. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 25 May 2020

തിരിച്ചറിവുകളുടെ കൊറോണ

കൊറോണാ അതിജീവനത്തിന്റെയും തിരിച്ചറിവുകളുടെയും കാലം കൂടിയാണ്. അൻപത് ദിവസം പിന്നിട്ട ഏകാന്ത വാസത്തില് തിരിച്ചറിവുകളുടെ ഒരു വലിയ പാഠം കൂടി സമ്മാനിച്ചു മഹാനായ കൊറോണ. സ്വജീവിതത്തില് പലപ്പോഴും ചിന്തിക്കാതെയും ചർച്ച ചെയ്യാതെയും എടുത്ത തീരുമാനങ്ങള് ഒക്കെയും തെറ്റായിരുന്നു എന്ന തിരിച്ചറിവിനും കൂടി ഈ കൊറോണക്കാലം വഴികാട്ടിയായി. അല്ലെങ്കിൽ തന്നെ, കാലത്തിന്റെ പ്രധാന ഏടുകളില് കൂടി യാത്ര ചെയ്തു എന്റെ ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കുമ്പോള് അത് ഏറിയ പങ്കും ഒരു പരാജയമായി വിലയിരുത്തപ്പെടേണ്ടി വരും. അതിനു കാരണം ജീവിതത്തില് സ്വയമേവ എന്തെങ്കിലും മോശമായ കാര്യങ്ങളളുടെ ഭാഗമാകേണ്ടി വന്നതു കൊണ്ടോ, ചെയ്ത കാര്യങ്ങളില് എന്തെങ്കിലും പിഴവുകള് സംഭവിച്ചത് കൊണ്ടോ ആയിരുന്നില്ല. സ്നേഹബന്ധങ്ങളുടെ പേരില്, കരുതലുകളുടെ പേരില് ചെയ്ത വിട്ടുവീഴ്ചകള് പിന്നീട് ഇരുതലകളുള്ള വാളുകളായി, ആഗ്നയാസ്ത്രങ്ങളായി തിരിച്ചു വരുമ്പോള്, പലപ്പോഴും നമ്മള് കരുതലുകള് കൊടുത്തവര് അത് പോലും കണക്കിലെടുക്കാതെ പെരുമാറുമ്പോഴാണ് ജീവിതം ഒരു പരാജയം ആണെന്ന് തോന്നല് ഉണ്ടാകുന്നത്. തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും നികത്താന് കഴിയാത്ത നഷ്ടങ്ങള് തീർത്ത് ജീവിതത്തിനു തന്നെ ഒരു ബാധ്യതയായി വിവിധങ്ങളായ പ്രശ്നങ്ങളില് എത്തിപ്പെട്ടിട്ടുണ്ടാവും.

അത്തരം വിഷയങ്ങളെ, മുന്നും പിന്നും നോക്കാതെ മുന്നില് നിൽക്കുന്ന ആളുടെ പ്രയാസങ്ങളെ മാത്രം ശ്രദ്ധിച്ച് സ്വയം എടുത്ത് അണിയുന്നതായതിനാല് മറ്റൊരാളെയും ഈ വിഷയത്തില് കുറ്റപ്പെടുത്താനും കഴിയില്ല. എന്തിലും വഴികാട്ടിയായ അച്ഛന് എന്നെ ഉപദേശിച്ചിരുന്ന ഒരു പ്രധാന കാര്യം ഉണ്ടായിരുന്നു. ശരിയായ സമയത്ത് “അതെ” എന്ന് പറയാന് കഴിഞ്ഞില്ല എങ്കിലും, ശരിയായ സമയത്ത് “അല്ല അല്ലെങ്കില് ഇല്ല” എന്ന് പറയുന്നവനാണ് ജീവിത വിജയി എന്ന്. പക്ഷെ അത്തരം മഹത്തരമായ ഒരു ചിന്ത ജീവിതത്തില് പകർത്തി തരാന് വഴികാട്ടിയായി ഒരാള് ഉണ്ടായിട്ടും മനുഷ്യത്വത്തിന്റെ കള്ളികളില് കൂടി മാത്രം കാര്യങ്ങളെ നോക്കി കാണുകയും ഒരിക്കല് പോലും അല്ല എന്നോ ഇല്ല അന്നോ പറയാന് കഴിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, കഷ്ടപ്പാടുകളെ ഒരു വശത്തേക്ക് മാറ്റി വച്ച് അതെ എന്ന് പറയുകയും അത് ഏത് വഴിക്കും നിവൃത്തിച്ച് കൊടുക്കുകയും ചെയ്തു എന്നതാണ് പരാജയം. ജീവിതം ഒരു പരാജയം ഉറപ്പിച്ച് പറയാന് കാരണം, അത്തരം സ്വയം തിരിച്ചറിയപ്പെട്ട അനഭിമതങ്ങളായ സംഭവങ്ങളുടെ ഒരു തുടർച്ച ജീവിതത്തില് സംഭവിക്കുക കൂടി ചെയ്യുമ്പോഴാണ്. ഒരു തവണയോ, രണ്ടാം തവണയോ ഒരേ ജനുസ്സില് പേട്ട സംഭവങ്ങള് ഉണ്ടായാല് അതിനെ അബദ്ധം എന്ന് പറയാം. എന്നാല് തുടര് പരമ്പരകള് ആകുമ്പോള് അത് തീർത്തും പരാജയം തന്നെയാണ്.

എനിക്ക് ആരെയും കുറ്റപ്പെടുത്താന് അവകാശമില്ല എന്നത് എന്റെ പരാജയത്തിന്റെ ആഴവും പരപ്പും കൂട്ടുന്നു. കാരണം ഈ ബൂമറാങ്ങുകളില് ഒന്നു പോലും എന്റെ അരികില് നിന്ന് മറ്റാരും എറിഞ്ഞത് പോലുമല്ല എന്നത് തന്നെ കാരണം. ഞാന് തേടി പിടിച്ച് പോയി വാങ്ങി കൂട്ടിയവയാണ്. സാധാരണ സ്വാർത്ഥര് കാണിക്കും പോലെ പ്രയാസങ്ങളുടെ നടുവില് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില് പിന്തിരിഞ്ഞു നടക്കാന് കഴിയാത്തതാണ് എന്റെ പരാജയം. അഥവാ വാവിട്ടു ചോദിച്ചാല് പോലും ഇല്ല എന്ന് നിഷ്കരുണം പറയുന്നിടത്താണ് അങ്ങോട്ട്‌ ചെന്ന് ഞാന് കൂടെയുണ്ടേ എന്ന് വാഗ്ദാനം ചെയ്യുന്നതും കൂടെ കൂട്ടുന്നതും. എന്നാല് പിന്നീട് നിനക്ക് എന്ത് സംഭവിച്ചു എന്നത് എന്റെ വിഷയമല്ല, എന്ത് ത്യാഗം സഹിച്ചും എന്നെ സംരക്ഷിക്കാന് താന് ബാധ്യസ്ഥന് ആണെന്ന നിലപാടിലേക്ക് അവര് എത്തുമ്പോഴാണ് അതുവരെ സ്നേഹം വിളമ്പിയവരുടെ തനിനിറം തിരിച്ചറിയുക. ഈ മനുഷ്യന് ഞങ്ങളുടെ പ്രയാസ കാലത്ത് കൂടെ നിന്നവന് ആണെന്ന ചിന്തപോലും ഇല്ലാതെ പ്രവർത്തികളും, വാക്കുകകളും സോഷ്യല് മീഡിയ സ്റ്റാറ്റസുകളും ഒക്കെയായി അതിങ്ങനെ നെഞ്ചിലേക്ക് എയ്തുകൊണ്ടിരിക്കും. വീട്ടിലെ വളർത്തു നായയുടെ ഫോട്ടോ ഇട്ടാല് പോലും ഉയിരിന്റുയിരെ കമന്റും ലവ് സ്മൈലികളും ഇട്ടിരുന്നവര് പ്രൊഫൈല് ഫോട്ടോകളിലെക്കോ, സ്റ്റാട്ടസുകളിലെക്കോ തിരിഞ്ഞു നോക്കാതെയാകും. അതിനൊക്കെ അപ്പുറം ജീവിതത്തിന്റെ ഒരു ഭാഗത്തും ഒരു സൈഡിലും നിൽക്കാരത്തവർക്ക് പോലും നെടുനീളന് മറുപടികളും, സ്മൈലികളും വാരിവിതറുകയും ചെയ്യും. ഇത് വായിക്കുന്നവര് ഒരുപക്ഷെ തെറ്റിദ്ധരിച്ചേക്കാം ഏതോ വ്യക്തികളെ ലക്‌ഷ്യം വച്ച് ആണ് ഞാനിതൊക്കെ എഴുതുന്നത് എന്ന്. ഇത് ഒരിക്കലും ഒരു വ്യക്തിയെ സംബന്ധിച്ഛല്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നു. ഈ പറയുന്നവര് എല്ലാം ഒന്നുകില് എന്റെ ആത്മാർത്ഥ സൌഹൃദങ്ങളായി ഞാന് കണ്ടവര്, അല്ലങ്കില് സ്വന്തം ചോരയില് പിറന്നവരുടെ സ്ഥാനത്തിനു ഒപ്പമൊ അല്ലെങ്കില് അതിനു മേലായോ സ്ഥാനം കൊടുത്തവരാണ്. എന്റെ ജീവിതം തികഞ്ഞ പരാജയം ആകുന്നത് അവരെ അവരുടെ മോശം കാലഘട്ടങ്ങളില് എന്നെയും എന്റെ പരിസരങ്ങളെയും മറന്നു കൂടെ നിന്നതുകൊണ്ട് മാത്രമല്ല. എനിക്ക് ഒരു മോശം സമയം ഉണ്ടാവുമ്പോള് അതിനെ കേൾക്കാന് പോലും തയ്യാറാവാത്തത് കൊണ്ടും അല്ല. ആപൽഘട്ടങ്ങളില് പോലും അതിനപ്പുറം തികഞ്ഞ അവഗണനയുടെ പിന്നാമ്പുറങ്ങളിലെക്ക് തള്ളിയിടുന്ന അവരിടെ മനസാന്നിദ്ധ്യത്തിനു മുന്നിലാണ്.

ജീവിതം ഒരു പാഠപുസ്തകമാണ്. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്ത പാഠങ്ങളില് പലതും നിരന്തര സാഥനയിലൂടെ പഠിച്ചു വരുന്നു. ഇനി ഒരബദ്ധം കൂടി ജീവിതത്തില് സംഭവിക്കരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. ഈ കൊറോണ കാലത്ത് എനിക്ക് അത്രയും ഒക്കെ പഠിക്കാന് സഹായിച്ച എന്റെി “ആത്മാർത്ഥ” സൌഹൃദങ്ങളോട്, സ്വന്തം “ചോര” കളോട് തീർത്താല് തീരാത്ത കടപ്പാടുകള് ഉണ്ട്. നാൽപ്പത്തിയേഴാം വർഷത്തിലെ ഈ തിരിച്ചറിവിന്റെ ആദ്യപടിയായി സോഷ്യല് മീഡിയയില് നിന്നു പൂർണമായും പിന്മാറുന്നു, ഒരുപക്ഷെ ഇനി തിരിച്ചു വരില്ല എന്ന തീരുമാനത്തോടെ തന്നെ. ഇതുവരെ കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും ഹൃദയത്തിന്റെ ഭാഷയില് നന്ദി.

നബി: പഠിച്ച് വന്നപ്പോഴേക്കും ഞാന് ചെങ്കോലും കിരീടവും നഷ്ടപ്പെട്ട് എല്ലാ അർത്ഥത്തിലും ഒരു യാചകന് ആയിരിക്കുന്നു. കൊറോണ കാലം കഴിഞ്ഞു ഒരു നല്ല നാളെ ഉണ്ടാകുമെങ്കില് ആ ദിവസങ്ങള് കാലഘട്ടത്തിനു ആവിശ്യമായ സ്വാർത്ഥനായ പുതിയൊരു മനുഷ്യന് പിറവി എടുത്തിരിക്കും എന്ന് ഉറപ്പിച്ചിരിക്കുന്നു.