. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday 4 July 2020

കൊമ്പുള്ള ഇറ്റാലിയന്‍ മറൈന്‍

രാഷ്ട്രീയത്തിന് ഒരു സ്വാർത്ഥതയുണ്ട് എന്ന് എവിടെയും ഞാൻ പറയാറുണ്ട് എന്നാൽ രാഷ്ട്രത്തിന് ആ സ്വാർത്ഥത പാടില്ല. എന്താണ് രാഷ്ട്രീയത്തിലെ സ്വാർത്ഥത? കക്ഷി രാഷ്ട്രീയ ഭേദമന്യേ വൻകിട നേതാക്കൾ മുതൽ ചെറുതരി നേതാക്കൾ വരെ പലതട്ടിൽ വച്ച് ആരാധിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ അവർക്ക് വേണ്ടി പാർട്ടി വളർത്താനും തല്ലു കൊള്ളാനും പോരാടാനും നിൽക്കുന്ന സാധാരണ അണികൾ, പലവിധ സ്വാർത്ഥതയുടെ പേരിൽ അവഗണിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുക പോലും ചെയ്യുന്നു. എതിർകക്ഷിയിലെ വലിയ തൊപ്പി വച്ച നേതാവിൻ്റെയും, അല്ലങ്കിൽ കോർപ്പറേറ്റ് രാജാക്കന്മാരുടെയും മുന്നിൽ ഓച്ഛാനിക്കുന്നവർ, സ്വന്തം കക്ഷിയിലെ സാധാരണക്കാരെ അതിൻ്റെ തീണ്ടാപ്പാടകലേക്ക് മാറ്റിനിർത്തി അയിത്തം കൽപ്പിക്കാറുണ്ട്. അവർ തങ്ങളുടെ സ്വാർത്ഥതയ്ക്ക് അപ്പുറത്തേക്ക് ഏത് സഹതാപത്തിൻ്റെ പേരിലും ഒരു ചുവട് പോലും വയ്ക്കാൻ തയ്യാറാകില്ല എന്ന് ചുരുക്കം. എന്നാൽ രാഷ്ട്രം അതിൻ്റെ ജനതയെ അതിസംബോധന ചെയ്യേണ്ടത് പലതട്ടിൽ വച്ചായിരിക്കരുത് എന്നത് അതിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രം പൊതുധാരയിൽ രാഷ്ട്രീയ സ്വാർത്ഥതയിലേക്ക് കൂപ്പുകുത്തിയാൽ, അത് മതാഷ്ടിതമോ, സംസ്ഥാനാതിഷ്ടിതമോ, കക്ഷിരാഷ്ട്രീയ അതിഷ്ടിതമോ, ധനാതിഷ്ടിതമോ ആയാൽ അതിലെ ജനങ്ങൾ രണ്ടു തട്ടിലാകും എന്ന് സംശയമില്ല.

ഞാൻ പറഞ്ഞു വന്നത്, ഇറ്റാലിയൻ മറൈനുകളാൽ വെടികൊണ്ട് വധിക്കപ്പെട്ട കേസ് അന്താരാഷ്ട്രക്കോടതിയിൽ ഒരു നഷ്ടപരിഹാരത്തിന് പോലും വകനൽകാതെ ഉപേക്ഷിക്കപ്പെട്ടതിനെ കുറിച്ചാണ്. രാഷ്ട്രത്തിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ക്രിയാത്മകമായ സമീപനം ഇക്കാര്യത്തിൽ ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരേണ്യതയുടെ ഉത്തരേന്ത്യൻ ആര്യന്മാരിൽ നിന്ന് കറുപ്പിൻ്റെ ദക്ഷിണേന്ത്യൻ ദ്രാവിഡതയെ മാറ്റി നിർത്തുന്ന പതിവ് രാഷ്ട്രീയവും, സാധാരണക്കാരനെ ഒഴിവാക്കി നിർത്തുന്ന ധനരാഷ്ട്രീയവും, സംസ്ഥാനത്തെ എതിർകക്ഷി രാഷ്ട്രീയവും ഈ കേസിനെ തുടക്കം മുതൽ സ്വാധീച്ചു എന്ന് വ്യക്തമാണ്. പേരിന് കോടതിയിൽ ഒരു ജയം അവകാശപ്പെടാമെങ്കിലും, കേന്ദ്ര സർക്കാർ ഒരു ഉപാധിയും നിർദ്ദേശിക്കാതെ പിന്മാറിയതായി മാത്രമേ കരുതാൻ കഴിയു. കാരണം നഷ്ടപരിഹാരം കിട്ടാൻ അവകാശമുണ്ടങ്കിലും അത് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോലുമുള്ള അവകാശം ഇറ്റലിക്ക് തീറെഴുതി കൊടുക്കേണ്ടി വന്നു. ഈ കാര്യത്തിൽ നിലവിലെ മോഡി സർക്കാരും, തൊട്ടു മുൻപ് അധികാരം വിട്ടിറങ്ങിയ മൻമോഹൻ സിംഗ് സർക്കാരും, മറ്റെല്ലാ വിഷയങ്ങളിലേയും പോലെ ഒരേ തൂവൽപക്ഷികളാണന്ന് വീണ്ടും തെളിയിക്കുന്നു. നിരപരാധികളായ ഗ്രഹനാഥന്മാർ വധിക്കപ്പെട്ടതിലൂടെ അനാധരായി, നീതി പ്രതീക്ഷിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ അവസാന തരിയും നഷ്ടപ്പെട്ടു എന്നു ചുരുക്കം.

പ്രകോപനം ഒട്ടും ഇല്ലാതെ വെടിയുണ്ട പായിക്കുകയും കൊലപാതകം നടത്തുകയും ചെയ്ത ഇറ്റാലിയൻ പ്രതികളെ കേരളത്തിലെ ജയിലിൽ നിന്ന് ദില്ലിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റുകയും. ക്രിസ്മസ് ആഘോഷിക്കാൻ പരോളു നൽകുകയും, പിന്നീട് അവരിൽ ഒരു പ്രതിക്ക് 2014 സെപ്തംബറിൽ മൻമോഹൻ സിംഗ് സർക്കാരിൽ നിന്ന്, ഇറ്റലിയിലേക്ക് പോകാനും അനുമതി കിട്ടി. അന്ന് അതിനെ നിശിതമായി വിമർശിക്കുകയും, സോണിയാ ഗാന്ധിയെ അതിൻ്റെ പേരിൽ പരസ്യമായി അവഹേളിക്കുകയും ചെയ്ത നരേന്ദ്ര മോഡി അധികാരത്തിൽ വന്ന് രണ്ടു വർഷം തികയുന്നതിന് മുമ്പ്, രണ്ടാമത്തെ പ്രതിയെ 'മാനുഷിക പരിഗണന' യുടെ പേരിൽ ഇറ്റലിയിലേക്ക് പോകാൻ അനുവദിക്കാമെന്ന നിലപാടെടുത്തു. അങ്ങനെ ദേശസ്നേഹികൾ ഇറ്റലി എന്ന ദേശത്തെ നന്നായി സ്നേഹിക്കുന്നതിന് നാം മൂകസാക്ഷികളായി. സിംഗും, മോദിയും അധികാരത്തിൻ്റെ ഇരുമ്പുലക്കകൾ ഉപയോഗിച്ച് രണ്ടു പ്രതികളെയും അതീവ സുരക്ഷിതരായി അവരുടെ ദേശത്ത് എത്തിച്ചു കൊടുത്തു. കരുതലിൻ്റെ വിവിധ മുഖങ്ങൾ.

ഒടുവിൽ എല്ലാം കഴിഞ്ഞ് ഏക പിടിവള്ളിയായ അന്താരാഷ്ട്ര കോടതി നടപടികളിൽ കൊടും വീഴ്ച വരുത്തി നിരുപാധികം ആ കേസ് ഇറ്റലിക്ക് മുന്നിൽ തീറെഴുതി ഏമാൻ തങ്ങളുടെ കൂറും വിധേയത്വവും ഊട്ടിയുറപ്പിച്ചിരിക്കുന്നു. ദരിദ്രത്തിൻ്റ വിയർപ്പിന്, ചോരക്ക് സമ്പന്നതയുടെ തീൻമേശയിലെ ആട്ടിൻ സൂപ്പിൻ്റെ വില പോലും ഇല്ലന്ന്, രാജ്യസ്നേഹത്തിൻ്റെ വീമ്പു പറച്ചിലുകാർ ഉറപ്പിക്കുന്നു. ഈ വിഷയത്തിൽ മോദിയെ വിമർശിക്കാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരമെങ്കിലും നേടിക്കൊടുക്കാനും കേരളത്തിൻ്റെ ഉത്തരേന്ത്യൻ എം പിആയ രാഹുൽ ഗാന്ധി പാലിക്കുന്ന മൗനവും, നമ്മൾ സാധാരണ ജനങ്ങളുടെ ശ്രദ്ധേയിൽ വരേണ്ടതുണ്ട്.