ഇത്തരം ഒരു എഴുത്തിനെ ചോദ്യം ചെയ്തപ്പോൾ എന്റെ പ്രിയപ്പെട്ട ഒരു ഉത്തരാധുനികന്‍ എന്നെ ഒന്നു ഇകഴ്ത്തി താഴ്ത്തിക്കളയാം എന്ന ചിന്തയിൽ മറുപടി പറഞ്ഞത് ഇങ്ങനെ. "നിങ്ങള്‍ ഷക്കീല പടങ്ങളെ തള്ളി പറയുകയും രാത്രി കാലങ്ങളില്‍ അതുകണ്ട് ആസ്വദിക്കുകയും ചെയ്യുന്നവനും ആണെന്ന്". ഷക്കീല ചേച്ചിയെ ഞാൻ ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ചേച്ചിയുടെ പുഷ്ക്കല കാലത്തെ പടങ്ങള്‍ നന്നായി കണ്ടു ആസ്വദിച്ചിട്ടും ഉണ്ട്. അത് രാത്രി അല്ലങ്കിൽ അമ്മയും പെങ്ങന്മാരും മക്കളും മറ്റ് വീട്ടുകാരും ചുറ്റുമില്ല എന്ന് ഉറപ്പിച്ചിട്ടു തന്നെയാണ് കാണുന്നതും. കാരണം അവയൊന്നും എനിക്ക് കുടുംബവുമായി ഒത്തിരുന്നു കാണാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളവ തന്നെയാണ്. പക്ഷെ യുവകവിയുമായുള്ള എന്‍റെ സംസാരത്തിൽ എന്നെ ഏറെ രസിപ്പിച്ചത് അദ്ദേഹം അറിയാതെ തന്നെ സ്വയം അദ്ദേഹത്തിന്‍റെ കൃതികളെ ഷക്കീല പടങ്ങളോട് ചേര്‍ത്ത് വയ്ക്കുകയായിരുന്നു എന്നതാണ്. പ്രിയ കവേ.... തീര്‍ച്ചയായും താങ്കളുടെ രചനകള്‍ അര്‍ദ്ധരാത്രി വായനയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കാം എന്ന്‍ ഉറപ്പു തരുന്നു.. താങ്കളുടെ കവിതകൾ പകൽ വെളിച്ചത്തിൽ വായിക്കണമെങ്കിൽ അത് സത്യജിത്ത് റായ് ശ്രേണിയിൽ ഒന്നും വേണമെന്നില്ല, മിനിമം പ്രിയദർശനെങ്കിലും...?
Friday, 6 May 2022
ദുര്‍ഗന്ധം പരത്തുന്നവര്‍
Friday, 15 April 2022
അത്യാധുനിക കാലത്തെ ധര്‍മ്മപുരാണം.
ഒ വി വിജയന്‍റെ ധർമ്മപുരാണത്തിൽ ഇങ്ങനെ പറയുന്നു.
Tuesday, 5 April 2022
കമ്യൂണിസം അഥവാ ഫാസിസം.
Tuesday, 8 March 2022
ഞാന്‍ പേര്‍ഷ്യക്കാരനായ കഥ
ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാലിന്മേല്‍ കാല്‍കയറ്റി ഉപവിഷ്ടനായ സുമുഖനെ അന്വേഷണ കുതുകികളായ ഞങ്ങള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ ഓമനക്കുട്ടന്‍ ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തി.
ഇത് പ്രഭാകരേട്ടന്‍. വര്‍ക്കല സ്വദേശിയാണ്. ഇവിടെ നമ്മള്‍ നാട്ടുകാര്‍ക്ക് ഒരു വലിയ കാര്യം ചെയ്തു തരാനും, നമ്മുടെ ഗ്രാമത്തെ ആകെ രക്ഷപെടുത്താനും ആണ് ഇദ്ദേഹം വന്നിട്ടുള്ളത്. സ്വാഗത പ്രസംഗകന്‍റെ ഭാവത്തില്‍ ഓമനക്കുട്ടന്‍ എല്ലാവരെയും ഒന്നു ഇരുത്തി നോക്കി.
പ്രഭാകരന്‍ അവറുകള്‍ ചെറു പ്രഭാഷണത്തിനു തുടക്കമിടുന്ന സമയം, എന്‍റെ ശ്രദ്ധ ഓമനക്കുട്ടന്‍റെ അടുക്കളയിലെ ചില്ല് ഭരണിയില്‍ വിരാചിക്കുന്ന ഉണ്ണിയപ്പത്തില്‍ ഉടക്കി അവിടേക്ക് ആകര്‍ഷിച്ചു പോയി. കര്‍മ്മം തീര്‍ത്ത് തിരികെ എത്തുമ്പോള്‍ പ്രഭാഷണവും കഴിഞ്ഞു പൂരപ്പറമ്പ് ഒഴിഞ്ഞു കഴിഞ്ഞിരുന്നു.
ഞാന്‍ സുമുഖനെ നോക്കി വളരെ വിനിയാന്വീതനായി പാല്‍പുഞ്ചിരി പൊഴിച്ചു. എന്‍റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞുകൊണ്ട് പ്രഭാകരന്‍ അവറുകള്‍ ഓമനക്കുട്ടനോട് ഒരു അസ്ത്രം എയ്തു. "ഞാന്‍ മുന്നേ പറഞ്ഞ കാര്യത്തിന് ഇയാള് പറ്റില്ല കേട്ടോ". ഞാന്‍ കാര്യം അറിയാതെ പ്രഭാകരന്‍ അവറുകളേയും ഓമനക്കുട്ടനേയും അങ്കലാപ്പോടെ മാറി മാറി നോക്കി.
ഓമനക്കുട്ടന്‍ കാര്യം വിശദീകരിച്ചു. "പ്രഭാകരേട്ടന് പട്ടാള ക്യാമ്പുമായി നല്ല പിടിയാ. നമ്മുടെ നാട്ടില്‍ നിന്നു കുറേപ്പേരെ പട്ടാളത്തില്‍ കെറ്റാമെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്. ഗ്രാമത്തിനു തന്നിലൂടെ വരുന്ന സൌഭാഗ്യവും അതിലൂടെ തനിക്കു കിട്ടുന്ന പ്രശസ്തിയും ഓര്‍ത്താവണം, ഓമനക്കുട്ടന്‍ ഒന്നു വിബ്രിമ്ചിതനായി. ബാലയിലെ രാജാപ്പാര്‍ട്ടിനെ പോലെ പ്രഭാകരന്‍ അവറുകള്‍ ഒന്നു മുരണ്ടു തന്‍റെ ഗര്‍വ്വ് അറിയിച്ചു.
ഇരുപതിന്‍റെ നെറുകയില്‍ ഒരു ജോലി സ്വപ്നം കണ്ട് തുടങ്ങിയ ഞാന്‍ പെട്ടെന്ന് നിരാശനായി
"അതെന്നാ എന്നെ എടുത്താല്‍"
പട്ടാളത്തിലേക്ക് ആളെ എടുക്കും, പക്ഷെ നിങ്ങളെ എടുക്കൂല്ല. പ്രഭാകരന്‍ അവറുകള്‍ ചെറു പുഞ്ചിരിയോടെ ആവര്‍ത്തിച്ചു.
"അതെന്നാ പ്രഭാകരേട്ടാ..." ചങ്ങായിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഷര്‍ട്ടിന്‍റെ കോളര്‍ വലിച്ചിട്ട് സുമുഖന്‍ പറഞ്ഞു..
"ഇയാള്‍ക്ക് മുന്നില്‍ ഒരു പല്ലില്ല" ചിറിയും കടന്ന്‍ വെളിയില്‍ തള്ളി നില്‍ക്കുന്ന എന്‍റെ കോന്ത്രപ്പല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന പാതി ഒടിഞ്ഞ കറുത്ത പല്ലിനേ ചൂണ്ടി സുമുഖന്‍.
ഉള്ളിലേക്ക് അടിച്ചു കയറിയ നിരാശയെ മറയ്ക്കാന്‍, ഉള്ളം കൈകൊണ്ടു വായ പൊത്തി കോന്ത്രപല്ലിനു മുന്നില്‍ ഒരു വിരല്‍ വേലി തീര്‍ത്ത് ഞാന്‍, അഞ്ചാം ക്ലാസിലെ കള്ളനും പോലീസും കളിക്കിടെ കുതികാല് വച്ചു വീഴ്ത്തി എന്‍റെ പല്ല് ഇളക്കിയ ജോസിനെ, ആ നിമിഷത്തില്‍ തികട്ടി വന്ന നാടന്‍ തെറികള്‍ മതിയാവോളം വിളിച്ച് വീട്ടിലേക്ക് നടന്നു.
ഞാന്‍ ഒഴികെ ഗ്രാമത്തിലെ പതിനെട്ടു തികഞ്ഞ എല്ലാവരെയും പട്ടാളക്കാരന്‍ ആക്കാം എന്ന തീരുമാനത്തില്‍ ചങ്ങാതിയും സുമുഖനും വീട് വീടാന്തരം കയറി ഇറങ്ങി ക്യാന്വാസിംഗ് ആരംഭിച്ചു. ഇടവഴിയില്‍ കാണുമ്പോഴെല്ലാം എനിക്കുണ്ടായ ദൌര്‍ഭാഗ്യത്തില്‍ ഓമനക്കുട്ടനും പ്രഭാകരന്‍ അവറുകളും നിരാശ അറിയിച്ചുകൊണ്ടെയിരുന്നു.
എന്‍റെ നിരാശ അനുദിനം വര്‍ദ്ധിച്ച്, അത് ഒടുവില്‍ ഊണുമുറിയും, കിടപ്പുമുറിയും അതിനിടയിലുള്ള ഇടനാഴിയിലേക്കും ചുരുങ്ങി തീര്‍ന്നു. സത്യത്തില്‍ റിക്രൂട്ട്മെന്റിന് തയ്യാറായി നില്‍ക്കുന്ന അഭിനവ പട്ടാളക്കാരെ അഭിമുഖീകരിക്കാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല.
Friday, 4 March 2022
കുറ്റകൃത്യങ്ങളുടെ വ്യാപാരികള്‍
ഒരു കൊലപാതകമാണ്, അതും മലയാളി കുടുംബം. ഭർത്താവ് തലയ്ക്ക് അടിയേറ്റും, ഭാര്യ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടും, രണ്ടു വയസ്സുള്ള കുട്ടി കസേരയിൽ കെട്ടിവച്ച് വായിൽ തുണി തിരുകി വയ്ക്കപ്പെട്ടും, അതിനീചമായ കൊലപാതകം. മൂന്നാം ദിവസം തൊട്ടയൽവക്കത്തെ പാക്കിസ്ഥാനി ഫ്ലാറ്റിൽ നിന്നും അതികഠിനമായ ദുർഗന്ധം ഉണ്ടാവുന്നു എന്ന് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുറംലോകം അത്തരം ഒരു അത്യാഹിതം അറിയുന്നത് തന്നെ. സൗദി അറേബ്യൻ സാഹചര്യത്തിൽ അത്തരം ഒരു സ്ഥലത്ത് അധികനേരം നിന്നാൽ സംഭവിക്കുന്ന നിയമപരമായ പ്രശ്നങ്ങളെ ഓർത്ത് ഞാനും ഡ്രൈവറും അൽപ്പ സമയത്തിനുള്ളിൽ പിൻവാങ്ങി. പക്ഷേ അതിക്രൂരമായ കൊലപാതകം എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ തന്നെ പ്രസ്തുത കൊലപാതകത്തെ സംബന്ധിച്ചും അതിൻ്റെ തുടർ നടപടികളെ സംബന്ധിച്ചും എൻ്റെ ദിനേനയുള്ള ഓഫീസ് യാത്രകളിൽ അന്വോഷിച്ചു കൊണ്ടിരുന്നു.
എന്തായാലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കൊലപാതകിയെ പോലീസ് പിടികൂടി, അത് തൊട്ടടുത്ത ഫ്ലാറ്റിലെ, പോലീസിനെ ഫ്ലാറ്റിലെ ദുർഗന്ധത്തെ കുറിച്ച് അറിയിച്ച അതേ പാക്കിസ്ഥാനി തന്നെ ആയിരുന്നു. ഒരു കൊലപാതകത്തെ കുറിച്ച് വിവരം സദുദ്ദേശത്തോടെ പുറംലോകത്തെ അറിയിക്കുകയും, ആത്മവിശ്വാസത്തോടെ അന്വോഷണ സംഘത്തോട് പരമാവധി സഹകരിക്കുകയും ചെയ്യുക വഴി, അയാളിലേക്കുള്ള സംശയമുനയെ കുറച്ചു ദിവസത്തേക്കെങ്കിലും വഴിതിരിച്ചു വിടാൻ അയാൾക്ക് കഴിഞ്ഞു. അതിസമർത്ഥനായ ഒരു കുറ്റവാളികൾക്ക് മാത്രം കഴിയുന്ന ഒന്ന്.
ആ കുടംബത്തോട് ഏറ്റവും അടുത്തു പെരുമാറുന്ന കൊലയാളി, അവരുടെ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു. അന്നേ ദിവസം ഭർത്താവ് ജോലിക്ക് പോയപ്പോൾ കതക് മുട്ടുന്നത് ഭയ്യ ആയത് കൊണ്ട് തുറക്കാൻ വീട്ടമ്മയ്ക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. പ്രണയാഭ്യർത്ഥന തമാശയായി എടുത്ത് പിന്നീട് ശബ്ദം മാറിയപ്പോൾ പുറത്ത് പോകാൻ പറഞ്ഞു എങ്കിലും ഭയ്യ കതക് പൂട്ടുകയാണ് ചെയ്തത്. അമ്മയെ ആക്രമിക്കുന്നത് കണ്ട കുട്ടി നിലവിളിച്ച് കരയാൻ തുടങ്ങിയപ്പോൾ പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിവച്ച് വായിൽ തുണി കുത്തിത്തിരുകി, ശേഷം വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നു കളഞ്ഞു. പിന്നെ ഭർത്താവ് വരാനായി റൂമിൽ തന്നെ കാത്തിരുന്നു. ഭർത്താവ് വന്നപ്പോൾ അയാളെയും കൊന്നു. ഭീകരമായ അവസ്ഥ എന്തെന്നാൽ ജീവനോടെ ഒരു രണ്ടു വയസ്സുകാരൻ ഇതെല്ലാം ദൃസാക്ഷിയാകുകയായിരുന്നു. ആ കുഞ്ഞ് മരിച്ചത് പിന്നെയും രണ്ടു ദിവസത്തിന് ശേഷം നിർജ്ജലീകരണം മൂലമായിരുന്നു എന്നതാണ് ഹൃദയം നിന്ന് പോകുന്ന സത്യം. വളരെ അടുത്ത് ഇടപെടുന്ന സ്ത്രീയോട് തോന്നിയ ലൈംഗികാസക്തി ഉണ്ടാക്കിയ അവിശ്വസിനീയമായ സംഭവങ്ങളാണ് ഞാൻ മുകളിൽ വിവരിച്ചത്.
എന്തിനോടും ഉള്ള അമിതാസക്തി ഇത്തരം സാഹചര്യങ്ങളിലേക്ക് ഏത് മനുഷ്യരേയും നയിക്കാം എന്നതാണ് ഈ സംഭവത്തിലെ കാതലായ സന്ദേശമായി ഞാൻ പറയാൻ ആഗ്രഹിച്ചത്. പണത്തോട്, അധികാരത്തോട്, മദ്യത്തോട്, ലൈംഗികതയോട് എന്തിനേറെ സമൂഹം നല്ലത് കെട്ടത് എന്ന് വിലയിരുത്തുന്ന എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ നേർരേഖയിൽ നിന്ന് വഴിതിരിച്ചു വിടും എന്നതിന് ഇതേ പോലെ നൂറ് ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.
ഇന്ന് നാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന രാഷ്ട്രീയ മത വ്യക്തിപരമായ ഏറിയ പങ്ക് കേസുകളും പണത്തോടും അധികാരത്തോടുമുള്ള ആസക്തിയിലേക്ക് ചേർത്ത് വയ്ക്കാനാണ് എനിക്ക് തോന്നുന്നത്. അല്ലങ്കിൽ അധികാരത്തിൽ ഇരിക്കുന്നവർ, സമൂഹത്തിൽ വിലയും നിലയുമുള്ളവർ, സാമാന്യത്തിൽ കൂടുതൽ ശമ്പളവും വരുമാനവുമുള്ളവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെ എന്തിനോട് ചേർത്ത് വയ്ക്കും. കൊലപാതകമായാലും. മോഷണമായാലും, അവയില്‍ എല്ലാം മേൽപ്പറഞ്ഞ പാക്കിസ്ഥാനി മുഖങ്ങൾ കാണാൻ കഴിയുന്നുണ്ട്. എല്ലാ രാഷ്ട്രീയ മത പാർട്ടികളുടേയും അതിലെ നേതാക്കന്മാരുടേയും കാര്യത്തില്‍ പ്രത്യേകിച്ചും.
Thursday, 24 February 2022
ആകാശത്തിലെ പാമ്പുകള്‍
എല്ലാവരുടേയും മുഖത്ത് ഭീതി നിഴലിച്ചിരുന്നു. എന്താേ സംഭവിക്കാൻ പോകുന്ന ഒരു മുൻവിധിയിൽ കുട്ടികളും, സ്ത്രീകളും പരമാവധി പരസ്പരം ഇഴുകിയിരുന്ന് പതംപറച്ചിലുകൾ. ഇടയ്ക്കിടെ പൈലറ്റിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്ന അനൌണ്‍സ്മെന്റുകള്‍. ഏതാണ്ട് ഗൾഫ് മേഖല പിന്നിട്ടപ്പാേൾ അന്തരീക്ഷം ഒന്ന് ശാന്തമായി എന്ന വിലയിരുത്തലിൽ എയര്‍ഹോസ്റ്റസ് ഭക്ഷണം വിളമ്പി. യാത്രക്കാരിൽ പലരും അത് കഴിച്ചെന്നു വരുത്തി വീണ്ടും പ്രാര്‍ഥനയില്‍.
അങ്ങനെ വിമാനം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നു ഗോവന്‍ തീരത്തേക്ക് പ്രവേശിച്ചു. വിമാനത്തിന്റെ കുലുക്കത്തിന് വലിയ ശമനം വന്നു. എങ്കിലും ഒരാള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന തരത്തില്‍ ശാന്തമായിരുന്നില്ല. അപ്പോഴാണ് പിറകില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു തുടങ്ങിയത്. അതു പിന്നെ പലരിലേക്ക് പടരുകയും ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ ആണു അതിന്റെ യഥാര്‍ത്ഥ കാരണം എനിക്ക് മനസ്സിലായത്. സാധാരണയായി വിളമ്പാറുള്ള മദ്യം വിമാനത്തിലെ പ്രത്യേക സാഹചര്യം കാരണം വിളമ്പാന്‍ കഴിഞ്ഞിട്ടില്ല. അതിനു എതിരെയുള്ള പ്രതിഷേധം ആയിരുന്നു അത്.
രസകരം എന്തെന്നാൽ, വിഷയം മദ്യമായത് കൊണ്ട്, നമ്മുടെ ബീവറേജിലെ ക്യൂവിലെ സമത്വവും സാഹോദര്യത്തേയും സോഷ്യലിസത്തേയും ഓർമ്മിപ്പിച്ച് കൊണ്ട്, പ്രതിഷേധ നിരയില്‍ ഗൾഥിലെ ജോസ് പ്രകാശ് പൈപ്പ് ജാഡക്കാർ മുതൽ സാധാരണക്കാരൻ വരെ കട്ടയ്ക്ക് കൂടെ നിന്നു എന്നതാണ്. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും അതിന്റെ ശബ്ദം ഉച്ചാവസ്ഥയില്‍ ആകുകയും ചെയ്തപ്പോള്‍ എയര്‍ഹോസ്റ്റസ് അമ്മച്ചിമാര്‍ ബേഞ്ചൂത്ത്, മദര്‍ച്ചൂത്ത് എന്നിങ്ങനെയുള്ള മനോഹര പദങ്ങള്‍ പരസ്യമായി ഉരുവിട്ടുകൊണ്ടു ആ കുടുക്കത്തിലും മദ്യം വിളമ്പി. നമ്മുടെ സോഷ്യലിസ്റ്റുകൾ അമ്മക്കും പെങ്ങള്‍ക്കും വിളികേട്ടു ഒരു ഉളുപ്പും ഇല്ലാതെ അതു സേവിച്ച് ഏമ്പക്കവും വിട്ടു.
അന്ന് ആദ്യമായി നമ്മുടെ സമൂഹത്തെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നി. മദ്യത്തിനു മുന്നില്‍ കുടുംബത്തെ മറക്കുന്ന എന്നു പലരും ആരോപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതാണ് മലയാളി എന്ന് തെളിയിച്ച് കൊടുത്ത സംഭവം.
കുടിച്ച് ബോധം നഷ്ടപ്പെട്ട ഒരുവനെ വീൽ ചെയറിൽ കൊണ്ടുവന്ന് ബന്ധുക്കളെ തേടുന്ന കാഴ്ച ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ കാണുകയുണ്ടായി.
Wednesday, 9 February 2022
താനാരാണന്ന് തനിക്കറിയാന്മേലങ്കില്‍........
ഒരു വ്യക്തിക്ക് ആ വ്യക്തിയിൽ തന്നെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ കഴിയുക എന്നത് സാങ്കേതികമായി അസാധ്യമായി ഒരു കാര്യമാണന്ന് എനിക്ക് തോന്നുന്നു. ഇനി അറിയാമെങ്കിൽ തന്നെ അത് തുറന്ന മനസ്സോടെ മറ്റൊരാൾക്ക് മുന്നിൽ ഏറ്റുപറയാൻ തയ്യാറാകുന്നവർ തുലോം കുറവാണ് താനും. തന്നിലെ തന്നെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നതിൽ മനുഷ്യരിൽ ഏറിയ പങ്കും അമ്പേ പരാജിരാണ്, എന്നാൽ ഇല്ലാത്ത തന്‍റെ നന്മകൾ പോലും സ്വയം പ്രചരിപ്പിക്കുന്നതിൽ ആവനോളം മിടുക്കൻ വേറെ ഇല്ലതാനും.
എന്റെ അഭിപ്രായത്തിൽ ഒരുവനിലെ നന്മതിന്മകൾ അവനു തന്നെയും, അവൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും വ്യക്തമായി അറിയണമെങ്കിൽ, വിമർശനാത്മക സ്നേഹം കാംക്ഷിക്കുകയും കൊടുക്കാൻ തയ്യാറാകുകയും ചെയ്യുന്ന സൗഹൃദങ്ങൾ അവന് ഉണ്ടാകുമ്പോൾ മാത്രമാണ്. പരസ്പരം നിഷ്കാമമായി സംസാരിക്കുകയും തിരുത്തപ്പെടുക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന സൗഹൃദബന്ധങ്ങൾ ഒരുവന് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റേത് ബന്ധങ്ങളെക്കാൾ ഒരു യഥാർത്ഥ സുഹൃത്തിന് മാത്രം സാധിക്കുന്ന ഒന്നാണ് വിമർശനാത്മക സൗഹൃദം. തന്നിലെ തന്നെ, താനായി വളർത്തിയെടുക്കുന്നതിനോടൊപ്പം, അതിനെ അതേ ഗൗരവത്തിൽ അംഗീകരിക്കാൻ തയ്യാറാകുന്ന സൗഹൃദങ്ങൾ കൂടി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ ജീവിതം ഒരു പരിധി വരെ വിജയകരമായിരിക്കും..
നിങ്ങളുടെ സൗഹൃദങ്ങൾ നിങ്ങളെ കുറിച്ച് സംസാരിക്കട്ടെ...
Monday, 17 January 2022
ദാമ്പത്യം - ശരിയും തെറ്റും.
ഞാൻ ഇത് പറയുന്നത് കേവലം മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധത്തിൽ മാത്രം പുലർത്തേണ്ട ഒന്നല്ല. ദാമ്പത്യ ബന്ധങ്ങളിലും ഈ സംയമനത്തിൻ്റെതായ ഭാഷയുടെ ആവശ്യകത തീർച്ചയായും ഉണ്ട്. രണ്ടു സാഹചര്യങ്ങളിൽ, രണ്ടു സംസ്കാരത്തിൽ, രണ്ടു നിലപാടുകളിൽ, വളർന്നു വരുന്ന വ്യക്തികളുടെ സമാഗമത്തിൽ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ, ചിന്താ തലം, പ്രവർത്തന ശൈലി എന്നിവയൊക്കെ ഒന്നാവണം എന്ന് ശഠിക്കുന്നിടത്തോളം വങ്കത്തരം വേറെ ഒന്നും ഇല്ല. അവിടെയാണ് വിവേകപൂർവ്വമായ ചുവടുവയ്പ്പുകളിലൂടെ ദാമ്പത്യത്തെ മനാേഹരമാക്കാൻ കഴിയുക. ദാമ്പത്യത്തെ കുസൃതി നിറഞ്ഞ ഒരു കുട്ടിയായി കാണാനും, അതിൻ്റെ ചാപല്യങ്ങളെ പോസിറ്റീവ് സെൻസിൽ വിലയിരുത്താനും, അതിൻ്റെ അനുസരണയില്ലായ്മകളെ അല്ലങ്കിൽ കുറവുകളെ അനുനയനത്തിൻ്റെ ഭാഷയിൽ കൈകാര്യം ചെയ്യാനും കഴിയുന്നതിൻ്റെ ആകെത്തുകയെ വേണമെങ്കിൽ സുഖദാമ്പത്യം എന്ന് വിളിക്കാം. ചിലവേള പങ്കാളിയിൽ നിന്ന് ഉണ്ടായേക്കാവുന്ന, മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാത്ത, ചെറിയ വീഴ്ചകളെ വിട്ടുവീഴ്ച ഭാഷയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന നല്ലപാതി ദാമ്പത്യത്തിൻ്റെ ഭാഗ്യമാണ്.
ദാമ്പത്യത്തിൻ്റെ വിവിധ ഘട്ടങ്ങളെ ഭൗതീകമായി വിശകലനം ചെയ്യുമ്പോൾ ശൈശവം, യൗവ്വനം, വാർദ്ധക്യം എന്നാെക്കെ വിശേഷിപ്പിക്കുമെങ്കിലും, പ്രായോഗിക തലത്തിൽ ജനനം മുതൽ മരണം വരെ അതിനെ, ബുദ്ധി ഉറച്ചിട്ടില്ലാത്ത ശിശുവിനോട് മാത്രമേ ഉപമയുള്ളു. അതിനാൽ തന്നെ ഫാമിലി കൗൺസിലിംഗിൽ വൈദഗ്ദ്യമുള്ളവർ ദാമ്പത്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്, ഒരു ശിശുരോഗ വിദഗ്ദനോളം സൂക്ഷമതയോടെ ആയിരിക്കും. മുൻപ് ഫാമിലി കൗൺസിലിംഗിൻ്റെ ഭാഗമായി പ്രവർത്തിച്ച അനുഭവജ്ഞാനത്തിൽ, ഒരു കെട്ടുറപ്പുള്ള കുടുംബത്തിന് അനുവർത്തിക്കാൻ കഴിയുന്ന ചില നിർദ്ദേശങ്ങൾ ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ വിഷയത്തിൽ എന്നിൽ നിന്ന് വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉള്ളവർ തീർച്ചയായും ഉണ്ടാവാം. അവരിൽ നിന്നുള്ള പ്രതികരണം ഈ കുറിപ്പിന് കൂടുതൽ നിറം പകരും എന്നും ഉറച്ച് വിശ്വസിക്കുന്നു.
ദാമ്പത്യം എന്നത് രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ (സ്ത്രീ പുരുഷനല്ല) കൂടിച്ചേരൽ ആണന്നും, അവിടെ ഇരുവർക്കും അവരവരുടേതായ വ്യക്തിസ്വാതന്ത്ര്യത്തിന് അവകാശമുണ്ടന്നും, ദമ്പതികൾക്ക് തിരിച്ചറിവുണ്ടാകണം. വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ പ്രശ്നമില്ല, എന്നാൽ അത് പങ്കാളിയുടെ പൂർണ സമ്മതത്തോടെ ആവണം എന്നു മാത്രം. സമൂഹത്തിലേക്ക് എന്ന പോലെ അയൽപക്കങ്ങളിലേക്ക് എന്ന പോലെ, അന്യ വ്യക്തികളിലേക്ക് എന്ന പോലെ അകലം നിഷ്കർഷിക്കാൻ കഴിയുന്ന ഒരു ബന്ധം അല്ല ദാമ്പത്യം എന്ന തിരിച്ചറിവിലും, വിവേകപൂർവ്വമായ വ്യക്തിസ്വാതന്ത്ര്യത്തിന് അർഹരായിരിക്കണം പങ്കാളി. ഇന്ന് പ്രധാനമായും പങ്കാളിയുടെ സൗഹൃദങ്ങളെ കൈകാര്യം ചെയ്യുന്നതിലെ ശരിതെറ്റുകളിൽ ആടിയുലഞ്ഞാണ് ദാമ്പത്യത്തിൻ്റെ ജയപരാജയങ്ങൾ കണക്കാക്കപ്പെടുക. സൗഹൃദങ്ങളുടെ കാര്യത്തിൽ, അത്തരം ശരിയും തെറ്റും, ചതിയും വഞ്ചനയും തീർത്തും ആപേക്ഷികമാണന്ന വിലയിരുത്തി മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ നല്ലപാതിയെ പൂർണ വിശ്വാസത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവർക്കേ ദാമ്പത്യത്തിൽ പൂർണ വിജയം ഉണ്ടാകുകയുള്ളു എന്ന് ഉറപ്പാണ്. ഏത് വിഷയത്തിലുമുള്ള സംശയമുനകളും വ്യക്തി ബന്ധങ്ങളിൽ കരിനിഴൽ വീഴ്ത്താനെ ഉപകരിക്കു, ദാമ്പത്യത്തിൽ പ്രത്യേകിച്ചും. ഓൺലൈൻ സൗഹൃദങ്ങളുടെ സജീവ സാന്നിദ്ധ്യമുള്ള ഇക്കാലത്ത് സൗഹൃദങ്ങളുടെ നേരെയുള്ള സംശയമുനകളാണ് കുടംബ ബന്ധങ്ങളിലെ പ്രധാന വില്ലൻ. സൗഹൃദങ്ങളെ തിരഞ്ഞെടുക്കാനും, അതിന് അതിർവരമ്പുകൾ നിർവ്വചിക്കാനും വിവേകമുണ്ടാകുന്നത്ര പ്രാധാന്യമുള്ളതാണ് ഇണയുടെ സൗഹൃദങ്ങളിലേക്കുള്ള സംശയദൃഷ്ടിയും കടന്നു കയറ്റവും നിയന്ത്രിക്കേണ്ടതും.
പങ്കാളിയുടെ കുടംബബന്ധങ്ങളിലേക്കുള്ള കടന്നു കയറ്റമോ, ബന്ധങ്ങൾക്കുള്ള ലക്ഷമണ രേഖ നിർവ്വചനമോ ആണ് മറ്റൊരു പ്രധാന ദാമ്പത്യ പ്രശ്നമായി കണ്ടുവരുന്നത്. ദമ്പതികളേക്കാൾ ഈ വിഷയത്തിൽ സംയമനമോ സഹിഷ്ണുതയോ പാലിക്കേണ്ടത് കുടുംബാംഗങ്ങൾ ആണന്ന കാര്യത്തിൽ സംശയമില്ല. മക്കൾ എന്ന നിലയിൽ അതുവരെയുണ്ടായിരുന്ന അധികാര മേഖലയിലേക്ക് മൂന്നാമതൊരാൾ കടന്നു വരുന്നതിനെ സർവ്വാത്മനാ അംഗീകരിച്ച് നിരുപാധികം പിന്മാറണം എന്നല്ല പറഞ്ഞതിൻ്റെ പൊരുൾ. മക്കളുടെ സൗന്ദര്യ പിണക്കങ്ങളിലേക്ക് അനാവശ്യമായി കടന്നു കയറാതെ എന്നാൽ നിർണായകമായ പ്രശ്നങ്ങളിൽ ആരോഗ്യപരവും, നിഷ്പക്ഷവുമായ ഇടപെടീലുകൾ മാത്രം നടത്തിയും ഒരു സമദൂരത പാലിക്കേണ്ടത് ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്. മറിച്ചുള്ള ഏത് നീക്കവും മക്കളുടെ ദാമ്പത്യ ബന്ധത്തെ കാരണമില്ലാതെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്നോർക്കുക. ഇതേ വിഷയത്തിൽ ദമ്പതികൾക്കും ചില കടമകൾ നിർവ്വഹിക്കേണ്ടതുണ്ട്, വിവാഹാനന്തരം പ്രധമ പരിഗണന തനിക്ക് മാത്രമായിരിക്കണം എന്ന ഇടുങ്ങിയ ചിന്താഗതി സൂക്ഷിക്കുന്നവർ പ്രത്യേകിച്ചും. നിങ്ങളെ വിവാഹം കഴിച്ചു എന്ന പേരിൽ, ഒരുപാട് സ്നേഹവും വാത്സല്യവും ഉണ്ട് വളർന്ന സാഹചര്യങ്ങളെ ഒഴിവാക്കണം എന്ന് പറയുന്നതിലും കാരുണ്യമില്ലായ്മ മറ്റൊന്നില്ല. ഒപ്പം നിങ്ങൾ ഏറെ പ്രണയിക്കുന്നു എന്ന് അവകാശപ്പെടുന്ന നല്ല പാതിയെ നിങ്ങൾക്ക് സമ്മാനിച്ച അവരുടെ മാതാപിതാക്കളെ, സാഹചര്യങ്ങളെ, സംസ്കാരത്തെ ഉൾക്കൊള്ളാനും ബഹുമാനിക്കാനും നിങ്ങൾക്ക് കഴിയട്ടെ.
സമത്വവും സ്വാതന്ത്ര്യവും ഉത്ഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ പോലും, സ്ത്രീയെ ഉട്ടോപ്യൻ കാലഘട്ടത്തിലെ അടിമകളായി കണക്കാക്കുന്ന പുരുഷന്മാരും, പുരുഷന്മാരെ സർവ്വരക്ഷാ പരിത്യാഗികളായി അംഗീകരിച്ച് അടിമകളായി ജീവിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അതേ പോലെ തന്നെ ആധുനികതയുടെയും, സ്ത്രീപക്ഷ വാദത്തിൻ്റേയും ഗർവ്വിൽ പുരുഷനെ അടിമകളായി കാണുന്ന സ്ത്രീകളും, അടിമത്വം അംഗീകരിച്ച് അവരിലേക്ക് ഒതുങ്ങി ഇണങ്ങുന്ന പുരുഷന്മാരേയും കാണാം. ദാമ്പത്യം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് ഒതുങ്ങി ഒടുങ്ങുകയാേ, വിജയം വരിക്കുകയോ ചെയ്യേണ്ട ഒരു കളിക്കളം അല്ല. അവിടെ സ്ത്രീയ്ക്കും പുരുഷനും പരമപ്രധാനമായ റോളുകൾ ഉണ്ട്. അത് സർവ്വാന്മനാ പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകുന്നവരിൽ നല്ല ദാമ്പത്യം കാണാനാകും. പങ്കാളിയുടെ ഏത് ചെറിയ പ്രവർത്തികളേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. എന്തും തുറന്നു പറയാനുള്ള സൗഹൃദവും, തുറന്ന മനസ്സോടെ അത് കേൾക്കാനുള്ള സഹിഷ്ണുതയും ഉണ്ടാവണം. കുറ്റപ്പെടുത്തലുകളുടെ ഭാഷയുടെ സ്ഥാനത്ത് സ്നേഹപൂർണമായ ചൂണ്ടിക്കാട്ടലുകളും, തെറ്റുകളെ തിരുത്താൻ കാര്യമാത്ര പ്രസക്തമായ നിർദ്ദേശങ്ങളും പിന്തുണയും ഉണ്ടാവണം. മനുഷ്യ സഹജമായ തെറ്റുകളെ തൃണവൽക്കരിക്കാനും, പിന്നീട് ഒരിക്കലും, അവയെ മറ്റു സൗന്ദര്യ പിണക്ക വിഷയങ്ങളുടെ നടുവിലേക്ക് വലിച്ചിഴച്ച് കനൽ ജ്വലിപ്പിച്ച് വഷളാക്കാതിരിക്കാനുമുള്ള വിവേകവും, കാരുണ്യവും ഉണ്ടാവണം. നല്ലതോ കെട്ടതോ ആയ എന്ത് വിഷയവും തികച്ചും രാഷ്ട്രീയ സംവാദം എന്നപോലെ വിഷയാധിഷ്ടിതമാവണം എന്നതും പരമപ്രധാനമാണ്.
ദാമ്പത്യത്തെ ശൈശവാവസ്ഥയിലുള്ള ഒരു മനുഷ്യ ജന്മത്തോട് ഉപമിച്ചത് വെറുതെയല്ല. വിവാഹ പന്തലിൽ നിന്ന് ഇറങ്ങി അടുത്ത നിമിഷം മുതൽ പൗത്രരെ താലോലിച്ച് നവമി ആഘോഷിച്ചവർ വരെ ബന്ധം വേർപെടുത്തിയ കഥകൾ ദിനേന കേൾക്കാറുണ്ട്. ചിലർ വേർപിരിയുമ്പോൾ അതിൻ്റെ കാരണം അന്വേഷിച്ച് അത്ഭുതത്തോടെ നമ്മൾ അടക്കം പറയാറുണ്ട്. ചിലരുടെ കെട്ടുറപ്പുള്ള ദാമ്പത്യം കണ്ട് നാം വാഴ്ത്താറുണ്ട്. വിവാഹ മോചനങ്ങൾക്ക് കാരണമായി നിരത്തുന്നത് ചിലപ്പോൾ രസകരവും മറ്റു ചിലപ്പോൾ അതീവ ഗൗരവതരവുമായ വിഷയങ്ങൾ ആണ്. കറിക്ക് ഉപ്പു കുറഞ്ഞത്, അവിഹിത സംശയങ്ങൾ, കിടപ്പറയിലെ വീഴ്ചകൾ, സ്വകാര്യതയിലേക്ക് കൈകടത്തൽ, അമ്മ അമ്മായിയമ്മ നാത്തൂൻ ഇടപെടീലുകൾ, എന്നിങ്ങനെ എന്ത് വിഷയത്തിനും അർത്ഥവത്തായ പരിഹാരമുണ്ടങ്കിലും ഈഗോ എന്ന കുട്ടിക്കുരങ്ങൻ എന്നും വിലങ്ങുതടിയായി മുന്നിൽ നിലയുറപ്പിക്കുകയും പരിഹാരമില്ലായ്മയുടെ കോടതി മുറികളിൽ ജീവിതത്തിന് വിരാമമിടുകയും ചെയ്യുന്നു. വീണ്ടും പറയുന്നു, ദാമ്പത്യം ഒരു കുറുമ്പൻ കുട്ടിയാണ്. അവിടെ ഏത് സാഹചര്യത്തിലും വേണ്ടത് തലോടലുകളും, സ്നേഹവും സഹവർത്തിത്വവും മാത്രമാണ്, കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ദാമ്പത്യത്തെ അവസാനിപ്പിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിക്കാൻ മാത്രമേ ഉതകു.
കുറിപ്പ് : ചതിയും വഞ്ചനയും, ശാരീരിക മാനസിക പീഡനങ്ങളും സഹിച്ച് ഒതുങ്ങണം എന്ന ഏകപക്ഷീയമായ ഒരു കാഴ്ചപ്പാടും ഈ കുറിപ്പ് മുന്നോട്ട് വയ്ക്കുന്നില്ല. ചില അവസരങ്ങളിൽ അസ്വാരസ്യങ്ങളുടെ കടിച്ചുതൂങ്ങലുകളേക്കാൾ അഭികാമ്യം സംഘർഷ രഹിതമായ ഒരു വേർപിരിയൽ തന്നെയാണ്.
Sunday, 2 January 2022
ജീവിതശൈലിയും ആരോഗ്യവും
ഇവിടെ ഒരു താരതമ്യ പഠനത്തിന് ഒരു സാധുതയും ഇല്ലാത്ത രണ്ടു സംസ്കാരങ്ങളെ തമ്മിൽ ചേർത്തു വയ്ക്കുന്നതിലെ ശരിയില്ലായ്മ നിലനിൽക്കുമ്പോൾ തന്നെ, ആരോഗ്യരംഗത്ത് ഒരു വൈദിഗ്ദ്യം അവകാശപ്പെടാൻ ഇല്ലങ്കിൽ പോലും, ആഹാരമല്ല പ്രധാനമായും ഒരു മനുഷ്യനെ അസുഖക്കാരനാക്കുന്നത് എന്ന കാഴ്ചപ്പാടാണ് , ഈ വിഷയത്തിൽ എനിക്കുള്ളത്. അരിയാേ, ഗോതമ്പോ മറ്റ് ഭക്ഷ്യവസ്തുക്കളോ അസുഖങ്ങൾക്ക് കാരണമാകും എന്ന കാഴ്ചപ്പാടു തന്നെ തെറ്റാണ്. അതുകൊണ്ടു തന്നെ, നമ്മുടെ ആരോഗ്യസ്ഥിതിക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ ഉണ്ടായ അപചയത്തെക്കുറിച്ച് എൻ്റെ പരിമിതമായ അറിവിൽ നിന്ന് പറയാൻ ശ്രമിക്കുകയാണ്.
എൺപതുകളുടെ അവസാനത്തോടെയാണ് നമ്മളിൽ സാംസ്കാരികവും സാമൂഹികവുമായ ഒരു വലിയ മാറ്റത്തിന് തുടക്കമായത്. സാംസ്കാരിക മൂല്യച്യുതി എന്ന് മറുഭാഷയിൽ വിളിക്കപ്പെടാവുന്ന പ്രവാസി സംസ്കാരമായിരുന്നു അത്. ഗൾഫ് നാടുകളിലേക്ക് മലയാളികൾ ചേക്കേറിത്തുടങ്ങിയപ്പോൾ ഇവിടെ അവശേഷിക്കുന്ന കുടുംബാംഗങ്ങൾ ഗൾഫിൽ നിന്നുള്ള പണത്തെ മാത്രം ആശ്രയിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയും, ക്രമണ കൃഷികൾ അപ്രത്യക്ഷമായി കാർഷിക സംസ്കാരത്തിന് പകരമായി ഒരു ഉപഭോക്തൃ സംസ്കാരം രൂപപ്പെടുകയും ചെയ്തു. തൊണ്ണൂറുകളുടെ മധ്യത്തിൽ നമ്മുടെ പുറം ചൊറിഞ്ഞു തരാൻ വരെ ഉത്തരേന്ത്യൻ തൊഴിലാളി സംസ്കാരത്തെ ആശ്രയിച്ച്, അദ്ധ്വാനം ഒട്ടുമേ വേണ്ട എന്ന നിരുത്തരവാദപരമായ നിലപാടിലേക്ക് കേരള ജനത കൂപ്പുകുത്തുകയും ചെയ്തു. ഇതായിരുന്നു നമ്മുടെ ആരാേഗ്യ അപചയത്തിൻ്റെ തുടക്കം.
ഗ്ലോബലൈസേഷൻ എന്ന ഭൂതം നേരത്തെ തന്നെ നമ്മെ ആക്രമിച്ച് തുടങ്ങിയിരുന്നു എങ്കിലും അത് നമ്മുടെ ആരോഗ്യത്തെ ഗ്രസിച്ച് തുടങ്ങിയത് അൽപ്പം പതിയെ ആയിരുന്നു എന്ന് പറയേണ്ടി വരും. ആദ്യഘട്ടത്തിൽ ജീവിതോപാധി എന്ന നിലയിൽ പ്രവാസത്തെ കണ്ടിരുന്നവ പ്രവാസികൾ, ഗ്ലോബലൈസേഷൻ്റേയും സ്വദേശിവൽക്കരണത്തിൻ്റെയും ഭൂതം തങ്ങളെ ആക്രമിക്കാൻ വരുന്ന തിരിച്ചറിവിൽ വളരെ പെട്ടെന്ന് തന്നെ നാട്ടിൽ ആനുപാതികമായ ഒരു വരുമാന ശ്രോതസിനെ കുറിച്ച് ആലോചിക്കുകയും അങ്ങനെ സ്വതവേ അദ്ധ്വാനശേഷി നഷ്ടപ്പെട്ട മലയാളികളുടെ മുന്നിൽ അന്താരാഷ്ട്ര രുചികളായ പിസ്സ, കബ്സ പോലുള്ള അതിതീവ്രമായ കൊഴുപ്പും കാർബോ ഹൈഡ്രേറ്റ്സും അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിളമ്പുന്ന ന്യൂജൻ ഹോട്ടലുകളുടെ പിറവിയും ഉണ്ടായി.
ഇന്ന് പ്രവാസം ഏതാണ്ട് അസ്തമിച്ച മട്ടാണ്, അല്ലെങ്കിൽ ഉടൻ തന്നെ അസ്തമിച്ചേക്കാവുന്ന ഒന്നാണ് അത്. ജീവിതം എന്ന ആശങ്കയിൽ നിൽക്കുന്ന ചെറിയ ഒരു ശതമാനം മലയാളികൾ എങ്കിലും ഇപ്പാേൾ ഇവിടെ ഒരു തിരിച്ച് പോക്കിനായി ആഗ്രഹിക്കുന്നു എന്നത് ആശ്വാസവും സന്തോഷവും നൽകുന്ന ഘടകങ്ങൾ ആണ്. അടിസ്ഥാനപരമായി ഒരു മനുഷ്യൻ്റെ ആവശ്യം നല്ല ഭക്ഷണം മാത്രമാണന്ന തിരിച്ചറിവിൽ പഴമയ്ക്കായി മുറവിളി കൂട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. പക്ഷേ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരിച്ചു പോക്ക് ഇന്ന് അസാദ്ധ്യമാണ്. കാരണം കേരളം മാറ്റപ്പെട്ടത് അത്തരമൊരു തിരിച്ചു പോക്ക് അസാദ്ധ്യമാക്കി കൊണ്ടാണ്. അസുഖങ്ങൾ ഒഴിഞ്ഞ് നിൽക്കുന്ന ഒരു ജീവിത സാഹചര്യങ്ങൾക്കായി നാം സമരസപ്പെടേണ്ടതുണ്ട്. അതിന് യൂറോപ്യൻ ഭക്ഷണ രീതി അനുകരിച്ചത് കൊണ്ട് ഒരു നേട്ടവും ഉണ്ടാവില്ല എന്നുറപ്പ്.