. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 4 March 2022

കുറ്റകൃത്യങ്ങളുടെ വ്യാപാരികള്‍

സൗദി അറേബ്യയിൽ വന്ന് മൂന്നു നാല് വർഷത്തിന് ശേഷമാണ് ഇനി പറയുന്ന സംഭവം നടക്കുന്നത്. അന്ന് വർക്ക് ചെയ്തിരുന്ന കമ്പനിയുടെ റിയാദിലെ മലാസിലുള്ള ഓഫീൽ നിന്ന് സ്റ്റാഫ് അക്കോമഡേഷൻ സ്ഥിതി ചെയ്യുന്ന ഷുമൈസിയിലേക്ക് പോകുകയായിരുന്നു ഞാൻ. ഷുമൈസിയോട് അടുക്കുന്ന വേളയിൽ, സൗദി അറേബ്യൻ തെരുവുകളിൽ സാധാരണ കാണാത്ത ഒരു ആൾക്കൂട്ടം എന്നിലെ മലയാളി കൗതുകത്തെ ഉണർത്തി. ശ്രദ്ധിച്ചപ്പാേൾ ഏറിയ പങ്കും മലയാളികളാണ് കൂട്ടത്തിലുണ്ടായിരുന്നത്, അപൂർവ്വമായി പാക്കിസ്ഥാനികളും, ബംഗാളികളും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് വാഹനത്തിൽ നിന്ന് ഇടയ്ക്കിടെ അനൗൺസ്മെൻറ് വരുന്നുണ്ടായിരുന്നു. കുറച്ചു അകലെ വണ്ടി പാർക്ക് ചെയ്ത് ഞാനും ഡ്രൈവറും അവിടേക്ക് ചെന്നു.

ഒരു കൊലപാതകമാണ്, അതും മലയാളി കുടുംബം. ഭർത്താവ് തലയ്ക്ക് അടിയേറ്റും, ഭാര്യ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടും, രണ്ടു വയസ്സുള്ള കുട്ടി കസേരയിൽ കെട്ടിവച്ച് വായിൽ തുണി തിരുകി വയ്ക്കപ്പെട്ടും, അതിനീചമായ കൊലപാതകം. മൂന്നാം ദിവസം തൊട്ടയൽവക്കത്തെ പാക്കിസ്ഥാനി ഫ്ലാറ്റിൽ നിന്നും അതികഠിനമായ ദുർഗന്ധം ഉണ്ടാവുന്നു എന്ന് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുറംലോകം അത്തരം ഒരു അത്യാഹിതം അറിയുന്നത് തന്നെ. സൗദി അറേബ്യൻ സാഹചര്യത്തിൽ അത്തരം ഒരു സ്ഥലത്ത് അധികനേരം നിന്നാൽ സംഭവിക്കുന്ന നിയമപരമായ പ്രശ്നങ്ങളെ ഓർത്ത് ഞാനും ഡ്രൈവറും അൽപ്പ സമയത്തിനുള്ളിൽ പിൻവാങ്ങി. പക്ഷേ അതിക്രൂരമായ കൊലപാതകം എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ തന്നെ പ്രസ്തുത കൊലപാതകത്തെ സംബന്ധിച്ചും അതിൻ്റെ തുടർ നടപടികളെ സംബന്ധിച്ചും എൻ്റെ ദിനേനയുള്ള ഓഫീസ് യാത്രകളിൽ അന്വോഷിച്ചു കൊണ്ടിരുന്നു.

എന്തായാലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കൊലപാതകിയെ പോലീസ് പിടികൂടി, അത് തൊട്ടടുത്ത ഫ്ലാറ്റിലെ, പോലീസിനെ ഫ്ലാറ്റിലെ ദുർഗന്ധത്തെ കുറിച്ച് അറിയിച്ച അതേ പാക്കിസ്ഥാനി തന്നെ ആയിരുന്നു. ഒരു കൊലപാതകത്തെ കുറിച്ച് വിവരം സദുദ്ദേശത്തോടെ പുറംലോകത്തെ അറിയിക്കുകയും, ആത്മവിശ്വാസത്തോടെ അന്വോഷണ സംഘത്തോട് പരമാവധി സഹകരിക്കുകയും ചെയ്യുക വഴി, അയാളിലേക്കുള്ള സംശയമുനയെ കുറച്ചു ദിവസത്തേക്കെങ്കിലും വഴിതിരിച്ചു വിടാൻ അയാൾക്ക് കഴിഞ്ഞു. അതിസമർത്ഥനായ ഒരു കുറ്റവാളികൾക്ക് മാത്രം കഴിയുന്ന ഒന്ന്.

ആ കുടംബത്തോട് ഏറ്റവും അടുത്തു പെരുമാറുന്ന കൊലയാളി, അവരുടെ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു. അന്നേ ദിവസം ഭർത്താവ് ജോലിക്ക് പോയപ്പോൾ കതക് മുട്ടുന്നത് ഭയ്യ ആയത് കൊണ്ട് തുറക്കാൻ വീട്ടമ്മയ്ക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. പ്രണയാഭ്യർത്ഥന തമാശയായി എടുത്ത് പിന്നീട് ശബ്ദം മാറിയപ്പോൾ പുറത്ത് പോകാൻ പറഞ്ഞു എങ്കിലും ഭയ്യ കതക് പൂട്ടുകയാണ് ചെയ്തത്. അമ്മയെ ആക്രമിക്കുന്നത് കണ്ട കുട്ടി നിലവിളിച്ച് കരയാൻ തുടങ്ങിയപ്പോൾ പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിവച്ച് വായിൽ തുണി കുത്തിത്തിരുകി, ശേഷം വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത്
കൊന്നു കളഞ്ഞു. പിന്നെ ഭർത്താവ് വരാനായി റൂമിൽ തന്നെ കാത്തിരുന്നു. ഭർത്താവ് വന്നപ്പോൾ അയാളെയും കൊന്നു. ഭീകരമായ അവസ്ഥ എന്തെന്നാൽ ജീവനോടെ ഒരു രണ്ടു വയസ്സുകാരൻ ഇതെല്ലാം ദൃസാക്ഷിയാകുകയായിരുന്നു. ആ കുഞ്ഞ് മരിച്ചത് പിന്നെയും രണ്ടു ദിവസത്തിന് ശേഷം നിർജ്ജലീകരണം മൂലമായിരുന്നു എന്നതാണ് ഹൃദയം നിന്ന് പോകുന്ന സത്യം. വളരെ അടുത്ത് ഇടപെടുന്ന സ്ത്രീയോട് തോന്നിയ ലൈംഗികാസക്തി ഉണ്ടാക്കിയ അവിശ്വസിനീയമായ സംഭവങ്ങളാണ് ഞാൻ മുകളിൽ വിവരിച്ചത്.

എന്തിനോടും ഉള്ള അമിതാസക്തി ഇത്തരം സാഹചര്യങ്ങളിലേക്ക് ഏത് മനുഷ്യരേയും നയിക്കാം എന്നതാണ് ഈ സംഭവത്തിലെ കാതലായ സന്ദേശമായി ഞാൻ പറയാൻ ആഗ്രഹിച്ചത്. പണത്തോട്, അധികാരത്തോട്, മദ്യത്തോട്, ലൈംഗികതയോട് എന്തിനേറെ സമൂഹം നല്ലത് കെട്ടത് എന്ന് വിലയിരുത്തുന്ന എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ നേർരേഖയിൽ നിന്ന് വഴിതിരിച്ചു വിടും എന്നതിന് ഇതേ പോലെ നൂറ് ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.

ഇന്ന് നാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന രാഷ്ട്രീയ മത വ്യക്തിപരമായ ഏറിയ പങ്ക് കേസുകളും പണത്തോടും അധികാരത്തോടുമുള്ള ആസക്തിയിലേക്ക് ചേർത്ത് വയ്ക്കാനാണ് എനിക്ക് തോന്നുന്നത്. അല്ലങ്കിൽ അധികാരത്തിൽ ഇരിക്കുന്നവർ, സമൂഹത്തിൽ വിലയും നിലയുമുള്ളവർ, സാമാന്യത്തിൽ കൂടുതൽ ശമ്പളവും വരുമാനവുമുള്ളവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെ എന്തിനോട് ചേർത്ത് വയ്ക്കും. കൊലപാതകമായാലും. മോഷണമായാലും, അവയില്‍ എല്ലാം മേൽപ്പറഞ്ഞ പാക്കിസ്ഥാനി മുഖങ്ങൾ കാണാൻ കഴിയുന്നുണ്ട്. എല്ലാ രാഷ്ട്രീയ മത പാർട്ടികളുടേയും അതിലെ നേതാക്കന്മാരുടേയും കാര്യത്തില്‍ പ്രത്യേകിച്ചും.

2 comments: