് മനസ്സില്‍ ഒരു ചോദ്യം ഉന്നയിച്ചു....

അതു വായിച്ചിട്ടെന്നവണ്ണം നാസര്‍ പ്രതികരിച്ചു.. “ അജിത്ത് ഭയ്യാ സൌകര്യങ്ങള്‍ തീരെ കുറവാണ് എങ്കിലും ഭയ്യാക്ക് എന്റെ കൂടെ താമസിക്കാം..... ആഗ്രഹിക്കുന്ന അന്നുവരെ...”

അതു നിഷേധിക്കാന്‍ എന്റെ മുന്നില്‍ മറ്റു വഴികളില്ലായിരുന്നു... തികട്ടി വന്ന സങ്കടക്കടല്‍ മനസ്സില്‍ അടക്കിക്കൊണ്ട് നിസ്സഹായനായി നാസറിന്റെ വാക്കുകളെ അനുസരിക്കേണ്ടി വന്നു....

മുന്നേ തീരുമാനിച്ചതു പോലെ ആകെയുള്ള രണ്ട് മുറികളില്‍ ഒന്ന് എനിക്കുവേണ്ടി തുടച്ചു വൃത്തിയാക്കിയിട്ടിരുന്നു.... നാസറും സുഖമില്ലാത്ത മക്കള്‍ ഉള്‍പ്പെടുന്ന കുടുഃബവും വളരെ ചെറിയ വൃത്തിഹീനമായ മുറിയിലേക്ക് ഒതുങ്ങിക്കൊണ്ട് നാം മലയാളികള്‍ പുട്ടിനു തേങ്ങാ പോലെ വേണ്ടിടത്തും വേണ്ടാത്തിടങ്ങളിലും പ്രയോഗിക്കുന്ന “അതിഥി ദേവോ ഭവ” എന്ന വാക്കിന്റെ യദാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് എന്നെ പഠിപ്പിച്ചു അയാള്‍.....

അഥിതി മാംസാഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവനല്ല എന്നറിയാവുന്ന നാസര്‍, തന്റെ വീട്ടിലെ മാംസാഹാരം പാചകം ചെയ്യുന്നതു പോലും നിര്‍ത്തി വച്ചു....

പിറ്റേന്നു തന്നെ ടയോട്ടയില്‍ കൂട്ടിക്കൊണ്ടു പോയി ഡൌണ്‍ പേമെന്റ്  കൊടുത്ത് ഒരു വാഹനവും എനിക്കായി ശരിയാക്കി, യുദ്ധകാലാടിസ്ഥാനത്തില്‍ എന്റെ പുതിയ്യ കമ്പനിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ ചെയ്തെടുത്തു... ജിദ്ദയിലെ ഒരു പ്രധാന വഴിയില്‍ തന്നെ സാമാന്യം മോശമല്ലാത്ത ഒരു ഓഫീസ് എനിക്കുവേണ്ടി തയ്യാറാക്കി.... എല്ലാം സ്വന്തം പോക്കറ്റില്‍ നിന്ന് നിര്‍ലോഭമായി  ചിലവാക്കി തന്നെ....

ദോഷൈകദൃക്‌കുകളായ എന്റെ മറ്റു ചില സുഹൃത്തുക്കള്‍ ഒരുകൈ സഹായിച്ചില്ലെങ്കിലും നാസറിന്റെ ഇത്തരം പ്രവര്‍ത്തികള്‍ കണ്ട് എനിക്ക് എന്നെ ചിലപ്പൊഴൊക്കെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല.... “ അജീ നാസര്‍ നിന്നെ കണ്ട് എന്തൊക്കയോ ബിസിനെസ്സ് മോഹങ്ങള്‍ നെയ്യുന്നുണ്ട്, അല്ലാതെ ആരും ഇങ്ങനെയൊന്നും ചെയ്യില്ല”

ചില വേളകളില്‍ നാസറിന്റെ അത്യാത്മാര്‍ത്ഥത കണ്ട് ഞാനും തെറ്റിദ്ധരിച്ചു, പക്ഷേ എനിക്ക് ആദ്യമായി ഒരു വര്‍ക്ക് കിട്ടി (അത് നാസറിന്റെ അലൂമിനിയം വര്‍ക്കുമായി ബന്ധപ്പെട്ടതായിരുന്നു) അതുമായി നാസറിനെ സമീപിച്ചപ്പോള്‍ എന്നെ ഞെട്ടിക്കുകയും അതിശയിപ്പിക്കുകയും ചെയ്തുകൊണ്ട് നാസര്‍ പ്രതികരിച്ചു.... “അജിത്ത് ഭയ്യാ താങ്കള്‍ക്ക് കിട്ടുന്ന ഒരു വര്‍ക്കുകളും എനിക്ക് വേണ്ട, അത് തെറ്റിദ്ധാരണക്കിടയാക്കും. എനിക്ക് താങ്കള്‍ സഹോദരന്‍ മാത്രമാണ്, നമ്മള്‍ തമ്മില്‍ ബിസിനെസ്സ് ചെയ്ത് ഒരിക്കലും പിണങ്ങാന്‍ ഇടയാകരുത്....”

എന്റെ നിരന്തരമായ നിര്‍ബന്ധങ്ങള്‍ പോലും സാമാന്യം വലിയ തുകക്കുള്ള ആ വലിയ വര്‍ക്ക് “വെറും” സൌഹൃദത്തിന്റെ പേരില്‍ നിര്‍ദ്ദാക്ഷണ്യം വലിച്ചെറിയാന്‍ നാസറിന് തെല്ലും സങ്കോചമുണ്ടായില്ല....

മാസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ എന്റെ കുടുഃബം എത്തുകയും നാസറിന്റെ വീട്ടില്‍ നിന്ന് ഞാന്‍ താമസം മാറുകയും ചെയ്തു... എന്റെ കുടുഃബത്തിലെ നിത്യ സന്ദര്‍ശകര്‍ മാത്രമല്ല, എന്റെ കുട്ടികള്‍ക്ക് “മാമ” ആണ് നാസര്‍....

ഒരിക്കല്‍ നാസര്‍ സഹായിച്ചു എന്നു കരുതിയ ഒരു തുക കണക്കു കൂട്ടി അത് ഒരു കവറില്‍ ഇട്ട് ഞാന്‍ അയാളെ ഏല്‍പ്പിച്ചൂ... അതു കയ്യില്‍ വാങ്ങി ഒരു നിമിഷം കണ്ണടച്ചിരുന്നു, പിന്നെ പ്രതികരിച്ചു... “ അജിത്ത് ഭയ്യാ ഈ തുക ഞാന്‍ കൈപറ്റുമ്പോള്‍ ഞാനും താങ്കളും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിച്ചു എന്നു കരുതണോ...?”

എന്നില്‍ ഞെട്ടല്‍ ഉളവാക്കിയ ചോദ്യം.... ഞാന്‍ പെട്ടെന്ന് പറഞ്ഞു “അല്ല....അല്ല...”

എന്നെ തുടരാന്‍ അനുവദിക്കാതെ നാസര്‍ ആ കവര്‍ തിരീകെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.... “ അജിത്ത് ഭയ്യാ അങ്ങ് എന്റെ പൊന്നനുജന്‍ ആണ്.... ആ സ്ഥാനം എനിക്ക് തരണം..”  ജീവിതത്തില്‍ മക്കളുടേതുള്‍പ്പെടെ ഉണ്ടായ എല്ലാ വിഷമതകളും ദൈവം അധികം ഇഷ്ടം കൊണ്ട് തന്നതാണെന്ന് വിശ്വസിക്കുന്ന നാസര്‍, എന്തു വലിയ പ്രതിബന്ധങ്ങളേയും പുഞ്ചിരിയോടെ നേരിടുന്ന നാസറിന്റെ കണ്ണുകള്‍ ഈറനണിയുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു.....

ഇന്ന് നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും നാസര്‍ എന്ന എന്റെ സുഹൃതിന്റെ, സഹോദരന്റെ നിര്‍ലോഭമായ സ്നേഹ വാത്സല്യങ്ങള്‍ വളരെയധികം സംതൃപ്തിയോടെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു......

നാസര്‍ എന്ന അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പാക്ക് പൌരന്‍ നിങ്ങളില്‍ എന്തുമാറ്റത്തെയാണ് ഉണ്ടാക്കിയത്, അയാള്‍ എന്തു സന്ദേശമാണ് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്...?

നിന്റെ മതം ഏതെന്ന് ഒരിക്കല്‍ പോലും എന്നോട് ചോദിച്ചിട്ടില്ലാത്ത, നീ എങ്ങനെയാണ് ദൈവത്തെ ഭജിക്കുന്നത് എന്ന് ചോദിച്ചിട്ടില്ലാത്ത, എന്റെ മതം വലുത് എന്ന് പരസ്പരം ഘോഷിക്കുന്ന ഈ ലോകത്ത് അതിനു വേണ്ടി പോരിടാന്‍ ചാവേറുകളെ വരെ സ്രിഷ്ടിച്ചു വിടുന്ന ഒരു നാട്ടില്‍ നിന്ന് വരുന്ന ഈ സാധാരനക്കാരന്‍ സ്നേഹ മതത്തിന്റെയല്ലാതെ പിന്നെ എന്തിന്റെ പ്രതിനിധിയാണ്...?

നാസര്‍ ഇന്നിന്റെ, നാളെയുടെ, ഭാവിയുടെ പ്രതീക്ഷയല്ലേ.... തിരികെ ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമായ നാസര്‍, നിങ്ങളെ പോലെയുള്ളവരാണ് ഇനി ഇവിടെ ആവശ്യം..... സ്നേഹമതം ഒരു യാദാര്‍ത്ഥ്യമാവാന്‍ അങ്ങു വിദൂരതയില്‍ തെളിയുന്ന ഇത്തിരി വെളിച്ചത്തിന്റെ പ്രതിനിധി.....

Saturday 20 November 2010

മരണം വാതില്‍ക്കലൊരുനാള്‍......?


മരണം പലപ്പോഴും എന്റെ ചിന്തകളെ കാടു കയറ്റുന്ന ഒരു പ്രതിഭാസമായി മാറിയിട്ടുമുണ്ട് അതുകൊണ്ട് തന്നെ മരണത്തിന്റെ മറുപുറങ്ങള്‍ ആധാരമാക്കി കഥകളോ സംഭവങ്ങളോ ധാരാളം എനിക്ക് എഴുതാനും കഴിഞ്ഞിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ മരണം അറിഞ്ഞോ അറിയാതെയോ കാലക്രമേണ എന്റെ ഇഷ്ട കഥാപത്രങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു....

അവശ്വസനീയമായ പല മരണങ്ങളും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. പ്രഹേളിക എന്ന പേരില്‍ എനിക്ക് അത്തരത്തില്‍ അനുഭവിക്കേണ്ടി വന്ന ഒരു അവിശ്വനീയത മുന്‍പ് ഇവിടെ എഴുതിയിട്ടുമുണ്ട്....

യമദേവന്‍ ഒരു അദൃശ്യസാന്നിദ്ധ്യമായി, ഒരു സന്തതസഹചാരിയായി, എന്റെ നിഴലായി എപ്പോഴും എന്നെയും പിന്‍‌തുടരുന്നതായി എനിക്ക് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അദ്ധേഹം മരണമാകുന്ന സദ്യാലയത്തിന്റെ കവാടം വരെ എന്നെ കൂട്ടിക്കൊണ്ട് പോയശേഷം ഇന്നത്തെ സദ്യ രുചിയില്ലാത്തതാണ് നിനക്കു നാളെ വിളമ്പാം എന്ന് പറഞ്ഞ് മടക്കി അയച്ചിട്ടുമുണ്ട്. അതില്‍ അതിശയോക്തിയില്ല, കാരണം ഞാനതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നു എന്നതാവാം കാരണം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ജനിച്ച സെക്കന്റു മുതല്‍ നമ്മുടെ കൂടെയുള്ള നിഴല്‍ തന്നെയാണ് മരണവും....


എന്തായാലും ഇവിടെ എന്റെ വിഷയം മരണം തന്നെയാണ്. ചിലര്‍ പറയും ഇത്തരം വിഷയങ്ങള്‍ എഴുതിയാല്‍ അറം‌പറ്റും എന്നൊക്കെ. പക്ഷേ അത്തരം വിശ്വാസങ്ങള്‍ക്കപ്പുറത്താണ് എന്റെ മരണവിശ്വാസങ്ങള്‍ എന്നതിനാല്‍ എഴുതുന്നതില്‍ സങ്കോചമൊന്നുമില്ല....

ജനനം മുതല്‍ ഏതൊരു വ്യക്തിയുടെയും നിഴലാണ് മരണം എന്നതിന് അടിവരയിടും വിധം മരണത്തില്‍ നിന്ന് അല്ലെങ്കില്‍ കടുത്ത രീതിയില്‍ സംഭവിച്ചേക്കാമായിരുന്ന പരുക്കുകളില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടാന്‍ എനിക്ക് കഴിഞ്ഞു. ദൈവത്തിന്റെ സാന്നിദ്ധ്യം പലപ്പോഴും തൊട്ടറിഞ്ഞ നിമിഷങ്ങള്‍. അത്തരത്തില്‍ ഞാന്‍ കടന്നുപോയ നിമിഷങ്ങള്‍ ആണ് രാധികേ അതു നീയോ..? എന്ന എന്റെ ബ്ലോഗ്.....

എനിക്ക് മൂന്നു വയസ്സുള്ളപ്പോള്‍ കുസൃതിയായ ഞാന്‍ വീട്ടിലെ അരകല്ലില്‍ ചവുട്ടി മുകളിലെ സ്ലാബിലേക്ക് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ലാബില്‍ നിന്ന് തലയും കുത്തി താഴെ വീണതിനെ തുടര്‍ന്ന് മരണാസനനായി ദിവസങ്ങളോളം കിടക്കേണ്ടി വന്നിട്ടുണ്ട്. മരണത്തിന്റെ പ്രഹരം പോലെ അത് ഇടത്തേ പുരികത്തില്‍ ഒരു കലയായി അവശേഷിക്കുന്നു....

അടുത്തത് സ്കൂളിലെ കളികള്‍ക്കിടയില്‍ ആയിരുന്നു. അന്ന് ഞാന്‍ രണ്ടാം ക്ലാസില്‍. ജീവിതത്തിലെ കള്ളനാണെന്ന് അടുത്ത കൂട്ടുകാര്‍ വിശേഷിപ്പിക്കുന്ന ഞാനാകുന്ന കളികള്ളനെ പിറകെ ഓടിച്ച കളിപോലീസ് കുതികാലു വച്ചു വീഴ്ത്തിയത് മാത്രമേ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. ഉണര്‍ന്നത് ആശുപത്രി കിടക്കയിലായിരുന്നു. സ്കൂള്‍ ടീച്ചറന്മാരുടെ അവസരോചിത ഇടപെടല്‍ എന്റെ ജീവന്‍ രക്ഷിച്ചു എന്ന് പിന്നീടറിഞ്ഞു. നിയന്ത്രണം തെറ്റി ഞാന്‍ വീണത് സ്കൂളിന്റെ സ്റ്റേജിന്റെ പടവുകളിലേക്ക്. ആ മരണ ഓര്‍മ്മകള്‍ മുന്‍ വശത്തെ മൂന്നു വെപ്പു പല്ലുകളുടെ രൂപത്തില്‍ എന്നെ ഇന്നും തൊട്ടു വിളിക്കുന്നു....

മൂന്നാം ക്ലാസില്‍ വച്ചായിരുന്നു അടുത്ത തലോടല്‍. പാഞ്ഞുവന്ന ഒരു സൈക്കിളിന്റെ രൂപത്തിലാ‍യിരുന്നു അത്. കുത്തനെയുള്ള ഒരു ഇറക്കത്തില്‍ പാഞ്ഞുവന്ന എന്റെ നാട്ടുകാരനായ ഒരാള്‍ നിയന്ത്രണം വിട്ട സൈക്കിള്‍ ഓടിച്ചു കയറ്റിയത് എന്റെ നെഞ്ചിലേക്ക്. ടാര്‍ റോഡില്‍ പുറകിലേക്ക് തലയടിച്ച് വീണ ഞാന്‍ ഉണര്‍ന്നത് ദിവസങ്ങള്‍ക്ക് ശേഷം. അന്നും രഹസ്യമായ പിറുപിറുക്കലുകള്‍ കേട്ടു. ഇതിവന്റെ പുനര്‍ജന്മം.

പത്തു വയസ്സുള്ളപ്പോള്‍ വീണ്ടും അദ്ദേഹം എന്നെ വിളിച്ചു. ഈ തവണ ബൈക്കിന്റെ രൂപത്തില്‍. സ്കൂള്‍ വിട്ട് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കൊപ്പം അവളുടെ ചേട്ടന്റെ സൈക്കിളില്‍ തിരികെ വീട്ടിലേക്ക്. മുന്‍പില്‍ കൂട്ടുകാരി, പിന്നിലെ കാരിയറില്‍ ഞാന്‍. ചെറിയ വളവില്‍ എതിരെ വന്ന ബുള്ളറ്റ് ഒരു നിമിഷം കൊണ്ട് ഞങ്ങള്‍ സഞ്ചരിച്ച സൈക്കിളിനെ ഇടിച്ചു. ബൈക്കു യാത്രക്കരന്‍ ബൈക്കില്‍ നിന്ന് വീണു‍ ഒപ്പം അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ബുള്ളത് റോഡില്‍ മലര്‍ന്നടിച്ചു വീണ എന്റെ നഞ്ചിലേക്കും. കൂട്ടുകാരിയും ചേട്ടനും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടപ്പോള്‍ ഞാന്‍ യമദേവനേയും പ്രതീക്ഷിച്ച് ആശുപത്രിയില്‍. പക്ഷേ അദ്ധേഹത്തിന്റെ കയ്യിലിരുന്ന കയര്‍ എന്റെ കഴുത്തിന് ചേരുന്നതല്ല എന്നും പറഞ്ഞ് അന്നും എന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.


അടുത്തതിന് നാലുവര്‍ഷം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ചെറിയ ആ ഗ്യാപ്പ് കിട്ടിയതിന്റെ ആനുകൂല്യം തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ എനിക്ക് തന്ന് അദ്ധേഹം കണക്ക് തീര്‍ത്തു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു അത്. കൃസ്തുമസ് അവധിക്ക് എന്റെ അടുത്ത ബന്ധുവിനൊപ്പം എരുമേലിയില്‍ പോയി. അവിടെ ബന്ധുവിന് അയ്യപ്പ സീസണ്‍ പ്രമാണിച്ച് താല്‍ക്കാലിക ഹോട്ടല്‍ ബിസിനെസ്സ് ഉണ്ടായിരുന്നു. മൂന്നാലു ദിവസം അവിടെ നില്‍ക്കമെന്നു കരുതി പോയതായിരുന്നു. വൈകുന്നേരം അടുത്തുള്ള മണിമലയാറ്റില്‍ കുളിക്കാന്‍ ക്ഷണിച്ചു. പമ്പയാറിന്റെ തൊട്ടടുത്ത് താമസിക്കുന്ന എനിക്ക് നീന്തലറിയാമെന്നായിരുന്നു കൂടെ വന്ന ആളുടെ വിചാരം, പക്ഷേ എനിക്കോ നീന്തല്‍ പോയ്യിട്ട് തുഴയല്‍ പോലും അറിയുകയും ഇല്ല. നദിയിലിറങ്ങിയപ്പോള്‍ അത്ര ആഴം തോന്നിയില്ല. എന്നാല്‍ എന്റെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ചു കൊണ്ട് പൊടുന്നനവെ ഞാന്‍ ഒരു കയത്തില്‍ അകപ്പെട്ടു. ആരോ കാലില്‍ പിടിച്ചു വലിക്കുന്ന പോലെ അഗാധത്തിലേക്ക്. പക്ഷേ പകുതിയില്‍ എവിടെ വച്ചോ തിരികെ മുകളിലേക്ക് പൊന്തിവരാന്‍ കഴിഞ്ഞു. പക്ഷേ അധികനേരം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, വീണ്ടും താഴേക്ക്. പോക്കില്‍ ലിറ്ററുകണ്‍ക്കിന് വെള്ളവും അകത്ത് ചെന്നു. വീണ്ടും ഏതോ ശക്തിയുടെ പിന്‍‌ബലം പോലെ മുകളില്‍. ഈ തവണ എന്റെ ബോധം പകുതി മറഞ്ഞിരുന്നു. വീണ്ടും താഴേക്ക്. പക്ഷേ പകുതി പോലും ചെല്ലുന്നതിനു മുന്‍പ് എന്റെ മുടിയില്‍ ആരോ പിടിച്ച് മുകളിലേക്ക് വലിക്കുന്നത് തിരിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ക്കപ്പുറം പിന്നീട് ഒന്നും ഓര്‍മ്മയില്ലായിരുന്നു. ഉണര്‍ന്നത് പതിവുപോലെ ആശുപത്രിക്കിടക്കയില്‍. പിന്നെ അറിഞ്ഞു മുങ്ങി ചാകാന്‍ തുടങ്ങുന്നവര്‍ രണ്ട് തവണ ഇങ്ങനെ സ്വാഭാവികമായി പൊങ്ങിവരുമെന്നും, മൂന്നാമത്തെ തവണ താഴേക്കു പോയാല്‍ പിന്നെ ഒരിക്കലും മടങ്ങി വരില്ല എന്നും. ഞാന്‍ മൂന്നാമത്തെ തവണ താഴേക്ക് പോയപ്പോളാണ് തിരിഞ്ഞു നിന്ന് സോപ്പ് തേച്ചു കൊണ്ടിരുന്ന ബന്ധു എന്റെ അസ്വഭാവികമായ പ്രകടനത്തിലെ അപകടം തിരിച്ചറിഞ്ഞത്. സന്ദര്‍ഭോചിതമായ ആ ഇടപെടല്‍ എന്നെ തഴേക്ക് പിടിച്ചു വലിച്ചുകൊണ്ടു പോയ യമദേവനെ പോലും ഒരു നിമിഷം ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കണം!

ആശുപത്രിയില്‍ നിന്ന് എത്തി പിറ്റേന്നു തന്നെ യമദേവന്‍ എന്നെ ഒരുവട്ടം കൂടി ആശ്ലേഷിക്കാന്‍ ശ്രമിച്ചു. ഇത് അല്‍പ്പം കൂടി കടുത്ത രീതിയില്‍. താല്‍ക്കാലിക ഹോട്ടലിന്റെ അടുക്കളയും ചായ അടിക്കുന്ന ഇടവും തമ്മില്‍ ഒരു ചെമ്മണ്‍ നിറമുള്ള കര്‍ട്ടനാല്‍ മറച്ചിരുന്നു. അടുക്കളയില്‍ നിന്ന് പുറമെ ചായ അടിക്കുന്നിടത്തെ കെറ്റിലില്‍ നിറക്കാനായി വലിയൊരു ചരുവത്തില്‍ നിറയെ തിളച്ച പാലുമായി രണ്ട്പേര്‍ കര്‍ട്ടന് അപ്പുറത്തു നിന്ന് വരികയാണ്. ഇതറിയാതെ ഞാന്‍ അടുക്കളയിലേക്ക് ഒരു ഓട്ടം. കര്‍ട്ടന്‍ കടന്നതും എതിരെ വരുകയായിരുന്ന തിളച്ച പാലിന്റെ പാത്രത്തിലേക്ക് ശക്തമായി ഞാന്‍ ചെന്നു ഇടിച്ചു. പാല്‍‌പാത്രം പിടിച്ചവരുടെ നിയന്ത്രണം വിട്ടു. നിറച്ച തിളച്ച പാല്‍‌പാത്രം വീണുകിടക്കുന്ന എന്റെ ശരീരത്തിലേക്ക്. പിന്നെയുള്ളത് ഒന്നും വിവരിക്കേണ്ടല്ലോ. മുഖം ഒഴിച്ച് ശരീരഭാഗങ്ങള്‍ മുഴുവനായി പൊള്ളി. മാസങ്ങള്‍ ആശുപത്രിയില്‍. ഡോക്ടേഴ്സ് സമയം മാറി മാറി നല്‍കി. എന്തായാലും ഒടുവില്‍ ഞാന്‍ പിന്നെയും ബാക്കി!!!!

വീണ്ടും ജീവിതത്തിലേക്ക്! അടുത്ത തലോടലിനായി വീണ്ടും നീണ്ട ഒരു ഇടവേള. അടുത്തത് പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തെണ്ടി മുംബയില്‍ എത്തിയപ്പോഴായിരുന്നു. എനിക്ക് ഇരുപത്തൊന്ന് വയസ്സ്. ഡോമ്പുവില്ലി റെയില്‍‌വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന എന്നെ പെട്ടെന്ന് സുഹൃത്ത് പുറകിലേക്ക് വലിച്ചിട്ടു. ഞാന്‍ ഊക്കോടെ റെയില്‍‌വേ സ്തേഷന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്തിയിരിക്കുന്ന സ്റ്റീല്‍ ബീമില്‍ ഇടിച്ചു. ഇടിച്ച് ഭാഗം വേദനിച്ചു സുഹൃത്തിനോട് തട്ടിക്കേറുമ്പോള്‍ അവന്റെ പ്രതികരണം “ഞാന്‍ നിന്നെ വലിച്ചില്ലായിരുന്നെങ്കില്‍ ആ ട്രയിന്‍ നിന്നെ തട്ടി ഇട്ടേനേം” അവന്റെ വാക്കുകള്‍ അത്ര ഗൌരവമായി എടുത്തു എന്നു മാത്രമല്ല അവനോട് അടങ്ങാത്ത പകയും തോന്നി. പക്ഷേ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ട്രയിന്‍ തട്ടി കണ്മുന്‍പില്‍ ഒരു മരണം കണ്ടപ്പോളാണ് എന്റെ രക്ഷപെടലിന്റെ ആഴം എത്രയുണ്ടെന്ന് എനിക്കു മനസ്സിലായത്. ശരീരത്തിനെ കാര്യമായി ബാധിച്ചില്ലെങ്കിലും മുകളില്‍ എഴുതിയ എല്ലാവിധ രക്ഷപെടീലുകള്‍ക്കും അപ്പുറമുള്ള ഒരു വലിയ രക്ഷപെടീല്‍ തന്നെ ആയിരുന്നു അത്.....

റിയാദില്‍ ഒരു കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോയ്ന്‍ ചെയ്തത് 1997 മെയ് 27 നായിരുന്നു. എനിക്ക് ഇരുപത്തിനാല് വയസ്സ്. വന്നതിന്റെ അടുത്ത വര്‍ഷം തന്നെ ഒരു വലിയ അപകടത്തില്‍ നിന്ന് ഞാന്‍ അത്ഭുതകരമായി രക്ഷപെട്ട കഥയാണ് രാധികേ അതു നീയോ..? എന്ന പേരില്‍ ഞാന്‍ എഴുതി എന്നു പറഞ്ഞത്. അതിനാല്‍ തന്നെ ഒരിക്കല്‍ കൂടി അത് ഇവിടെ വിവരിക്കുന്നതിലെ അനൌചിത്യം കണക്കിലെടുത്ത് ഇതൊനോട് ചേര്‍ന്ന് ആ ബ്ലോഗും കൂടി വായിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.

രണ്ടായിരത്തില്‍ തന്നെ വീണ്ടും ഞാന്‍ ഒരു വലിയ റോഡ് ആക്സിഡന്റിനെ നേരിടേണ്ടി വന്നു. ദുബായില്‍ നിന്ന് ഓഡര്‍ ചെയ്ത ഫ്ലോര്‍ ടൈലുമായി വന്ന ട്രെയിലര്‍ തിരക്കി ഇറങ്ങിയതായിരുന്നു ഞാനും എന്റെ സുഹൃത്തും. ട്രെയിലര്‍ ഡ്രൈവര്‍ പറഞ്ഞ ലോക്കേഷന്‍ റിയാദ് സിറ്റിയില്‍ നിന്ന് അകന്ന ഒരു സ്ഥലം ആയതിനാല്‍ റോഡിനെ കുറിച്ച് അത്ര പരിചയമില്ല. റിയാദ് ദമാം ഹൈവേയില്‍ സിറ്റി കഴിഞ്ഞുള്ള ഒരു സര്‍വ്വീസ് റോഡാണ് ലക്ഷ്യം. സുഹൃത്ത് വണ്ടി ഓടിക്കുന്നു. ഹൈവേയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് കടന്ന ഞങ്ങളുടെ വണ്ടി പൊടുന്നനവേ ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു. ഏതാണ്ട് 150 കിലോമീറ്റര്‍ സ്പീഡില്‍ ഓടിയ വണ്ടി പെട്ടെന്ന് അത്തരം ഒരു കുഴിയിലേക്ക് വീണത് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയായി. വണ്ടി തിരിഞ്ഞ് ഹൈവേയിലേക്ക് ക്രോസായി കയറി രണ്ടു സൈഡിലേക്കുള്ള ഹൈവേകള്‍ തിരിക്കുന്ന ഡിവൈഡറില്‍ ഊക്കോടെ ഇടിച്ചു നിന്നു. ഞങ്ങള്‍ക്ക് 200 മീറ്റര്‍ അകലെയായി ഒരു ട്രെയിലര്‍ പാഞ്ഞുവരുന്നുണ്ട്. ബ്രൈക്ക് പിടിക്കാന്‍ ഒക്കില്ല എന്ന നിസ്സഹായാവസ്ഥ ട്രിയിലര്‍ ഡ്രൈവര്‍ തന്റെ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ച് കാണിക്കുന്നുണ്ട്. സ്പീഡില്‍ വരുന്ന ഒരു ട്രെയിലര്‍ പൊടുന്നനവേ ബ്രേക്കിട്ടാന്‍ വരുന്ന ഭവിഷ്യത്ത് നമ്മുക്ക് അറിയാം. എന്റെ സുഹൃത്ത് റിവേഴ്സ് ഗിയര്‍ വലിച്ചിട്ട് ഇടിച്ച ഞങ്ങളുടെ വണ്ടി ഒന്നു പുറകിലേക്കെടുക്കാന്‍ ശ്രമം നടത്തി. പക്ഷേ ശ്രമം വിജയിച്ചില്ല. പിന്നെ നടന്നത് ഞങ്ങളുടെ മനോബലം മാത്രം. പൊടുന്നനവേ ഡോര്‍ തുറന്ന് ഞങ്ങള്‍ ഹൈവേയുടെ ഡിവൈഡറിനപ്പുറത്തേക്ക് ചാടിയതും പാഞ്ഞുവന്ന ട്രെയിലര്‍ ഒരു ഹുങ്കാരവത്തോടെ ഞങ്ങളുടെ കുഞ്ഞു വണ്ടിയെ ഇടിചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു. എല്ലാന്‍ നിമിഷങ്ങള്‍ക്കൊണ്ട് സംഭവിച്ചു. പിന്നീട് ചിതറി തെറിച്ച ഞങ്ങളുടെ വണ്ടി ഹൈവേയില്‍ നിന്ന് തൂത്തുവരുമ്പോള്‍ അതില്‍ മനുഷ്യമാംസം ഇല്ല എന്നത് കാഴ്ചക്കാര്‍ക്ക് അല്‍ഭുതവും ഒപ്പം ആശ്വാസവും നല്‍കി എന്നു വേണമെങ്കില്‍ പറയാം.

അടുത്തത് സംഭവിച്ചത് സൈറ്റിലെ ആക്സിഡന്റായിട്ടാണ്. അത് രണ്ടായിരത്തി നാലില്‍. അന്ന് ഞാന്‍ ജിദ്ദയില്‍ തന്നെയാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് സൈറ്റിലെ മെയിന്‍ വെല്‍ഡറായ രഘു ഒരഭ്യര്‍ത്ഥനയുമായി വന്നു. “സാര്‍ രാവിലെ സൈറ്റു വരെ ഒന്നു വരണം. ചെറിയ ഒരു സംശയമുണ്ട് അത് വച്ചു പണി തുടരാന്‍ കഴിയില്ല” രാവിലെ 6.30ന് ഞാന്‍ ഹാജര്‍. പണി തീര്‍ന്ന കെട്ടിടത്തിലെ ഫിനിഷിങ്ങ് വര്‍ക്കുകള്‍ നടക്കുകയാണ്. നേരം പുലര്‍ന്നിട്ടില്ല അതിനാല്‍ സൈറ്റില്‍ വെളിച്ചം കുറവ്. രഘു അഞ്ചടിയില്‍ താഴെ നീളമുള്ള ഒരു മനുഷ്യനാണ്. ഞാന്‍ ആറടിയും. രഘു എന്നെ സ്റ്റെപ്പിലൂടെ രണ്ടാം നിലയിലേക്ക് നയിച്ചു. ചുറുചുറുക്കായി പടികള്‍ ഓടി കയറുന്ന രഘുവിനൊപ്പം ഞാന്‍ ഓടിക്കേറുമ്പോള്‍ സ്റ്റെയര്‍കേസില്‍ കൂര്‍ത്തു നില്‍ക്കുന്ന ഒരു കമ്പി എന്റെ ശ്രദ്ധയില്‍ പെടാന്‍ മത്രം വെളിച്ചം അവിടെ ഇല്ലായിരുന്നു. സ്പീഡില്‍ ചെന്ന എന്റെ തലയില്‍ തന്നെ കമ്പി ഇടിച്ചു. ഇടിച്ചതു മാത്രം ഓര്‍മ്മ. പിറകിലേക്ക് മറിഞു. എന്നെ പിന്‍‌തുടര്‍ന്നു വന്ന മേശരി തമിഴന്‍ പെരുമാള്‍ വീഴുന്നതിനു മുന്‍പ് പിറകില്‍ നിന്ന് താങ്ങി എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അല്ലേങ്കില്‍ ആ വീഴ്ചയില്‍ എന്റെ ജീവിതം അവസാനിക്കുമായിരുന്നേനേം. ആ ഇടിയുടെ ഫലമായി ശരീരത്തിന്റെ ഒരു വശം 50% ത്തോളം തളര്‍ന്നു. പിന്നെ തുടര്‍ച്ചയായ ചികിത്സകള്‍, പിഴിചിലുകള്‍. ഇന്ന് വീണ്ടും ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും കഴുതിലെ ഡിസ്കിന്റെ പ്രശ്നമായി ആ സംഭവം എന്നെ ഓര്‍മ്മയില്‍ നിന്ന് മാറാതെ സൂക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു.

രണ്ടായിരത്തി പത്ത് ജൂലൈയിലും ഒരു വണ്ടി അപകടത്തെ നേരിട്ടു ഞാന്‍. അതും ജീവനെടുത്തേക്കാവുന്ന ഒന്ന്. ഒരു നിമിഷത്തെ എന്റെ അവസരോചിതമായ പെരുമാറ്റം എന്നെ ആ അപകടത്തില്‍ നിന്നും നൂലിഴ വ്യത്യാസതില്‍ രക്ഷപെടുത്തി. ഞാന്‍ ഓടിച്ചിരുന്ന വണ്ടിയുടെ ഒരു ഭാഗം തകര്‍ന്നു എങ്കിലും ഒരു പോറല്‍ പൊലും ഏല്‍ക്കാതെ എനിക്ക് രക്ഷപെടാന്‍ കഴിഞ്ഞത് ദൃസാക്ഷികളെ പോലും അല്‍ഭുതപ്പെടുത്തി. പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന എന്റെ വാഹനത്തെ തെറ്റായ ദിശയില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഇടി കിട്ടിയത് ഡ്രിവറായ ഞാന്‍ ഇരിക്കുന്ന ഡോറിലും. ആ ഭാഗം ഇടിച്ച് ഏതാണ്ട് എന്റെ വണ്ടിയുടെ ഡ്രിവര്‍ സീറ്റും കവിഞ്ഞ് മദ്യഭാഗം വരെ തകര്‍ത്തു കളഞ്ഞു. എന്നിട്ടും ഞാന്‍ രക്ഷപെട്ടത് സേഫ്റ്റിക്ക് വേണ്ടി എപ്പോഴും ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധിക്കാറുള്ള സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതു മൂലവും. പാഞ്ഞുവരുന്ന വണ്ടി എന്നെ ഇടിക്കുമെന്ന് ഉറപ്പായ നിമിഷത്തില്‍ എന്റെ വണ്ടിയുടെ ഓട്ടോമാറ്റിക്ക് ഗിയര്‍ പെട്ടെന്നു തന്നെ പാര്‍ക്കിങ്ങിലേക്ക് മാറ്റാനും, മുന്നിലെ യാത്രക്കാരുടെ സീറ്റിലേക്ക് എനിക്ക് ചാടിമാറാന്‍ കഴിഞ്ഞതും എന്തോ ദൈവഭാഗ്യം മാത്രം. പിന്നീട് ഒരു ട്രയല്‍ എന്ന നിലയില്‍ ആ ചാട്ടം പലതവണ പരീക്ഷിച്ചെങ്കിലും ഒരിക്കല്‍ പോലും എനിക്കതിന് കഴിഞ്ഞിട്ടില്ല. സംഭവം കണ്ട് ആദ്യം ഓടി വന്നവര്‍ ഒരു കുഴപ്പവുമില്ലാതെ നില്‍ക്കുന്ന എന്നെ കണ്ട് പ്രതികരിച്ചത് അല്‍ഭുതം എന്നും.

ഇതിനിടയില്‍ ചെറുതും വലുതുമായ ഒരുപാട് തലോടലുകള്‍ എനിക്ക് യമദേവന്‍ തന്നിട്ടുണ്ട്. ഒരുപക്ഷേ ജീവനെടുക്കാവുന്നവ തന്നെ. പക്ഷേ അതിന്റെ ഭീകരത നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അവയൊക്കെ അത്രമാത്രം തീവ്രമായിരുന്നു എന്നു പറയുക പ്രയാസം. ഇന്ന് ഞാന്‍ ഈ വിഷയം എഴുതാന്‍ തിരഞ്ഞെടുക്കുമ്പോള്‍ മരണദേവന്റെ മറ്റൊരു അനുകമ്പ അതിന്റെ പിന്നിലും കാണാം. ഇന്നൊരുപക്ഷേ ഞാന്‍ ഇത് എഴുതാന്‍ ഭൂമിയില്‍ ഉണ്ടായിരിക്കുമായിരുന്നില്ല. എന്റെ പ്രിയപ്പെട്ട കൂട്ടുകാരനോടൊപ്പം അല്ലെങ്കില്‍ അയാളോടൊപ്പം മരിച്ച മറ്റു മൂന്നു പേര്‍ക്കൊപ്പം മോര്‍ച്ചറിയുടെ മരവിപ്പില്‍ ഞാനും സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കേണ്ടവന്‍ ആയിരുന്നേനേം. ഭാഗ്യം എന്നെ മരണത്തില്‍ നിന്ന് രക്ഷിച്ചപ്പോള്‍ നിര്‍ഭാഗ്യം എന്റെ പ്രിയ സുഹൃത്തിനെ എന്നില്‍ നിന്ന് വേര്‍പ്പെടുത്തി.

ജിദ്ദയില്‍ നിന്നും 700 കിലോമീറ്റര്‍ അകലെയുള്ള ജിസാനില്‍ ഒരു പ്രോജക്ടിന്റെ ചര്‍ച്ചകള്‍ക്കായി എന്റെ പ്രിയ സുഹൃത്ത് എന്നെ ക്ഷണിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ച ആകുന്നു. ഞാന്‍ പറഞ്ഞു “റോഡ് മര്‍ഗ്ഗം ഞാനില്ല, ഫ്ലിറ്റിനാണെങ്കില്‍ ഞാന്‍ വരാം..” പക്ഷേ അയാള്‍ സമ്മതിച്ചില്ല “അജിത്ത് നമ്മള്‍ അഞ്ചാറ് പേരുണ്ട്, ഇതൊരു പ്ലഷര്‍ ട്രിപ്പായിരിക്കും” പകുതി മനസ്സൊടെ ഞാന്‍ ഞാന്‍ തലയാട്ടി. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച്ച ചര്‍ച്ചയില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ചൊവ്വഴ്ച്ച രാവിലെ ജിസാനിലേക്ക് പുറപ്പെടുക എന്ന്. എന്നാല്‍ തിങ്കളാഴ്ച രാവിലെ എനിക്ക് റിയാദില്‍ നിന്ന് ഒരു ക്ലയന്റിന്റെ ഫോണ്‍ കോള്‍. “നിങ്ങള്‍ കോട്ട് ചെയ്ത പ്രോജക്ടിന്റെ നെഗോസിയേഷന്‍ മീറ്റിങ്ങിനായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റിയദില്‍ എത്തുക”... ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ചു റിയാദില്‍ പെട്ടെന്ന് എത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവതരിപ്പിച്ചു. അയാള്‍ പക്ഷേ നിരാശയിലായി. ഒടുവില്‍ അയാള്‍ തന്നെ എന്റെ കുറവിന് ഒരു പരിഹാരം കണ്ടെത്തി “അജിത്ത് ഞങ്ങള്‍ പോയി കാര്യങ്ങള്‍ കണ്ടു വരാം രണ്ടാം യാത്രയില്‍ നി കൂടി വന്നാല്‍ മതിയാകും”.. രണ്ടു കാര്യങ്ങളും ഭംഗിയായി നടക്കുമല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ റിയാദിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് റെഡിയാക്കി. എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോളും സുഹൃത്ത് വിളിച്ചു. “നീ കൂടി ഉണ്ടായിരുന്നെങ്കില്‍ യാത്ര രസകരമായിരുന്നേനേം” ... “അടുത്ത യാത്ര നമ്മുക്ക് അടിപൊളിയാക്കാം” ഞാന്‍ സമാധാനിപ്പിച്ചു. പിറ്റേന്ന് റിയാദില്‍ മീറ്റിങ്ങ് സ്ഥലത്തേക്ക് പോകൂന്നതിനിടയില്‍ സുഹൃത്തിന്റെ വിളി... അട്ടഹാസം പോലെയുള്ള ചിരിക്കു പിന്നാ‍ലെ അയാള്‍ പറഞ്ഞു “ അജിത്ത് ഞാന്‍ പറഞ്ഞിരുന്നില്ലേ ഇതൊരു പ്ലഷര്‍ ട്രിപ്പായീരിക്കുമെന്ന്, രസകരമായ യാത്ര” ഞാനും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.

മീറ്റിങ്ങ് റൂമില്‍ ഇരിക്കുമ്പോള്‍ എന്റ്യും ജിസാനിലേക്ക് പോയ സുഹൃത്തിന്റെയും കോമണ്‍ സുഹൃത്തായ മറ്റൊരാളുടെ കോള്‍. മീറ്റിങ്ങില്‍ ആയിരുന്നതിനാല്‍ സൈലന്റില്‍ ഇട്ടിരിക്കുകയായിരുന്നു എങ്കിലും തുടര്‍ച്ചയായി പത്തോളം കോളുകള്‍ ആയപ്പോള്‍ ഞാന്‍ മറ്റുള്ളവരോട് ക്ഷമ പറഞ്ഞ് പുറത്തിറങ്ങി. അങ്ങോട്ട് ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്ത കോള്‍. “അജിത്ത് നീ എവിടെയണ്..? ആകംഷ മുറ്റിയ ചോദ്യം... “റിയാദില്‍” മീറ്റിങ്ങിനിടെ ശല്യപ്പെടുത്തിയതിന്റെ അരോചകതയില്‍ എന്റെ മറുപടി..... ദുരാനി (പാക്കിസ്ഥാനിയാ എന്റെ സുഹൃത്തിന്റെ പേര്‍ അങ്ങനെയാണ് ) നിന്റെ കൂടെയുണ്ടോ.... “ഇല്ല..അയാള്‍ ജിസാനില്‍ പോയില്ലേ...?” ഈ തവണ എന്നിലും അല്‍പ്പം ആകാംഷ ഉണ്ടായി..... പൊടുന്നനവെ അങ്ങേ തലക്കല്‍ നിന്നു വന്ന വാര്‍ത്ത കേട്ട് ഞാന്‍ തരിച്ചു പോയി.... “അജിത്ത് ദുരാനി ഈസ് നോ മോര്‍ അല്‍പ്പം മുന്‍പ് നടന്ന ഒരു കാറപകടത്തില്‍ അയാളും കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചു” തരിച്ചിരുന്ന എന്നെ ഞെട്ടിപ്പിച്ചത് ഫോണിന്റെ അങേതലയില്‍ നിന്ന് തുടര്‍ന്നു കേട്ട കാര്യമാണ്... “അജിത്ത് ആ നാലു പേരില്‍ ഒരാള്‍ ഇന്‍ഡ്യക്കാരന്‍ ആണെന്ന് അറിയാന്‍ കഴിഞ്ഞു. അത് നീയാണോ എന്ന് സംശയമായിരുന്നു എനിക്ക്, ദൈവം എന്റെ ഒരു സുഹൃത്തിനെ എങ്കിലും കാത്തല്ലോ..!”

ഇന്ന് ഞാന്‍ വീണ്ടും മരണത്തിനു അപ്പുറത്തെ ഒരു സമസ്യയായി നിലകൊള്ളുന്നു. എന്റെ പ്രിയ സുഹൃത്ത് ഇതെഴുതുമ്പോളും മോര്‍ച്ചറിയിലെ മരവിപ്പില്‍.... ഇതുവരെ എനിക്കു തന്ന എല്ലാ സൌഭാഗ്യങ്ങള്‍ക്കൂം ദൈവത്തോട് കടപ്പാടും നന്ദിയും മാത്രം. ഒപ്പം എന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍ പൂക്കള്‍.....

ഇന്നലയോളം എന്തെന്നറിഞ്ഞില്ല.....
ഇനി നാളെയും എന്തെന്നറിഞ്ഞില്ല.....
ഇന്നി കണ്ട തടിക്കു വിനാശവും
ഇന്ന നേരമെന്നേതും അറിഞ്ഞില്ല!

Thursday 14 October 2010

തെമ്മാടിക്കുഴി



രാമാ.... എങ്കിലും നീ.....!

അമ്പ്രാ.... ഓര് ഏന് മാസത്തില് പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും.... ങ്ങള് ഏന് എന്തു തരും?

അല്ല .... ഞാന്‍ നിനക്ക് ഇത്രയും നാളും വേല ചെയ്ത് ജീവിക്കാനുള്ള വക തന്നില്ലേ.... അതിനെ തള്ളിപ്പറയരുത് രാമാ..!

അമ്പ്രാ.... ഇനി ഏന് ഇങ്ങടെ വേല മാണ്ട.... വേല ശെയ്യാണ്ട് സുകായി കയ്യാന്ന് ഓര് പറഞ്ഞ്...!

പട്ടിണി മരണം രാമനെ തെമ്മാടിക്കുഴിയില്‍ എത്തിച്ചു...!

Wednesday 8 September 2010

വിദ്യാധനം സര്‍വ്വ ധനാല്‍.....








പുതിയതായി തീര്‍ത്ത മതില്‍ കടക്കുന്നിടം വരെ സുനിലിന് തന്റെ ഓര്‍മ്മകളുടെ കൂടാരമായ വിദ്യാലയത്തിലേക്കാണ് പോകുന്നതെന്ന ഒരു സൂചനയും അദ്ദേഹം തന്നിരുന്നില്ല്ല.

അല്ലെങ്കില്‍ തന്നെ ഇന്നലെ ജോയിന്‍ ചെയ്യുമ്പോള്‍ താന്‍ വിചാരിച്ചത് ആ ചെറിയ ഓഫീസില്‍ ക്വാണ്ടിറ്റി സര്‍വ്വേയര്‍ എന്ന ഓമനപ്പേരില്‍ ഒതുക്കി ഇടുമെന്നായിരുന്നില്ലേ!

പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തന്നെ മുംബക്ക് വണ്ടി കയറി. പിന്നെ നാലുവര്‍ഷം നീണ്ട മുംബൈ പ്രവാസ ജീവിതം. മാറി മാറി പല കമ്പനികള്‍. ഒടുവില്‍ ചിക്കന്‍പോക്സിന്റെ രൂപത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചു. മുംബൈയിലെ നരക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടി കയറി.

അപ്രതീകഷിതമായി അടുത്ത ബന്ധുവഴി ഈ കമ്പനിയില്‍ ജോലി തരപ്പെട്ടത്.

ഇന്റര്‍വ്യൂ എന്ന പ്രഹസനം കഴിഞ്ഞപ്പോള്‍ തന്നെ മുതലാളിയുടെ വക അനൌണ്‍ന്റ് വന്നു..... “ഇവിടെ അടുത്ത് ഒരു കെട്ടിടം പണിയുന്നുണ്ട്... സുനില്‍ അവിടെ സൈറ്റിന്റെ ചുമതലയിലായിരിക്കും..”

എന്തുമാവട്ടെ... പ്രീഡിഗ്രി കാലത്തെ തന്റെ സന്തത സഹചാരിയായ സൈക്കിളില്‍ ചെന്നെത്താന്‍ കഴിയുന്ന ദൂരം മാത്രം. ശമ്പളം അല്‍പ്പം കുറഞ്ഞാലെന്താ. ദിവസവും മൂന്നു നേരം അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി നഷ്ടപ്പെടില്ലല്ലോ....

ഉച്ചക്ക് അമ്മയോടെ പ്രത്യേകം പറഞ്ഞ് പൊതിച്ചോറ് കെട്ടിക്കണം.... തേങ്ങാ ചമ്മന്തിയും, കടുകുമാങ്ങയും, മുട്ടപൊരിച്ചതും, തോരനും.... ആഹാ.... ലക്ഷങ്ങള്‍ വിലകൊടുത്താലും കിട്ടാത്ത രുചി!

“സുനില്‍ ഇതാണ് നമ്മുടെ സൈറ്റ്. ഇന്നു മുതല്‍ താനാണ് ഇതു നോക്കി നടത്തേണ്ടത്......” കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതലാളിയുടെ പരിചയപ്പെടുത്തല്‍....

ചിരിച്ചു... “സാര്‍ ഇതെന്റെ വിദ്യാലയമല്ലേ ഞാന്‍ പഠിച്ചു വളര്‍ന്ന, എന്റെ ഗന്ധം വിട്ടുമാറാത്ത, ഒരുപാട് ഓര്‍മ്മകള്‍ അയവിറക്കാനുള്ള എന്റെ വിദ്യാലയം..”

“ഹ...ഹ അതേയോ.... അപ്പോള്‍ ഞാന്‍ തന്ന സസ്പെന്‍സിന് അര്‍ത്ഥമുണ്ടായി....അപ്പോള്‍ കൂടുതല്‍ ശ്രദ്ധകാണുമെന്നു പ്രതീക്ഷിക്കാം..” മുതലാളി അതു ആസ്വദിച്ചു, ഒപ്പം സ്വല്‍പ്പം ബിസിനെസ്സും....

“നീണ്ട” പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിദ്യാലയ മുറ്റത്ത്.... പഴയ കെട്ടിടങ്ങള്‍ക്ക് പുതിയ കൊണ്‍ക്രീറ്റ് മന്ദിരങ്ങള്‍ വഴിമാറിക്കൊണ്ടിരിക്കുന്നു....

തല ഉയര്‍ത്തി നിന്നിരുന്ന ബദാം മരങ്ങളുടെ തണലും തലോടലും ഇനി വരുന്ന തലമുറ വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാവും. അവയുടെ അസ്ഥി കൂടങ്ങള്‍ അടുത്ത ലോറിയുടെ ഊഴവും കാത്ത് ഒരു മൂലയില്‍ വിശ്രമിക്കുന്നു‍....

ഇന്ന് ബാക്കി നില്‍ക്കുന്നത് പഴയ കുരിശടിയും, മൂത്രപ്പുരയും, ചരിത്രമുറങ്ങുന്ന ഓഡിറ്റോറിയവും, പിന്നെ കരുകരുപ്പിന്റെ മൃദുസ്വരം ഉതിര്‍ക്കുന്ന മുറ്റത്തെ ആറ്റുമണലും മാത്രം....

നാളെ ഒരു പക്ഷേ അതും ഇവിടെ ഉണ്ടാവില്ല.... പൂര്‍ണമായും ആധുനികനാകാനുള്ള വെമ്പലില്‍ ഈ കാണുന്നതൊക്കെയും മണ്മറഞ്ഞേക്കാം.

തരി മണലിലേക്ക് കാല്‍ കുത്തുമ്പോള്‍ അതുവരെ ഇല്ലാത്ത ഒരാവേശം സുനിലേക്ക് സന്നിവേശിക്കപ്പെട്ടുവോ......

“കോവാലാ.... എടാ.....നീ എന്താ അവിടെ നിന്നു കളഞ്ഞത്.... വാ കളിക്കാം...” ആ വിളി അനിലിന്റേതാണോ, അതോ പ്രകാശിന്റെയോ...... അവര്‍ കുരിശും തൊടിയുടെ അപ്പുറത്ത് കാണുന്ന പൂഴിമണലില്‍ തിമിര്‍ക്കുകയാണോ...?

ഒരു നിമിഷം ഉള്‍ത്തരിപ്പോടെ കണ്ണുകള്‍ ആ ഭാഗത്തേക്ക് നീണ്ടു... അവിടെ പ്രകാശില്ല, അനിലില്ല.... കുറെ പുതിയ കുട്ടികള്‍ മണ്ണുവാരി പരസ്പ്പരം എറിയുന്നു...

വലതു കൈ അറിയാതെ തലമുടിനാരുകളെ ഉഴിഞ്ഞു.... ഇല്ല ഒരു തരി മണലുപോലും ഇല്ല.... നഷ്ടപ്പെട്ട ബാല്യമണലരികളെ ഇനി ഒരിക്കലും മുടിനാഴിരകളില്‍ നിന്ന് പെറുക്കി എടുക്കാനൊക്കില്ലല്ലോ!

“സാര്‍ ഒരു നിമിഷം” മുതലാളിയുടെ അനുവാദം കാത്തു നില്‍ക്കാതെ മുന്നോട്ട് നടന്നു.... തന്റെ പ്രിയപ്പെട്ട ക്ലാസ് മുറി... 10 ബി.... അടുത്ത ഘട്ട പുനര്‍നിര്‍മ്മിതിക്ക് മുന്നില്‍ പിടഞ്ഞു വീഴാന്‍ മാനസികമായി തയ്യാറെടുത്തതു പോലെ..

പാതി ചാരിയ നീല ചായം തേച്ച വാതിലിലൂടെ ഉള്ളിലേക്ക് നോക്കി.... എവിടെ എന്റെ പ്രിയപ്പെട്ട തോമസ് സാര്‍? പകരം കട്ടിമീശ വച്ച ചെറുപ്പക്കാരന്‍ മാഷ്.

“ആരാ മനസ്സിലായില്ല...?” മാഷിന്റെ ആകാംഷ മുറ്റിയ ചോദ്യം.

“ഞാന്‍ സുനില്‍ ഗോപാലകൃഷ്ണന്‍... ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി” വാക്കുകളില്‍ അല്‍പ്പം അഹന്തയുണ്ടായിരുന്നോ?

നിസംഗമായ ഒരു മൂളലില്‍ മാഷിന്റെ ആകാംക്ഷക്ക് വിരാമമായി....

മുന്‍ ബഞ്ചിലെ മൂന്നാം സ്ഥാനക്കാരനെ ആകാംഷയോടെ നോക്കി... തന്റെ സ്ഥാനം... തന്നെ പോലെ കറുത്തു മെല്ലിച്ച മറ്റൊരുവന്‍.... അപരിചതനെ കണ്ട് അന്തംവിട്ട് നോക്കിയ കുട്ടികളില്‍ തന്റെ കണ്ണുകള്‍ അവനില്‍ ഉടക്കിയപ്പോള്‍ പ്രത്യുപകാരമായി അവന്‍ നിഷ്കളങ്കമായ ഒരു ചിരി മടക്കി.

ക്ലാസ് ‌മുറിയും കടന്ന്, എന്‍ സി സി ഓഫീസും കുരുശു തൊടികും ഇടയിലുള്ള എന്റെ പ്രിയപ്പെട്ട കളി സ്ഥലത്തേക്ക്...

ജിംനാസ്റ്റിക്ക് ബാറുകള്‍ക്കിടയില്‍ വിരിച്ചിരിക്കുന്ന പൂഴി മണലില്‍ പഴയതിലും വലിയ കുഴി രൂപാന്തരപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എത്ര പേരുടെ മുഴിയിടകള്‍ക്കിടയില്‍ ആ മണല്‍ത്തരികള്‍ നനുനനുത്ത ഓര്‍മ്മകളുടെ പൂക്കാലം തീര്‍ത്തിട്ടുണ്ടാവും.

കുരിശുതൊടിയില്‍ മുഖം മുത്തി അല്‍പ്പ നേരം പ്രാര്‍ത്ഥിച്ചു. ഹിന്ദുവിന്റെ പ്രാര്‍ത്ഥന കര്‍ത്താവ് മുഖവിലക്കെടുക്കുമോ അവോ... മുന്‍പ് പരിഗണിച്ചിരുന്നു... ഇന്നത്തെ കൈവെട്ട് സംസ്കാരത്തില്‍ ദൈവങ്ങളും പക്ഷപാതികളായിട്ടുണ്ടാവുമോ?

പമ്പയാറിന്റെ കളകളാരവം കാ‍തുകളില്‍ ഒഴുകിയെത്തി. തന്നെ നാടിനോട് അടുപ്പിക്കുന്ന മറ്റൊരു വൈകാരിക ശബ്ദം. അനേകം മിഴിമുനകളുടെ പ്രഭാവം താങ്ങാനാവാതെ ആവണം, ചുറ്റുമതിലില്‍ അന്നുണ്ടായിരുന്ന ചെറിയ സുഷിരം ഇന്ന് ഒരു കൈപ്പത്തിയോളം വലുതായിരിക്കുന്നു...

മെല്ലിച്ചു വീഴാറായ തൂക്കുപാലത്തിനു മുന്നില്‍ വെള്ള പ്രതലത്തില്‍ ചുവപ്പക്ഷരത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് തൂങ്ങുന്നു... “പാലം അപകടത്തില്‍”

പ്രൌഡിയോടെ അതിനു തൊട്ടപ്പുറത്ത് പഴമയെ കല്ലെറിയുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി എന്നവണ്ണം പുതു പുത്തന്‍ കോണ്‍ക്രീറ്റ് പാലം.... അവന്‍ നിലം‌പൊത്താറായ തൂക്കു പാലത്തിനു നേരെ പല്ലിളിക്കുന്നുണ്ടാവുമോ..?

പാലത്തിനപ്പുറത്ത് ബേബിച്ചായന്റെ ബേക്കറി ഇരുന്നിടത്ത് ഇരുനില മാളികയുടെ വന്യ ഭംഗി....

കുട്ടനാട്ടിലേക്ക് മണലുമായി പമ്പയറ്റിലൂടെ പോകുന്ന കെട്ടുവള്ളങ്ങളിലെ നാടന്‍ പാട്ടിന്‍ ശീലുകളുടെ അലയൊലികള്‍ ഇന്നും കാതുകള്‍ക്ക് ഇമ്പമയമായി അലയടിക്കുന്നു.... രണ്ടു മുഴുനീളന്‍ മുളകള്‍ ചേര്‍ത്തു കെട്ടിയാലും താഴാത്തത്ര ആഴമുള്ള ചുഴികളാല്‍
വന്യമായ കയത്തിലൂടെ വള്ളവും നിയന്ത്രിച്ചു പോകുന്നവരെ അന്നു കണ്ടിരുന്നത്
എത്രമാത്രം ആരാധനയോടെ ആയിരുന്നു.

ബേബിച്ചായന്‍ പറയുമായിരുന്നു... “അതാണ് അത്തിക്കയം. ഏതാണ്ട് ഒരു കിലോമീറ്റര്‍ ആഴമുണ്ട് കയത്തിന്. മുതലയുള്ള കയമാ... അവിടെ വീണവരുടെ എല്ലു പോലും ബാക്കി ഉണ്ടാവില്ല” ഒരിക്കലും അവസാനിക്കാതെ ബേബിച്ചായന്റെ കഥകള്‍ ... ചുറ്റും മുഴച്ച മിഴികളും പിളര്‍ന്ന വായുമായി കുട്ടികളുടെ നിര....

ചില അവസരങ്ങളില്‍ ആകാംഷയോടെ മുള്‍മുനയില്‍ നിര്‍ത്തി ബേബിച്ചായന്‍ തന്റെ ബിസിനെസ്സ് തന്ത്രം പുറത്തെടുക്കും....”പപ്സ് ഒന്ന് എടുക്കട്ടേടാ..?” കഥയുടെ ആവേശത്തില്‍ സ്കൂളില്‍ ഫീസിന് കൊണ്ടുവന്ന പൈസ പോലും എടുത്ത് ബേക്കറി വാങ്ങിച്ചു കളയും...”

“ഹ..ഹ“ തന്റെ ചിരി അല്‍പ്പം ഉച്ചത്തിലായോ...? ഇന്നു ബേബിച്ചായനും മണ്മറഞ്ഞിരിക്കുന്നു...

“ആരാ പിള്ളേരെ കിഴുത്തേലൂടെ എത്തി നോക്കുന്നത്...?“

ഡ്രില്‍ മാസ്റ്റര്‍ സദാശിവന്‍ സാറിന്റെ ശബ്ദം... ഞെട്ടി പിന്‍‌തിരിഞ്ഞു.... പെട്ടെന്ന് ആ സത്യം ഉള്‍വിളിയായി എത്തി. മുംബയിലെ ഒരു സായാഹ്നത്തില്‍ അമ്മയുടെ ഒരു ഫോണ്‍ കോളിലൂടെ സദാശിവന്‍ സാറിന്റെ മരണവാര്‍ത്ത അറിഞ്ഞത്.

രൂക്ഷഗന്ധം ഉതിര്‍ത്ത് മൂത്രപ്പുര.... വര്‍ഷങ്ങള്‍ പലതായി കുട്ടികള്‍ നിരന്നു നിന്ന് ഉപ്പുരസം കൊണ്ട് ചിത്ര രചന നടത്തിയതിനാലാവാം, ഭിത്തിയിലെ സിമിന്റിന്റെ ആവരണം അടര്‍ന്ന് ചുവന്ന ഇഷ്ടികകള്‍ തെളിഞ്ഞു നില്‍ക്കുന്നു. മൂത്രപ്പുരയെ രണ്ടായി തിരിക്കുന്ന അരഭിത്തിയില്‍ പണ്ടതേതിനേക്കാള്‍ കൂടുതല്‍ ചോക്കു കഷണങ്ങള്‍. ഭിത്തിയില്‍ പഴയതലമുറയുടെ ചോക്ക് ചിത്രങ്ങളുടേയും, മൂത്രപ്പുര സാഹിത്യത്തിന്റേയും മലേ പുതുതലമുറയുടെ കടന്നു കയറ്റത്തിന്റെ തിരു ശേഷിപ്പുകള്‍. അറിയാതെ ചോക്കില്‍ ഒന്നു കൈയ്യിലെടുത്തു.

പുറകില്‍ നിന്ന് ചെവിയിലൊരു പിടുത്തം..... അറിയാതെ ശ്‌ശ്‌ശ് എന്ന ശബ്ദം പുറപ്പെടുവിച്ചു......

തിരിഞ്ഞു നോക്കി.... അത്ഭുതം അത് ജോര്‍ജ്ജ്കുട്ടി സാര്‍ ആയിരുന്നു..... മുഖം കുനിച്ച് നില്‍ക്കുന്ന ആ പതിനഞ്ച് വയസുകാരന്‍ ഞാന്‍ തന്നെയല്ലേ?

“എന്താടാ ഈ എഴുതിയത്...?“ ഘനഗംഭീരത നിറഞ്ഞ ചോദ്യം.... മൂത്രപ്പുര നിന്റെ ആഭാസം എഴുതി വെക്കാനുള്ള ഇടമാണെന്ന് കരുതിയോ?

“നീ ഏതു ക്ലാസിലേയാ.....?”

“പത്ത് ബി....“ ഞാനെന്ന നിഷേധിയുടെ പക നിറഞ്ഞ മറുപടി.

“ഓഹോ... നീ എന്റെ കൂടെ വരൂ....”. ചെവിയില്‍ നിന്ന് പിടുത്തം ഇപ്പോഴും വിട്ടിട്ടില്ല! എന്‍ സി സി യുടെ ഇടുങ്ങിയ ഓഫീസ് മുറിയിലേക്ക്....

“ഇവിടെയിരിക്കൂ... നിന്നെ മര്യാദ പഠിപ്പിക്കാമോ എന്നു ഞാനൊന്നു നോക്കട്ടെ..” പുറത്തു നിന്നു പൂട്ടിയ മുറിയില്‍ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വേലിക്കെട്ടുകള്‍ക്ക് വിലക്കല്‍പ്പിക്കാത്ത കൌമാര മനസ്സിന്റെ അസ്വസ്ഥത.

മണിക്കൂറുകള്‍ നീണ്ട ഒറ്റപ്പെടുത്തലിന്റെ വേദന നിഷേധ മനസ്സിനെ പകയുടെ കൊടുമുടിയില്‍ എത്തിച്ചു....

ഇടുങ്ങിയ മുറിക്കുള്ളിലേക്ക് വെളിച്ചത്തിനൊപ്പം പുറത്തെ ശുദ്ധവായുവിന്റെ തള്ളിക്കയറ്റം! ജോര്‍ജ്ജുകുട്ടി സാര്‍ ഒരു മഹാമേരു പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ എന്നു പോലും താന്‍ എന്തുകൊണ്ടാണ് ആശിച്ചത്....

പക്ഷേ കടന്നുവന്ന സാറിന്റെ മുഖം മുന്‍പ് കണ്ടതു പോലെ ക്രൌര്യം നിറഞ്ഞതായിരുന്നില്ല.... അവിടെ സഹതാപത്തിന്റെ ആവരണമിട്ട നിസംഗത!

മുറിയുടെ ഒരു മൂലയില്‍ കിടന്ന, കാലുകളുടെ ബലക്ഷയത്താല്‍ ഉപേക്ഷിക്കപ്പെട്ട ഒരു കസേര, ശ്രദ്ധാപൂര്‍വ്വം വലിച്ച് എന്റെ അടുത്തേക്കിട്ട് അതില്‍ ഉപവിഷ്ടനായി.... പിന്നെ ഒരു സ്വകാര്യം പറയും പോലെ......

“നീ കൊറ്റാത്തൂരെ ഗോപാലകൃഷ്ണന്‍ സാറിന്റെ മകനാണല്ലേ...?” ആ ശബ്ദം നേര്‍ത്തിരുന്നതായി തിരിച്ചറിഞ്ഞു...

“അതെ....“ തന്റെ മറുപടിയിലെ അഹന്തയുടെ ധ്വനി അദ്ദേഹം അവഗണിച്ചത് എന്തിനാണ്..?

തന്റെ ദൃഷ്ടി എതിരെയുള്ള ഭിത്തിയില്‍ തൂക്കിയിരിക്കുന്ന എന്‍ സി സി കേഡറുകളുടെ വസ്ത്രങ്ങളിലേക്ക് പായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി.

“നിന്നെ ഞാന്‍ പഠിപ്പിച്ചിട്ടില്ല, ഈ അവസാനവര്‍ഷം അതിനുള്ള അവസരം ഉണ്ടാവുമെന്നും തോന്നുന്നില്ല....പക്ഷേ ഞാന്‍ പഠിപ്പിച്ച മിടുക്കനായ ഒരു വിദ്യര്‍ത്ഥി ഉണ്ടായിരുന്നു.... നിന്റെ ജേഷ്ടന്‍....ഞാന്‍ അവന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു, അവന്‍ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയും... അവന്‍ ഈ സ്കൂളിലെ ഏറ്റവും മിടുക്കന്‍ കുട്ടി ആയിരുന്നു. എസ് എസ് എല്‍ സിക്ക് അവന്‍ ഈ സ്കൂളിലെ ഏറ്റവും മികച്ച മാര്‍ക്ക് വാങ്ങിയപ്പോള്‍ അവനെ നിര്‍ബന്ധമായും മെഡിക്കല്‍ എന്‍‌ട്രന്‍സ് എഴുതിപ്പിക്കണമെന്ന് നിന്റെ അച്ഛനോട് ഞങ്ങള്‍ പറഞ്ഞിരുന്നു. നിന്റെ അച്ഛന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ കഴിഞ്ഞ 3- 4 വര്‍ഷം മുന്‍പ് ചെങ്ങന്നൂരേക്ക് ഒരു ഓട്ടോയില്‍ കയറി ഡ്രൈവറുടെ സീറ്റില്‍ നിന്റെ ജേഷ്ടനെ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ഞെട്ടി പോയി. അവനോട് അന്നു ഞാന്‍ ചോദിച്ചു എന്താ നിനക്ക് പറ്റിയതെന്ന്. പക്ഷേ അവനു ഉത്തരമില്ലായിരുന്നു. പിന്നീട് ഞാന്‍ അവനെ കുറിച്ച് അന്വേഷിച്ചു. എനിക്കു കിട്ടിയ വിവരങ്ങള്‍ അവിശ്വസനീയമായിരുന്നു. അവനെ പോലെ മിടുക്കനായ ഒരു കുട്ടി എത്തിപ്പെടാന്‍ പാടില്ലാത്ത ഇടങ്ങളില്‍ അവനെത്തി പെട്ടു എന്നറിഞ്ഞപ്പോള്‍.....! ഇപ്പോള്‍ ഞാന്‍ നിന്നെ കുറിച്ച് നിന്റെ ക്ലാസ് ടീച്ചറിനോട് അന്വേഷിച്ചു. നീയും അവന്റെ പാതയിലേക്കാണെന്ന് എന്റെ മനസ്സു പറയുന്നു. അവന്‍ എസ് എസ് എല്‍ സി എങ്കിലും നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെങ്കില്‍ നീ അതിനും മുന്‍പ്...!”

പറഞ്ഞു മുഴുവിപ്പിക്കാനാവാതെ ജോര്‍ജ്ജുകുട്ടി സാര്‍ കുഴങ്ങി... പിന്നെ മെല്ലെ മുഖം താഴ്ത്തി.....

തന്റെ പാദങ്ങളില്‍ വീണ രണ്ടുതുള്ളി കണ്ണുനീരിന്റെ താപം സഹിക്ക വയ്യാതെ പൊടുന്നനവേ കാലുകള്‍ പിന്‍‌വലിച്ചു.....

അപ്രതീക്ഷിതമായിരുന്നു അത്.... അതും ഒരു പരിചയവുമില്ലാത്ത ഒരദ്ധ്യാപകനില്‍ നിന്ന് പ്രത്യേകിച്ച് .....

തരിച്ചു പോയ നിമിഷങ്ങള്‍.... വലിയ താഡനവും, ഒരുപക്ഷേ സ്കൂളില്‍ നിന്നു തന്നെ പുറത്താക്കലും ഒക്കെ പ്രതീക്ഷിച്ചിരുന്ന തനിക്ക് ആ അദ്ധ്യാപകന്‍ പകര്‍ന്നത് വ്യത്യസ്ഥ അനുഭവമായിരുന്നു.....

ഒരുവനെ ഓര്‍ത്ത് അവന്റെ മാതാപിതാക്കള്‍ വിലപിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഒരു അദ്ധ്യാപകന്‍!

തന്റെ എല്ലാ നിയന്ത്രണവും വിട്ടു പോയ അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്ന്.... മനസ്സിലേക്ക് ഒരു വിങ്ങല്‍ അരിച്ചു കയറി... അതുപിന്നെ തനിക്കു തന്നെ നിയന്ത്രിക്കാനാവാത്ത ഒരു അലമുറയാതും, മാഷിന്റെ കാല്‍പ്പാദങ്ങളിലേക്ക് സ്രാഷ്ടാംഗം പ്രണാമമായി അവസാനിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു......

സമാധാനിപ്പിച്ചില്ല.... എത്ര നേരം അങ്ങനെ കിടന്നു എന്നും ഓര്‍മ്മയില്ല..... തേങ്ങലിന്റെ അവസാനം കുളിര്‍മ്മയുള്ള രണ്ടു കൈകള്‍ തന്റെ തമുടിയിഴകളെ തഴുകി ഉണര്‍ത്തി.....

“എഴുനേല്‍ക്കടാ കോവാലാ...!” ജൊര്‍ജ്ജുകുട്ടി സാറിന്റെ അത്രയും നേരം കേള്‍ക്കാത്ത ഒരു വ്യത്യസ്ഥ ശബ്ദം....

നിന്നെ അങ്ങനെയാ ചങ്ങാതിമാരും, മാഷുമാരും വിളിക്കുന്നതെന്ന് ഞാനറിഞ്ഞു.... ഇന്നു മുതല്‍ നീ എനിക്കും കോവാലനാണ്.....

അപ്പോഴും നിലച്ചിട്ടില്ലാത്ത തന്റെ ഏങ്ങലടികളെ നെഞ്ചിലേക്ക് ചേര്‍ത്ത് ആവാഹിച്ച് സമാശ്വാസനത്തിന്റെ മറ്റൊരു കുളിര്‍മഴ കൂടി പെയ്യിച്ചു അദ്ദേഹം.....

ഗതകാലത്തിന്റെ കുളിരോര്‍മ്മയിലേക്ക് മഴത്തുള്ളികള്‍ പൊഴിഞ്ഞു.....

“എടോ സുനിലേ... താനിതെന്തെടുക്കുവാ.... മഴ വരുന്നെന്ന് തോന്നുന്നു..... തന്നെ സൈറ്റ് ഒന്നു കാണിച്ചു തന്നിട്ട് പോകാമെന്ന് കരുതി, ഇനി അതും നടക്കുമെന്ന് തോന്നുന്നില്ല...” മുതലാളിയുടെ നീരസം....

പൊടുന്നനവേ മഴയുടെ ശക്തി കൂടി.... എന്‍ സി സി ഓഫീസിന്റെ അടഞ്ഞു കിടന്നവാതിലിനു ഓരം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ സുനിലിന്റെ മനസ്സിലേക്ക് ജോര്‍ജ്ജുകുട്ടി സാറിന്റെ മുഖം വീണ്ടും കടന്നു വന്നു....

(തുടരും)

Thursday 17 June 2010

മേജര്‍ ശശി.

പേടിക്കേണ്ട..... ഇദ്ദേഹത്തിന് ഇന്‍ഡ്യന്‍ മിലിറ്ററി സര്‍വ്വീസുമായി ഒരു ബന്ധവുമില്ല എന്നു മാത്രമല്ല, പട്ടാളം എന്ന് എഴുതിയാല്‍ അതിന്റെ ആദ്യ ഭാഗമായ “പട്ട” എന്ന രണ്ടക്ഷരങ്ങള്‍ മാത്രം വായിച്ച് ആനന്ദ നിര്‍വൃതിയില്‍ ആറാടുന്ന മാന്യ ദേഹത്തിന് ഉടമയുമാണ്.

പട്ടയില്‍ ആറാടുന്നവനെന്നോ (ആളുന്നവനെന്നോ) എന്നൊക്കെ വരുന്ന അര്‍ത്ഥത്തില്‍ എഴുപതുകളിലെ യുവത്വം “പട്ടാളം ശശി” എന്നൊരു പേരും ഇദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തു

ഗ്രാമത്തിന്റെ ആസ്ഥാനകുടിയന്‍ എന്നതിലുപരി ആസ്ഥാന വാറ്റുകാരന്‍ എന്നു പറയുന്നതാവാം ശരി.... ശശിപ്പിള്ള എന്ന മേജര്‍ ശശി.

വെറും “പട്ടാളം ശശി” ആയിരുന്ന ഇദ്ദേഹം എങ്ങനെ “മേജര്‍ ശശി” ആയി എന്നു നിങ്ങള്‍ ചോദ്യമുന്നയിക്കാം!. കഥ വളരെ സിമ്പിള്‍ ആണ്.

പുരാണത്തിലെ കംസനെ ഓര്‍മ്മിപ്പിക്കുന്ന കപ്പടാമീശക്കാരനായ ശശിപ്പിള്ളയെ ഒരിക്കല്‍ വാറ്റുകുടവും സാമഗ്രഹികളുമായി പുതുതായി ചാര്‍ജ്ജെടുത്ത “പയ്യന്‍” എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഭീകരന്‍ എസ് ഐ കസ്റ്റഡിയില്‍ എടുത്തു.

പോലീസോ, പോലീസ് സ്റ്റേഷനോ പുത്തരിയല്ലാത്ത ശശിപ്പിള്ള തന്റെ പോലീസ് ഏമാന്മാരുമായുള്ള സ്ഥിര സഹവാസത്തിന്റെ പിന്‍ബലത്തില്‍ നെഞ്ചുവിരിച്ച് അകത്തേക്ക് കയറിയതു മാത്രമേ ഓര്‍മ്മ ഉണ്ടായിരുന്നുള്ളു..

നിലവിളികള്‍ക്കും, പരിദേവനങ്ങള്‍ക്കും ഒടുവില്‍ പിറ്റേന്ന് പോലീസ് സ്റ്റേഷനു പുറത്തു വന്ന ശശിപ്പിള്ളക്ക് കപ്പടാമീശയുടെ ഒരു വശം നഷ്ടപ്പെട്ടിരുന്നു.

എസ് ഐ ഏമാന് ഇഷ്ടം തോന്നി ചോദിച്ചു വാങ്ങിയതാണെന്ന് ശശിപ്പിള്ള! എന്തായാലും, അതോടെ മുഴുവന്‍ മീശയില്‍ നിന്ന് അര മീശയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ശശിപ്പിള്ള കാരണമില്ലാതെ മേജര്‍ ശശിയായി മാറി!

യേശുവിനു മുന്‍പ് എന്നും, യേശുവിന് ശേഷമെന്നും രണ്ട് ഘട്ടങ്ങള്‍ ഉണ്ടെന്നു പറയും പോലെ പരമ പുണ്യവാളനായ മേജര്‍ ശശിയെ ആധാരമാക്കി എന്റെ ഗ്രാമവും ചിലപ്പോള്‍ രണ്ട് ഘട്ടങ്ങളായി അറിയപ്പെടാന്‍ സാദ്ധ്യത്യുണ്ട്.

ബി എസ് (ബിഫോര്‍ ശശി) നീര്‍വിളാകം & എ എസ് (ആഫ്റ്റര്‍ ശശി) നീര്‍വിളാകം!

നീര്‍വിളാകത്തിന് അത്രക്ക് അവിഭാജ്യമായ ഘടകമാണ് ടീയാന്‍!!

താമരയുടെ അളിയനായ ഇദ്ദേഹം തന്റെ താമര കുടുഃബത്തിന്റെ അമരക്കാരനും, സ്വന്തം കുടുഃബമഹിമ ഒട്ടും ചോരാതെ കാത്തു സൂക്ഷിച്ചും പോന്നു.

വായനക്കിടയില്‍ നിങ്ങള്‍ക്കു തോന്നാം ഇത്രയും വലിയ ഒരു വ്യക്തിയെ കുറിച്ച് എന്തു കഥപറയാനാണ് ഞാന്‍ ഒരുങ്ങുന്നതെന്ന്!!

അതെ.... നിങ്ങള്‍ക്ക് തോന്നുന്ന അതേ കണ്‍ഫ്യൂഷന്‍ തന്നെയാണ് എനിക്കും!

പറഞ്ഞാലും, കേട്ടാലും തീരാത്ത മേജര്‍ ശശി കഥകളില്‍ എനിക്കു നേരിട്ടുണ്ടായ ചില ഒരനുഭവങ്ങളില്‍ ഒന്ന് താല്‍ക്കാലിക ആശ്വാസമായി ഇവിടെ വിവരിക്കാം.
******************************************************
ഫാമിലിയെ സൌദിയില്‍ നിര്‍ത്തി ഇടക്കിടെ നാട്ടിലേക്ക് മുങ്ങുന്ന ഒരു വിരുതനാണ് ഞാന്‍!!

അങ്ങനെ മുങ്ങി നാട്ടില്‍ ഒരിക്കല്‍ എത്തിയതിന്റെ പിറ്റേന്ന് രാവിലെ മേജര്‍ ശശി വീട്ടില്‍ ഹാജര്‍!!

“എടാ കുട്ടാ... നീ മാത്രമേ കൊച്ചാട്ടന്** ഒരു ആശ്രയമുള്ളൂ..... വയറു വേദനിക്കുന്നെടാ.... ഒരു നൂറു രൂപാ തരുമോ? ആശുപത്രിയില്‍ പോകാനാ‍“ ..... പട്ടയടിക്കാന്‍ സ്ഥിരം ഇടാറുള്ള നമ്പര്‍!

“കൊച്ചാട്ടാ.... ഒരു പൈസ കയ്യില്‍ ഇല്ല... മുഴുവന്‍ ബാങ്കിലാ..?” എന്റെ പ്രൊട്ടക്ടീവ് നമ്പര്‍

“എടാ കൈലി വല്ലതും ഇരുപ്പുണ്ടോ?...ഒരെണ്ണം ഉടുക്കാനില്ല..” അതെങ്കിലും വിറ്റ് അന്‍പതു രൂപാ ഒപ്പിക്കാനുള്ള മേജര്‍ ശശി നമ്പര്‍!

“അയ്യോ...കൊച്ചാട്ടാ.... ഞാന്‍ അങ്ങനെ ഒന്നും കൊണ്ടു വരാറില്ല എന്ന് അറിഞ്ഞു കൂടേ”... സത്യമാണ് പറഞ്ഞതെങ്കിലും കൊണ്ടു വന്നാലും കൊടുക്കില്ല എന്നു സ്പഷ്ടമാക്കി ഞാന്‍...

“എടാ പിള്ളേര്‍ക്ക് പേനയും പെന്‍സിലും ഒന്നുമില്ല... ഉണ്ടകില്‍ പത്തു പതിനെഞ്ചെണ്ണം താ” അടുത്ത ഐറ്റം!

“കൊച്ചാട്ടാ ഞാന്‍ കയ്യും വീശിയാ വന്നത്...ഒരു സാധനം കൊണ്ടു വന്നില്ല” ഉള്ള ഹോളുകള്‍ അത്രയും ഞാന്‍ പഞ്ഞിയില്‍ ചക്ക അരക്ക് തേച്ച് അടച്ചു.

“എങ്കില്‍ നിന്റെ ഷര്‍ട്ടില്‍ ഒന്ന്...?” ശശിപ്പിള്ള വെറും പിള്ളയല്ല!

“അയ്യോ കൊച്ചാട്ടാ.... രണ്ട് ദിവസത്തേക്ക് വന്ന ഞാന്‍ ആകെ രണ്ടേ രണ്ട് ഷര്‍ട്ടല്ലേ കൊണ്ടു വന്നത്...”

മേജര്‍ എന്തൊക്കയോ പിറുപിറുത്തു കൊണ്ട് ഇറങ്ങി നടന്നു.....

സാധാരണക്കാര്‍ മലയാള അക്ഷരങ്ങള്‍ കൂട്ടി വായിക്കും പോലെയല്ലാ മേജറിന്റെ വായന എന്നറിയാവുന്നതിനാല്‍ സ്വതവേയുള്ള മലയാളി മഹാത്മ്യമായ ചെവി വട്ടംപിടി പ്രകൃയക്ക് മുതിര്‍ന്നില്ല.... ഇനി അങ്ങനെ ചെയ്താലും ചെയ്തില്ലെങ്കിലും ആ പിറുപിറുപ്പില്‍ എന്റെ വേണ്ടപ്പെട്ടവര്‍ മെയ്യും മനസ്സും മറന്ന് തുമ്മും എന്നുറപ്പ്!

ആദ്യ ദിവസത്തെ പെര്‍ഫോമന്‍സ് ഏറ്റില്ലെങ്കിലും രണ്ടാം ദിവസവും മൂന്നാം ദിവസവും മേജര്‍ തന്റെ കഠിനാധ്വാനം തുടര്‍ന്നു, പക്ഷേ മേജറെ ജനനം മുതല്‍ അറിയാവുന്ന ഞാനുണ്ടോ കുലുങ്ങുന്നു!

നാലാം ദിവസം.... തൊട്ടടുത്ത ദിവസത്തെ തിരിച്ചു പോക്കിനാവശ്യമായ ചില സാധനങ്ങള്‍ വാങ്ങാന്‍ ചെങ്ങന്നൂര്‍ പട്ടണത്തില്‍ പോയി തിരികെ വന്ന് ക്ഷേത്രത്തിനു മുന്നിലുള്ള മതില്‍കെട്ടില്‍ സഹകത്തിയന്‍സിനൊപ്പം വെടി പറഞ്ഞിരിക്കുന്ന സമയം...

സമീപത്തെ മതിലുകളുടെ ബലം തന്റെ സ്വന്തം ശരീരം കൊണ്ട് അളന്ന് മേജര്‍ സാബ് മുന്നില്‍ വന്നു നിന്നു.

കത്തി വെപ്പിനിടയില്‍ ദൂരെ നിന്നു വന്നത് ശ്രദ്ധിക്കാതിരുന്നതിനാല്‍ ഒരു മുങ്ങലിനുള്ള അവസരവും ഉണ്ടായില്ല!

“മോനെ കൊച്ചാട്ടനു മരുന്നിന്റെ കാശ് നീ ഇതുവരെ തന്നില്ല” മേജറുടെ പരിഭവം!

“കൊച്ചാട്ടാ.... ഉള്ള കാശിനു സാധനങ്ങള്‍ വാങ്ങി.. ബാക്കി ഒന്നുമില്ല” ഞാന്‍ എന്റെ പതിവു പല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി.

സ്നേഹമുള്ള സഹകത്തിയന്മാര്‍ “കൊച്ചാട്ടാ ചുമ്മാതാ.... അവന്റെ പോക്കറ്റില്‍ പൂത്ത പൈസ ഉണ്ട്” എന്ന് അവര്‍ക്കു കഴിയുന്ന രീതിയില്‍ മേജറെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

മേജര്‍ വിടാന്‍ ഭാവമില്ല...... പോക്കറ്റില്‍ പൈസ ഇല്ല എന്നുറപ്പായിരുന്നതിനാല്‍ ഞാന്‍ അവസാന അടവു പ്രയോഗിച്ചു...

“സംശയം ഉണ്ടങ്കില്‍ നോക്ക്... എന്റെ കയ്യില്‍ പൈസ ഇല്ലെന്നു പറഞ്ഞില്ലെ” കുപ്പായക്കീശ മലര്‍ക്കെ തുറന്ന് ഞാന്‍ എന്റെ സത്യസന്ധത ഒട്ടും ബാക്കി വയ്ക്കാതെ തുറന്നിട്ടു.

ഒരവസരം കിട്ടിയാല്‍ മേജര്‍ ശശി അല്ല സാക്ഷാല്‍ സത്സ്വഭാവി വരെ വിടുമോ?

ശശിപ്പിള്ള കുപ്പായ കീശയില്‍ കൈകടത്തി.... പോക്കറ്റിലുള്ള സര്‍വ്വ സാമഗ്രികളുമായാണ് ആ കൈ പുറത്തു വന്നത്.

പരതി നോക്കിയപ്പോള്‍ നായാപൈസയില്ല.... നിരാശനായി വലിച്ചെടുത്ത സാധനങ്ങള്‍ തിരിച്ചു വച്ചു.... അതിനിടയില്‍ എന്തോ ഒന്നു നിലത്തു വീഴുകയും ചെയ്തു.

എന്തോ ആവശ്യത്തിനു പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പാസ്പോര്‍ട്ട് സൈസിലുള്ള എന്റെ ഒരു ഫോട്ടോ ആയിരുന്നു അത്.

ശശിപ്പിള്ള ഞൊടിയിടയില്‍ അത് കടന്നെടുത്തു... പിന്നെ സ്വാഭാവികമായ അയ്യപ്പ ബൈജു സ്റ്റൈലില്‍ എന്റെ മുഖത്തേക്കും ഫോട്ടോയിലേക്കും മാറി മാറി നോട്ടം എറിഞ്ഞു....

എന്തെങ്കിലും ഡയലോഗ് വരുമെന്ന് നിശ്ചയം... പക്ഷേ അതെന്താകും?? ഞാനും കൂട്ടുകാരും ആകാംഷയിലാണ്!!

“എടാ ഇതാരുടെ ഫോട്ടൊയാടാ?” ഒന്നും അറിയാത്തവനെ പോലെ മേജര്‍.

“ഞാന്‍ തന്നയാ കൊച്ചാട്ടാ” ആവിശ്യമില്ലെങ്കിലും ഞാന്‍ മറുപടി പറഞ്ഞു.

“ഹോ ഫൊട്ടോയില്‍ കണ്ടാല്‍ സിനിമാ നടന്‍... നേരിട്ടു കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല!!“ മേജര്‍ അതുവരെ എന്നോടുള്ള അരിശം അവിടെ തീര്‍ത്തു!!

സ്തബ്ദനായിരുന്ന എന്നെ മൈന്‍ഡ് ചെയ്യാതെ മേജര്‍ വഴിയുടെ വീതിയളന്ന് നടന്നു മറഞ്ഞിട്ടു പോലും എന്റെ ചുറ്റും ഇരിക്കുന്നവരുടെ ചിരി അവസാനിച്ചിരുന്നില്ല....

ഡയലോഗിന്റെ ഹാങ്ങോവര്‍ വിട്ടുമാറിയപ്പോളാണ് എനിക്ക് ചിരിക്കാന്‍ കഴിഞ്ഞത്... പക്ഷേ അതൊരു തരം വളിച്ച ചിരി ആയിരുന്നിരിക്കും എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം!

(**കൊച്ചാട്ടന്‍ - മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്ത് അണ്ണന്‍, ചേട്ടന്‍ എന്നിവയ്ക്കു പകരം വിളിക്കുന്നത്)

Monday 7 June 2010

മതം എന്നാല്‍......?

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഉച്ചയുറക്കത്തിനിടയില്‍ എന്റെ ആറ് വയസ്സുകാരി മകള്‍ ഞെട്ടി ഉണര്‍ന്ന് അലറി.....

അവളെ കരവലയത്തിലാക്കി കിടന്നുറങ്ങുകയായിരുന്ന ഞാനും ഞെട്ടിയുണര്‍ന്നു......

മകളെ കുലുക്കി ബോധതലത്തിലെക്ക് കൊണ്ടുവന്ന് ഞാന്‍ തമാശ രൂപത്തില്‍ ചോദിച്ചു....

“എന്തു പറ്റി?”

ഉറക്കത്തിന്റെ ആലസ്യത്തിലും അവള്‍ പറഞ്ഞു....

“അച്ഛാ...ഞാനൊരു സ്വപ്നം കണ്ടു..... അതില്‍ ഞാനും എന്റെ ചങ്ങാതിമാരായ ജോസഫും, പൊന്മണിയും ഉണ്ടായിരുന്നു.... ഞങ്ങള്‍ ഒളിച്ചു കളിക്കുകയായിരുന്നു..... പൊന്മണി എവിടെയോ ഒളിച്ചു.... അത് ഞാന്‍ ജോസഫിനോട് പറയുകയായിരുന്നു”

അവളുടെ ആലസ്യം നിറഞ്ഞ കൊഞ്ചിക്കുഴയിലിനുപരി എന്റെ മനസ്സുടക്കി നിന്നത് അവള്‍ ഉറക്കത്തില്‍ പറഞ്ഞ ആ വാചകങ്ങാളില്‍ ആയിരുന്നു.....

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഇതെ വാചകം ഞാന്‍ മറ്റെവിടെയോ കേട്ടിട്ടുണ്ടോ?

മനസ്സ് കിലോമീറ്റര്‍ സഞ്ചരിച്ച് എത്തി നിന്നത് മംഗലാപുരത്തിനടുത്തുള്ള സുള്ളിയ എന്ന ചെറുപട്ടണത്തിലാണ്....

അവിടെയാണ് ഞാന്‍ എന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന് വിരാമമിട്ടത്.

അവിടെ നിന്നാണ് ജീവിതം എന്ന പ്രാരബ്ദത്തിന്റെ തീച്ചൂളയിലേക്ക് ഞാന്‍ ‍എടുത്തെറിയപ്പെട്ടത്.

1992 ഡിസംബര്‍ 6.... ഭാരതമാതാവ് സ്വന്തം മക്കളാല്‍ പച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട ദിവസം....

തലേന്ന് തന്നെ പത്രധ്വാരാ അറിയാന്‍ കഴിഞ്ഞിരുന്നു അയോധ്യയില്‍ സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, അതിനാല്‍ സൂക്ഷീച്ചിരിക്കണമെന്നും....

മുസ്ലീം, ഹിന്ദു ഭൂരിപക്ഷം ഏതാണ്ട് ഒരേ അനുപാതത്തിലുള്ള സുള്ളീയ അതിനു മുന്‍പു നടന്ന ഒരു രഥയാത്രയുടെ ഭാഗമായി പൂര്‍ണമായും കത്തി നശിച്ചിരുന്നു.....

അതിനു ശേഷം ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും, സഹവര്‍ത്തിത്തവും ഊട്ടിയുറപ്പിക്കാന്‍ സാംസ്കാരിക നായകന്മാരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ അളവു വരെ സഹായിച്ചിരുന്നു.....

മുന്‍ അനുഭവം പാഠമായുള്ള സുള്ളിയയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കരുടെ പ്രതിനിധി എന്ന നിലയില്‍ തട്ടുകടക്കാരന്‍ രമേട്ടന്‍ ഞങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒരുപദേശം തരാന്‍ മറന്നില്ല....

“സൂക്ഷിക്കണം.... കഴിയുമെങ്കില്‍ ഇന്നു തന്നെ നിങ്ങള്‍ വീടുകളിലേക്ക് തിരിച്ചു പോകണം”

പക്ഷെ സംഭവത്തിന്റെ ഗൌരവം അത്രയൊന്നും മനസ്സിലാവാതിരുന്ന ഞങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ചോരത്തിളപ്പ് ആ ഉപദേശം സ്വീകരിക്കാതിരിക്കാന്‍ കൂടുതല്‍ കരുത്തും നല്‍കി....

ഡിസംബര്‍ ആറിന്റെ പ്രഭാതം ശാന്തമായാണ് അനുഭവപ്പെട്ടത്.... പോലീസ് വാഹനത്തില്‍ നിന്നു വരുന്ന കന്നടയിലുള്ള അറിയിപ്പുകള്‍ മാത്രം ഇടക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു.....

നൂറ്റിനാലപത്തിനാല് എന്ന വകുപ്പ് പ്രാബല്യത്തില്‍ വരുത്തി എന്ന് ആരോ പറഞ്ഞറിഞ്ഞു....

റോഡുകള്‍ വിജനമായിരുന്നു........ വാഹനങ്ങള്‍ നിരത്തിലില്ല.....

ഉച്ചയോടെ ചില ആരവങ്ങളും, കലപിലകളും പല സ്ഥലങ്ങളില്‍ നിന്നു മുഴങ്ങുന്നത് ചെവിയോരത്താല്‍ കേള്‍ക്കാമായിരുന്നു.....

ഇടക്ക് കേട്ട വേടി ഒച്ച അതുവരെ ഉണ്ടായിരുന്ന ഞങ്ങളുടെ ധൈര്യം ചോര്‍ത്തിക്കളഞ്ഞു........

ഞങ്ങള്‍ ഹോസ്റ്റലിലെ ചെങ്ങാതിമാര്‍ എല്ലാം കൂടി ഒരു മുറിയില്‍ ഒത്തുകൂടി......

ആ ചെറുപട്ടണത്തിന്റെ ഒത്ത നടുക്കണ് ഞങ്ങളുടെ ഹോസ്റ്റല്‍ എന്നതും, പോലീസ് സ്റ്റേഷന്‍ തൊട്ടടുത്താണെന്നതും ഞങ്ങളെ തെല്ലൊന്നു ആശ്വാസം കൊള്ളിച്ചു.......

പക്ഷെ അവിടെ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു.... കഴിവതും വേഗം ഇവിടം വിടണം!!

പോലീസിന്റെ സഹായം തേടാം ...കൂട്ടത്തില്‍ സീനിയര്‍ ആയ ജോ പറഞ്ഞു......

ഒടുവില്‍ ആ തീരുമാനം ആരു നടപ്പാക്കുമെന്ന് ചോദ്യത്തിന് ജോ തന്നെ ഉത്തരം നലകി....

“ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോകാം... സംസാരിക്കാം...”

ജോയ്ക്കൊപ്പം ഞാനും പോലീസ് സ്റ്റേഷനില്‍ എത്തി....

ഞങ്ങള്‍ ആഗമനോദ്ദേശം അറിയിച്ചു.....

പോലീസുകാര്‍ ജാഗരൂഗരായിരുന്നു.... കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ കയറി ചെന്നാല്‍ ഉണ്ടാകാവുന്ന പരിഹാസവും, അനാവശ്യ തുറിച്ചു നോട്ടവും അവിടെയുണ്ടായില്ല....

അവര്‍ ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചു.... ഒരു മണിക്കൂറിനുള്ളില്‍ വേണ്ടത് ചെയ്യാമെന്ന ഉറപ്പ് കിട്ടി.....

പോലീസ് സ്റ്റേഷന് പുറത്തിറങ്ങിയ ഞങ്ങളെ നേരിട്ടത് വടിവാളും കഠാരകളുമായി ഒരുപറ്റം ചെറുപ്പക്കാര്‍....

ഒരുനിമിഷം കൊണ്ട് അവര്‍ ഞങ്ങളെ വളഞ്ഞു....

“എന്താ പേര്?” കൂട്ടത്തില്‍ നേതാവേന്നു തോന്നിക്കുന്നവന്‍ കന്നട കലര്‍പ്പുള്ള മലയാളത്തില്‍ ചോദിച്ചു....

പരിസരബോധം വീണ ഞാന്‍ പെട്ടെന്നു പറഞ്ഞു..... “അജിത്ത് ഗോപാലകൃഷ്ണന്‍”

സാധാരണയായി പേരിനോട് ചേര്‍ത്ത് അച്ഛന്റെ പേര്‍ പറയാറില്ലാത്ത ഞാന്‍ നേതാവിന്റെ തിരുനെറ്റിയിലെ ചുവപ്പന്‍ പൊട്ടുകണ്ട് അറിയാതെ പറഞ്ഞു പോയതാണ്.....

ഇരുത്തി ഒരു മൂളു മൂളിക്കൊണ്ട് നേതാവ് ജോയുടെ നേരെ തിരിഞ്ഞു.....

“നിന്റെ??”

“മൂര്‍ത്തി” ...... ജോക്കു മുന്നെ ഞാന്‍ നെടുവീര്‍പ്പിട്ടു....

നേതാവ് അണികള്‍ക്ക് നേരെ തിരിഞ്ഞ് .... “ഇതു നമ്മുടെ ആള്‍ക്കാരാണ് വിട്ടേക്കൂ”

അനുസരണാശീലമുള്ള അണികള്‍ നേതാവിനെ അനുസരിച്ചു.....

ഞങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ചുടു ചോര മണക്കുന്ന വടിവാളുകള്‍ തഴ്ത്തപ്പെട്ടു.....

“നല്ലതു സംഭവിക്കാനായി ജീവനോടെയിരിക്കുന്ന അച്ഛനെ ഒന്നു കൊന്നാലും കുഴപ്പമില്ലടെ“ എന്ന തിരുവന്തപുരത്തുകാരന്‍ സുബാഷിന്റെ വാക്കുകള്‍ ഞാന്‍ ഒരു നിമിഷം ഓര്‍ത്തു......

നെടുവരയന്‍ “പൊട്ടന്‍” പോകുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരുപദേശം തരാന്‍ മറന്നില്ല.....

ഇവിടെയെങ്ങും നില്‍ക്കെണ്ട “മറ്റവന്മാര്‍” വന്നാല്‍ കഴുത്തിനു മുകളില്‍ തല കാണില്ല......

വര്‍ഗ്ഗീയത എന്ന വിഷം എന്താണെന്ന് നേരിട്ട് അറിയാന്‍ കഴിഞ്ഞത് അന്നാണ്.....

അത് തല്‍ക്ഷണം ഒരാനയെ കൊല്ലാന്‍ കഴിയുന്ന രാജവെമ്പാലയേക്കാള്‍ എത്രയോ വലുതാണെന്ന് തിരിച്ചറിവുണ്ടാക്കാന്‍ എന്നെ സഹായിച്ചു....

ഹോസ്റ്റലില്‍ എത്തി..... ഏതാണ്ട് 30 മിനിറ്റിനുള്ളില്‍ പോലീസ് വാന്‍ ഞങ്ങളുടെ ഹോസ്റ്റലിനു മുന്നില്‍ വന്നു നിന്നു.....

അപ്പോഴേക്കും ഞങ്ങള്‍ ഹോസ്റ്റല്‍ വാസികള്‍ അറുപത് പേരും തയ്യാറായിരുന്നു.....

മുന്നില്‍ ഒരു പൊലീസ് ജീപ്പിന്റെ അകമ്പടിയോടെ ഞങ്ങളെയും കുത്തിനിറച്ച് ആ വാന്‍ യാത്ര തുടങ്ങി.....

കത്തുന്ന കടകളും, പായുന്ന പോലീസ് ജീപ്പുകളും, കിട്ടിയ സമയം മുതലാക്കാന്‍ തീരുമാനിച്ച് തുറന്നിട്ട കടകളില്‍ കൊള്ള നടത്തുന്ന സാമൂഹ്യവിരുദ്ധര്‍!

മുസ്ലീം ഭൂരിപക്ഷം എന്നും , ഹിന്ദു ഭൂരിപക്ഷം എന്നും വേര്‍തിരിച്ച് ആക്രമിക്കപ്പെട്ടു.....

പോലീസ് വാന്‍ തൊട്ടടുത്ത പട്ടണമായ പുത്തൂരിലെത്തി അവിടുത്തെ മീറ്റര്‍ ഗേജ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു....

പിന്നെ പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു” ഇവിടെ നിന്ന് മംഗലാപുരത്തേക്ക് ട്രെയിന്‍ കിട്ടും...“

മിറ്റര്‍ ഗേജ് ട്രെയിനിനു ടിക്കറ്റെടുത്തു...

ട്രെയിന്‍ നീങ്ങി ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യത്തെ കല്ല് വീണു..... പിന്നെ തുരുതുരെ ഏറുകള്‍ വന്നുകൊണ്ടെയിരുന്നു....

സൈഡ് ഷട്ടറുകള്‍ വലിച്ചു താഴ്ത്തി ഞങ്ങള്‍ നിശബ്ദരായിരുന്നു.......

ട്രെയിന്‍ മംഗലാപുരത്തെത്തി.... കുറെനേരം കാത്തിരുന്നിട്ടും അപ്പോള്‍ തെക്കോട്ടെക്ക് പുറപ്പെടുന്ന ട്രെയിനുകള്‍ ഒന്നുമില്ല എന്ന അറിയിപ്പാണ് കിട്ടിയത്....

ഇനി ബസ്സ് തന്നെ ശരണം......

എല്ലാവരും കൂടി ബസ്സ് സ്റ്റേഷനിലേക്ക് നടന്നു..... അവിടെ നിന്നും മംഗലാപുരം ഭാഗത്തുള്ള മറ്റു കോളേജുകളില്‍ നിന്നുള്ള ഒരു പറ്റം വിദ്ധ്യാര്‍ത്ഥികളെ കൂടി ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി......

ഭാഗ്യമെന്നു പറയട്ടെ ആ കാല്‍നട യാത്രയില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല.....

സമയം ഇരുട്ടി തുടങ്ങിയിരുന്നു.....

വളരെ നേരത്തെ കാത്തിരിപ്പിനു ശേഷം മംഗലാപുരത്തുനിന്നും, കാസര്‍ഗോഡേക്ക് ഒരു ബസ്സ് കിട്ടി.... ഞങ്ങളില്‍ ഒരുപറ്റം വിദ്ധ്യാര്‍ത്ഥികള്‍ അതില്‍ കയറിപറ്റി.....

രാത്രി ഒന്‍പതു മണിക്കാണ് കാസര്‍ഗോഡ് ബസ്സിറങ്ങിയത്....

ഇനി എങ്ങോട്ട് എന്നറിയാ‍തെ ഞങ്ങള്‍ പരതി.....

തീര്‍ത്തും വിജനമായ ബസ്സ് സ്റ്റാന്‍ഡ്.....

ഞങ്ങള്‍ വന്ന ബസ്സ് ഒഴിച്ചാല്‍ മറ്റു രണ്ട് ബസ്സുകള്‍ മാത്രം....

അതില്‍ പക്ഷെ ഒരാളെയും കാണാനില്ല.....

ബസ്സ് കാത്തു നില്‍ക്കാം....

ബസ് സ്റ്റാന്‍ഡിലെ ചെറിയ കൂരയിലെക്ക് നീങ്ങി നിന്ന ഞങ്ങളുടെ കാലുകള്‍ എന്തോ തണുത്ത ദ്രാവകത്തില്‍ ചവിട്ടിയത് തിരിച്ചറിഞ്ഞു.....

അര‍ണ്ട വെളിച്ചത്തില്‍ മിന്നായം പോലെ അതു കണ്ട് ഞങ്ങള്‍ ഞെട്ടി......

ഒരാള്‍ മരിച്ച് കിടക്കുന്നു.... തലയില്‍ നിന്നും രക്തം വാര്‍ന്ന് പരിസരമാകെ പടര്‍ന്നു കിടക്കുന്നു.....

ഞാന്‍ പറഞ്ഞു “നമ്മുക്കിവിടെ നിന്ന് സ്ഥലം വിടാം അല്ലെങ്കില്‍ നാളെ ഇതിന്റെ പാപം നമ്മുടെ തലയില്‍ കെട്ടി വെക്കപെട്ടേക്കാം“!

ഞങ്ങള്‍ റോഡിലേക്കിറങ്ങി......

പെട്ടെന്ന് ഒരാരവം അടുത്തു വന്നു...... ഒരുകൂട്ടം ചെറുപ്പക്കാരുടെ നടുവില്‍ ഞങ്ങള്‍ മറ്റൊരുകൂട്ടം ചെറുപ്പക്കാര്‍....

അവര്‍ സായുധര്‍...ഞങ്ങള്‍ നിരായുധര്‍.....

ഈത്തവണയും സഘത്തലവന്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ ചോദിച്ചു.....

ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മഹേഷിനാണ് ആദ്യ ചോദ്യം നേരിടേണ്ടി വന്നത്.....

അരണ്ട വെളിച്ചത്തില്‍ അവര്‍ കാവിപ്പേരാണോ, പച്ചപ്പേരാണോ ആവിശ്യപ്പെടുന്നതെന്ന് അറിയാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല....

“മഹേഷ്” പേരു പറഞ്ഞതും മുഖമടച്ച് അടി വീണു.....

ഞങ്ങള്‍ ചിതറിയോടി.......

പിന്നില്‍ വീശിയ വടിവാളിന്റെ അഗ്രത്ത് കൊള്ളാന്‍ ആളില്ലാതെ സീല്‍ക്കാര ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.....

എന്നോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു.....

ഞങ്ങള്‍ വഴിയരികില്‍ കണ്ട പുതുതായി പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് ഓടി കയറി......

കുറ്റാകുറ്റിരുട്ട്.....

പുറകെ ഓടി വന്നവര്‍ അവിടമാകെ പരതി.....

ഞങ്ങള്‍ നാലു പേരും പരസ്പരം കെട്ടിപ്പിടിച്ച് ശ്വാസമടക്കി നിന്നു....

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഞെട്ടലോടെയാണ് ആ വാക്കുകള്‍ ഞങ്ങള്‍ കേട്ടത്......

ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ജോസഫ്??

ഒരു ആശയ സംഘട്ടത്തിനു പറ്റിയ സമയം അല്ലായിരുന്നു.....

എങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു......

പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം പലവഴികളില്‍ കറങ്ങി ഞങ്ങള്‍ വീട്ടിലെത്തി.....

മരണപ്പെട്ടവന്‍ പുനര്‍ജിവിച്ച് ചെന്ന മട്ടില്‍ എനിക്ക് വീട്ടില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിചത്....

ഒന്നര മാസത്തിനു ശേഷം തിരിച്ചത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് സാമൂഹ്യ വിര്‍ദ്ധര്‍ തകര്‍ത്തെറിഞ്ഞ സുള്ളീയ പട്ടണമായിരുന്നു.....

ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട രാമേട്ടനേയും അവര്‍ വെറുതെ വിട്ടില്ല.....

അച്ഛാ എന്തിനാ സങ്കടപ്പെടുന്നത്?!

മകളുടെ ആലിംഗനത്തില്‍ മനസ്സ് വളരെ പെട്ടെന്ന് തിരികെ എത്തി...

പൊന്നുമണിയെ ഓര്‍ത്തിട്ടാ...?? അച്ഛന്‍ സങ്കടപ്പെടുന്നത്? അവള്‍ക്ക് ആശ്ചര്യം.... അവള്‍ അടുത്ത മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നില്ലെ.....

“അല്ല മോളെ ജോസഫിനെ ഓര്‍ത്തിട്ട് .... കാപാലികരായ അനേകായിരം ജോസഫുമാരെ ഓര്‍ത്തിട്ട്”

അത്ഭുതത്തില്‍ നോക്കി നില്‍ക്കുന്ന മകളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ച് ഞാന്‍ എഴുനെല്‍റ്റു!

Saturday 5 June 2010

രാമന്റെ വാള്‍!

എന്റെ ഗ്രാമ ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്.... രണ്ട് ദിവസം മാത്രം ആയുര്‍ഃദൈര്‍ഘ്യമുള്ള ഉത്സവം ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് ത്രിശൂര്‍പൂരത്തിനു തുല്യമാണ്... ഗ്രാമത്തില്‍ അന്നു ജനിച്ചു വീണ കുട്ടി വരെ ഈ രണ്ട് ദിവസം സെക്കന്റുകള്‍ പോലും കളയാതെ അമ്പലമുറ്റത്തെ ചരലുകള്‍ എണ്ണാന്‍ അവിടെ കാണും.

മീനമാസത്തിലെ ഉത്രം ആണ് പ്രധാന ഉത്സവം. അന്ന് രാത്രിയിലെ പുരാണ ബാലെയാണ് അന്നും ഇന്നും ഞങ്ങളുടെ ക്ഷേത്രത്തിലെ ക്ലൈമാക്സ്.

മലമോടിയില്‍ താമസിക്കുന്ന കിട്ടനാശാന്‍ മുതല്‍ തോട്ടു വക്കത്തു താമസിക്കുന്ന സാവിത്രി അമ്മ വരെ ബാലെ പ്രേമികളാ‍ണ്.

അന്നേ ദിവസം പരിസരത്തുള്ള ഏതെങ്കിലും കള്ളന്മാര്‍ കളവ് ലേലത്തിനെടുത്താല്‍ പോലും ബാലേ തീരുന്ന നാലുമണിക്കൂര്‍ മതിയാകും ഏതാണ്ട് അന്‍പത് ശതമാനം വീടുകള്‍ കവറു ചെയ്യാന്‍!

1988 ലെ ഒരു രാത്രി.... വെളുത്ത വാവായതിനാല്‍ പൂര്‍ണ ചന്ദ്രന്‍ പകല്‍ പോലെ വെളിച്ചം പരത്തി വിലസി
നില്‍ക്കുന്നു....

ഉത്സവത്തിന്റെ ക്ലൈമാക്സായ ബാലെ ദിനമാണ് അന്ന്.

ഞാന്‍ ഗ്രാമത്തിനു പുറത്തുള്ള എം എച്ച് എസ് പുത്തങ്കാവ് എന്ന വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാര്‍ച്ച് മാസം ആയതിനാലും ലാസ്റ്റ് ടേം പരീക്ഷ ഉത്സവത്തിനിടക്ക് നടക്കുന്നതിനാലും ആ പരീക്ഷാ ഫലം അടുത്ത വര്‍ഷത്തെ എസ് എസ് എല്‍ സി ബുക്കില്‍ വെണ്ടക്ക വെലുപ്പത്തില്‍ വരുമെന്ന് അമ്മക്കറിയാവുന്നതിനാലും പകല്‍ നടന്ന പല ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാഞ്ഞില്ല, അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. അതിന്റെ പാപ ഭാരവും പേറിയാണ് അമ്മക്കൊപ്പം ഞാനും ബാലേക്ക് അന്നേ ദിവസം വന്നത്.

സീതാപഹരണം. കോട്ടയത്തെ ഒരു പ്രമുഖ ബാലേ ട്രൂപ്പായ “ചെല്ലപ്പന്‍, ഭാവാനി” ടീമിന്റെ ബാലേയാണ്...

രാമരാവണ യുദ്ധത്തിനിടക്ക് രാമന്‍ രാവണനെ വധിക്കാനായി വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരുന്നതിനെ ശീല്‍ക്കാര ശബ്ദത്തിനിടയില്‍ എന്റെ പൂറത്ത് ഒരു തലോടല്‍....

അമ്പലമുറ്റത്തെ പ്രകാശത്തില്‍ പാറി നടക്കുന്ന ജീവികളില്‍ ഏതെങ്കിലും ഒന്ന് എന്റെ പുറം താല്‍ക്കാലിക ഇരിപ്പിടമാക്കിയതാണെന്ന് തെറ്റിദ്ധരിച്ച് ആദ്യം കൈകൊണ്ട് ഒന്നു തട്ടി നോക്കി....

അടുത്ത നിമിഷം തലോടലിനൊപ്പം “എടാ” എന്ന അടക്കി പിടിച്ച ശബ്ദവും.

തിരിഞ്ഞു നോക്കി.... “ അനിയന്‍” ... ചൂണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്തു വച്ച് മിണ്ടരുതെന്ന ആഗ്യം!!

“ വാ... വാ...” ഇത്രയും ശബ്ദം കുറച്ച് ആ അട്ടഹാസങ്ങള്‍ക്കിടയില്‍ വിളിക്കാന്‍ കഴിയില്ല....!!!!

“എന്താ...?” അടുത്തിരിക്കുന്ന അമ്മയേയും ബന്ധുക്കളില്‍ ചിലരേയും മാറി നോക്കി ഞാന്‍ ചോദിച്ചു....

അനിയനു ദേഷ്യം കയറി.... കഴുത മുക്രയിടും പോലെ ഒരു ശബ്ദം ഉണ്ടാക്കി... എന്നിട്ട് ആംഗ്യത്തില്‍ ഒരു ചോദ്യവും... “വരുന്നുണ്ടോ അതോ ഞാന്‍ പോട്ടോ...?”

എന്നിലെ ആകാംഷയും, അനിയന്റെ ദേഷ്യവും അമ്മയുടെ കണ്ണു വെട്ടിച്ച് എന്നെ അനിയന്റെ അടുത്ത് എത്തിച്ചു എന്നതാണ് സത്യം!

മൈക്കിന്റെ ശബ്ദം കുറഞ്ഞിടത്ത് എത്തിയപ്പോള്‍ ഞാന്‍ അനിയനോട് ചോദിച്ചു “ എന്താടാ വിഷയം..?”

തിരിഞ്ഞു നിന്ന് ചുണ്ടൊന്ന് വക്രിച്ച് ഒരു ശ്രിഗാര ഭാവം വരുത്തി ഒറ്റക്കണ്ണിറുക്കി അനിയന്റെ പ്രതികരണം..” നീ ബാ... അതൊക്കെ പിന്നാലെ മനസ്സിലാകും..”

അനിയന്‍ തെളിച്ച വഴിയിലൂടെ ഇരുട്ടിന്റെ മറയും പറ്റി ഞങ്ങള്‍ എത്തിയത് എന്റെ സഹപാഠിയും, സുഹൃത്തുമായ ജയന്റെ വീട്ടു മുറ്റത്ത്....

“എന്താടാ അനിയാ...?” എന്നിലെ ആകാംഷ അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല...

“നീ ബാടേ... എല്ലാം മനസ്സിലാക്കി തരാം”

പൂമുഖത്തേക്ക് കടന്നപ്പോള്‍ സഹപാഠികളും, സമപ്രായക്കാരുമായ ഒരു ഡസന്‍ ആള്‍ക്കാര്‍ വേറെയും....

“ഹാ എത്തിയോ.... നിന്നേയും നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍.....” ജയന്‍ കണ്ടപ്പോള്‍ തന്നെ ഉത്ഘണ്ട അറിയിച്ചു.

“അതെങ്ങനാ പത്തുപതിനാലു വയസ്സായെന്ന വല്ല വിചാരവും ഉണ്ടോ ഇവന്.... അമ്മയുടെ അടുത്തു നിന്നു മാറുമോ ‍.... പൊക്കാന്‍ കുറച്ചു ബുദ്ധി മുട്ടി” അനിയന്റെ മറുപടി.

“എന്നാല്‍ തുടങ്ങാം..” ഗ്രാമത്തിലെ ഏക ഡയനോരാ ബ്ലാക്ക് & വൈറ്റ് ടി വിയുടെ ഉടമസ്ഥന്റെ എല്ലാ ജാഡയും തലയിലേറ്റി ഉത്സവം പ്രമാണിച്ച് വാടകക്കെടുത്ത വീഡിയോ പ്ലയറും കക്ഷത്തില്‍ വച്ച് ജയന്‍ പ്രത്യക്ഷപ്പെട്ടു.

ഞാനൊഴികെ എല്ലാവരും എന്തോ വലിയ കാര്യം കാണാനെന്ന നിലയില്‍ ടി വി യുടെ ഏറ്റവും മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു.

പുതിയ ഏതോ സിനിമ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ ഞട്ടിച്ചുകൊണ്ടും, അനിയനുള്‍പ്പെടുന്ന മാര്‍ജ്ജാരന്മാരെ ആനന്ദ ലബ്ദിയില്‍ ആറാടിച്ചു കൊണ്ടും, ബ്ലാക്ക് & വൈറ്റ് സ്ക്രീനില്‍ വെള്ളതൊലിയുള്ള നീല ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.

അക്കാലത്ത് കറി വച്ച ചിക്കന്‍ പോലും അടുത്തിരുന്ന് മറ്റുള്ളവര്‍ കഴിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കുമായിരുന്ന എനിക്ക് സായിപ്പിന്റെ ആദ്യപാപത്തിലെ ആദ്യ ഐറ്റം കണ്ടപ്പോള്‍ അതുവരെ അടക്കി വച്ചിരുമ്മ ആകാംഷയേയും കവര്‍ന്ന് അന്ന് ഉച്ചക്കുണ്ട 28 കൂട്ടിയുള്ള സദ്യയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ മുന്നിലിരിക്കുന്ന മാര്‍ജ്ജാരന്മാരുടെ തലയിലേക്ക് തന്നെ പ്രവഹിപ്പിച്ചു.

ഒരു തവണയല്ല... പലതവണ.... പിന്നെ വെട്ടിയിട്ട ചക്ക പോലെ എങ്ങും തൊടാതെ മൂക്കും കുത്തി നിലത്തേക്ക്.

പിറ്റേന്ന് ആശുപത്രിയില്‍ കടുത്ത പനിക്കൊപ്പം പിച്ചും പേയും പുലമ്പുന്ന എന്റെ അടുത്ത് നില്‍ക്കുന്ന അനിയനോട് എന്റെ അമ്മയുടെ ചോദ്യം....

“അല്ല അനിയാ ഇന്നലെ ഞങ്ങളുടെ ഒപ്പം ഇരുന്ന ഇവനെങ്ങനാ അമ്പലക്കുളക്കരയില്‍ എത്തിയത്...?”

“അത് അമ്മേ ഞങ്ങള്‍ അല്‍പ്പം കപ്പലണ്ടി വാങ്ങിക്കാന്‍ പോയതല്ലേ!!!”

“അതു ശരി.... അപ്പോള്‍ ഇവനെങ്ങനാ ഇങ്ങനെ ബോധം കെട്ടത്..?”

“അതമ്മേ ഇവന് ധൈര്യം തീരെ കുറവാണന്ന് അറിയില്ലേ..... രാമന്‍ ഉറയില്‍ നിന്ന് വാളൂരുന്നതു കേട്ടു ഞെട്ടിയതാ..!!”

പാവം എന്റെ അമ്മ!!!

Sunday 30 May 2010

അഹം ബ്രഹ്മാസ്മി.

അമ്മേ..... മഹാമായേ.... ശരണം....

ദര്‍ശന പുണ്യത്തിന് ഊഴം കാത്തുനിന്ന ഭക്തന്റെ മുന്നില്‍ ആ കണ്ണുകള്‍ ഒരു മിന്നല്‍പിണര്‍ പോലെ തുറന്നടഞ്ഞു...

സ്വാമിനി സരസ്വതീ ചൈതന്യ

സിംഹാസന തുല്യമായ ഇരിപ്പിടത്തില്‍ സ്വാത്വിക ഭാവത്തില്‍ വിരാചിച്ചിരുന്ന സന്യാസിനീ ശ്രേഷ്ട പിന്നെ പുരികമുയര്‍ത്തി തന്റെ തൊട്ടടുത്തുനിന്ന ശിഷ്യര്‍ക്ക് ആഞ്ജ നല്‍കി...

കൃശഗാത്രന്റെ അരികിലേക്ക് നടന്നടുത്ത തൂവെള്ള വസ്ത്രധാരി അയാള്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ പറഞ്ഞു...

“നാരായണ..... മാഹനുഭാവന്‍.... മാഹാമായയെ ദര്‍ശിക്കുവാന്‍ ചില ആചാരാനുഷ്ടാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ.... ആശ്രമ മര്യാദകള്‍ ലംഘിക്കാതെ അമ്മയുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിച്ചാലും....”

എനിക്ക് മുന്‍പ് ദര്‍ശിച്ചവര്‍ക്ക് അങ്ങനെ ഒരു പ്രത്യേക ആരാധനരീതി നിഷ്കര്‍ഷിച്ച് കണ്ടില്ല.... പിന്നെ ഈയുള്ളവനു മാത്രമായി എന്തെങ്കിലും പ്രത്യേകത??!!!... ആഗതന്‍ ശങ്കിച്ചു....

“നാരായണ“.....അതെ മഹാനുഭാവന്‍.... ലക്ഷങ്ങളില്‍ ഒരുവനു കിട്ടുന്ന മഹാഭാഗ്യം.... മുഞ്ജന്മ സുകൃതമാവാം.... മഹാമായ താങ്കളെ അത്രയധികം ഇഷ്ടപ്പെടുന്നുണ്ടാവാം...... പാദങ്ങള്‍ ഉപേക്ഷിച്ച് മുട്ടില്‍ ആ കാണുന്ന ദൂരം താണ്ടി അരികില്‍ ചെന്ന് ദര്‍ശന ഭാഗ്യം നേടിയാലും... മഹാമായയുടെ പാദാരവിന്ദങ്ങളിലഭിഷേകം ചെയ്തെടുത്ത ജലം തീര്‍ത്ഥമായി പാനം ചെയ്താലും....

ഒരു നിമിഷം ശങ്കിച്ചു നിന്ന ആഗതനെ അഞ്ജാരൂപത്തില്‍ നോക്കി സന്യാസിനീ ശിഷ്യന്‍ വീണ്ടും പറഞ്ഞു.......

“നാരായണ”..മഹാനുഭാവന്‍ ആചാരങ്ങള്‍ വേഗം അവസാനിപ്പിച്ച് പിന്‍‌വാങ്ങുക.... അങ്ങയെ പോലെ പതിനായിരങ്ങള്‍ ദര്‍ശനപുണ്യത്തിനായി കാത്തു നിക്കുന്നത് അങ്ങ് കാണുന്നില്ലെ?

തീര്‍ത്ഥം പാനം ചെയ്ത് നിവര്‍ന്ന ആഗതനെ ആശ്ലേഷിച്ച് സന്യാസിനി അയാളുടെ കാതില്‍ ഇങ്ങനെ മൊഴിഞ്ഞു.....

“ വരിക എനിക്കു പിന്‍‌പേ നീ”

അറിഞ്ഞു കേട്ടവരില്‍ നിന്നും മനസ്സിലാക്കിയതനുസരിച്ച് കാതില്‍ “നാരായണ” എന്ന ദൈവനാമം പ്രതീക്ഷിച്ചിരുന്ന ആഗതനിലെ ഞെട്ടലും ആശ്ചര്യവും കാര്യമാക്കാതെ സിംഹാസം വിട്ട് സന്യാസിനി എഴുനേല്‍റ്റു....

പിന്നെ കാത്തു നില്‍ക്കുന്ന പതിനായിരങ്ങളെ നിര്‍ദ്ധാക്ഷണ്യം പിന്നില്‍ ഉപേക്ഷിച്ച് കൊട്ടാര സദൃശ്യമായ ബഹുനില ആശ്രമ സമുച്ചയത്തിലേക്ക് നടന്നു... പിറകെ ആശങ്കപേറിയ മനസ്സുമായി ആഗതനും....

കാര്യം മനസ്സിലാവാതെ ആഗതനെ തടയാന്‍ ശ്രമിച്ച ശിഷ്യന്മാരെ ക്രൂദ്ധമായ നോട്ടം എറിഞ്ഞ് സന്യാസിനി തടഞ്ഞു...”നാരായണ”

പഴയകാല കൊട്ടാര അന്തപ്പുരങ്ങള്‍ക്ക് പകരം വെക്കാവുന്ന മുറിയിലേക്ക് പ്രവേശിച്ച സന്യാസിനി, മുറിയുടെ ഒത്ത നടുവില്‍ കൊത്തുപണികളാല്‍ തീര്‍ത്ത സപ്രമഞ്ച സിംഹാസനത്തില്‍ അനന്തശയനത്തിലേക്ക് അമരുന്നതിനിടയില്‍ അവരുടെ മുഖത്ത് നേരത്തെ കണ്ട സ്വാത്വിക ഭാവത്തിന്റെ സ്ഥാനത്ത് മറ്റെന്തെകിലും വികാരം!?

അറിയില്ല... പക്ഷെ ആഗതന്റെ മുഖത്തെ ആശ്ചര്യഭാവത്തിന് പ്രഭാവം പലമടങ്ങ് വര്‍ദ്ധിപ്പിച്ചു സന്യാസിനി....

ത്രിവിക്രമാ..... നിനക്ക് സുഖം തന്നെയല്ലെ....

ആഗതന്റെ ആശ്ചര്യം ഭയത്തിന് വഴിമാറി.... പിന്നെ സ്വയം ആശ്വസിച്ചു..... സന്യാസിനിയുടെ ദിവ്യഞ്ജാനത്തില്‍ ഭയഭക്തി ബഹുമാനവും ഒപ്പം ആരാധനയും തോന്നി.....

അമ്മേ മഹാമായെ..... അങ്ങയുടെഅതീന്ദ്രഞ്ജാനത്തില്‍ അടിയന്‍ അത്ഭുതപരവശനായിരിക്കുന്നു..... അനുഗ്രഹിച്ചാലും.... ആഗതന്‍ സാഷ്ടാംഗ പ്രണാം നടത്തി.... കണ്ണുനീര്‍ തൂകി....

“ഹ...ഹ...ഹ.....അതീന്ദ്രഞ്ജാനമോ..... ത്രിവിക്രമന്‍ എന്ന ചേലക്കരക്കാരനെ മനസ്സിലാക്കാന്‍ അതിന്റെ ആവശ്യമുണ്ടോ...?” ദിക്കു പിളര്‍ക്കുന്ന ചിരിയില്‍ ആഗതന്‍ നടുങ്ങി.....

“ആട്ടെ..... എന്താണാവോ ബോധിപ്പിക്കാനുള്ള ആവലാതി....”

മഹാമായെ.... അടിയന്‍ ജീവിത പാന്ഥാവില്‍ ഏകനായിരിക്കുന്നു... ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു....

അതേയോ..... അപ്പോള്‍ തൃവിക്രമന്‍ ഒറ്റപ്പെടലിന്റെ വേദന ഇപ്പോള്‍ അനുഭവിക്കുന്നു അല്ലെ....?

അടിയന്‍..... ഭാര്യ നിര്‍ദ്ദാക്ഷണ്യം കഴുത്തിന് പിടിച്ച് പുറംതള്ളി.... മക്കള്‍ മുഖത്ത് കാറിതുപ്പി....

“എന്താണ് തൃവിക്രമാ കുടുഃബം അപ്രകാരം പെരുമാറാന്‍ കാരണം.....?

അറിയില്ല മഹാമായേ... സത്യമായും അറിയില്ല.....”

ഇപ്പോള്‍ കഴിയുന്നത്...?

തെരുവിലാണ് മഹാമായെ..... അന്യര്‍ വിളമ്പിയേക്കാവുന്ന അപ്പത്തിന്റെ രുചിയും പ്രതീക്ഷിച്ച്....!”

ഹും.... നാം എല്ലാം മനസ്സിലാക്കുന്നു തൃവിക്രമന്‍.... ഒരു കാരണവുമില്ലാതെ ഒരാളെ ആട്ടി പുറത്താക്കുമോ? ഒരിക്കലുമില്ല..... അമ്മയോട് ഒന്നും ഒളിക്കാന്‍ ശ്രമിക്കേണ്ട....

മഹാമായേ..... അടിയന് ഒരു അബദ്ധം സംഭവിച്ചു..... അടിയന്‍ ഇന്ന് പശ്ചാത്താപ വിവശനാണ്....

“ ഹ...ഹ...ഹ” പുറത്ത് നില്‍ക്കുന്ന ശിഷ്യ ഗണങ്ങളിലും, ഒരു പക്ഷേ അതിനപ്പുറവും നില്‍ക്കുന്ന പതിനായിരങ്ങളിലും ആ ചിരിയുടെ അലയൊലികള്‍ എത്തിയേക്കാമെങ്കിലും സന്യാസിനിക്ക് നിയന്ത്രിക്കാനായില്ല.

“സ്വന്തം മകളുടെ നേര്‍ക്ക് കാമവെറി എറിഞ്ഞിട്ട് പശ്ചാത്താപ വിവശനാകുന്നു തൃവിക്രമന്‍ അല്ലേ.... തൂ...” സന്യാസിനി ഒരു നിമിഷം പരിസരം മറന്നുവോ?

ആഗതന്റെ ഭയത്തോടെ ചുറ്റും വീക്ഷിച്ചു

“ അമ്മേ അടിയനോട് ക്ഷമിക്കൂ.... ഒരു ദുര്‍ബല നിമിഷത്തില്‍, ചങ്ങാതിമാര്‍ വിളമ്പിയ മദ്യ ലഹരിയില്‍ അങ്ങനെ സംഭവിച്ചു പൊയി മഹാമായെ.... പൊറുക്കണേ....”

ആഗതന്‍ വീണ്ടും സന്യാസീ ശ്രേഷ്ടയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പണം ചെയ്തു.

“എഴുനേല്‍ക്കൂ തൃവിക്രമാ.... പക്ഷേ നിനക്കിത് ആദ്യമായി സംഭവിക്കുന്നതല്ലല്ലോ.... പലപ്പോഴും പശ്ചാത്തപിച്ച നീ വീണ്ടും ആവര്‍ത്തിക്കുകയല്ലേ...?”

മുട്ടില്‍ കുത്തിയിരുന്ന ആഗതന്‍ ആശ്ചര്യത്തില്‍ സന്യാസിനിയുടെ മുഖത്തേക്ക് വീണ്ടും നോക്കി....

“നിനക്ക് ഒരു സഹോദരി ഉണ്ടായിരുന്നില്ലേ തൃവിക്രമന്‍... അമ്മിണി എന്നു പേരുള്ള ഒരു പാവം പെണ്ണ്...... അവള്‍ ഇന്ന് എവിടെയാണ്...?”

“അറിയില്ല”.....ഞെട്ടലില്‍ നിന്ന് കരകയറിയ ആഗതന്‍ നിര്‍വ്വികാരതയോടെ പ്രതികരിച്ചു.

“ഹ...ഹ... എങ്ങനെ അറിയാന്‍..... അവള്‍ക്ക് ഒരു ജോലി കിട്ടി യാത്ര അയക്കാന്‍ പൊന്നാങ്ങളയോടൊപ്പം പറഞ്ഞയക്കുമ്പോള്‍ മാതാപിതാക്കള്‍ പോലും ആ ചതി മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... അല്ലേ തൃവിക്രമാ!!”

“മഹാമായേ...... തെറ്റുപറ്റി...ക്ഷമിക്കൂ“...... ആഗതന്റെ ശബ്ദം നേര്‍ത്തു വന്നു.

“എന്തായിരുന്നു തൃവിക്രമാ തെറ്റ്.... കൂടപ്പിറപ്പാണെന്ന് മറന്ന് നീ അവളെ അനുഭവിച്ചതോ, അതോ കിട്ടിയ ചില്ലി കാശിനു അവളെ വിറ്റതോ...?”

സന്യാസിനിയുടെ സ്വാത്വിക ഭാവം വികാരവിക്ഷോഭങ്ങള്‍ക്ക് അടിയറവു പറയുന്നോ?

“തിരികെ വന്ന് കൂടെപിറപ്പിന്റെ മരണവിവരം അറിയിക്കുമ്പോള്‍ തെല്ലും കുറ്റബോധം തോന്നാത്തിടത്ത് ഇന്നെങ്ങനെ നീ പശ്ചാത്തപിക്കും തൃവിക്രമാ..?”

“ജീവിതത്തിന്റെ ഈ സായാഹ്ന വേളയില്‍ പശ്ചാത്താപ വിവശനായി അവിടുത്തെ മുന്നില്‍ എത്തി നില്‍ക്കുന്ന അടിയന് അഭയം തന്നാലും മഹാമായേ.... മറ്റൊന്നും ഈയുള്ളവനു വേണ്ട..”

“തീര്‍ച്ചയായും വത്സാ..... ഇന്നലെ നിന്റെ മകളും ഭാര്യയും ഇവിടെ വന്നിരുന്നു.... ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാല്‍ വെയ്ക്കാന്‍ തുടങ്ങിയ നിന്റെ മകളും എന്നില്‍ നിന്ന് അഭയവും, സംരക്ഷണവും മാത്രമാണ് ആവശ്യപ്പെട്ടത്..!”

അനന്തരം തന്റെ കൈകള്‍ ഉയര്‍ത്തി സ്വാമിനി ശിഷ്യഗണങ്ങളില്‍ ഒരുവനെ ക്ഷണിച്ചു. തൂവെള്ള വസ്ത്രധാരിയായ ഒരു അജാനുബാഹു ഉള്ളിലേക്ക് കയറിവന്നു.

“നാരായണ.... എന്റെ ഈ മകന്‍ എന്നില്‍ നിന്ന് അഭയം ആവശ്യപ്പെടുന്നു...നല്‍കിയാലും!”

കടന്നു വന്ന തൂവെള്ള വസ്ത്രധാരിയുടെ കൈകള്‍ തൃവിക്രമന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.....

“എനിക്ക് നിന്റെ മകള്‍ക്ക് അഭയം നല്‍കണം സരസ്വതീ ചൈതന്യ എന്ന സ്വാമിനിയുടെ സ്ഥാനത്ത് നിന്നല്ല, മറിച്ച് അമ്മിണി എന്ന അവളുടെ അമ്മായിയുടെ സ്ഥാനത്ത് നിന്ന്...” സ്വാമിനി മെല്ലെ തൃവിക്രമന്റെ കാതില്‍ മൊഴിഞ്ഞു.

തൃവിക്രമന്റെ ദൃഷ്ടികള്‍ അപ്പോഴും സ്വാമിനിയുടെ സ്വാത്വികഭാവം വീണ്ടെടുത്ത കണ്ണുകളില്‍ തന്നെ ആയിരുന്നു.... ചലനമില്ലാതെ!

Friday 28 May 2010

മീനത്തിലെ മഴ.


നഗരവ്യാഭിചാരങ്ങളില്‍ ഭാഗഭാക്കാകാത്ത ഗ്രാമഗന്ധം. ഒറ്റയടിപ്പാത അനന്തതയിലെ ഒരു ചെറു ബിന്ദുവില്‍ അവസാനിച്ച പോലെ.

ജീവിതവീഥിയില്‍ എന്നും ഏകാകിയായ ദേവന്‍ ചരട് പൊട്ടി ലക്ഷ്യമില്ലാതെ പായുന്ന തന്‍റെ മനസ്സെന്ന പായ്ക്കപ്പലിനെ താല്‍ക്കാലികമായെങ്കിലും യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത തീരത്തേക്ക് മെല്ലെ അടുപ്പിച്ചു.

ഉത്തരങ്ങള്‍ തേടിയുള്ള ദേവന്‍റെ നെടുവീര്‍പ്പിന് മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്‍റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പിന് ശോകതയുടെ ആര്‍ദ്രത.

ഈ ഒരു പകല്‍ ഇരുണ്ടു വെളുക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ തന്‍റെ മനസാക്ഷിയുടെ മൂകമരണം സംഭവിക്കുകയാണ്. ഇനി ഈ ഗ്രാമമാതാവിന്‍റെ മടിയില്‍ ഒരു പുനര്‍ജനിയാകണമെങ്കില്‍ പ്രവാസമെന്ന തിരുഗര്‍ഭത്തില്‍ ഒരു ചെറുകണമായി നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്.

കുപ്പായക്കീശയുടെ വിശാലതയും കടന്ന് പുറത്തേക്ക് ഉന്തിയിരിക്കുന്ന പാസ്പോര്‍ട്ടിനുള്ളില്‍ നിന്നും ടിക്കറ്റ് സൂക്ഷിച്ചിരിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ ബഹുവര്‍ണ കവര്‍ ഞാന്‍ നിന്‍റെ നാളെകളുടെ നിറം കെടുത്താന്‍ പോകുന്നെയ്എന്നുച്ചത്തില്‍ പരിഹസിക്കുന്നുണ്ടോ?

കവര്‍ വലിച്ചെടുത്ത് ദേവന്‍ ഒരിക്കല്‍ കൂടി അതിലൂടെ ഊളിയിട്ടു. കൃത്യമായി പറഞ്ഞാല്‍ നാളെ വൈകുന്നേരം അഞ്ചുമണിക്ക് തനിക്ക് അമ്മയും, അമ്മുവും, ഈ ഒറ്റയടി പാതയും തോടും, തൊടികളും എല്ലാം എല്ലാം നഷ്ടസ്വര്‍ഗങ്ങളുടെ കനേഷുമാരിയിലെ അവസാന കോളത്തില്‍ സ്ഥാനം പിടിക്കും.

ദിനങ്ങളുടെ ഗതിവേഗം അളക്കാന്‍ മനസ്സോളം നല്ലൊരു ഘടികാരം ഇല്ല എന്ന് അമ്മ എപ്പോഴും പറയാറുള്ളത് എത്ര ശരിയാണ്. അവിടെ പ്രവാസ ജീവിതത്തില്‍  ദിനങ്ങള്‍ എണ്ണിയാല്‍ തീരാത്ത തിരമാലകള്‍ പോലെ ഒരു മഹാസമസ്യ ആകുമ്പോള്‍, ഇവിടെ മണ്ണിന്‍റെ ഗന്ധത്തില്‍ ഒരു മിന്നല്‍‌പിണര്‍ പോലെ മിന്നിമായുന്ന ഒന്നായി മാറ്റപ്പെടുന്ന മഹാത്ഭുതം.

നാലുമാസത്തെ അവധി അപേക്ഷ നാല്‍പ്പത് ദിവസമായി ചുരുക്കിയത്തിനു കാരണത്തിനായി വാചാലനായ മുതലാളിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, തന്‍റെതല്ലാത്ത കാരണത്താല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു തടവുപുള്ളി ആരാച്ചാരോട്  ജീവനായി അപേക്ഷിക്കുന്ന മനസ്സിക അവസ്ഥയില്‍ ആയിരുന്നു.

ദേവന്‍.... ഞാന്‍ നാട്ടില്‍ പോയാല്‍ നില്‍ക്കുന്നത് നാലോ അഞ്ചോ ദിവസമാണ്. ഭാര്യാപുത്ര പരാധീനതകളും ഒന്നും ഇല്ലാത്ത തനിക്കെന്തിനാടോ ഈ നാലു മാസം?”

ഉള്ളില്‍ നിന്നും ഒരു ആന്തലോടെ തികട്ടിയ മറുചോദ്യം നിസ്സംഗമായ ഒരു ചിരിയുടെ മൂടുപടം കൊണ്ട് തടുത്തുനിര്‍ത്തി. അനര്‍ത്ഥമായ ചോദ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മാര്‍ക്കിട്ട് നാല്‍പ്പത് വീണ്ടും വെട്ടിചുരുക്കി നാല് ആകാതിരിക്കാന്‍ മൌനം തന്നെയാണ് നല്ലത്. അത്തരം അനേകം ചോദ്യങ്ങളുടെ പരിണിതഫലമാണ് അര്‍ഹമായ നാല് മാസത്തില്‍ നിന്നും നാല്‍പ്പത് ദിനങ്ങളിലെക്കുള്ള തിരിച്ചോഴുക്ക്.

മാസത്തില്‍ പലതവണ നാട്ടില്‍ പോകുന്ന മുതലാളിയേയും രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍് പോകുന്ന തന്നെയും ഏതു നുകത്തില്‍ കെട്ടിയാലും ഉഴല്‍ നടക്കില്ല എന്നു അദ്ദേഹത്തിനും തനിക്കും അറിയാം.... എന്നിട്ടും!

ഭാര്യയും, കുട്ടികളും മാത്രമാണോ പരാധീനതകള്‍. അല്ലെങ്കില്‍ അവ മാത്രമാണോ സൌഭാഗ്യങ്ങള്‍...? അറിയില്ല.... അമ്മുവിന്‍റെ പഠിപ്പ്, അവളുടെ വിവാഹം, സ്വപ്നങ്ങളില്‍ മാത്രം വിരാജിക്കുന്ന കുഞ്ഞ് വീട്, അങ്ങനെ തനിക്കും എത്രയോ പരാധീനതകള്‍ നിരത്താനുണ്ടാവും....? ഗ്രാമത്തിന്‍റെ നിഷ്കളങ്കത, അമ്മയുടെ സ്നേഹ ശാസനകള്‍, അമ്മുവിന്‍റെ കുസൃതികള്‍ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സൌഭാഗ്യങ്ങള്‍ വേറെ ഇല്ലേ..?

മീ‍നവരള്‍ച്ചയിലെ ജീവവേഴാമ്പലുകള്‍ക്ക് അനുഗ്രഹമായി  തലേന്ന് പെയ്ത മഴ. പുതുവര്‍ഷ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്ക് ഒരുപക്ഷേ ജീവിതമേ ആസ്വദിക്കാന്‍ കഴിയില്ല എന്നാണ് കവിമനസ്സുകള്‍ പറയാറ്. ഇലകളും പുല്‍ച്ചെടികളും പോലും പുതുജലകുളിര്‍മ്മയുടെ ആലസ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുമ്പോള്‍ ഒരുപക്ഷെ താന്‍ മാത്രമാവാം നാളയെ കുറിച്ചോര്‍ത്ത് വേവലാതികളുമായി....

ദേവാ.... നാളെ ജ്ജ് പൂവാണല്ലെ.... ആട്ടുംകൂട്ടങ്ങളേയും തെളിച്ചുവന്ന ബീവാത്തുമ്മയുടെ ചിലമ്പിച്ച സ്വരം ദേവനെ ഒരു നിമിഷം ചിന്തയില്‍ നിന്നുണര്‍ത്തി.

അതെ ഉമ്മാ.... നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് യാത്ര.തന്‍റെ നെടുവീര്‍പ്പുകള്‍ ആടുകളുടെ ചലപിലകള്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്ന് ഇല്ലാതായത് ദേവന് ഒരു അനുഗ്രഹം പോലെ തോന്നി.

മോനെ ചെന്നിട്ട് ഇജ്ജ് ഞമ്മടെ നിശാറിന്‍റെ കാര്യം കൂടി ഒന്നു നോക്കണെ..... പൊരേല് വലിയ കഷ്ടപ്പാടാ മോനെ....

ഉവ്വ് ഉമ്മാ..... നോക്കാം..നിഷ്കളങ്ക ഗ്രാമീണതയുടെ ദൈന്യതപേറുന്ന വൃദ്ധയോട് മറ്റെന്തു പറഞ്ഞ് സമാധാനിപ്പിക്കാന്‍.....

ബ്ബേ..ബ്ബേകൂട്ടത്തില്‍ ഒരു കുഞ്ഞാട് മറ്റുള്ളവയെ പിന്തള്ളി മുന്നിലേക്ക് കടക്കാനുള്ള ശ്രമം... ദേവന്‍റെ ചിന്തകളെ ഉദ്ദീപിപ്പിച്ചു കൊണ്ട് ആന്‍റെണിയുടെ മുഖം കടന്നുവന്നു. മുതിര്‍ന്ന ആടുകളെ വകഞ്ഞു മാറ്റി മുന്നേറാന്‍ ശ്രമിക്കുന്ന ആ കുഞ്ഞാടിന് ആന്‍റെണിയുടെ മുഖഛായയോ?

മലയാളി സ്പടികജാറിലെ ഒരുകൂട്ടം ഞണ്ടുകള്‍ ആണെന്ന ഇതരഭാഷക്കാരുടെ പരിഹസിക്കുന്നതിന് ഉപോത്ബലകമായ ഒരു പേര്‍.

ദേവാ.... നമ്മള്‍ ഉറ്റവരേയും ഉടവരേയും ഉപേക്ഷിച്ച് ഇവിടെ വരുമ്പോള്‍ നമ്മുടെ ലക്ഷ്യം പണം മാത്രമായിരിക്കണം”. ഒരേ വിമാനത്തില്‍ മരുഭൂമിയുടെ മരവിപ്പില്‍ വന്നിറങ്ങിയതിന്‍റെ രണ്ടാം നാള്‍ ആന്റണിയുടെ പ്രസ്ഥാവന.

തന്‍റെ ലക്ഷ്യങ്ങളുടെ ശുഭപര്യവസാനം കാതങ്ങള്‍ക്കിപ്പുറത്ത് നിന്ന് അകക്കണ്ണിലൂടെ കുറിച്ചിട്ട് അതിനു വേണ്ടി കുശാഗ്രബുദ്ധിയുടെ നൂല്‍പ്പാലത്തിലൂടെ സാഹസികയാത്ര നടത്താന്‍ മടിയില്ലാത്തവന്‍.... !

ദേവാ എന്‍റെ വിശാലമായ ലക്ഷ്യപൂര്‍ത്തീകരണത്തില്‍ നീ എന്‍റെ ഉറ്റസതീര്‍ത്ഥ്യന്‍ ആയിരിക്കും”... വിദ്യാഭ്യാസത്തില്‍, വീക്ഷണത്തില്‍, വിഷയഗ്രാഹ്യത്തില്‍ ഒക്കെയും തന്നെക്കാള്‍ ഉപരി മറ്റുപലരേക്കാളും എന്തുകൊണ്ടും ഒരുപടി പിന്നിലാണെങ്കിലും അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മാനേജര്‍ പദവിയുടെ കറങ്ങുന്ന കസേരയില്‍ ഇരുപ്പുറപ്പിച്ചപ്പോള്‍ ആന്‍റെണിയുടെ വാഗ്ദാനം.

ഒന്നും വേണ്ട ആന്‍റെണീ.... നീ നിന്‍റെ മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യപ്രാപ്തിയില്‍ എത്തൂ.... എന്‍റെ സ്വപ്നങ്ങള്‍ എന്നും പരിമിതങ്ങള്‍ അല്ലെ..സ്ഥാനക്കയറ്റത്തിനു പിന്നിലേ ചരടുവലിയില്‍ മുതലാളിയുടെ നേര്‍പകുതിയും ഉള്‍പ്പെടുന്നു എന്നത് പതം പറച്ചിലുകള്‍ക്കുപരി ഒരു സത്യമാണെന്ന തിരിച്ചറിവാണ് തന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

നോണ്‍ സെന്‍സ്... എങ്ങനെയാണ് ഒരു കാബിനില്‍ പ്രവേശിക്കുക എന്നു തനിക്കറിയില്ലേ?” പിന്നീടൊരിക്കല്‍ ആന്‍റെണിയുടെ രോഷത്തിന് മാഡത്തിന്‍റെ പുഞ്ചിരികൂടി കൂട്ടായപ്പോള്‍ ദേവന്‍ എന്ന സാധാരണ ചങ്ങാതിയില്‍ നിന്നും ദേവദാസ മേനോന്‍ എന്ന അസാധാരണ കീഴ്‌ജീവനക്കാരനിലേക്കുള്ള ദൂരം എത്രയോ ചെറുതാണെന്ന് തിരിച്ചറിഞ്ഞു.

കൂയ്..... എടാ ദേവാ നാളെ എപ്പോഴാടാ പോകുന്നേ..? ഞാനും കൂടി എയര്‍പോര്‍ട്ടില്‍ വരണോ..?”

നാളെ വൈകുന്നേരമാടാ....ചിന്തയില്‍ നിന്ന് ഉണര്‍ന്ന് ദേവന്‍ പ്രതികരിച്ചു.

എടാ ഇന്ന് എന്‍റെ പൊന്നുമ്മയുടെ പിറന്നാളാ.... നല്ല അരിപ്പത്തിരിയും മട്ടന്‍ കറിയും ഉണ്ട്.... കഴിച്ചിട്ടു പോടാ

കളിക്കൂട്ടുകാരന്‍ സുള്‍ഫി വീടിന്‍റെ ഉമ്മറത്ത്, ഉമ്മയുടെ തോളില്‍ കയ്യിട്ട് തന്നിലേക്കടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചു.

വേണ്ടാടാ...കവലയില്‍ നിന്ന് ഒരു ചായയും കടിയും കഴിച്ചതേയുള്ളു

അത് നിന്‍റെ കടയപ്പമല്ല..... നാളെമുതല്‍ നിനക്ക് ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍ പറ്റിയ സാധനമാ.... വാ കഴിച്ചിട്ടു പോകാംസുള്‍ഫിയുടേയും ഉമ്മയുടേയും മാറിമാറിയുള്ള സ്നേഹനിര്‍ബന്ധം.

എങ്ങനെയുണ്ടടാ എന്‍റെ ഉമ്മയുടെ കൈപുണ്യം? ഭക്ഷണത്തിനിടെ സുള്‍ഫിയുടെ കുശലം കൂട്ടിക്കൊണ്ടുപോയത് നിഷ്കളങ്കമായ മറ്റൊരു ചിരിയിലേക്കാണ്....

വോ നിങ്ങളൊക്കെ എന്തിര്? വലിയ മേനോന്മാരല്ലെ? നമ്മുടെ കൈകൊണ്ട് വച്ചതു കഴിക്കുമോ എന്തോ?”

പ്രവാസത്താല്‍ തരിശിട്ട തിളങ്ങുന്ന തലയും, മഞ്ഞിച്ച ജീവസ്സുവറ്റിയ കണ്ണുകളും, പ്രാരാബ്ദഭാരത്താല്‍ മരവിച്ച ഇടത്തേ കാലും.... അച്ചായന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാത്തപ്പന്‍ എന്ന അന്‍പത്തഞ്ച് വയസ്സുകാരനായ കമ്പനിയുടെ ആസ്ഥാന കുശിനിക്കാരന്‍.

എങ്ങനെയുണ്ട് ദേവാ കോഴിക്കറി?” ഉണങ്ങിയ ഗോതമ്പ് കുപ്പൂസുകള്‍ക്ക് ഇടയില്‍ ചെറു അരുവികള്‍ തീര്‍ക്കുന്ന കറികളുടെ രുചി തിരക്കി എത്തുന്ന അച്ചായന്‍റെ ചോദ്യമാണ് കഴിച്ചത് കോഴിയോ, മറ്റെന്തെങ്കിലുമോ എന്നു തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം!

വളരെ നന്നായിട്ടുണ്ട് അച്ചായാ!ജീവനില്ലാത്ത കണ്ണുകളില്‍ മിന്നിമറയുന്ന ചിരിതിളക്കം കാണാനായിട്ടു മാത്രം പറയുന്ന തന്‍റെ സ്ഥിരം പല്ലവി.

ഹ...ഹ... ദേവാ നീ മാത്രമേ ഇതു പറയൂ... അതിന്‍റെ ഗുണവും കാണുന്നുണ്ട് നിന്‍റെ ശരീരത്തില്‍”... ഹസനിക്കയുടെ പരിഹാസം ഇടക്കിടെ കേള്‍ക്കുമ്പോള്‍ അച്ചായന്‍ പ്രതികരിക്കും.

വേണമെങ്കില്‍ ഞണ്ണിയിട്ട് എഴുനേറ്റു പോടേ പയലേ..! നാളെ മുതല്‍ നിനക്കു ഞാന്‍ പീലി വച്ചു വിളമ്പാം!!

പത്തിരി ഒന്നുകൂടി ഇടട്ടെ മോനേഉമ്മയുടെ ശബ്ദം ദേവനെ വീണ്ടും ചിന്തകളില്‍ നിന്നു തിരികെ വിളിച്ചു.

മതി ഉമ്മാ...ധാരാളംകൈകഴുകുന്നതിനിടയില്‍ സുള്‍ഫി ഡ്രസ്സ് ചെയ്തു.

ഞാനും അത്രേടം വരെ പോയിട്ടു വരട്ടെ ഉമ്മാ.തന്‍റെ മുപ്പതാം വയസ്സിലും സുള്‍ഫിയുടെ ജീവിതചര്യയില്‍ അത്ഭുതം തോന്നി. നീണ്ട പ്രവാസജീവിതത്തിന്‍റെ ബാക്കിപത്രമായി ഉപ്പ നല്‍കിയ മരണത്തിന്‍റെ മാറാപ്പും പേറി ഉമ്മക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മകന്‍ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

ഏയ്‌ ദേവന്‍..... നിനക്കു നാളെ ലഗേജിനു കൂടുതല്‍ കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നല്ലോപരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന അച്ചാറുകളുടേയും, വറവിന്‍റെയും സമ്മിശ്ര നിറഞ്ഞ ചിരിയോടെ ശ്വസിച്ച് സുള്‍ഫി....

നാടിന്‍റെ നറുമണവും സ്വാദും ആസ്വദിക്കാനായി അവിടെ പ്രതീക്ഷാ നിര്‍ഭരമായ എത്രെയെത്ര കാത്തിരിപ്പുകള്‍. അവരുടെ പ്രതീക്ഷകള്‍ക്ക് പകരംവെയ്ക്കാന്‍ ഇത് മതിയാവില്ല എങ്കില്‍ പോലും എന്‍റെതായ ഒരു ചെറു തലോടല്‍ദേവന്‍റെ ചുടു നിശ്വാസത്തെ മറികടന്ന് കുളിര്‍മ്മയുള്ള ഒരു കാറ്റ്.....

മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നു തോന്നുന്നു..എതിരെ വന്ന നാരായണേട്ടന്‍ പറയുന്നതിനു മുന്‍പ് തന്നെ മഴ വീണിരുന്നു. കനത്ത മഴ..... പെരുമഴ..... വേനല്‍ മഴ..

നിന്‍റെ കീശയാകെ നനഞ്ഞിരിക്കുന്നല്ലോ...?” ഉമ്മറപ്പടിയിലേക്ക് കയറുമ്പോള്‍ സുള്‍ഫി ചൂണ്ടിക്കാട്ടി.

ആസകലം കുതിര്‍ന്ന കുപ്പായ കീശയില്‍ നിന്ന് ടിക്കറ്റും പാസ്പോര്‍ട്ടും വലിച്ചെടുക്കുമ്പോള്‍ അതിന്‍റെ പലഭാഗങ്ങളും അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....

ദേവാ..... എന്താ മോനേ... ഇതൊക്കെ ശ്രദ്ധിക്കേണ്ടെ?” ഇനി എന്താ ചെയ്ക.....അമ്മയുടെ പരിദേവനം രസിക്കാത്തത് എന്നപോലെ മിന്നലിനൊപ്പം വന്ന ഒരു ഇടി ആ ശബ്ദത്തെ അലിയിച്ചു കളഞ്ഞു.

ദേവന്‍ തിരികെ മഴയിലേക്കിറങ്ങി ചിരിയോടെ ഓടിയിറങ്ങി.... ആ പുഞ്ചിരി ഉള്‍ക്കൊണ്ട് മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു.....

അമ്മയുടേയും, അമ്മുവിന്‍റെയും മുഖത്ത് അപ്പോള്‍ കണ്ടത് ചിതറി തെറിച്ച മഴത്തുള്ളികള്‍ തന്നെയോ?