. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 15 April 2022

അത്യാധുനിക കാലത്തെ ധര്‍മ്മപുരാണം.

കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ദൈവന്ജര്‍ എന്ന് കേട്ടിട്ടുണ്ട്. ഇന്ന് നമ്മെ ഭരിക്കുന്നവരുമായി ഒരു സാമ്യവുമില്ലാത്ത കൃതി.

ഒ വി വിജയന്‍റെ ധർമ്മപുരാണത്തിൽ ഇങ്ങനെ പറയുന്നു.

പ്രജാപതിയ്ക്ക് തൂറാൻ മുട്ടി. രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനർഘ നിർഗ്ഗളം ബഹിർഗമിച്ചു. പുറത്തേക്ക് വമിച്ച ദുർഗ്ഗന്ധത്താൽ ദർബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്‍റെയും മനം പുരട്ടി.

പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ്ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല. ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു.

കൊട്ടാരം ദർബാറിന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു. പ്രജാപതി കീഴ്ശ്വാസം വിട്ടു. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം.അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ.

നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി.ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി.

സ്തുതിപാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീക്ഷ്ണത കൂടി കൂടി വന്നു.

പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികൾ ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു. എതിർക്കുന്നവരെ കണ്ടെത്താൻ ഭാഗവതർ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളിൽ നഗരവീഥികളിൽ ജനപഥങ്ങളിൽ പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവർ ഭേദ്യം ചെയ്തു. സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മണ്ടൻ പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു. രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി. പുഴുത്ത് നാറി.

അപ്പോഴും രാജ കിങ്കരൻമാരും രാജഭക്തൻമാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതി ഭക്തർ അയൽനാടുകളിൽ ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി....

ആർപ്പ് വിളിച്ചു. പ്രജാപതി നീണാൾ വാഴട്ടെ...

ധർമ്മ പുരാണം ; ഭാരതഖണ്ഡം

No comments:

Post a Comment