. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 28 October 2020

ചോര - സിനിമാ അവലോകനം

ചോല അല്ല ചോര... കൊറോണയ്ക്ക് മുൻപ് ഒരു വിമാനയാത്രക്കിടയിൽ കണ്ടിരുന്നു. പക്ഷേ വേണ്ട വിധത്തിൽ ശ്രദ്ധ കൊടുത്ത് കാണാൻ കഴിഞ്ഞില്ല, കാരണം ഹെഡ്ഫോൺ വച്ചിരുന്നു എങ്കിലും സിനിമയിലെ റിയലിസ്റ്റിക്ക് സീനുകൾ കണ്ട് തൊട്ടടുത്ത സീറ്റിലിരുന്ന് ഫോണിലേക്ക് എത്തി നോക്കി കൊണ്ടിരുന്ന സൗദി അവസാനം ഗതികെട്ട് എന്നോട് ചോദിച്ചു "നീ ഒരു സാഡിസ്റ്റാണോ എന്ന്". ഇത്രയും വയലൻസ് നിറഞ്ഞ ഏതോ റിയൽ സീനുകൾ ഒരുളുപ്പും കൂടാതെ കണ്ടിരിക്കാൻ സാഡിസ്റ്റുകൾക്കല്ലേ സാധിക്കു. എൻ്റെ മുറി അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി ഒരു വിധത്തിൽ അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയെങ്കിലും, വിമാനമിറങ്ങി ടെർമിനലിലേക്ക് നടക്കുമ്പോഴും അയാൾ എൻ്റെ പിറകെ കൂടി, നിങ്ങളുടെ നാട്ടിലെ സിനിമയ്ക്ക് വേണ്ടി പെൺകുട്ടികളെ ഉപദ്രവിക്കുമോ, ആളുകളെ കൊല്ലുമോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. കണ്ടത് സിനിമ ആണന്ന് വിശ്വസിച്ചാലും അതിലെ സീനുകൾ യഥാർത്ഥത്തിൽ ബലാൽസംഗം ചെയ്തും, കൊന്നും ചിത്രീകരിച്ചതല്ല എന്ന് വിശ്വസിക്കാൻ അവനു കഴിയുന്നില്ല എന്ന് ചുരുക്കം.

ഇന്നലെ മനസ്സിനെ പാകപ്പെടുത്തി വീണ്ടും ഒരു തവണ കൂടി കണ്ടു. സനല്‍ കുമാര്‍ ശശിധരന്‍, കെ വി മാണികണ്ടന്‍ ദേ പിടിക്ക് എൻ്റെ വക ഒരു സല്യൂട്ട്. അറബി എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം. ഇത്ര റിയലിസ്റ്റിക്കായി ഒരു സിനിമ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സനൽ മുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ആഖ്യാന രീതി. കഥാപാത്രമല്ലാതെ യഥാർത്ഥ വ്യക്തിയായി നിമിഷ സജയനെ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല. ഒളിച്ചോടുന്ന ആദ്യ സീൻ മുതൽ, മാളിൽ കയറി ലിഫ്റ്റിൽ നിന്ന് ഇറങ്ങി നടക്കുന്ന കാൽവയ്പ്പ്, ആദ്യമായി ലോഡ്ജു കാണുന്ന, ആദ്യമായി തികച്ചും കാടനായ ഒരു പുരുഷനെ കാണുന്ന, അവസാനത്തെ കൊലപാതക സീനുകളിൽ ഉൾപ്പെടെ നിമിഷ സജയൻ സ്ക്രീനിൽ എവിടെയും ഉണ്ടായിരുന്നില്ല. ജോജോ പതിവ് പോലെ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചു. അഖിൽ ഒരു വാഗ്ദാനമാണ്.

ക്ലൈമാക്സിൽ തീർച്ചയായും ഒരു സ്ത്രീ വിരുദ്ധത ഉണ്ടന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. ബലമായി ഭോഗിച്ച മനുഷ്യനെ ആരാധിക്കുന്ന സ്ത്രീ ഒരു ഉട്യോപ്യൻ സങ്കൽപ്പമായി പോയി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. വെറും മൂന്ന് കഥാപാത്രങ്ങളെ വച്ച് മാന്ത്രികത സൃഷ്ടിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു പ്രിയ സനൽ. വീണ്ടും ഒരു സല്യൂട്ട്

Monday, 5 October 2020

നന്മ മരങ്ങള്‍ പൂത്തുലയട്ടെ.

ജോലിയും വരുമാനവുമില്ലാതെ അലയേണ്ടി വരുന്ന സന്ദർഭമുണ്ടായാൽ ഒരു നേരത്തെ പശി അടക്കാൻ, സ്വർണം അരച്ച കഞ്ഞിക്കൊപ്പം, പ്ലാറ്റിനം ചേർത്ത പയറും കഴിക്കാൻ ഒരു മാർഗ്ഗമെന്ന നിലയിൽ കാഷായം, ജ്യോതിഷം അല്ലങ്കിൽ അറ്റകൈക്ക് ഒരു സുവർണ ക്ഷേത്രം എന്നിവയൊക്കെ ആയിരുന്നു എൻ്റെ പ്ലാനിൽ ഉണ്ടായിരുന്നത്. എന്നാൽ അത്രയും പോലും കഷ്ടപ്പാടില്ലാത്ത നന്മമരം ആവുന്നതാണ് കൂടുതൽ അഭികാമ്യം എന്ന ഉറച്ച തീരുമാനത്തിലെത്തി ഞാൻ. 5000 രൂപയുടെ മൊബൈലും, അലക്കി തേച്ച വെള്ളമുണ്ടും ഷർട്ടും, ചുറ്റിന് ഇടയ്ക്കിടെ തല കുലുക്കാൻ നാലു പേരും, അത്യാവശ്യം ദൈന്യത നിറഞ്ഞ ഒരു രോഗിയും ഉണ്ടങ്കിൽ ഒരു സുപ്രഭാതത്തിൽ നന്മമരമാകാൻ എളുപ്പമാണ്. മറ്റുള്ളവരുടെ നിസ്സഹായതയെ വിറ്റ് വേഗത്തിൽ ലക്ഷ്യത്തിൽ എത്താൻ കഴിയും.

ഈയടുത്ത കാലത്ത് വിവാദമായ നന്മമര സംബന്ധിയായ വിഷയങ്ങളെ അൽപ്പം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കുന്ന തരത്തിൽ വമ്പൻ ഉഡായിപ്പുകളുടെ കലവറ തന്നെയാണ് അവർ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ. ഈ കാണുന്ന നന്മ മരങ്ങൾ ആലംബരെ സഹായിക്കുന്നില്ല എന്ന ആരോപണമോ വിമർശനമോ എനിക്കില്ല, എന്നാൽ വാഴ നനയുമ്പോൾ അൽപ്പം ചീര കൂടി, എന്ന സാധാരണ പരിപോഷിപ്പിക്കൽ പ്രക്രിയ മാത്രമേ ഇതിൻ്റെ പിന്നിലുള്ളു എന്ന് ഓർമ്മിപ്പിക്കുന്നു എന്നു മാത്രം.

അഭിനവ നന്മ മരങ്ങൾ ഒരു ദൈന്യമുഖത്തെ മുന്നിൽ നിർത്തി അവരുടെ ബാങ്ക് അക്കൗണ്ടും മറ്റ് അനുബന്ധ വിവരങ്ങളും കൊടുത്ത് സഹായം തേടുമ്പോൾ, മണിക്കൂറുകൾക്കുള്ളിൽ ഇത്രയും ഭീമമായ തുകകൾ ആ അകൗണ്ടിൽ ചെന്നു വീഴുന്നതിൽ തന്നെ കൃത്യമായ ദുരൂഹത ഉണ്ടന്ന് നിശ്ചമായും ഉറപ്പുണ്ടെന്നിരിക്കെ അത് വേണ്ട രീതിയിൽ അന്വോഷണ വിധേയമാക്കാത്ത സർക്കാർ സംവിധാനങ്ങളുടെ പങ്കും അതിനോടൊപ്പം സംശയം ജനിപ്പിക്കുന്നതാണ്. കാരണം ഇന്നത്തെ നന്മ മരങ്ങൾക്ക് മുന്നെ അമൃതയും, ബിലീവേഴ്സും ഒക്കെ ഇവിടെ വളർന്ന് പന്തലിക്കാനും, എതിർക്കുന്നവരെ നിർദ്ദാക്ഷണ്യം കൊന്ന് കായലിൽ താഴ്ത്താനും, സർക്കാർ സംവിധാനങ്ങളെ വരെ വെല്ലുവിളിക്കാനും അവരെ പ്രാപ്തരാക്കിയതും ഉണർന്ന് പ്രവർത്തിക്കേണ്ട സമയത്ത് ഷണ്ഠത്വം കാട്ടിയ സംവിധാനങ്ങൾ തന്നെയാണ്. അത്തരം മനപ്പൂർവ്വ നിസംഗത ഇന്നത്തെ നന്മ മരങ്ങളുടെ ചുവട്ടിലും ഉണ്ട് എന്നുള്ളത് സാധാരണക്കാരൻ്റെ തിരിച്ചറിവാകണം.

പണം വരുന്ന വഴിയിൽ സംശയമുള്ളതു പോലെ തന്നെ അത് വിതരണം ചെയ്യുന്ന രീതിയും മുഴനീള ഉഡായിപ്പുകൾ ഉണ്ടന്നത് വ്യക്തമാണ്. ബാങ്കിംഗ് മേഖലയിൽ പ്രവർത്തി പരിചയമുള്ള ഒരു വ്യക്തിയുമായി ഇക്കാര്യത്തിലെ ചില സംശയ ദുരീകരണത്തിനായി ഞാൻ സമീപിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഒരു രോഗിക്ക് വരുന്ന തുക എത്ര വേണമെന്ന് ബാങ്കിംഗ് സോഫ്റ്റ് വെയറിൽ സെറ്റ് ചെയ്ത് കഴിഞ്ഞാൽ അതിൽ 1 രൂപ കൂടുതൽ സ്വീകരിക്കാൻ പ്രസ്തുത അക്കൗണ്ടിന് സാധിക്കില്ല. കരൾ ശാസ്ത്രക്രിയക്ക് 20 ലക്ഷം വേണ്ട ഒരു വ്യക്തിയുടെ അക്കൗണ്ടിൽ ഒന്നരക്കോടി എത്തുന്ന സാഹചര്യം ഒരിക്കലും ഉണ്ടാക്കേണ്ടതില്ല എന്നർത്ഥം. ഏതാണ്ട് 90 ശതമാനവും ഓൺലൈൻ ബാങ്കിംഗ് ട്രാൻസ്ഫർ ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത്, ചാരിറ്റി ചെയ്യാൻ ആഗ്രഹമുള്ള, നന്മ മരങ്ങളെ വിശ്വാസമുള്ളവർ പ്രസ്തുത തുക മൂന്നോ നാലോ ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് അയക്കില്ല എന്ന തീരുമാനത്തിലെത്താൻ സാധ്യത തുലോം കുറവാണ്. വീതം വയ്ക്കൽ പ്രകൃയക്കുള്ള വഴിതെളിക്കുക എന്നത് മാത്രമാണ് ഇതിൻ്റെ പിന്നിലെ ഉദ്ദേശം എന്നത് അതോടെ സുവ്യക്തമാകുകയാണ്.

ഒരു വശത്ത് കുഴപ്പണം വെളുപ്പിക്കുന്നതിലൂടെ കിട്ടുന്ന ഭീമമായ കമ്മീഷൻ, മറുവശത്ത് രോഗികളുടെ അക്കൗണ്ടിൽ വരുന്ന ഭീമമായ തുകകൾ വീതം വയ്ക്കുന്നതിലൂടെ നേടുന്ന ഷെയർ. ഇതിനെല്ലാം പുറമെ സെലിബ്രറ്റി പരിവേഷത്തിലൂടെ നേടിയെടുക്കുന്ന സമ്മാനങ്ങൾ. ആഹാ സുന്ദരമായ ഈ ലാേകത്തേക്കാൾ ആർഭാടമായ മറ്റൊരു ജീവിതം എവിടെ കിട്ടാൻ. നന്മ മരങ്ങൾ പൂത്ത് തളിർക്കട്ടെ...