മുന്നോട്ടോടുന്നു എന്നു നാം അഭിമാനിക്കുന്ന 'കാലം' ഒരു ദാക്ഷണ്യവുമില്ലാതെ പിന്നോട്ടോടിക്കൊണ്ടിരിക്കുകയാണ്.
ആധുനികത എന്നത് ഉത്ഘോഷം മാത്രമായി എവിടെയൊക്കെയോ ഒതുങ്ങി കൂടി നിൽക്കുന്നു. കാക്കയിൽ നിന്ന് സംരക്ഷണത്തിനായി സിന്ദൂരവും, കഴുകനിൽ നിന്ന് സംരക്ഷണത്തിനായി ചണച്ചാക്കൂകളും തേടി നടക്കുന്നിടത്തെത്തി നമ്മുടെ സ്ത്രീ ശാക്തികരണം. നവാത്ഥാന മതിലിന്നിടയിൽ മതം തിരിച്ച് മാനവികത വിളമ്പുന്ന നായകന്മാർ. ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ട ഭരണകൂടം എനിക്കും എന്റെ ദേശീതയിലേക്കും ചുരുങ്ങിയൊതുങ്ങുമ്പോൾ മറുവശത്ത് ഒന്നിച്ച് ഒരുമിച്ച് ഇന്ത്യൻ പതാകയും, ദേശീയതയ്ക്ക് വേണ്ടി പോരാടേണ്ടവർക്കിടയിൽ മതചിഹ്നങ്ങളും പേറി മതസൂക്തങ്ങളും ഉരുവിട്ട് കപട മതേതര മുഖം തീർക്കുന്നു.
കപടതയുടെ മതരാഷ്ട്രീയ മുഖങ്ങൾക്ക് രാഷ്ട്രീയത്തിന് അപ്പുറത്ത് മതഭീകരതയുടെ ചോര മണക്കുന്ന സാന്നിധ്യം. ഇനി വരുന്ന കാലം, നമ്മുടെ ഭാരതവും, ലോകരാജ്യങ്ങളുടെ പല കോണുകളിലും കാണുന്നത് പോലെ, ഒരുവൻ പേറുന്ന പേരുകളിൽ മാത്രമൊതുങ്ങി നിയമവും നീതിയും നിശ്ചയിക്കുന്നിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
രാമൻ എന്നോ റഹിം എന്നോ റോയ് എന്നോ പേരുകളിൽ മാത്രം ഒതുങ്ങി, കഴുത്തിന് കത്തി വയ്ക്കുന്ന, അവരുടെ മറ്റു രാഷ്ട്രീയ നിലപാടുകൾക്ക് ഒരു പ്രസക്തിയുമില്ലാത്ത മതഭ്രാന്തൻമാരുടെ കൊലവിളി കൂട്ടായ്മകൾ അണിയറകളിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്നു സുനിശ്ചയം. എവിടെയൊക്കെയോ ഉള്ളു തിളച്ച് മറിഞ്ഞ് പൊട്ടാനായി വെമ്പുന്ന അഗ്നിപർവ്വതങ്ങൾ ഉണ്ടന്ന തോന്നൽ അരക്ഷിരാവസ്ഥ തീർക്കുന്നു. മനുഷ്യൻ മനുഷ്യനെ സംശയത്തിന്റെ സൂചിക്കുഴലിലൂടെ കടത്തിവിടുന്ന വേദനിപ്പിക്കുന്ന കാഴ്ചകൾ. ആ കാലം ഇങ്ങെത്തിയിരിക്കുന്നു എന്ന് അൽപ്പം ഭീതിയോടെ നമ്മുക്ക് അംഗീകരിച്ചേ മതിയാകു.
.jpg)
അങ്ങനെ നമ്മൾ വളരെ അത്യാധുനികമായി പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്, മുന്നോട്ടെന്നുള്ള ഒരു പ്രതീക്ഷയും ഇല്ലാതെ.....