. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday 20 June 2020

ബോയിക്കോട്ട് ചൈന

ടിക്ക്ടോക്കികളുടെ രോദനവും, വിരുദ്ധരുടെ ട്രോളും കൊണ്ട് പൊറുതിമുട്ടിയ നിലയിലാണ്. സർക്കാർ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക നിരോധനാഹ്വാനം വരും മുൻപ് തന്നെ അനൗദ്യോഗിക ബഹിഷ്കരണ ആഹ്വാനങ്ങൾ വാട്ട്സാപ്പിൽ പ്രദക്ഷിണം തുടങ്ങിയിരുന്നു. നാലഞ്ചു ദിവസം മുൻപ്, രാത്രി ഏറെ വൈകി ഉറക്കത്തെ വിളിച്ചിട്ടെങ്ങും വരാതെ, യുട്യൂബിൽ ഒരു കോമഡി സ്കിറ്റിന് പരതിക്കൊണ്ടിരിക്കുമ്പോഴാണ് വാട്ട്സാപ്പിൽ പ്രമുഖ സംഘി സുഹൃത്തിൻ്റെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ വന്നത്. ഏതുവിധേനയും കുറച്ചു നേരത്തെ ചിരിയായിരുന്നല്ലോ എൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ, തീർച്ചയായും അതൊരു എമണ്ടൻ കോമഡിയായിരിക്കും എന്ന തിരിച്ചറിവിലാണ് സ്കിറ്റ് പരതൽ മാറ്റി വച്ച് നേരെ സ്റ്റാറ്റസിലേക്ക് കയറാൻ എന്നെ പ്രേരിപ്പിച്ചത്. മുൻവിധിയെ സാധൂകരിച്ച സ്റ്റാറ്റസ്. ഒരു കോമഡി സ്കിറ്റ് കണ്ടാൽ ചിരി പ്രതലത്തെ ആശ്ലേഷിച്ച് കടന്നു പോകുമായിരുന്നു, പക്ഷേ ഇത് ചിരിക്കാനും പിന്നെയും ചിരിക്കാനും ചിന്തിച്ച് ചിരിക്കാനും, പറഞ്ഞു ചിരിക്കാനുമുള്ള വകനൽകി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. സുഹൃത്തിന് നന്ദി പറയുന്നില്ല, കാരണം ഇതിന് മുമ്പ് കാക്കത്തൊള്ളായിരം നന്ദി വാക്കുകൾ അദ്ദേഹം എന്നിൽ നിന്ന് തന്നെ അനുഭവിച്ച് നിർവൃതി അടഞ്ഞവനാണ്.

ഈത്തവണത്തെ വിഷയം ബോയിക്കോട്ട് ചൈന ആണ്. ഇതിനു മുമ്പും അറിഞ്ഞു കൊണ്ട് ചൈനയെ പിടലിക്ക് പിടിച്ച് പുറത്തിടാൻ ഞാൻ എന്നാൽ കഴിയുന്നത് ശ്രമിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ എന്നിലെ ദേശസ്നേഹി എത്ര ആഞ്ഞു വലിച്ചിട്ടും വീട്ടിൽ നിന്ന് പോകട്ടെ, ശരീരത്തിൽ നിന്ന് പോലും ആ പതിഞ്ഞ മൂക്കൻ്റെ പ്രേതം ഒഴിഞ്ഞു പോകുന്നില്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോഴാണ് പുതിയ ആഹ്വാനം. എന്തുകൊണ്ട് ചൈനയെ ബഹിഷ്ക്കരിക്കാൻ കഴിയില്ല എന്ന് പറയണമെങ്കിൽ എന്താണ് ചൈനയുടെ ഇന്ത്യൻ ബന്ധം എന്ന് വിശദമായി പഠിക്കണമല്ലോ, അതിനായിരുന്നു കഴിഞ്ഞ മൂന്നു നാല് ദിവസത്തെ എൻ്റെ മുഴുവൻ ശ്രമവും. ശരിയാണ്, ഏത് ബിസിനസ്സിനും പ്രത്യേകിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന ബിസിനസ്സ് സഹകരണ മേഖലയായ ട്രേഡിംഗിൽ, ജനസംഖ്യ ഒരു പ്രധാന ഘടകമാണ്. ലോക ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിൽ ഒന്ന് കിടക്കുന്ന ഇന്ത്യ അവർക്ക് പൊന്നുരുക്കുന്ന സ്ഥലം തന്നെയാണ്. ഇന്ത്യയുടെ നിസ്സഹകരിച്ചാൽ ഒരിക്കലും ചൈന പോലെ ഒരു രാജ്യത്തിന് നിസ്സാരമായി കാണാൻ കഴിയില്ല, എങ്കിലും ചൈന വിരുദ്ധയുടെ അടിത്തറയിൽ നിന്നുള്ള ആഹ്വാനങ്ങളുടെ പുറത്ത്, ചെവിയിലെ രോമം വെട്ടിക്കളയും പോലെ നിസ്സാരമായി വെട്ടി വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ കഴിയുന്ന ഒന്നല്ല ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ സാന്നിധ്യം. ചീനച്ചട്ടിയും ചീനവലയും മുതലുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ. എത്രയൊക്കെ അറുത്ത് മുറിച്ചാലും മുറികൂടുന്ന അപൂർവ്വ ബന്ധം.

തമാശ എന്തെന്നാൽ, അറുപത്തിരണ്ടിലെ അധിനിവേശത്തിന് ശേഷം, ചൈന ചതിയൻമാരെ വലിയ പ്രോൽസാഹനം ഒന്നും കൊടുക്കാതെ പടിക്ക് പുറത്തു നിർത്തിയിരിക്കുകയായിരുന്നു മുൻ സർക്കാരുകൾ. ഇന്ത്യയുടെ ലോക്കൽ മാർക്കറ്റുകളിൽ പ്ലാസ്റ്റിക്ക് ചവറുകളും, കളിമൺ സിറാമിക്ക് ഉൽപ്പന്നങ്ങളും വിറ്റുകിട്ടുന്ന നിസ്സാരമായ വരുമാനത്തിൽ ഒതുക്കിയിട്ടിരുന്നടത്തു നിന്നാണ്, പഴകി ദ്രവിച്ച ഭായി ഭായി മുദ്രാവാക്യവുമായി നരേന്ദ്ര മോഡി സർക്കാർ വീണ്ടും അവരെ നന്നായി പ്രോൽസാഹിപ്പിച്ച്, നമ്മുടെ മാർക്കറ്റ് വലിയ ഉപാധികളൊന്നും വയ്ക്കാതെ അവർക്ക് മുന്നിൽ തുറന്നിട്ടു കൊടുത്തത്. അത്തരത്തിൽ ഉണ്ടാക്കിയ വർഷങ്ങളുടെ നിയമ പ്രാബല്യമുള്ള അന്താരാഷ്ട്ര കരാറുകൾക്ക് മേൽ കുറച്ചു മാസങ്ങളിലേക്ക് മൊറിട്ടോറിയം പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കും എന്നതല്ലാതെ അത്തരം കരാറുകൾ എന്നന്നേക്കുമായി റദ്ദാക്കുകുവാൻ കഴിയും എന്നത് മലർപ്പൊടിക്കാരൻ്റെ ദിവാസ്പനമായി അവശേഷിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ചൈനയിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കായ ബാങ്ക് ഓഫ് ചൈനക്ക് ഇന്ത്യൻ മണ്ണിൽ പ്രവർത്തനനുമതി കൊടുത്തതാണ് ഈ ശ്രേണിയിലെ കൗതുകകരവും ശ്രദ്ധേയവുമായ ഒരു കാൽവയ്പ്പ്. രണ്ടായിരത്തി പതിനെട്ടിലെ മോഡി ജിൻപിങ്‌ ചർച്ചയിലെ ധാരണ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് സർവീസുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇതു കൂടാതെ, ചൈനയിലെ വമ്പൻ വാഹന നിർമ്മാതാക്കളിൽ ഒന്നായ ഗ്രേറ്റ് വാൾ മോട്ടോഴ്സിന് ഇന്ത്യയിൽ 7600 കോടി മുടക്കി ഉൽപ്പാദന കേന്ദ്രം ഉണ്ടാക്കാൻ കരാർ ചെയ്തത് ഈ വർഷം ജനുവരിയിലാണ്. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഓപ്പോ ഇന്ത്യയിൽ ഏതാനും വർഷങ്ങൾക്കിടയിൽ മുതൽ മുടക്കിയത് 250 മില്യൺ ഡോളറാണ്. വിവോ മുതൽ മുടക്കിയത് ഒന്നര ബില്യൺ ഡോളർ. ചൈനീസ് ഫർമസ്യൂട്ടിക്കൽ കമ്പനി ഫോസൺ ഒരു ബില്യനു മേൽ ഡോളർ. മിഡിയാ, സൈക്, ഹയർ തുടങ്ങി ചെറുതും വലുതുമായ നിരവധി ചൈനീസ് കമ്പനികളും മോഡിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മുതൽമുടക്കിയിരിക്കുന്നത് ട്രില്യൺ കണക്കിന് ഡോളറാണ്. അതായത് രാജ്യസ്നേനേഹത്തിൻ്റെ ഉൽപ്പന്ന ബഹിഷ്കരണ സിദ്ധാന്തം "മെയ്ഡ് ഇൻ ചൈന" സ്റ്റിക്കറിൽ കേന്ദ്രീകരിച്ചാൽ പോലും "മെയ്ഡ് ഇൻ ഇന്ത്യ" എന്ന് ലേബലിൽ തന്നെ ഉൽപ്പന്നം ഇറക്കി പണം ചൈനയിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ മിടുക്കിന് തടയിടാൻ തൽക്കാലം ഉപാധികളൊന്നും ഇല്ല എന്നർത്ഥം.

ടിക്ക്ടോക്ക് നിരോധിച്ചത് എനിക്ക് വ്യക്തിപരമായി സന്തോഷം തരുന്ന കാര്യമാണ്. പക്വതയില്ലാത്ത സന്തോഷ് പണ്ഡിറ്റുകളുടെ പേക്കൂത്തുകൾ കാണേണ്ടല്ലോ എന്ന സമാധാനത്തിൽ നിന്ന് ഉണ്ടായ ചെറിയ സന്തോഷം. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണ വിഷയത്തിലോ, അതിർത്തിയിൽ ഇന്ന് അവരെ കൈകാര്യം ചെയ്യുന്ന വിഷയത്തിലോ മോദിയും ഗ്യാങ്ങും എത്ര നന്നായി അഭിനയിച്ചാലും യഥാർത്ഥ്യത്തിൻ്റെ വികൃതമുഖത്തെ മറയ്ക്കാൻ അതൊന്നും പര്യാപ്തമാകില്ല എന്നുറപ്പാണ്.

പട്ടേൽ പ്രതിമയിലേക്ക് നോക്കി നമ്മുക്ക് നെടുവീർപ്പിടാം "ബോയിക്കോട്ട് ചൈന"