. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 26 January 2010

നീളാത്തി പൊട്ടന്‍.

എന്റെ ഗ്രാമമായ നീര്‍വിളാകത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിത്വം......

ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്ന നൂറു കണക്കിന് വ്യക്തികളില്‍ നീളാത്തിപൊട്ടന് എന്തു പ്രസക്തി എന്നു ചിന്തിക്കാം...... പക്ഷെ ആ ചോദ്യം ഈ വായനയുടെ അവസാനം നിങ്ങള്‍ക്ക് ഉന്നയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.

നീളാത്തിപൊട്ടന് പ്രായം എത്രയായി.... അറിയില്ല... എന്റെ അമ്മയോട്, എന്തിന് 1992 ല്‍ മരണമടഞ്ഞ് എന്റെ അമ്മൂമ്മ ജീവിച്ചിരിക്കുമ്പോള്‍ പോലും ഞാന്‍ ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്... പക്ഷെ “ആ” എന്നു ഉച്ചരിച്ചു കൊണ്ട് കൈ മലര്‍ത്തി കാണിക്കുക മാത്രമാണ് ഉത്തരമായി കിട്ടുക.

ഒരു ഗ്രാമത്തിന്റെ പ്രശസ്തി ഒരു പൊട്ടനിലൂടെ!!.... വിശ്വസിക്കാന്‍ പ്രയാസം ഉണ്ടാവും അല്ലെ?.... എന്നാല്‍ അതാണ് പരമാര്‍ത്ഥം.... നീര്‍വിളാകം എന്റെ ഗ്രാമം ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും, ചെങ്ങന്നൂര്‍, കോഴഞ്ചേരി പോലുള്ള ടൌണുകളിലും അറിയപ്പെടുന്നത് നീളാത്തിപൊട്ടന്‍ എന്ന എന്റെ ഗ്രാമത്തിന്റെ സ്വന്തം പൊട്ടനിലൂടെയാണ്.

നീര്‍വിളാകം ഇന്നും ഏതാണ്ട് കുഗ്രാമം തന്നെയാണ്.... ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദേശം... ഒരു വലിയ പേമാരി വന്നാല്‍ ഒറ്റപ്പെട്ടു പോകുന്ന ദേശം... പൊടിമണ്ണിന്റെ മണം വമിക്കുന്ന പാതകള്‍... സര്‍ക്കാര്‍ സ്ഥാപനമായി ഒരു പോസ്റ്റാഫീസ് മാത്രം... നല്ല ഒരു വണ്ടി കാണണമെങ്കില്‍ ഇന്നും അടുത്തുള്ള ടൌണില്‍ പോകണം... പ്രശസ്തര്‍ എന്നു എടുത്തു പറയാന്‍/ചൂണ്ടിക്കാണിക്കാന്‍ ആരും തന്നെയില്ലാത്ത ഈ ദേശം പ്രശസ്തി നേടിയതിനു പ്രധാന കാരണം നീളാത്തി പൊട്ടന്‍ മാത്രം.

കുട്ടികള്‍ക്ക് കളിത്തോഴനും എന്നാല്‍ അതേ അളവില്‍ പേടി സ്വപ്മവുമാണ്.... കുട്ടികളെ ജീവനു തുല്യം സ്നേഹിക്കുന്ന പൊട്ടന്‍ എന്നാല്‍ അവരുടെ അതിരു കടന്നുള്ള കുസൃതികളെ നേരിടുന്നത് ഉരുളന്‍ കല്ലുകളുമായാണ്.... ഒരുപറ്റം കുട്ടികള്‍ ഒന്നിച്ച് നിലവിളിച്ച് കൊണ്ട് ഓടി വരുന്നുണ്ടെങ്കില്‍ അതിനു പുറകെ പൊട്ടനും ഉണ്ടാവും എന്നത് തീര്‍ച്ച.... പക്ഷെ ഒരിക്കല്‍ പോലും ആ കല്ലുകള്‍ കുട്ടികള്‍ക്ക് നേരെ പ്രയൊഗിക്കപ്പെടാറില്ല.... കല്ലുകള്‍ പൊട്ടന് കുട്ടികളെ അവനു സഹിക്കാന്‍ കഴിയാത്ത കുസൃതികളില്‍ നിന്ന് പിന്‍‌തിരിപ്പിക്കാനുള്ള നിര്‍ജ്ജീവമായ ഒരു ആയുധം മാത്രമാണ്....

കുട്ടികളെ ഇമ്മാതിരി പേടിപ്പിക്കുന്നതിന് മാതാപിതാക്കളില്‍ ആരെങ്കിലും ദേഷ്യത്തോടെ ചോദ്യം ഉന്നയിച്ചാല്‍ ഉടന്‍ ജീവിതത്തില്‍ ഇതുവരെ വൃത്തിയാക്കിയിട്ടില്ലാത്ത വികൃതമായ പല്ലുകള്‍ കാട്ടി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് പൊട്ടന്‍ ചിരിക്കും.... നിഷ്കളങ്കമായ ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടൂണ്ടാവും.... അതിനാല്‍ തന്നെ ചോദ്യം ചെയ്യാന്‍ വന്നവര്‍ പൊട്ടനെ സഹതാപത്തോടെ നോക്കി മടങ്ങുകയാണ് പതിവ്.

ഗ്രാമത്തിലെ പ്രായഭേദമന്യേ പുരുഷ സമൂഹം പൊട്ടന് അച്ഛനും,സ്ത്രീ സമൂഹം അമ്മയുമാണ്... യദാര്‍ത്ഥത്തില്‍ പൊട്ടന് ഉച്ചരിക്കാന്‍ കഴിയുന്ന വാക്കുകള്‍ അതു മാത്രമാണ്.... വിശക്കുമ്പോള്‍ ഗ്രാമത്തിലെ ഏതൊരു വീട്ടിലും കയറി ചെന്ന് ഭക്ഷണം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഗ്രാമത്തിന്റെ സ്വന്തം നീളാത്തി പൊട്ടനു മാത്രം സ്വന്തം... പൊട്ടന്റെ യദാര്‍ത്ഥ പേര്‍ രാമകൃഷ്ണന്‍ എന്നാണ്... അങ്ങനെ വിളിക്കുന്നത് അവന് ഏറ്റവും സന്തോഷം പകരുന്ന വിഷയവും.... രാമകൃഷ്ണാ എന്നു സംബോധന ചെയ്താല്‍ ചിലപ്പോള്‍ പൊട്ടന്‍ സന്തോഷം കൊണ്ട് തുള്ളിചാടും.... സന്തോഷം അധികരിച്ചാല്‍ അവന്റേതായ ഭാഷയില്‍ പാടും.... ആ പാട്ട് മറ്റുള്ളവര്‍ കേള്‍ക്കുന്നത് ഇങ്ങനെ...

“ഇന്നപ്പ ഹയ്യേ....ഹൂന്താലി ഹയ്യെ.....” എന്താണ് പൊട്ടന്‍ ആ വരികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല... പൊട്ടന് ഏറ്റവും വെറുപ്പുള്ള രണ്ട് വാക്കുകള്‍ “ മഴ വരുന്നു” എന്നും.... “ഇന്ന് ഊണില്ല” എന്നും ആണ്... സ്നേഹത്തോടെ ഇടപെടുന്നവര്‍ പോലും ഈ വാക്കുകള്‍ ഏതെങ്കിലും അറിയാതെ പറഞ്ഞു പോയാല്‍ പൊട്ടന്റെ മുഖത്ത് ക്രൌര്യം നിറയും.... പിന്നെ അവ്യക്തമായ വാക്കുകള്‍ ഉപയോഗിച്ച് ദേഷ്യം പ്രകടിപ്പിക്കും... സമീപത്തു കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ എടുത്ത് എറിയുന്നതായി ആഗ്യം കാണിക്കും... പിന്നെ നടന്നു നീങ്ങും....

സമീപ ഗ്രാമങ്ങളില്‍ എല്ലാം പൊട്ടന്റെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാവും... ഗ്രാമത്തിലേയും സമീപ ഗ്രാമങ്ങളിലേയും കല്യാണം, വാസ്തുബലി പോലുള്ള വിശേഷ അവസരങ്ങളും, ഉത്സവങ്ങളും പൊട്ടന്റെ സജീവ സാന്നിദ്ധ്യം ഇല്ലാതെ നടക്കാറില്ല എന്നതാണ് സത്യം... ആരും ക്ഷണിക്കാതെ, വിളിക്കാതെ പൊട്ടന്‍ കൃത്യമായി ഈ അവസരങ്ങള്‍ മനസ്സിലാക്കി അവിടെ എത്തും... അങ്ങനെ നീളാത്തി പൊട്ടനേയും, അതു വഴി നീര്‍വിളാകം എന്ന ഗ്രാമത്തേയും അറിയാത്തവര്‍ ചുരുക്കം... ഒരു ദിവസം പൊട്ടന്‍ തന്റെ സ്വന്തം ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലും നടന്നു തീര്‍ക്കുന്ന ദൂരം ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഉണ്ടാവും എന്നത് സംശയമില്ല...

യാത്രക്കിടെ എന്തും വാങ്ങി കഴിക്കുന്ന പ്രകൃതം പൊട്ടനില്ല.... അവന് ഇഷ്ടമുള്ള ചില വീടുകള്‍ കാണും, അവിടെ നിന്നു മാത്രം ഭക്ഷണം.... എന്റെ അമ്മൂമ്മ പൊട്ടനെ കുറിച്ച് പറയുന്ന കഥ ഇങ്ങനെ... ഗ്രാമത്തിലെ പ്രശസ്ഥമായ ഒരു തറവാട്ടില്‍ ജനിച്ച രാമകൃഷ്ണന്റെ ജനനത്തോടെ അച്ഛന്‍ മരണമടഞ്ഞു... അച്ഛന്‍ നഷ്ടമായതോടെ വീട്ടുകാര്‍ അമ്മയേയും, കൈക്കുഞ്ഞായ രാമകൃഷ്ണനേയും നിര്‍ദ്ദാക്ഷ്ണ്യം വീട്ടില്‍ നിന്നു പുറത്താക്കി... അമ്മയുടെ സ്വത്തായി കിട്ടിയ ചെറിയ സ്ഥലത്ത് പരസഹായത്തില്‍ ഒരു കുടില്‍ കെട്ടി കൊച്ചു രാമകൃഷ്ണനും ഒരുമിച്ച് താമസം തുടങ്ങി.... രാമകൃഷ്ണനെ തൊട്ടിലില്‍ ഉറക്കി അന്യവീട്ടുകളില്‍ ജോലി ചെയ്ത് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയ ആ അമ്മ വൈകാതെ മരണമടയുകയും, രാമകൃഷ്ണന്‍ എന്ന പൊട്ടന്‍ തെരുവിന്റെ സന്തതി ആയി മാറുകയും ചെയ്തു....

പല തലമുറയുടെ സന്തത സഹചാരിയായി മാറിയ പൊട്ടന് കുറഞ്ഞത് 120 വയസ്സെങ്കിലും ഉണ്ടാവുമെന്ന് മുതിര്‍ന്നവര്‍ കണക്കുകള്‍ നിരത്തി സാക്ഷ്യപ്പെടുത്തുന്നു.... ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു അപകടത്തില്‍ പെട്ട നീളാത്തി പൊട്ടന് വലത്തെ കാലില്‍ കാര്യമായി പരുക്കു പറ്റുകയും നാട്ടുകാര്‍ ഇടപെട്ട് പല ചികിത്സകള്‍ ചെയ്തിട്ടും ഫലവത്താകാത്ത അവസരത്തില്‍ പരിസരത്തുള്ള ഒരു വൃദ്ധസദനം പൊട്ടനെ ദത്തെടുക്കുകയും ചെയ്തു.... ഇന്ന് ഗ്രാമത്തിന്റെ പ്രിയപ്പെട്ട നീളാത്തി പൊട്ടന്റെ ഉറച്ച കാലടികളുടെ ശബ്ദം കേള്‍ക്കാനില്ല.... അമ്മേ എന്ന അവ്യക്തമായ വിളികള്‍ കേള്‍ക്കാനില്ല, സന്തോഷത്തിന്റെ “ഇന്നപ്പ ഹയ്യേ” മുഴങ്ങാറില്ല.... കുട്ടികള്‍ കലപില വച്ച് പൊട്ടന്റെ ഉരുളന്‍ കല്ലുകളെ ഭയന്ന് ഓടാറില്ല.... ഗ്രാമത്തിന്റെ വിശുദ്ദി അനുദിനം നഷ്ടപ്പെടുന്നതിനൊപ്പം പൊട്ടനും ഗ്രാമത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.... എന്നാല്‍ ഞങ്ങളുടെ പ്രിയപ്പെട്ട നീളാത്തി പൊട്ടന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന പരമാര്‍ത്ഥം ഓരോ ഗ്രാമവാസിക്കും സന്തോഷം പകരുന്ന ഒരു വസ്തുത തന്നെ..

Sunday 24 January 2010

വിനോദിനി

ശ്രീയേട്ടാ ഒന്നു പതുക്കെ പറയൂ.... ആ വിനോദിനി ചേച്ചി കേള്‍ക്കും!

ഹ...ഹ എന്റെ കാന്താരീ ഞാന്‍ പറയുന്നത് അവളെങ്ങനെ കേള്‍ക്കാന്‍, നമ്മള്‍ സംസാരിക്കുന്നത് ടെലിഫോണിലൂടെയല്ലെ?

സുമ ചൂളി.... എങ്കിലും വിട്ടു കൊടുത്തില്ല.

അല്ല ശ്രീയേട്ടാ ഇതൊക്കെ പറയുമ്പോള്‍ എന്റെ മുഖത്ത് വരുന്ന ഭാവമാറ്റം എങ്ങനെ മറയ്ക്കാന്‍ കഴിയും?!

ഹ...ഹ....ശരി...ശരി ചമ്മിയതാരും കാണണ്ട, പെട്ടെന്നു പോയി മുഖം കഴുകിക്കോളൂ.... ഞാന്‍ പിന്നെ വിളിക്കാം....

ശ്രീകുമാര്‍ ഫോണ്‍ താഴെ വച്ച് തന്റെ പതിവ് ജോലികളില്‍ മുഴുകി.

നിരാശ തോന്നാതിരുന്നില്ല.....

വിവാഹാലോചന കഴിഞ്ഞ് വിവാഹം കാത്തിരിക്കുന്ന ‘യുവമിഥുനന്‍‘ അല്‍പ്പം കൊച്ചുവര്‍ത്തമാനം പറയാന്‍ ഭാവി വാമഭാഗത്തെ വിളിക്കുമ്പോള്‍ ശകുനം മുടക്കികളായി ഇത്തരം വിനോദിനിമാര്‍ കടന്നു വന്നാല്‍ ആര്‍ക്കും നിരാശ തോന്നാം.

ഹോ.... നാട്ടില്‍ ചെന്നു പെണ്ണ് കണ്ട് വിവാഹം കഴിക്കുന്നതായിരുന്നു ഭേദം! അതിനെവിടെ സമയം അറബി എണ്ണി ചുട്ടപ്പം പോലെ വര്‍ഷത്തില്‍ അനുവദിക്കുന്ന ഇരുപത് ദിവസം നാടന്‍ ഭക്ഷണം പോലും കഴിക്കാന്‍ തികയില്ല! പിന്നെയാ പെണ്ണുകാണല്‍!!

വിവാഹം കഴിക്കുന്നതിന് അമ്മ നിര്‍ബന്ധിച്ചപ്പോള്‍ “നിങ്ങള്‍ നല്ലൊരു പെണ്ണിനെ കണ്ടെത്തി ഉറപ്പിച്ചോളൂ” എന്ന പതിവു പല്ലവി ‍ആവര്‍ത്തിച്ചു.

ഒരു രക്ഷപെടീല്‍ തന്ത്രം എന്നതിലുപരി മറ്റൊന്നും ചിന്തിച്ചില്ല.

പക്ഷെ പിറ്റേ ആഴ്ച അമ്മയുടെ കത്തിനൊപ്പം മുഖശ്രീയുള്ള ഒരു പെണ്‍കുട്ടിയുടെ ചിത്രവും കൂടി കണ്ടപ്പോളാണ് കളി കാര്യമായെന്ന തിരിച്ചറിവ് ഉണ്ടായത്.

മോനെ കണ്ടിട്ട് നല്ല കുട്ടിയാണെന്നു തോന്നുന്നു, അത്യാവശ്യം വിദ്യാഭ്യാസവും, കല്യാണ ശേഷം നീ കൊണ്ട് പോകുമെന്നു കൂടി പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ താല്‍പര്യവും.

അമ്മയുടെ കത്തില്‍ പെണ്‍കുട്ടിയെ കുറിച്ച് ചെറു വിവരണവും കൂടി ആയപ്പോള്‍ പച്ചക്കൊടി കാട്ടാതിരിക്കാന്‍ കഴിഞ്ഞില്ല.

ഡിസംബര്‍ ഒന്‍പത്. വിവാഹ നിശ്ചയ ദിവസം. അന്നാണ് സുമയോട് ആദ്യമായി സംസാരിച്ചത്.

“ഇന്നു ശ്രീയേട്ടന്‍ ഇവിടെയുണ്ടായിരുന്നു എങ്കില്‍ എന്നാഗ്രഹിച്ചു പോയി... ഇനി നീണ്ട ഏഴു മാസങ്ങള്‍ കാത്തിരിക്കേണ്ടെ?” അവളുടെ ആ വാക്കുകള്‍ ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു.

കത്തുകള്‍, മണിക്കൂറുകള്‍ നീളുന്ന ഫോണ്‍ വിളികള്‍! വിവാഹത്തിനും വളരെ മുന്‍പെ ഭാര്യാഭര്‍ത്താക്കന്മാരായ പോലെ!

കണ്‍ചിമ്മി തുറന്നതു പോലെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഭൂമിയില്‍ ഗണനാത്മകമാല്ലാത്ത ഒന്ന് സമയം മാത്രമല്ലെ!!

നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് അടുത്താഴ്ച്ച നാട്ടിലേക്ക്!!! സുമയെ കാണുമ്പോള്‍?!

ശ്രീകുമാര്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.

വല്ലാത്ത ഒരു പിരി മുറുക്കം.....

ശ്രീകുമാര്‍ വീണ്ടും മൊബൈലിലെ കറുത്ത അക്കങ്ങളില്‍ തന്റെ വിരലുകള്‍ ഓടിച്ചു.

അങ്ങേതലക്കല്‍ പരുപരുത്ത ശബ്ദം. സുമയുടെ അച്ഛന്‍!!

ഭാവി മരുമകന്റെ പഞ്ചാരയടി അറിയണ്ട! ഒന്നും പറയാതെ ചുവപ്പില്‍ ഞെക്കി ഫോണ്‍ പോക്കറ്റില്‍ നിക്ഷേപിച്ചു.

വിനോദിനിയോട് ദേഷ്യം തോന്നി! ഫോണ്‍ വിളിയുടെ ആദ്യ നാള്‍ മുതല്‍ സ്ഥിരം കേള്‍ക്കുന്ന നാമം. എന്നും ശകുനം മുടക്കിയേ പോലെ!

അടുത്ത ദിവസത്തെ സംഭാഷണ മദ്ധ്യേ സുമയോട് തന്റെ നീരസം അറിയിക്കാനും ശ്രീകുമാര്‍ മറന്നില്ല.

‘ഹേയ് അങ്ങനെ പറയല്ലെ..... വിനോദിനി ചേച്ചിയെ കുറിച്ച് ശ്രീയേട്ടന്‍ അറിയുമ്പോള്‍ ഈ പറഞ്ഞതിന് പശ്ചാത്തപിക്കും‘.

ഹ...ഹ ഞാനങ്ങനെയൊന്നും പശ്ചാത്തപിക്കുന്നവനല്ല മോളെ..... നീ ആ വിനോദിനി അവിടെയെങ്ങാനും ഉണ്ടോ എന്നു നോക്കിയേ?

‘എന്തിനാ? ഹും അതങ്ങ് മനസില്‍ വച്ചാല്‍ മതി... ചേച്ചി ദേ ഇവിടെ നില്‍പ്പുണ്ട്‘.... സുമ ഒരു ചിരിയോടെ ഫോണ്‍ വച്ചു.

വെറും ഒരു ശബ്ദം പുറപ്പെടുവിക്കല്‍ ആണെങ്കിലും ഫോണിലൂടെ വരുന്ന ആ ചുംബനത്തിന്റെ ആ മാസ്മരികത!

പക്ഷെ വിനോദിനി എന്ന സത്വം അതിനും വിലങ്ങുതടിയായി.

വൈകുന്നേരം ക്യാമ്പില്‍ എത്തിയപ്പോള്‍ ശ്രീകുമാറിനെ എതിരേറ്റത് സഹമുറിയന്‍ രമേശിന്റെ പരിഹാസച്ചിരി ആയിരുന്നു.

എടാ.... ആ പൊട്ടിപ്പെണ്ണിന് ഒരു പണിയുമില്ലെ... കുത്തിയിരുന്ന് ഇതെല്ലാം വലിച്ചു വാരിയെഴുതാന്‍... അല്ലെങ്കില്‍ തന്നെ ഫോണ്‍ വിളിച്ച് ഇവിടെയുള്ളവരുടെ സ്വസ്ഥത നശിപ്പിച്ചു കൊണ്ടിരിക്കുവാ.... അതിനിടയിലാ അവടെ ഒരു നീണ്ട കഥ... ഇതിനെല്ലാം കൂടി ഒരു ഇടിവെട്ടു പണി ഞാന്‍ കണ്ടു വച്ചിട്ടുണ്ട്... നിന്റെ കല്യാണം ഒന്നു കഴിഞ്ഞോട്ടെ!

അവന്‍ ഒരു കത്ത് എടുത്തു നീട്ടി..

ശ്രീകുമാറിന്റെ മുഖം സന്തോഷത്താല്‍ തിളങ്ങി. ഫ്രെം അഡ്രസ്സില്‍... ലൌവിങ്ങ് സുമ

ഹും..ഹും.... എലി പുന്നെല്ലു കണ്ട പോലെ ചെറുക്കന്റെ മുഖം മാറിയതു കണ്ടില്ലെ!!!എടാ ഇത് കുറഞ്ഞത് അന്‍പത് പേജ് കാണും നീ പകുതി തന്നിട്ടു പോയാല്‍ ഞാന്‍ വായിച്ച് അര്‍ത്ഥം പറഞ്ഞു തരാം! ഭഗവത് ഗീതയല്ലെ.... നീ പയ്യനാ.... സംസ്കൃതം വായിച്ചു മനസിലാക്കുക പ്രയാസമാവും.

രമേശിന്റെ തമാശ ആസ്വദിക്കാനുള്ള മനസായിരുന്നില്ല.... ശ്രീകുമാര്‍ കത്തുമായി ടെറസിന്റെ മുകളിലേക്ക് നടന്നു.

സുമയുടെ പതിവു ശൈലിയിലുള്ള ഒരു കത്ത്... കല്യാണ നിശ്ചയം കഴിഞ്ഞ അന്നു മുതല്‍ എഴുതി എഴുതി ഇപ്പോള്‍ പെണ്ണിന് എന്തും എഴുതാമെന്ന നിലയിലായിരിക്കുന്നു.

താനും ഒട്ടും മോശമല്ലല്ലോ... ശ്രീകുമാര്‍ പരിസരം മറന്ന് ഉച്ചത്തില്‍ ചിരിച്ചു.

പൊടുന്നനവെ കണ്ണുകള്‍ കത്തിലെ ചില വരികളില്‍ ഉടക്കി.

ശ്രീയേട്ടാ... ഇനി വിനോദിനി ചേച്ചിയെ കുറിച്ച് പറയാം.... ഇതുവരെ നമ്മുടെ സന്തൊഷകരമായ നിമിഷങ്ങളിലേക്ക് അന്യരേ വലിച്ചിഴച്ച് നമ്മുടെ സന്തോഷം കളയണ്ടാ എന്നു വിചാരത്തില്‍ മാത്രമാണ് എഴുതാതിരുന്നത്.

ശ്രീയേട്ടന്‍ കൂടെ കൂടെ വിനോദിനി ചേച്ചിയെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ മനസു വേദനിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ എഴുതാമെന്നു വിചാരിച്ചത്. വിനോദിനി ചേച്ചി അടുത്തു നില്‍ക്കുമ്പോള്‍ ഫോണില്‍ കൂടെ ഒന്നും പറയാനും കഴിയാത്തതുകൊണ്ട് ഞാന്‍ ആകെ അസ്വസ്തയായിരുന്നു ശ്രീയേട്ടാ. നമ്മുടെ തൊട്ടടുത്ത് ഒഴുകുന്ന മണിമലയാറിനു കുറുകെ ഒരു പാലം പണിയുന്ന കാര്യം ഞാന്‍ ശ്രീയേട്ടനൊട് പറഞ്ഞിരുന്നല്ലോ. വിനോദിനി ചേച്ചി അതിനു മേല്‍നോട്ടം വഹിക്കുന്ന സൈറ്റ് ഓവര്‍സിയറാണന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ.

സ്വദേശം അമ്പലപ്പുഴ. പോയി വരാന്‍ സൌകര്യം ഇല്ലാത്തതിനാല്‍ പപ്പ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചു. പാവമാണ് ശ്രീയേട്ടാ അവര്‍... ശ്രീയേട്ടന്‍ അവരെ കുറ്റപ്പെടുത്തുമ്പോള്‍ എനിക്ക് ദേഷ്യമാ വരാറ്. അമ്മയും അച്ഛനുമില്ലാത്ത അനാഥ... വളരെ ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ട വിനോദിനി ചേച്ചി നാട്ടുകാരുടെ കടാക്ഷത്താലാണ് സിവില്‍ ഡിപ്ലോമാ പാസ്സായത്... 30 വയസ്സിനിടെ അനുഭവിച്ച ദുരിതങ്ങള്‍, കല്യാണം പോലും കഴിച്ചിട്ടില്ലാത്ത അവരാണ് ഇളയ രണ്ട് പെണ്‍കുട്ടികള്‍ക്ക് അത്താണി. ഇളയ കുട്ടികളെ വളരെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നു. അവരെ ഹോസ്റ്റലിലാക്കി, സങ്കടത്തോടെ എന്നാല്‍ സന്തോഷം അഭിനയിച്ച് കഴിയുകയാണ് ചേച്ചി... അതിലൊക്കെ ഉപരി ചേച്ചിക്ക് എന്തോ കാര്യമായ അസുഖം ഉണ്ട്, അതിലും അവര്‍ വളരെ അസ്വസ്തയാണ് ശ്രീയേട്ടാ.... ഇനിയെങ്കിലും ശ്രീയേട്ടന്‍ അവരെ ഒന്നും പറയരുതെ... എനിക്ക് സഹിക്കില്ല.

ശ്രീയേട്ടാ ഇനി ഞാന്‍ കത്തെഴുതുന്നില്ല... എന്റെ ശ്രീയേട്ടനെ നേരിട്ടു കാണാന്‍ പോകുവല്ലെ.... മാസങ്ങള്‍ വളരെ വേഗം നീക്കി തന്ന ദൈവത്തോട് ഒരാഴ്ച്ച വേഗം കടന്നു പോകണെ എന്നു അപേക്ഷിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. സ്നേഹപൂര്‍വ്വം ശ്രീയേട്ടന്റെ സുമ.

ശ്രീകുമാര്‍ നെടുവീര്‍പ്പോടെ കത്തു മടക്കി. സുഖവും സന്തോഷവും മാത്രം ആഗ്രഹിക്കുന്നിടത്തേക്ക് കയറി വരുന്ന എല്ലാത്തിനേയും അപശകുനങ്ങളായി കാണുന്നവരുടെ കൂട്ടത്തിലായല്ലോ ഞാനും.

എതോ വലിയ വീട്ടിലെ പെണ്‍കുട്ടി... സമയം കളയാന്‍ കണ്ടു പിടിച്ച ഒരു ജോലി... അങ്ങനെയൊക്കെയായിരുന്നു വിനോദിനി തന്റെ മനസ്സില്‍... ശ്ശെ മോശമായി പോയി.... തന്റെ കുറ്റപ്പെടുത്തലുകള്‍ അവര്‍ എന്നെകിലും കേട്ടിരിക്കുമോ?

അറിയാതെ കണ്ണു നിറഞ്ഞുവോ? എന്തിനു വേണ്ടി... ഒരിക്കലും പശ്ചാത്തപിക്കില്ല എന്നു പറഞ്ഞ തനിക്കെന്തു പറ്റി.

എന്താടാ അണ്ടി കളഞ്ഞ അണ്ണാനെ പോലെ... അവളു എന്തെങ്കിലും കടുപ്പിച്ചെഴുതിയോ?

രമേശ് അതിനോടൊപ്പം കൂട്ടി ചേര്‍ത്തു പറഞ്ഞ പച്ച തെറി കേട്ടില്ലെന്നു നടിച്ച് ശ്രീകുമാര്‍ ഇറങ്ങി നടന്നു.

അടുത്തുള്ള മലയാളി ബൂഫിയയില്‍ നിന്ന് ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴും ശ്രീകുമാര്‍ അസ്വസ്ഥനായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ സുമയെ വിളിക്കുമ്പോള്‍ പതിവില്ലാത്ത സ്വരം പതറിയിരുന്നു.

എന്താ ശ്രീയേട്ടാ... വല്ലാതെ പനിയോ, ജലദോഷമോ വല്ലതും പിടിച്ചോ?

വിനോദിനി ചേച്ചി അടുത്തുണ്ടോ?

ഇതെന്താ ശ്രീയേട്ടാ പതിവില്ലാതെ വിനോദിനി ചേച്ചി എന്നു വിളിച്ചത്....ഇല്ല വല്ലതും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞോളൂ.

അല്ല.... ചേച്ചിയെ ഒന്നു വിളിക്കൂ... എനിക്കൊന്നു സംസാരിക്കണം.

അതു ശരി... ഇതുവരെ വിനോദിനി ചേച്ചിയെ ഇഷ്ടമല്ല എന്നു പറഞ്ഞ ആള്‍ക്ക് എന്തു പറ്റി... എന്റെ കത്തു കിട്ടി അല്ലെ? സന്തോഷം... ഞാന്‍ പറഞ്ഞില്ലെ ശ്രീയേട്ടാ അറിയുമ്പോള്‍ വിഷമിക്കും എന്ന്.

ചേച്ചി അപ്പുറത്ത് എവിടെയോ ആണ്... ഞാന്‍ വിളിക്കട്ടെ ഒരു നിമിഷം ഹോള്‍ഡ് ചെയ്യണെ...

വിനോദിനി ചേച്ചി.... ഇതു ശ്രീകുമാര്‍... ചേച്ചി എന്നോട് ക്ഷമിക്കുമോ, ഇതു വരെ സംസാരിക്കാന്‍ ശ്രമിക്കാതിരുന്നതിന്. ശ്രീകുമാറിന്റെ ശബ്ദം വല്ലാതെ ആര്‍ദ്രമായിരുന്നു.

ഹേയ് അതിനെന്താ... വരുമ്പോള്‍ നമ്മള്‍ കാണുകയല്ലെ. എന്റെ സുമക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ഞാന്‍. ശ്രീകുമാറിനെ പോലെ സ്നേഹമുള്ള ഒരുവനെ കിട്ടിയ അവള്‍ ഭാഗ്യവതിയാണ്. ആ ഭാഗ്യം എന്നും നിലനിര്‍ത്താന്‍ ശ്രീകുമാറിനും കഴിയട്ടെ... അതിലുപരി എനിക്ക് ഒരു കൂടപ്പിറപ്പിനെ കിട്ടുകയല്ലെ... സുമ എന്നോട് പറയാറുണ്ട്... ശ്രീ എന്റെ മനസിലും ഒരു വലിയ സ്ഥാനം നേടി കഴിഞ്ഞു... ഞാനും കാണാന്‍ കാത്തിരിക്കുകയാണ്.

നീണ്ട നെടുവീര്‍പ്പു മാത്രമായിരുന്നു ശ്രീകുമാറിനു മറുപടിയായി നല്‍കാന്‍ കഴിഞ്ഞത്...

ശ്രീ.... എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട്... സുമയോടും അച്ഛനോടും പറഞ്ഞ് അനുവാദം വാങ്ങി കഴിഞ്ഞു ഇനി ശ്രീയുടെ അനുവാദം വേണം.....

പറയൂ ചേച്ചി.....

ശ്രീ സുമയുടെ കഴുത്തില്‍ ചര്‍ത്തുന്ന താലി പിന്നില്‍ നിന്ന് കെട്ടി ഉറപ്പിക്കാന്‍... ശ്രീയുടെ സഹോദരിയുടെ സ്ഥാനത്ത്.... എന്നെ..... എനിക്കറിയാം ശ്രീക്ക് കൂടപ്പിറപ്പുകള്‍ ഇല്ലെന്ന്.... അനുവദിക്കുമൊ?

എന്തിനെന്നറിയാതെ ശ്രീകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.... ഗദ്ഗദം കൊണ്ട് മുഴുപ്പിക്കാന്‍ കഴിയാതെ ഒരു മൂളലില്‍ ഒതുക്കി അവന്‍.....

നെടുമ്പാശേരിയില്‍ ഫ്ലൈറ്റിറങ്ങുമ്പോള്‍ ശ്രീകുമാറിനെ സ്വീകരിക്കാന്‍ അച്ഛനും അമ്മക്കും ഒപ്പം സുമയുടെ അച്ഛനും ഉണ്ടായിരുന്നു.

സുമയുടെ അച്ഛന്‍ വിഷാദവാനായി കാണപ്പെട്ടു..... ആദ്യമായി കാണുന്നതിന്റെ ആകാംഷയോ, സന്തോഷമൊ പങ്കിടാതെ “നമ്മുക്കൊരിടം വരെ കയറണം” എന്ന് അവ്യക്തമായി പിറുപിറുത്തു കൊണ്ട് അദ്ദേഹം കാറിന്റെ മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ചു.

അസ്വസ്ഥമായ മനസ്സിന്റെ ആകാംഷ അവസാനിപ്പിച്ച് കാര്‍ ചെന്നു നിന്നത് ഊര്‍ന്നു വീഴാറായ ഒരു കുടിലിനു മുന്നില്‍.... പുരുഷാരം.... പൊട്ടിക്കരച്ചില്‍.....

ഒന്നും മനസ്സിലാകാതെ ശ്രീകുമാര്‍ കുടിലിനകത്തേക്ക് പ്രവേശിച്ചു... അവിടെ ചാണകം മെഴുകിയ തറയില്‍ വെള്ളയില്‍ പൊതിഞ്ഞ ഒരു സ്ത്രീ രൂപം....

കണ്ണു തുറക്കൂ ചേച്ചീ.... ദേ ശ്രിയേട്ടന്‍ വന്നിരിക്കുന്നു.... കാണണണ്ടേ??!!! ... അതു തന്റെ സുമയുടെ ശബ്ദമല്ലെ..... ശ്രീകുമാര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.....

ശ്രീയേട്ടാ..... വിനോദിനി ചേച്ചിയെ വിളിക്കൂ... ശ്രീയേട്ടനെ കാണാന്‍ കൊതിയോടെ കാത്തിരിക്കുവാരുന്നു.... സുമയുടെ നിലവിളി അവിടെ പ്രകമ്പനം കൊണ്ടു....

ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു... പാവം ആരോടും പറഞ്ഞില്ല.... സുമയുടെ അച്ഛന്‍ ഗദ്ഗദത്തോടെ പറഞ്ഞു.....

പ്രിയ സഹോദരി.... നിനക്കു മുന്നില്‍ എന്റെ അശ്രുപൂക്കള്‍.....

ശ്രീകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.... എന്തിനെന്നറിയാതെ....

Wednesday 20 January 2010

സംഭവാമി യുഗേ യുഗേ!!

പണിക്കരേട്ടാ.... എഴുനേല്‍ക്കു... രണ്ട് ദിവസമായില്ലെ എന്തെങ്കിലും കഴിച്ചിട്ട്...

നിനക്കങ്ങനെ പറയാം സുധാകരാ.... എന്റെ മകള്‍ എന്നോട് കാണിച്ച നെറികേട് എങ്ങനെ സഹിക്കുമെടാ...

പണിക്കരേട്ടാ.... ഇന്നു ഏതു വീട്ടിലാ ഇതൊക്കെ നടക്കാത്തെ.... നൂറ്റാണ്ട് മാറിയില്ലെ.... ഇന്നത്തെ കുട്ടികള്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ട്.... നമ്മുടെ കാലം പോലെയാണോ?

സുധാകരാ.... നീ എന്താ ഈ പറഞ്ഞു വരുന്നത്.... കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്ക് വാശി പിടിച്ച് അതു വാങ്ങി കൊടുക്കാത്തപ്പോള്‍ കരയുന്നതു പോലെ വെറും നിസ്സാരമാണോ ഇത്?

ഒന്നാന്തരം നായര്‍ തറവാട്ടില്‍ ജനിച്ച എന്റെ മകള്‍ ഒരു നസ്രാണിക്കൊപ്പം!!!....

എല്ലാം നമ്മള്‍ സഹിച്ചേ പറ്റൂ പണിക്കരേട്ടാ.... എഴുനേല്‍റ്റു വന്നു വല്ലതും കഴിക്കൂ....

അവള്‍ക്ക് ഒരു കുട്ടി ജനിക്കുമ്പോഴേക്കും എല്ലാം കലങ്ങി തെളിയും.... അതുമല്ല ഇനി വരുന്ന നൂറ്റാണ്ടില്‍ ഈ ജാതിക്കും മതത്തിനും ഒക്കെ എന്താ പ്രസക്തി?

കാലത്തിനൊപ്പം നമ്മള്‍ കോലം മാറണം പണിക്കരേട്ടാ..... നമ്മുടെ മാറാല പിടിച്ച മനസ്സാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ക്ക് കാരണം.... വരൂ വല്ലതും കഴിക്കൂ.....

പണിക്കരുടെ മുന്നില്‍ നിവര്‍ത്തി വച്ച പാത്രത്തിലേക്ക് ചോറും കറികളും വിളമ്പുന്നതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു....

അങ്ങേ തലക്കല്‍ നിന്നും വാമഭാഗത്തിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം.... സുധാകരേട്ടാ പെട്ടെന്നിങ്ങോട്ട് ഒന്നു വരൂ.... വേഗം!!!

എന്താ...എന്താ പ്രശ്നം എന്ന് ചോദിച്ചത് മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേ തലക്കല്‍ ഫോണ്‍ വച്ചു..

പണിക്കരേട്ടാ.... വീട്ടില്‍ എന്തോ പ്രശ്നം... പിന്നെ കാണാം.... സുധാകരന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു....

മുറ്റം നിറയെ ആളുകള്‍, അവര്‍ പര‍സ്പരം പിറുപിറുക്കുന്നു‍... ഭാര്യയുടെ കരച്ചില്‍ അകത്ത് നിന്ന് കേള്‍ക്കാം.... സുധാകരന്‍ ഒറ്റക്കുതുപ്പിന് വീട്ടുനുള്ളില്‍ കടന്നു....

എന്താടീ എന്താ പറ്റിയേ? അയാളുടെ ശബ്ദവും നിലവിളിക്കൊപ്പം എത്തിയിരുന്നു.....

മറുപടി പറയാതെ ഭാര്യ എടുത്തു നീട്ടിയ ഒരു കത്തിലേക്ക് അയാളുടെ കണ്ണുകള്‍ പരതി....

“അച്ഛാ ഞാന്‍ താഴത്തു വീട്ടിലെ അബ്ദുള്‍ മജീദിനൊപ്പം പോകുന്നു.... ഞങ്ങളെ തിരക്കെണ്ട.... അച്ഛന്‍ എന്നോട് ക്ഷമിക്കണം”

പിന്നെ അയാളില്‍ നിന്ന് ഉയര്‍ന്ന നിലവിളി കണ്ടു നില്‍ക്കുന്നവരുടെ കരളലിയിക്കുന്നതായിരുന്നു...

“എന്റെ മോളെ എന്തിനാടീ അച്ഛനോട് ഈ ചതി ചെയ്തത്? നിനക്കു പോകണമെങ്കില്‍ സ്വന്തം ജാതിയിലുള്ള ഒരുത്തന്റെ കൂടെ പോകാമായിരുന്നില്ലെ.... അയ്യോ.....”

സുധാകരന്റെ നെഞ്ചത്തിടി പണിക്കരേട്ടനും കേള്‍ക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു.

Sunday 17 January 2010

ഞാനും എന്റെ സൈക്കിളും (ഭാഗം 3)

സൈക്കിള്‍ റിം പോയതിന്റെ വിഷമം തീരുന്നതിനു മുന്‍പേ അത് സംഭവിച്ചു.

വീട്ടില്‍ ശ്രീമാന്‍ സൈക്കിള്‍ തന്നെ തന്റെ വിശ്വരൂപം പൂണ്ട് പ്രത്യക്ഷപ്പെട്ടു.

സൈക്കിള്‍ ദേവനെ കൊടും തപസ്സിനൊടുവില്‍ പ്രത്യക്ഷപ്പെടുത്തിയത് സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയായ എന്റെ ഒരേ ഒരു ജേഷ്ടനും!

സൈക്കിള്‍ ദേവന്‍ അവതരിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ടാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ദുഃര്‍ഗ്ഗാപ്പൂരില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ കല്‍ക്കട്ടയില്‍ നിന്നും എന്റെ അച്ഛന്‍ വാങ്ങിയ ബംഗാള്‍ സുന്ദരന്‍. കടിഞ്ഞൂല്‍ പുത്രന്റെ അഞ്ചു വര്‍ഷത്തെ നിരന്തര പ്രതിഷേധത്തിന്റെയും, സമരത്തിന്റെയും, പ്രാര്‍ത്ഥനകളുടെയും ഫലമായി കനിഞ്ഞനുഗ്രഹിച്ച ഒരു അത്യുഗ്രന്‍ ഹെര്‍ക്കുലീസ് പുലി.

ചെങ്ങന്നൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ പതിവിന് വിപരീതമായി അച്ഛനെ സ്വീകരിക്കാന്‍ എനികും അമ്മക്കും പുറമെ എന്റെ ജേഷ്ടനും കൂടി വന്നത് അച്ഛനോടുള്ള സ്നേഹം മൂത്തിട്ടൊന്നും ആയിരുന്നില്ല.

“ദേ നാളെ വാങ്ങിക്കാം.... ഈ വര്‍ഷത്തെ പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ വാങ്ങിക്കാം.... അങ്ങേലെ സറാമ്മയുടെ കടിഞ്ഞൂല്‍ പ്രസവം ഒന്നു കഴിയട്ടെ അതു കഴിഞ്ഞു വാങ്ങിക്കാം..... ഈ വര്‍ഷമല്ലെ നമ്മുടെ പാമ്പനക്കുളം വറ്റിക്കുന്നത്, അതൊന്നു വറ്റിക്കഴിയട്ടെ പിറ്റേന്ന് നിനക്ക് സൈക്കിള്‍ കിട്ടിയിരിക്കും” എന്നിങ്ങനെ സൈക്കിളു വാങ്ങലുമായി ബന്ധമില്ലാത്ത പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് പഠിത്തവും വീട്ടു കാര്യങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജേഷ്ടനെ നിര്‍ബന്ധിതനാക്കിയ അമ്മയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പറ്റിക്കല്‍ പ്രസ്ഥാനത്തിന് അച്ഛന്‍ നേരിട്ട് ഇടപെട്ട് വിരാമമിട്ടിരിക്കുന്നു എന്ന സൂചന ജേഷ്ടന് നേരത്തെ തന്നെ കിട്ടിയിരുന്നു.

സൈക്കിള്‍ റെയില്‍വെ പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ജേഷ്ടന്‍ തന്റെ സോമാലിയന്‍ മേനിയിലുള്ള പതിനാലേകാല്‍‍ വയസ്സ് പ്രായമായ മസിലുകള്‍ പെരുപ്പിച്ച് നാലുപാടും ഒന്നു നോക്കി. “നോക്കിനടെ ഞാന്‍ ഹെര്‍ക്കുലീസ് സൈക്കളുകളുടെയും മറ്റും ഓണറുകള്‍ ആയടെ”

വീട്ടില്‍ കൊണ്ടുവരും വരെ ഞാന്‍ ശ്വാസമടക്കി ഇരിക്കുകയായിരുന്നു. മഹാനായ ഹെര്‍ക്കുലീസിനെ ഒന്നു അടുത്തു കാണാന്‍.

പക്ഷെ ഇടുത്തീ പോലെ എന്റെ കാതുകളില്‍ ആ വാക്കുകള്‍ വന്നു വീണു.

എടാ സൈക്കിളില്‍ വല്ലതും തൊട്ടെന്നറിഞ്ഞാല്‍ നിന്റെ കൈ ഞാന്‍ തല്ലിയൊടിക്കും. ചേട്ടന്റെ ഉഗ്ര ശാസനം!

കൂട്ടുകാര്‍ക്ക് ഞാന്‍ ഒരു പുലിയാണെങ്കിലും ചേട്ടനു മുന്നില്‍ കടലാസ് പുലിയാണ്.. ചേട്ടന്‍ ഒന്നിരുത്തി നോക്കിയാല്‍ നിന്നിടം നനയും.... അത്ര പേടി!!! അതിനാല്‍ തന്നെ സൈക്കിളില്‍ തൊടാന്‍ പോയിട്ട് അതിനെ പത്ത് മീറ്റര്‍ അകലെ നിന്നു വീക്ഷിക്കാന്‍ പോലും എനിക്ക് പേടിയായി.

പിന്നെ സ്വയം ആശ്വസിച്ചു.... ചാക്കോ മാപ്പിളയുടെ ഹീറോയുടെ അത്ര വരില്ല ഈ സാധനം.... അതിന്റെ ഡൈനോമാ ലൈറ്റ് കത്തുന്നത് കാണാന്‍ എന്തു രസമാ.... ഇതിന്റെ ലൈറ്റ് കണ്ടില്ലെ... രണ്ട് ബാറ്ററിയിടുന്ന ചുവന്ന കളറുള്ള അത്രയൊന്നും പ്രകാശമില്ലാത്ത ഒരു ലൈറ്റ്... ശ്ശെ, ശ്ശെ.... എനിക്കിതില്‍ തൊടുക പോലും വേണ്ട... മുന്തിരിയുടെ പുളി!!!

എങ്കിലും പതിവായുള്ള ഒരു സൈക്കിള്‍ യാത്ര തരപ്പെട്ടു എന്നത് സന്തോഷം പകരുന്ന ഒന്നായി മാറി. എന്റെ ബാല്യകാല സുഹൃത്തും, സഹപാഠിയും, അയല്‍ക്കാരിയും സര്‍വ്വോപരി എന്റെ ബന്ധുവുമായ ബിന്ദുവും ഞാനും പരസ്പരം കൈകോര്‍ത്ത് റോഡിന്റെ അരികു ചേര്‍ന്നു താണ്ടിയിരുന്ന സ്കൂളിലേക്കുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും തിരിച്ചുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും എന്റെ ചേട്ടന്റെ സൈക്കിളിന്റെ മുന്നിലും പിമ്പിലേക്കും ആയി മാറി.....

ഞങ്ങളെ സ്കൂളിലാക്കി ചേട്ടന്‍ തൊട്ടടുത്ത ഹൈസ്കൂളിലേക്ക് പോകും, തിരികെ വരുമ്പോള്‍ ഞങ്ങളേയും കൂട്ടും... പക്ഷെ അധികനാള്‍ അതു നീണ്ടു നിന്നില്ല. ആ യാത്ര അവസാനിച്ചത് ഒരു ബുള്ളറ്റിന്റെ മുന്നില്‍.... ഒരിക്കല്‍ സ്കുളില്‍ നിന്നു എന്നെ ക്രോസ്‌ബാറില്‍ പിടിപ്പിച്ച ചെറു സീറ്റിലും, ബിന്ദുവിനെ പിറകിലെ കാര്യറിലും വച്ച് വളരെ ലാഘവത്തോടെ ചവിട്ടി വന്ന ചേട്ടന്റെ സൈക്കിളിലേക്ക് പൊടുന്നനവെ ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇടിച്ചു കയറി. ഭാഗ്യവശാല്‍ പരിക്കുകളോട് ഞങ്ങള്‍ മൂവരും രക്ഷപെട്ടു. പക്ഷെ ആ ദിവസം അമ്മയുടെ പ്രഖ്യാപനം വന്നു.

ഇനി മുതല്‍ നീയും ബിന്ദുവും പഴയ പോലെ ചേച്ചിയുടെ കൂടെ നടന്ന് സ്കൂളില്‍ പോയാല്‍ മതി.... വീണുണ്ടായ പരുക്കുകളേക്കാള്‍ എന്നെ വിഷമിപ്പിച്ചത് ആ പ്രഖ്യാപനമായിരുന്നു. ചേട്ടന്റെ സൈക്കിള്‍ യാത്രയും മുടങ്ങി. അങ്ങനെ മഹാനായ ഹെര്‍ക്കുലീസ് എന്റെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ ശ്വാസം പോലും കിട്ടാനില്ലാതെ വീര്‍പ്പുമുട്ടി തുടങ്ങി. ചേട്ടന് സൈക്കിളുമായി പരമാവധി കറങ്ങാന്‍ അനുമതി കിട്ടിയത് വീടിന്റെ മുറ്റത്തിനുള്ളില്‍ മാത്രം!

തുടരും......