. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 9 September 2020

പോരാളി ഷാജി

ആരാണ് പോരാളി ഷാജി....? 

രാഷ്ട്രീയ പാർട്ടികളിൽ..... അവ്യക്തയുടെ പുകമറയിൽ ഒളിച്ചിരുന്ന് അടിമത്വ ന്യായീകരണങ്ങൾ പടച്ചു വിടുന്ന ഒരു ഒരുവനെയോ, അല്ലെങ്കിൽ ഒരു ഓൺലൈൻ സംഘത്തെയോ വിശേഷിപ്പിക്കുന്ന നാമധേയമായി നാം അതിനെ കാണുന്നു എങ്കിൽ അത് വിഡ്ഡിത്തമാണ്. പോരാളി ഷാജി എന്നത് ആധുനിക രാഷ്ട്രീയത്തിൻ്റെ ആസ്ഥാന നിലപാടുകളായി വിശേഷിപ്പിക്കുകയാണ് അതിനേക്കാൾ യുക്തിഭദ്രം. അടിസ്ഥാനപരമായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നാേ, വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ നിന്നാേ, നിയമാനുസൃതമായ പ്രവർത്തന മാർഗ്ഗങ്ങളിൽ നിന്നോ വ്യതിചലിക്കപ്പെട്ട  ചിന്താഗതികളെ ഇന്ന് രാഷ്ട്രീയ പാർട്ടികൾ കെട്ടിയിടപ്പെട്ടിരിക്കുന്നത് പോരാളി ഷാജിസത്തിലാണ്. സ്വയം അടിപതറപ്പെട്ട നിലയിൽ എത്തി, വിമർശകരെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും നേരിടാൻ കഴിയാതെ വരുമ്പോൾ, പോരാളി ഷാജിസം സ്വീകരിക്കുക എന്ന പാപ്പരത്വത്തിലേക്ക് രാഷ്ട്രീയം കൂപ്പുകുത്തി എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. 

ആരാണ് പോരാളി ഷാജി...?

അണികളിൽ.... വ്യക്തമായ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അതിന് ചുവട്ടിൽ, സത്യത്തിൻ്റെ കണിക പോലും ഇല്ലാത്ത, വ്യക്തി കുടുംബ രാഷ്ട്രീയ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന ഏതൊരുവനിലും ഷാജിയുണ്ട്. ആശയങ്ങൾക്ക് ആശയങ്ങളിലൂടെ മറുപടി പറയാനും, ആശയങ്ങളെ മറു പ്രത്യയശാസ്ത്ര മികവുകൊണ്ട് ജയിക്കാനും, തറപറ്റിക്കാനും, ആശയങ്ങളെ വ്യക്തമായി അവതരിപ്പിച്ച് ജനാധിപത്യ പ്രക്രിയയിലൂടെ ജനമനസ്സുകൾ പിടിച്ചെടുക്കാനും കഴിയാത്ത കൊതിക്കുറവിൽ, മറുപക്ഷത്തെ ഒരുവന് ഉണ്ടാകുന്ന വാഹനാപകടമോ, മാരക അസുഖങ്ങളാേ പോലും അവൻ്റെ മരണത്തിൽ കലാശിക്കണേ എന്ന മുട്ടിപ്പ് പ്രാർത്ഥന നടത്തുന്നവനിലും, വീണു കടക്കുന്ന ഒരുവൻ്റെ കാൽച്ചുവട്ടിൽ ചെന്ന് കൈകൊട്ടി  ആഹ്ലാദനൃത്തം ചെയ്യുന്നവനിലും ഷാജിയുണ്ട്. രാഷ്ട്രീയം എന്തെന്നറിയാതെ, താൻ നിലകൊള്ളുന്ന പാർട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രം എന്തെന്നറിയാതെ വ്യക്തിപൂജ മാത്രം നടത്തുന്ന ഏതൊരുവനിലും ഒരു പോരാളി ഷാജി ഒളിഞ്ഞിരിക്കുന്നു.

ആരാണ് പോരാളി ഷാജി...?

നേതാക്കന്മാരിൽ.... ഏറ്റവും ചെറുപ്രായം മുതൽ ഈ നിമിഷം വരെ തൻ്റെ രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കാത്ത ശ്രീ രമേശ് ചെന്നിത്തല ഉന്നയിക്കുന്ന വിമർശനങ്ങളെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ ഊന്നിനിന്ന് മറുപടി പറയാൻ കഴിയാതിരുന്ന സി പി എമ്മിൻ്റെ സംസ്ഥാന സെക്രറട്ടറി രമേശിന് എതിരെ പ്രയോഗിച്ച സംഘിബന്ധം തികച്ചും പോരാളി ഷാജിസമാണ്. ജനങ്ങളിൽ ഉള്ള തങ്ങളുടെ പ്രവർത്തന മികവിൽ പ്രതിബദ്ധതയുടെ ജയം ഏറ്റുവാങ്ങുന്നതിന് പകരം എല്ലാ ദുരന്തവും ഭരണപക്ഷത്തിന് അനുകൂലമാകില്ല, ഞങ്ങൾക്കും ഒരു ദുരന്ത ഗുണം കിട്ടാനുണ്ടാവും എന്ന് പ്രസ്താവിച്ച തിരുവഞ്ചൂരും പോരാളി ഷാജിയാണ്. സ്വർണവേട്ട അന്വോഷിക്കുന്നത് താൻ കൂടി പ്രതിനിധീകരിക്കുന്ന കേന്ദ്ര സർക്കാർ ആണന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, കേരള സർക്കാരിൻ്റെ നീതി ആവശ്യപ്പെട്ട് പാർലമെൻ്റിന് മുന്നിൽ നിരാഹാര പ്രഹസനം നടത്തിയ മുരളീധരനിലും പോരാളി ഷാജിയുണ്ട്. ഇത് കേവലം മൂന്ന് വ്യക്തികളിൽ ഒതുങ്ങുന്നില്ല, മറിച്ച് വ്യക്തികൾക്ക് അതീതമായി, ഇന്നിൻ്റെ നേതാക്കളിൽ ഏറിയ പങ്കും കൈക്കൊള്ളുന്ന ഓരോ രാഷ്ട്രീയ നിലപാടുകളിലും പോരാളി ഷാജിസം വ്യക്തമായി ഗ്രസിച്ചിരിക്കുന്നു.

ആരാണ് പോരാളി ഷാജി...?

ഈ നൂറ്റാണ്ടിൽ.... പോരാളി ഷാജി ഇന്നിൻ്റെ രാഷ്ട്രീയ മുഖമാണ്. ആധുനിക രാഷ്ട്രീയത്തിൻ്റെ തലനേതാക്കൾ മുതൽ വാൽഅണികൾ വരെ തുടർന്നു വരുന്ന നിലപാടില്ലായ്മകളുടെ, നിലവാരമില്ലായ്മയുടെ, ധാർഷ്ട്യത്തിൻ്റെ, മൂല്യച്യുതിയുടെ ആകെത്തുകയെ പോരാളി ഷാജി എന്ന് പേരിട്ട് വിളിക്കാം.....

ഭയപ്പെടരുത്.... ജാഗ്രത....

വിദേശത്തും, ഉത്തരേന്ത്യയിലും വ്യാപിക്കുകയും, നിരവധി ആളുകൾ മരിച്ച് വീഴുകയും ചെയ്തു കൊണ്ടിരിക്കുന്ന മഹാമാരി നമ്മുടെ വീട്ടുമുറ്റത്തും എത്തി എന്നത് അംഗീകരിക്കുക. എനിക്ക്, എൻ്റെ വീട്ടുകാർക്ക് ഇത് വരില്ല എന്ന അനാവശ്യ ആത്മവിശ്വാസത്തിൽ നിന്ന്, എനിക്കും വന്നേക്കാം വന്നാൽ ഞാൻ ധൈര്യമായി നേരിടും എന്ന അൽപ്പാശങ്ക കലർന്ന ശുഭാപ്തി വിശ്വാസത്തിലേക്ക് മനസ്സിനെ മാറ്റി സെറ്റ് ചെയ്യേണ്ട സമയമായിരിക്കുന്നു. കൊറോണയെ നേരിടാൻ എടുക്കേണ്ട ചില മുൻകരുതലുകൾ ഇതിന് മുമ്പ് എഴുതിയ ഒരു കറുപ്പിൽ ഞാൻ എഴുതിയിരുന്നു, തീർച്ചയായും വായിക്കും എന്ന് കരുതുന്നു. കേരളത്തിൻ്റെ കാര്യമെടുത്താൽ കൊറോണയുടെ ചരട് പതിയെ സർക്കാരിൻ്റെ കൈയ്യിൽ നിന്ന് വിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. അതിന് സർക്കാരിനെ ഒരു വിധത്തിലും കുറ്റപ്പെടുത്താൻ നമ്മുക്ക് അവകാശമില്ല. കാരണം ലോകത്ത് കെടി കെട്ടിയ എല്ലാ ആധുനിക ആശുപത്രി സംവിധാനങ്ങളുമുള്ള അമേരിക്ക പോലും പരാജയപ്പെട്ടിടത്താണ്, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ കഴിഞ്ഞ അഞ്ച് മാസമായി ചെറിയ കേരളം പിടിച്ചു കെട്ടി നിർത്തിയത്. പക്ഷേ സർക്കാരുമായി പൂർണമായും സഹകരിക്കാത്ത ചില ഘടകങ്ങളും, ഒഴിച്ചു കൂടാൻ കഴിയാത്ത പ്രവാസി മടക്കവും സർക്കാരിൻ്റെ പരിധിക്ക് അപ്പുറത്തേക്ക് കൊറോണ വ്യാപനത്തെ എത്തിച്ചിരിക്കുന്നു.

സത്യത്തിൽ കൊറോണ ഭയപ്പെടേണ്ട ഒരു അസുഖമല്ല. വൈറസ് വ്യാപിച്ച 90% ആളുകൾക്കും ഒരു തുമ്മൽ ലക്ഷണം പോലും ഉണ്ടാക്കാത്ത സാധാരണ ഒരു വൈറൽ ഫീവറിനേക്കാൾ കുറഞ്ഞ മരകശേഷിയുള്ള വൈറസ്, പക്ഷേ അതിൻ്റെ വ്യാപന ശേഷി മറ്റേത് വൈറസിനേക്കാൾ കൂടുതലാണന്ന് മാത്രം. ഇന്ന് രോഗം ക്രമാതീതമായി വ്യാപിക്കുന്നതും അതിൻ്റെ വ്യാപനശേഷിയിയുടെ പ്രത്യേകത കൊണ്ടും ആണ്. ആശാ പ്രവർത്തകർ, പഞ്ചായത്തിലെ മെംബർന്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിങ്ങനെ സർക്കാർ സംവിധാനങ്ങളുടെ അഹാേരാത്രമുള്ള കൃത്യവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കു പോലും ഇത്തരം ഒരു അവസ്ഥയെ തടയാൻ കഴിഞ്ഞില്ല എങ്കിൽ അത് രോഗത്തിൻ്റെ വ്യാപന സ്വഭാവത്തെ സൂചിപ്പിക്കുന്നു

കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ്  സർക്കാർ തലത്തിൽ എടുക്കേണ്ട സുപ്രധാന തീരുമാനങ്ങൾ ഉണ്ട്. സമ്പന്നരും അതിസമ്പന്നരും ധാരാളമുള്ള കേരള ജനതയ്ക്ക് മുന്നിൽ  സ്വകാര്യ ആതുരാലയങ്ങൾ തുറന്നു പ്രവർത്തിച്ച് കോവിഡ് ചികിൽസയ്ക്ക് അനുമതി കൊടുത്താൽ തന്നെ സർക്കാരിന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെ കരകയറാൻ കഴിയും, ഒപ്പം ലോക്ക്ഡൗൺ മുതൽ പ്രതിസന്ധിയിലായിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അതൊരു ആശ്വാസവുമായേക്കാം. സമ്പന്നരായ രാജ്യങ്ങൾ പോലും ചെയ്യാത്ത തരത്തിൽ,  ലക്ഷണങ്ങൾ കാണിക്കാത്ത പോസിറ്റീവ് രോഗികളേയും സർക്കാർ ആശുപത്രികളിൽ കിടത്തി ചികിൽസിക്കുന്ന സമ്പ്രദായമാണ് ഇന്ന് നിലവിൽ ഉള്ളത്. അവർക്ക് ഒരിക്കലും കോവിഡ് ഒരു പ്രശ്നമായി മാറില്ല എന്നും, ആൻ്റിബോഡി സ്വയം ഉൽപ്പാദിപ്പിച്ച് നെഗറ്റീവ് ആയി മാറും എന്നും ഉത്ബോധിപ്പിച്ച്, വിദേശരാജ്യങ്ങളിലേത് എന്ന പോലെ ശക്തമായ ഹൗസ് കോറൻ്റയിൻ നിർദ്ദേശിക്കുന്നതാവും അഭികാമ്യം. ദിവസവും പാരസെറ്റാമോൾ എടുത്ത് കൊടുക്കുന്നതിന് സൗജന്യ സർക്കാർ സംവിധാനങ്ങൾ വേണം എന്ന വാശി പൊതു ജനങ്ങളും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ഇനി മുതൽ സർക്കാർ സംവിധാനങ്ങൾ പ്രായമായവർക്കും, കുട്ടികൾക്കും സമൂഹത്തിൽ താഴെക്കിടയിൽ നിൽക്കുന്നവർക്കും മാത്രമാണ് എന്ന ഒരു പ്രഖ്യാപനം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായാൽ പോലും എതിർക്കാൻ പ്രതിപക്ഷം പോലും തയ്യാറാകും എന്ന് വിശ്വസിക്കുന്നില്ല. ഇറ്റലിയിൽ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന ടെലി മെഡിസിൻ സംവിധാനം കേരളത്തിലെ സാഹചര്യങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. ഒപ്പം നിലവിലുള്ള കുറച്ച് ആംബുലൻസ് സംവിധാനങ്ങൾ സഞ്ചരിക്കുന്ന ഫാർമസികൾ ആയി മാറ്റിയെടുത്താൽ ജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ഒരു ഫോൺ കോളിൽ വീട്ടിൽ എത്തുന്നത് ആശ്വാസമാകും. വലത് ഇടത് എന്ന വേർതിരിവില്ലാതെ എല്ലാ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക കായിക സംഘടനകളേയും പ്രവർത്തകരേയും ഏകോപിപ്പിച്ച് പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഒരു കമ്മറ്റിയുണ്ടാക്കി അവരെ അവശ്യമരുന്ന് ഭക്ഷണ വിതരണം ഏൽപ്പിക്കുന്നതും ചിന്തിക്കാവുന്ന കാര്യമാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, കോവിഡ് വ്യാപനം ഇത്തരത്തിൽ നീങ്ങുകയാണങ്കിൽ സാമ്പത്തിക പരാധീനതകൾ ഉളള ഒരു സർക്കാരിന് പിടിച്ചു നിൽക്കുക പ്രയാസമാകും. അവരുടെ തീരുമാനങ്ങൾ തികച്ചും പോസിറ്റീവായി ഉൾക്കൊണ്ട് അതിനോട് സഹകരിക്കാൻ നാം പൊതുജനം തയ്യാറാവേണ്ടി വരും.

ഭയമാണ് കോവിഡിൻ്റെ വിളഭൂമി. ഭയമുള്ളിടത്ത് അവന് അപാര ശക്തിയാണ്. ഭയപ്പെടരുത് എന്നാൽ കരുതലോടെ നമ്മുക്ക് ഈ മഹാമാരിയെ നേരിടാം.