. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 22 April 2020

കൌമാരവും ക്രൂരതയും.

രു പതിനാറുകാരൻ മറ്റൊരു പതിനാറുകാരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വാർത്ത ഒരു തരത്തിൽ ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. കൊറോണാക്കാലത്തെ വാർത്തകൾക്കിടയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടുകയാേ, സോഷ്യൽ മീഡിയാ ആഘോഷങ്ങൾക്ക് വിധേയമാക്കപ്പെടുകയാേ ചെയ്തില്ല എന്നത് കൊണ്ടു മാത്രം അതിനെ കുറിച്ച് ചർച്ച ചെയ്യപ്പെടാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി. വാട്ട്സാപ്പിൽ കിട്ടിയ ഒരു വീഡിയോയിൽ, കൊല നടത്തിയ ശേഷം മണ്ണിൽ കുഴിച്ചിട്ട മൃതശരീരം പോലീസിൻ്റെ നിർദ്ദേശത്താൽ കുഴി തോണ്ടിയെടുക്കുന്ന പതിനാറുകാരനിൽ, അറിയാതെ കൊല ചെയ്ത് പോയ ഒരുവൻ്റെ മുഖത്ത് സാധാരണ കാണുന്ന നിസംഗതയ്ക്ക് പകരം, നിശ്ചയദാർഢ്യത്തോടെ ഒരു കൊല നടത്തിയ ഒരു പ്രൊഫഷണൽ കില്ലറിൻ്റെ ചേഷ്ടകളും പ്രവർത്തന രീതികളുമായിരുന്നു എന്നത് അത് കണ്ട ആരെയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. ഒരു മടിയും കൂടാതെ മണ്ണ് മാറ്റി മൃതദേഹം തിരിച്ചും മറിച്ചും ഇടുമ്പോൾ താൻ കാരണം മരണത്തിന് കീഴടങ്ങേണ്ടി വന്ന സ്വന്തം സഹപാഠി എന്ന പരിഗണന പോലും കൊടുക്കാത്തത്ര ക്രൌര്യം അവൻ്റെ മുഖത്ത് കാണാനുണ്ടായിരുന്നു. പിന്നീട് പോലീസിൻ്റെ ചോദ്യം ചെയ്യലിൽ, തൃണവൽക്കരിക്കാൻ കഴിയുന്ന നിസ്സാര പ്രശ്നങ്ങൾക്കാണ് കൊലപാതകം ചെയ്തത് എന്നും, പഫ്ജി പോലുള്ള ത്രില്ലർ ഹൊറർ ഗയിമുകൾ ആണ് കൊലപാതകത്തിന് പ്രചോദനം എന്നും കൊലയാളി കുട്ടികൾ പോലീസിന് മൊഴി നൽകി എന്നും വാർത്തകളിൽ കേട്ടു.

ആധുനിക കാലത്തെ കുട്ടികൾ ഇത്തരം മൊബൈൽ ഗെയിമുകളുടെ മൂട്ടിൽ അടിമകളായി പോകുന്നതിൻ്റെ ഭവിഷ്യത്തിന് ഇതിലും വലിയൊരുദാഹരണമില്ല. നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ട് മൊബൈൽ ഗെയിമിലെ വില്ലന്മാരുമായി തല്ലുകൂടി അവരെ കൊന്നൊടുക്കി മുന്നേറുമ്പോൾ അവർ പോലും അറിയാതെ സ്വയം ഒരു ഹീറോ പരിവേഷം എടുത്തണിയുന്നത് മാത്രമല്ല കൊലപാതകം നടത്താൻ പോലും തക്കതായ ഒരു കഠിന ഹൃദയം കുട്ടികളിൽ ഉണ്ടാകാനുള്ള കാരണം, മറിച്ച്, അകത്തും പുറത്തുമുള്ള തങ്ങളുടെ സ്വകാര്യതകളിലെ വില്ലന്മാരായ കുട്ടികളെ കാണുന്ന അസഹനീയരായ മാതാപിതാക്കൾ, കുട്ടികൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും തെറ്റാണന്ന് അറിഞ്ഞാൽ പോലും, സ്വജീവിതത്തിൽ നിന്നും അവരെ അകറ്റി നിർത്താനായി, അവർ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും പച്ചക്കൊടി കാട്ടുന്ന പ്രവണതയും കൂടി ഇതിന് കാരണമാണ്.

കുട്ടികളിൽ തങ്ങൾക്കുള്ള സ്നേഹത്തിൻ്റെ അളവുകോൽ അവർ ആവശ്യപ്പെടുന്നത് എന്തും സാധിച്ചു കൊടുക്കുക എന്ന പ്രവണത പുലർത്തുന്ന മാതാപിതാക്കൾ, നേർവഴിക്ക് നടത്തുക എന്ന ലക്ഷ്യത്തോടെ ചെറിയ ശിക്ഷകൾ കൊടുക്കുന്ന ഗുരുക്കന്മാരെ പോലും പരസ്യമായി ചോദ്യം ചെയ്യുകയും, കുട്ടികൾക്ക് വേണ്ടി അവർക്ക് മുന്നിലിട്ടു തന്നെ രണ്ടെണ്ണം കൊടുക്കാനും തയ്യാറാകുന്ന കാലം കൂടിയാണിത്. അതിനാൽ തന്നെ ചോദ്യം ചെയ്യാൻ പാടില്ലാത്ത, അപ്രമാദിത്യ രാജാക്കന്മാരായി വളർന്നു വരുന്ന തലമുറ തങ്ങൾക്ക് മുന്നിലുള്ള ഏത് പ്രതിബന്ധങ്ങളേയും പഫ്ജി കളിക്കുന്ന ലാഘവത്തോടെ തച്ചുടയ്ക്കുന്നതിൽ അവരെ മാത്രം പ്രതിസ്ഥാനത്ത് നിർത്തേണ്ട കാര്യമില്ല.

കുട്ടികളെ മുറ്റത്തേക്ക്, പ്രകൃതിയിലേക്ക് ധൈര്യപൂർവ്വം ഇറക്കിവിടുക. മഴയും വെയിലും, പുഴുവും പൂച്ചയും, മണവും നാറ്റവും, ഗുണവും ദോഷവും, അടിയും തലോടലും, പുഴയും പാടവും, ചക്കയും മാമ്പഴവും ആസ്വദിച്ച് അവർ വളരട്ടെ. ശിക്ഷിക്കേണ്ടടിത്ത് തെറ്റിൻ്റെ തീവ്രത അളന്ന് വേണ്ട ശിക്ഷ കൊടുക്കുമ്പോൾ തന്നെ തലോടലും ചുംബനവും വേണ്ടിടത്ത് അത് നിർലോഭം നൽകാനും മറക്കാതിരിക്കുക. മാതാപിതാ ഗുരു ദൈവം എന്ന സങ്കൽപ്പത്തിൽ നിന്ന് ഗുരുവിനെയും ദൈവത്തേയും അകറ്റി നിർത്തി തങ്ങളും തട്ടാനും എന്ന സങ്കൽപ്പത്തിലേക്ക് നടന്നടുക്കുന്ന ലോകത്ത് നിന്ന് തീർച്ചയായും തിരിച്ച് പോക്ക് അത്യന്താപേക്ഷിതമാണ്, അല്ലങ്കിൽ പതിനാറ് കാരൻ സഹപാഠിക്കു നേരെ ചൂണ്ടിയ ആ കോടാലി, നാളെ ഒരു പക്ഷേ മാതാപിതാക്കൾക്ക് നേരെ വീശുന്ന കാലം വിദൂരമല്ല.

Friday, 3 April 2020

കൊറോണ കാലത്തെ ഒഫീഷ്യല്‍ പിച്ചചട്ടികള്‍.

കൊറോണാ മഹാമാരി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രതിസന്ധികൾ തീർത്ത് മുന്നേറിയപ്പോൾ ആണ് മുഖ്യമന്ത്രിയുടെ ഇരുപതിനായിരം കോടിയും പിറകെ പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടിയും ദുരിതാശ്വാസ പ്രഖ്യാപനം ഉണ്ടായത്. പോക്കറ്റിൽ വീഴാൻ പോകുന്ന പുത്തൻ മണമുള്ള നോട്ടുകളെ ഓർത്ത് ജനം അതിരാവിലെ നെടുവീർപ്പിടാൻ തുടങ്ങിയ ഏതാണ്ട് ഉച്ചര ഉച്ചേമുക്കാൽ ആയപ്പോൾ മുഖ്യമന്ത്രി നാട്ടുകാരുടെ നേരെ പിച്ചപ്പാത്രം എടുത്ത് നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി ലോക രാജ്യങ്ങൾക്ക് നേരെ അമ്മ തായേ കാപ്പാത്തുങ്കോ വിളി തുടങ്ങി. ചുരുക്കം പറഞ്ഞാൽ കൊറാണാ കൊണ്ട് ജനങ്ങൾക്ക് ദുരിതവും ഭരിക്കുന്നവർക്ക് ആശ്വാസവും എന്നതായി കഥ.

കേരള ഖജനാവിലെ പുട്ടടിയുടെ കഥ അങ്ങാടിപ്പാട്ടാണങ്കിലും വെറുതെ രസത്തിന് ഒന്ന് അവലോകിച്ച് പോകുന്നത് നല്ലതാണ്. തൊഴിലാളി വർഗ്ഗം ഭരണത്തിലേറിയ ശേഷം മുണ്ടു മുറുക്കിയുടുത്ത് ജനസേവനം നടത്തുന്നതിന് നൂറ് ഉദാഹരണങ്ങൾ നിരത്തി വച്ചാലും പിന്നെയും പാണന്മാർക്ക് പാടി നടക്കാൻ എമ്പാടും ബാക്കി ഉണ്ടാവും. അൻപത്താറ് ഇഞ്ച്, മൂന്നു ചങ്ക് തള്ളലുകളിൽ തളർന്നിരിക്കുന്നവർക്ക് ആശ്വാസമേകാൻ ചില സംസ്ഥാന നേരംപോക്കുകൾ ആദ്യം അവതരിപ്പിക്കാം.

ചങ്ക് മൂന്നുണ്ടെങ്കിലും പിഞ്ചു കുഞ്ഞിനെ കുളിപ്പിക്കാനും തോർത്താനും ഭക്ഷണം ഊട്ടാനും മുള്ളിപ്പിക്കാനും മുഖം മിനുപ്പിക്കാനും ഭൃത്യരുടെ ഒരു നിര ചുറ്റിനും ഉണ്ട്. ആറു പേരാണ് പിടിച്ച് നിർത്തി ഉപദേശിക്കാനും വേണമെങ്കിൽ ചന്തിക്ക് രണ്ടെണ്ണം കൊടുത്ത് നേർവഴിക്ക് നടത്താനും.

രമൺ ശ്രീവാസ്തവ (ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ്), സി എസ് രഞ്ജിത്ത് (വികസന ഉപദേഷ്ടാവ്), എ കെ ജയകുമാർ (നിയമോപദേഷ്ടാവ്), എം ചന്ദ്രദത്തൻ: (ശാസ്ത്ര ഉപദേഷ്ടാവ്), ജോൺ ബ്രിട്ടാസ്: (മാധ്യമ ഉപദേഷ്ടാവ്), പ്രഭാവർമ്മ (പ്രസ് അഡ്വൈസർ), ആർ മോഹൻ (പ്രൈവറ്റ് സെക്രട്ടറി), പി എം മനോജ് (മാധ്യമ ചുമതലയുള്ള അഡി: പ്രൈവറ്റ് സെക്രട്ടറി), പുത്തലത്ത് ദിനേശൻ (പൊളിറ്റിക്കൽ സെക്രട്ടറി), ഇതിനും പുറമേ ഐ എ എസ് കാരനായ ഒരു പ്രൈവറ്റ് സെക്രട്ടറിയും 30 ഓളം പേരടങ്ങുന്ന പഴ്സണൽ സ്റ്റാഫ് വേറെയും.

തീരുന്നില്ല, ഐ ടി രംഗത്ത് മുഖ്യമന്ത്രിയെ സഹായിക്കാൻ, രാജ്യത്തിനകത്തും പുറത്തുമുള്ള മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ ഒന്നിലധികം മാനേജ്മെന്റ് വിദഗ്ദ്ധരെ ലക്ഷങ്ങൾ ശമ്പളം നൽകി "സി എംസ് ഫെല്ലോ" എന്ന തസ്തികയിൽ നിയമിക്കുകയും ചെയ്തിരിക്കുന്നു.

ഇനി രസകരമായ കമ്മീഷനുകളിലൂടെ ഒരു ജൈത്രയാത്ര നടത്താം. വി എസിനെ ഉറക്കി കിടത്താൻ സൃഷ്ടിച്ച ഭരണപരിഷ്കാര കമ്മീഷൻ, ചെറിയാൻ്റെ ചൊറിച്ചിലിന് മരുന്നായി മിഷൻ കോഡിനേറ്റർ, തീപ്പൊരി ചിന്തകൾക്ക് മേൽ തണുത്ത വെള്ളം കോരിയ ജുവജന കമ്മീഷൻ, മൊത്തത്തിൽ ഉണങ്ങിയെങ്കിലും പണം കോരി ഹരിതാഭമാക്കാൻ ടി എൻ സീമ. ഇരുമ്പിൻ്റെ അസുഖം ഭേദമാക്കാൻ മാത്രമായി ബാലകൃഷ് പിള്ളയ്‌ക്ക് മുന്നോക്ക കമ്മീഷൻ. ഡൽഹിയിൽ നിന്ന് പാത്രം നിറച്ച് തരുന്ന സമ്പത്ത് മുഴുവൻ കേരളത്തിലേക്ക് ചുമന്ന് കൊണ്ടു വരാൻ പ്രതിമാസം അൻപത് ലക്ഷം ചിലവുള്ള എം പി അല്ലാത്ത എ സമ്പത്ത്. യു ഡി എഫിനെ പുച്ഛിച്ച് മതിയാകും മുന്നെ നിയമിച്ച ചീഫ് വിപ്പ് കെ രാജൻ. ഇവയെല്ലാം ക്യാബിനറ്റ് പദവികൾ എന്നു മാത്രമല്ല, പാർട്ടി പ്രവർത്തകരെ കുത്തി നിറച്ച കുറെ സ്റ്റാഫുകൾ ഇവർക്ക് പാദസേവകരായി വേറെ. ഇതെല്ലാം കഴിഞ്ഞാണ് മരുന്ന് വാങ്ങിക്കാൻ രണ്ടു കോടി മാസവാടകയിൽ ഹെലിക്കോപ്റ്ററിൽ പറന്ന് നടക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തിരിമറികളിലേക്കും, അഴിമതിയിലേക്കും കടന്നാൽ ഇരുനൂറ് പേജിൻ്റെ ബുക്ക് മതിയാകില്ല. ഈ വിഷയത്തിലെ ചെറിയ ഒരു ഓലപ്പടക്കം എന്ന നിലയിൽ പ്രളയ ഫണ്ട് മാത്രം ഒരു രസത്തിന് പറഞ്ഞ് നിർത്താം. കൊറോണാ സാലറി ചലഞ്ചുമായി സർക്കാർ മുന്നോട്ട് വരുമ്പോൾ സംശയ ദൃഷ്ടിയോടെ അതിനെ സമീപിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും.

Wednesday, 1 April 2020

കഥയല്ലിത്, ജീവിതം.


ഉറക്കമുണർന്ന് വന്നതെ നീർവിളാകത്തിലെ ചില കൊറോണ വറുതികളെ കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചകളാണ് ആദ്യം കണ്ടത്. ഞാൻ കൂടി ഭാഗമായ "കാരുണ്യം നീർവിളാകം" അതിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നൽകാനുദ്ദേശിക്കുന്ന ഭക്ഷ്യ കിറ്റുകളെ കുറിച്ചായിരുന്നു ചർച്ച. അവശ്യവും അനാവശ്യവും കണ്ടറിഞ്ഞ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനെ കുറിച്ച് അംഗങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഈ വിഷയത്തിൽ ആവശ്യക്കാരെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞാനൊരു ആത്മപരിശോധനയ്ക്ക് തയ്യാറായത്. ആരൊക്കെയോ പകർന്നു നൽകിയ
ആഡ്യത്വത്തിൻ്റെ മേലങ്കിയണിഞ്ഞ എന്നാൽ കഷ്ടിച്ച് രണ്ടു നേരം ഭക്ഷണം കഴിക്കാത്ത നൂറു കണക്കിന് കുടുംബങ്ങൾ തീർച്ചയായും നമ്മുക്ക് ചുറ്റും ഉണ്ടന്ന് ഉറപ്പാണ്. വറുതിയുടെ നിർജ്ജീവ നിസ്വനങ്ങൾ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കി അയൽപക്കം പോലും അറിയാതെ കഴിഞ്ഞ ചില നാളുകളിൽ കൂടി പലവട്ടം കടന്നു പോയിട്ടുള്ളതിനാൽ അത്തരം ആളുകൾ നമ്മുക്കിടയിൽ എപ്പോഴും ഉണ്ടാവും എന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയുക.

എൺപത്തിയേഴിൽ തുടങ്ങിയ ആദ്യ വറുതി അവസാനിച്ചത് ഏതാണ്ട് തൊണ്ണൂറ്റി മൂന്നു കളിലാണ്. തുടക്കത്തിൽ കണ്ണിൻ്റെ കോണുകളിലും ആമാശയത്തിൻ്റെ ആഴത്തിലും അമർത്തി ഒതുക്കാൻ ശ്രമിച്ചത്, ക്രമേണ പിടിവിട്ട് പുറത്തു ചാടും എന്ന അവസ്ഥയിൽ ഇരുചെവി അറിയാതെ രണ്ടു വ്യക്തികൾ നീട്ടിയ സ്നേഹ ഹസ്തങ്ങളിലൂടെ ആ വറുതിയെ മറികടക്കാൻ സാധിച്ചത് അതുവരെ സൂക്ഷിച്ച ആഡ്യത്വ മൂടുപടത്തിന് ഒരു ചെറിയ ഓട്ട പോലും വരാതെ സൂക്ഷിക്കാൻ ഞങ്ങളെ സഹായിച്ചു. എടുത്ത് പറയേണ്ട പ്രധാന വ്യക്തി നാട്ടിലെ എല്ലാവരും "പണിക്കരച്ഛൻ" എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ഞാൻ പണിക്കരപ്പൂപ്പൻ എന്ന് വിളിച്ചിരുന്ന പെരുമാറ്റത്തിൽ കാർക്കശ്യക്കാരനായ കല്ലൂർക്കാട് പണിക്കർ എന്ന ഉള്ള് നിറയെ സ്നേഹക്കടൽ സൂക്ഷിച്ചിരുന്ന മനുഷ്യനാണ്. പണിക്കരപ്പൂപ്പൻ ഒന്നും ചോദിച്ചിട്ടില്ല, പക്ഷേ വാങ്ങുന്ന സാധനങ്ങൾക്ക് തോന്നുമ്പോൾ പൈസ എന്ന നിലപാട് എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഞങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി തന്നെയാണന്ന് ഇന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എപ്പോഴെങ്കിലും കിട്ടുന്ന പൈസ കൊണ്ടു ക്കൊടുക്കുമ്പോൾ ലാഘവത്തോടെ എണ്ണി പെട്ടിയിൽ ഇടുമ്പോഴും ഉദ്ദേശം വിഷമിപ്പിക്കരുത് എന്ന് തന്നെയാണന്ന് വ്യക്തം.

രണ്ടാമത്തെയാൾ വീട്ടിലെ അൽപ്പ മാത്രമായ തേങ്ങാ വിലയ്ക്കു വാങ്ങുന്ന "കൊപ്രാത്തട്ടി കൊച്ചാട്ടൻ" ആണ്. സാധാരണ ഗതിയിൽ നാളികേരക്കച്ചവടം കഴിഞ്ഞ് അടുത്ത രണ്ടു പ്രവശ്യം കഴിഞ്ഞാലും പൈസ ചോദിക്കാനോ വാങ്ങാനോ പോകാത്ത വീട്ടിൽ നിന്നും ആഴ്ച്ചയിൽ ഒരിക്കൽ തിരക്കി ചെല്ലുന്ന അവസ്ഥയിലേക്ക് മാറ്റമുണ്ടായത് ശ്രദ്ധിച്ചിട്ടാവാം അദ്ദേഹം ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കാശ് തന്നു തുടങ്ങിയത്. "കൂടുതൽ ഉണ്ടല്ലോ" എന്ന് ആശങ്കപ്പെടുമ്പോൾ "അച്ഛനോടു പറയണം അടുത്ത തവണ ഞാൻ ഇതിങ്ങ് എടുക്കുമെന്ന്" എന്ന് പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ ആ കാശ് എൻ്റെ പോക്കറ്റിലേക്ക് ഒന്നുകൂടി അമർത്തി വച്ചു തരുമായിരുന്നു അദ്ദേഹം. അങ്ങനെ രണ്ട് വ്യക്തികളുടെ ആത്മാർപ്പണത്തിൽ വറുതിക്കാലം അല്ലലില്ലാതെ കടന്നു പോയി എന്ന് പറയുന്നതിൽ അഭിമാനം തോന്നുന്നു.

രണ്ടാമത്തെ വറുതി സൗദിയിൽ എത്തി ബിസിനസ്സ് തുടങ്ങിയതിന് ശേഷമാണ്. ബിസിനസ്സിൽ ആരെയും വിശ്വസിക്കരുത് എന്ന ആപ്തവാക്യം ഒരിടത്തും, മടിയന് ചേരുന്നതല്ല കച്ചവടം എന്ന അപ്തവാക്യം മറുവശത്തും നിലനിൽക്കുമ്പോഴാണ് ഇതിൻ്റെ എല്ലാം ആകെത്തുകയായ ഞാൻ ബിസിനസ്സ് ചെയ്യാൻ പടച്ചട്ടയും കെട്ടിയിറങ്ങിയത്. ഭലമാേ ധിം തരികിട തോം. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രസ്ഥാനം, അനുകമ്പയുടേയും വിശ്വസത്തിൻ്റേയും ലേബലൊട്ടിച്ച് കൂടെ നിർത്തിയ സുഹൃത്ത് സൗദിയുടെ കൂടെക്കൂടി പിടിച്ചെടുത്തു. കമ്പനിയുടെ അക്കൗണ്ടിൽ കിടന്ന പൈസയുമായി സൗദി പോയി, എല്ലാം മനസ്സിലാക്കി കൂടെ നിന്ന മറ്റാെരു ആത്മാർത്ഥ സുഹൃത്ത് ഒരു മുന്നറിയിപ്പും ഇല്ലാതെ ടിക്കറ്റും എടുത്ത് നാട്ടിലേക്കും വണ്ടി കയറി. രണ്ടു ചെറിയ കുട്ടികളുമായി കുടുംബം വറുതിയിലേക്ക് വീണു.

അൻപത് പൈസയ്ക്ക് പോലും വിലയുണ്ടന്ന് തിരിച്ചറിഞ്ഞ കാലത്ത് നാട്ടിലെ പണിക്കരപ്പൂപ്പനും കൊപ്രാത്തട്ടി കൊച്ചാട്ടനും ഇവിടെയും പുനർജനിച്ചു എന്ന് പറയുന്നതാവും ശരി. പതിവായി അൽപ്പം ആർഭാടമായി സാധനങ്ങൾ വാങ്ങുന്ന ഞാൻ പതിവിന് വിപരീതമായി കുപ്പൂസിലേക്കും ഉള്ളിയിലേക്കും കിഴങ്ങിലേക്കും മാത്രം താണുപോകുന്നത് ശ്രദ്ധിച്ചിട്ടാവും സൂപ്പർ മാർക്കറ്റിലെ മലപ്പുറത്തുകാരൻ സലിം കാര്യം അന്വേഷിച്ചത്. അഭിമാനം അവസ്ഥയെ വിവരിക്കാൻ സമ്മതിച്ചില്ല എങ്കിലും, അദ്ദേഹത്തിന് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായി. "സാർ ഇവിടുന്ന് പഴയത് പോലെ സാധനങ്ങൾ എടുത്തോളുക, എന്ന് പൈസ കിട്ടുമോ അന്ന് തന്നാൽ മതി, അത് എത്ര നാൾ കഴിഞ്ഞാലും". അവിടെ ഒരാൾ കൂടി എനിക്ക് ആത്മവിശ്വാസം പകരാനും കൂടെ നിൽക്കാനും ഉണ്ടായി. എൻ്റെ എക്കാലത്തേയും പ്രിയ സുഹൃത്ത് സുൾഫിക്കറും വാമഭാഗം ജൂബിയും. ആത്മവിശ്വാസം പകരുന്ന ഈ രണ്ടു വ്യക്തികളും കൂടിയായപ്പോൾ എനിക്ക് വീണ്ടും പുനർജന്മമുണ്ടായി എന്ന് പറയുന്നതിലും അഭിമാനം തന്നെ.

എഴുതിയത് ഒരു കഥയല്ല, ജീവിതം തന്നെയാണ്. വറുതിയുടെ കാലത്ത് കൂടെ നിൽക്കുമ്പോൾ, അത് അനുഭവിക്കുന്നവർക്ക് അഭിമാന ക്ഷതം തട്ടാതെ കൂടെ നിൽക്കുന്നിടത്തോളം മറ്റൊരു ആത്മവിശ്വാസം പകർന്നു കൊടുക്കാനില്ല. അഞ്ഞൂറ് രൂപയുടെ ഒരു കിറ്റ് കൊടുത്തിട്ട് അതിൻ്റെ ഫോട്ടോ പ്രദർശിപ്പിക്കുമ്പോൾ നമ്മെ കാരുണ്യ പ്രവർത്തകൻ എന്ന രീതിയിൽ പ്രകീർത്തിക്കാൻ കുറെയധികം ആളുകൾ ഉണ്ടാവും എന്നാൽ പ്രദർശനം ഒഴിവാക്കിയാൽ ഒരു കുടുംബത്തിന് കിട്ടുന്ന ആത്മാഭിമാനത്തിന് ചിലപ്പോൾ ലക്ഷങ്ങൾ വിലയിട്ടാലും മതിയാവില്ല. അതേപോലെ തന്നെ പുണ്യമാണ്, വയറു വിശക്കുന്നു എന്ന് യാചിക്കാൻ ഒരാൾക്ക് അവസരം കൊടുക്കാതിരിക്കുന്നതും. അപരിചിതൻ്റെ അവസ്ഥയെ മനസ്സിലാക്കാൻ ഒരു പക്ഷേ കഴിഞ്ഞു എന്ന് വരില്ല, പക്ഷേ തൊട്ടടുത്ത് നിൽക്കുന്ന, അറിയുന്ന ഒരാളെ മനസ്സിലാക്കാൻ പറ്റിയ പണിക്കരപ്പൂപ്പനോ, കൊപ്രാത്തട്ടി കൊച്ചാട്ടനോ, മലപ്പുറത്തുകാരൻ സലീമോ, സുൾഫിയോ ആവാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും. ശ്രമിക്കൂ.

Tuesday, 31 March 2020

പ്രിയപ്പെട്ട രാഹുല്‍

കോവിഡ് അഥവാ കൊറോണയുടെ ആക്രമണം എത്ര ഭീകരമാണന്നും, ഒരു ജനതയെ ഏതൊക്കെ തരത്തിൽ അത് ബുദ്ധിമുട്ടിക്കും എന്നും തിരിച്ചറിഞ്ഞ ദിവസമാണ് ഇന്ന്. അതിനാൽ ഇതുവരെ ഉണ്ടായ ആശങ്കളേക്കാൾ പതിന്മടങ്ങ് ആശങ്കാകുലനാണ് ഞാനിന്ന്. മനസ്സ് കൊണ്ട് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയാത്ത, വിശ്വസിക്കാൻ കഴിയാത്ത ഒരു മരണം നടന്നിരിക്കുന്നു. എന്നാൽ അത് ഒരു കൊറോണ മൂലമുള്ള വിടവാങ്ങൽ അല്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നു. കേവലം 19 വയസ്സുള്ള ഡിഗ്രി വിദ്യാർത്ഥി, എൻ്റെ കുടുംബ സുഹൃത്തിൻ്റെ മകൻ ആകസ്മികമായി വിട്ടു പോയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് പോയ മകൻ, നാല് ദിവസം മുമ്പ് വരെ കളിച്ചും ചിരിച്ചും നടന്ന മകൻ ഇന്ന് വിട പറഞ്ഞിരിക്കുന്നു.

അച്ഛനും അമ്മയും അനുജനും ഇവിടെ. അവർക്ക് നാട്ടിലേക്ക് പോകാൻ ഒരു മാർഗ്ഗവുമില്ല. മകനെ അവസാനമായി ഒന്ന് കാണാൻ കഴിയാത്ത അച്ഛൻ്റെയും അമ്മയുടേയും മാനസികനിലയോർത്തു നോക്കു. നാട്ടിൽ അവനോട് ഒപ്പം നിൽക്കാൻ ബന്ധുക്കളെ പോലും ലോക്ക് ഡൗൺ അനുവദിക്കുന്നില്ല എന്ന് ഓർക്കുമ്പോഴാണ് സങ്കടം. അവസാനമായി അവനെ യാത്രയക്കാൻ പോലും കഴിയാത്ത അവരുടെ ഗതികേടിനെ ഓർത്ത് മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.

കൊറോണ മനുഷ്യനെ കൊല്ലുന്ന ഒരു വൈറസ് മാത്രമല്ല, ശപിക്കപ്പെട്ട ഈ ഒരു കാലത്തെ കൂടി ആ പേര് വിളിക്കണം.

പ്രിയ രാഹുല്‍ മോന് മനസ്സിന്‍റെ ആഴങ്ങളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Sunday, 29 March 2020

അത്യാധുനീക കാലത്തെ മാനവീക മുഖം മൂടികള്‍!

പണ്ട് പൊട്ടക്കഥകളും കവിതകളും എഴുതി പ്രസാധകർക്ക് അയച്ച് കൊടുത്ത് നാലോ അഞ്ചോ പ്രസിദ്ധീകരണങ്ങൾ വരാൻ കാത്തിരിക്കുമായിരുന്നു. രണ്ട് മാസത്തിനു ശേഷവും അനക്കം ഒന്നും കണ്ടില്ലങ്കിൽ മേൽപ്പറഞ്ഞ വാരികയ്ക്കും അതിൻ്റെ വേസ്റ്റ് ബോക്സിനും ചരമഗീതമെഴുതി സ്വയം അടങ്ങും. എന്നാൽ ഇന്ന് ഫേസ്ബുക്ക് പോലെയുള്ള ഓൺലൈൻ മീഡിയകൾ ഒരു മികച്ച മാധ്യമമാണ്. എഴുത്തിന് മേൻമയുടെ മേനി നടിക്കാനാകില്ലങ്കിലും എന്നെപ്പോലെയുള്ള എഴുത്ത്, വായനാ രോഗികൾക്ക്, മറ്റുള്ളവരിലേക്ക് ആ രോഗം പകർത്തണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുള്ളവർക്ക്
പ്രത്യേകിച്ചും സോഷ്യൽ മീഡിയ ഒരു അനുഗ്രഹം തന്നെയാണ്.

എന്നാൽ മറിച്ച് ചിന്തിച്ചാൽ സോഷ്യൽ മീഡിയകൾ കറുകറുത്ത ഒരു മൂടുപടം കൂടിയാണ്. തങ്ങളുടെ കറുത്ത മുഖത്തെ പിന്നിൽ അടക്കി നിർത്തി വെളുപ്പിൻ്റെ വെളിച്ചത്തെ മാത്രം പുറത്ത് കാണിക്കാൻ ശ്രമിക്കുന്നവരുടെ ഒരു ശ്രേണി, അതും കൂടിയാണ് സോഷ്യൽ മീഡിയ. മതവും ജാതിയും രാഷ്ട്രീയവും എന്തിനേറെ തങ്ങളിലെ യഥാർത്ഥ വ്യക്തിത്വത്തെ തന്നെ മറ്റൊന്നായി അവതരിപ്പിച്ച് സസുഗം വാഴുന്നവർ ധാരാളമുണ്ട് ഇവിടെ.

ഉദാഹരണമായി പറഞ്ഞാൽ ഈ അടുത്ത കാലത്ത് ഫേസ്ബുക്കിലെ ഒരു മുന്തിയ ഇനത്തിൽ പെട്ട നായർ മഹിള തന്‍റെ വാൽ മുറിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റിറ്റിട്ടു. ധാരാളം സോഷ്യലിസ്റ്റ് കമൻ്റുകൾ വന്നപ്പോൾ, അതിൽ ഉൾപ്പുളകിതയായി ലവ് സ്റ്റിക്കറുകൾ തള്ളി ആരാധകരുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തികച്ചും അരസികനായ എൻ്റെ രംഗപ്രവേശം. അല്ലയോ പ്രിയ മഹതി, താങ്കൾ ഫേസ് ബുക്കിൽ വാൽ മുറിച്ചിട്ട് കാര്യമില്ല SSLC ബുക്ക് മുതൽ മുകളിലോട്ട് വിവാഹ പത്രത്തിൽ വരെയുള്ളത് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുറിക്കണം. ഒപ്പം ജാതി കോളത്തിൽ നിന്ന് നായർ കോണകം അഴിച്ച് താഴെയിടണം എന്ന എൻ്റെ ആവശ്യത്തെ ദേഷ്യ സ്മൈലിയും സ്റ്റിക്കറും ഇട്ട് പ്രതിഷേധിക്കുക മാത്രമല്ല, ആരാധക വൃന്ദത്തിൻ്റെ പൂരപ്പാട്ടിന് നടുവിലേക്ക് നിർദ്ദാക്ഷണ്യം വലിച്ചെറിയുകയും ചെയ്തു. മഹതിയുടെ പ്രൊഫൈൽ പിന്നെ ചെക്ക് ചെയ്തപ്പോൾ Not available ആയിരുന്നു. നമ്മെ ബ്ലോക്കിയെന്ന്, മനസ്സിലായില്ലേ?. അങ്ങേയറ്റം കടുത്ത ജാതിമത വർഗ്ഗീയത ഉള്ളിൽ സൂക്ഷിച്ച് നാലു ലൈക്കിനുള്ള ഉടായിപ്പ്സ് എന്ന് വളരെ സിമ്പിളായി പറയാൻ കഴിയുന്ന പല സംഭവങ്ങളിൽ ഒന്നാണ് ഇത്.

ഫേസ് ബുക്കിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ജാതി പറഞ്ഞ് ഊറ്റം കൊള്ളുന്നവരെ ധാരാളമായി കാണാറുണ്ട്. ഹിന്ദുവിലെപ്പോലെ ജാതീയ ഒരു വാലുകളോ അല്ലങ്കിൽ വിളിപ്പേരുകളോ വച്ച് വേർതിരിച്ച് നിർത്തുന്നില്ല എങ്കിലും, എല്ലാ മതത്തിലും അത് നിലനിൽക്കുന്നു എന്നത് സത്യമാണ്. ഒരിക്കൽ സ്വന്തം സഹോദരി ഒരുവനൊപ്പം ഇറങ്ങിപ്പോയ സങ്കടം എന്‍റെ ഒരു സുഹൃത്ത് പങ്കുവച്ചപ്പോൾ "സ്വസമുദായത്തിൽ നിന്നുള്ള ഒരുവനോടൊപ്പം ആയിട്ടും സാമാന്യം ചുറ്റുപാടുകൾ ഉള്ളവനായിട്ടും നിനക്കെന്തേ സങ്കടം" എന്ന എന്‍റെ ചോദ്യത്തിന് മറുപടി കിട്ടിയപ്പോഴാണ്, മുസ്ലീം സമുദാത്തിൽ പോലും അത്തരം ഒരു ജാതി വ്യവസ്ഥ പരോക്ഷമായി നിലനിൽക്കുന്നു എന്ന അറിവ് എനിക്ക് ഉണ്ടായത്. പുത്യാപ്ല ബാർബർ വിഭാഗം ആണന്നതായിരുന്നു അവന്‍റെ സങ്കടത്തിന് കാരണം. മറ്റൊരു ഉദാഹരണമായി കെവിന്‍റെ പ്രമാദമായ കൊലപാതകം നമ്മുക്ക് മുന്നിൽ പച്ചയ്ക്ക് ചിരിച്ച് നിൽക്കുന്നു.

ഹിന്ദു മിത്തോളജിയിൽ ഉയർന്നു വന്ന സംസ്കാരമെന്ന നിലയിലും, അതിൽ നിന്ന് കാലക്രമേണ വിഭജിച്ചു പോയ വിഭാഗങ്ങൾ എന്ന നിലയിലും, ഇന്ത്യയിലെ ഹിന്ദു ഇതര മതങ്ങളിൽ നിന്ന് ഇത്തരം ചിന്തകളെ പടിയിറക്കി പിണ്ഡം വച്ചു കളയാം എന്ന് കരുതുന്നതു തന്നെ ഒരു തരത്തിൽ വ്യാമോഹമാണ്. ഒരിക്കൽ ഞാനും കൂടി പങ്കെടുത്ത ഞങ്ങളുടെ അടുത്ത ഒരു ഇടവകപ്പള്ളിയിലെ ഒരു വിവാഹ സൽക്കാര ചടങ്ങിനിടയിൽ പയ്യന്‍റെ സുഹൃത്തുക്കളായ ഞങ്ങൾ ഹിന്ദുക്കളാണന്ന് തിരിച്ചറിഞ്ഞ വികാരിയച്ചൻ അദ്ദേഹത്തിന്‍റെ ബ്രാഹ്മണ പാരമ്പര്യത്തെ കുറിച്ച് ഊറ്റം കൊണ്ട് സംസാരിച്ചത് വെറും നേരമ്പോക്കല്ല, മറിച്ച് കൃത്യമായി ജാതി പറച്ചിൽ ആണന്നു തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. മറ്റൊരിക്കൽ എന്‍റെ ഒരു സുഹൃത്ത് അവർ "പണ്ട് മലബാർ ലഹളയുടെ കാലത്ത് മതം മാറ്റപ്പെട്ട ബ്രാഹ്മണർ" ആണന്ന് പറഞ്ഞു വച്ചതും ക്രിത്യമായ ജാതി ഹുങ്ക് തന്നെ.
ഇതിന് രസകരമായ ഒരു മറുവശവും ഉണ്ട്. അടിച്ചമർത്തപ്പെട്ടവർ എന്ന് കേഴുന്നവരാണ് ഇക്കൂട്ടർ. പണ്ടെങ്ങോ തലമുറക്കപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ബ്രാഹ്മണിക്കൽ കാലഘട്ടത്തിലെ പീഡിക്കപ്പെട്ട വിഭാഗത്തിൻ്റെ പന്മുറക്കാർ എന്ന കോംപ്ലക്സിൻ്റെ യഥാർത്ഥ അടിമകളാണ് ഇക്കൂട്ടർ. അന്നും ഇന്നും ജാതിയെന്നാൽ പണമാണന്ന് അറിയാത്ത ജനുസ്സിൽ പെട്ടവരല്ല ഇവരെങ്കിലും, മറ്റൊരു തരത്തിലാണ് എങ്കിലും ഇവരും പറയാൻ ഉദ്ദേശിക്കുന്നത് ജാതി തന്നെയാണ്. മുൻപ് ആറന്മുള സ്റ്റേഷനിൽ ചാർജ് എടുത്ത ദളിത് വിഭാഗത്തിൽ പെട്ട എസ് ഐ ഉന്നതർ എന്ന് അദ്ദേഹം മാർക്കിട്ടവരെ മനപ്പൂർവ്വമായി അടിച്ച ശേഷം "ദളിതന്‍റെ കയ്യിൽ നിന്ന് അടി കിട്ടിയതല്ലേ, കുളിച്ചിട്ട് വീട്ടിൽ കയറിയാൽ മതി" എന്ന് പറഞ്ഞ് സോപ്പ് വാങ്ങി നൽകുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതേ പോലെ തന്നെയാണ് ഈ അടുത്ത കാലത്ത് വർഗ്ഗീയ സ്പ്രേ നേരിട്ട ബിന്ദു അമ്മിണിയുടെ വിലാപവും നാം കേട്ടതാണ്.
പറഞ്ഞ് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല. ഇതൊരു സുവർണ്ണാവസരമാണ്. പ്രളയക്കെടുതികൾ നമ്മെ ഒന്നും പഠിപ്പിച്ചില്ല എങ്കിലും ഈ കൊറോണ ഘട്ടം നമ്മൾ ചില പ്രതിജ്ഞകൾ എടുക്കേണ്ടിയിരിക്കുന്നു. വൈറസുകൾക്ക് മനുഷ്യൻ്റെ കുലത്തിൻ്റെ ശത്രുക്കളാണ്. അവയ്ക്ക് ജാതിയും മതവും രാഷ്ട്രീയവും രാജ്യവും സമ്പത്തും സാഹോദര്യവും ഉച്ചനീചത്വങ്ങളും ഇല്ല. സ്വർഗ്ഗ നരക വിധി പറച്ചിലുകളില്ല, ദൈവത്തോടോ സാത്താനോടോ ചോദ്യേത്തര പംക്തികൾ ഇല്ല. മത ഗ്രന്ഥങ്ങളിലെ സൂക്തങ്ങളെ അപഗ്രഥിക്കാനറിയില്ല. അതിന് മനുഷ്യൻ എന്ന ജീവിക്കുന്ന ഒരു ശത്രുവിനെ മാത്രം അറിയാം.