. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 24 February 2022

ആകാശത്തിലെ പാമ്പുകള്‍

രണ്ടായിരത്തിലെ ഒരു വിമാനയാത്രയെ കുറിച്ചാണ് പറയുന്നത്. ഇന്ന് ഒരു പക്ഷേ ഇത്തരം ഒരു സംഭവം നടന്നേക്കില്ല.  ദമാമില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. എയര്‍ ഇന്ത്യ പതിവുപോലെ ഒരു മണിക്കൂര്‍ ലേറ്റ്‌. വിമാനം എടുത്തപ്പോള്‍ മുതല്‍ അതിഭയങ്കരമായ കുടുക്കം. കേരളത്തിലെ പഴയകാല റോഡുകളില്‍ കൂടി പോകും പോലെ. ഉയര്‍ന്നു പൊങ്ങിയും താഴേക്ക് പതിച്ചും!

എല്ലാവരുടേയും മുഖത്ത് ഭീതി നിഴലിച്ചിരുന്നു. എന്താേ സംഭവിക്കാൻ പോകുന്ന ഒരു മുൻവിധിയിൽ കുട്ടികളും, സ്ത്രീകളും പരമാവധി പരസ്പരം ഇഴുകിയിരുന്ന് പതംപറച്ചിലുകൾ. ഇടയ്ക്കിടെ പൈലറ്റിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്ന അനൌണ്‍സ്മെന്റുകള്‍. ഏതാണ്ട് ഗൾഫ് മേഖല പിന്നിട്ടപ്പാേൾ  അന്തരീക്ഷം ഒന്ന് ശാന്തമായി എന്ന വിലയിരുത്തലിൽ എയര്‍ഹോസ്റ്റസ് ഭക്ഷണം വിളമ്പി. യാത്രക്കാരിൽ പലരും അത്  കഴിച്ചെന്നു വരുത്തി വീണ്ടും പ്രാര്‍ഥനയില്‍.

അങ്ങനെ വിമാനം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നു ഗോവന്‍ തീരത്തേക്ക് പ്രവേശിച്ചു. വിമാനത്തിന്റെ കുലുക്കത്തിന് വലിയ ശമനം വന്നു. എങ്കിലും ഒരാള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന തരത്തില്‍ ശാന്തമായിരുന്നില്ല. അപ്പോഴാണ് പിറകില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു തുടങ്ങിയത്. അതു പിന്നെ പലരിലേക്ക് പടരുകയും ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ ആണു അതിന്റെ യഥാര്‍ത്ഥ കാരണം എനിക്ക്‌ മനസ്സിലായത്‌. സാധാരണയായി വിളമ്പാറുള്ള മദ്യം വിമാനത്തിലെ പ്രത്യേക സാഹചര്യം കാരണം വിളമ്പാന്‍ കഴിഞ്ഞിട്ടില്ല. അതിനു എതിരെയുള്ള പ്രതിഷേധം ആയിരുന്നു അത്. 

രസകരം എന്തെന്നാൽ, വിഷയം മദ്യമായത് കൊണ്ട്, നമ്മുടെ ബീവറേജിലെ ക്യൂവിലെ സമത്വവും സാഹോദര്യത്തേയും സോഷ്യലിസത്തേയും ഓർമ്മിപ്പിച്ച് കൊണ്ട്,  പ്രതിഷേധ നിരയില്‍ ഗൾഥിലെ ജോസ് പ്രകാശ് പൈപ്പ് ജാഡക്കാർ മുതൽ സാധാരണക്കാരൻ വരെ കട്ടയ്ക്ക് കൂടെ നിന്നു എന്നതാണ്. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുകയും അതിന്റെ ശബ്ദം ഉച്ചാവസ്ഥയില്‍ ആകുകയും ചെയ്തപ്പോള്‍ എയര്‍ഹോസ്റ്റസ്‌ അമ്മച്ചിമാര്‍ ബേഞ്ചൂത്ത്,  മദര്‍ച്ചൂത്ത്‌ എന്നിങ്ങനെയുള്ള മനോഹര പദങ്ങള്‍ പരസ്യമായി ഉരുവിട്ടുകൊണ്ടു ആ കുടുക്കത്തിലും മദ്യം വിളമ്പി. നമ്മുടെ സോഷ്യലിസ്റ്റുകൾ അമ്മക്കും പെങ്ങള്‍ക്കും വിളികേട്ടു ഒരു ഉളുപ്പും ഇല്ലാതെ അതു സേവിച്ച്‌ ഏമ്പക്കവും വിട്ടു.

അന്ന് ആദ്യമായി നമ്മുടെ സമൂഹത്തെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നി. മദ്യത്തിനു മുന്നില്‍ കുടുംബത്തെ മറക്കുന്ന എന്നു പലരും ആരോപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതാണ്‌ മലയാളി എന്ന് തെളിയിച്ച് കൊടുത്ത സംഭവം.

പിന്നീടൊരിക്കൽ സുഹൃത്തിനൊപ്പം ഒമാൻ എയറിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ഉണ്ടായത് മറ്റൊരു അനുഭവമാണ്. മദ്യം വിളമ്പാൻ തുടങ്ങിയപ്പോൾ, കുടിക്കാത്ത എന്നെ നിർബന്ധിച്ച് എനിക്കുള്ള ഷെയർ കൂടി വാങ്ങി അദ്ദേഹം സേവിച്ചു, പിന്നീട് അടുത്ത രണ്ടു പെഗ്ഗ് റിക്വസ്റ്റ് ചെയ്ത് വാങ്ങി, അതിന് ശേഷം രണ്ടു ഗ്ലാസുമായി എഴുന്നേറ്റ് പോയി ഇരന്ന് വാങ്ങിയും കുടിച്ചു. ഇതെല്ലാം കഴിഞ്ഞ് പൂരപ്പാട്ട് എനിക്ക് നേരെ തിരിഞ്ഞപ്പോൾ പ്രതികരിക്കേണ്ടി വരികയും സൗഹൃദം തന്നെ ഏതാണ്ട് അവസാനിപ്പിക്കേണ്ടിയും വന്നു. 

കുടിച്ച് ബോധം നഷ്ടപ്പെട്ട ഒരുവനെ വീൽ ചെയറിൽ കൊണ്ടുവന്ന് ബന്ധുക്കളെ തേടുന്ന കാഴ്ച ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ കാണുകയുണ്ടായി.