. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 29 March 2020

അത്യാധുനീക കാലത്തെ മാനവീക മുഖം മൂടികള്‍!

പണ്ട് പൊട്ടക്കഥകളും കവിതകളും എഴുതി പ്രസാധകർക്ക് അയച്ച് കൊടുത്ത് നാലോ അഞ്ചോ പ്രസിദ്ധീകരണങ്ങൾ വരാൻ കാത്തിരിക്കുമായിരുന്നു. രണ്ട് മാസത്തിനു ശേഷവും അനക്കം ഒന്നും കണ്ടില്ലങ്കിൽ മേൽപ്പറഞ്ഞ വാരികയ്ക്കും അതിൻ്റെ വേസ്റ്റ് ബോക്സിനും ചരമഗീതമെഴുതി സ്വയം അടങ്ങും. എന്നാൽ ഇന്ന് ഫേസ്ബുക്ക് പോലെയുള്ള ഓൺലൈൻ മീഡിയകൾ ഒരു മികച്ച മാധ്യമമാണ്. എഴുത്തിന് മേൻമയുടെ മേനി നടിക്കാനാകില്ലങ്കിലും എന്നെപ്പോലെയുള്ള എഴുത്ത്, വായനാ രോഗികൾക്ക്, മറ്റുള്ളവരിലേക്ക് ആ രോഗം പകർത്തണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുള്ളവർക്ക്
പ്രത്യേകിച്ചും സോഷ്യൽ മീഡിയ ഒരു അനുഗ്രഹം തന്നെയാണ്.

എന്നാൽ മറിച്ച് ചിന്തിച്ചാൽ സോഷ്യൽ മീഡിയകൾ കറുകറുത്ത ഒരു മൂടുപടം കൂടിയാണ്. തങ്ങളുടെ കറുത്ത മുഖത്തെ പിന്നിൽ അടക്കി നിർത്തി വെളുപ്പിൻ്റെ വെളിച്ചത്തെ മാത്രം പുറത്ത് കാണിക്കാൻ ശ്രമിക്കുന്നവരുടെ ഒരു ശ്രേണി, അതും കൂടിയാണ് സോഷ്യൽ മീഡിയ. മതവും ജാതിയും രാഷ്ട്രീയവും എന്തിനേറെ തങ്ങളിലെ യഥാർത്ഥ വ്യക്തിത്വത്തെ തന്നെ മറ്റൊന്നായി അവതരിപ്പിച്ച് സസുഗം വാഴുന്നവർ ധാരാളമുണ്ട് ഇവിടെ.

ഉദാഹരണമായി പറഞ്ഞാൽ ഈ അടുത്ത കാലത്ത് ഫേസ്ബുക്കിലെ ഒരു മുന്തിയ ഇനത്തിൽ പെട്ട നായർ മഹിള തന്‍റെ വാൽ മുറിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റിറ്റിട്ടു. ധാരാളം സോഷ്യലിസ്റ്റ് കമൻ്റുകൾ വന്നപ്പോൾ, അതിൽ ഉൾപ്പുളകിതയായി ലവ് സ്റ്റിക്കറുകൾ തള്ളി ആരാധകരുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തികച്ചും അരസികനായ എൻ്റെ രംഗപ്രവേശം. അല്ലയോ പ്രിയ മഹതി, താങ്കൾ ഫേസ് ബുക്കിൽ വാൽ മുറിച്ചിട്ട് കാര്യമില്ല SSLC ബുക്ക് മുതൽ മുകളിലോട്ട് വിവാഹ പത്രത്തിൽ വരെയുള്ളത് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുറിക്കണം. ഒപ്പം ജാതി കോളത്തിൽ നിന്ന് നായർ കോണകം അഴിച്ച് താഴെയിടണം എന്ന എൻ്റെ ആവശ്യത്തെ ദേഷ്യ സ്മൈലിയും സ്റ്റിക്കറും ഇട്ട് പ്രതിഷേധിക്കുക മാത്രമല്ല, ആരാധക വൃന്ദത്തിൻ്റെ പൂരപ്പാട്ടിന് നടുവിലേക്ക് നിർദ്ദാക്ഷണ്യം വലിച്ചെറിയുകയും ചെയ്തു. മഹതിയുടെ പ്രൊഫൈൽ പിന്നെ ചെക്ക് ചെയ്തപ്പോൾ Not available ആയിരുന്നു. നമ്മെ ബ്ലോക്കിയെന്ന്, മനസ്സിലായില്ലേ?. അങ്ങേയറ്റം കടുത്ത ജാതിമത വർഗ്ഗീയത ഉള്ളിൽ സൂക്ഷിച്ച് നാലു ലൈക്കിനുള്ള ഉടായിപ്പ്സ് എന്ന് വളരെ സിമ്പിളായി പറയാൻ കഴിയുന്ന പല സംഭവങ്ങളിൽ ഒന്നാണ് ഇത്.

ഫേസ് ബുക്കിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ജാതി പറഞ്ഞ് ഊറ്റം കൊള്ളുന്നവരെ ധാരാളമായി കാണാറുണ്ട്. ഹിന്ദുവിലെപ്പോലെ ജാതീയ ഒരു വാലുകളോ അല്ലങ്കിൽ വിളിപ്പേരുകളോ വച്ച് വേർതിരിച്ച് നിർത്തുന്നില്ല എങ്കിലും, എല്ലാ മതത്തിലും അത് നിലനിൽക്കുന്നു എന്നത് സത്യമാണ്. ഒരിക്കൽ സ്വന്തം സഹോദരി ഒരുവനൊപ്പം ഇറങ്ങിപ്പോയ സങ്കടം എന്‍റെ ഒരു സുഹൃത്ത് പങ്കുവച്ചപ്പോൾ "സ്വസമുദായത്തിൽ നിന്നുള്ള ഒരുവനോടൊപ്പം ആയിട്ടും സാമാന്യം ചുറ്റുപാടുകൾ ഉള്ളവനായിട്ടും നിനക്കെന്തേ സങ്കടം" എന്ന എന്‍റെ ചോദ്യത്തിന് മറുപടി കിട്ടിയപ്പോഴാണ്, മുസ്ലീം സമുദാത്തിൽ പോലും അത്തരം ഒരു ജാതി വ്യവസ്ഥ പരോക്ഷമായി നിലനിൽക്കുന്നു എന്ന അറിവ് എനിക്ക് ഉണ്ടായത്. പുത്യാപ്ല ബാർബർ വിഭാഗം ആണന്നതായിരുന്നു അവന്‍റെ സങ്കടത്തിന് കാരണം. മറ്റൊരു ഉദാഹരണമായി കെവിന്‍റെ പ്രമാദമായ കൊലപാതകം നമ്മുക്ക് മുന്നിൽ പച്ചയ്ക്ക് ചിരിച്ച് നിൽക്കുന്നു.

ഹിന്ദു മിത്തോളജിയിൽ ഉയർന്നു വന്ന സംസ്കാരമെന്ന നിലയിലും, അതിൽ നിന്ന് കാലക്രമേണ വിഭജിച്ചു പോയ വിഭാഗങ്ങൾ എന്ന നിലയിലും, ഇന്ത്യയിലെ ഹിന്ദു ഇതര മതങ്ങളിൽ നിന്ന് ഇത്തരം ചിന്തകളെ പടിയിറക്കി പിണ്ഡം വച്ചു കളയാം എന്ന് കരുതുന്നതു തന്നെ ഒരു തരത്തിൽ വ്യാമോഹമാണ്. ഒരിക്കൽ ഞാനും കൂടി പങ്കെടുത്ത ഞങ്ങളുടെ അടുത്ത ഒരു ഇടവകപ്പള്ളിയിലെ ഒരു വിവാഹ സൽക്കാര ചടങ്ങിനിടയിൽ പയ്യന്‍റെ സുഹൃത്തുക്കളായ ഞങ്ങൾ ഹിന്ദുക്കളാണന്ന് തിരിച്ചറിഞ്ഞ വികാരിയച്ചൻ അദ്ദേഹത്തിന്‍റെ ബ്രാഹ്മണ പാരമ്പര്യത്തെ കുറിച്ച് ഊറ്റം കൊണ്ട് സംസാരിച്ചത് വെറും നേരമ്പോക്കല്ല, മറിച്ച് കൃത്യമായി ജാതി പറച്ചിൽ ആണന്നു തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. മറ്റൊരിക്കൽ എന്‍റെ ഒരു സുഹൃത്ത് അവർ "പണ്ട് മലബാർ ലഹളയുടെ കാലത്ത് മതം മാറ്റപ്പെട്ട ബ്രാഹ്മണർ" ആണന്ന് പറഞ്ഞു വച്ചതും ക്രിത്യമായ ജാതി ഹുങ്ക് തന്നെ.
ഇതിന് രസകരമായ ഒരു മറുവശവും ഉണ്ട്. അടിച്ചമർത്തപ്പെട്ടവർ എന്ന് കേഴുന്നവരാണ് ഇക്കൂട്ടർ. പണ്ടെങ്ങോ തലമുറക്കപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ബ്രാഹ്മണിക്കൽ കാലഘട്ടത്തിലെ പീഡിക്കപ്പെട്ട വിഭാഗത്തിൻ്റെ പന്മുറക്കാർ എന്ന കോംപ്ലക്സിൻ്റെ യഥാർത്ഥ അടിമകളാണ് ഇക്കൂട്ടർ. അന്നും ഇന്നും ജാതിയെന്നാൽ പണമാണന്ന് അറിയാത്ത ജനുസ്സിൽ പെട്ടവരല്ല ഇവരെങ്കിലും, മറ്റൊരു തരത്തിലാണ് എങ്കിലും ഇവരും പറയാൻ ഉദ്ദേശിക്കുന്നത് ജാതി തന്നെയാണ്. മുൻപ് ആറന്മുള സ്റ്റേഷനിൽ ചാർജ് എടുത്ത ദളിത് വിഭാഗത്തിൽ പെട്ട എസ് ഐ ഉന്നതർ എന്ന് അദ്ദേഹം മാർക്കിട്ടവരെ മനപ്പൂർവ്വമായി അടിച്ച ശേഷം "ദളിതന്‍റെ കയ്യിൽ നിന്ന് അടി കിട്ടിയതല്ലേ, കുളിച്ചിട്ട് വീട്ടിൽ കയറിയാൽ മതി" എന്ന് പറഞ്ഞ് സോപ്പ് വാങ്ങി നൽകുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതേ പോലെ തന്നെയാണ് ഈ അടുത്ത കാലത്ത് വർഗ്ഗീയ സ്പ്രേ നേരിട്ട ബിന്ദു അമ്മിണിയുടെ വിലാപവും നാം കേട്ടതാണ്.
പറഞ്ഞ് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല. ഇതൊരു സുവർണ്ണാവസരമാണ്. പ്രളയക്കെടുതികൾ നമ്മെ ഒന്നും പഠിപ്പിച്ചില്ല എങ്കിലും ഈ കൊറോണ ഘട്ടം നമ്മൾ ചില പ്രതിജ്ഞകൾ എടുക്കേണ്ടിയിരിക്കുന്നു. വൈറസുകൾക്ക് മനുഷ്യൻ്റെ കുലത്തിൻ്റെ ശത്രുക്കളാണ്. അവയ്ക്ക് ജാതിയും മതവും രാഷ്ട്രീയവും രാജ്യവും സമ്പത്തും സാഹോദര്യവും ഉച്ചനീചത്വങ്ങളും ഇല്ല. സ്വർഗ്ഗ നരക വിധി പറച്ചിലുകളില്ല, ദൈവത്തോടോ സാത്താനോടോ ചോദ്യേത്തര പംക്തികൾ ഇല്ല. മത ഗ്രന്ഥങ്ങളിലെ സൂക്തങ്ങളെ അപഗ്രഥിക്കാനറിയില്ല. അതിന് മനുഷ്യൻ എന്ന ജീവിക്കുന്ന ഒരു ശത്രുവിനെ മാത്രം അറിയാം.