. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday, 2 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 1)

സൈക്കിള്‍.....

ഈ ഇരുചക്രവാഹനം കൈകാര്യം ചെയ്യാത്ത ഒരു കേരളീയന്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്.

ഇന്ന് സൈക്കിള്‍ ബൈക്കുകകള്‍ക്കും പുത്തന്‍ തലമുറ വാഹനങ്ങള്‍ക്കും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നത് വിസ്മരിക്കുക പ്രയാസം.

ഒരുപക്ഷെ പുതു തലമുറക്ക് അന്യമായ സൈക്കിളിന്റെ ആ പ്രതാപകാലം എന്റെ ഓര്‍മ്മകളിലൂടെ ഒന്നു പുനര്‍ശ്രിഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

എന്റെ ഓര്‍മ്മയില്‍ കടന്നു വരുന്ന ആദ്യ സൈക്കിളിന് മൂന്നു ചക്രങ്ങള്‍ ഉണ്ടായിരുന്നു.

എനിക്ക് ഏഴ് വയസുള്ളപ്പോള്‍ ഒരിക്കല്‍ അച്ഛനമ്മമാരോടൊപ്പം എന്റെ ഒരു ബന്ധുവീട് സന്ദര്‍ശിക്കവെ അവിടെ കണ്ട മുച്ചക്രവാഹനം കണ്ട് വിസ്മയം പൂണ്ട് അതില്‍ കയറി, ആഗ്രഹം തീരാതെ അവിടെ നിന്ന് പോരുമ്പോള്‍ സൈക്കിളും കൂടി കൊണ്ടുപോകാം എന്നു നിലവിളിച്ച് ഒടുവില്‍ അച്ഛന് വടി എടുക്കേണ്ടി വന്നു.

പിന്നെ അച്ഛന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ഒരു പുതിയ മുച്ചക്ര സൈക്കിള്‍ എന്ന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ പയറ്റി നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.

എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂര്‍ ഠൌണില്‍ അമ്മക്കൊപ്പം പോകുമ്പോള്‍ സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന കടയുടെ അടുത്ത് എത്തുമ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ വലിച്ച് നിര്‍ത്തും. പിന്നെ അത് ചൂണ്ടിക്കാട്ടി ചിണുങ്ങാന്‍ തുടങ്ങും. നാരങ്ങാ മിഠായി അല്ലെങ്കില്‍ കുപ്പിയെ നിറമുള്ള, മധുരമുള്ള വെള്ളം എന്ന മോഹനവാഗ്ദാനം നടത്തി എന്റെ ശ്രദ്ധ തിരിച്ച് എന്റെ കൌശലക്കാരി അമ്മ അവിടെയും എന്നെ പരാജയപ്പെടുത്തി.

ക്രമേണ സൈക്കിള്‍ എന്ന മോഹം ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അല്ലെങ്കില്‍ അത് കിട്ടില്ല എന്ന് എനിക്ക് മനസ്സിലായതോടെ അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ എന്റെ ജേഷ്ടന്‍ കൊണ്ടുവന്നു തന്ന ഒരു സൈക്കിള്‍ റിമ്മാണ് എന്റെ രണ്ടാമത്തെ സൈക്കിള്‍ ഓര്‍മ്മ. അത്യാവശ്യം എല്ലാ കമ്പികളും ഉള്ള ഒന്ന്, കൂടാതെ നടുക്ക് ആക്സില്‍ ഫിറ്റ് ചെയ്യാന്‍ ഉള്ള ഇടവും എല്ലാം ഉള്‍പ്പെടുന്ന ഒരു സൈക്കിള്‍ റിം. ജേഷ്ടന്‍ തന്നെ ഒരു കമ്പി വളച്ച് ആക്സില്‍ ഹോളില്‍ ഇട്ടു തന്നു. പിന്നെ അത് ഉരുട്ടുന്ന വിധം കാണിച്ചു തന്നു.

ഭിക്ഷക്കാരന് ലോട്ടറി അടിച്ചതുപോലെ ആയിരുന്നു എന്റെ അവസ്ഥ. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം താരമായി മാറി. കാരണം അവരില്‍ പലരും ഉരുട്ടി നടക്കുന്നത് സൈക്കിള്‍ ടയറുകളാണ്. അതില്‍ നിന്നു വ്യത്യസ്ഥമായ ഒന്ന്. അതൊന്നു ഉരുട്ടാന്‍ ആഗ്രഹം പ്രകടിച്ചവരെ ഞാന്‍ നിഷ്കരുണം “നോ” പറഞ്ഞ് ഒഴിവാക്കി. രാവിലെ സ്കൂളില്‍ പോകുന്നതു വരെയും, വൈകുന്നേരം സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞും എന്റെ ശ്രദ്ധ സൈക്കിള്‍ റിം ഉരുട്ടുന്നതിലായി. ഇടക്ക് വന്ന ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസ്സിലായി എന്റെ നാലാം ക്ലാസ് തന്നെ സൈക്കിള്‍ റിമ്മിന് അടിയില്‍ പെട്ട് ചതഞ്ഞ് അരയുമെന്ന്.

ഒരു ദിവസം പൊടുന്നനെ എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായി. ഞാന്‍ നിലവിളിച്ചു. അമ്മ നിസംഗയായി പറഞ്ഞു... “ സുക്ഷിച്ച് വെക്കാന്‍ പഠിക്കണം.... ഇന്നലെ പാട്ട പെറുകുന്ന തമിഴന്മാര്‍ ഇതുവഴി നടക്കുന്നതു കണ്ടു.. അതുങ്ങളു വല്ലതും എടുത്തുകൊണ്ട് പോയതാവും”.... പലദിവസങ്ങളിലെ അന്വേഷണം എങ്ങും എത്തിയില്ല.... എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായ സത്യം ഞാന്‍ അംഗിക്കരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ എന്തോ ആവിശ്യത്തിന് എന്റെ വീട്ടിലെ മച്ചില്‍ കയറേണ്ടി വന്നു... അവിടെ എന്റെ സൈക്കിള്‍ റിമ്മിന്റെ തുരുമ്പെടുത്ത അസ്ഥികൂടം എനിക്ക് കാണാന്‍ കഴിഞ്ഞു.... അമ്മയെന്ന കള്ളിയെ കയ്യോട് പിടിച്ചതിന്റെ ആവേശത്തില്‍ അതുമായി മുന്നില്‍ ചെന്നപ്പോള്‍ മാതൃത്വത്തിന്റെ അവസരപരമായ ഇടപെടലുകളും അത് മൂലം ഒരു വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും വെറും ഒരു വരിയില്‍ ഒതുക്കി അമ്മ ഇങ്ങനെ പ്രതികരിച്ചു.

“അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”

(തുടരും)

Sunday, 18 October 2009

നാടകമേ ഉലകം!



ഗ്രാമ മക്കള്‍ നീര്‍വിളാകേശന് പകരം വെക്കുന്നവന്‍..... ദൈവോപാസകന്‍... ഗ്രാമവാസികളുടെ കണ്ണിലുണ്ണി. തൂക്കു വിളക്കിലെ തീഷ്ണമായ ജ്വാലകള്‍ക്കു മാറ്റ് കുറക്കാന്‍ കഴിയാത്ത മുഖശ്രീക്ക് ഉടമ.വലം‌പിരി ശംഖിന്റെ ഓംകാര നാദത്തിനു പൊലിമകുറക്കുന്ന ശബ്ദ സൌകുമാര്യം. എല്ലാത്തിനുമുപരി സത്സ്വഭാവി. ഒരു കുറവു മാത്രം ഇടത്ത് കാലിലെ ചട്ട്! ഇതാണ് മേല്‍ശാന്തി സത്യനാരായണ ഭട്ടതിരി. ഗ്രാമവാസികള്‍ അത്യധികം സ്നേഹത്തോടെയും, വാത്സല്യത്തോടെയും എല്ലാത്തിനുമുപരി ബഹുമാനത്തോടെയും “നാരായണന്‍ കുഞ്ഞ്” എന്ന് വിളിക്കുന്ന അവരുടെ സ്വന്തം ശാന്തിക്കാരന്‍.

നെഞ്ചിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന പൂണൂലില്‍ വലതു കയ്യിലെ പെരുവിരല്‍ ചേര്‍ത്ത് വച്ച് എപ്പോഴും മന്ത്രങ്ങള്‍ ഉരുവിടുന്ന അദ്ദേഹം ദൈവ ഭക്തനാണെന്ന് ആരെയും പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് തന്റെ മനസ്സും, ഭക്തിയും പൂര്‍ണമായും അര്‍പ്പിക്കുന്ന അദ്ദേഹം സദാ സുസ്മേര വദനനായി കാണപ്പെടും.

ഭക്തിക്ക് ഒട്ടും കുറവില്ല കഴകക്കാരന്‍ നാരായണന്‍ മാരാര്‍ക്കും. പരമ്പരാഗതമായി നീര്‍വിളാകേശനെ സേവിക്കാന്‍ അവസരം കിട്ടിയ കുടുഃബത്തിലെ ഇപ്പോഴത്തെ പ്രതിനിധി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ശംഖനാദമുതിര്‍ത്ത് പള്ളിയുണര്‍ത്തുന്നതു മുതല്‍ അത്താഴ പൂജ കഴിഞ്ഞ് നട അടക്കും വരെ ക്ഷേത്രവും, ക്ഷേത്ര പരിസരവും ആണ് അദ്ദേഹത്തിന് വീട്. തികഞ്ഞ ഉപാസകന്‍.

ഇവര്‍ രണ്ടും അല്ലാതെ മൂന്നാമതൊരാള്‍ ക്ഷേത്രത്തില്‍ കടക്കില്ല, എന്നിട്ടും ഭഗവാന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

അന്നേ ദിവസം പള്ളിയുണര്‍ത്താന്‍ എത്തിയ നാരായണന്‍ മാരാര്‍ ആണ് ക്ഷേത്ര നട തുറന്ന് കിടക്കുന്നത് കണ്ടത്. പഞ്ച ലോഹ വിഗ്രഹം അപ്രത്യക്ഷമായെന്ന അറിവ് അയാളെ വല്ലാതെ നാടുക്കി കളഞ്ഞു.

കുഞ്ഞേ നമ്മുടെ ഭഗവാനെ ആരോ കൊണ്ടു പോയിരിക്കുന്നു... വേഗം വരിക!! കിതച്ചു ഓടി വന്ന നാരായണന്‍ മാരാര്‍ക്കു പുറകെ മേല്‍ശാന്തിയും ക്ഷേത്രത്തിലേക്ക്.

ജനം ക്ഷേത്ര പരിസരത്ത് തടിച്ചു കൂടി........ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

നീര്‍വിളാകേശാ..... നിനക്കും ഈ ഭൂമിയില്‍ സംരക്ഷണമില്ലാതായോ?.... പലരും പതം പറഞ്ഞ് പരിതപിച്ചു.

പിന്നെ പതിവ് നാടകങ്ങള്‍......പോലീസ്, പോലീസ് നായ അങ്ങനെ പലവിധ അലങ്കാരങ്ങള്‍. പക്ഷെ ഒന്നിനും പഞ്ചലോഹ വിഗ്രഹത്തിന്റെ പൊടി പൊലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

പക്ഷെ കൂട്ടത്തിലെ ഒരു കൊണ്‍സ്റ്റബിളിന്റെ കൂര്‍മ്മബുദ്ധിക്കു മുന്നില്‍ അസാധാരണമായ ഒരു കാല്‍‌പാദം തെളിവായി പ്രത്യക്ഷപ്പെട്ടു.

ആ പാദത്തില്‍ ഒന്ന് പൂര്‍ണമായും തറയില്‍ അമര്‍ന്നതും, മറ്റൊന്നിന്റെ മുന്‍ ഭാഗം മാത്രം തറയില്‍ അമര്‍ന്നതുമായ എണ്ണയില്‍ മുങ്ങിയ പാടുകള്‍!

ഒരു കാലിനു നീളം കുറവുള്ള ആരെ അറിയാം നിങ്ങള്‍ക്ക്? എസ് ഐ യുടെ ചോദ്യം ജനങ്ങള്‍ക്ക് നേരെ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ കണ്ണുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ശാന്തിക്കാരനില്‍ ആയിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സത്യനാരായണ ഭട്ടതിരിയുടെ കൈകളില്‍ വിലങ്ങണിയിക്കപ്പെട്ടു. തൊണ്ടിക്കു വേണ്ടിയുള്ള ചോദ്യം ചെയ്യലീനിടയില്‍ കൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ വച്ചു തന്നെ ഭേദ്യം ചെയ്യപ്പെട്ടു. പിന്നെ പോലീസ് ജീപ്പിലേക്ക്.....

ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സത്യനാരായണ ഭട്ടതിരി ഒരു മുഴം കയറില്‍ ജീവനൊടുക്കി... മരണക്കുറുപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

“ ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.... ഭഗവാനെയും ഭക്തരേയും വഞ്ചിച്ചത് ഞാനല്ല എന്നു മാത്രം അറിയിക്കാന്‍ ആഗ്രഹിക്കുന്നു”

തൊട്ടു പിറ്റേന്ന് നാരായണന്‍ മാരാര്‍ വിഷം കഴിച്ച് ക്ഷേത്ര പരിസരത്തു തന്നെ ജീവനൊടുക്കി... മരണക്കുറിപ്പ് ഇപ്രകാരമായിരുന്നു.

“ മനപ്പൂര്‍വ്വം അങ്ങനെ ഒരു കാല്‍പ്പാട് സ്രിഷ്ടിച്ചതില്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ മരണം ആഗ്രഹിച്ചിരുന്നില്ല. കുറ്റബോധം എന്റെ വിധി നിര്‍ണയിക്കുന്നു. ഭഗവാന്‍ വീട്ടിലെ നെല്ലറയില്‍ സുരക്ഷിതനാണ്”
************************************************************************************************************************
സമര്‍പ്പണം:- തെറ്റിദ്ധാരണകൊണ്ട് മാത്രം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ജനതയ്ക്ക്.

Tuesday, 6 October 2009

ചങ്ങാതി നന്നായാല്‍

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട പൊലും....
ഇതു വരെ ഇങ്ങനെ ഒരു പഴഞ്ചൊല്ലു കേള്‍ക്കാത്ത താന്‍ ഒരു വിഡ്ഡി തന്നെ.
“എടാ നീ മലയാളി ആണെന്ന് അരോടും പറയരുത്, ഈ പഴഞ്ചൊല്ലു കേട്ടിട്ടില്ല എന്നു പറഞ്ഞാല്‍ നാട്ടുകാര്‍ നിന്നെ എറിഞ്ഞു കൊല്ലും.”പ്രമോദു പോലും കളിയാക്കി ചിരിച്ചു.
എന്താടാ അതിന്റെ അര്‍ത്ഥം?
“ഹ..ഹ എടാ പ്രമോദ് എന്ന ഈ ഞാന്‍ നിന്റെ ആരാ...? ഉറ്റ ചങ്ങാതിയല്ലെ...? നിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞാന്‍ നിന്റെ കൂടെയുണ്ടാവും...! നിന്റെ സന്തോഷവും, സന്താപവും എന്റെതും കൂടി ആയിരിക്കും...! മനസ്സിലായോ....?”
അതു ശരി... അത്ര വലിയ ഒരര്‍ത്ഥം അതിനുണ്ടായിരുന്നോ
രോഷത്തോടെ വീട്ടിലേക്ക് ഓടി, കണ്ണാടികള്‍ ഒന്നായി ഉടച്ചു തകര്‍ത്തു....
“ഇറങ്ങു പുറത്ത്...... വീടിനെ സ്നേഹിക്കാന്‍ അറിയാത്ത നിനക്ക് ഇവിടെ എന്തു സ്ഥാനം...?” നിസാരമായ കുറെ കണ്ണാടികള്‍ പൊട്ടിച്ചതിന് അച്ഛന്‍ അങ്ങനെ ഒരു ശിക്ഷ വിധിച്ചപ്പോള്‍ അമ്പരന്നു പോയി.
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി....ആലുവാ മണപ്പുറത്തു പോലും കണ്ടിട്ടില്ലാത്ത രീതിയില്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ പ്രമോദ് പ്രതികരിച്ചത് അങ്ങനെ!!

Tuesday, 29 September 2009

പാതിവ്രത്യം.

നമ്മുടെ പ്രണയ തീവ്രമായ ആ കാലം ഓരിക്കലും ഉറവ വറ്റാതെ ഒഴുകിയിരുന്നെങ്കില്‍!

വിവാഹം കഴിഞ്ഞ് ഇത്ര വര്‍ഷമായില്ലെ... ഇതുവരെ ഒന്നും സംഭവിച്ചല്ലില്ലോ!! ഇനിയും നമ്മള്‍ അതെ പ്രണയ തീവ്രത സൂക്ഷിക്കും. എന്റെ മോള്‍ ഒന്നും ഓര്‍ത്ത് വ്യാകുലയാകരുത്.

സുകുവേട്ടാ... അന്ന് ഒരിക്കല്‍ എനിക്കു വേണ്ടി എഴുതി ചൊല്ലിയ കവിത ഓര്‍മ്മയുണ്ടോ?പാതിവ്രത്യത്തെ കുറിച്ച്.... ഇന്നലെ കേട്ട പോലെ അതെന്റെ മനസ്സില്‍ മുഴങ്ങുന്നു.

എന്റെ മോളെ ഞാനത് അന്നേ മറന്നു. നീ അത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ... ആശ്ചര്യം!.

എങ്ങനെ മറക്കും ചേട്ടാ... എന്നെ ഇത്രയും സ്വാധീനിച്ച ഒരു കവിത ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

അതെയോ... മോളേ അന്ന് നീ ആവശ്യപ്പെട്ടപ്പോള്‍ എഴുതി എന്നല്ലാതെ ഇന്നത്തെ വഴിതെറ്റിയ ലോകത്തില്‍ അതിന് ഇത്രമാത്രം പ്രസക്തി ഉണ്ടാകുമെന്ന് സത്യത്തില്‍ ഞാന്‍ വിചാരിച്ചില്ല!

നിനക്ക് ഓര്‍മ്മയുണ്ടെങ്കില്‍ എനിക്ക് വേണ്ടി രണ്ട് വരി പാടുമോ?

വേണ്ട ചേട്ടാ.... മോള്‍ ഉണരും. അവള്‍ക്ക് വയസ്സ് എട്ട് ആയി ഇനി നമ്മള്‍ കുറച്ച് കൂടി സൂക്ഷിക്കണം.

തന്നെയുമല്ല നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഭര്‍ത്താവ് വരാറായി.... ഇന്നു സുകുവേട്ടന്‍ പൊയ്ക്കൊള്ളൂ.... നാളെ മുതല്‍ അദ്ദേഹത്തിന് ഡേ ഡ്യൂട്ടി ആണ്..... മറക്കല്ലെ!!! അപ്പോള്‍ ഇനി അടുത്താഴ്ച്ച വരുമ്പോള്‍ എന്റെ സുകുവേട്ടനു മാത്രമായി ഞാന്‍ ആ കവിത ചൊല്ലി കേള്‍പ്പിക്കാം!

Friday, 25 September 2009

നിര്‍മ്മാല്യം

അതിരാവിലെ നിര്‍മ്മാല്യ ദര്‍ശനം പതിവാണ്. സമയം പുലര്‍ച്ചെ നാലുമണി.
സുകുമാരന്‍ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
എന്തേ ഇന്ദിരയുടെ കിടപ്പുമുറിയില്‍ ഇപ്പോഴും വിളക്കണഞ്ഞിട്ടില്ല്?
അന്വേഷിക്കുക എന്നത് വാര്‍ഡ് മെമ്പെറായ തന്റെ ചുമതലകളില്‍ ഒന്ന്!!
അകാലത്തില്‍ ഭര്‍ത്താവ് വിടപറഞ്ഞ് വിധവയായ യുവതി...
അവള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പരിഹരിക്കേണ്ടത് തന്റെ കൂടി കടമയാണ്.
ജനലിന്റെ വിടവില്‍ കൂടി എത്തി നോക്കിയ സുകുമാരന്‍ ഞെട്ടി...... ഇന്ദിരക്കൊപ്പം പരപുരുഷനോ?
ചോദിച്ചിട്ടു തന്നെ കാര്യം.... ഇതു ഇങ്ങനെ അനുവദിച്ചാല്‍ ഗ്രാമം തന്നെ ഇവള്‍ കാരണം വഴി തെറ്റും!!
അതും തന്റെ ഭരണകാലത്ത്!! സമ്മതിക്കില്ല.
കതകില്‍ മുട്ടിയപ്പോള്‍ മുണ്ടും തലയിലിട്ട് ഓടുന്നവനെ പിടിക്കാന്‍ ഒരു ശ്രമം നടത്തി.... വിജയിച്ചില്ല!
പക്ഷെ ഇന്ദിരയുടെ ശ്രിംഗാര ഭാവം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല.
ചുറ്റുവട്ടം നോക്കി തലയില്‍ മുണ്ടിട്ട് അകത്തേക്ക് കടക്കുമ്പോള്‍ സുകുമാരന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ഭഗവാനെ ഇന്നു ഒരു വലിയ വെടി കൂടുതല്‍ പൊട്ടിച്ചേക്കാമേ!!!