. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 2 July 2020

പെട്രോളിയം ഭീകരന്‍

കോവിഡ് പേടി എന്നെ ഒരുപരിധി വരെ ജയിൽവാസിയാക്കിയിരുന്നു. ഒരു ഭീതിയായി അത് മനസ്സിൽ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ നാലു മാസത്തിൽ ആകെ പുറത്തറങ്ങിയത് നാലാേ അഞ്ചാേ തവണ മാത്രമാണ്. അതും നൂറു മീറ്റർ അപ്പുറത്തുള്ള ഗ്രോസറി ഷോപ്പുവരെ പോയി വരാൻ മാത്രം. ഇന്നലെ ജൂലൈ ഒന്നിനാണ് മനസ്സിൽ ധൈര്യം സംഭരിച്ച് ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പുറത്തിറങ്ങിയത്. ഇരുന്നാൽ അരി വാങ്ങാൻ കഴിയില്ല എന്ന തിരിച്ചറിവും അതിന് കാരണമായി. പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രശസ്തമായ ശിവശങ്കർ തിയറി ഓഫ് വില വർദ്ധനവ് മനസ്സിൽ പൊന്തിവന്നത്. അദ്ദേഹത്തിൻ്റെ തിയറി അനുസരിച്ച് നിലവിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി എണ്ണവിലകൾ കുറച്ച സൗദി സർക്കാർ എത്ര പേരുടെ കഞ്ഞികുടി മുട്ടിച്ചുണ്ടാവും. സൗദി രാജാവിനോട് അടങ്ങാത്ത പകയും പ്രിയപ്പെട്ട മോഡിയോട് പതിവിൽ കവിഞ്ഞ സ്നേഹവുമായിട്ടായിരുന്നു എൻ്റെ തുടർയാത്ര.

0.63 SR/ലിറ്റർ (₹ 12.30) (ജൂലൈ ഒന്നുമുതൽ വർദ്ധിപ്പിച്ച 15% മൂല്യവർദ്ധിത നികുതി ഉൾപ്പെടെ) ആണ് സൗദിയിൽ ഇന്നത്തെ പെട്രോൾ വില. ലാേക്ക്ഡൗണിന് മുൻപ് അത് ഏതാണ്ട് SR 1.15/ലിറ്റർ (₹ 22.45) (അന്ന് 5% മൂല്യവർദ്ധിത നികുതി മാത്രം) റിയാലിന് മുകളിലായിരുന്നു. അതായത് കോവിഡ് ലോക്ക് ഡൗണിന് മുൻപ് ഉള്ളതിനേക്കാൾ ഏതാണ്ട് പകുതിയാേളം വ്യത്യാസമാണ് വിലയിൽ ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഈ സമയത്ത് ഇത്തരം ഒരു തീരുമാനം എടുത്തില്ല എങ്കിൽ പോലും ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കാകാത്ത ഒരു രാജ്യത്ത് അത് ആരും ചോദ്യം ചെയ്യാൻ വരില്ല എന്ന സത്യം കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടി വരും.

ക്രൂഡോയിൽ സംസ്കരണത്തിൻ്റെ തിയറിയിലേക്കോ, നികുതിയുടെ ആധികാരികതയിലേക്കോ ഒന്നും കടക്കാതെ എന്നെപ്പോലെ സാധാരണക്കാരൻ്റെ അൽപ്പബുദ്ധി വച്ച് ചിന്തിച്ചാൽ തന്നെ, ഭാരത സർക്കാർ പെട്രോൾ വിലവഴി സാധാരണക്കാരിൽ അനിയന്ത്രിതമായി നടത്തുന്ന കടന്നുകയറ്റത്തെ കുറിച്ച് ബോധ്യമാകും. സംസ്ക്കരണവും കഴിഞ്ഞ് 15% മൂല്യ വർദ്ധിത നികുതിയും പമ്പുടമയുടെ ലാഭവും ചേർത്ത് നമ്മുടെ വണ്ടിയിൽ അടിച്ചു തരുന്ന ₹ 12.30 വിലയുള്ള പെട്രോൾ നമ്മുക്ക് ഇന്ന് ഇന്ത്യയിൽ കിട്ടുന്നത് 81 രൂപയ്ക്കാണ് (വ്യത്യാസം ₹ 68.70). അനിവാര്യമായ ഇറക്കുമതി ചുങ്കം ഇതിലേക്ക് ചേർക്കുമ്പോൾ തന്നെ ഇന്ത്യയിലെ പെട്രോളിൻ്റെ അടിസ്ഥാന നികുതി, സൗദിയിലെ മൂല്യവർദ്ധിത നികുതിയക്കാൾ കുറവാണന്ന് മനസ്സിലാക്കാം. അതായത് സംസ്ക്കരിച്ച് പെട്രോൾ പമ്പുകളിൽ എത്തുന്ന ഒരു ലിറ്റർ പെട്രോളിന് മേൽ അതിൻ്റെ ക്രൂഡോ ഉത്പാദകർക്ക് നൽകേണ്ട ലാഭവും ഇറക്കുമതി ചെയ്യാനുള്ള ചിലവും ഒഴികെ ബാക്കി തുക എല്ലാംതന്നെ മറ്റു പലവിധത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട നികുതികൾ തന്നെയാണന്ന് പറയാം. സൗദിയുമായി തട്ടിച്ചു നോക്കുമ്പോൾ ചരക്കുകൂലി, തൊഴിലാളികളുടെ ശമ്പളം എന്നിവയൊക്കെ നേർപകുതി ആണന്നതും ഓർക്കുക. ചുരുക്കത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിൽ ഉള്ള ഈ ₹ 68.70 എന്ന ഭീമമായ വ്യത്യാസം മുഴുവനായും നികുതിയിനത്തിൽ ജനങ്ങളിൽ നിന്ന് പിഴിയുന്നതാണന്ന് പറയേണ്ടി വരും. നാട്ടിൽ കൃഷി ചെയ്യുന്ന 30 രൂപയുടെ മരച്ചീനി, നീ സൗദിയിൽ 300 രൂപ കൊടുത്ത് വാങ്ങുന്നില്ലേ എന്ന മറു ചോദ്യങ്ങൾക്ക് സുസ്വാഗതം.

ഇതിനെ കുറിച്ച് വളരെ ആധികാരികമായ ഒരു ഡാറ്റയുമായി വിശദമായ ഒരു കുറിപ്പ് എഴുതണമെന്ന വിചാരത്തോടെയായിരുന്നു ഞാൻ തുടക്കമിട്ടത്. പക്ഷേ ഇന്ത്യയുടെ കണാമറയത്തെ നികുതിയിനങ്ങളുടെ കുറെക്കണക്കുകൾ നിരത്തി ജനങ്ങളെ പിഴിയുന്നു എന്ന് പറഞ്ഞു വയ്ക്കുന്നതിൽ വലിയ കാര്യമില്ല എന്ന ചിന്തയിൽ നിന്നാണ് ക്രൂഡോയിൽ ഉൽപ്പാദനവും വിപണനവും നടത്തുന്ന സൗദിയുമായി ഒന്ന് താരതമ്യ പഠനം നടത്താതാനും സർക്കാരിൻ്റെ കൊള്ളയടിയെ പറ്റി ഒരു അവബോധം ഉണ്ടാക്കാനുമുള്ള ഒരു ശ്രമമാണ് നടത്തിയത്. അതിനാൽ തന്നെ ഇത് ആധികാരികമായിരിക്കില്ല, മറുവാദമുന്നയിക്കാനും, വിഡ്ഡി എന്ന് വിളിക്കാനുമുള്ള ഏരിയ ധാരാളമായി ഒഴിച്ചിട്ടുണ്ട് എന്നും അറിയിക്കുന്നു.