മതോത്ബോധകർ ഒരിക്കലും അംഗീകരിക്കില്ല എങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു പാഠം ഉണ്ട്. മതം എന്നാൽ വീട്ടിലെ തന്റെ കിടപ്പുമുറി പോലെ നിന്റെ മാത്രം സ്വകാര്യ സ്വത്തായി കാണുക. അവിടെ ഉറങ്ങും ഉണരും അലറും കോട്ടുവാ ഇടും, ലൈംഗികത നടത്തും, നഗ്നനായി നടക്കും. മതത്തെയും ഒരു കിടപ്പുമുറി പോലെ, തികച്ചും നിന്റെ സ്വകാര്യമാണ് തിരിച്ചറിവിൽ അത് മറ്റുള്ളവരുടെ നടുവിൽ തുറന്നിടാനോ അതിലെ കാര്യങ്ങൾ ചർച്ച ചെയ്യാനോ പോകാതിരിക്കുക. സംസ്കാരമുള്ളവനാണ് നിങ്ങളെങ്കിൽ മറ്റുള്ളവരുടെ മതമെന്ന കിടപ്പുമുറിയിലേക്ക് എത്തി നോക്കാതിരിക്കാനുള്ള മൂല്യം ഉണ്ടാക്കിയെടുക്കുക. എന്റെ കാഴ്ചപ്പാടിൽ മതേതരത്വം എന്നാൽ ഇതാണ് ഇത് മാത്രമാണ്.
Thursday, 9 December 2021
മത ഇതരത്വം
Friday, 19 November 2021
പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത
നിങ്ങളുടെ പുരുഷു ജിവിതത്തിനിടയിൽ, നിങ്ങൾക്ക് മുന്നിൽ, മുട്ടിൽ ഇഴഞ്ഞ് നമിച്ചു നിന്ന് "ലേലു അല്ലു" വിളിച്ച ഒരാളെയെങ്കിലും ഒരിക്കൽ എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാവും. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയമാണങ്കിൽ പോലും, നിങ്ങൾ അവൻ്റെ നട്ടപ്പുറവും, ചങ്കും, കരളും, ചെവിക്കുറ്റിയും ഇടിച്ചു കലക്കാൻ, ഒരു കൂട്ടം ആദർശ പുരുഷൻമാർക്കൊപ്പം കൂടെക്കൂടിയുട്ടുണ്ടാവും. എങ്കിൽ ഉറപ്പിച്ചോളു, പ്രത്യേകിച്ചും സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തിൽ ഇത്തരം അനാവശ്യ "പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത" നിങ്ങളിൽ അനിയിന്ത്രിതമായി ഉണ്ടങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ "കൊതിക്കുറവേശ്വരൻ" എന്ന കപട സദാചാരബോധം പേറുന്ന ചിത്തരോഗി വിഭാഗത്തിൽ പെടുന്നവനാണ് എന്ന്. ഞാൻ പറയുന്നത് സ്വന്തം വീട്ടിലുള്ള ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്ന അച്ഛൻ, ആങ്ങള, മകൻ വർഗ്ഗത്തിൽ പെടുന്ന പുരുഷ കേസരികളെ കുറിച്ചല്ല. വ്യക്തമായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആർജ്ജവത്തോടെ വിഷയങ്ങളിൽ ഇടപെടുന്ന പുരുഷന്മാരെക്കുറിച്ചും അല്ല മറിച്ച്, തങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾക്ക് വെറുതെ ഏണി വയ്ക്കുന്ന സദാചാര പുരുഷൂസിനെ കുറിച്ചാണ്.
എന്നെ തെറി വിളിക്കാൻ ഇതിന്റെ ചുവട്ടിൽ പുരുഷ ശ്രീമാൻമാർ അണിനിരന്നേക്കാം, എങ്കിലും ഒരു കാര്യം വ്യക്തമാക്കാതെ വയ്യ. ഏതാണ്ട് ഏറിയ പങ്ക്, പുരുഷനിലും ഒരു വേലിചാട്ടക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് (സ്വയം വിമർശനമായി എടുത്തോളു, നീ അങ്ങനെയാണ്, അതു കൊണ്ട് തോന്നുന്നതാണ് എന്നാണ് വാദമെങ്കിൽ അതും അംഗീകരിക്കുന്നു). എന്തെങ്കിലും വിവാഹേതര ബന്ധങ്ങൾ സമൂഹമദ്ധ്യത്തിൽ വെളിവാക്കപ്പെടുമ്പോൾ അതിനെ അപലപിച്ച് എഴുതുന്നവരിൽ ഏറിയ പങ്കും, കപടതയുടെ വികൃത മുഖംമൂടി അണിഞ്ഞവർ തന്നെയാണന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ആദർശം പേറുന്നവർ പോലും, അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രധാനകാരണം അവർ വളർന്ന സംസ്കാരമോ, അവരെ സമൂഹത്തിൽ സ്വയം ഇകഴ്ത്തിക്കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടുള്ള മനപ്പൂർവ്വമായ ഒരു പിന്മാറ്റമോ മാത്രമാണ്. അത്തരക്കാർ പോലും, പുറത്ത് വരില്ല എന്ന് ഉറപ്പിച്ച, ചില നിരന്തരം പ്രേരണകളിൽ അടിപതറുന്നതിനും സാക്ഷിയായിട്ടുണ്ട്. വളരെ പവിത്രമെന്ന് കണ്ട ചില ബന്ധങ്ങൾ പോലും പിൽക്കാലത്ത് ലൈംഗികതയിലേക്ക് വഴുതി വീഴുന്നതിന്റെ ഉദാഹരണങ്ങളും ധാരാളം. ഇതൊരു അടിച്ചാക്ഷേപമായി എടുക്കേണ്ടതില്ല. ജൈവശാസ്ത്രപരമായി മനുഷ്യനും ഒരു മൃഗം തന്നെയാണ്. മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനുള്ള ഏക വ്യത്യാസം അവനിലെ വിവേകം എന്ന മാത്രമാണ്. ചില മനുഷ്യരെയെങ്കിലും മൃഗാവസ്ഥയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഈ വിവേകമാണ്, അല്ലാതെ അവനിലെ സംശുദ്ധതയാണന്ന് അഭിപ്രായമില്ല.
എന്റെ മകളോട് ചോദിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ ഞാനാവും, എന്റെ അമ്മയ്ക്ക് ഏറ്റവും സത്ഗുണ സമ്പന്നനായ മകൻ ഞാനാവും, എന്റെ പെങ്ങൾക്ക് ഏറ്റവും സ്നേഹസമ്പന്നനായ സഹോദരൻ ഞാനാവും, എന്റെ ഭാര്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ കുടുംബസ്ഥൻ ഞാനാവും, ചിലപ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികൾക്ക് ഏറ്റവും വിശ്വസിനീയനായ പുരുഷൻ ഞാനാവും. പക്ഷേ അതിന് അപ്പുറത്തുള്ള ഒരു ലോകത്ത് ഞാൻ എങ്ങനെയെന്നത്, എന്റെ മനസ്സിൻ്റെ നിഗൂഡതകൾകളെ നിയന്ത്രിക്കാൻ എനിക്ക് എത്ര മാത്രം ആർജ്ജവം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളെ നിയന്ത്രിക്കുന്നത് വെറും സാഹചര്യങ്ങൾ മാത്രമാണങ്കിൽ, നിങ്ങൾക്ക് ഒരു കപട സദാചാരവാദി ആകാനേ കഴിയു. മറിച്ച് നിങ്ങളെ നിയന്ത്രിക്കുന്നത് വിവേകമാണങ്കിൽ എല്ലാ വെല്ലുവിളികളേയും സമചിത്തതയാേടെ നേരിടാനും കഴിയും. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിലെങ്കിലും വിവേകമതികൾ തുലോം കുറവാണ്. സാഹചര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന തുരുത്തിൽ പെട്ടുപോകുന്ന ഒട്ടുമിക്ക മഹാന്മാരുടേയും സദാചാരബോധം വിവേകത്തിൽ നിന്ന് വികാരത്തിലേക്ക് അടിപതറി വീഴുന്നത് കണ്ടിട്ടുണ്ട്. സാഹചര്യം എന്തു കൊണ്ടോ എത്തിപ്പെടാത്തവർ സ്വയം മഹാനെന്ന് വാഴ്ത്തി സദാചാരവാദി കുപ്പായമണിയുന്നു, പക്ഷേ അത് കൊതിക്കുറവോളജി എന്ന കപട സദാചാരമാണന്ന് മാത്രം. അത്തരക്കാർക്ക് മാത്രമേ, വഴിയിൽ കാണുന്നവനെ തടഞ്ഞു നിർത്തി മുതുകിടിച്ച് പൊളിക്കാൻ കഴിയു.
മനുഷ്യരോളം കപടത പേറുന്ന ഏത് ജീവിയുണ്ട് ഈ ലോകത്ത്.
Friday, 29 October 2021
മാദ്ധ്യമരാഷ്ട്രീയം
രാഷ്ട്രീയ പാർട്ടികൾ അവരുടെ സാധാരണ അണികൾ ചെയ്യുന്ന നിസ്സാര കുറ്റങ്ങളെ പോലും ന്യായീകരിക്കാനോ, മൂടിവയ്ക്കാനോ, മറ്റു ചിലപ്പാേൾ മഹത്വവൽക്കരിക്കാനോ ശ്രമിക്കുന്നത് കാണാം. അണികളുടെ കഥ ഇതാണങ്കിൽ നേതാക്കളുടെ അഴിമതിയോ, കുറ്റകൃത്യമോ അവരുടെ അവകാശമായി തീറെഴുതി വയ്ക്കപ്പെട്ടിരിക്കുന്നു. രസകരമായ വിഷയമെന്തെന്നാൽ, ഇതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികൾ ആണങ്കിൽ അത് അക്ഷന്തവ്യമായ കുറ്റമായി വിധിക്കുകയും, കല്ലെറിയുകയും, പൊതുജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു എന്നതാണ്. ഭരണപക്ഷവും പ്രതിപക്ഷവും കിളിത്തട്ട് കളിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഓരോ അഞ്ചു വർഷം കൂടുമ്പോൾ നായകനും, വില്ലനും കഥാപാത്രങ്ങളെ പരസ്പരം കൈമാറുന്നു എന്നതൊഴിച്ചാൽ, ഒരേ ഗുണവും മണവുമുള്ള വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകർത്തപ്പെട്ടത് ഒഴിച്ചാൽ, കുറ്റവും ശിക്ഷയും അതിനിടയ്ക്കുള്ള ഗ്വോ ഗ്വോ വിളികളുടെ ഉറവിടങ്ങളും അതിൻ്റെ അലയൊലികൾ പോലും ഒന്നു തന്നെയാണ്.
മാദ്ധ്യമങ്ങൾ പൂർണമായും കച്ചവട സ്ഥാപനങ്ങളായി അധപ്പതിച്ചിരിക്കുന്നു. പരസ്പര പുറംചൊറിയൽ കുതിരക്കച്ചവടങ്ങളുടെ രാഷ്ട്രീയ വശങ്ങളുടെ മറുവശം കൈകാര്യം ചെയ്യുന്നത് മാദ്ധ്യമങ്ങൾ ആകുമ്പോൾ കച്ചവടം പൊടിപൊടിക്കും എന്ന് ഉറപ്പല്ലേ. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വേണ്ടി വെറും ശൂന്യതയിൽ നിന്ന് രാജ്യരക്ഷയെ തന്നെ അപമാനത്തിലാക്കിയ ചാരക്കേസ് ചമഞ്ഞെടുത്ത മനോരമ പോലെയുള്ള ഒരു മാദ്ധ്യമ സ്ഥാപനത്തിന് ഒരു തുള്ളി ചോര പോലും നഷ്ടപ്പെടാതെ ഇന്നും ഈ സമൂഹത്തിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നുണ്ടങ്കിൽ അത് അധമ രാഷ്ട്രീയവും കച്ചവട മാദ്ധ്യമ പ്രവർത്തനവും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്ര തീവ്രവും സുദൃഡവും ആണന്ന് മനസ്സിലാക്കണം. കേരള പ്രബുദ്ധതയെ മൂക്കോളം മുക്കി ചാരക്കേസ് അവിശുദ്ധമായി ചമച്ച് സത്യമെന്ന പേരിൽ അടിച്ചേൽപ്പിക്കാമെങ്കിൽ ഇന്ന് നമ്മുക്ക് മുന്നിലൂടെ സ്ക്രോൾ ചെയ്യപ്പെടുന്ന എത്ര വാർത്തകളിൽ അത് ആവർത്തിക്കപ്പെടുന്നുണ്ടാവും.
സത്യം എന്നത് സാധാരണ ജനങ്ങളുടെ തീണ്ടാപ്പാട് അകലെയാണ്. വരേണ്യ രാഷ്ട്രീയമാധ്യമ അവിശുദ്ധ ജന്മികൾ പത്ര ചാനൽ പറമ്പുകളിൽ കുഴികുഴിച്ച് ഇലയിട്ട് വിളമ്പുന്ന വാർത്താ അമേദ്ധ്യങ്ങളെ സത്യത്തിൻ്റെ ഉപ്പിട്ട കഞ്ഞിയായി കണ്ട് മൃഷ്ടാന്നം ഭോജിക്കുക മാത്രമാണ് സാധാരണക്കാരൻ്റെ വിധി. ചോദ്യങ്ങൾ ചോദിക്കാനും, നല്ലവയെ ആവശ്യപ്പെടാനും തുനിഞ്ഞാൽ, കീഴാള ചുട്ടി കുത്താനും, ചലിച്ച നാവു പിഴാനും പ്രാപ്തിയുള്ള രാഷ്ട്രീയ മാദ്ധ്യമ പ്രജാപതികളും, അവരുടെ അന്തം കുഴലൂത്തുകാരും ഉള്ളിടത്ത്, ഭൂരിപക്ഷ സാധാരണ ജനവും, അറിയാതെ ഉയർത്തിയ ചെറു ചൂണ്ടുവിരൽ പോലും മടക്കി അവൻ്റെ കുടുംബ പരാധീനതകളിലേക്ക് വലിയും. അതാണ് ഈ അവിശുദ്ധരുടെ വിജയവും.
ഇപ്പാേൾ കേരള രാഷ്ട്രീയത്തിൽ നടക്കുന്ന നാടകങ്ങളും മുകളിൽ പറഞ്ഞ തരത്തിൽ പെടുന്ന ചില അവിശുദ്ധതയുടെ ഭാഗമാണന്നതിൽ ഒരു തർക്കവുമില്ല. ഈ നാടകത്തിൻ്റെ അവസാനം പരസ്പരം കടിച്ചു കീറിയ ഭരണ പ്രതിപക്ഷ മാധ്യമ നടന്മാർ കർട്ടന് പിന്നിൽ നിന്ന് പരസ്പരം ഹസ്തദാനം പുഞ്ചിരിക്കുന്നുണ്ടാവും, അപ്പോൾ നാം പൊതുജനം ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക് ഓടുന്നുണ്ടാവും, മാദ്ധ്യമത്തിൽ നിറഞ്ഞു നിന്ന നല്ലവനായ സ്ഥാനാർത്ഥിയെയും, അവൻ്റെ മുന്നണിയേയും വിജയിപ്പിക്കാൻ.
Friday, 10 September 2021
പൊളിട്രിക്സ്
Thursday, 19 August 2021
തീവ്രവാദികള്‍ക്ക് പിന്നില്‍
Wednesday, 21 July 2021
ബഹിഷ്കരണം അഥവാ ഓടിതള്ളല്‍
ഈ യുഗത്തിലെ രാഷ്ട്രീയം എത്രമാത്രം മലീമസമായോ അതിലേറെ പുഴുക്കുത്തുകൾ വീണതാണ് ഇന്നിൻ്റെ പത്രപ്രവർത്തവും എന്ന് തിരിച്ചറിയാത്തവരല്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ. പരിപ്പു വടയും, കട്ടൻ ചായയിൽ നിന്നും ബർഗറും പെപ്സിയിലേക്ക് കയറിയ പാർട്ടിയുടെ യുവ അഭിനവ സോഷ്യലിസ്റ്റ് സിംഹങ്ങൾക്ക് അതറിയില്ല എന്ന് കരുതുക പ്രയാസം. അതുകൊണ്ടു തന്നെ അത്തരം ഒരു വേദിയിൽ നിന്നുള്ള പിന്മാറ്റം തീർച്ചയായും മാറ്റുരപ്പിലെ പരാജയമോ അതുമല്ലങ്കിൽ ന്യായീകരണ ഗിമ്മിക്കുകളുടെ അലഭ്യതയോ ആണന്നത് ഷാജിമാരല്ലാത്ത സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഒരു പ്രയാസമില്ല. നിങ്ങളുടെ ആശയത്തിന് വ്യക്തതയുണ്ടങ്കിൽ, നിങ്ങൾക്ക് വിഷയങ്ങളിൽ പൂർണ അവഗാഹമുണ്ടങ്കിൽ, നിങ്ങൾക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലങ്കിൽ എത്ര കഠിനമായ സാഹചര്യങ്ങളേയും മറികടന്ന് വിജയിക്കാൻ കഴിയും എന്നത് ഉറപ്പല്ലേ. അത്തരം ആത്മവിശ്വാസമില്ലാത്ത എം ബി രാജേഷുന്മാർക്ക്, ചോദ്യങ്ങൾ ചോദിക്കാൻ ആളില്ലാത്ത സ്വന്തം ഓഫീസ് റൂമിൽ സെൽഫി ക്യാമറയുടെ മുന്നിലിരുന്ന് സ്വയം സത്യവാർത്തകൾ ചമയ്ക്കേണ്ട ഗതികേടിലേക്ക് തരംതാഴേണ്ടി വന്നേക്കാം.
തങ്ങളുടെ ആശയസമരത്തിനെന്ന പേരിൽ ചാനൽ ഡസ്ക്കുകളിൽ എത്തുന്ന എല്ലാ പാർട്ടികളിലും പെടുന്ന ഭൂരിപക്ഷം രാഷ്ട്രീയ പോരാളികൾക്കും അവർ ആശയ വ്യക്തതക്കാണോ അതോ യുദ്ധത്തിനാണോ എത്തുന്നത് എന്ന് പോലും അറിയില്ല എന്ന മട്ടിൽ സംശയം ജനിപ്പിക്കുന്ന പ്രകടന ഘോഷങ്ങളാണ് പതിവ്. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നത് മാത്രമല്ല പ്രശ്നം, തങ്ങളുടെ സിരാ കേന്ദ്രങ്ങളിൾ കൈക്കൊള്ളുന്ന നിലപാടുകളെ കുറിച്ചോ അഥവാ അൽപ്പം അറിയാമെങ്കിൽ കൂടി വിഷയത്തിൻ്റെ കാലിക പ്രസക്തിയെ കുറിച്ചോ പൂർണമായ ധാരണ പോലും അവർക്കില്ല. ആശയ സംവാദത്തിൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാകുമ്പോൾ പരാജയം നിശ്ചയമല്ലേ. അവിടെ പിടിച്ച് നിൽക്കാനാകാതെ എതിരാളികളുടെ വാക് വെടികൾക്ക് മുന്നിൽ ചോര വാർന്ന് മരിച്ച് വീഴുമ്പോൾ, അവയെ വീരചരമം പ്രാപിച്ചു എന്ന മട്ടിൽ ആഘോഷിക്കാനുള്ള അന്തം ഷാജിമാരുടെ അടിമത്വ മാനസികാവസ്ഥ എത്ര ദയനീയമാണ്.
Monday, 10 May 2021
പാചക വാതകം കൈകാര്യം ചെയ്യുമ്പോള്‍
Sunday, 2 May 2021
ഞാനും അല്‍പ്പം ചരിത്രം എഴുതട്ടെ.
ഇതിന് ഉപോത്ബലകമായി എൻ്റെ ഒരനുഭവം ഇവിടെ കുറിക്കാനാഗ്രഹിക്കുകയാണ്. നാട്ടിൽ നിന്നുള്ള വെക്കേഷൻ പിറ്റേന്ന് ഒരു സൈറ്റ് വിസിറ്റിനായി ഞാൻ തിടുക്കപ്പെട്ട് പോയതാണ്. ഇസ്തിരിയിട്ട ഷർട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ തലേന്ന് നാട്ടിൽ നിന്നും കൊണ്ടുവന്ന ഷർട്ട് തന്നെയിട്ട് വേഗം സെറ്റിലെത്തി. പ്രധാന സബ്കോൺട്രാക്ടർ ചെറുപ്പക്കാരനായ പാക്കിസ്ഥാനി ആയിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിനിടയിൽ വളരെ യാദൃശ്ചികമായി പോക്കറ്റിൽ തിരഞ്ഞപ്പോളാണ് തലേന്ന് നാട്ടിൽ നിന്ന് വന്നപ്പോൾ സൂക്ഷിച്ച 500 രൂപയുടെ നോട്ട് കയ്യിൽ തടഞ്ഞത്. ഞാൻ പുറത്തെടുത്ത ഉടൻ ഇന്ത്യൻ നോട്ട് കണ്ടതിൻ്റെ കൗതുകത്തിൽ പാക്കിസ്ഥാനി അത് കയ്യിൽ വാങ്ങി. അതിലെ ഗാന്ധിയുടെ ചിത്രത്തിലേക്ക് ചൂണ്ടി എന്നോട് ചോദിച്ചു "ആരാണ് ഈ വൃദ്ധൻ". നമ്മൾ ഇന്ത്യക്കാർ എന്നും സോ കോൾഡ് രാജ്യസ്നേഹികൾ ആണല്ലോ. എന്നെ കളിയാക്കുകയാണന്ന് കരുതി ഞാൻ വളരെ ക്രോധത്തോടെ പറഞ്ഞു "നിനക്കും എനിക്കും ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മനുഷ്യൻ". കേട്ടതേ അവൻ പൊട്ടിച്ചിരിച്ചു. "പാക്കിസ്ഥാന് സ്വാതന്ത്ര്യം നേടിത്തന്നത് ഈ വൃദ്ധനാണന്നോ, നല്ല തമാശയായി" എൻ്റെ ദേഷ്യം കൂടിയതേയുള്ളു. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവൻ പൊട്ടിച്ചിരിക്കുകയായിരുന്നു.
അവൻ്റെ ചിരിക്കൊടുവിലാണ് ആ ചരിത്ര സത്യം ഞാനറിഞ്ഞത് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾക്ക് ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നത് മുഹമ്മദാലി ജിന്ന ആണന്ന ആ പരമസത്യം. അതായത് പാക്കിസ്ഥാൻ ചരിത്രത്താളുകളിൽ നമ്മുടെ രാഷ്ട്ര പിതാവിനുള്ള സ്ഥാനം. ഇന്ത്യയിൽ എഴുതപ്പെട്ട സ്വാതന്ത്ര്യ ചരിത്രത്തിൽ മുഹമ്മദലി ജിന്നക്ക് എത്രമാത്രം പ്രാധാന്യമുണ്ടോ, അതിൻ്റെ നാലിലൊന്നു പോലും പ്രാധാന്യമില്ലാത്ത സാധാരണ ഒരു സ്വാതന്ത്ര്യ സമര സേനാനി ആണന്നർത്ഥം. അവനുള്ളിൽ ലിഖിതമായ ചരിത്ര സത്യത്തിന് മുകളിൽ നിന്ന് നമ്മുടെ ചരിത്രത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലുള്ള ഊർജ്ജ നഷ്ടം തിരിച്ചറിഞ്ഞ ഞാൻ അവൻ്റെ പരിഹാസ പൊട്ടിച്ചിരിക്കിടയിലും നോട്ട് തിരിച്ച് വാങ്ങി രാഷ്ട്രപിതാവിനെ ആരാധനയോടും അഭിമാനത്തോടും നോക്കി ഭാരത് മാതാ കീ ജയ് മനസ്സിൽ വിളിച്ച് പിൻവാങ്ങി.
ഇത് പാക്കിസ്ഥാൻ ചരിത്രമാണങ്കിൽ ഇന്ത്യ കുറിച്ച് വച്ച ചരിത്രം ഉത്തുംഗമാണന്ന ധാരണയും ശരിയാണന്ന അഭിപ്രായം എനിക്കില്ല. അത് അധികാര കോൺഗ്രസ് കുറിച്ചു വച്ച ചരിത്രമാണ്. സ്വാതന്ത്ര്യ ശേഷം ഒരുവേള സംഘപരിവാർ സംഘടനകളോ അല്ലങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയോ ആയിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിൽ ഒരു പക്ഷേ സവർക്കറോ, അതുമല്ലങ്കിൽ AKGയോ പോലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്താളുകളിൽ ഗാന്ധിജിക്ക് മേൽ വെള്ളിക്കൊടി വീശി പരിലസിക്കുമായിരുന്നു. ഗാന്ധിജിയുടെ ഘാതകനെ ഇന്ന് നിഗൂഡതയിൽ പൂജിക്കുന്നതിന് പകരം അതിനെ ചരിത്രത്തിൻ്റെ താളിൽ എഴുതിച്ചേർത്ത് ഒക്ടോബർ രണ്ട് പോലെ ഒരു ആഘോഷ ദിനമായി മാറ്റിയെടുത്തേനേം.
പറഞ്ഞു വരുന്നത് ചരിത്രം എന്നാൽ എന്നോ ജീവിച്ചിരുന്ന ഒരുവൻ്റെ അല്ലങ്കിൽ ഒരു ഭൂപ്രകൃതിയുടെ മേൽ പിൽക്കാല എഴുത്തുകാരൻ്റെ ചേർച്ചയില്ലാ ഭാവനാ നിറക്കൂട്ടുകളും കൂടിയാണ്. പിൻതലമുറയുടെ ആഖ്യാന മികവിൻ്റെ ബാക്കിപത്രങ്ങൾ മാത്രം. ഒരു നോവൽ എഴുതുന്ന ലാഘവത്തോടെ എഴുത്തുകാരൻ്റെ പേനാ തുമ്പിലെ വെറും മഷിത്തെളിച്ചങ്ങൾ. അവിടെ ചതിയൻ ചന്തു മഹത്വവൽക്കരിക്കപ്പെട്ടേക്കാം. ഉണ്ണിയാർച്ച വേശ്യയായേക്കാം. പഴശ്ശിരാജ ഒരു മുഴം കയറിൽ ജീവനൊടുക്കിയേക്കാം. നാളത്തെ ചരിത്രകാരന്മാർ മോഡിക്കും, പിണറായിക്കും പ്രതിഷ്ഠകൾ പണിതേക്കാം. നന്നായി വറുത്ത കടലയും കൊറിച്ച്, ഒരു കടുപ്പൻ കട്ടൻ കാപ്പിയും കുടിച്ച്, വായിച്ച് തീരുമ്പോൾ നീട്ടിയൊരു കോട്ടുവായും വിട്ട് തിരിഞ്ഞ് കിടന്നുറങ്ങുന്ന ലാഘവത്വം വേണം നമ്മുടെ ചരിത്ര വായനക്ക്. ഇനി ചരിത്ര സിനിമയാണ് മാധ്യമമെങ്കിൽ, പൊരിയും തിന്ന്, എല്ലാം കണ്ട് നീട്ടിക്കൂവി ഇൻ്റർവെല്ലിനിടയിൽ ടൊയിലറ്റിലെ ചോക്കിൻ വര നഗ്നതയിലേക്ക് നീട്ടിമുള്ളി, ഇറങ്ങുമ്പോൾ ഒക്കുമെങ്കിൽ തൊട്ടടുത്ത ബാറിൽ കയറി ഒരു നിപ്പനടിച്ച് അഭ്രപാളിയിൽ കണ്ട ചരിത്രത്തോട് സമരസപ്പെടണം.
ചരിത്രമായാലും സമകാലികമായാലും അതിനെ കച്ചവടവൽക്കരിക്കുന്നവർക്ക് അധികാരമാണ്, പണമാണ്, പ്രശസ്തിയാണ് ലക്ഷ്യം. അതിലേക്ക് വീഴുന്ന ഈയാംപാറ്റകൾ അവർ ആഗ്രഹിക്കുന്ന അഗ്നിയുടെ ജ്വാല കൂട്ടുകയേ ഉള്ളു. എതിർക്കുന്നവരും അനുകൂലിക്കുന്നവരും അവരുടെ തന്ത്രത്തിലേക്ക് ചാഞ്ഞു കിടക്കുന്ന, ആർക്കും ഓടിക്കയറാവുന്ന പുഴക്കരയിലെ വെറും മണ്ടപോയ തെങ്ങുകൾ മാത്രമാണ്. ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം. വാരിയൻ കുന്നൻ വെടിയുണ്ട നെഞ്ചിൽ ഏറ്റുവാങ്ങിയാലും പ്രിഷ്ടത്തിൽ വാങ്ങിയാലും അത് എഴുതുന്നവനും അഭിനയിക്കുന്നവനും ബാങ്ക് ബാലൻസ് കൂട്ടി കൊണ്ടിരിക്കും. പണത്തിനും അധികാരത്തിനും പ്രശസ്തിക്കും, മതവും രാഷ്ട്രീയവും ഒന്നുമില്ലടോ മാഷേ....