. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 6 May 2022

ദുര്‍ഗന്ധം പരത്തുന്നവര്‍

ചില ഉത്തരാധുനിക കവികള്‍ക്ക് ഒരു ചിന്തയുണ്ട്, ആരും ശത്രുക്കളോട് പോലും പറയാന്‍ അറയ്ക്കുന്ന നാല് തെറിയും, ഒരു നൂറ്റാണ്ടിനും മുനെയുള്ള മദ്യപാനികളായ ചില ബസ്റ്റാന്റ്, നാൽക്കവല പൂവാലന്മാര്‍ സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കുന്ന അവയവ പ്രയോഗവും വിസര്‍ജ്ജിച്ചാല് അവര്‍ ഇന്‍റെലക്ച്വല്‍ ആകുമെന്ന്.

ഇത്തരം ഒരു എഴുത്തിനെ ചോദ്യം ചെയ്തപ്പോൾ എന്റെ പ്രിയപ്പെട്ട ഒരു ഉത്തരാധുനികന്‍ എന്നെ ഒന്നു ഇകഴ്ത്തി താഴ്ത്തിക്കളയാം എന്ന ചിന്തയിൽ മറുപടി പറഞ്ഞത് ഇങ്ങനെ. "നിങ്ങള്‍ ഷക്കീല പടങ്ങളെ തള്ളി പറയുകയും രാത്രി കാലങ്ങളില്‍ അതുകണ്ട് ആസ്വദിക്കുകയും ചെയ്യുന്നവനും ആണെന്ന്". ഷക്കീല ചേച്ചിയെ ഞാൻ ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ചേച്ചിയുടെ പുഷ്ക്കല കാലത്തെ പടങ്ങള്‍ നന്നായി കണ്ടു ആസ്വദിച്ചിട്ടും ഉണ്ട്. അത് രാത്രി അല്ലങ്കിൽ അമ്മയും പെങ്ങന്മാരും മക്കളും മറ്റ് വീട്ടുകാരും ചുറ്റുമില്ല എന്ന് ഉറപ്പിച്ചിട്ടു തന്നെയാണ് കാണുന്നതും. കാരണം അവയൊന്നും എനിക്ക് കുടുംബവുമായി ഒത്തിരുന്നു കാണാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളവ തന്നെയാണ്. പക്ഷെ യുവകവിയുമായുള്ള എന്‍റെ സംസാരത്തിൽ എന്നെ ഏറെ രസിപ്പിച്ചത് അദ്ദേഹം അറിയാതെ തന്നെ സ്വയം അദ്ദേഹത്തിന്‍റെ കൃതികളെ ഷക്കീല പടങ്ങളോട് ചേര്‍ത്ത് വയ്ക്കുകയായിരുന്നു എന്നതാണ്. പ്രിയ കവേ.... തീര്‍ച്ചയായും താങ്കളുടെ രചനകള്‍ അര്‍ദ്ധരാത്രി വായനയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കാം എന്ന്‍ ഉറപ്പു തരുന്നു.. താങ്കളുടെ കവിതകൾ പകൽ വെളിച്ചത്തിൽ വായിക്കണമെങ്കിൽ അത് സത്യജിത്ത് റായ് ശ്രേണിയിൽ ഒന്നും വേണമെന്നില്ല, മിനിമം പ്രിയദർശനെങ്കിലും...?

വിമര്‍ശനം ആശയങ്ങളോട് ആകുമ്പോള്‍ തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം. അല്ലാതെ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന നിലയില്‍ ആവരുത് എന്ന് പ്രിയ കവികളോട് ഓർമ്മിപ്പിക്കുന്നു. മറ്റൊരു അത്യാധുനിക ബുദ്ധിജീവിയുമായി ഈ വിഷയത്തിൽ ആശയപരമായ സംവേദനത്തിന് മുതിർന്നപ്പോൾ ഒരു വാക്കും അതിന് മറുപടി പറയാതെ എന്‍റെ വിഷയാധിഷ്ഠ വിമർശനത്തിന് മറുപടിയായി അദ്ദേഹത്തിന് പരാമർശിക്കാനുണ്ടായിരുന്നത് എന്‍റെ മുൻകാല എഴുത്തുകളെ ചൂണ്ടിക്കാട്ടിയായിരുന്നു. "ഇയാള്‍ കുടുംബത്തിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത് ലൈക്ക് വാങ്ങിക്കൊണ്ടിരുന്ന ആളല്ലേ. പണ്ട് ഇയാളെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിന്ന് പുറത്താക്കിയതിന് പ്രശ്നമുണ്ടാക്കിയവൻ അല്ലേ, നിങ്ങളിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു" എന്നൊക്കെയാണ്.

മറ്റു ചില അത്യാധുനിക കവികളോട് ചോദിക്കുമ്പോള്‍ മറു ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കാൻ ശ്രമിക്കും "സാധാരണക്കാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രയാസം" എന്നാണ് തിരികെയുള്ള ചോദ്യം. മുഴുക്കുടിയന്മാർ അല്ലാതെ, പെണ്ണുങ്ങളുടെ അവയവങ്ങളെ പച്ചക്ക് ഇങ്ങനെ വഴിവക്കിലോ വീട്ടിലോ ഒരു സാധാരണക്കാരനും പറയുന്നത് ഞാള്‍ കേട്ടിട്ടില്ല. ഇനി ഇത്തരം ഗവികള്‍ സാധാരണ ഭാഷയായി അത്തരം വാക്കുകള്‍ ആണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റൊരു പ്രത്യേകത എന്തെന്നു വച്ചാൽ, ഇത്തരക്കാര്‍ക്ക് സ്ത്രീകളുടെ അവയവങ്ങളോടാണ് കൂടുതല്‍ പ്രതിപത്തിയും. അതിനെ പറ്റി ചോദിച്ചാല്‍ ഉടന്‍ മറുപടി വരും "നിങ്ങള്‍ എന്ന കപട സദാചാര വാദിയുടെ കണ്ണുകള്‍ക്കാണ് കുഴപ്പം, ഞങ്ങളുടെ എഴുത്ത് തികച്ചും പ്രതീകാത്മാകമാണ്, നിങ്ങള്‍ ജപിക്കുന്ന സന്ധ്യാനാമത്തില്‍ വരെ അശ്ലീലമാണ്, അത് വരേണ്യ വര്‍ഗ്ഗത്തിന്‍റെ സംസ്കൃതം ആയതുകൊണ്ടാണോ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നത്" അങ്ങനെ ചോദിക്കുന്നവരെ ചാടില്‍ കയറ്റുന്ന ഉത്തരങ്ങള്‍.
അവര്‍ കരുതുന്നത് അവരുടെ ഈ അധോവായുവിനു മുല്ലപ്പൂഗന്ധം ആണെന്ന്. പക്ഷെ പരിസരത്ത് നില്ക്കുന്നവര്‍ക്ക് അറിയാം അതിന്‍റെ യഥാര്‍ത്ഥ ഗന്ധം.