. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 22 September 2019

ഹിന്ദുത്വവും ജ്യോതിഷവും



ആമുഖമായി പറയട്ടെ, ഇത് എഴുതുന്നത് ആരുടെയും അരിയിൽ മണ്ണുവാരിയിടുക എന്ന ഉദ്ദേശത്തിലല്ല. എന്നാൽ പണിയെടുക്കാതെ പാവങ്ങളെ പറ്റിച്ച് വാങ്ങിക്കുന്ന അരിയിൽ അൽപ്പം മണ്ണു വീണാലും അതൊരു പാപമായി കരുതുന്നുമില്ല. ജ്യോതിഷം എന്ന ഈ ഉലകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്. ഒരു ശാസ്ത്രം എന്ന രീതിയിൽ അതിനെ ഭാഗികമായി അംഗീകരിക്കുമ്പോഴും ഹിന്ദുത്വത്തിന്റെ അടിസ്ഥാന ശിലയുമായി പുലബന്ധവും ഇല്ലാത്ത അന്ധവിശ്വാസങ്ങളുടെ ചരടിൽ കോർത്ത് അരയിലും, കൈത്തണ്ടിലും കെട്ടിയിട്ടിട്ടും മതിവരാതെ സമൂഹം അതിനെ സാധാരണക്കാരുടെ ദൈവഭയത്തെ മുതലെടുത്ത് പൂജാ ഹോമാതി കർമ്മങ്ങൾ അടിച്ചേൽപ്പിക്കുന്ന ലക്ഷങ്ങൾ കവരുന്ന വൻ ബിസിനസ്സായി മാറ്റിയെടുത്തിരിക്കുന്നു.

ജ്യോതിഷത്തിന്റെ ശാസ്ത്ര സാങ്കേതിക വശങ്ങളിലേക്കൊന്നും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ഹിന്ദുത്വത്തിന്റെ അടിത്തറയിൽ നിന്ന് തന്നെ അതിന്റെ കഥയില്ലായ്മയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്. ഹിന്ദുത്വം അടിസ്ഥാനമായി വിശ്വസിക്കുന്നത് വിധി അല്ലങ്കിൽ തലേവരയിൽ ആണന്ന് തിരിച്ചറിയാൻ അതിന്റെ ആഴങ്ങളിലേക്കൊന്നും പോകേണ്ടതില്ല. ഹിന്ദുത്വത്തിന്റെ ആസ്ഥാന കൃതികളായി വിലയിരുത്തപ്പെടുന്ന മഹാഭാഗവതം, ഭാരതം, രാമായണം ഇത്യാദി മഹാകാവ്യങ്ങളിലെ നാലോ അഞ്ചോ പേജുകൾ കടക്കുമ്പോൾ തന്നെ അത് മനസ്സിലാകും.

ഏവർക്കും പരിചിതമായ പരീക്ഷിത്തിന്റെ കഥ തന്നെ എടുക്കാം. തക്ഷകൻ എന്ന സർപ്പദംശനത്താൽ മരണം സംഭവിക്കും എന്ന വിധി ഉണ്ടായ പരീക്ഷിത്ത് അതിൽ നിന്ന് രക്ഷപെടാനായി ഒരുക്കിയ സംരക്ഷണ വലയങ്ങൾ മുഴുവൻ ഭേദിച്ച് ഭഗവത് വിധി നടപ്പാക്കുക തന്നെയുണ്ടായി എന്ന് അവിടെ അസന്നിഗ്ദമായി പറഞ്ഞു വയ്ക്കുന്നു. മറ്റൊരിടത്ത് ഭഗവാൻ ശ്രീകൃഷ്ണൻ പോലും വേടന്റെ അമ്പിനാൽ മരണപ്പെടും എന്ന വിധിയിൽ നിന്ന് രക്ഷപെടാനാവാതെ കീഴടങ്ങുന്നതും വ്യക്തമായി പ്രതിപാദിച്ചു വച്ചിരിക്കുന്നു. അങ്ങനെ പുണ്യപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അനവധി നിരവധി സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് വിധി എന്നത് ഹിന്ദുവിന്റെ അടിസ്ഥാന വിശ്വാസം എന്നാണ്.

ഇനി ചരിത്രത്തിലേക്ക് കടന്നാൽ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീമായ ചേരമാൻ പെരുമാൾ മഹാരാജാവ് മുസ്ലീം മതം സ്വീകരിക്കാനുള്ള നിലപാട് എടുക്കേണ്ടി കാരണം പോലും ഹിന്ദു മതത്തിലെ വിധി എന്ന അടിസ്ഥാന വിശ്വാസത്തെ മറികടക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല എന്ന ഉപദേശം സ്വീകരിച്ചാണ്. തന്റെ മന്ത്രിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടന്ന തെറ്റിദ്ധാരണയിൽ മന്ത്രിയെ കൊലപ്പെടുത്തിയ ചേരമാൻ പെരുമാൾ പിന്നീട് മന്ത്രിയുടെ നിരപരാധിത്യം തിരിച്ചറിഞ്ഞ് മതപണ്ഠിതരോട് പ്രായശ്ചിത്തത്തിനുള്ള വഴികൾ ആരായുകയുണ്ടായി. എന്നാൽ പാപം ചെയ്തവന് പ്രായശ്ചിത്തത്തിന് വഴികൾ ഇല്ല എന്നും, വിധി എന്താണോ അത് സ്വീകരിക്കുകയേ മാർഗ്ഗമുള്ളു എന്നും അവർ അഭിപ്രായം പറഞ്ഞു. ആ സമയം യാത്രികനായി വന്ന ഒരു അറബ് വംശജനോട് പരിഹാരം ആരാഞ്ഞപ്പോൾ മുസ്ലീമിന് വിധി എന്ന അടിസ്ഥാന ശില ഇല്ല എന്നും പാപപരിഹാരത്തിന് വഴികൾ ഉണ്ടന്നും ഉള്ള ഉപദേശത്തെ തുടർന്ന് ചേരമാൻ പെരുമാൾ മതം മാറി മക്കയിലേക്ക് യാത്രയായി എന്ന് ചരിത്രം പറയുന്നു.

പൗരാണികവും, ചരിത്രപരവുമായുള്ള ഈ കഥകൾ എല്ലാം വിരൽ ചൂണ്ടുന്നത് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം നിലനിൽക്കുന്നത് തന്നെ "വിധി" എന്ന രണ്ടക്ഷരത്തിലാണ് എന്നാണ്. എങ്കിൽ പിന്നെ അവിടെ ജ്യോതിഷത്തിന് എന്ത് പ്രസക്തി എന്ന് ചോദ്യം ഉന്നയിക്കേണ്ടി വരുന്നത് ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴാണ്. ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ അവന്റെ മരണം പോലും വിധിക്കപ്പെട്ടിട്ടുള്ള ഒരു വിശ്വാസ സംഹിതയിൽ ജ്യോതിഷത്തിന് പിന്നെ എന്ത് ചെയ്യാൻ കഴിയും. കവടി നിരത്തി പുതിയതായി എന്ത് കണ്ടത്താൻ കഴിയും? അവർ വിധിക്കുന്ന പൂജാഹോമാദികളിലൂടെ ഒരുവനിൽ എന്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും? അവർ ഓതി തരുന്ന മരതകല്ലു വച്ച 2 പവൻ മോതിരം വിരലിൽ അണിഞ്ഞാൽ എന്ത് സൗഭാഗ്യം വരുത്താൻ കഴിയും. ഏറ്റവും ലളിതമായി പറഞ്ഞാൽ നിങ്ങളുടെ സാധാരണ ജീവിതത്തിൽ ഒരു കഴഞ്ച് മാറ്റം പോലും ഉണ്ടാക്കാൻ ഇവയ്ക്കൊന്നും കഴിയില്ല.

അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ ജ്യോതിഷത്തിനെ എതിർക്കേണ്ടത് വിശ്വാസി സമൂഹം തന്നെയാണ്. ഹിന്ദുത്വവുമായി ഒരു ബന്ധവും ഇല്ലാത്ത തട്ടിപ്പുകളിൽ കൂടിയാണ് ജ്യോതിഷികൾ നിങ്ങളെ കൊണ്ടുപോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ. ഞാനും ഒരു ദൈവ വിശ്വാസിയാണ്. ഹോമങ്ങൾക്കും, പൂജകൾക്കും എതിരല്ല താനും. നിങ്ങളുടെ മാനസികബലം കൂട്ടാൻ അത്തരം ഭഗവത് കാര്യങ്ങൾ ചെയ്യുന്നതിനോട് മുഖം തിരിക്കുന്നുമില്ല. പക്ഷേ ജ്യോതിഷി വാഗ്ദാനം ചെയ്യും പോലെ രണ്ടു ലക്ഷം രൂപയുടെ ഹോമം നടത്തി കഴിയുമ്പോൾ സൗഭാഗ്യം വരും എന്ന് ചിന്തിക്കാൻ കഴിയും വിധം മൗഡ്യത ഇല്ല എന്ന് മാത്രം.

Tuesday, 27 August 2019

വിമർശനം സാഹിത്യമാവണം


വിമർശനം ഒരു കലയാണ്. വിമർശന സാഹിത്യകാരന്മാരിൽ പ്രമുഖനായിരുന്ന ശ്രീ സുകുമാർ അഴീക്കോടിനെ ഓർക്കുക. അദ്ദേഹത്തിന്റെ വാക്കുകളെ ഒരിക്കൽ എങ്കിലും ശ്രവിക്കുക. എന്തിനെയാണോ വിമർശന വിധേയമാക്കാൻ ഉദ്ദേശിക്കുന്നത്, അതിനെ കുറിച്ച് വ്യക്തമായ പഠനം ആവശ്യമായി വരും. വിഷയത്തിലേക്ക് ഇറങ്ങി അതിനെ അപഗ്രഥിക്കുമ്പോളാവും, അതിന്റെ ആഴങ്ങളിലേക്ക് എത്തുമ്പോഴാകും, ഇതുവരെ ഞാൻ ചിന്തിച്ച് വച്ചിരുന്നത് തെറ്റായിരുന്നു എന്നാേ, ഞാൻ ചിന്തിച്ചതിനേക്കാൾ അപകടകാരിയാണ് പ്രസ്തുത വിഷയമെന്നോ തിരിച്ചറിയാൻ കഴിയൂ. അത്തരത്തിൽ സ്വായത്തമാക്കുന്ന അറിവുകളിലൂടെ സ്വയം തിരുത്തലുകൾ സാധിക്കും, കൂടുതൽ അർത്ഥവത്തായ വിമർശനങ്ങളും സാധിക്കും.

പരിഹാസത്തെ വിമർശനത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയില്ല. വിഷയത്തിൽ അറിവുള്ളവൻ എതിരാളിയെ പരിഹസിക്കില്ല, മറിച്ച് എതിരാളി പറഞ്ഞതിനെ ക്ഷമയോട് ശ്രവിച്ച് തന്റെ അറിവിനെ മുന്നിൽ നിർത്തി എതിരാളി പറഞ്ഞതിനെ ഖണ്ഡിക്കാൻ ശ്രമിക്കുക മാത്രമേ ചെയ്യുകയുള്ളു. എതിരാളി അറിവില്ലായ്മയുടെ പുകപടലങ്ങൾക്കിടയിൽ മാത്രം പറക്കാൻ ആഗ്രഹിക്കുന്നവനും, പരിഹസിച്ചും, മോശം വാക്കുകൾ പ്രയോഗിച്ചും വിഷയത്തെ നേരിടാൻ ശ്രമിക്കുന്നവനും ആണന്ന് തിരിച്ചറിയുന്ന ആ നിമിഷം അത്തരം സംവാദങ്ങളിൽ നിന്ന് പിന്മാറുക എന്നതാണ് ഉദാത്തം. കാരണം അത്തരക്കാർ പരാജയത്തിന്റെ ദുർഗന്ധം മണക്കുന്ന സമയം വീട്ടുകാരെയും ബന്ധുക്കളെയും തുമ്മിപ്പിക്കാൻ തുടങ്ങും. നിങ്ങൾ കാരണം അവർ തുമ്മരുത് എന്ന് അതിയായ ആഗ്രഹമുണ്ടങ്കിൽ അവിടെ ഒരു ഫുൾസ്റ്റാേപ്പ് ഇട്ട് നമ്മൾ അറിവില്ലായ്മയുടെ ഗാർബേജാണന്ന് വിനയപൂർവ്വം സമ്മതിച്ച് പിന്മാറിയേക്കുക.

വായനലൂടെ നേടാൻ കഴിയാത്തതായ ഒരറിവും ഈ ലോകത്തില്ല. അറിവു നേടുന്നവനിൽ ഞാൻ എന്ന ഊറ്റം കൊള്ളൽ ഉണ്ടാവില്ല. ഒരു മനുഷ്യനെ വിനയാന്വീതനാക്കും. ഒരുവനെ സ്വതന്ത്ര ചിന്തകനാക്കും. ഈ ലോകത്ത് ഞാൻ മാത്രമല്ല ബോധം ഉണ്ടാക്കും. സ്വയം വിശ്വാസ പ്രമാണങ്ങളിൽ ഊന്നി നിൽക്കുമ്പോഴും അന്യന്റെ വിശ്വസങ്ങളെ ബഹുമാനിക്കാൻ പഠിക്കും. ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യത്വം സ്വായത്തമാകും. എന്തിനേറെ അറിവിലൂടെ ഒരുവൻ കലാകാരനാവും, കാരുണ്യമയനാകും.

എന്തിനേയും എതിരിടുന്നതിന് മുമ്പ് അതിൽ കഴിയുന്നത്ര അറിവ് ആർജ്ജിക്കുക എന്നത് നിങ്ങളെ ശ്രവിക്കുക, വായിക്കുന്ന സമൂഹത്തോടുള്ള കടപ്പാടും കടമയും കൂടിയാണ്. നിങ്ങൾ എഴുതുന്നതും പറയുന്നതുമായ കാര്യങ്ങൾ സമൂഹത്തിൽ ഒരാളുടെ എങ്കിലും മനം മാറ്റുന്നു എങ്കിൽ അതിൽ പൂർണ ഉത്തരവാദി നിങ്ങൾ തന്നെ ആയിരിക്കും. അത് അൽപ്പ ജ്ഞാനമാണങ്കിൽ അപകടവും, പൂർണ്ണ ജ്ഞാനമാണങ്കിൽ സമൂഹ നന്മയും ആണന്ന തിരിച്ചറിവുണ്ടാകുമെങ്കിൽ വിഷയത്തെ കുറിച്ച് പഠിക്കാൻ നിങ്ങൾ മടിക്കില്ല. ദൈവത്തെ പരിഹസിച്ച എത്രയോ നിരീശ്വരവാദികൾ നിരന്തരമായ വായനയുടെ ഫലമായി ദൈവഭക്തരായിരിക്കുന്നു. മറ്റു മതത്തെക്കുറിച്ച് കിട്ടുന്ന വ്യക്തമായ അറിവുകൾ ഒരാളെ മതം മാറാൻ പ്രേരിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇതെല്ലാം അറിവുകളുടെ അനന്തര ഫലങ്ങൾ ആണ്.

ഇനി വായനയിലുമുണ്ട് ചില നിബന്ധനകൾ. ഒരു വിഷയത്തെയും മുൻവിധിയോടെ സമീപിക്കരുത് എന്നത് വായനയുടേയും അറിവിന്റേയും മാത്രം കാര്യത്തിൽ അല്ല പ്രാവർത്തികമാക്കേണ്ടത്, മറിച്ച് ജീവിതത്തിൽ നാം നേരിടുന്ന ഓരോ ചെറിയ സംഭവങ്ങളേയും മുൻവിധികളോടെ നേരിടാതിരിക്കുക എന്നതാണ് ആ വിഷയത്തിൽ വളരെ സന്തോഷകരമായ ഒരു ക്ലൈമാക്സ് ഉണ്ടാവാൻ ഏറ്റവും അഭികാമ്യം. വായനയുടെ കാര്യം എടുക്കുകയാണങ്കിൽ ഭഗവത്ഗീഥ വായിക്കാൻ എടുക്കുന്ന ഒരുവൻ അത് ഒരു അന്യ മതസ്ഥന്റെ പുസ്തകമാണ്, അല്ലങ്കിൽ ഇല്ലാത്ത ദൈവത്തെ കുറിച്ച് എഴുതി വച്ചിരിക്കുന്ന ഒന്നാണന്ന മുൻവിധിയിൽ വായിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് വേണ്ട
നെഗറ്റീവുകൾ മാത്രമേ അതിൽ കണ്ടെത്താൻ കഴിയു എന്ന് ചുരുക്കം. എന്നാൽ ഭഗവത്ഗീഥയെ ഒരു സാഹിത്യസ്രിഷ്ടി എന്ന നിലയിൽ, ജീവിതത്തിൽ ചില നന്മകൾ പറഞ്ഞു തരാൻ ഉതകുന്ന സ്രിഷ്ടി എന്ന നിലയിൽ സമീപിച്ചാൽ നിങ്ങൾ ചിന്തിച്ച് കൂട്ടിയിരിക്കുന്ന നെഗറ്റീവുകൾക്ക് അപ്പുറം കുറെയധികം പോസിറ്റീവുകളും അതിൽ നിന്ന് കണ്ടെത്താൻ കഴിയും. പറഞ്ഞു വന്നത് നിങ്ങളുടെ ഓരോ ചിന്തകളും ചുവടു വയ്പ്പുകളും, വായനയും അറിവു നേടലും എല്ലാം ഒരു പോസിറ്റീവ് ചിന്തയുടെ അടിത്തറയിൽ നിന്നാവട്ടെ. ഈ ഉലകത്തിൽ തിന്മ പ്രദാനം ചെയ്യുന്ന ഒന്നുമില്ല എന്നും അതിനെ നമ്മൾ സമീപിക്കുന്ന രീതിയിലുള്ള വ്യത്യാസം കൊണ്ടും ആണന്ന് ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടാവട്ടെ.

വിമർശിക്കൂ അനുകൂലിക്കൂ, പക്ഷേ പഠിച്ചിട്ട് മാത്രം. വായുവിൽ നിന്ന് കിട്ടുന്ന അറിവുകളുടെ വെളിച്ചത്തിൽ പരിഹസിക്കുന്നവർ മനുഷ്യത്വമില്ലാത്തവരാണ് അതെ പോലെ വിഷയത്തിന്റെ സ്വഭാവം അറിയാതെ വെറും പുറം ചൊറിയൽ കർമ്മമായി അനുകൂലിക്കുന്നവരും അതേ വിഭാഗത്തിൽ പെടും. എന്തിലും ഏതിലും നന്മ ഉണ്ടന്ന തിരിച്ചറിവുണ്ടാവട്ടെ, ചിന്തകളെ പോസിറ്റീവാക്കി വയ്ക്കാൻ മനസ്സിന് ദൃഡതയുണ്ടാവട്ടെ.

Friday, 9 November 2018

അവസാനത്തെ പ്രണയലേഖനം.

അട്ടപ്പാടി ഊരിലെ മൂപ്പന്‍റെ മകന്‍ എന്ന് സുഹൃത്തുക്കള്‍ എന്നെ കളിയാക്കിയിരുന്നു (അട്ടപ്പാടിയിലെ മൂപ്പന്‍ മോശമാണോ, അവര്‍ക്ക് സൌന്ദര്യമില്ലേ, ഞാന്‍ സവര്‍ണ ഫാസിസ്റ്റണ് എന്നൊന്നും പറഞ്ഞു എന്നെ ഒരു പിന്തിരിപ്പന്‍ ആക്കരുതെ)....

നീ ഏതു പട്ടിക്കാടിലെ (അങ്ങനെ ഒരു സ്ഥലം ഉണ്ട് അവിടം മോശവുമല്ല) എന്ന് ചിലര്‍ പദംപറഞ്ഞിരുന്നു.....

കാരണം മനസ്സിലായല്ലോ.... എന്‍റെ വഴിഞ്ഞൊഴുകുന്ന അല്ലെങ്കില്‍ ഒഴുകിയിരുന്ന സൌന്ദര്യം ആയിരുന്നു ഈ പറച്ചിലുകള്‍ക്ക് എല്ലാം പിന്നില്‍.....

എന്നിട്ടും പ്രണയം ഒരു മരീചികയാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.... 

എത്രയോ നല്ല പ്രണയങ്ങള്‍ക്ക് വഴിയോരുക്കാമായിരുന്നു പക്ഷെ എന്തുകൊണ്ടോ തോന്നിയില്ല.... എത്ര പ്രണയങ്ങള്‍ ആത്മവിശ്വാസം ഇല്ലായ്കയാല്‍ തട്ടിക്കളഞ്ഞിരിക്കുന്നു....

പക്ഷെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതി റെക്കോര്‍ഡ് ശ്രിഷ്ടിച്ചിട്ടുണ്ട്.....

അതില്‍ രസകരമായ ഒരു പ്രണയലേഖന പരമ്പര പങ്കുവയ്ക്കാം...

ഓഫീസിലെ എന്‍റെ സമപ്രായക്കാരനു ഒരു നമ്പര്‍ തെറ്റി വിളിയില്‍ ഒരു പ്രണയം ഒത്തു....

തിരുവനന്തപുരത്തുകാരന്‍ 0471 അടിക്കുന്നതിനു പകരം അബദ്ധത്തില്‍ അടിച്ചത് 0479.. ചെന്നെത്തിയതോ ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ തോട്ടപുഴശ്ശെരിയിലും....

പ്രണയം അതിന്‍റെ ഉച്ചസ്ഥായിലേക്ക് കടക്കുമ്പോള്‍ പ്രണയ ലേഖനങ്ങള്‍ നാട്ടില്‍ നിന്നും വന്നു തുടങ്ങി..... സുഹൃത്ത് അയച്ച മറുപടിക്ക് അടുത്ത് നാട്ടില്‍ നിന്ന് വന്ന മറുപടിയില്‍ ഏറ്റവും അവസാനം ഇങ്ങനെ ഒരു കുറിപ്പ്.... ചേട്ടന്‍ ഫോണിലൂടെ ഉള്ള അത്ര റൊമാന്റിക്ക് അല്ല കത്തില്‍.....

കാമുകന് ആധിയേറി.... എങ്ങനെ കൂടുതല്‍ പ്രണയാദ്രം ആവാം എന്ന ചോദ്യത്തിന് അവസാനം നറുക്ക് എനിക്ക് വീണു.....

നാടും നാട്ടാരും അവള്‍ പഠിക്കുന്ന കോളേജും എല്ലാം വ്യക്തമായി അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ എന്‍റെ പ്രണയ ലേഖനങ്ങള്‍ അവളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവളുടെ മറുപടികളിലൂടെ വ്യക്തമായിരുന്നു.... ആഴ്ചയില്‍ രണ്ടോ അതില്‍ അധികമോ.....

അങ്ങനെ ഏതാണ്ട് രണ്ടു വര്‍ഷം കഴിയാറാകുന്നു..... കാമുകന്‍ നാട്ടിലേക്ക് പോകാനായി തയ്യാറാകുന്നു... അകലെ കാമുകി കാമുകന് വേണ്ടി തയ്യാറായി കഴിഞ്ഞു....

കണ്ടുമുട്ടേണ്ട സ്ഥലം, കാണുന്ന രീതി എല്ലാം ഫോണിലൂടെയും അതിലേറെ തീവ്രമായി പ്രണയ ലേഖനങ്ങളിലൂടെയും കൈമാറ്റപ്പെട്ടു....

ഏതാണ്ട് പോകാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ഞാന്‍ കാമുകനോട് ചോദിച്ചു.... പോയിട്ട് എന്നാണ് നിങ്ങടെ കല്യാണം....? വീട്ടുകാര് സമ്മതിക്കുമോ...? അതോ ഒളിച്ചോടാന്‍ ആണോ പദ്ധതി.... ? എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കണം.... എന്‍റെ സുഹൃത്തുക്കള്‍ ഉണ്ട് അവിടെ നിന്നെ സഹായിക്കും....!!!

എന്നെ അമ്പരപ്പിക്കുന്ന മറുപടി ആയിരുന്നു അവനില്‍ നിന്ന് വന്നത്..." ഓ പിന്നെ കല്യാണം.... കിട്ടുന്ന അത്രയും അവസരം മുതലാക്കുക, സ്ഥലം വിടുക....!!!

രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ഒരു കത്ത് കൂടി എഴുതി.... അവനോടു അനുവാദം ചോദിക്കാതെ.... "പ്രിയപ്പെട്ട കുട്ടീ.... ഞാന്‍ അജിത്ത്.... ഞാന്‍ ആയിരുന്നു കുട്ടിക്ക് ഈ കണ്ട കത്തുകള്‍ എല്ലാം എന്‍റെ സുഹൃത്തിന്‍റെ ആവിശ്യപ്രകാരം എഴുതിയത്.... കുട്ടിയെ അങ്ങനെ ചതിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.... എന്നാല്‍ ഞാന്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വലിയ ചതി കുട്ടിയെ കാത്തിരിക്കുന്നു, എന്നെ വിശ്വാസം ഉണ്ടങ്കില്‍ രക്ഷപെടുക...." ശേഷം എനിക്കും സുഹൃത്തിനും ഇടയില്‍ നടന്ന സംഭാഷണത്തിന്‍റെ ചിലഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തു....

എന്‍റെ എക്കാലത്തെയും പ്രണയലേഖനങ്ങളുടെ ജനുസ്സിലെ അവസാന പ്രണയലേഖനം ആയിരുന്നു അത്.... യദാര്‍ത്ഥത്തില്‍ ഒരു വ്യക്തിയോട് പ്രണയം തോന്നി എഴുതിയ ഒന്ന്....

രണ്ടു മാസത്തിനു ശേഷം ഒരു ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്‍റെ നിരാശ നിഴലിക്കുന്ന മുഖവുമായി എന്‍റെ സുഹൃത്ത് മുന്നില്‍ നില്‍ക്കുമ്പോളും ഞാന്‍ എനിക്ക് വേണ്ടി എഴുതിയ ആ പ്രണയലേഖനത്തിന്‍റെ നിര്‍വൃതിയില്‍ ആയിരുന്നു...

Saturday, 29 September 2018

ശബരിമലയിലെ പുനർവിചിന്തനങ്ങൾ.

ശബരിമലയിലെപെൺപ്രവേശനവുമായി ബന്ധപ്പെട്ട് മറ്റു ചിലതും കൂടി എനിക്ക് പറയാനുണ്ട്. നാൽപ്പത്തി ഒന്നു ദിവസത്തെ കഠിന വ്രതത്തെ സംബന്ധിച്ച് പറഞ്ഞാൽ,  നാൽപ്പത്തി ഒന്ന് എന്ന ആ മാന്ത്രിക വ്രത ദിവസങ്ങൾ  ഇപ്പാേൾ കടലാസിൽ മാത്രം ഒതുങ്ങുന്നു. ഏറിയപങ്കു ഭക്തരും, പ്രത്യേകിച്ച് മലയാളികളിൽ ബഹുഭൂരിപക്ഷവും ഏഴ് ദിവസവും, പതിനാല് ദിവസവും ഏറിയാൽ ഇരുപത്തി ഒന്ന് ദിവസമോ വ്രതമെടുത്താണ് ഇന്നത്തെ ശബരിമല ദർശനം. ഇത് അയ്യപ്പനോ കോടതിയോ പറഞ്ഞിട്ടല്ല, അവരോരുടെ സൗകര്യാർത്ഥം ഓരോരുത്തരും അങ്ങ് തീരുമാനിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. വ്രതശുദ്ധിയോടെ പശുവിനെ കറന്ന്, ആ പാൽ തൈരാക്കി, അതിൽ നിന്നും വെണ്ണയെടുത്ത് ഉരുക്കി നെയ്യാക്കി അതു വച്ച് നെയ്ത്തേങ്ങാ നിറയ്ക്കണം എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് ഒരു കുപ്പി മിൽമ നെയ്യിൽ തീരുന്ന പത്ത് മിനിറ്റ് സംഗതിയാണ് നെയ്തേങ്ങാ നിറയ്ക്കൽ. ഇതൊക്കെ ശബരിമലയുടെ ആചാരാനുഷ്ടാനങ്ങളിൽ വന്ന കാതലായ മാറ്റങ്ങൾ ആണന്ന് ചൂണ്ടിക്കാട്ടി എന്ന് മാത്രം. എന്റെ ഓർമ്മയിലുള്ള, കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഉണ്ടായ ഇനിയും ധാരാളം മാറ്റങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും, പക്ഷേ അതിലേക്ക് കടക്കുന്നില്ല.

പണ്ട് മണ്ഡലകാലം 41 ദിവസം വ്രതവും അനുഷ്ടിച്ച്‌ അതിനു ശേഷം മകരവിളക്ക് സമയത്ത് മാത്രമാണ് ശബരിമലയിൽ പോയിരുന്നത്. മറ്റാെരു ക്ഷേത്ര ദർശനത്തിനും പോകുന്നതിന് വിപരീതമായി ശരണം വിളി എന്ന ചടങ്ങ് നടത്തി, മുതിർന്നവർക്ക് ദക്ഷിണയും കൊടുത്ത ശേഷമായിരുന്നു അക്കാലത്ത് ദർശനത്തിന് പോയിരുന്നത്. ദക്ഷിണ കൊടുക്കുന്നത് തന്നെ തിരിച്ചു വരാൻ കഴിയില്ല എന്ന ചിന്തയിലും ജീവിതത്തിന്റെ അവസാന യാത്ര എന്ന സങ്കൽപ്പത്തിലുമാണ്. ആനയും, പുലിയും, കടുവയും നിറഞ്ഞ ദുഷ്കരമായ കാനനപാത താണ്ടി പോകുന്നവരിൽ പ്രകൃതിയുടേയും അതിന്റെ വന്യതയേയും നേരിട്ട് തിരികെ എത്തുന്നത് അപൂർവ്വമായിരുന്നു. അതും പോക്കും പിന്നെ ഭാഗ്യത്തിന് തിരിച്ച് വന്നാൽ അതും ചേർത്ത് മാസങ്ങളുടെ യാത്ര ആയിരുന്നു. 

ഇന്ന് പതിനെട്ടാം പടിയുടെ താഴെ വരെ എത്താൻ ഏതാനും മണിക്കൂറുകൾ മതി. പമ്പ വരെ അത്യാധുനിക സൗകര്യമുള്ള വാഹനങ്ങൾ, പമ്പ മുതൽ കാനനപാത കോൺക്രീറ്റ് ചെയ്ത് കിടുക്കനാക്കിയിരിക്കുന്നു. സമീപ ഭാവിയിൽ തന്നെ വാഹനങ്ങൾ ശബരിമലയിൽ എത്തും എന്ന് ഉറപ്പ് (ഇപ്പോൾ തന്നെ ശബരിമലയിലേക്കുള്ള സാധനങ്ങൾ സ്വാമി അയ്യപ്പൻ റോഡ് എന്ന ഒരു പുതിയ റോഡ് വെട്ടി അതിലൂടെ ട്രക്കിലാണ് കൊണ്ടു പോകുന്നത് ). ഇപ്പാേൾ തന്നെ പാത ചവിട്ടിക്കയറാൻ വയ്യാത്തവർക്ക് മനുഷ്യൻ ചുമക്കുന്ന ട്രോളി സൗകര്യം ലഭ്യമാണ്, പ്രായമായവരെക്കാൾ ചെറുപ്പക്കാരാണ് ആ വളരെയധികം ക്യാഷ് ചിലവാകുന്ന ആ സൗകര്യം ഉപയോഗിക്കുന്നത്. ഇപ്പോൾ ശബരിമലയിൽ പോകുന്ന സാധാരണ ആണുങ്ങൾ തന്നെ തിരക്ക് ഒന്നും ഇല്ലങ്കിൽ പമ്പയിൽ നിന്ന് നാല് മണിക്കൂർ കൊണ്ട് ശബരിമലയിൽ പോയി തിരികെ എത്തും. പിന്നെ തിരിച്ച് വണ്ടിയിൽ വരുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ കയറിയാണ് പ്രാധമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നത്. ഇന്ന് സ്ത്രീകൾ ഒരു സാധാരണ യാത്രയിൽ പോലും പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് എന്നിരിക്കെ ഈ അത്യാധുനിക ഘട്ടത്തിൽ ശബരിമലയിലേക്ക് മാത്രം സ്ത്രീ എന്തിന് നിഷേധിക്കപ്പെടണം.   

ശബരിമലയുടെ ഭൂമി ശാസ്ത്രപരവും ഘടനാപരവുമായ പ്രത്യേകതയാണ് പഴമക്കാർ അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാൻ കാരണം എന്നാണ് എന്റെ കാഴ്ചപ്പാട്, അല്ലാതെ അതിന് അതിന്റെ ആചാരങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന് തോന്നുന്നില്ല. അല്ലങ്കിൽ തന്നെ അൻപത്തിയഞ്ച് വയസ്സുള്ള മാസമുറയുള്ള സ്ത്രീയും അറുപത് വയസ്സുള്ള മാസമുറയില്ലാത്ത സ്ത്രീയും തമ്മിൽ ജീവ ശാസ്ത്രപരമായി എന്ത് വ്യത്യാസമാണ് ഉള്ളത്. 12 വയസ്സുള്ള ഒരു കുട്ടിയും 15 വയസ്സുള്ള ഒരു കുട്ടിയും തമ്മിൽ മനശാസ്ത്രപരമായി എന്ത് വ്യത്യാസമാണുള്ളത്. ആയിരക്കണക്കിന് ബ്രഹ്മചാരികളായ സന്യാസിമാർ സാധാരണ ജനങ്ങളുമായി അടുത്തിടപഴകി ജീവിക്കുന്ന നാട്ടിൽ അയ്യപ്പന് മാത്രം സ്ത്രീയിൽ നിന്ന് സംരക്ഷണം എന്തിനാണ്. ഇത്തരം അനാവശ്യമായ കടുംപിടുത്തങ്ങളും നിഷ്കർഷകളും കൊണ്ട് ഗുണമൊന്നും ഉണ്ടായതായി എവിടെയും കാണുന്നില്ല.

Monday, 24 September 2018

കോപ്പിയടി എന്ന ഉത്കൃഷ്ട കല

കാലം 1987. ഞാന്‍ എട്ടാം ക്ലാസ്സില്‍. പൊടിമീശ ഒക്കെ വരാന്‍ തുടങ്ങിയിരിക്കുന്നു. നല്ലതും ചീത്തയും തിരിച്ചറിയാതെ കാണുന്നതെന്തും ചെയ്യാനും അനുകരിക്കാനും തോന്നുന്ന പ്രായം....

എട്ടാം ക്ലാസ്സിലെ ഓണപ്പരീക്ഷ തുടങ്ങി. എക്സാം റൂം ഹെഡ്മാസ്റ്റര്‍ ഓഫീസിന്റെ തൊട്ടുപിറകിലാണ്. ഹെഡ്മാസ്റ്റര്‍ക്ക് ആ റൂമില്‍ നിന്ന് നേരിട്ട് ഞങ്ങള്‍ ഇരിക്കുന്നിടത്തെക്ക് കടക്കാന്‍ വാതില്‍ ഉണ്ട്. ആദ്യ ദിവസം മലയാളം. ബഞ്ചിന്റെ നടുക്ക് ഒരു പത്താംക്ലാസ് ചേട്ടനും രണ്ടു അറ്റങ്ങളിലായി ഞങ്ങള്‍ എട്ടാം ക്ലാസുകാരും. അങ്ങനെ ആയിരുന്നു പരീക്ഷ എഴുത്തിന്റെ സംവിധാനം.... 

യു പി സ്കൂളിന്റെ അറിവില്ലായ്മയില്‍ നിന്നുള്ള ഹൈസ്കൂളിലെക്കുള്ള പറിച്ച് നടീലില്‍ സ്വതവേ ഏതോ ലോകം വെട്ടിപ്പിടിച്ച മനോഭാവത്തില്‍ ആണ് ഞാനും മിക്കവാറും എന്റെ എല്ലാ സുഹൃത്തുക്കളും. മലയാളം പരീക്ഷക്കിടയില്‍ ഞാന്‍ അത്ഭുതത്തോടെ ആ സംഗതി കണ്ടു. എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്ന പത്താംക്ലാസ് ചേട്ടന്‍ നിക്കറിന്റെ പോക്കറ്റിലേക്ക് കൈകടത്തി ഒരു കുഞ്ഞു പേപ്പര്‍ എടുക്കുന്നു, അതില്‍ കുത്തിക്കുറിച്ചിരിക്കുന്ന കുഞ്ഞുകുഞ്ഞു അക്ഷരങ്ങളിലേക്ക് സൂക്ഷ്മമായി നോക്കി അത് പരീക്ഷാപേപ്പറിലെക്ക്  പകര്‍ത്തുന്നു. ഇടക്കിടെ പരിസരങ്ങളെ സാകൂതം വീക്ഷിക്കുന്നു. പിന്നെ അല്‍പ്പം അഹന്തയോടെ തൊട്ടടുത്തുള്ള ഞങ്ങള്‍ കുഞ്ഞു പിള്ളേരെ നോക്കുന്നു. വീണ്ടും എഴുതുന്നു.... 

ആദ്യം സംഗതി മനസ്സിലായില്ല. പിന്നെ സംഗതി കോപ്പിയടി എന്ന ഉത്കൃഷ്ട കലയാണെന്ന് മനസ്സിലായപ്പോള്‍ ആ ചേട്ടനോട് അളവറ്റ ആദരവും ബഹുമാനവും കൊണ്ട് മനസ്സ് നിറഞ്ഞു. പരീക്ഷ കഴിഞ്ഞപ്പോള്‍ പോയി ചേട്ടനെ കണ്ടു കോപ്പിയടിയുടെ സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതല്‍ അറിയുകയും മനപ്പാഠം ആക്കുകയും ചെയ്തു.....

പിറ്റേന്ന് ഇംഗ്ലീഷ് പരീക്ഷ. അന്ന് ആ ചേട്ടന്‍ തന്റെ ബ്ലേഡ് പരുവമായ ഹവായ് ചെരുപ്പില്‍ ആയിരുന്നു തന്റെ ഉദാത്തമായ കലാപരീക്ഷണം നടത്തിയത്. കോപ്പിയടിച്ചേ ഉറക്കം വരൂ എന്ന ഘട്ടത്തില്‍ എന്നെ എത്തിച്ചു ആ കാഴ്ച....

പിറ്റേന്ന്  ഹിന്ദി പരീക്ഷയാണ്. വൈകുന്നേരം വീട്ടില്‍ പോയിരുന്ന് ഗണപതിക്ക് വച്ച് ഞാനും കലാപരിപാടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചു. ഒരു തുണ്ട് പേപ്പര്‍ എടുത്തു. എന്താണ് എഴുതേണ്ടത്? കോപ്പിയടി എന്നത് എനിക്ക് മറ്റ് കുട്ടികളുടെ മുന്നില്‍ അഹന്ത കാണിക്കാനുള്ള, ധൈര്യം പ്രകടിപ്പിക്കാന്‍ മാത്രമുള്ള ഒരു കലയാണെന്ന് തിരിച്ചറിവില്‍ എനിക്ക് ഏറ്റം അറിയാവുന്ന ഒരു ഹിന്ദി പദ്യം തന്നെ കുത്തി കുറിച്ചു.....

മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍ ചൌടീ സീട്ട് ലഗായി..... 

രാവിലെ തന്നെ ക്ലാസ്സില്‍ എത്തി, എന്റെ വീരഗാഥ അടുത്ത കൂട്ടുകാരെ ഒക്കെയും കാണിച്ചു, വിവരിച്ചു. ചിലര്‍ തോളില്‍ തട്ടി എന്റെ ധൈര്യത്തെ അഭിനന്ദിച്ചു, ഭീരുക്കള്‍ എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു....

പരീക്ഷ തുടങ്ങി... അതുവരെ ഉള്ള ധൈര്യം ഒന്നും ഇപ്പോള്‍ എനിക്കില്ല, എങ്കിലും അഭിമാനം കാത്ത് സൂക്ഷിക്കേണ്ടത് കടമയാണല്ലോ!!! ചോദ്യപേപ്പറില്‍ പരതി. പദ്യം ചോദിച്ചിട്ടുണ്ട് 18 ആമത്തെ ചോദ്യം. പത്താം ചോദ്യത്തില്‍ എത്തിയപ്പോള്‍ ഞാന്‍ നിക്കറിന് ഇടയില്‍ ഒളിപ്പിച്ച തുണ്ട് പേപ്പര്‍ എടുത്ത് ഡെസ്കിന്റെ ചെറു വിടവിലേക്ക് തിരുകി.... 

ആ കൃത്യം കഴിയുകയും ഹെഡ്മാസ്റ്റര്‍ വാതില്‍ തുറന്നു ക്ലാസിലേക്ക് പ്രവേശിച്ചു. എല്ലാവരും എഴുന്നേല്‍റ്റ് ഒറ്റ സ്വരത്തില്‍ "ഗുഡ് മോര്‍ണിംഗ് സാര്‍" പറഞ്ഞു. അദ്ദേഹം കൈ ഉയര്‍ത്തി എല്ലാവരോടും ഇരിക്കാന്‍ ആഗ്യം കാട്ടി. എല്ലാവരും ഇരുന്നു. ഞാന്‍ ഒഴികെ!!!!

ഹെഡ്മാസ്റ്റര്‍ എന്റെ അരികിലേക്ക് വന്നു. എന്നെ വിയര്‍ത്ത് ഒലിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തോളില്‍ തട്ടിയിട്ടു പറഞ്ഞു "എന്താ പ്രശ്നം....? ഇരിക്കൂ...."

ഒരു യന്ത്ര മനുഷ്യന്‍ ചെയ്യും പോലെ ഡിസ്ക്കിലെ വിടവില്‍ ഒളിപ്പിച്ച ചെറിയ തുണ്ട് പേപ്പര്‍ എടുത്ത് അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് തുറന്നു നോക്കി, പിന്നെ എന്റെ പരീക്ഷാ പേപ്പര്‍ എടുത്ത് നോക്കി. പിന്നെ അദ്ദേഹം തന്നെ എന്റെ പേപ്പറും എല്ലാം എടുത്ത് മുന്നില്‍ നടന്നു. ഞാന്‍ കീ കൊടുത്ത ഒരു പാവയെ പോലെ പിറകെയും.

ഓഫീസില്‍ ചെന്ന് ഹെഡ്മാസ്റ്റര്‍ തന്റെ കസേര ചൂണ്ടിയിട്ട് പറഞ്ഞു "ഇതില്‍ ഇരുന്ന് എഴുതിക്കൊള്ളൂ". അതികഠിനമായ അപകര്‍ഷതാ ബോധത്തോടെ ആ വലിയ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ കസേരയില്‍ ഇരുന്ന് ഞാന്‍ ഹിന്ദി പരീക്ഷ എഴുതി തീര്‍ത്തു. അവിടെ വരുന്ന അധ്യാപകരും വരാന്തയില്‍ കൂടി നില്‍ക്കുന്ന വിദ്ധ്യാര്‍ത്ഥികളും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.... 

എന്റെ ആദ്യത്തെയും അവസാനത്തെയും കോപ്പിയടി, കോപ്പിയടിക്കാതെ അവിടെ പര്യവസാനിച്ചു

--------------------------------

പട്ടി എന്ന് വിളിച്ചതിന് തിരുവനന്തപുരത്ത് ഒരു വിദ്ധ്യാര്‍ത്ഥിനിയേ പട്ടിക്കൂട്ടില്‍ മൂന്നു മണിക്കൂര്‍ പട്ടിയോടൊപ്പം അടച്ചിട്ടു എന്ന് ഒരു വാര്‍ത്ത വന്നിരുന്നു. അങ്ങനെ എങ്കില്‍ ഞാന്‍ കാണിച്ച കുസൃതികള്‍ക്ക്, വിളിച്ച പദപ്രയോഗങ്ങള്‍ക്ക് എന്റെ അദ്ധ്യാപകര്‍ എന്നെ എവിടെയൊക്കെ അടക്കേണ്ടി വരുമായിരുന്നു ദൈവമേ....!!!