സത്യത്തിൽ കൊറോണ ഭയപ്പെടേണ്ട ഒരു അസുഖമല്ല. വൈറസ് വ്യാപിച്ച 90% ആളുകൾക്കും ഒരു തുമ്മൽ ലക്ഷണം പോലും ഉണ്ടാക്കാത്ത സാധാരണ ഒരു വൈറൽ ഫീവറിനേക്കാൾ കുറഞ്ഞ മരകശേഷിയുള്ള വൈറസ്, പക്ഷേ അതിൻ്റെ വ്യാപന ശേഷി മറ്റേത് വൈറസിനേക്കാൾ കൂടുതലാണന്ന് മാത്രം. ഇന്ന് രോഗം ക്രമാതീതമായി വ്യാപിക്കുന്നതും അതിൻ്റെ വ്യാപനശേഷിയിയുടെ പ്രത്യേകത കൊണ്ടും ആണ്. ആശാ പ്രവർത്തകർ, പഞ്ചായത്തിലെ മെംബർന്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിങ്ങനെ സർക്കാർ സംവിധാനങ്ങളുടെ അഹാേരാത്രമുള്ള കൃത്യവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കു പോലും ഇത്തരം ഒരു അവസ്ഥയെ തടയാൻ കഴിഞ്ഞില്ല എങ്കിൽ അത് രോഗത്തിൻ്റെ വ്യാപന സ്വഭാവത്തെ സൂചിപ്പിക്കുന്നു
കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് സർക്കാർ തലത്തിൽ എടുക്കേണ്ട സുപ്രധാന തീരുമാനങ്ങൾ ഉണ്ട്. സമ്പന്നരും അതിസമ്പന്നരും ധാരാളമുള്ള കേരള ജനതയ്ക്ക് മുന്നിൽ സ്വകാര്യ ആതുരാലയങ്ങൾ തുറന്നു പ്രവർത്തിച്ച് കോവിഡ് ചികിൽസയ്ക്ക് അനുമതി കൊടുത്താൽ തന്നെ സർക്കാരിന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെ കരകയറാൻ കഴിയും, ഒപ്പം ലോക്ക്ഡൗൺ മുതൽ പ്രതിസന്ധിയിലായിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അതൊരു ആശ്വാസവുമായേക്കാം. സമ്പന്നരായ രാജ്യങ്ങൾ പോലും ചെയ്യാത്ത തരത്തിൽ, ലക്ഷണങ്ങൾ കാണിക്കാത്ത പോസിറ്റീവ് രോഗികളേയും സർക്കാർ ആശുപത്രികളിൽ കിടത്തി ചികിൽസിക്കുന്ന സമ്പ്രദായമാണ് ഇന്ന് നിലവിൽ ഉള്ളത്. അവർക്ക് ഒരിക്കലും കോവിഡ് ഒരു പ്രശ്നമായി മാറില്ല എന്നും, ആൻ്റിബോഡി സ്വയം ഉൽപ്പാദിപ്പിച്ച് നെഗറ്റീവ് ആയി മാറും എന്നും ഉത്ബോധിപ്പിച്ച്, വിദേശരാജ്യങ്ങളിലേത് എന്ന പോലെ ശക്തമായ ഹൗസ് കോറൻ്റയിൻ നിർദ്ദേശിക്കുന്നതാവും അഭികാമ്യം. ദിവസവും പാരസെറ്റാമോൾ എടുത്ത് കൊടുക്കുന്നതിന് സൗജന്യ സർക്കാർ സംവിധാനങ്ങൾ വേണം എന്ന വാശി പൊതു ജനങ്ങളും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
ഇനി മുതൽ സർക്കാർ സംവിധാനങ്ങൾ പ്രായമായവർക്കും, കുട്ടികൾക്കും സമൂഹത്തിൽ താഴെക്കിടയിൽ നിൽക്കുന്നവർക്കും മാത്രമാണ് എന്ന ഒരു പ്രഖ്യാപനം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായാൽ പോലും എതിർക്കാൻ പ്രതിപക്ഷം പോലും തയ്യാറാകും എന്ന് വിശ്വസിക്കുന്നില്ല. ഇറ്റലിയിൽ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന ടെലി മെഡിസിൻ സംവിധാനം കേരളത്തിലെ സാഹചര്യങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. ഒപ്പം നിലവിലുള്ള കുറച്ച് ആംബുലൻസ് സംവിധാനങ്ങൾ സഞ്ചരിക്കുന്ന ഫാർമസികൾ ആയി മാറ്റിയെടുത്താൽ ജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ഒരു ഫോൺ കോളിൽ വീട്ടിൽ എത്തുന്നത് ആശ്വാസമാകും. വലത് ഇടത് എന്ന വേർതിരിവില്ലാതെ എല്ലാ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക കായിക സംഘടനകളേയും പ്രവർത്തകരേയും ഏകോപിപ്പിച്ച് പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഒരു കമ്മറ്റിയുണ്ടാക്കി അവരെ അവശ്യമരുന്ന് ഭക്ഷണ വിതരണം ഏൽപ്പിക്കുന്നതും ചിന്തിക്കാവുന്ന കാര്യമാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, കോവിഡ് വ്യാപനം ഇത്തരത്തിൽ നീങ്ങുകയാണങ്കിൽ സാമ്പത്തിക പരാധീനതകൾ ഉളള ഒരു സർക്കാരിന് പിടിച്ചു നിൽക്കുക പ്രയാസമാകും. അവരുടെ തീരുമാനങ്ങൾ തികച്ചും പോസിറ്റീവായി ഉൾക്കൊണ്ട് അതിനോട് സഹകരിക്കാൻ നാം പൊതുജനം തയ്യാറാവേണ്ടി വരും.
No comments:
Post a Comment