ഇന്ന് ഞങ്ങൾ നീർവിളാകം നിവാസികൾക്ക് ഏറ്റവും പ്രത്യേകതയുള്ള ഒരു ദിനമാണ്. കൊറോണക്കാലമല്ലായിരുന്നു എങ്കിൽ നീർവിളാകത്തിൻ്റെ ഒരേയൊരു ആഘാേഷത്തിന് തുടക്കം കുറിക്കുന്ന ദിനം. അതെ ഇന്നാണ് ഞങ്ങൾ എല്ലാം അപ്പൂപ്പൻ, അച്ഛൻ എന്നൊക്കെ ഭക്ത്യാദരപൂർവ്വം വിളിക്കുന്ന നിർവിളാകേശൻ ശ്രീ ധർമ്മശാസ്താവിൻ്റെ 11 ദിവസത്തെ ഉത്സവ നാളുകൾക്ക് കൊടിയേറുന്ന ദിനം. ഇതേ ദിവസം തന്നെയാണ് ശബരിമലയിലും ഉത്സവത്തിന് കൊടിയേറുക.
ലക്ഷക്കണക്കിന് ഏക്കറിൽ പരന്ന് കിടക്കുന്ന ഇപ്പോഴും സർക്കാർ നേതൃത്വത്തിൽ സജീവമായി കൃഷി ചെയ്യുന്ന നീർവിളാകം പാടശേഖരങ്ങളുടെ വിളവെടുപ്പ് ഉത്സവമായി കൂടി ക്ഷേത്രോത്സവത്തെ വിശേഷിപ്പിക്കാം. നീർവിളാകത്തെ ഏതാണ്ട് എല്ലാ വീടുകൾക്കും നെൽപ്പാടങ്ങൾ ഉണ്ട്. അവിടെ നിന്ന് വിളവെടുക്കുന്ന നെല്ലുകൊണ്ട് നീർവിളാകേശന് മുന്നിൽ നെൽപ്പറയിടുന്നത് ഈ ഉത്സവത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.

ഉത്സവലഹരിയുടെ സന്തോഷത്തിൽ ഭാഗഭാക്കാകാൻ ഞാനുൾപ്പെടെയുള്ള പ്രവാസി സമൂഹം നിശ്ചയമായും എല്ലാ വർഷവും കാത്തിരുന്ന് നാട്ടിൽ എത്തുന്ന നാളുകൾ. ഞാൻ രണ്ട് മാസം മുന്നെ തന്നെ മാർച്ച് 27 ന് ടിക്കറ്റ് എടുത്ത് വച്ചിരുന്നു, നിർഭാഗ്യവശാൽ കൊറോണ എന്ന ഭീകരൻ എല്ലാവരേയും എന്ന പോലെ എൻ്റെ യാത്രയ്ക്കും താഴിട്ടു.
സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനും, കൊറോണ ഒരു ചർച്ചാ വിഷയവും ആകുന്നതിനും മുന്നെ ഉത്സവം പൂർണമായും ഉപേക്ഷിച്ച് നാടിനും പരിസരങ്ങളിലെ ഗ്രാമങ്ങൾക്കും മാതൃകയായി എൻ്റെ നീർവിളാകം. കഴിഞ്ഞ പ്രളയകാലത്ത് എന്ന പോലെ നാട്ടിലെ യുവജനത സന്നദ്ധ സജ്ജരായി, സജീവമായി രംഗത്തുണ്ടന്ന് എന്നത് എന്നെപ്പോലെയുള്ള പ്രവാസികൾക്ക് തീർച്ചയായും അശ്വാസമാണ്. 
അടുത്ത ഉത്സവം ഞങ്ങൾ തകർത്താടും..
No comments:
Post a Comment