. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 8 March 2022

ഞാന്‍ പേര്‍ഷ്യക്കാരനായ കഥ

ഗ്രാമത്തില് ഒരു സുമുഖന്‍ വന്നു ചേര്‍ന്നു. ഉറ്റ ചങ്ങാതി ഓമനക്കുട്ടന്‍ അമ്മയുടെ ചികിത്സാര്‍ത്ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ വരാന്തയില്‍ വച്ചു പരിചയപ്പെട്ടതാണത്രേ ടീയാനെ. ആല്‍ത്തറയിലെ കൌമാര സഭയുലെ ഓമനക്കുട്ടന്‍ വക പൊടിപ്പും തൊങ്ങലിലും, പലരില്‍ ഒരാളായി ഞാനും പ്രസ്തുത സുമുഖനെ കാണാന്‍ പോയി.

ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാലിന്മേല്‍ കാല്‍കയറ്റി ഉപവിഷ്ടനായ സുമുഖനെ അന്വേഷണ കുതുകികളായ ഞങ്ങള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ ഓമനക്കുട്ടന്‍ ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തി.

ഇത് പ്രഭാകരേട്ടന്‍. വര്‍ക്കല സ്വദേശിയാണ്. ഇവിടെ നമ്മള്‍ നാട്ടുകാര്‍ക്ക് ഒരു വലിയ കാര്യം ചെയ്തു തരാനും, നമ്മുടെ ഗ്രാമത്തെ ആകെ രക്ഷപെടുത്താനും ആണ് ഇദ്ദേഹം വന്നിട്ടുള്ളത്. സ്വാഗത പ്രസംഗകന്‍റെ ഭാവത്തില്‍ ഓമനക്കുട്ടന്‍ എല്ലാവരെയും ഒന്നു ഇരുത്തി നോക്കി.

പ്രഭാകരന്‍ അവറുകള്‍ ചെറു പ്രഭാഷണത്തിനു തുടക്കമിടുന്ന സമയം, എന്‍റെ ശ്രദ്ധ ഓമനക്കുട്ടന്‍റെ അടുക്കളയിലെ ചില്ല് ഭരണിയില്‍ വിരാചിക്കുന്ന ഉണ്ണിയപ്പത്തില്‍ ഉടക്കി അവിടേക്ക് ആകര്‍ഷിച്ചു പോയി. കര്‍മ്മം തീര്‍ത്ത് തിരികെ എത്തുമ്പോള്‍ പ്രഭാഷണവും കഴിഞ്ഞു പൂരപ്പറമ്പ് ഒഴിഞ്ഞു കഴിഞ്ഞിരുന്നു.

ഞാന്‍ സുമുഖനെ നോക്കി വളരെ വിനിയാന്വീതനായി പാല്‍പുഞ്ചിരി പൊഴിച്ചു. എന്‍റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞുകൊണ്ട് പ്രഭാകരന്‍ അവറുകള്‍ ഓമനക്കുട്ടനോട് ഒരു അസ്ത്രം എയ്തു. "ഞാന്‍ മുന്നേ പറഞ്ഞ കാര്യത്തിന് ഇയാള് പറ്റില്ല കേട്ടോ". ഞാന്‍ കാര്യം അറിയാതെ പ്രഭാകരന്‍ അവറുകളേയും ഓമനക്കുട്ടനേയും അങ്കലാപ്പോടെ മാറി മാറി നോക്കി.

ഓമനക്കുട്ടന്‍ കാര്യം വിശദീകരിച്ചു. "പ്രഭാകരേട്ടന് പട്ടാള ക്യാമ്പുമായി നല്ല പിടിയാ. നമ്മുടെ നാട്ടില്‍ നിന്നു കുറേപ്പേരെ പട്ടാളത്തില്‍ കെറ്റാമെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്. ഗ്രാമത്തിനു തന്നിലൂടെ വരുന്ന സൌഭാഗ്യവും അതിലൂടെ തനിക്കു കിട്ടുന്ന പ്രശസ്തിയും ഓര്‍ത്താവണം, ഓമനക്കുട്ടന്‍ ഒന്നു വിബ്രിമ്ചിതനായി. ബാലയിലെ രാജാപ്പാര്‍ട്ടിനെ പോലെ പ്രഭാകരന്‍ അവറുകള്‍ ഒന്നു മുരണ്ടു തന്‍റെ ഗര്‍വ്വ്‌ അറിയിച്ചു.

ഇരുപതിന്‍റെ നെറുകയില്‍ ഒരു ജോലി സ്വപ്നം കണ്ട് തുടങ്ങിയ ഞാന്‍ പെട്ടെന്ന് നിരാശനായി

"അതെന്നാ എന്നെ എടുത്താല്‍"

പട്ടാളത്തിലേക്ക് ആളെ എടുക്കും, പക്ഷെ നിങ്ങളെ എടുക്കൂല്ല. പ്രഭാകരന്‍ അവറുകള്‍ ചെറു പുഞ്ചിരിയോടെ ആവര്‍ത്തിച്ചു.

"അതെന്നാ പ്രഭാകരേട്ടാ..." ചങ്ങായിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഷര്‍ട്ടിന്‍റെ കോളര്‍ വലിച്ചിട്ട് സുമുഖന്‍ പറഞ്ഞു..

"ഇയാള്‍ക്ക് മുന്നില്‍ ഒരു പല്ലില്ല" ചിറിയും കടന്ന്‍ വെളിയില്‍ തള്ളി നില്‍ക്കുന്ന എന്‍റെ കോന്ത്രപ്പല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന പാതി ഒടിഞ്ഞ കറുത്ത പല്ലിനേ ചൂണ്ടി സുമുഖന്‍.

ഉള്ളിലേക്ക് അടിച്ചു കയറിയ നിരാശയെ മറയ്ക്കാന്‍, ഉള്ളം കൈകൊണ്ടു വായ പൊത്തി കോന്ത്രപല്ലിനു മുന്നില്‍ ഒരു വിരല്‍ വേലി തീര്‍ത്ത്‌ ഞാന്‍, അഞ്ചാം ക്ലാസിലെ കള്ളനും പോലീസും കളിക്കിടെ കുതികാല് വച്ചു വീഴ്ത്തി എന്‍റെ പല്ല് ഇളക്കിയ ജോസിനെ, ആ നിമിഷത്തില്‍ തികട്ടി വന്ന നാടന്‍ തെറികള്‍ മതിയാവോളം വിളിച്ച് വീട്ടിലേക്ക് നടന്നു.

ഞാന്‍ ഒഴികെ ഗ്രാമത്തിലെ പതിനെട്ടു തികഞ്ഞ എല്ലാവരെയും പട്ടാളക്കാരന്‍ ആക്കാം എന്ന തീരുമാനത്തില്‍ ചങ്ങാതിയും സുമുഖനും വീട് വീടാന്തരം കയറി ഇറങ്ങി ക്യാന്വാസിംഗ് ആരംഭിച്ചു. ഇടവഴിയില്‍ കാണുമ്പോഴെല്ലാം എനിക്കുണ്ടായ ദൌര്‍ഭാഗ്യത്തില്‍ ഓമനക്കുട്ടനും പ്രഭാകരന്‍ അവറുകളും നിരാശ അറിയിച്ചുകൊണ്ടെയിരുന്നു.

എന്‍റെ നിരാശ അനുദിനം വര്‍ദ്ധിച്ച്, അത് ഒടുവില്‍ ഊണുമുറിയും, കിടപ്പുമുറിയും അതിനിടയിലുള്ള ഇടനാഴിയിലേക്കും ചുരുങ്ങി തീര്‍ന്നു. സത്യത്തില്‍ റിക്രൂട്ട്മെന്റിന് തയ്യാറായി നില്‍ക്കുന്ന അഭിനവ പട്ടാളക്കാരെ അഭിമുഖീകരിക്കാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല.

'നാപ്ടോള്‍ പരസ്യം പോലെ ആകെ മൊത്തം ടോട്ടല്‍ മുപ്പതിനായിരം രൂപാ രൊക്കം കൊടുത്താല്‍ ഒരു പട്ടാളക്കാരനാകാം. എന്തെങ്കിലും കാരണത്താല്‍ പട്ടാളക്കാരനായില്ല എങ്കിലോ, അടുത്ത സെക്കന്‍റില്‍ കൊടുത്ത പണം തിരികെ ലഭിക്കും.

ഗ്രാമം ഒന്നാകെ പരിശീലനക്കളരിയായി മാറി. എന്‍റെ അഭാവം ചര്‍ച്ച ചെയ്യപ്പെട്ടു. പലരും പദം പറഞ്ഞു,. രണ്ടാം ക്ലാസ്സില്‍ വച്ച് നാരങ്ങാ മിഠായി കൊടുക്കാത്തതിന്‍റെ കൊതിക്കെറുവുള്ള സാബു മോന്‍ "ദൈവശിക്ഷ" എന്ന് വിധിയെഴുതി. ഗ്രാമത്തിലെ BBC ദേവകിയമ്മ "എന്നാലും ആ കൊച്ചനു മാത്രം ഇതൊന്നും വിധിച്ചിട്ടില്ലല്ലോ" എന്ന് പരിതപിച്ചു.

ഏക്‌ ദോ ഏക്‌ ശബ്ദ വീചികളില്‍ ഗ്രാമ വീഥികള്‍ വിറകൊണ്ടു. എന്‍റെ വീട് കടന്നു പോകുമ്പോള്‍ ചില പോങ്ങന്മാര്‍ പരമാവധി ഉച്ചത്തില്‍ മാര്‍ച്ച് ചെയ്ത് എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.

ദേവകിയമ്മ വളരെ രഹസ്യമായി എന്‍റെ അമ്മയോട് പറയുന്നത് കേട്ടു. "എന്‍റെ രായമ്മേ നീ അറിഞ്ഞോ. ആ അദ്ദ്യെത്തിന്‍റെ ഇളെമ്മടെ മോടെ കെട്ടിയോന്റെ അളിയനാണ് പോലും നമ്മുടെ വല്യ പട്ടാളത്തിന്‍റെ മാനേശര്‍" നമ്മടെ അജിക്ക്പ പല്ലില്ലാത്തതൊന്നും കാര്യമാക്കാതെ, നീയൊന്നു പോയി പറ, അവനെക്കൂടി പട്ടാളത്തിലെടുക്കാന്‍..."

"ഗേറ്റില് ചെന്ന് നിന്നാല് മതീന്ന പറയുന്നത്. പ്രഭാകരദ്ടെഹത്തിന്‍റെ അളിയന്‍ മാനേശര് വലിച്ച് പട്ടാളത്തിലിടും പോലും, പിള്ളേര്‍ക്ക് പേടി പോകാന്‍ വേണ്ടീട്ട് മാത്രമാണ് പോലും ഈ ഏക്‌ ദോ തീന്‍ കളിപ്പിക്കുന്നേ."

അമ്മ താടിക്കു കൈ വച്ചു അത്ഭുതത്തോടെ പറഞ്ഞു... "എങ്കിലും എന്‍റെ ദേവകിച്ചേയി, ഈ പ്രഭാകരദ്ദ്യേം വല്ലാത്തൊരു മനുഷ്യന്‍ തന്നെ"

എന്തായാലും ദേവകിയമ്മയുടെ വാക്ക് കേട്ട്, പഞ്ചായത്ത് മെമ്പര്‍ മാമന്‍ വഴി വളരെ രഹസ്യമായി അമ്മ എനിക്ക് വേണ്ടി ഒന്നു ശ്രമിച്ചു എങ്കിലും "പല്ലില്ലാത്തവനെ പട്ടാളത്തിലെടുക്കാന്‍ വകുപ്പില്ല" എന്ന് നിഷ്കരുണം പറഞ്ഞ് മാമനെ ഒഴിവാക്കി വിട്ടു എന്ന് കൊണ്ടത്തോട്ടിലെ വേലു പറഞ്ഞു ഞാന്‍ അറിഞ്ഞിരുന്നു.

അമ്മ അങ്ങനെ ശ്രമിച്ചു എന്നതിന് നേരിട്ട് തെളിവുകള്‍ ഒന്നും ഇല്ല എങ്കിലും "നീ ആ ഓമനക്കുട്ടന്‍റെ അടുക്കളയും നിരങ്ങി നടന്നോടാ" എന്ന അസമയത്തെ രോഷപ്രകടനത്തിന് പിന്നില്‍ പരാജയപ്പെട്ട രായമ്മയുടെ ധാര്‍മ്മികരോഷം അണപോട്ടിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്തെ പങ്ങോട്ടെ റിക്രൂട്ട്മെന്റ് കേന്ദ്രത്തിലെക്ക് പോകാന്‍, ചെങ്ങന്നൂരെ സെഞ്ച്വറി ട്രാവല്‍സിന്റെ രണ്ടു വീഡിയോ കോച്ചുകള്‍ സ്പെഷ്യല്‍ റേറ്റില്‍ ബുക്ക് ചെയ്തത്, അതിന്റെ മുതലാളിയുടെ ഉറ്റ സ്നേഹിതനും കരയോഗം പ്രസിഡണ്ടുമായ ചാവക്കാട്ടെ അനിരുദ്ധന്‍ ചേട്ടനാണന്നു പറഞ്ഞതും വേലു തന്നെ ആയിരുന്നു.. "സിനിമ കണ്ടു തിരുവനതപുരം വരെ പോകാന്‍ നിനക്ക് യോഗമില്ലാതായി പോയല്ലോടാ ചെക്കാ" എന്ന് കൂട്ടത്തില്‍ വേലു കളിയാക്കുകയും ചെയ്തു.

എന്‍റെ നെഞ്ചില്‍ തീ കോരിയിട്ടു, ഗ്രാമത്തില്‍ എങ്ങും ഉത്സവപ്രതീതി തീര്‍ത്ത് അങ്ങനെ ആ ദിവസം വന്നെത്തി. റിക്രൂട്ട്മെന്റിന് ചെറുപ്പക്കാര്‍ ഒന്നടങ്കം അതിരാവിലെ തന്നെ തയ്യാറായി. വെളിച്ചം കടക്കാത്ത മുറിയിലേക്കുള്ള രണ്ടു വാതിലുകളും കൊട്ടിയടച്ച് ഇരുളിന്‍റെ ഏകാന്തയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തി.

ഉറ്റ സ്നേഹിതരായ കൊറ്റാനത്തെ അജുവും, വലിയകോലായിലെ അനിയും ഓമനക്കുട്ടനും എല്ലാം ഒന്നിച്ചിരുന്ന് വന്ദനം സിനിമ കണ്ട് മോഹന്‍ലാലിനൊപ്പം പാട്ടും പാടി തിരുവനന്തപുരത്തേക്കുള്ള യാത്ര. ഒന്‍പതാം ക്ലാസ്സിലെ എസ്കര്‍ഷന് പോയപ്പോള്‍ വീഡിയോ കോച്ചിലെ പതുപതുത്ത സീറ്റില്‍ ഇരുന്ന് ഒരു വടക്കന്‍ വീരഗാഥ കണ്ടതിന്‍റെ സുഖമുള്ള ഓര്‍മ്മകള്‍, പാങ്ങോട്ടെ പട്ടാള ക്യാമ്പില്‍ അജുവും അനിയും ഒമനക്കുട്ടനും, പീച്ചേ മുട്ട്, ബായെ മുട്ട് താളത്തില്‍ വിളിച്ചു കാലുകള്‍ ഉയര്‍ത്തി ചവിട്ടുന്നതിന്റെ അലയൊലികള്‍. നെഞ്ചളവ് കുറവെങ്കിലും "പ്രഭാകരണ്ണന്‍റെ ആളല്ലിയോ കടത്തി വിട്ടില്ലങ്കില്‍ നമ്മുടെ തൊപ്പി തെറിക്കും" എന്ന് പേടിയോടെ പിറുപിറുക്കുന്ന മേജര്‍ ജനറല്‍ റാംസിംഗിന്‍റെ കപ്പടാ മീശക്കുള്ളിലെ ദൈന്യത നിറഞ്ഞ മുഖം. ആദ്യ ശമ്പളം വാങ്ങി സന്തോഷ ലെടുവുമായി കാണാന്‍ വരുന്ന അനിയുടെ "നിന്‍റെ പല്ലില്ലാത്തിടത്ത് ലടു ഉടക്കുമോടെ" എന്ന പരിഹാസം. ആദ്യകാല ടെലിവിഷന്‍ സംപ്രേഷണം പോലെ കാഴ്ചകളും അവ മങ്ങുമ്പോള്‍ നെടുവീര്‍പ്പുകളുമായി തെളിഞ്ഞും മങ്ങിയും എന്‍റെ ചിന്തകള്‍ കാടു കയറി.

"എന്‍റെ ദേവകിച്ചേയി... അവന് പല്ലുണ്ടാരുന്നേല്‍ ഞാന്‍ വിടുമോ?" അല്ലേലും എന്‍റെ മോനെ പട്ടാളത്തില്‍ വിട്ടു ചൈനക്കാരുടെ വെടികൊണ്ടു ചാവാന്‍ ഞാന്‍ സമ്മതിക്കൂല്ല. അവനെ ഞങ്ങള് പേര്‍ഷ്യക്ക് വിടും. അല്ലേലും എനിക്കറിയാമാരുന്നു ആ പ്രവാകരന്‍ അലവലാതിയാനെന്നു... തെണ്ടി, ചതിയന്‍... ഭൂ....

അമ്മയുടെ ശബ്ദത്തിലെ സന്തോഷ ശല്ക്കങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കതക് തുറന്ന് പുറത്തു ചാടി. ശോകമാണ് ദേവകിയമ്മ, അമ്മയാവട്ടെ കടുത്ത സന്തോഷവതിയും. എന്നെ കണ്ടതെ അമ്മ ഒരു ഉള്‍പ്പുളകത്തോടെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഒരു പ്രഖ്യാപനം. "പട്ടാളം പ്രവാകാരന്‍ മുങ്ങിയെടാ" അപ്പോഴും ദേവകിയമ്മയില്‍ നിസംഗതയായിരുന്നു ഭാവം.

തീര്‍ത്തും വിജനമായ മണ്‍പാതയിലൂടെ ഓരം ചേര്‍ന്നു ഞാന്‍ നടക്കുകയാണ്. അല്പം അകലെ അമ്പല ജംഗ്ഷനില്‍ രണ്ടു വീഡിയോ കോച്ച് ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.

എതിര്‍ ദിശയില്‍ വന്ന വേലു ഒരു നിമിഷം എന്നെ കണ്ട് ഒന്നു പരുങ്ങി. "അല്ലെങ്കിലും നീ പേര്‍ഷ്യെ പോകാന്‍ ഇരിക്കുവല്ലേ, നിനക്ക് എന്തിനാ ഈ പട്ടാളം". അത്രയും പറഞ്ഞ വേലുവിനെ പിന്നെ അവിടെയെങ്ങും കണ്ടില്ല.

ഓമനക്കുട്ടന്‍ ബോംബയില്‍ പോയതാണ് പോലും, അജു അമ്മാവന്‍റെ വീട്ടില്‍ വിരുന്നിനു പോയി. അനിയാവട്ടെ ഇലക്ട്രീഷ്യന്‍ പഠിക്കാന്‍ മാഗ്ലൂരും പോയി. അനിരുദ്ദന്‍ ചേട്ടന് വീഡിയോ കൊച്ചിന്റെ വാടക ഇമ്മിണി ചിലവായതായി പറഞ്ഞു കേള്‍ക്കുന്നു.

"എന്നെ കുതികാല്‍ വച്ചു വീഴ്ത്താന്‍ മനോബലം ആര്‍ജ്ജിച്ച ജോസിനും, ജോസിന്‍റെ മനോനിലക്ക് അനുസരിച്ച് ശരിയാം വണ്ണം പ്രവര്‍ത്തിച്ച പെരും കാലിനും നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് ഉപചാരപൂര്‍വ്വം പേര്‍ഷ്യക്കാരന്‍ അജി ...

Friday 4 March 2022

കുറ്റകൃത്യങ്ങളുടെ വ്യാപാരികള്‍

സൗദി അറേബ്യയിൽ വന്ന് മൂന്നു നാല് വർഷത്തിന് ശേഷമാണ് ഇനി പറയുന്ന സംഭവം നടക്കുന്നത്. അന്ന് വർക്ക് ചെയ്തിരുന്ന കമ്പനിയുടെ റിയാദിലെ മലാസിലുള്ള ഓഫീൽ നിന്ന് സ്റ്റാഫ് അക്കോമഡേഷൻ സ്ഥിതി ചെയ്യുന്ന ഷുമൈസിയിലേക്ക് പോകുകയായിരുന്നു ഞാൻ. ഷുമൈസിയോട് അടുക്കുന്ന വേളയിൽ, സൗദി അറേബ്യൻ തെരുവുകളിൽ സാധാരണ കാണാത്ത ഒരു ആൾക്കൂട്ടം എന്നിലെ മലയാളി കൗതുകത്തെ ഉണർത്തി. ശ്രദ്ധിച്ചപ്പാേൾ ഏറിയ പങ്കും മലയാളികളാണ് കൂട്ടത്തിലുണ്ടായിരുന്നത്, അപൂർവ്വമായി പാക്കിസ്ഥാനികളും, ബംഗാളികളും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് വാഹനത്തിൽ നിന്ന് ഇടയ്ക്കിടെ അനൗൺസ്മെൻറ് വരുന്നുണ്ടായിരുന്നു. കുറച്ചു അകലെ വണ്ടി പാർക്ക് ചെയ്ത് ഞാനും ഡ്രൈവറും അവിടേക്ക് ചെന്നു.

ഒരു കൊലപാതകമാണ്, അതും മലയാളി കുടുംബം. ഭർത്താവ് തലയ്ക്ക് അടിയേറ്റും, ഭാര്യ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടും, രണ്ടു വയസ്സുള്ള കുട്ടി കസേരയിൽ കെട്ടിവച്ച് വായിൽ തുണി തിരുകി വയ്ക്കപ്പെട്ടും, അതിനീചമായ കൊലപാതകം. മൂന്നാം ദിവസം തൊട്ടയൽവക്കത്തെ പാക്കിസ്ഥാനി ഫ്ലാറ്റിൽ നിന്നും അതികഠിനമായ ദുർഗന്ധം ഉണ്ടാവുന്നു എന്ന് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുറംലോകം അത്തരം ഒരു അത്യാഹിതം അറിയുന്നത് തന്നെ. സൗദി അറേബ്യൻ സാഹചര്യത്തിൽ അത്തരം ഒരു സ്ഥലത്ത് അധികനേരം നിന്നാൽ സംഭവിക്കുന്ന നിയമപരമായ പ്രശ്നങ്ങളെ ഓർത്ത് ഞാനും ഡ്രൈവറും അൽപ്പ സമയത്തിനുള്ളിൽ പിൻവാങ്ങി. പക്ഷേ അതിക്രൂരമായ കൊലപാതകം എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ തന്നെ പ്രസ്തുത കൊലപാതകത്തെ സംബന്ധിച്ചും അതിൻ്റെ തുടർ നടപടികളെ സംബന്ധിച്ചും എൻ്റെ ദിനേനയുള്ള ഓഫീസ് യാത്രകളിൽ അന്വോഷിച്ചു കൊണ്ടിരുന്നു.

എന്തായാലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കൊലപാതകിയെ പോലീസ് പിടികൂടി, അത് തൊട്ടടുത്ത ഫ്ലാറ്റിലെ, പോലീസിനെ ഫ്ലാറ്റിലെ ദുർഗന്ധത്തെ കുറിച്ച് അറിയിച്ച അതേ പാക്കിസ്ഥാനി തന്നെ ആയിരുന്നു. ഒരു കൊലപാതകത്തെ കുറിച്ച് വിവരം സദുദ്ദേശത്തോടെ പുറംലോകത്തെ അറിയിക്കുകയും, ആത്മവിശ്വാസത്തോടെ അന്വോഷണ സംഘത്തോട് പരമാവധി സഹകരിക്കുകയും ചെയ്യുക വഴി, അയാളിലേക്കുള്ള സംശയമുനയെ കുറച്ചു ദിവസത്തേക്കെങ്കിലും വഴിതിരിച്ചു വിടാൻ അയാൾക്ക് കഴിഞ്ഞു. അതിസമർത്ഥനായ ഒരു കുറ്റവാളികൾക്ക് മാത്രം കഴിയുന്ന ഒന്ന്.

ആ കുടംബത്തോട് ഏറ്റവും അടുത്തു പെരുമാറുന്ന കൊലയാളി, അവരുടെ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു. അന്നേ ദിവസം ഭർത്താവ് ജോലിക്ക് പോയപ്പോൾ കതക് മുട്ടുന്നത് ഭയ്യ ആയത് കൊണ്ട് തുറക്കാൻ വീട്ടമ്മയ്ക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. പ്രണയാഭ്യർത്ഥന തമാശയായി എടുത്ത് പിന്നീട് ശബ്ദം മാറിയപ്പോൾ പുറത്ത് പോകാൻ പറഞ്ഞു എങ്കിലും ഭയ്യ കതക് പൂട്ടുകയാണ് ചെയ്തത്. അമ്മയെ ആക്രമിക്കുന്നത് കണ്ട കുട്ടി നിലവിളിച്ച് കരയാൻ തുടങ്ങിയപ്പോൾ പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിവച്ച് വായിൽ തുണി കുത്തിത്തിരുകി, ശേഷം വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത്
കൊന്നു കളഞ്ഞു. പിന്നെ ഭർത്താവ് വരാനായി റൂമിൽ തന്നെ കാത്തിരുന്നു. ഭർത്താവ് വന്നപ്പോൾ അയാളെയും കൊന്നു. ഭീകരമായ അവസ്ഥ എന്തെന്നാൽ ജീവനോടെ ഒരു രണ്ടു വയസ്സുകാരൻ ഇതെല്ലാം ദൃസാക്ഷിയാകുകയായിരുന്നു. ആ കുഞ്ഞ് മരിച്ചത് പിന്നെയും രണ്ടു ദിവസത്തിന് ശേഷം നിർജ്ജലീകരണം മൂലമായിരുന്നു എന്നതാണ് ഹൃദയം നിന്ന് പോകുന്ന സത്യം. വളരെ അടുത്ത് ഇടപെടുന്ന സ്ത്രീയോട് തോന്നിയ ലൈംഗികാസക്തി ഉണ്ടാക്കിയ അവിശ്വസിനീയമായ സംഭവങ്ങളാണ് ഞാൻ മുകളിൽ വിവരിച്ചത്.

എന്തിനോടും ഉള്ള അമിതാസക്തി ഇത്തരം സാഹചര്യങ്ങളിലേക്ക് ഏത് മനുഷ്യരേയും നയിക്കാം എന്നതാണ് ഈ സംഭവത്തിലെ കാതലായ സന്ദേശമായി ഞാൻ പറയാൻ ആഗ്രഹിച്ചത്. പണത്തോട്, അധികാരത്തോട്, മദ്യത്തോട്, ലൈംഗികതയോട് എന്തിനേറെ സമൂഹം നല്ലത് കെട്ടത് എന്ന് വിലയിരുത്തുന്ന എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ നേർരേഖയിൽ നിന്ന് വഴിതിരിച്ചു വിടും എന്നതിന് ഇതേ പോലെ നൂറ് ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.

ഇന്ന് നാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന രാഷ്ട്രീയ മത വ്യക്തിപരമായ ഏറിയ പങ്ക് കേസുകളും പണത്തോടും അധികാരത്തോടുമുള്ള ആസക്തിയിലേക്ക് ചേർത്ത് വയ്ക്കാനാണ് എനിക്ക് തോന്നുന്നത്. അല്ലങ്കിൽ അധികാരത്തിൽ ഇരിക്കുന്നവർ, സമൂഹത്തിൽ വിലയും നിലയുമുള്ളവർ, സാമാന്യത്തിൽ കൂടുതൽ ശമ്പളവും വരുമാനവുമുള്ളവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെ എന്തിനോട് ചേർത്ത് വയ്ക്കും. കൊലപാതകമായാലും. മോഷണമായാലും, അവയില്‍ എല്ലാം മേൽപ്പറഞ്ഞ പാക്കിസ്ഥാനി മുഖങ്ങൾ കാണാൻ കഴിയുന്നുണ്ട്. എല്ലാ രാഷ്ട്രീയ മത പാർട്ടികളുടേയും അതിലെ നേതാക്കന്മാരുടേയും കാര്യത്തില്‍ പ്രത്യേകിച്ചും.