. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 15 April 2022

അത്യാധുനിക കാലത്തെ ധര്‍മ്മപുരാണം.

കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ദൈവന്ജര്‍ എന്ന് കേട്ടിട്ടുണ്ട്. ഇന്ന് നമ്മെ ഭരിക്കുന്നവരുമായി ഒരു സാമ്യവുമില്ലാത്ത കൃതി.

ഒ വി വിജയന്‍റെ ധർമ്മപുരാണത്തിൽ ഇങ്ങനെ പറയുന്നു.

പ്രജാപതിയ്ക്ക് തൂറാൻ മുട്ടി. രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനർഘ നിർഗ്ഗളം ബഹിർഗമിച്ചു. പുറത്തേക്ക് വമിച്ച ദുർഗ്ഗന്ധത്താൽ ദർബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്‍റെയും മനം പുരട്ടി.

പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ്ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല. ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു.

കൊട്ടാരം ദർബാറിന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു. പ്രജാപതി കീഴ്ശ്വാസം വിട്ടു. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം.അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ.

നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി.ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി.

സ്തുതിപാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീക്ഷ്ണത കൂടി കൂടി വന്നു.

പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികൾ ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു. എതിർക്കുന്നവരെ കണ്ടെത്താൻ ഭാഗവതർ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളിൽ നഗരവീഥികളിൽ ജനപഥങ്ങളിൽ പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവർ ഭേദ്യം ചെയ്തു. സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മണ്ടൻ പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു. രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി. പുഴുത്ത് നാറി.

അപ്പോഴും രാജ കിങ്കരൻമാരും രാജഭക്തൻമാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതി ഭക്തർ അയൽനാടുകളിൽ ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി....

ആർപ്പ് വിളിച്ചു. പ്രജാപതി നീണാൾ വാഴട്ടെ...

ധർമ്മ പുരാണം ; ഭാരതഖണ്ഡം

Tuesday 5 April 2022

കമ്യൂണിസം അഥവാ ഫാസിസം.

എന്താണ് ഫാസിസം. ആരാണ് ഫാസിസ്റ്റ്. ഹിറ്റ്ലർ മുതൽ മോഡി വരെയും, IS മുതൽ RSS വരെയും ആ പരമോന്നത ബഹുമതിയിൽ വിലസുമ്പോൾ നമ്മൾ അടിവരയിടുന്നു "അതെ... ഫാസിസം എന്ന ചുവന്ന കളളിയിൽ പെടേണ്ടവർ തന്നെയാണ് ഇവർ" എന്ന്. പക്ഷേ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ഒരു വിഷയമായി നിലനിൽക്കുന്നത് എന്തുകൊണ്ട് ജന്മം കൊണ്ട് ഫാസിസത്തിൽ അടിയുറച്ചു വിശ്വസിക്കുകയും കർമ്മം കൊണ്ട് അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസത്തെ ഇന്ത്യയിൽ, വിശിഷ്ട്യാ കേരളത്തിൽ ഫാസിസത്തോട് ചേർത്ത് നിർത്തുന്നില്ല എന്നതാണ്. പാർട്ടി ജന്മമെടുത്ത അന്നു മുതൽ ഈ കാലയളവിനുള്ളിൽ, ഇന്ത്യയിൽ ആകമാനം അവരുടെ ഇരുതല മൂർച്ചയുള്ള ഫാസിസ്റ്റ് കത്തിക്ക് ഇരയാവർ ഒരു പക്ഷേ ഒരു നിയോജക മണ്ഡലത്തിലെ ജനസംഖ്യയുടെ അത്രയുമെങ്കിലും ഉണ്ടാവും എന്ന് സുനിശ്ചയം.

ഗുണമേന്മയിലോ രൂപത്തിലാേ ഭാവത്തിലോ ലോകത്തിലെ ഏത് കാറുകളുടേയും പിന്നാമ്പുറത്തേക്ക് തള്ളപ്പെടാൻ സാധ്യതയുള്ള അംബാസിഡർ കാറുകളോട് കേരളത്തിലെ ജനതയ്ക്ക് എന്തുകൊണ്ട് ഇത്ര താൽപ്പര്യം എന്ന് പഠിക്കാൻ ഒരു കാലത്ത് ബ്രിട്ടനിലെ പ്രമുഖ യൂണിവേഴ്സിറ്റി റിസേർച്ച് സബ്ജക്ട് തന്നെ ഉണ്ടാക്കി എന്ന് വായിച്ചിട്ടുണ്ട്. ഇതേ ജനുസ്സിൽ പഠനവിഷയമാക്കണ്ട മറ്റൊരു വിഷയമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, പ്രത്യേകിച്ച് അവയോടുള്ള കേരള ജനതയുടെ വിധേയത്വവും. വടക്കുനിന്ന് പാഞ്ഞു വരുന്ന ഹിന്ദുത്വ ഫാസിസത്തെ നേരിടാനുള്ള പ്രതിരോധ കവചമായി കേരളത്തിലെ "ഭൂരിപക്ഷ" ന്യൂനപക്ഷങ്ങൾ ഈ പ്രസ്ഥാനത്തെ നിലനിർത്തുന്നതാവാം ഒരു കാരണം അല്ലങ്കിൽ, എതിർപ്പിൽ ഉണ്ടായേക്കാവുന്ന കയ്യൂക്ക് ഫാസിസത്തിൻ്റെ തിക്തത അനുഭവിക്കേണ്ടി വരുമെന്ന അകാരണമായ ഭയവുമാവാം. എന്ത് തന്നെ ആയാലും ജോസഫ് സാറിൻ്റെ കൈയ്യുടെ അത്ര പോലും വില ടി പി യുടെ തലയ്ക്ക് ഇടാത്തതിലെ ആശ്ചര്യം പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. ക്രൂരമായി കൊന്നുതള്ളിയ ശേഷം പോലും ഷുക്കൂറിൻ്റെയും, ടി പിയുടേയും അതുപോലെ കമ്യൂണിസ്റ്റ് ഫാസിസത്തിന് ഇരയായ ആയിരക്കണക്കിന് കുടുംബങ്ങളോട് വീണ്ടും അവര്‍ നടത്തുന്ന കൊലവിളികളെ പറ്റി, കാര്യമാത്ര പ്രസക്തമായ ചർച്ചകൾ പോലും ചെയ്യുന്നില്ല എന്ന അത്ഭുതത്തോട് സമരസപ്പെടാൻ കഴിയുന്നില്ല.