. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 29 September 2019

നവോത്ഥാനം സോഷ്യൽ മീഡിയയിൽ





സ്ത്രീയും പുരുഷനുമായുള്ള പ്രധാന വ്യത്യാസമായി ഏവരും പറയുന്നതും, സോഷ്യൽ മീഡിയാ രംഗത്ത് വന്ന ശേഷം കുറച്ചു കൂടി കൂടുതൽ അറിഞ്ഞതും മനസ്സിലാക്കിയതുമായ ഒരു നഗ്ന സത്യമാണ് ഈ ചിത്രത്തിലൂടെ പങ്കു വയ്ക്കാൻ ശ്രമിക്കുന്നത്. സ്ത്രീ തന്റെ മനസ്സു പകരുന്നതിൽ മുൻഗണന കൊടുക്കുമ്പോൾ, പുരുഷൻ അവളുമായുള്ള ശരീരിക വേഴ്ചക്ക് പ്രാധാന്യം കൊടുക്കുന്നു. ഒരു പക്ഷേ തിരുത്തി പറയാൻ കഴിയുന്ന ചുരുക്കം ചില സംഭവങ്ങൾ സമൂഹത്തിൽ കാണാൻ കഴിഞ്ഞേക്കാം, എങ്കിലും ഭൂരിപക്ഷവും അങ്ങനെയാണന്ന് വിലയിരുത്തേണ്ടി വരുന്നു.

പുരോഗമനം എന്നാൽ ലൈംഗികത തുറന്നു പറയാനും, സ്ത്രീയോട് ലൈംഗിക ബന്ധത്തിന് യാചിച്ച് പുറകെ നടക്കലും ആണന്ന് ഉറച്ച് വിശ്വസിക്കുന്ന നിരവധി പുരുഷ കേസരികളാൽ സമ്പന്നമാണ് സോഷ്യൽ മീഡിയ. അവർക്ക് മറ്റൊന്നും സംസാരിക്കാനില്ല എന്നത് അത്ഭുതവും ചില സമയങ്ങളിൽ അറപ്പും ഉളവാക്കുന്നു. ആദ്യമായി പരിചയപ്പെടുന്ന സ്ത്രീയോടു പോലും ലൈംഗിംക ചുവയാേടെ സംസാരിക്കാനും, തന്റെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കാനും ഈ കൂട്ടർക്ക് മടിയില്ല. സോഷ്യൽ മീഡിയ എന്ന മതിലിന് പുറത്ത് തികച്ചും യഥാസ്തികമായ ചർച്ചകളിൽ, വാചക കസർത്തുകളിൽ നിറഞ്ഞു നിൽക്കുന്നവർ ആണ് ഇതിൽ ഏറെയും എന്നതാണ് രസകരമായ മറ്റൊരു വശം. സ്വന്തം വീട്ടിലെ പെൺകുട്ടികളെ/സ്ത്രീകളെ മാത്രം ഹൃദയവിശാലതയോടെ കാണുകയും, മറ്റുള്ള എന്തിനേയും വെറും പെണ്ണ് എന്ന കള്ളിയിൽ ഒതുക്കി നിർത്തുകയും ചെയ്യുന്നു ഇത്തരക്കാർ.

സോഷ്യൽ മീഡിയ പുരുഷ കേസരികളോട് ഒരു ചെറിയ അപേക്ഷ. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചുവന്ന സ്നേഹ ചിഹ്നം ലിംഗത്തിൽ നിന്ന് ഹൃദയത്തിന്റെ ഭാഗത്തേക്ക് എടുത്തുയർത്താൻ കഴിയുമ്പോഴാണ് നിങ്ങൾ ഹൃദയവിശാലതയുള്ളവർ ആകുക. ഒപ്പം തരുണീമണികൾ ആ സ്നേഹ ചിഹ്നം തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് കൊണ്ടു വരികയും വേണം. പരസ്പരമുള്ള സഹവർത്തിത്തവും, ആരോഗ്യപരമായ സംവാദങ്ങളുമാണ് ആവശ്യം. മറയില്ലാത്ത ഇടപെടീലുകളും ലിംഗ വ്യത്യാസമില്ലാത്ത ആശ്ലേഷങ്ങളുമാണ് ആവശ്യം. അത്തരം ഹൃദയബന്ധങ്ങൾക്കിടയിൽ ലൈംഗികതയുണ്ടാവട്ടെ, സാഹോദര്യമുണ്ടാമട്ടെ, മാതൃപിതൃ സ്നേഹങ്ങൾ ഉണ്ടാവട്ടെ. അങ്ങനെ മാറണം ആധുനിക യുഗത്തിൽ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും ചിന്താഗതികൾ. ലൈംഗികതയ്ക്കായി നിൽക്കുന്ന ആൺ വർഗ്ഗവും, അതിൽ നിന്ന് ഓടി രക്ഷപെടാൻ നിൽക്കുന്ന പെൺവർഗ്ഗവും അടങ്ങിയ സമൂഹത്തിൽ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റേയും കിനാശ്ശേരി ആരെങ്കിലും സ്വപ്നം കാണുന്നുണ്ടങ്കിൽ അത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നമായി അവശേഷിക്കും എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല.